Sunday, November 25, 2018

ഉത്തരധ്രുവത്തിൽ നിന്നൊരു കുഞ്ഞു മേഘം ......... ദുർഗ മനോജ്



ഉത്തരധ്രുവത്തില്‍ നിന്നൊരു കുഞ്ഞുമേഘം (ബാലസാഹിത്യം)
ദുർഗ മനോജ്‌
ചിന്ത പബ്ലിക്കേഷന്‍സ്
വില: 120 രൂപ
 

ബാലസാഹിത്യം എന്നൊരു സാഹിത്യശാഖ മലയാളത്തില്‍ ഉണ്ടാകുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് . ബ്രിട്ടീഷുകാര്‍ സ്കൂളുകള്‍ സ്ഥാപിച്ചു തുടങ്ങുകയും അച്ചടി മഷി പുരണ്ട പുസ്തകങ്ങള്‍ പ്രചാരത്തിലാകുകയും ചെയ്ത ആ കാലഘട്ടത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ നിന്നും മലയാളിയുടെ പരമ്പരാഗത വിദ്യാഭ്യാസരീതി അകന്നു തുടങ്ങുകയായിരുന്നു . ആദ്യകാലത്ത് പ്രധാനമായും ആംഗലേയത്തില്‍ നിന്നുള്ള കുട്ടിക്കഥകളുടെ വിവര്‍ത്തങ്ങള്‍ ആയിരുന്നു പ്രചാരത്തിൽ . സിന്ദ്ബാദ് കഥകള്‍ ഒക്കെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു വന്നു തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. എങ്കിലും മലയാളത്തില്‍ സാഹിത്യപരമായി കുട്ടികളെ സംതൃപ്തരാക്കുന്ന ഒരു സാഹിത്യശാഖ ഉരുത്തിരിഞ്ഞു വരാന്‍ ഒരുപാട് സമയമെടുത്തു എന്ന് കാണാം . 1970 നു ശേഷം ബാലസാഹിത്യ രംഗത്ത് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ആണ് വന്നു തുടങ്ങിയത്. കുട്ടികളെ ബോധവത്കരിക്കുന്നതിനായി ഭാഷാ മൊഴിമാറ്റത്തിലൂടെ രാജ്യാന്തരകഥകളും പുരാണങ്ങളില്‍ നിന്നും വേദഗ്രന്ഥങ്ങളില്‍ നിന്നും വാമൊഴിപ്പാട്ടുകളില്‍ നിന്നും കഥകള്‍ കടം കൊണ്ടും ബാലസാഹിത്യം പുരോഗമിച്ചു . കഥകളുടെ സാഗരമായ മഹാഭാരതവും വിക്രമാദിത്യ കഥകളും ഒക്കെ ഈ കാലഘട്ടത്തിലെ  പ്രധാനപ്പെട്ട കഥാപ്രമേയങ്ങള്‍ എടുക്കുന്ന അക്ഷയപാത്രങ്ങള്‍ ആയിരുന്നു എന്ന് കാണാം .

കാലം മാറി വരികയും ശാസ്ത്ര സാഹിത്യ പരിഷത്തു പോലുള്ള സംവിധാനങ്ങള്‍ കുട്ടികളിൽ കൂടുതല്‍ ശാസ്ത്രസംബന്ധമായ അറിവുകൾ നല്കുന്ന രീതിയിലേക്ക് കടന്നു വരികയും ചെയ്തപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ വലിയ ഒരു മാറ്റം സംഭവിച്ചു തുടങ്ങിയിരുന്നു .
 

