Monday, September 18, 2017

താളിയോല കവിതാ സമാഹാരം .

താളിയോല (കവിതാ സമാഹാരം)
എഡിറ്റര്‍ :എ ബി വി കാവില്‍പ്പാട്
കെ കെ ബുക്സ്
വില : 200 രൂപ

"വികൃതമാമേതു രചനക്കും പിന്നില്‍
തുഴയുവാന്‍ കൈകളേറെയുണ്ടെങ്കില്‍
വിരാജിക്കാമവക്കീ പാരിലൊരു
വാസനാപുഷ്പമായി !"  (നിരാശ , ജമീല കേ എം ഗ്രാമശ്രീ )

സോഷ്യല്‍ മീഡിയ മുഖപുസ്തകത്തിന്റെ വരവോടെ സാഹിത്യത്തില്‍ വളരെ വലിയ മുന്നേറ്റം തന്നെ നടത്തുകയുണ്ടായി . സാംസ്കാരികമായ ചര്‍ച്ചകളും , പഠനങ്ങളും , വായനകളും എഴുത്തും ആസ്വാദനങ്ങളും സോഷ്യല്‍ മീഡിയയെ ചടുലമായി നിലനിര്‍ത്തുന്നു . കേവലമായ പ്രണയത്തിനും രതിക്കും സൌഹൃദത്തിനും സമയം പോക്കിനും വേണ്ടി മാത്രം നിലനിന്ന മെസഞ്ചര്‍ കാലഘട്ടത്തെ പാടെ പിന്തള്ളിക്കൊണ്ട് സോഷ്യല്‍ മീഡിയയുടെ വരവ് സാംസ്കാരികമായ ഒരു പുതിയ ആകാശം തുറന്നിട്ടതായി കാണാം . അച്ചടി മഷി പുരളാതെ ഒരു രചനയ്ക്ക്  എങ്ങനെ അതിലും കൂടുതല്‍ വായനക്കാരെ സമീപിക്കാം എന്ന സാധ്യത കണ്ടറിഞ്ഞ പുസ്തകലോകം പതിയെ സോഷ്യല്‍ മീഡിയയിലും തങ്ങളുടെ കാലുകള്‍ ഉറപ്പിക്കാന്‍ ശ്രമം തുടങ്ങിയത് അങ്ങനെയാണ് . ഫലമോ പാടെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്ത രചനകള്‍ പലതും കൂടുതല്‍ സ്വീകാര്യമായ ഒരു തലം കൈക്കൊള്ളുന്നതും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നിലനിന്ന സാഹിത്യ ലോകത്തെ സമ്പൂര്‍ണ്ണമായ ഭാഷാ സ്നേഹികളുടെ കൂട്ടായ്മയായി നിലനിര്‍ത്താന്‍ കഴിഞ്ഞതും ഒരു വലിയ കാര്യം തന്നെയാണ് . പക്ഷെ കാലം ചെല്ലുമ്പോള്‍ സോഷ്യല്‍ മീഡിയയും വലിയ ഒരു അപചയത്തിന്റെ കൈകളിലേക്ക് വീഴുകയാണ് എന്ന് കാണാം . വ്യെക്തികളെ കേന്ദ്രീകരിച്ചു അവ സൌരയൂഥങ്ങള്‍ തീര്‍ക്കുന്നു . വാല്‍ നക്ഷത്രങ്ങള്‍ ജനിക്കുന്നു . സൂര്യനും ചന്ദ്രനും പ്ലൂട്ടോയും രാഹുവും കേതുവും നക്ഷത്രങ്ങളും ഉണ്ടാകുന്നു . ഇത്തരം പ്രവണത ഭാഷയ്ക്ക് ദോഷം ചെയ്യും എന്ന് തിരിച്ചറിയുന്നിടത്തു മാത്രമേ ഒരു മാറ്റം പ്രതീക്ഷിക്കാന്‍ കഴിയൂ .
സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് ഗ്രൂപ്പുകള്‍ ഉണ്ട് . കവിതകള്‍ക്കും കഥകള്‍ക്കും വെവ്വേറയായും ഒന്നിച്ചും ഒക്കെയായി ഗ്രൂപ്പുകള്‍ പലതാണ് . പല ഗ്രൂപ്പുകളും മത്സരങ്ങള്‍ സംഘടിപ്പിച്ചും കൂട്ടായ്മകള്‍ സംഘടിപ്പിച്ചും കലയെ പ്രോത്സാഹിപ്പിക്കുന്നു . ചില ഗ്രൂപ്പുകള്‍ നിക്ഷിപ്ത താത്പര്യങ്ങളില്‍ വീണു കിടക്കുന്നു . ചില ഗ്രുപ്പുകള്‍ ഓണ്‍ ലൈന്‍ പോര്‍ട്ടലുകള്‍ ഉണ്ടാക്കി പത്രവും മാഗസിനുകളും പുറത്തിറക്കുന്നു . ചിലര്‍ ഗ്രൂപ്പുകളില്‍ നിന്നും പണം പിരിച്ചോ അല്ലെങ്കില്‍ സ്പോണ്‍സറിംഗ് മുഖേനയോ എഴുത്തുകാരുടെ കൂട്ടായ രചനകളെ കളക്റ്റ് ചെയ്തു പ്രസിദ്ധീകരിക്കുന്നു . ഇത്തരത്തില്‍ ആദ്യമായി ഒരു പുസ്തകം ഇറക്കിയത്‌ ഇ ലോകം കവിതകള്‍ എന്ന പേരില്‍ ഇ ലോകം ഗ്രൂപ്പ് ആയിരുന്നു . പിന്നെ ഒരു വേലിയേറ്റം ആയിരുന്നു എന്ന് കാണാം . സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നതും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു ഗ്രൂപ്പ് ആണ് താളിയോല . ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്നു ഇറക്കിയ ഗ്രൂപ്പിലെ അംഗങ്ങളുടെ നല്ല കവിതകള്‍ കൊരുത്തു പുറത്തിറക്കിയതാണ് "താളിയോല" എന്ന കവിതാ സമാഹാരം . ഇതിന്റെ എഡിറ്റര്‍ ശ്രീ എ ബി വി കാവില്‍പ്പാട് ആണ് . ഇതിനു അവതാരിക എഴുതിയിരിക്കുന്നത് ശ്രീ ശിവശങ്കരന്‍ കരവില്‍ ആണ് . 150 കവിതകള്‍ ആണ് ഇതില്‍ ഉള്ളത് . പലരുടെയും ഒന്നിലധികം കവിതകള്‍ ഇതില്‍ ഉണ്ട് . ഒരു തിരക്കേറിയ ഉത്സവസ്ഥലത്ത്  അകപ്പെടുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയാണ് ഈ കവിതകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത് . വിവിധ നിറത്തില്‍ ഉള്ള വര്‍ണ്ണങ്ങള്‍ , അപരിചിതരായ അനവധി മനുഷ്യര്‍ , ശബ്ദങ്ങള്‍ , വെയില്‍ , കാറ്റ് , ചൂടു തുടങ്ങി സമ്മിശ്രമായ ഒരു അന്തരീക്ഷം .
കാതലുള്ള വളരെ കുറച്ചു കവിതകള്‍ മാത്രമാണ് ഇതില്‍ വായിക്കാന്‍ കഴിഞ്ഞത് എന്നത് തിരഞ്ഞെടുപ്പിന്റെ പോരായ്മായി തോന്നി. പലപ്പോഴും എഴുത്തുകാരുടെ ഒന്നിലധികം രചനകള്‍ വായിച്ചപ്പോള്‍ അവയില്‍ കാമ്പുള്ളതൊരെണ്ണം മതിയായിരുന്നില്ലേ എന്ന തോന്നല്‍ വായനയില്‍ അനുഭവപ്പെട്ടു . ചില വായനകള്‍ കേവലം എഴുത്തുകള്‍ മാത്രമായി തോന്നിയപ്പോള്‍ ചിലവ മനസ്സിനെ തൊട്ടു കടന്നു പോയി . വിഷയം കൊടുത്ത് എഴുതിക്കും പോലെ കവിതയില്‍ കുറെ ഭാഗം അമ്മ, മാതൃത്വം കൊണ്ട് പോയി . പിന്നെ കുറച്ചു ഭാഗം പ്രണയം കടിച്ചു കുടഞ്ഞു നാശമാക്കി . കാലികമായ വിഷയങ്ങളും , ജീവിതങ്ങളും ഇടയില്‍ ശ്വാസം മുട്ടിക്കിടപ്പുണ്ടായിരുന്നു . ഒരു പക്ഷെ ഒരു പഠനം കൂടി ഉള്‍പ്പെടുത്തിയ അവതാരികയായിരുന്നു എങ്കില്‍ ഈ പുസ്തകം വളരെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിച്ചു .
കവിതകള്‍ ഒന്നും കൊള്ളില്ല എന്ന അഭിപ്രായം ഇല്ല . ബാലാരിഷ്ടതകള്‍ ഉള്ള കവിതകള്‍ തൊട്ടു എഴുത്തിന്റെ സിദ്ധി കൈവന്ന ഇരുത്തം വന്ന എഴുത്തുകളും ഉണ്ട് ഉള്ളില്‍ . എഴുതി പഠിച്ചവരും എഴുതാന്‍ പഠിപ്പിച്ചവരും ഉണ്ട് കൂട്ടത്തില്‍ . തീര്‍ച്ചയായും ഒറ്റ വായനയില്‍ മടക്കി വയ്ക്കുന്നതിനപ്പുറം ആമുഖക്കുറിപ്പില്‍ പറയും പോലെ 150 മൂല്യബോധമുള്ള കവിതകള്‍ വായനാലക്ഷങ്ങളുടെ മുന്നിരക്കസേരയില്‍ സ്ഥാനംപിടിക്കുന്ന മേന്മകള്‍ ഉള്ളതായി അനുഭവപ്പെട്ടില്ല. പക്ഷെ അത്തരം കവിതകള്‍ ഉണ്ടായിരുന്നു എന്നതും വാസ്തവം . തിരഞ്ഞെടുപ്പിലെ പോരായ്മകളാകാം ഇതിനു കാരണം എന്ന് കരുതുന്നു . വരുംകാലങ്ങളില്‍ കൂടുതല്‍ നല്ല തിരഞ്ഞെടുപ്പുകളുമായി താളിയോല കവിതാ സമാഹാരത്തിന്റെ തുടര്‍ ലക്കങ്ങള്‍ പ്രതീക്ഷിക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

1 comment: