Wednesday, December 26, 2018

അവർ അപരിചിതരായിരുന്നുവോ?

മിനിക്കഥ
.............
അവർ അപരിചിതരായിരുന്നുവോ?
........................................................
ഡിസംബർക്കുളിരിൽ മുങ്ങി രാവ് മരവിച്ചു കിടക്കുമ്പോൾ, ഒരു വാക്ക് പോലും പറയാതെ മടങ്ങിയ കുസൃതിക്കാറ്റിനെ നോക്കി പറയുവാൻ മറന്ന കവിതയുമായി ഒരാൾ... കാഴ്ചയിൽ മറയാതെ നിന്നു വേട്ടയാടുന്ന ഒരു ചിത്രമുണ്ട്. ഒരിക്കലും നീയാടരുതായിരുന്നെന്നു ഞാനാഗ്രഹിച്ചതാണത്. ഇടയ്ക്കിടെ ഇടനെഞ്ചിൽ ഇപ്പോൾ വിരുന്നു വന്നു പോകുന്ന കൊളുത്തി പിടിത്തത്തിന് എന്നോടെന്തോ പറയാനുണ്ടാകും. വേണ്ട എന്ന ഒറ്റവാക്കിൽ എനിക്കതിനെ അവഗണിക്കാനാകുന്നത് വർഷങ്ങൾ കൊണ്ടു ഞാൻ കെട്ടിയുയർത്തിയ വിശ്വാസത്തിനേറ്റ ആഘാതത്തിനാലാകണം. അങ്ങു ദൂരെ ഒരു കൊച്ചു കൂടിൽ  ഒന്നുമറിയാതെ ചിലരുണ്ടല്ലോ എന്ന ചിന്തയിൽ നിന്നാകണം ഒരിക്കലും വിടപറഞ്ഞകലാൻ കഴിയാത്ത നിസ്സഹായത എന്നെ ചൂഴ്ന്ന് നില്ക്കുന്നത്. ഹേ വർഷമേ നീ കടന്നു പോകുന്നതിന് മുമ്പേ ഇത്രയും കഠിനമായ വേദന എനിക്കു നല്കിയതെന്തിനാണ്. നോവുകൾ മാത്രം പരവതാനി വിരിച്ച എന്റെ പാതയിൽ നീ നല്കിയ പുഞ്ചിരിയും വാക്കുകളും ആർക്കും അറിയില്ലെന്നു ഞാൻ കരുതുന്ന ആ നിമിഷങ്ങളും എന്നെ വേട്ടയാടുമ്പോൾ ഡിസംബറിന് ഞാനെന്ത് നല്കണം സമ്മാനമായി.
അയാളുടെ സ്റ്റാറ്റസ് കണ്ടതും ഇൻബോക്സിലവൾ ഓടിയെത്തി ചോദിച്ചു.
"നീയെന്താണിത്ര ശോകാർദ്രമായ വരികൾ എഴുതുന്നത് ?"
അവളുടെ ചോദ്യങ്ങൾക്ക് സഹതാപത്തിന്റെ വേരുകളുണ്ടായിരുന്നു.
" നോക്കു... എനിക്ക് എന്നെ തുറന്നു വയ്ക്കാൻ ഒരിടം എന്റെ അക്ഷരങ്ങൾ മാത്രമാകുന്നു. മനസ്സു തുറക്കുവാൻ ഒരു കൂട്ട് ഇല്ലാതെ പോയതാണ് എനിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം . "വേനലുകൾ മാത്രം വിരുന്നുകാരായി വന്ന ഒരു മനസ്സിനെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് ചിത്രീകരിക്കുക." അയാളുടെ വാക്കുകൾക്ക് മുന്നിൽ അവളുടെ വേരുകൾ വഴി മറന്നു നിന്നു. നിലവിളികൾക്കു ചെവി കൊടുത്തുകൊണ്ട് അവളെന്നും കവിതയുടെ കലവറ തുറന്നിരുന്നു. പ്രണയത്തിന്റെയും പ്രണയ ഭംഗങ്ങളുടെയും നിരാശയുടെയും വിരഹദുഃഖത്തിന്റെയും അടങ്ങാത്ത നോവുകൾ കൊണ്ടു കവിതകൾ പുറത്തെടുത്തു ചിരിച്ചിരുന്നവൾ. ദുഃഖത്തിന്റെ മുഖാവരണമണിഞ്ഞു , ജീവിതം അനുഭവിപ്പിച്ച വേദനകളെ പറഞ്ഞും പ്രകടിപ്പിച്ചും നിസംഗതയോടെ അവൾ അയാളെ നോക്കിനിന്നു. ഇനിയെന്ത് നിന്നോട് പറയാൻ എന്നു മനസ്സിലോർത്തു അയാൾ തിരികെ നടന്നു. അരുതെന്നൊരു വാക്ക് പ്രതീക്ഷിച്ചു കാതുകൾ അടയാതെ ശ്രദ്ധയോടെ അയാൾ പോകുന്നതും നോക്കി അവൾ അപ്പോഴും അവിടെ നില്പുണ്ടായിരുന്നു. പച്ചവെളിച്ചം തെളിയിച്ചു കൊണ്ടവിടെ.
...... ബി.ജി.എൻ വർക്കല

No comments:

Post a Comment