Monday, June 1, 2015

മലമുകളിലെ അബ്ദുള്ള ....പുനത്തിൽ കുഞ്ഞബ്ദുള്ള

വായനയുടെ ഉഷ്ണച്ചൂടുകൾക്കിടയിലേക്ക് കടന്നു വന്ന പിശറൻ കാറ്റ് എന്നാണു ഈ വായനയെ പരിചയപ്പെടുത്തുമ്പോൾ എനിക്ക് പറയാൻ തോന്നുന്നത്.

പുനത്തിലിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല വായനക്കാരെ . എങ്കിലും പുതു വായനക്കാര്‍ക്ക് വേണ്ടി അല്പം പറയുക ആണെങ്കില്‍ , ആധുനിക മലയാള സാഹിത്യത്തില്‍ തന്‍റേതായ ഒരു ശൈലി കൊണ്ട് വന്ന പുനത്തില്‍ തന്റെ അക്ഷരങ്ങളിലൂടെ കൂടെ കൂട്ടിയത് തന്റെ തൊഴില്‍ പരിസരങ്ങളും ആത്മ കഥാ ബന്ധനങ്ങളുടെ രസാവഹമായ നിറച്ചാര്‍ത്തുകളും ആയിരുന്നു എന്നു പറയാം.
ജീവിത ഗന്ധിയായ പതിനൊന്നു കഥകള്‍ ഉറങ്ങുന്ന ഈ പുസ്തകം വായനയുടെ ദാഹം ശമിപ്പിക്കാനുതകുന്ന നല്ലൊരു വിരുന്നു തന്നെയാണ് എന്നതില്‍ തര്‍ക്കം ഏതുമുണ്ടാകില്ല.
ആദ്യ കഥയായ ' വെളിച്ചത്തിന്റെ മരണം ' മുതല്‍ അവസാന കഥയായ 'മലമുകളിലെ അബ്ദുള്ള' വരെ വായിക്കുമ്പോള്‍ ഈ കഥാകാരന്റെ ശൈലിയെ നമ്മള്‍ മനസ്സാ ഇഷ്ടപ്പെട്ടു പോകും എന്നതുറപ്പാണ്.
പ്രണയത്തിന്റെ തീവ്രതയും, സ്ത്രീത്വത്തിന്റെ നെഞ്ചുറപ്പും കൊണ്ട് സമ്പുഷ്ടമായ ' വെളിച്ചത്തിന്റെ മരണം' ആശുപത്രി ജീവിതത്തിലെ കാണാക്കാഴ്ചകള്‍ നമ്മെ കാട്ടി തരുന്നു . തന്റെ വിശ്വാസം മരിച്ചുപോകുമെന്ന് തോന്നുമ്പോഴും പ്രണയത്തിന്റെ കടലില്‍ നഞ്ചു കലക്കാതെ തന്നിലേക്ക് ഉതിരുന്ന നായിക സ്ത്രീയുടെ എന്നത്തെയും അവസ്ഥയുടെ പ്രതീകവല്‍ക്കരണം തന്നെയാണ് . ' മല കയറിയ ഒരാള്‍ ' മനുഷ്യനിലെ ഉറങ്ങി കിടക്കുന്ന കാപട്യത്തിന്റെയും , ബന്ധങ്ങളുടെ ഇഴകള്‍ മനസ്സിനെ എങ്ങനെ ചങ്ങലക്കണ്ണികളില്‍ കൊരുത്തിടുന്നുവെന്നതും, കാണിച്ചു തരുന്നതിനൊപ്പം മനുഷ്യര്‍ ഒരു പരിധിക്കപ്പുറം തന്റെ ജീവിതത്തെ എങ്ങനെ ആണ് നിസ്സഹായതയുടെ ചതുപ്പുകളില്‍ ചവിട്ടി താഴ്ത്തപ്പെടുന്നത് എന്ന പാഠം കൂടി നമ്മെ മനസ്സിലാക്കി തരുന്നുണ്ട് .
'പരാജയം' എന്ന കഥ ഗൌതമബുദ്ധന്റെ കാഴ്ച്ചപ്പുറങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങുകയും കേവല യാഥാര്‍ത്ഥ്യത്തിന്റെ ചിതല്‍പ്പുറ്റുകള്‍ പൊടിഞ്ഞു പോയ മനസ്സിന്റെ പച്ചയായ ഗന്ധം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഒടുവില്‍ എല്ലാ കാഴ്ച്ചകള്‍ക്കുമപ്പുറം , പുനര്ജ്ജനികള്‍ക്കുമപ്പുറത്തു  ഭാര്യയുടെ മരണത്തിലൂടെ തന്റെ ജീവിതം എന്തായിരുന്നു എന്നും , താനെവിടെയായിരുന്നു എന്നും നമ്മോടു പറഞ്ഞു തരികയാണ് . 