Thursday, October 6, 2022

വഴികളപരിചിതമാകുന്ന ഇടങ്ങളില്‍

വഴികളപരിചിതമാകുന്ന ഇടങ്ങളില്‍ 
--------------------------------------------
നോക്കൂ 
അതൊരു രാജ്യമാണ് . 
സ്നേഹത്തിന്റെ വസന്തങ്ങള്‍ പെയ്തൊഴിയാതെ നില്‍ക്കുന്ന 
സ്വതന്ത്ര രാജ്യം.
പ്രജാക്ഷേമതത്പരനായ രാജാവും 
മന്ത്രി പുംഗവന്മാരാലും സമ്പുഷ്ടമായ രാജ്യം . 
നിങ്ങള്‍ക്കതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. 
നക്ഷത്രങ്ങള്‍ ഗോചരമാകുന്ന 
നനുത്ത പൗര്‍ണ്ണമി രാവുകള്‍ എന്നോ, 
ഇരുണ്ട തിരശ്ശീലയില്‍ ചിത്രപ്പണികള്‍ ചെയ്ത വാനമെന്നോ...
ഇടയിലെപ്പോഴോ ഒക്കെ നിങ്ങളവിടെ
കൊള്ളിമീനുകള്‍ കണ്ടേയ്ക്കാം . 
പുറത്തു പറയരുതേ എന്നു പ്രായമായവര്‍ ഉപദേശിച്ചേക്കാം . 
പാല്‍നിലാവ് നിറഞ്ഞ രാവുകള്‍ മാത്രമല്ല 
കൊടുംവേനലിന്റെ പകലുകളും 
വറ്റി വരണ്ട പുഴകളുടെ രോദനവും 
നഗ്നയായ ഭൂമിയുടെ മുലകള്‍ പോലെ കുന്നുകളും 
പെറ്റവയറിന്റെ പാടുകള്‍ പോലെ 
വീണ്ടുകീറിയ പാടങ്ങളും കണ്ടേയ്ക്കാം . 
ഇടയിലെവിടെയൊക്കെയോ ചിലപ്പോഴൊക്കെ 
മരക്കൊമ്പുകളില്‍ ചിത്രശലഭങ്ങള്‍ തൂങ്ങിയാടിയേക്കാം. 
ഒഴിവാക്കലുകളുടെ ചതുരരംഗക്കളത്തില്‍ 
വെട്ടിവീഴ്ത്തപ്പെട്ടതോ 
തള്ളിയകറ്റപ്പെട്ടതോ ആയ കാലാളുകള്‍ ഉണ്ടായേക്കാം . 
ഒന്നിലും കണ്ണുകള്‍ തടയാതെ 
ആലസ്യമാണ്ട കണ്ണുകളുമായി 
ചിലപ്പോള്‍ ബുദ്ധിജീവി നാട്യങ്ങളെ മണത്തേക്കാം. 
അടിവസ്ത്രത്തിന്റെ ഉള്ളിലേക്കും,
ശൗചാലയത്തിനുള്ളിലും,
മൃതദേഹങ്ങളുടെ മുഖത്തേക്കും സൂം ചെയ്യപ്പെടുന്ന 
ക്യാമറക്കണ്ണുകളുമായി 
ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ കണ്ടേയ്ക്കാം . 
എങ്കിലും,
ഒന്നിലും പെടാതെ 
ഒന്നും അറിയാതെ 
സവാളയുടെയും ആട്ടയുടെയും 
വിലവിവരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച 
കുറച്ചു പേരെ നിങ്ങള്‍ കണ്ടേയ്ക്കും 
(അത് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും )
അവരാണ് ആ രാജ്യത്തിന്റെ നേടും തൂണുകള്‍ . 
അഞ്ചു വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം 
നവവധുവിന്റെ വേഷം ധരിക്കുന്നവര്‍.
അവരാണ് ആ രാജ്യത്തിന്റെ പ്രജകള്‍ .
(അവർക്കതറിയില്ലെങ്കിലും.) 
@ബിജു ജി. നാഥ്

No comments:

Post a Comment