Monday, January 18, 2021

ടിപ്പു സുൽത്താൻ ...................................... പി കെ ബാലകൃഷ്ണൻ

 ടിപ്പു സുൽത്താൻ (ജീവചരിത്രം)

പി കെ ബാലകൃഷ്ണൻ 

ഡി സി ബുക്ക്സ് 

വില : ₹ 199 .00



എഴുതപ്പെടുന്നതെല്ലാം ചരിത്രങ്ങൾ ആകണം എന്നില്ല . ചരിത്രങ്ങൾ എഴുതപ്പെടുക എന്നത് നിർബന്ധവുമല്ല. എഴുതുന്നവയിലെ സത്യം എത്ര എന്നതാണ് ചരിത്രത്തോടുള്ള നീതിയായി കണക്കാക്കിപ്പോരുന്നത് . ഇതിനെ അളക്കാൻ വേണ്ടത് സമകാലിക ചരിത്ര, സാമൂഹിക രേഖകളും സമാനസംഭവങ്ങളുടെയോ വിവരണങ്ങളുടെയോ മറ്റെഴുത്തുകളും ആണ് . ഇങ്ങനെ ഒരുപാട് രേഖകളും അന്വേഷണങ്ങളും വസ്തുതകളും ശാസ്ത്രീയ വിചിന്തനങ്ങളും കൊണ്ട് മാത്രമേ ഒരു ചരിത്രത്തെ വാസ്തവികതയുമായി ചേർത്തു നിർത്തി മനസ്സിലാക്കാൻ കഴിയുകയുള്ളൂ. സമകാലീന ഇന്ത്യയുടെ സംഭവ വികാസങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കുകയാണെങ്കിൽ വരും തലമുറയുടെ ബുദ്ധിയെ നീതികേടിന്റെയും അവാസ്തികതയുടെയും ചരിത്രപഠനം സാധ്യമാക്കുന്ന ഒരു തലത്തിലുള്ള ചരിത്ര രചനകൾ ആണ് നടക്കുന്നത് എന്ന് കാണാം . ജീവിച്ചിരുന്നിട്ടില്ലാത്തതോ , പ്രാദേശിക വീരന്മാരോ ആയ  മനുഷ്യരുടെ വായ്മൊഴികളിലൂടെ വികസിച്ചു വന്ന പെരുപ്പിച്ചു കാട്ടിയ വീരത്വങ്ങളും സംഭവങ്ങളും യഥാർത്ഥമെന്ന രീതിയിൽ അവതരിപ്പിക്കാൻ  എഴുത്തുകാരെ കൂലിക്കെടുക്കുന്ന ഒരു കാലമാണ് ഇത്. ചരിത്ര രേഖകൾ തിരുത്തിയും പുതിയ ഭാഷ്യങ്ങൾ ചമച്ചും ഇത്തരം കൈകടത്തലുകൾ ഇന്ത്യാ ചരിത്രത്തിന്റെ പുനർരേഖപ്പെടുത്തലുകളിൽ സംഭവിക്കുന്നുണ്ട് .  ഫിക്ഷൻ എന്നൊരു  ഒഴിവുകഴിവിലൂടെ, ചോദ്യങ്ങൾ ചോദിക്കുന്നവരുടെ മുന്നിൽ പൊട്ടൻ കളിക്കുന്ന ഇത്തരം എഴുത്തുകൾ  സാധാരണ മനുഷ്യന്റെ ബൗദ്ധികമല്ലാത്ത ചിന്തകളിൽ  അവൻ പരിചരിച്ചു വന്ന  കാലത്തിന്റെ വസ്തുതകളിൽ ചേർത്തു പിടിച്ചു ശരിയെന്നു ധരിക്കേണ്ടി വരികയും പുതിയ തലമുറയ്ക്ക് അത് വെളിപാട് പുസ്തകം ആകുകയും ചെയ്യുന്നു . വ്യാഖ്യാനങ്ങളൂം ന്യായീകരണങ്ങളും ലഘൂകരണങ്ങളും കൊണ്ട് മൂടുപടം സൃഷ്ടിച്ച് ഏറാൻ മൂളികൾ ആയ ബുദ്ധിജീവി നാട്യക്കാർ ഇതിന് അംഗീകാരം നൽകുന്നു . ഉത്തരേന്ത്യൻ സാംസ്കാരിക മണ്ഡലത്തിൽ നിന്നും ഈ ഒരു പുതിയ തരംഗം ദക്ഷിണേന്ത്യയിൽ കടന്നു വരാൻ തുടങ്ങിയിട്ടുണ്ട് . മൊഴിമാറ്റത്തിന്റെ ഭാവത്തിലും , കൂലിയെഴുത്തുകാരുടെയും, അമിത ഭക്തിയുടെയും, രാഷ്ട്രീയവും ഇതിനു സഹായകമാകുകയും ചെയ്യുന്നുണ്ട് . 