എന്നാല്‍ മൊഴിമാറ്റവും അതുപോലെയുള്ള കഥകളുടെ കുത്തൊഴുക്കും കൂടിയപ്പോള്‍ കുട്ടികള്‍ക്കുള്ള അറിവിന്‌ അനുയോജ്യമായ എത്ര വായനകള്‍ ഉണ്ട് എന്ന കാര്യത്തില്‍ വലിയ ഒരു പ്രതിസന്ധി കടന്നു വരികയും ചെയ്തു . ദൗര്‍ഭാഗ്യവശാല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നിന്നിടത്തു നിന്നും മുന്നോട്ടു ചുവടു വയ്ക്കാന്‍ ശ്രമിക്കാതിരിക്കുന്നത് വലിയൊരു പോരായ്മയാണ് . ഇത്തരുണത്തില്‍ പ്രമുഖ എഴുത്തുകാരിയും ഡോക്ടറുമായ ഖദീജ മുംതാസ് പറഞ്ഞ ഒരു കാര്യം പ്രസക്തമാകുന്നു .  "ഇന്നത്തെ കൊച്ചുകുട്ടികൾപോലും മുത്തശ്ശനും മുത്തശ്ശിക്കും അറിവു പകർന്നുകൊടുക്കാൻ കഴിവുള്ളവരാണ്. ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കാലത്ത് കുട്ടികൾ ലോകത്തെ കാണുന്ന രീതി തന്നെ മാറിയിരിക്കുന്നു. അവരെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ ഉന്നത നിലവാരത്തിലുള്ള എഴുത്തുകള്‍ തന്നെ ആവശ്യമാണ്‌ . പുതിയകാലത്തെ കുട്ടികളെ മനസ്സിലാക്കി അവര്‍ക്കൊപ്പം സഞ്ചരിക്കുക എന്ന വെല്ലുവിളിയാണ് ബാലസാഹിത്യകാര്‍ അഭിമുഖീകരിക്കുന്നത് ഇന്ന് . എല്ലാ സാഹിത്യകാര്‍ക്കും ബാലസാഹിത്യം എഴുതാന്‍ കഴിയണം എന്നില്ല . ഒന്നും എഴുതാന്‍ കഴിയാത്തവര്‍ക്ക് ശോഭിക്കാനുള്ള ഇടവുമല്ലത് . കുട്ടികളുടെ മനസ്സുകാണാനുള്ള കഴിവ് ഉണ്ടാകണം."
 
ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന, തിരിച്ചറിവുകള്‍ ഇല്ലാതെ എഴുത്ത് ഒരു തൊഴില്‍  ആയി സ്വീകരിക്കുന്നവരുടെ വലിയ ഒരു നിര തന്നെ ഇന്ന് മുന്നില്‍ ഉണ്ട് . ഇവയില്‍ ചിലതൊക്കെ കലാപരമായ മേന്മ അവകാശപ്പെടുകയും അവ സ്ഥിരം ശൈലികളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയും ചെയ്യുന്നുണ്ട് . കുട്ടികള്‍ക്ക് വേണ്ടത് എങ്ങനെ പറഞ്ഞു കൊടുക്കണം എന്നു മനസ്സിലാക്കുകയെന്ന ഭഗീരഥ പ്രയത്നം എഴുത്തുകാർക്ക് മുന്നില്‍ നില്‍പ്പുണ്ട് ഒട്ടും തന്നെ ശിരസ്സ് കുനിക്കാതെ.  ഈ അവസരത്തില്‍ ആണ് എഴുത്തുകാരിയായ ദുർഗ മനോജിന്റെ "ഉത്തരധ്രുവത്തില്‍നിന്നൊരു കുഞ്ഞുമേഘം " എന്ന വൈജ്ഞാനികനോവല്‍ കുട്ടികള്‍ക്ക് വേണ്ടി രചിക്കപ്പെട്ട ഒന്നാണ് എന്ന ബോധം പങ്കുവയ്ക്കപ്പെടുന്നത് ബാലസാഹിത്യത്തിന് മുതല്‍ക്കൂട്ടായി ഒരു പുസ്തകം കൂടി . എന്താണ് ഈ നോവല്‍ പങ്കു വയ്ക്കുന്ന പ്രമേയം എന്നു പരിശോധിക്കുന്നത് വായനയില്‍ വലിയൊരു സന്തോഷം നല്‍കുന്ന കാര്യമാണ് . ഈ നോവലിന്റെ അന്തരീക്ഷം സാര്‍വ്വജനികമായ ഒരു ഭാവനാ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന തലത്തില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത് . എങ്കില്‍ പോലും അതിനു തിരഞ്ഞെടുത്തിരിക്കുന്ന സങ്കേതങ്ങള്‍ കൗതുകവും ഒപ്പം സന്തോഷവും നല്‍കുന്നതാണ് .
 