'ചോദ്യങ്ങള്‍' കുട്ടന്റെ ജനനത്തിലൂടെ കടന്നു മരണത്തില്‍ തകരുമ്പോള്‍ നമുക്കിടയില്‍ നാം പരിചയിച്ചു പോയ ഒരുപാട് കുട്ടന്മാരെ വീണ്ടും വീണ്ടും ഓരോ കവലകളിലും കണ്ടു മുട്ടുകയാണ് . 'മദ്ഗലനയില്‍' പ്രതികാരത്തിന്റെ , ശരീര വിശപ്പിന്റെ കൌശലതയുടെ ചിലന്തിവലകള്‍ ഗൂഡരസം നിറച്ചു കൊണ്ട് തോല്‍വികളും നിരാശകളും കൊണ്ട് ജീവിതങ്ങളെ പതറി പ്പിരിഞ്ഞു നില്‍ക്കുന്ന ദയനീയതകളെ ചൂണ്ടിക്കാട്ടി തരുന്നു. സാധാരണ ഗതിയില്‍ വായിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ വരികളില്‍ പിന്നോക്കം നടത്തിക്കുന്ന പുനത്തിലിന്റെ കരവിരുത് ' പണ്ടുണ്ടായിരുന്ന ഒരു രാജാവ് ' നമുക്ക് പരിചിതമാക്കും . കാലഘട്ടങ്ങളുടെ ഒരു പരിശ്ചേദമാണത് . ഗതകാലപ്രൌഡിയും ആസന്നമായ അനിവാര്യത പോലെ വന്നു ഭവിക്കുന്ന പട്ടിണിയും കൊട്ടാരങ്ങളെ ചിതലരിച്ച മരപ്പട്ടികളുടെ കൂടാരമാക്കുമ്പോള്‍ നരിച്ചീറുകള്‍ പെറ്റു പെരുകുന്ന ആ പ്രേതാലയങ്ങളില്‍ നിന്നും തലമുറകള്‍ അരവയറിന്റെ വിശപ്പ്‌ മാറ്റാന്‍ അഭിമാനം മറന്നു തെരുവില്‍ എത്തുന്ന കാഴ്ച പോയ കാലത്തിന്റെ ഒരു പരിശ്ചേദം ആണ് . ഇത്തരം ഗതികേടുകളെ ഒരിക്കല്‍ കൂടി പുനത്തില്‍ പറയുന്നു ഇതില്‍ .
'വേഷം ' എന്ന കഥയില്‍ വളരെ മനോഹരമായി പറഞ്ഞു തരുന്ന നര്‍മ്മ രസമാര്‍ന്ന ഒരു വസ്തുതയുണ്ട് . ഓരോ മനുഷ്യനെയും അവനായി നിലനിര്‍ത്തുന്നത് വേഷം ആണ് . വസ്ത്രം അഴിച്ചിട്ട മനുഷ്യനില്‍ നിസ്സഹായതയും , നിരാശയും , നിരാശ്രയവും മാത്രമാകും ബാക്കിയാകുക. ഉമ്മറ കോലായില്‍ അമ്മ മകന്റെ വരവ് കാത്തു മരവിച്ചു കിടക്കുമ്പോള്‍ മകന്‍ തന്റെ അവസ്ഥയും ആവശ്യവും ;മറന്നു നഗ്നനായി നില്‍ക്കുന്നത് ഇവിടെ ഈ സത്യത്തിനെ അടിവരയിട്ടു കാണിക്കുന്നു പുനത്തില്‍ .
അതുപോലെ മറ്റൊരു ഹാസ്യരസ മാര്‍ന്ന യാതാര്‍ത്ഥ്യമാണ്  'ദീര്‍ഘ ദര്‍ശനം ' നമ്മെ പരിചയപ്പെടുത്തുന്നത് .    