കേരളം ചരിത്രത്തിൽ ഏറ്റവും അധികം ദുഷ്പേരുകൾ ലഭിച്ച ഒരു ഭരണാധിപൻ ആണ് ടിപ്പു സുൽത്താൻ എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ് . വളർത്തുനായ്ക്കളെ വരെ ടിപ്പു എന്ന് പേരിട്ടു വിളിച്ചുകൊണ്ടു ആ വെറുപ്പ് മലയാളി പ്രകടമാക്കി വരുന്നുണ്ട് കാലങ്ങൾ ആയി. എന്താണ് ഈ വെറുപ്പിന്റെ കാര്യം എന്നതിന് ഉത്തരമായി ലഭിക്കുന്നത് ചില കേട്ട് കേഴ്വികൾ ആണ് .എന്തൊക്കെയാണ് അവ എന്ന് നോക്കാം.  രണ്ടായിരം നായന്മാരെ വളഞ്ഞിട്ടു മതം മാറ്റി മുസ്‌ലിം ആക്കുകയും  ഗോമാംസം കഴിപ്പിക്കുകയും ചെയ്തു .  ക്ഷേത്രങ്ങൾ ആക്രമിച്ചു നശിപ്പിച്ചു . സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പിടിച്ചു കൊണ്ട് പോവുകയും ചെയ്തു. ഇത്തരം കുറച്ചു സംഭവങ്ങൾ ഹിന്ദുക്കൾക്കെതിരായി ടിപ്പു ചെയ്തുകൊണ്ടിരുന്നതായി മലയാള ചരിത്രകാരന്മാർ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. . ഹിന്ദുക്കളുടെ പ്രഖ്യാപിത ശത്രുവായ മുസ്‌ലിം എന്ന തലത്തിൽ ടിപ്പു സുൽത്താൻ  വെറുക്കപ്പെടേണ്ടവൻ ആണത്രേ!. അതുവഴി മലബാറിലെ മുഴുവൻ ഹിന്ദുക്കളും മുസ്‌ലിം വിരുദ്ധത പ്രകടിപ്പിക്കുന്നു എന്ന കാഴ്ചപ്പാടിൽ ചരിത്രം രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .  ചോദ്യങ്ങൾ ചോദിക്കുന്നവരെ ഇഷ്ടപ്പെടാത്തവർ ആണ്  ഏകാധിപതികൾ. അതുപോലെ തന്നെയാണ് പിടിവാദക്കാരും. രണ്ടായിരം നായന്മാരെ വളഞ്ഞിട്ടു മുസ്‌ലിം ആക്കിയ കഥയിലെ സത്യം എന്തെന്ന്  ആരും തിരഞ്ഞിട്ടില്ല. ആക്രമിക്കപ്പെട്ട , തകർക്കപ്പെട്ട ക്ഷേത്രങ്ങൾ ഏതൊക്കെ എന്ന് അവ പറയുന്നവർക്ക് തെളിവോടെ സ്ഥാപിക്കാൻ കഴിയുന്നില്ല . സ്ത്രീകളെ ആക്രമിച്ചു എന്നതിനും തെളിവുകൾ ഇല്ല. ഉള്ളത് കേട്ട് കേഴ്വികൾ ആണ് . അത്രയും ക്രൂരനും ഹിന്ദു മത വിരുദ്ധനും ആണ് ടിപ്പു സുൽത്താൻ എന്ന് സമ്മതിച്ചു തരണമെങ്കിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം വേണ്ടി വരും. 