Sunday, October 16, 2022

നിഴൽപ്പാടുകൾ വീണ യാത്രാവഴികൾ

നിഴൽപ്പാടുകൾ വീണ യാത്രാവഴികൾ
......................................................................
ചന്ദനപ്പൊട്ടൊന്നെന്റെ നെറ്റിയിൽ ചാർത്തിത്തരുമോ നീ... 
ചന്തമേറുന്നീടുമാ വിരൽത്തുമ്പു കൊണ്ടെൻ പെണ്ണേ.
ജനിതകരേഖയിൽ പടർന്നും,പങ്കുവച്ചും 
പരമ്പരയായി പിന്തുടരും മരണമേ!
ഒരാലിംഗനത്തിൻ ഊഷ്മളത മോഹിക്കും 
എന്നിലേക്കെന്നു നിൻ പ്രണയമിഴി വഴുതി വീഴും. 

എന്തിനായ് ഞാനെന്റെ നോവും മനസ്സിനെ
ചന്ദ്രനിൽ നിന്നങ്ങടർത്തി മാറ്റി. 
എന്തിനെൻ ഹൃത്തിലെ ചെമ്പനീർപ്പൂവിന്റെ 
ഇതളുകൾ ഞാനിന്നുതിർത്തെടുത്തു.
ഒട്ടും പരിക്കുകൾ പറ്റാതെ മുറ്റത്തിൻ 
കോണിൽ വിരിഞ്ഞൊരു പാരിജാതം 
കൺനിറച്ചെന്നെ നോക്കി വിതുമ്പുമ്പോൾ
കൈവിറയ്ക്കാതെങ്ങനെ നുളളിടും ഞാൻ. 

ഇനിയെന്റെ രസനയിൽ നീ പകർന്നീടുക 
മൃതിയുടെ കറുത്ത വിഷ ബീജങ്ങളെ. 
ഇനിയില്ല മഴയും മഴക്കാറുമീയാകാശമാം 
പ്രണയചിത്തത്തിലെന്നറിഞ്ഞീടുക.

ഒരു കാലമുണ്ടാം നമുക്കായി വീണുപോം 
ഇലകൾക്കു പറയുവാൻ കഥകളായ്. 
അതിലെവിടെയോ നാം പതിഞ്ഞു കിടപ്പുണ്ട് 
ഒരു നേർത്ത തേങ്ങലിൽ കുരുങ്ങി വീണോർ.

ആരാണ് ഞാൻ നിനക്കെന്നാരായും പകലോന്റെ 
ആളുന്ന തീക്കൈ തട്ടി നീക്കുന്ന പൂവിനെ കാൺവൂ. 
അറിയില്ല ഇനിയും നിനക്കെന്നാലെന്തിനായ് നില്പു നീ 
കുനിയും മുഖാംബുജമൊഴിഞ്ഞ കണ്ണീർ വാക്കാൽ. 

പ്രിയങ്ങളിൽ നിന്നൊക്കെയങ്ങകലേക്ക് 
പറയാതെ പോകുന്ന കാലം വരുമ്പോൾ 
വരും ചിലരൊക്കെയെങ്കിലും മൗനം
ഒരു നോക്കിനന്ത്യ സൗരഭ്യം നല്കുവാൻ. 
ഉറപ്പിച്ചു പോകും തിരിച്ചിനി വരില്ലെന്നും 
മുള്ളുകൾ തറപ്പിച്ച് വേദനിപ്പിക്കില്ലെന്നും. 
സംശയങ്ങൾ കൊണ്ട് കെട്ടുന്ന വേലികൾ, 
വാക്ശരം കൊണ്ടു കീറുന്ന ഹൃദയവും 
ഓർമ്മയാവുന്നെന്ന വാസ്തവം ഉറപ്പിച്ചു 
യാത്രയാക്കാനിനി സ്വാഗതമരുളട്ടെ.

നീയെനിക്കാരാണെന്ന ചോദ്യത്തിനുത്തരം
തേടി ഞാൻ വെടിയുന്നു നിദ്ര, പിന്നെ
നിന്നെത്തിരയുന്നു ഞാനന്തരാളത്തിൽ .
നിൻ മുഖം മാത്രം പതിയാത്ത ഹൃത്തടം 
ഇല്ല നിനക്കൊരു പേരും വിലാസവും.

ഇല്ല നീയെന്നിൽ നിന്നെത്ര ദൂരത്താണ്..
കണ്ടു നിൽക്കാനാകാത്തത്രയും ദൂരത്തിൽ 
കാണുന്നു ഞാൻ നിൻ നിഴലിനെ മാത്രമോ.
ക്ഷണികമെങ്കിലും നീ നല്കുമോർമ്മതൻ 
മധുരമൊന്നു നുകർന്ന് പോകട്ടെ ഞാൻ.
@ബിജു ജി.നാഥ്

No comments:

Post a Comment