ബാലശാപങ്ങൾ
..........
അമ്മേ,
പോകുന്നിതാ ഞാന്‍
നിലാവിന്റെ വെണ്‍തിരശ്ശീല –
ഞൊറിമാറ്റി വാനിന്നനന്തതയില്‍ ..
തിരികെവരാതെ,
മറുജന്മം കൊതിക്കാതെ
പോകുന്നിതാ ഞാന്‍.
ഉണ്ടായിരുന്നൊരു വസന്തം
എന്നോര്‍മ്മതന്‍
പൂങ്കാവനത്തിലൊരു നാള്‍!
അച്ഛനും അമ്മയും ഞാനും
പട്ടിണി തന്‍ നോവും സുഖവും
ഒത്തൊരുമിച്ചു വാണോരു നല്ല നാള്‍!
ഒരു വാക്ക് പറയാതച്ഛന്‍
ഇരുളിലേക്ക് നടന്നു മറഞ്ഞതും
ഇമകള്‍ തുറക്കാതെ തെക്കേത്തൊടിയില്‍
നമ്മെ മറന്നുറങ്ങിയതും
മറവിയില്‍ തള്ളി,കാലം
മുന്നോട്ടു പായുന്നു .
വേദന നല്‍കും ഓര്‍മ്മകള്‍ക്കും
വിശപ്പിന്‍ ക്രൂരനഖങ്ങള്‍ക്കും
വിട്ടുകൊടുത്തച്ഛന്‍ പോയതില്‍
ഒട്ടുപരിഭവം നിറഞ്ഞനാളുകള്‍ .
ഒരു നാള്‍ ... പലനാള്‍
സന്ദര്‍ശനത്തിന്റെ കലണ്ടര്‍ത്താളുകള്‍
പതിയെ ചലനം നിലച്ച നാളൊന്നില്‍
അമ്മ പരിചയപ്പെടുത്തിയൊരാള്‍
കൊച്ചച്ഛനെന്നോര്‍ക്കുന്നു ഞാനും.
അച്ഛന് പകരമൊരാള്‍ എന്നല്ല
വിശപ്പിനു അറുതിയെന്നൊരു ചിന്തയാല്‍
ഒന്നും ഓര്‍ക്കുവാന്‍ തോന്നിയില്ല
അച്ഛന്‍ ഉപേക്ഷിച്ച ശൂന്യത പോലുമേ
!
അച്ഛനെപ്പോലെ സ്നേഹിച്ചുകൊണ്ട്
കൊച്ചച്ഛന്‍ ഉള്ളില്‍ തണുമഴയായി.
രാത്രികളില്‍ അമ്മതന്‍ ചാരത്തു
കൊച്ചച്ഛന്റെ മടിയില്‍ പിന്നെയും
ഞാനാകാശം കണ്ടു.
നക്ഷത്രങ്ങളെ കണ്ടു ചിരിച്ചും
കൊള്ളിമീന്‍ കണ്ടു ഭയന്നും
ഉറങ്ങിയനാളുകള്‍ എത്രയോ കടന്നുപോയി
.
വിശ്വാസത്തിന്റെ പുറംപാളിയാല്‍
പൊതിഞ്ഞു പിടിച്ചൊരു സ്നേഹത്തില്‍
ഒന്നുമറിയാതെന്റെ നാളുകള്‍
എന്നെത്തഴുകി അകന്നുപോയി .
എത്രവേഗത്തിലാണമ്മേ നിന്‍
കൂട്ടുകാരന്റെ വിരലുകള്‍
വീണമീട്ടി പഠിച്ചു തുടങ്ങിയതീ
വിഹ്വലമാമെന്റെ തനുവിലും .
ഇക്കിളി പോലെന്‍ നെഞ്ചിലെ
മൊട്ടിലുഴിഞ്ഞു പറഞ്ഞ തമാശകള്‍
ഒട്ടൊരു ചിരിയോടെ നീയും
കാണാമട്ടിലൊഴിഞ്ഞു പോയതെന്തമ്മേ..
സഞ്ചാരപാതകള്‍ വഴിമാറി
വിരലുകള്‍ , ചുണ്ടുകള്‍
ഗതിമാറിയൊഴുകുമ്പോള്‍
എത്രയോ വട്ടം ഞാനമ്മേ നിന്റെ
ശ്രദ്ധയില്‍ എല്ലാം പെടുത്തിയില്ലേ
.
ഒന്നും പറയാതെ
ഒന്നും കാണാതെ
സ്വന്തം ജീവിതം ഭാസുരമാകുവാന്‍
എന്തിനാമ്മേ എന്നെ കുരുതി കൊടുത്തു
നീ .
ഉറക്കം നഷ്ടമാക്കി എന്നെ നീ
അടുക്കളപ്പുറത്തും
ചായ്പ്പിലും
ഇരുള്‍പ്പക്ഷി കൊത്തിവലിക്കുന്ന
രാവുകളില്‍
ഉറങ്ങാന്‍ വിട്ടതും
പകല്‍ നല്‍കും സുരക്ഷയില്‍
ഉറക്കം ക്രൂരമായൊരു വേളയില്‍
കഴുനഖങ്ങളില്‍ കൊരുത്തു പിടഞ്ഞതും
ഓര്‍ക്കുവാന്‍ കഴിയുന്നില്ലമ്മേ
ഇനിയുമൊരു ജീവിതത്തിനു
അടിമയുടെ കീഴടങ്ങലിന്
പാകമാകാത്ത ശരീരമുപേക്ഷിച്ചു
മടങ്ങട്ടെ ഞാനിനി .
അശാന്തമല്ലാത്ത ജീവിതം നിനക്കേകാന്‍
നിശബ്ദം ഞാന്‍ മടങ്ങട്ടെയിനി.
...... ബിജു.ജി.നാഥ് വർക്കല
No comments:
Post a Comment