ഉത്തരധ്രുവത്തിലെ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും സഞ്ചരിച്ചു അമേരിക്കയിലൂടെ കടന്നു മെക്സിക്കോ വരെ വന്നു നില്‍ക്കുന്ന ഒരു സഞ്ചാരം ആയി ഇതിനെ വായിക്കാം .കടന്നു പോകുന്ന ഇടങ്ങളെ വെറുതെ അങ്ങ് പറഞ്ഞു പോകുകയല്ല ഈ നോവലില്‍ എന്നതാണ് ഇതിന്റെ പ്രധാന  പ്രത്യേകതയായി മനസ്സിലാക്കാന്‍ കഴിഞ്ഞത് . ഓരോ സ്ഥലങ്ങളും പരിചയപ്പെടുത്തുകയും അതിന്റെ പ്രത്യേകതകളും ജീവജാലങ്ങളുടെ വിവരണങ്ങളും ചരിത്രവും ശാസ്ത്രീയബോധവും നിറഞ്ഞ  അറിവുകള്‍ പങ്കുവയ്ക്കലും ഒക്കെയായി അത് കടന്നു പോകുകയാണ്. ഓരോ ഇടത്തിന്റെയും ഭൂമിശാസ്ത്രപരവും സാമൂഹികപരവുമായ വിവരങ്ങളെ ആഴത്തില്‍ പഠിച്ചത്പോലെ വിവരിക്കാന്‍ കഴിയുന്നുണ്ട് .ഇവ വിജ്ഞാനവും വിനോദവും ഒന്നിച്ചു കൊണ്ട് പോകാന്‍ കഴിയുന്ന ഒരു അധ്യാപന രീതികൂടിയാണല്ലോ. ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള രണ്ടു കുട്ടികളുടെ യാത്രയാണത് . ഭീകരമായ മൂന്നു ആക്രമണങ്ങളിലൂടെ ഭൂമിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അന്യഗ്രഹ സമൂഹങ്ങളുടെ ശ്രമവും അതിനെ തടയാന്‍ മനുഷ്യരും അവരെ സഹായിക്കാന്‍ വരുന്ന അഭൌമിക ശക്തികളും പരിവേഷങ്ങളും  ഉള്ള ഭൂമിയോടു ആഭിമുഖ്യമുള്ള ചിലരും ചേരുമ്പോള്‍ അവര്‍ ആ സംരംഭത്തില്‍ ജയിക്കുകയാണ് ഒടുവില്‍ . ഇന്ത്യയടക്കം പല രാജ്യങ്ങളില്‍ നിന്നായി ഒന്നുചേരുന്ന ആ കൂട്ടായ്മയുടെ സാഹസികമായ പ്രവര്‍ത്തനങ്ങളും യാത്രകളും ഒക്കെ പറഞ്ഞു പോകുന്ന ഒരു ഫിക്ഷന്‍ നോവല്‍ കുട്ടികളുടെ വായനാതലത്തെ ഉത്തേജിപ്പിച്ചു നിര്‍ത്തുകയും അവരില്‍ ഔത്സുക്യം വളര്‍ത്തുകയും ഒപ്പം അറിവു പകരുകയും ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുന്നു ഈ നോവലില്‍ .
 
