Monday, December 30, 2019

നീതി നിഷേധത്തിന്റെ പെണ്ണൊപ്പുകൾ................ശാന്താ തുളസീധരൻ

നീതി നിഷേധത്തിന്റെ പെണ്ണൊപ്പുകൾ
(ലേഖനങ്ങൾ )
ശാന്താ തുളസീധരൻ
പ്രഭാത് ബുക്ക് ഹൗസ്
വില: ₹ 100.00


ചരിത്രത്തിന്റെ പുനർനിർമ്മിതിയാണ് ഓരോ പുനർവായനകളും. ഓരോ വട്ടം വായിച്ചു കഴിയുമ്പോഴും അതിൽ പുതിയ ആകാശവും പുതിയ ഭൂമിയും തെളിഞ്ഞു വരിക തന്നെ ചെയ്യും. ഒരു നദിയിലും ഒരേ ജലത്തിൽ ഒന്നിലധികം തവണ നനയാൻ കഴിയില്ല എന്നതു പോലെയാണ് പുനർവായനകളും സാഹിത്യത്തിൽ. ലോകത്ത് ഏറ്റവും കൂടുതൽ കഥകൾ , പുനർനിർമ്മിതികൾ, വ്യാഖ്യാനങ്ങൾ, ഉപകഥകൾ തുടങ്ങിയ സംഭവിച്ചിട്ടുള്ളത് ഭാരതത്തിന്റെ സ്വന്തം മഹാഭാരതമെന്ന ഇതിഹാസത്തിനാണ്. ഇതിലുള്ളത് എവിടെയും ഉണ്ടാകും ഇതിലില്ലാത്തത് എങ്ങും ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെ എഴുതപ്പെട്ട ഒരു കൃതി നൂറ്റാണ്ടുകൾക്ക് ശേഷവും പുനർവായനകളിലൂടെ നിലനില്ക്കുന്നുണ്ട്. 

ആധുനികമലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരിയാണ് ശ്രീമതി. ശാന്താ തുളസീധരൻ.നോവലുകളും കഥകളും, യാത്രാവിവരണങ്ങളും, പഠനങ്ങളും കവിതകളുമൊക്കെയായി നിരവധി പുസ്തകങ്ങൾ ഈ എഴുത്തുകാരിയുടേതായി പുറത്തുവന്നിട്ടുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന ഈ എഴുത്തുകാരി തന്റെ രചനകൾക്ക് അധികാരികതയും സത്യസന്ധതയും ഉറപ്പു വരുത്തുവാൻ വേണ്ടി എഴുതാൻ ഉദ്ദേശിക്കുന്ന വിഷയം സംബന്ധിയായ ഭൂമികയിൽ യാത്ര ചെയ്യുകയും അവിടത്തെ സാമൂഹികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വിഷയങ്ങളെ പഠിക്കുകയും ചെയ്താണ് രചനകൾ നടത്തുന്നത്. ശ്രീമതി ശാന്താ തുളസീധരൻ എഴുതിയ "നീതി നിഷേധത്തിന്റെ പെണ്ണൊപ്പുകൾ " എന്ന പുസ്തകം പ്രതിനിധാനം ചെയ്യുന്നത് ഭാരതീയപുരാണങ്ങളിൽ പ്രതിപാദിക്കുന്ന പത്തു സ്ത്രീകളുടെ ജീവിതത്തെ അടയാളെപ്പെടുത്തുക എന്ന ധർമ്മമാണ്. അഹല്യ, അംബ, ഊർമ്മിള, ദ്രൗപതി, കുന്തി,സീത, മണ്ഡാേധരി, രാധ, മാധവി, ഹിഡുംബി എന്നിവരെ രാമായണം, മഹാഭാരതം എന്നിവയിൽ നിന്നും തിരഞ്ഞെടുത്തു അവതരിപ്പിക്കുന്നു അവരുടെ സ്വരത്തിൽ . അന്തഃപുരത്തിലും വനത്തിലും അന്നത്തെ സാമൂഹ്യനീതിയുടെ ആണധികാരത്തിന്റെ ഒക്കെ കൈകടത്തലുകളിൽ അടഞ്ഞു പോയ ശബ്ദങ്ങളായ സ്ത്രീകൾ ! അവർക്കു പറയാനുള്ളത് പറയാൻ ശ്രമിക്കുന്ന സങ്കേതമാണ് എഴുത്തുകാരി പിന്തുടരുന്നത്. സാഹിത്യത്തിൽ വെവ്വേറെയായി നിരവധി എഴുത്തുകാർ  നോവൽ രൂപത്തിലും പഠന രൂപത്തിലും കഥകൾ ആയും വിവിധ വീക്ഷണ കോണുകളിലൂടെ ഈ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ മലയാളത്തിൽ പുതുതായി അവരെ ഓർമ്മിക്കപ്പെടുമ്പോൾ അതിനെന്തെങ്കിലും പുതുതായി പറയാൻ ഉണ്ടാകും എന്നൊരു ആകാംഷ വായനക്കാരിൽ ഉണ്ടാകുക സഹജമാണ്.

