Tuesday, June 2, 2015

ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ . ഡോ. ബി ഉമാദത്തന്‍

കഥ , കവിത , നോവല്‍ എന്നിവയ്ക്കപ്പുറം വായനയെ നേരിടാന്‍ കഴിയാത്തവര്‍ക്ക് ഇഷ്ടമാകാന്‍ വഴിയില്ലാത്ത ഒരു വായന ആണ് ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം നന്മയും തിന്മയും ഒരുപോലെ വായനയില്‍ ഉള്‍പ്പെടുത്തുന്നു ഞാന്‍. എന്റെ വായനയുടെ ആകാശത്തിനു പരിമിതികള്‍ ഇല്ല എന്ന് തന്നെ പറയാം. വായിക്കാതെ നമുക്കൊരിക്കലും ഒന്നും വിമര്‍ശിക്കാനോ , അഭിപ്രായം പറയാനോ കഴിയില്ല എന്ന സത്യം ഞാന്‍ ശരിക്കും മനസ്സിലാക്കുന്നു. വ്യെക്തികളെ നോക്കിയോ, തിരഞ്ഞെടുത്ത വായനകളിലൂടെയോ എനിക്ക് സഞ്ചരിക്കാനും കഴിയുന്നില്ല ഇത് മൂലം . അത് പക്ഷേ എന്നില്‍ അറിവിന്റെ ലോകത്തേക്കുള്ള കാല്‍വെപ്പുകള്‍ മാത്രമാണ് . അറിവ് ഒരിക്കലും ഒന്നിലും പരിമിതപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . ഇന്ന അറിവ് മാത്രം മതി എന്ന് ശഠിക്കാന്‍ ഞാനതിനാലൊരുക്കവുമല്ല.
ഈ പുസ്തകം ഞാന്‍ തിരഞ്ഞെടുത്തത് ഒരു പ്രത്യേക ലക്ഷ്യത്തോടെ തന്നെ ആയിരുന്നു . അത് പൂര്‍ണ്ണമായില്ല എങ്കിലും എന്റെ ആഗ്രഹങ്ങള്‍ക്കും , തിരയലുകള്‍ക്കും അത് നല്ലൊരു വായന തന്നെ സമ്മാനിച്ചു എന്നത് സത്യം . അന്വേഷണാത്മകരീതികളും , പ്രവര്‍ത്തനങ്ങളും ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഈ പുസ്തകം എനിക്ക് നല്ലൊരു വായന തന്നു .
കുറ്റവാളികളുടെ മാനസിക വ്യാപാരങ്ങളെയും , കുറ്റകൃത്യങ്ങളിലെ സാങ്കേതികത്വങ്ങളെയും മനസ്സിലാക്കാന്‍ കഴിയുക വളരെ നല്ല ഒരു അറിവ് തന്നെ ആണെന്ന വിശ്വാസം ഉണ്ട് . ഓരോ മരണവും അവശേഷിപ്പിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ട് . ആ അടയാളങ്ങള്‍ക്ക് പിന്നാലെ പോയി അവയിലൂടെ വേട്ടക്കാരന്റെ കരം പൂട്ടുന്ന കുറ്റാന്വേഷകന്റെ കുശാഗ്രത വളരെ താല്പര്യ പൂര്‍വ്വം തന്നെ വായിച്ചു പോകാന്‍ കഴിയുന്നു . ഓരോ കുറ്റാന്വേഷണത്തിലും ഒരു പോലീസുകാരന്‍ സഞ്ചരിക്കുന്ന പാതകളെ , അവയ്ക്കൊപ്പം ഒരു പോലീസ് സര്‍ജ്ജന്റെ റോള്‍ ഇവയൊക്കെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പുസ്തകം ആണ് ഇത്.
അവതാരകന്‍ പറയും പോലെ കുറ്റാന്വേഷണ മേഘലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും വളരെ ഉപകാരപ്രദമായ ഒരു പുസ്തകം . നിങ്ങളില്‍ താല്പര്യം ഉള്ളവര്‍ക്ക് വായിക്കാന്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്നു .....................ബി ജി എന്‍ വര്‍ക്കല 

1 comment: