Saturday, December 28, 2019

എന്തിനാവാം നിഴൽ പോലിങ്ങനെ

എന്തിനാവാം നിഴൽ പോലിങ്ങനെ
...................................................
ലഹരിതൻ നീറുന്ന നാവിനാൽ
ഞാൻ നിന്റെ ഹൃദയം മുറിച്ചുവെന്നോ?
എരിയുന്ന കുടലിന്റെ ആളലാൽ
ഞാൻ നിൻ മിഴികൾ നനച്ചുവെന്നോ ?
വിരലുകൾ വിറകൊണ്ടു വീഴും വരികളിൽ
പറയാത്തതൊന്നും കുറിച്ചതില്ലെങ്കിലും
പറയുവാൻ ഒന്നും ബാക്കി വയ്ക്കുന്നില്ല
മിഴികൾ നിറയാതത് കാൺക നീയും.
വാക്കുകൾ കൊണ്ട് നീ തീർക്കും മഴവിൽ
തണലിൽ തല ചായ്ച്ചുറങ്ങുവാനും
നോക്കിന്റെ കീറിൽ തുളയും ഹൃത്തിനെ
നീറിപ്പിടയാൻ വിട്ടിടാനും
ഓർത്തു പോയന്നു നാം കണ്ടൊരാ സന്ധ്യ തൻ
നേർത്ത പ്രകാശം സാക്ഷിയാകെ.
അഴകിന്റെ നീലിച്ച വരകൾ തെളിയുന്ന
ഉടലിൽ ഉയർച്ചതാഴ്‌ചകൾക്കപ്പുറം
ചിരിയാൽ നീ കൊരുത്തിട്ടൊരു മൗനത്തിൻ
ചിറകിൽ പറക്കാൻ കൊതിച്ചു പോയ്.
ഇലകൾ പരസ്പരം ഉമ്മകൾ കൈമാറും
ചെറു കാടിൻ ചോലകൾക്കപ്പുറത്തെങ്ങാനും
മിഴികൾ പരസ്പരം കൊരുത്തു കളിക്കുന്ന 
കുതൂഹലക്കാഴ്ച ഞാൻ കനവു കണ്ടു.
മൗനം ,പിടയുന്ന വേദന നല്കുന്ന
കാരമുള്ളിൻ ദംശനമാകിലും
നീ നല്കുമോരോ നിമിഷവും ഏതോ
പ്രാചീന സംസ്കൃതി സ്മരണയായീടുന്നു.
അമ്പിളിക്കിണ്ണത്തെ കണ്ടങ്ങു മോഹിച്ച്
എത്തിപ്പിടിക്കാൻ ശ്രമിച്ചു വീഴുന്നൊരു
കുട്ടി തൻ വളർച്ചയാണിപ്പോഴെന്നുള്ളവും.
കാത്തിരിപ്പിന്നൊരു പേര് നല്കാൻ 
ഞാനെൻ ജീവിതത്തെ പഠിപ്പിക്കുന്നുണ്ടിന്ന്.
കണ്ടുമതേ പോലെ കേട്ടുമറിയുന്ന
ചിന്തകൾക്കാകെ നീയേകുക വിശ്രമം.
ഇത്തിരി നേരം തരികെന്റെയുള്ളിലെ
കരിയിലക്കിളിയെ കേട്ടിടാനായ്.
ചുറ്റും ചലിക്കുന്ന ശബ്ദ പ്രപഞ്ചത്തിൽ
ഇന്ന് ഞാൻ നിന്റെ സ്വരം തേടിയലയുന്നു.
കത്തിയെരിയുന്ന സൂര്യപ്രകാശത്തിൽ
നിൻ മിഴികൾ തൻ
ഇത്തിരി വെട്ടത്തെ തിരയുന്നുഴറുന്നു.
കാണുന്നു കേൾക്കുന്നു എങ്കിൽ 
നിനക്കൊന്നു ഭേദിക്കുവാനാകുമാ മൗനമെന്നാൽ
കാത്തിരിപ്പെന്തിനാണൂഴിയിൽ വേദന
ആഴി പോൽ ചൂഴ്ന്നെടുക്കുന്നത് കണ്ടിടാനോ?
.... ബിജു. ജി. നാഥ് വർക്കല

No comments:

Post a Comment