മനുഷ്യന് പരിചയമില്ലാത്ത മിത്തുകളുടെ സൗന്ദര്യത്തെ,ദൈവസങ്കല്‍പ്പത്തില്‍ നിന്നും അടര്‍ത്തിമാറ്റി മേഘങ്ങളും കാറ്റുകളും ചേര്‍ന്ന് നയിക്കുന്ന ഒരു ലോകത്തെ എഴുത്തുകാരി സൃഷ്ടിക്കുകയാണ് . മാനുഷികമായ എല്ലാ വികാരങ്ങളും ഉള്ള മനുഷ്യരല്ല എന്നൊരിക്കലും പറയാന്‍ കഴിയാത്ത കഥാപാത്രങ്ങള്‍ മനുഷര്‍ക്കൊപ്പം ചേരുമ്പോള്‍ അവയ്ക്ക് അതിഭാവുകത്വം തോന്നാതെയിരിക്കാന്‍ കഴിയുന്നത്‌ കഥാപാത്രങ്ങളുടെ കൈയ്യടക്കം എഴുത്തുകാരി നന്നായി മനസ്സിലാക്കിയിരിക്കുന്നു എന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും,ഭൂമിയെ സംരക്ഷിക്കുന്ന കൂട്ടരുടെ ഒരു സാങ്കല്‍പ്പിക സാമ്രാജ്യത്തിലെ ചക്രവർത്തിയാണ് മിമോ.  ഒരു നാള്‍ പൊടുന്നനെയാണ് സഭ വിളിച്ചുകൂടുകയും മിമോ  ചക്രവര്‍ത്തി  തന്റെ പിന്‍ഗാമിയായി, ആരോണ്‍ നക്ഷത്രത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ വേണ്ടി വന്ന ആൽവിൻ എന്ന കുഞ്ഞു മേഘത്തെയും   കെവിൻ എന്ന സാരഥിയായ കുഞ്ഞന്‍ കാറ്റിനെയും തിരഞ്ഞെടുക്കുന്നത് . അതില്‍ അമര്‍ഷം പൂണ്ട മുതിര്‍ന്നസഭാംഗങ്ങള്‍ ആയ  കാറ്റുകളും മേഘങ്ങളും അവരുടെ ഇഷ്ടക്കേട് പ്രകടിപ്പിക്കുമ്പോള്‍ മീമോ ആ കുട്ടികളെ എന്തിനായി തിരഞ്ഞെടുത്തു ബെന്നത്‌ തെളിയിക്ക്കാന്‍ വേണ്ടി അവരെ  തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനാന്‍  ലോക സഞ്ചാരത്തിനു അയക്കുന്നിടത്ത് നോവല്‍ ആരംഭിക്കുന്നു . അവിടെ നിന്നും അവര്‍ പല പല വേഷങ്ങളില്‍ പല പലയിടങ്ങളില്‍ എത്തപ്പെടുകയും എല്ലായിടത്തുനിന്നും എല്ലാ പ്രതിസന്ധികളില്‍ നിന്നും  വിജയിച്ചു ഒടുവില്‍ ഭൂമിയില്‍ സമാധാനം നിലനിർത്തി തിരികെയെത്തുകയും ചെയ്യുന്നിടത്ത് നോവല്‍ ശുഭപര്യവസാനിയാകുന്നു.
 
ലോകം ഇന്നു അതിസംഘർഷങ്ങളുടെ വിളഭൂമിയാണ്. മത,മദമത്സരങ്ങളുടെ കേദാരം. നമുക്ക് നഷ്ടമാകുന്ന മാനവികതയുടെ ഊഷ്മളത ,അത് തിരികെക്കൊണ്ടുവരാൻ ഒരു പക്ഷേ പുതിയ തലമുറകൾക്ക് മാത്രമേ കഴിയുകയുള്ളു. ചിതലരിച്ച തത്വസംഹിതകളും,പ്രാകൃത ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും പഠിപ്പിച്ചു പുതിയ തലമുറയെ  ഉറക്കിക്കിടത്തുകയാണ് പൊതുസമൂഹം ഇന്നും എന്നും തുടരുന്നത്. ഇവിടെ നോവൽ ഒടുവിൽ ലോകവിജയത്തിന്നു കണ്ടെത്തുന്ന പോംവഴി ആശാന്റെ വരികളിലൂടെ മലയാളിക്ക് പണ്ടേ പരിചിതവും എന്നാൽ കണ്ടീഷനിംഗുമായ ഒന്നു തന്നെയാണ്.

"സ്നേഹമാണഖിലസാരമൂഴിയിൽ .
സ്നേഹം താൻ നിത്യ ജഗത്തിൽ

സ്നേഹ വാരിധി തന്നെ മരണം.... 

സ്നേഹിക്ക ഉണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും."
തീർച്ചയായും നോവൽ പറഞ്ഞു നിർത്തുന്നതും സാർവ്വലൗകികമായ ജീവിതത്തിന്റെ കെട്ടുറപ്പ് സ്നേഹത്തിലും സാഹോദര്യത്തിലും ഊന്നിയ ഒരു ലോകമാണെന്നു തന്നെയാണ്. അതിരുകൾ ഇല്ലാത്ത ആ ലോകത്തിൽ മനുഷ്യർക്ക് വിവേചനങ്ങളോ വെറി പിടിച്ച മത്സരങ്ങളോ ഉണ്ടാകാതെയിരിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ നോവൽ തികച്ചും ബാലസാഹിത്യത്തിന് മുതൽക്കൂട്ട് തന്നെയാണ്.

കുട്ടികളില്‍ നാം പകര്‍ന്നു കൊടുക്കേണ്ടത് സ്നേഹവും സാഹോദര്യവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കുവാന്‍ വേണ്ടി തന്നെയല്തന്നെയാകണം. അത്തരം സ്നേഹമത്തില്‍ ഉള്ള ഒരു ലോകത്ത് മാത്രമേ ബാഹ്യ ശക്തികള്‍ക്ക് ഒരു വിധത്തിലുള്ള കൈകടത്തലുകളോ മറ്റു നശീകരനങ്ങളോ സാധ്യമാകുകയുള്ളൂ.
 
ഇതിനു ഉതകുന്ന രീതിയിലേക്ക് അവരെ , നമ്മുടെ പുതു തലമുറയെ കൊണ്ട് പോകുവാന്‍ വായന നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്ത് അത് തിരികെ കൊണ്ട് വരാന്‍ ഇത്തരം കാലാനുവര്‍ത്തിയായ ഭാഷയുടെ പുതിയ രചനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു . പഞ്ചതന്ത്രം കഥകള്‍ക്കും സാരോപദേശ കഥകള്‍ക്കും കുട്ടികളെ സ്വാധീനിക്കാന്‍ കഴിയുകയില്ല ഇന്നത്തെ കാലഘട്ടത്തില്‍. അവര്‍ക്ക് പഴകിയ പനയോലകള്‍ പറയുന്ന അമാനുഷമായ ചിരിക്കഥകള്‍ ആവശ്യമില്ല . അവരുടെ ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായി മറുപടി കൊടുക്കാന്‍ കഴിയാത്ത വണ്ണം ആ കഥകള്‍ നോക്കുകുത്തികള്‍ ആകുന്ന കാഴ്ച ഇന്നിന്റെ ഒരു പോസിറ്റീവ് ദൃശ്യമാണ് . അങ്ങനെയുള്ള കുട്ടികളില്‍ അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് കഥകള്‍ സൃഷ്ടിക്കപ്പെടുകയും അതില്‍ അവര്‍ പോലും അറിയാതെ സാരോപദേശങ്ങള്‍ നിറയുകയും ചെയ്താല്‍ മാത്രമേ ഇനി കാര്യമുള്ളൂ . ഹാരിപോര്‍ട്ടര്‍ കഥകളുടെ ലോകത്ത് നില്‍ക്കുന്ന കുട്ടികള്‍ , ജുരാസ്സിക് ലോകത്തെ സ്നേഹിക്കുന്ന കുട്ടികള്‍ , സയന്‍സിന്റെ , ഫിക്ഷന്റെ ലോകത്തെ സ്നേഹിക്കുന്ന കുട്ടികള്‍ , വിര്ച്യുല്‍ ലോകത്തില്‍ വസിക്കുന്ന കുട്ടികള്‍ അവരെ മണ്ണിന്റെ മാറില്‍ പാദം ഉറപ്പിച്ചു നിര്‍ത്താനും , മണ്ണിനെ അറിയാനും സഹജീവികളെ മനസ്സിലാക്കാനും പരിസ്ഥിതിയോടു സ്നേഹം നല്‍കാനും ഇത്തരം വായനകള്‍ സഹായിക്കുക തന്നെ ചെയ്യും . അടുത്തിടെ ഇറങ്ങിയ ഹെര്‍ബെരിയം എന്ന സോണിയ റഫീക്കിന്റെ നോവലും കെനിയന്‍ ഡയറി എന്ന സര്‍ഗ്ഗ റോയിയുടെ യാത്രാ വിവരണ പുസ്തകവും ഒക്കെ ഈ ഒരു ശ്രേണിയില്‍ കുട്ടികളെ വായനയില്‍ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ആയി  എണ്ണപ്പെടുന്നുണ്ട് . അതുപോലെ ആ നിരയിലേക്ക് ഒരു പുസ്തകം കൂടിയാണ് ഈ കുട്ടികളുടെ നോവല്‍ എന്നത് സന്തോഷം നല്‍കുന്ന വസ്തുതയാണ് .
 
