Friday, October 21, 2022

ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാര

ഗള്‍ഫ് കുടിയേറ്റം; രണ്ടാം തലമുറയുടെ വീണ്ടു വിചാരം പ്രവാസം കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്ള പ്രവാസം ആരംഭിച്ചത് ദാരിദ്ര്യത്തിന്റെ ദയനീയ മുഖങ്ങളില്‍ നിന്നും അതിജീവനത്തിന്റെ പിടച്ചില്‍ സംഭവിച്ച കാലത്താണ് . അന്നത്തെ സാമ്പത്തിക , സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രവാസം തുടങ്ങിയവര്‍ക്ക് മുന്നില്‍ കടമ്പകള്‍ ഒരുപാട് ഉണ്ടായിരുന്നു . നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തില്‍ വിജയത്തിന് സമീപം പോലും എത്താതെ മരിച്ചു വീണ ഒരു വലിയ വിഭാഗത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നത്തെ പ്രവാസമുഖം. കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തെ തിരുത്തിക്കുറിച്ചു കൊണ്ട് പരിമിതങ്ങളിലും പരിമിതങ്ങളായ സാഹചര്യങ്ങളില്‍ , സൗകര്യങ്ങളുടെ ഒരു പര്യാപ്തതയും ഇല്ലായിരുന്ന അവസ്ഥകളില്‍ ഇരുന്നുകൊണ്ട് അന്നത്തെ തൊഴില്‍ അന്വേഷകര്‍ തങ്ങളുടെ ഭൂമിക പടുത്തുയര്‍ത്തുക ഉണ്ടായി. കടമ്പകള്‍ ആദ്യകാല പ്രവാസികള്‍ അനുഭവിച്ച പ്രധാന ബുദ്ധിമുട്ടുകള്‍ എന്തായിരുന്നു എന്നൊന്ന് പരിശോധിച്ച് നോക്കാം. ആദ്യവിഷയം യാത്രയുടെ ബുദ്ധിമുട്ട് തന്നെയായിരുന്നു. കടല്‍ കടന്നു അന്ന് മരുഭൂമിയില്‍ എത്താന്‍ ആശ്രയമായത് ഉരുക്കള്‍ ആയിരുന്നു. ദിവസങ്ങളോളം കടലില്‍ യാത്ര ചെയ്തു വരുന്നവരില്‍ എത്രപേര്‍ ആരോഗ്യത്തോടെ , ജീവനോടെ മറുകരയില്‍ എത്തിച്ചേരുന്നു എന്നത് ഒരു വലിയ കടമ്പ തന്നെയായിരുന്നു. ഇനി എത്തിച്ചേരുന്നവര്‍ക്കോ, ഒരു തൊഴില്‍ കണ്ടെത്തുന്നതും അവര്‍ക്ക് നിലനില്പ് ലഭിക്കുന്നതും താമസ സൗകര്യങ്ങള്‍ ലഭിക്കുന്നതും മറ്റൊരു വലിയ പ്രശ്നം. കേരളത്തിന്റെ മനോഹരമായ കാലാവസ്ഥയില്‍ നിന്നും, അതി ശൈത്യവും അത്യുഷ്ണവും നിറഞ്ഞ കാലാവസ്ഥയില്‍ , പൊടിക്കാറ്റില്‍ പ്രവാസത്തിന്റെ പുതിയ അധ്യായം രചിച്ചു തുടങ്ങുകയായിരുന്നു അവര്‍. വിശാലമായ മരുഭൂമികളും , പുരാതന കെട്ടിടങ്ങളും , കുടിവെള്ളം പോലും വില പിടിച്ചതുമായ ഒരു ലോകത്താണ് അവര്‍ തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ തുടങ്ങിയത്. എണ്ണപ്പണം വാരാന്‍ അന്ന് വന്നവരില്‍ വിദ്യാഭ്യാസം ഉള്ളവരുടെ സംഖ്യ തുലോം വിരളമായിരുന്നു എന്ന് മാത്രമല്ല തൊഴില്‍പരിശീലനം ഉള്ളവരും തീരെക്കുറവായിരുന്നു. തൊഴില്‍ ചൂക്ഷണം എന്നത് വളരെ വലിയ തോതില്‍ ബാധിച്ച ഒരു സമൂഹമായി പ്രവാസികള്‍ ദുരിതമനുഭവിക്കേണ്ടി വന്നു ആ കാലത്ത്. ഇതൊക്കെ സഹിച്ചും അവര്‍ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്വന്തം ജീവിതങ്ങളെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അദ്ധ്വാനിക്കുകയും കുടുംബത്തെ കരകയറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഗൃഹാതുരത ഒരേ കടലിനിരുപുറം പരസ്പരം സമ്പര്‍ക്കമില്ലാതെ കഴിഞ്ഞുകൂടിയവര്‍ ആയിരുന്നു അവര്‍. കത്തുകള്‍ എഴുതി അത് അയക്കാനും മറുപടിക്ക് വേണ്ടി കാത്തിരിക്കാനും പ്രവാസി കാണിച്ച ക്ഷമയോളം വരില്ല ഒരു സഹനവും. നാട്ടില്‍ നിന്നും പുതിയതായി വരുന്ന ഓരോ മനുഷ്യരും അവര്‍ക്ക് വിശിഷ്ട അതിഥികള്‍ ആയിരുന്നു. മരുഭൂമി മുഖം മാറി. മാറ്റിയതാണ് ശരി എന്ന് പറയാം. പ്രവാസത്തിന്റെ ആദ്യകാലക്കാരുടെ ചോരയും നീരും കണ്ണീരും വീണു മരുഭൂമി പച്ചപിടിച്ചു. സാഹിത്യപരമായും സാംസ്കാരികപരമായും നാടിന്റെ ഓര്‍മ്മകളും , നഷ്ടപ്പെട്ട സന്തോഷങ്ങളും കുറേശ്ശെയായി പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആകുകയും വായനയും എഴുത്തും പോലുള്ള സര്‍ഗ്ഗാത്മകതയ്ക്ക് വളര്‍ച്ച നല്‍കുകയും ചെയ്തു തുടങ്ങി. രോഗങ്ങളും, ആരോഗ്യപ്രശ്നങ്ങളും മതിയായ പരിചരണങ്ങളും ലഭ്യമാകാതെയും, കുടുംബത്തിന്റെ ചിന്തയും,ജീവിതത്തില്‍ എങ്ങുമെത്താത്ത അവസ്ഥയുടെ വേദനയും നല്‍കിയ മാനസിക പ്രശ്നങ്ങളും സന്തത സഹചാരിയായിരുന്നു അവര്‍ക്ക്. മരണമടഞ്ഞാല്‍ പോലും മാസങ്ങളോളം മോര്‍ച്ചറിയില്‍ മരവിച്ചു കിടക്കുകയും ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടുക്കുകയും ചെയ്യുന്ന ഒരു സംഗതി ആയിരുന്നു പ്രവാസി. നവകലാ പ്രവാസം അഥവാ രണ്ടാം തലമുറയുടെ പ്രവാസം പ്രവാസത്തിലെ പുതുമുറക്കാര്‍ക്ക് അജ്ഞാതമായതോ, കഥകളിലും സിനിമകളിലും കൂടി അറിഞ്ഞിട്ടുള്ളതോ ആയ ഒന്നാണ് മുന്‍ഗാമികളുടെ അതിജീവനത്തിന്റെ നേരുകള്‍. അവര്‍ കടന്നു വന്നത് അംബരചുംബികള്‍ ആയ കെട്ടിടങ്ങളും സുഖ ശീതോക്ഷ്ണങ്ങളുടെ ഓഫീസ് സമുച്ചയങ്ങളിലേക്കും ആണ് . അവരില്‍ കൂടിയ വിഭാഗവും തങ്ങളുടെ മുന്‍ഗാമികള്‍ ഇവിടെ ഈ പച്ചപ്പുകള്‍ സൃഷ്ടിക്കാന്‍ ചോര നീരാക്കിയ പണത്തില്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണികള്‍ ചവിട്ടി വന്നവര്‍ ആയിരുന്നു . സുഖസൗകര്യങ്ങളുടെ നല്ല ചുറ്റുപാടുകളില്‍ അവര്‍ക്ക് ജീവിതം ആഘോഷം മാത്രമാകുന്നു. ജീവിക്കാന്‍ ഒരു ജോലി. ചിലവഴിക്കാന്‍ പണം. ഇതിനു വേണ്ടുന്ന വിദ്യാഭ്യാസം , കഴിവ് എന്നിവ അവര്‍ക്കുണ്ടായിരുന്നു. അവരുടെ മുന്നില്‍ അവസരങ്ങള്‍ തുറന്നു കിടന്നു. സഞ്ചരിക്കാന്‍ വാഹനം , വാഹന സൗകര്യം, താമസിക്കാന്‍ കുറ്റമില്ലാത്ത ക്യാമ്പുകള്‍ അല്ലെങ്കില്‍ ബാച്ചിലര്‍ അക്കോമഡേഷനുകള്‍, വിവരസാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകള്‍ ഇവയൊക്കെയും