ഓരോ മനുഷ്യന്റെയും സങ്കീര്‍ണ്ണമായ ജീവിതത്തില്‍ ചില ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അവ ദീര്‍ഘമായ കാഴ്ച്ചപ്പാടുകളോടെ ആകും ചെയ്യുക അത് പ്രത്യേകിച്ച് ബുദ്ധിമാന്മാരായ മക്കള്‍ ആകുമ്പോള്‍ എന്ന് കാണിക്കുന്ന ഈ കഥയില്‍ അച്ഛനു ദീനം കഠിനം ആയപ്പോള്‍ ശവക്കച്ചയും , ശവപ്പെട്ടിക്കാരനെയും പാതിരിയും ഡോക്ടറേയും ഒരുമിച്ചു വിളിച്ചു കൊണ്ട് വരുന്ന മകന്റെ ചിത്രം വളരെ പ്രായോഗികമായ മനുഷ്യ ചിന്തയെ കാട്ടി തരുന്നു നമുക്ക് . 'മനുഷ്യന്റെ ആത്യന്തികമായ ഉറങ്ങിക്കിടക്കുന്ന ആര്‍ത്തിയുടെ നിലവിളക്ക് ആണ് 'കൊലച്ചോര്‍ ' വായനയില്‍ നമ്മെ കാട്ടി തരുന്നത് . വിശപ്പിനു മുന്നില്‍ , ആര്‍ത്തിക്ക് മുന്നില്‍ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല , കാഴ്ച ഇല്ല എന്ന പാഠം .നമുക്കിടയില്‍ ഇങ്ങനെ ചില ജീവിതങ്ങള്‍ ഉണ്ട് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ കഥ .
'എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഒരാള്‍ ' എന്ന കഥ ബന്ധങ്ങളുടെ ഇഴകളില്‍ , സ്നേഹത്തിന്റെ , പ്രണയത്തിന്റെ മൂര്‍ദ്ധന്ന്യത്തെ വരച്ചു കാണിക്കുന്നു . തന്റെ ഭാര്യയുടെ കുഴിമാടത്തില്‍ അവളുടെ ശവപ്പെട്ടിക്കു താഴെ തന്റെ ആത്മാവിനെ കിടത്തി അയാള്‍ തിരികെ പോകുന്നത് പ്രണയത്തിനു ഇഷ്ടത്തിനു പകരം വയ്ക്കാന്‍ വാക്കുകള്‍ ഇല്ലാത്ത ഒരു പ്രയോഗം പോലെ ആണ് വായനയില്‍ കണ്ണില്‍ ഈറന്‍ അലിയിക്കുന്നത് .
'മലമുകളിലെ അബ്ദുള്ള ' എന്ന കഥ ഒരു വിധത്തില്‍ പറഞ്ഞാല്‍ അശാന്തമായ രതിയുടെ കഥ ആണെങ്കിലും മാനസിക വ്യാപാരത്തിന്റെ പരമമായ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള എഴുത്ത് കൂടി ആണ് . വൃദ്ധനായ ഭര്‍ത്താവിന്റെ അരികില്‍ നിന്നും പണ്ട് ബാല്യത്തില്‍ ഒരു ഇരുണ്ട പ്രഭാതത്തില്‍ കശുമാവിന്‍ ചോട്ടില്‍ വച്ച് അബ്ദുള്ള പോറിയിട്ട മുറിവുകള്‍ ഒരിക്കല്‍ക്കൂടി തിരഞ്ഞു കൊണ്ട് വസ്ത്രം വലിച്ചഴിച്ചു അബ്ദുള്ളയെ തേടുന്ന നായിക ഒരു കൈചൂണ്ടു പലകയാണ് . ബോധവല്‍ക്കരണത്തിന്റെ ആവശ്യകതയെ ആവശ്യം ബോധിപ്പിക്കുന്ന ഒരു എഴുത്ത് അത് കൊണ്ട് തന്നെ ഈ കഥാ സമാഹാരത്തിനു ഈ കഥയുടെ പേര് കൊടുത്തത് ഏറ്റവും അനുയോജ്യമായി അനുഭവപ്പെടും നിങ്ങള്‍ക്കും വായനയില്‍ ....................ബി ജി എന്‍ വര്‍ക്കല 

2 comments:

  1. പുനത്തിലിന്റെ മരുന്ന് മാത്രമേ വായിച്ചിട്ടുള്ളു. പിന്നെ നാലഞ്ച് കഥകളും

    ReplyDelete
  2. വായിച്ചിരുന്നു എങ്കിലും ഇത് വീണ്ടും വായിക്കാനുള്ള പ്രചോദനം ആകുന്നു.

    ReplyDelete