ഇത്തരം നോവലുകള്‍ നാം അധികം വായനക്കാരിലേക്ക് എത്തിക്കുവാന്‍ വേണ്ടി വായനശാലകളിലും സ്കൂളുകളിലും മറ്റും എത്തിക്കുവാന്‍ ഉള്ള മാര്‍ഗ്ഗങ്ങളും മറ്റും ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ് കരുതുന്നത്.  
വിഷയപരമായ വസ്തുതകളെ പരത്തി പറഞ്ഞില്ലയെങ്കിലും കാലദേശങ്ങളുടെ വിവരണങ്ങളിൽ ശുഷ്കതയനുഭവപ്പെടുന്നുണ്ട്. പാതി വഴിയില്‍ യാത്ര മുടക്കിയ ഒരു പ്രതീതിയാണത്. പുസ്തകം നല്‍കുന്ന ചില പോരായ്മകള്‍ ഇവയാണ് . കുട്ടികളെ പാതി വഴിയില്‍ ഉപേക്ഷിച്ചു പോയിരിക്കുന്നു . ആ യാത്ര ലോകം മുഴുവന്‍ കറങ്ങി വന്നിരുന്നുവെങ്കില്‍ ഭൂവിഭാഗങ്ങളുടെ പ്രത്യേകതകളും മറ്റും അവരിലേക്ക്‌ വളരെ നന്നായി സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞേനെ . പകരം അവര്‍ക്ക് സമാധാനമേകുവാന്‍ ഇന്ത്യയില്‍ നിന്നൊരാളെ നല്‍കിക്കൊണ്ട് കടമ പൂര്‍ത്തിയാക്കുവാന്‍ ഒരുപക്ഷെ എഴുത്തുകാരിയിലെ ക്ഷമയില്ലായ്മ പ്രേരിപ്പിച്ചിരിക്കാം. ഉദ്ദേശ്യശുദ്ധി പൂര്‍ണ്ണമാകുന്നത് കൃതിയുടെ ആഗോളതലത്തിലെ സ്വീകാര്യതയെ കൈനീട്ടി തൊടുമ്പോഴാണ് എന്നതിനാല്‍ കുറച്ചു കൂടി വികസിപ്പിക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട് . അതുപോലെ കുട്ടികളുടെ ഭാഷ കടമെടുത്തു യാത്ര ചെയ്യുമ്പോഴും കുട്ടികളിൽ പഞ്ചു ചെയ്തു നിർത്തുന്ന രീതി വശപ്പെട്ടു വരുന്നതിൽ വിജയിച്ചുവോ എന്നത് സംശയമുണർത്തുന്നു. ഒരു അസാധാരണമായ ധൃതി ആദ്യാന്തം അനുഭവപ്പെടുന്നുണ്ട് വായനയിൽ. ഇന്നത്തെ തലമുറയെ വായനയിലേക്ക് ആകർഷിക്കാൻ വേണ്ട ത്രില്ലുകൾ, ഫിക്ഷന്റെ സാധ്യതകൾ എന്നിവയൊക്കെ വളരെ കുറവും ദുർബ്ബലവുമാണ്. ഈ പോരായ്മകൾ നികത്തുകയാണെങ്കിൽ തികച്ചും നല്ലൊരു പാഠപുസ്തയായി ഇതിനെ മാറ്റാൻ കഴിയും എന്നു കരുതാം.
ആശംസകളോടെ ബി..ജി. എൻ വർക്കല

No comments:

Post a Comment