അവര്‍ക്ക് സ്വന്തം. വളരെ ചെലവ് കുറഞ്ഞ വിമാനയാത്രകളും, കുടുംബത്തെ കൂടെക്കൊണ്ട് വന്നു താമസിപ്പിക്കാന്‍ ഉള്ള സൗകര്യങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയും ഒക്കെ പറിച്ചു നടലിന്റെ വ്യാപ്തിയും വേഗതയും വര്‍ദ്ധിപ്പിച്ചു. കൂട്ടായ്മകളും സാഹിത്യവും സാംസ്കാരികവുമായ ഒത്തുചേരലുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയ രക്ത ദാനം പോലുള്ള സേവനസംഘടനകളും ഒക്കെയായി പ്രവാസത്തില്‍ നാടിന്റെ സ്പന്ദനം കൊണ്ട് വരികയും, ദുഃഖം എന്ന സംഗതികള്‍ക്ക് അപ്പുറം സന്തോഷം സമാധാനം എന്നൊരു തലത്തിലേക്ക് ജീവിതത്തെ വഴിതിരിച്ചു വിടുകയം ചെയ്തവര്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന തൊഴിലാളികള്‍ പോലും പഴയ തൊഴിലാളികള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അധികവും അനുഭവിക്കേണ്ടി വരുന്നവര്‍ അല്ല. താമസവും ഭക്ഷണവും യാത്രയും തൊഴില്‍ ഇടങ്ങളിലെ സുരക്ഷിതത്വവും അവന്റെ ആയുസ്സും ആരോഗ്യവും മെച്ചപ്പെടുത്തി നിര്‍ത്തുകയും നിയമങ്ങള്‍ അവനു വേണ്ടത്ര പരിരക്ഷ നല്‍കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം നാട് കാണാന്‍ വിധിക്കപ്പെട്ടവന്‍ എന്ന പേരുദോഷം ഇന്നില്ല. രണ്ടു വര്ഷം കഴിഞ്ഞാല്‍ നിര്‍ബന്ധമായും നാട്ടില്‍ പോകണം എന്ന നിയമവും തൊഴില്‍ കരാറുകള്‍ രണ്ടു വര്‍ഷമോ ഒരു വര്‍ഷമോ ആയി പരിമിതപ്പെടുത്തലും അവനു ഗുണകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അവിദഗ്ധ തൊഴിലാളികളില്‍ നിന്നും വിദഗ്ധ തൊഴിലാളികള്‍ എന്നൊരു നിലയിലേക്ക് ഉയരുകയും കേരളത്തിന്റെ വരുമാനത്തില്‍ പത്തൊന്‍പത് ശതമാനത്തില്‍ അധികം വരവുകളും സംഭാവന ചെയ്യുന്ന ഒരു പൊതു ഘടകവും ആയി പ്രവാസം മാറുകയും അധികാര വര്‍ഗ്ഗം പ്രവാസിയുടെ ക്ഷേമം അറിയാനും സഹായിക്കാനും അവനെ തിരഞ്ഞു പ്രവാസത്തിലേക്ക് വരാനും കഴിയുന്ന തലം ആയി മാറി പ്രവാസം. നാടിന്റെ വിദ്യാഭ്യാസ , സാംസ്കാരിക , ആരോഗ്യ , മാനവിക തലങ്ങളില്‍ പ്രവാസിയുടെ അക്ഷയപാത്രം തുറന്നു വന്നത് പുതിയ കാല പ്രവാസത്തിന്റെ പ്രത്യേകതയാണ്. നാടിനേക്കാള്‍ നേരത്തെ നാടിന്റെ പ്രശ്നങ്ങള്‍ അറിഞ്ഞു പ്രതികരിക്കുകയും നാടിന്റെ സ്പന്ദനങ്ങള്‍ വളരെ വേഗം അറിഞ്ഞു പ്രതികരിക്കുകയും ചെയ്യുന്ന തലത്തില്‍ എത്തി നില്‍ക്കുന്ന പ്രവാസികളുടെ പുതിയ തലമുറ പ്രതീക്ഷകളുടെ കൂടിയാണ്. വര്‍ദ്ധിച്ചു വരുന്ന സ്വദേശിവത്കരണവും രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളും പക്ഷെ പ്രവാസത്തിന്റെ മേല്‍ വീഴുന്ന കാര്‍മേഘം ആണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. ബിജു.ജി.നാഥ് വര്‍ക്കല

No comments:

Post a Comment