Monday, December 24, 2018

കാലം കണ്ണു ചിമ്മിക്കളിക്കുമ്പോൾ

"നിങ്ങളാരാണ് ?"
അവൾ ആശ്ചര്യത്തോടെ തിരക്കി.
"ഞാനാരാണ് നിങ്ങൾക്ക് ?"
വീണ്ടും ചോദ്യം ഉയർന്നു.
"നമ്മളാരാണ് ?"
ചോദ്യം തുടർച്ചയായി വന്നുകൊണ്ടിരുന്നു.
കൗതുകവും ആശങ്കയും നിറഞ്ഞ അവളുടെ മുഖത്തേക്ക് ഒരു പുഞ്ചിരി പൊഴിച്ചു കൊണ്ടു അയാൾ ഉത്തരം നല്കി. "നീ നിന്നോട് തന്നെ തിരയുക. ഉത്തരം കണ്ടെത്തും വരെ നീ തിരയുക. ഒരു വേള നീ തോറ്റുപോയാൽ ഞാനുത്തരം നല്കാം."
നിരാശകൊണ്ടു കൂമ്പിയ മിഴികളുമായി അവൾ മുഖം താഴ്ത്തി. വെളിച്ചത്തിന്റെ ഒരു ചെറിയ പൊട്ട് അവളുടെ മിഴിക്കോണിൽ ഒട്ടിട തങ്ങി നിന്ന ശേഷം തറയിൽ വീണു ചിതറി.
"കണ്ണാ ..... ഒന്നു പറയ് ."
അവൾ കെഞ്ചിപ്പറഞ്ഞു. അനുഭവങ്ങളുടെ തീവേരുകൾ ചികഞ്ഞു ഇനിയും തിരികെ യാത്ര വയ്യ എന്നു പറയാതെ പറയുന്ന അവളെ നോക്കി അവൻ വീണ്ടും ചിരിച്ചു. പിന്നെ അവളുടെ വിരൽത്തുമ്പിൽ ഒന്നു തൊട്ടു. പൊടുന്നനെ അവളെ ചൂഴ്ന്നൊരു കാറ്റു വീശി. ചുറ്റും നരച്ച പകൽ കൊഴിഞ്ഞു വീണ പോലെ. പ്രാക്തനമായ ഏതോ ഒരു കാലത്തിന്റെ സുതാര്യമായ ഒരു സന്ധ്യാനേരം മുന്നിൽ വന്നു. ഹംപിയിലെ കരിങ്കൽ സ്തൂപങ്ങളിൽ നിന്നും ചുവന്ന കിരണങ്ങൾ പ്രതിഫലിക്കുന്നതും ഇടിഞ്ഞു പൊളിഞ്ഞ ഒരൊറ്റ ക്കൽ മണ്ഡപത്തിൽ നിഴലുകൾ പോലെ രണ്ടു പേർ മുഖാമുഖം നോക്കിയിരിക്കുന്നതുമവൾ കണ്ടു. അതിലെ പുരാതനമായ ഏതോ കാലത്തെ വേഷവിധാനത്തിലെ സ്ത്രീരൂപത്തിന് തന്റെ ഛായ കണ്ടെത്തിയ അവൾ ഞെട്ടലോടെ തനിക്കരികിലിരിക്കുന്ന ആളെ നോക്കുമ്പോഴേക്കും അയാൾ അവളിൽ നിന്നും കൈ എടുത്തു കഴിഞ്ഞിരുന്നു.
" കണ്ണാ.... നീ ആരാണ്....? "
ചോദ്യങ്ങൾക്കു ഉത്തരം മറു ചോദ്യങ്ങൾ ആണെന്നു മെല്ലെ പറഞ്ഞു കൊണ്ടയാൾ അസ്തമയ സൂര്യന് നേർക്ക് നടന്നു തുടങ്ങി. തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ . ആ ചുണ്ടിൽ ഒരു നിഗൂഢമായ പുഞ്ചിരി ഉണ്ടായിരുന്നത് സൂര്യൻ ഒപ്പിയെടുത്തു കടലിൽ മറഞ്ഞു. ഇരുളിൽ നടന്നകലുന്ന അയാളെ നോക്കി മറ്റൊരു കൽ പ്രതിമ പോലെ അവൾ നിന്നു. അവൾക്കു ചുറ്റും തണുത്ത കാറ്റിന്റെ കൈകൾ നിരന്നു തുടങ്ങിയതറിയാതെ.....
...... ബി.ജി.എൻ വർക്കല

No comments:

Post a Comment