1700 കളിൽ മൈസൂർ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഹൈദരാലിയും മകൻ ടിപ്പുവും  ചേർന്ന് ഹിന്ദുക്കളെ നിർബന്ധിച്ചു ഇസ്‌ലാമിലേക്ക് ചേർത്തിരുന്നു സത്യമാണെങ്കിൽ മൈസൂർ തൊട്ടു മലബാർ വരെ ഉള്ള  പ്രദേശത്ത് ഹിന്ദുക്കൾ എന്നത് ന്യൂനപക്ഷം ആയിരിക്കേണ്ടതാണ്. പക്ഷെ മൈസൂറിലെ മാത്രമല്ല മലബാറിലെയും ഭൂരിപക്ഷം ഹിന്ദു സമുദായവും ന്യൂനപക്ഷം മുസ്‌ലിം , ക്രിസ്ത്യൻ സമുദായവും ആയിരുന്നു എന്ന് അന്നത്തെ സർവ്വേകൾ പോലും പറയുന്നു. അതുപോലെ പതിനാലായിരം നായർ പടയാളികളെ ടിപ്പു നിർബന്ധപൂർവ്വം മൈസൂറിലെത്തിച്ചു അവിടെ പാർപ്പിച്ചതായും അവരിൽ ഇരുന്നൂറ് പേരോ മറ്റോ ശേഷിക്കുകയും ബാക്കിയുള്ളവർ മരിച്ചു പോവുകയും ചെയ്യുക ഉണ്ടായി എന്ന് രേഖകൾ ഉണ്ട് . അവർ കൊല്ലപ്പെട്ടതല്ല . വാളും കൈയ്യിൽ പിടിച്ചു കണ്ണിൽ കണ്ട പാവങ്ങളെ ഒക്കെ കൊന്നും  വീര്യം കാട്ടിയും നടന്ന പണിയെടുക്കാനറിയാത്ത അവർ എങ്ങനെ മരിച്ചു എന്നതിന് പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ല. എന്തുകൊണ്ടാണ് ഈ ഒരു വെറുപ്പ് ടിപ്പുവിന് സംഭവിച്ചത് എന്നതിന് ഉള്ള ഉത്തരം  മനസ്സിലാക്കാൻ കഴിയുന്നത് ഇവയൊക്കെയാണ് . നായർ പടയാളികളോട് ആയുധം കൊണ്ട് നടക്കുന്നത്  കുറ്റകരം ആണെന്നു പറഞ്ഞതും , താഴ്ന്ന ജാതിക്കാർ ഇതുവരെ നായരെ കണ്ടാൽ താണു വാങ്ങിയിരുന്നത് ഇനിമേൽ നായന്മാർ തിരിച്ചു ചെയ്യണം എന്ന് പറഞ്ഞതും , ഭൂമി സർവ്വേ ആദ്യമായി മലബാറിൽ നടപ്പിൽ വരുത്തുകയും കൃഷിക്കാരനെ ഉയർത്തി അവർക്ക് പ്രാധിനിത്യം കൂടുതൽ കൊടുത്തുകൊണ്ട് ജന്മിത്വം അവസാനിപ്പിക്കാൻ നടപടികൾ എടുത്തതും  ഒക്കെ പരമ്പരാഗതമായി ജാതി വെറിയും ജന്മിത്ത വ്യവസ്ഥിതി  ഭൂഷണമായി കൊണ്ട് നടന്നവരുമായ ബ്രാഹ്മണർക്കും നായന്മാർക്കും ബുദ്ധിമുട്ടായതും ആകണം  വിരോധങ്ങളുടെ പ്രധാനകാരണമായി കരുതേണ്ടത്. ഇതിനൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു  നിയമം ആയിരുന്നു മുസ്‌ലിം ആകുന്ന നായന്മാർക്ക് ബഹുമാനം നൽകണം എന്നും അങ്ങനെയെങ്കിൽ അവർക്ക്  പഴയ ഗമ തിരികെ കിട്ടും എന്നതും . ഒരു തികഞ്ഞ മുസ്‌ലിം മത ചിന്തകനും വസ്ത്രധാരണത്തിൽ വലിയ  സദാചാരം പാലിച്ചിരുന്നവനുമായ ടിപ്പുസുൽത്താൻ സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം എന്ന് ശഠിച്ചതും ഒരു വലിയ  തെറ്റ് തന്നെയായിരുന്നിരിക്കണം . കാരണം ഒരു കൗപീനം മാത്രം ധരിച്ച നായർ പടയാളികൾക്കും  മുല മറയ്ക്കാൻ അധികാരം ഇല്ലാതിരുന്ന നായർ തൊട്ടു താഴോട്ടുള്ള സ്ത്രീകൾക്കും വസ്ത്രം ധരിക്കേണ്ടത് ഒരു ആവശ്യമായി ടിപ്പുസുൽത്താൻ കണ്ടാൽ അത് തെറ്റ് തന്നെയാണല്ലോ . മുല മറച്ചു മുന്നിൽ വന്ന തീയത്തിയുടെ മുല അറുത്തിട്ട  റാണി സ്വന്തമായുള്ള കേരളത്തിന് മുലക്കരത്തിനു വേണ്ടി മുല മുറിച്ചു കൊടുത്ത് എന്ന വായ്‌മൊഴിക്കഥയുടെ ഊറ്റം മാത്രമാണല്ലോ നവോത്ഥാനം . ടിപ്പുസുൽത്താന്റെ ഭരണ സഭയിൽ ഉണ്ടായിരുന്നത് ബ്രാഹ്മണർ ആയിരുന്നു കൂടുതലും എന്നതും മൈസൂറിലെ ക്ഷേത്രങ്ങൾ ഒന്നും തകർന്നിട്ടില്ല എന്നതും ക്ഷേത്ര പുനരുദ്ധാരണങ്ങൾക്കും ആചാരങ്ങൾക്കും ടിപ്പുസുൽത്താൻ സഹായിക്കുക ഉണ്ടായി എന്ന രേഖകൾ അതും ഹൈന്ദവ മേധാവികളുടെ രേഖകൾ ഒക്കെ മുന്നിൽ ഉണ്ടെങ്കിലും വരേണ്യ വർഗ്ഗത്തിനെ തൊട്ടു കളിച്ച ടിപ്പുസുൽത്താൻ ഭാരതം കണ്ട ഏറ്റവും വെറുക്കപ്പെടേണ്ടവൻ ആയി നിൽക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ് . 

ചരിത്രവായനകൾ പലപ്പോഴും ഇരുത്തി ചിന്തിപ്പിക്കുന്നവയാണ് . അതിനു ഒരുദാഹരണം മാത്രമാണ് ടിപ്പുസുൽത്താൻ എന്ന  പി കെ ബാലകൃഷ്ണന്റെ പുസ്തകം . കേരളവും ജാതി വ്യവസ്ഥയും , ഇനി ഞാൻ ഉറങ്ങട്ടെ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയ പി കെ യുടെ വളരെ നല്ലൊരു വായനയാണ്  ടിപ്പുസുൽത്താൻ എന്ന് പറയാൻ ആഗ്രഹിക്കുന്നു . ഒരു പുസ്തകത്തിന് വായനക്കാരെ സ്വതന്ത്രമായി ചിന്തിക്കാൻ സഹായിക്കുന്നു എങ്കിൽ ആ പുസ്തകം അതിന്റെ ധർമ്മം  പൂർത്തിയാക്കി എന്നാണർത്ഥം. തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് ടിപ്പുസുൽത്താൻ . ആശംസകളോടെ ബി.ജി.എൻ വർക്കല 

No comments:

Post a Comment