Wednesday, April 15, 2020

ഓർമ്മത്തീവണ്ടിയിൽ ....

ഓർമ്മത്തീവണ്ടിയിൽ ....
.......................................
ഓർമ്മകൾ തീവണ്ടി യാത്രകൾ പോലെ !
നോക്കിയിരിക്കേ പിറകോട്ട് പായുന്ന
ജാലകക്കാഴ്ചകളേ, 
നിങ്ങൾ കണ്ണു നിറയ്ക്കാൻ ശ്രമിച്ചതല്ലെങ്കിലും ...
കല്ലുപ്പുകൾ വിതറിയ പാതയോരങ്ങളിലൂടെ,
വിണ്ടുകീറിയ പാദങ്ങൾ ...
മുൾപ്പടർപ്പുകൾക്കിടയിൽ വിടർന്ന
വെളുത്ത റോസാ പുഷ്പങ്ങൾ .

കാലം തെല്ലും കരുണയില്ലാത്ത
കർക്കശക്കാരനായ ഭരണാധികാരിയാണ്.
നിലാവിന്റെ വെൺപട്ടുശീലയും 
ഉപേക്ഷിച്ചു പോയിരിക്കുന്നീ ജാലകം .
ഇവിടെ വരൾച്ചയാണ്.
കറുത്ത വിഷക്കല്ലുകൾ മെത്ത വിരിച്ച
നേർത്ത നീലവെളിച്ചം തെളിഞ്ഞ ആകാശം.
യാത്രകൾക്ക് നിയത രേഖകൾ നഷ്ടമാകുന്നു.
പാദുകം അഴിച്ചു വച്ച് 
പകരമൊരു പാദസരമണിയട്ടെയിനി.
ചിൽ ചിൽ നാദത്താൽ....

വേണ്ട,ത്.
മുക്കുത്തിയിട്ട പുരുഷനും
പാദസരമിട്ട പരുക്കൻ കാലും
ഒരുപോലെ നിങ്ങൾക്കലോസരമാണ്.
മുലകൾ വളർന്നു പോയത് ശല്യമാകുന്നത്
പ്രിയരുടെ നോട്ടങ്ങളും 
കൈകളും തേടി വരുമ്പോഴാണല്ലോ.
ഇരുളിൽ തപ്പി വരുന്ന സ്നേഹിതൻ്റെ വിരലുകൾക്ക്
ബലമില്ലാത്തൊരു ലിംഗം വഴി തടയുമ്പോലെ
പ്രതീക്ഷകൾ നഷ്ടപ്പെടുകയാണ്.

ഇച്ഛാഭംഗത്തിൻ്റെ ശീലുകളുമായി
അലസനടനത്തിലാണ് നാം.
എവിടെയാണ് ഗലികൾ അവസാനിക്കുക?
ഖവാലിയുടെ ഉച്ചസ്ഥായിയിൽ നിന്നും
വന്ദേമാതരത്തിൻ്റെ അലർച്ചകൾ!
ജീവിതം,
മരണം....
എന്താണ് ശരി?
ആർക്കാണ് ഇവിടെ ലഹംങ്ക ചേരുന്നത്. ?
ഗ്രാമങ്ങളുടെ പച്ചപ്പിൽ നിന്നും
ഗൂംഗട്ട് മറയുന്ന പോലെ
പരസ്പരം വച്ചു മാറപ്പെടുന്ന കാഴ്ചകളിൽ
രാജാക്കന്മാരുടെ പച്ചച്ചിരികൾ മറഞ്ഞിരിക്കുന്നു.

നമ്മൾ പരസ്പരം മറക്കുന്നു.
നമുക്ക് പാത നഷ്ടമാകുന്നു.
എവിടെയാണ് നാം കണ്ടുമുട്ടിയത്.
എവിടേക്കാണീ യാത്ര!
വരൂ നമുക്കതിനി തിരയാം...
... ബി.ജി.എൻ വർക്കല

No comments:

Post a Comment