ഹാസ്യത്തിൽ ഊന്നി നിന്നുള്ള ഒരവതരണ രീതിയാണ് എഴുത്തുകാരി ഈ ലേഖനങ്ങളിൽ പ്രയോഗിച്ചിട്ടുള്ളത്. വിവര സാങ്കേതിക വിദ്യയുടെ നവീന കാലത്തെ ബന്ധിപ്പിച്ചു കൊണ്ട് സരസമായി ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തെ മാനസിക വ്യാപാരങ്ങളിലൂടെയും ആത്മഗതങ്ങളിലൂടെയും അവതരിപ്പിക്കാൻ ശ്രമിക്കുന്നു ഈ ലേഖനങ്ങളിൽ. വാസ്തവികതകളോട് താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുമ്പോൾ എഴുത്തുകാരിയുടെ വരികൾക്ക് പതിവിലും അധികം അലസതയും വിഷയത്തോടുള്ള ആത്മാർത്ഥതയും നഷ്ടമാകുന്ന കാഴ്ചയും സരസമായി പറഞ്ഞു പോകുന്ന ഒരു സംഭാഷണമായി വിഷയം ദുർബലമാകുന്നതായും വായന അനുഭവപ്പെടുത്തി. കഥകളും സംഭവങ്ങളും കെട്ടുപിണയുകയും തുടർച്ച നഷ്ടപ്പെടുകയും ചെയ്യുന്ന അനുഭവം ചിലയിടങ്ങളിൽ സംഭവിച്ചു. വിഷയത്തെ ഗൗരവപൂർവ്വം എഴുത്തുകാരി സമീപിച്ചില്ല എന്നത് വലിയ പോരായ്കയായി അനുഭവപ്പെട്ടു. നിലവിലെ സാമൂഹിക ക്രമങ്ങളിൽ നിന്നു കൊണ്ട് വേദകാലഘട്ടത്തെ താരതമ്യപ്പെടുത്തി പരിചയപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും യുക്തിഭദ്രമായ കാഴ്ചപ്പാടിൽ ഈ കഥയും കഥാപാത്രങ്ങളും വെറും നിർമ്മിതി മാത്രമാണെന്ന ചിന്ത ഈ ഇതിഹാസങ്ങളുടെ കഥാപാത്രങ്ങളെ വായനക്കാർ സമീപിക്കുമ്പോൾ അനുഭവപ്പെടും എന്ന യാഥാർത്ഥ്യത്തെ എഴുത്തുകാരി തുറന്നു കാട്ടാൻ ഉപയോഗിച്ചുവോ എന്ന ഒരു ശുഭ ചിന്ത വായനയിൽ തടയുന്നുണ്ട് താനും.

എഴുത്തിലെ, വായനയിലെ അനുഭവസമ്പത്തുകളെ എഴുത്തുകാർ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നും ഗൗരവപരമായ എഴുത്തുകൾക്കിടയിലെ അവർ ബോധപൂർവ്വം സൃഷ്ടിക്കുന്ന അലസ രചനകളാണ് ഇത്തരം അപക്വമായ പുസ്തകങ്ങൾ എന്നും സാഹിത്യം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇത്തരം ദുർബല രചനകളാണ്. പ്രധാനപ്പെട്ട എഴുത്തുകാർ മിക്കവരും ഈ ഒരു കീഴ് വഴക്കം പിന്തുടരുന്നതായി കാണാം. ഇത്തരം എഴുത്തുകൾക്ക് നിലനില്പ് എഴുത്തുകാരുടെ പ്രശസ്തിയുടെ പിൻബലം മാത്രമാണ് എന്ന ഓർമ്മ ഓരോ എഴുത്തുകാർക്കും ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട് ബിജു ജി.നാഥ് വർക്കല.

No comments:

Post a Comment