Wednesday, July 15, 2020

പ്രണയത്തെ അറിയാന്‍

വെളിച്ചം എത്തിനോക്കാത്ത
ഇരുണ്ട വന്‍കരകളില്‍
തമസ്സിന്റെ രജത രേഖകള്‍ വരച്ചുകൊണ്ടു
പ്രണയം വഴിമുട്ടി നില്‍ക്കുന്നുവോ?

കടന്നുപോകുംവഴിത്താരകളില്‍
മുള്ളുകള്‍ കല്ലുകള്‍ ഹിംസ്ര മൃഗങ്ങള്‍ തന്‍ 
വ്യക്തമാം ചുവന്ന കലര്‍ന്ന കണ്ണുകള്‍ കണ്ടു
പ്രണയത്തെ മറന്നിടായ്ക....

നിങ്ങളില്‍ പടര്‍ന്നോരു സ്വപ്നമാകാം
മൃദുഹാസത്തിന്നകമ്പടിയായ്
എന്നിലേക്ക്‌ പടരും നിന്‍ വദനമാകാം.
എന്തിലോ തടഞ്ഞു ഞാന്‍ 
എന്തിലോ മുഴുകി ഞാന്‍ 
നിന്റെ ഹിമതാപങ്ങളെ
ഹിമശൈലങ്ങളെ
തഴുകിയുണര്‍ത്തുവാന്‍
കൊതിക്കുന്നു.

നീയൊരിക്കലുംഒരു താരാട്ടായെന്നെ
തഴുകിയിരുന്നില്ലെങ്കിലും
മാതൃത്വത്തിൻ വാത്സല്യം
ഒട്ടുമേ നുകരുവാന്‍ 
അനുവദിച്ചില്ലെങ്കിലും
പ്രണയമില്ലാത്ത ഇരുണ്ട
വന്‍കരകളില്‍ വച്ച്, ഞാന്‍
നിന്‍ മടിയില്‍ മയങ്ങിയിരുന്നു
ഒരു കാലം .

കവര്‍ന്നെടുത്ത നിന്‍ 
മുലക്കാമ്പുകളില്‍ പ്രണയം 
തിരഞ്ഞു ഞാന്‍ അലയവേ
ദാഹാര്‍ത്തനാമെൻ ചുണ്ടുകളില്‍
നിന്‍ മുലഞെട്ട് ഞെരിഞ്ഞമരവേ
ശൈശവത്തിന്റെയോ 
കുതൂഹലത്തിന്റെയോ 
വിസ്മയത്തിന്റെയോ 
കാഴ്ചകള്‍ നിന്റെ മിഴികളില്‍
മറയുന്നതറിയുന്നു ഞാന്‍.

പടരാന്‍ വെമ്പി നിന്‍ 
നിമ്നോന്നതങ്ങളില്‍ നിന്നും
നിശയുടെ ഇരുണ്ട താഴ്വരങ്ങളിലേക്ക് 
ഞാന്‍ പടരവേ
ഒരു ഞരക്കം പോലുമില്ലാതെ
എതിപ്പുകള്‍ ഇല്ലാതെ
ഒരു ചെറു വിരലനക്കാതെ
നീ എന്നെ നോക്കുന്നു.

ഒരു വേള മിഴി ഞാനുയര്‍ത്തി 
നിന്‍ മുഖത്തേക്ക്
പ്രണയത്തിന്റെ കണ്ണെറിയുമ്പോള്‍
ഞാന്‍ നടുങ്ങുന്നു .
നിന്നിലെ മിഴികളില്‍ 
ഉറയുന്ന ശൈത്യം
എന്റെ രസനയെ പൊള്ളിക്കുന്നു.
ഞാനൊരു തളര്‍ന്ന പോരാളിയായി
പരാജയമറിഞ്ഞൊരു യോദ്ധാവായി
പിന്‍വാങ്ങുന്നു.

നമ്മള്‍ പ്രണയത്തിന്‍റെ
താഴ്വരകളിലേക്ക്
മനസ്സുകൊണ്ട് ഊളിയിട്ടിറങ്ങുന്നു.
എപ്പോഴോ കിതപ്പാറ്റി  എന്‍ 
മടിയിലേക്ക്‌ നീ 
മയങ്ങി വീഴുമ്പോള്‍
ഞാനറിയുന്നു 
പ്രണയം കേളിയല്ല
പ്രണയം കോപമല്ല
ശരീരങ്ങളുടെ തുലനമല്ല
ദാഹമകറ്റാനുള്ളോരുപാധിയല്ല
കീറി മുറിച്ച വിശ്വാസങ്ങളോ
പെയ്തു തോരുന്ന മഴയോ അല്ല
പ്രണയം മനസ്സുകളില്‍ നിന്നുയര്‍ത്തു
മനസ്സുകളിലേക്ക് 
പടരുന്ന സംഗീതം.

വിശ്വാസത്തിന്റെ നൂലിഴയില്‍
നമ്മള്‍ കെട്ടിപ്പടുക്കും
ചെറുവീടുകളാകുന്നു
പ്രണയം...
ഒരു കൊച്ചു കാറ്റേറ്റ് 
പൊളിഞ്ഞു വീഴാം
മണല്ക്കൂടാരങ്ങളെങ്കിലും 
നാം ഇരു കരങ്ങള്‍ കൊണ്ടു 
അവയെ കാത്തിടുന്നു
അണയാത്ത ദീപം പോലെ.
അണയാനനുവദിക്കാത്ത
ദീപം പോലെ നാമതിനെ
കൈകളില്‍ ഭദ്രമാക്കുന്നു.
നമ്മുടെ പ്രണയം പോലെ
നമ്മുടെ വിശ്വാസം പോലെ
അത് നമ്മില്‍ വെളിച്ചം പകരുന്നു
പ്രപഞ്ചത്തിന്റെ താളമുള്‍ക്കൊള്ളാന്‍
കണ്ണുകളുയര്‍ത്തി ആരെയും നേരിടാന്‍
ഒരു പരാജയത്തിന്റെയോ
കുറ്റബോധത്തിന്റെയോ  
നേരിയ തണുപ്പുപോലും
ബാക്കിയില്ലാതാകുവാന്‍
നമ്മള്‍ ശരീരത്തെ സ്വന്തം
തൃഷ്ണകള്‍ക്കു മേയാന്‍ വിടാതിരിക്കാം
ശരീരം മറക്കാം 
മനസ്സുകള്‍ മാത്രം ഓര്‍മ്മിക്കാം

പ്രണയത്തില്‍ ശരീരം
ഒരു ഭാരമേ അല്ലെന്നറിയുക
ശരീരം മൃഗതൃഷ്ണ കൊണ്ടുള്ള 
വെറും കളിവഞ്ചി മാത്രം
കളിക്കോപ്പ് മാത്രം
വലിച്ചെറിയുക ശരീരമെന്ന 
ചിന്ത നിങ്ങളില്‍ നിന്നും.

പ്രണയം നിങ്ങളില്‍ പൂവിട്ടു 
കായിടുന്നതും
പ്രണയം ഒരു വസന്തമായി നിങ്ങളില്‍ 
സുഗന്ധം ചൊരിയുന്നതും കാണാം.
പ്രണയം മനോഹരമാമൊരു 
പൂന്തോട്ടമായി നിങ്ങളെ
പൊതിയുന്നതറിയാം ..........ബി ജി എന്‍ വർക്കല

No comments:

Post a Comment