കടൽ ശംഖുപോലൊരാൾ .................................................
ചുണ്ടിൻ കോണിലെ പരിഹാസമുദ്രയെ
നെഞ്ചോട് ചേർത്തു വയ്ക്കുന്നൂ സത്വരം.
ഉള്ളിൻ്റെയുള്ളിൽ നിറയുന്ന ഭാവത്തെ
കണ്ണോരമെത്താതെ പൂഴ്ത്തിവച്ചീടുന്നു.
വാക്കിൻ വിലയെന്തെന്നറിയിക്കുവാൻ
വാഴ് വിൽ പ്രതീക്ഷയോടമരുക നീയിനി.
നല്കാതിരിക്കാൻ ശ്രമിച്ചീടുക മേലിൽ
പാഴ്വാക്കിൻ മധുരമോഹങ്ങളങ്ങാർക്കുമേ!
ഇല്ലാ മനസ്സിൻ കോണതിൽ പോലുമേ
കുറ്റബോധത്തിൻ പരാഗരേണുക്കളും
ഇല്ലാ മറക്കുവാൻ ജീവൻ തുടിക്കോളം,
തന്ന മധുരത്തിൻ സുന്ദര നിമിഷങ്ങൾ!
ഒന്നു തിരിഞ്ഞെന്നെ നോക്കുവാൻ പോലും
നിന്നിടാതെ പിരിഞ്ഞകലുന്ന സന്ധ്യയെ
നെഞ്ചിലേറ്റിയീക്കരയിലൊറ്റയ്ക്കന്ന്
സങ്കടക്കടലിനെയൊളിപ്പിച്ചൊരീ ഞാനും.
മാറോട് ചേർത്തുറക്കിയ രാവുകൾ
മടിയിൽക്കിടന്നാകാശം കണ്ട പകലുകൾ
ചുംബിച്ചു ചുവന്ന ചുണ്ട് കണ്ടു തരിച്ചതും
ഒന്നാകെകാട്ടി ഞാനിതാണെന്നു ചൊന്നതും
പിന്നെപ്പിണങ്ങി നടന്നകാലത്തിങ്കൽ
വന്നു, ഞാൻ പ്രിയമെന്നു ചൊന്നതും.
ഉള്ളു തുറന്നെന്നെ കാട്ടുമ്പോൾ, വിശ്വസ്ഥ-
നാഠ്യത്താലെന്നിലെ എന്നെ പഠിച്ചതും.
മറ്റൊരു ചില്ലയിൽ നീ കൂടുകൂട്ടുമ്പോഴും
കല്മഷമില്ലാതതെന്നെ മറച്ചുപിടിച്ചതും,
പൊട്ടിത്തെറിച്ചൊരു നിമിഷത്തെ ചൂണ്ടി നീ-
യകന്ന,കണ്ടുറഞ്ഞൊരു മഞ്ഞാണ് ഞാൻ.
അറിയുന്നു നിന്നുള്ളിലെ വലകളിൽ
നീ കൊരുത്തിട്ട മഴവില്ലിൻ നിറങ്ങളെ !
അറിയുന്നു നീ നിലനില്പിൻ പടികളിൽ
അവശേഷിപ്പിച്ചൊരടയാള വാക്യങ്ങൾ.
വിടപറയുന്നില്ല കാലമേ നിന്നോടു ഞാൻ
കണ്ണു നിറയ്ക്കില്ല ഓർമ്മകൾ നീറ്റുമ്പോഴും.
സാറ്റുകളിക്കുമീ സെപ്റ്റിക് ടാങ്കിനപ്പുറം
നേരിൻ്റെ മുൾമുനപ്പടർപ്പിൽ നാം കണ്ടീടും.
കരുതിവച്ചിടുന്നുണ്ടോരോ മണികളും
പ്രളയം വന്നതിൻ ശേഷമുതിർന്നവ !ഒരുനാൾ നിന്നെ പൊതിയുന്ന കാടതിൻ
നടുവിൽ ഞാനുണ്ടാകും നിന്നോർമ്മയും.
ഒന്നു തിരിഞ്ഞെന്നെ നോക്കുവാൻ പോലും
നിന്നിടാതെ പിരിഞ്ഞകലുന്ന സന്ധ്യയെ
നെഞ്ചിലേറ്റിയീക്കരയിലൊറ്റയ്ക്കന്ന്
സങ്കടക്കടലിനെയൊളിപ്പിച്ചൊരീ ഞാനും.
.........©️®️✍🏼 ബി.ജി.എൻ വർക്കല
No comments:
Post a Comment