Monday, December 9, 2019

സാരഥികൾക്ക് ഭ്രാന്തു പിടിക്കുമ്പോൾ!

സാരഥികൾക്ക് ഭ്രാന്തു പിടിക്കുമ്പോൾ!
.............................................................
രണ്ടു വളയങ്ങൾ ഘടിപ്പിച്ച ഒരു വണ്ടി രണ്ടു പേർ ഓടിക്കുന്നു.
ഇടതേക്കൊരാൾ തിരിക്കുമ്പോൾ
വലതെന്നു മറ്റയാൾ.
പിറകിൽ വരുന്ന വണ്ടികൾക്ക് മാത്രമല്ല
വശങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭ്രാന്തു പിടിക്കുന്നു.
ഒന്നും നോക്കാതെ 
താന്താങ്ങളുടെ ഇച്ഛയനുസരിച്ചവർ വണ്ടിയോടിക്കുന്നു.
ഹസാർഡ് ലൈറ്റിടാതെ 
ഇൻഡിക്കേറ്ററുകൾ നൽകാതെ
നിരത്ത് കൈയ്യടക്കി ഇരുവരുമൊരു വണ്ടിയും! 
നിർത്താതെ മുഴങ്ങുന്ന ഹോണുകൾ ‌
ഉറക്കെയുറക്കെ പ്രാക്കുകൾ,
ശാപവാക്കുകൾ.....
ചെളിവെള്ളം തെറിച്ച കോപമടക്കാനാകാതെ
ഒരു ചെറു ബാല്യം മാത്രം വലിയൊരു കല്ലെടുത്തെറിയുന്നു.
ചില്ലുടഞ്ഞ വണ്ടിക്കുള്ളിൽ നിന്നും
അപ്പോൾ മാത്രം
അപ്പോൾ മാത്രം ജനമത് കേൾക്കുന്നു.
ജനഗണമന അധിനായക ജയതേ ...
എല്ലാ ആരവങ്ങളും നിലക്കുന്നു.
നിശബ്ദരായവർ വണ്ടിഎഞ്ചിനുകൾ നിർത്തിയിടുന്നു.
വശങ്ങളിലെ ജനങ്ങൾ ശിലകളാകുന്നു.
ആ ബാലൻ മാത്രം പിന്നെയും കല്ലുകൾ തിരയുന്നു.
ആ കുഞ്ഞു തലയോട്ടിയിലേക്ക് നാലു വശത്തു നിന്നും
തോക്കിൻ മുനകൾ ചൂണ്ടപ്പെടുന്നു.
വണ്ടി അപ്പോഴും ഇരുവരും ഇരുവശത്തേക്കും 
ആരെയും നോക്കാതെ പായിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
...... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment