Friday, February 25, 2022

ലിംഗ സമത്വം......................... ഷീബ ഇ.കെ.

 

 ലിംഗ സമത്വം (കഥകള്‍)

ഷീബ ഇ.കെ.

മാതൃഭൂമി ബുക്സ്

വില : 120 രൂപ

 

 

കഥകള്‍ക്ക് പഞ്ഞമില്ലാത്ത ലോകത്ത് കഥ പറയാനറിയുന്നവര്‍ ആണ് കുറവ് എന്നു പറയുന്നതില്‍ വാസ്തവമുണ്ടോ? കഥയെല്ലാവരും പറയുന്നുണ്ട് . പക്ഷേ കഥയില്ലായ്മയാണ് അധികവും . കഥയില്ലായ്മയ്ക്ക് കാരണമോ കഥയെഴുതാനുള്ള കഴിവില്ലായ്മയാണെന്ന് കാണാം . മനസ്സിലാകുന്ന പോലെ കഥയെഴുതിയാല്‍ മനുഷ്യര്‍ക്ക് മനസ്സിലാകും എന്നത് കണ്ടിട്ടു ബുദ്ധി വേണം കഥ വായിക്കാന്‍ എന്നു കരുതിയ എഴുത്തുകാര്‍ എഴുതുന്ന കഥകള്‍ വായിക്കാന്‍ ആളു കുറയുമ്പോള്‍ മലയാളിയുടെ സാഹിത്യ ബോധം ഇത്രയെ ഉള്ളൂ എന്നു പരിതപിക്കുകയും അവരെ പ്രാകുകയും ചെയ്യുന്നുണ്ട് ആധുനിക എഴുത്തുകാരിലെ ബുദ്ധിജീവികള്‍. എവിടെയാണ് ആര്‍ക്കാന് പിഴക്കുന്നത് . പറയാനുള്ളത് ലളിതമായി പറഞ്ഞു പോകുന്നത് നല്ല കാര്യമാണ് . എഴുതുന്നവനും വായിക്കുന്നവര്‍ക്കും ഒരുപോലെ അത് സന്തോഷകരമാണ് മനസ്സിലാക്കാനും ആസ്വദിക്കാനും. ഒരുപടി മുന്നോട്ട് പോയാല്‍ ഗുപ്തമൌനങ്ങളും സൂചനകളും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ ഉപമകളും ഒക്കെക്കൊണ്ട് വായനയെ കുറച്ചുകൂടി ഗൌരവപരമാക്കുന്നവരും വായനക്കാരെ മടുപ്പിക്കുന്നില്ല . എഴുതിയവര്‍ തന്നെ വായനക്കാരോടു ഞാനിതാണ് എഴുതിയതെന്ന് വിളിച്ച് പറയേണ്ട ഗതികേട് വരുന്ന എഴുത്തുകാര്‍ക്ക് പക്ഷേ എല്ലാവരോടും പുച്ചമായിരിക്കുകയും ചെയ്യൂമല്ലോ. അവാര്ഡ് ദാന കമ്മിറ്റികളില്‍ ഇരിക്കുന്ന വിധികര്‍ത്താക്കല്‍ ആണ് ശരിക്കും ഇത്തരം അവസ്ഥയില്‍ കുഴഞ്ഞ് പോകുന്നത് . എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാതെ അതിലേക്കവര്‍ ആഗോള പ്രശനങ്ങളെ മുഴുവന്‍ കുടഞ്ഞിടാന്‍ പരിശ്രമിക്കുകയും നായക്ക് പൊതിയാത്തേങ്ങ കിട്ടിയ പോലെ അതില്‍ തളര്‍ന്നോടുവില്‍ ഒരു അവാര്ഡ് കൊടുത്ത് രാജിപ്പെടുകയും ചെയ്യുന്നത് കാണാന്‍ കഴിയാറുണ്ട് ചിലപ്പോഴൊക്കെ .

 

ലിംഗാസമത്വം , ഷീബ ഇ.കെ യുടെ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് . ടൈറ്റില്‍ കഥ ഉള്‍പ്പെടുന്ന പന്ത്രണ്ടു ചെറു കഥകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത് . ചെറിയ ചെറിയ സംഭവങ്ങളെപ്പോലും കഥാപരമായി എങ്ങനെ പറഞ്ഞു ഫലിപ്പിക്കാം എന്നു ഇതിലെ കഥകള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു . നാം നിത്യ ജീവിതത്തില്‍ കണ്ടെത്തുന്ന പല ആള്‍ക്കാരും സംഭവങ്ങളും ഓര്‍മ്മകളും ഒക്കെയും കഥകളുടെ ജാലവിദ്യക്കാരാണ് നാമെങ്കിലും അത് കഥയായി എഴുതുപ്പിടിപ്പിക്കാന്‍ കഴിയും എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ ഈ എഴുത്തുകാരി പങ്ക് വയ്ക്കുന്നു . നല്ല ഭാഷാ ശുദ്ധിയും ഒഴുക്കുള്ള ശൈലിയും കഥകളെ വായനാസുഖം നല്‍കുന്ന ഒരു തലത്തില്‍ വായനക്കാരന് സമ്മാനിക്കുന്നു . ലിംഗ സമത്വം എന്ന കഥയാണ് കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നതായി അനുഭവപ്പെട്ടത് . പുസ്തകത്തിനും ആ പേര് ത്തന്നെയാണ് നല്കിയിട്ടുള്ളത് . ഇടക്കാലത്ത് പലപ്പോഴും കണ്ട ഒരു വാര്‍ത്തയും വിമര്‍ശനങ്ങളുമാണ് ചില മത സംഘടനകളുടെ വനിതാ വിഭാഗങ്ങളുടെ സമ്മേളനങ്ങളും മറ്റും നടക്കുന്ന വേദിയില്‍ ഒരു വനിതയെപ്പോലും കാണാന്‍ കഴിയാത്തത് . കേള്‍വിക്കാരായ സ്ത്രീകളെ വേലി കെട്ടി തിരിച്ചിരുത്തി അവരോടും അവരുടെ കൂട്ടായ്മയെയും കര്‍ത്തവ്യങ്ങളെയും മഹനീയതെയും പറഞ്ഞു കൊടുക്കുന്ന പുരുഷ കാഴ്ച എത്ര ലജ്ജാകരമാണ് . ലിംഗസമത്വം എന്ന്‍ കഥയിലും ഇതുതന്നെയാണ് തീം . ലിംഗസമത്വം എന്ന വിഷയത്തില്‍ നടക്കുന്ന പൊതുചര്‍ച്ചയില്‍ , ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം എന്ന വാഗ്ദാനത്തില്‍ , ഒന്നു കയറിയതാണ് നായിക . ഇരുന്നതാകട്ടെ പുരുഷപ്രജകളുടെ ഇടയിലെ ഒരു സീറ്റില്‍ . ധരിച്ചിരുന്നതാകട്ടെ ആധുനിക വസ്ത്രവും . സംഘാടകരും സദസ്യരും, കേള്‍വിക്കാരായി മാത്രം വേലികെട്ടി തിരിച്ചിരിത്തിയിരിക്കുന്ന  സ്ത്രീകള്‍ക്കും ആകെപ്പാടെ പരിഭ്രാന്തരാകുന്നതിലും അസഹിഷ്ണുതയും വേവലാതിയും കൊള്ളുന്നതിലും പുതുമയൊന്നും ഉണ്ടാകില്ല എന്നതാണല്ലോ നമ്മുടെ സംസ്കാര സദാചാര ചിന്ത . വളരെ മനോഹരമായി ഈ ആക്ഷേപ ഹാസ്യത്തെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നു ഷീബയിലെ എഴുത്തുകാരി . ഓരോ കഥയും അങ്ങനെ ത്തന്നെയാണ് . വാതില്‍ പണിയാന്‍ വന്ന ആള്‍ തനിക്കുള്ള കൂലിയായി തന്നേക്കുറിച്ചോര്‍ കഥ എഴുതാന്‍ പറഞ്ഞു എന്നതിനെ ഒരു കതയിലേക്ക് കൊണ്ട് വരുമ്പോള്‍ അത് മനോഹരമായ ഒരു ചെറുകഥയായി മാറുന്നു . തന്റെ പരിസരങ്ങളില്‍ നിന്നും , തന്റെ പ്രതിഷേധങ്ങളെയും സന്തോഷങ്ങളെയും ഓര്‍മ്മകളെയും ഒക്കെ എഴുതുവാന്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് ഈ എഴുത്തുകാരിക്ക് എന്നു കാണാം .

 

ഒരുപാടു പുരസ്കാരങ്ങളും പുസ്തകങ്ങളും സ്വന്തമായിട്ടുള്ള ഷീബ എന്ന എഴുത്തുകാരിക്ക് ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു . വരുന്ന കാലത്തെ അടയാളപ്പെടുത്തുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ ഈ എഴുത്തുകാരിയുടെ പേരും സാഹിത്യം ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും . സോഷ്യല്‍ മീഡിയകളുടെ ലോകത്തിനുമപ്പുറം ഒരു വായനാലോകം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് പുസ്തകങ്ങളുടെയും പുരസ്കാരങ്ങളുടെയും എണ്ണം സൂചിപ്പിക്കുന്നത് . അതിനു യോഗ്യത നേടാന്‍ അധികം എഴുത്തുകാര്‍ക്ക് കഴിയുന്നില്ല ഇന്നെന്ന അറിവിന്റെ മുന്നില്‍ തന്റെ എഴുത്തുകളുമായി ഷീബ ഇ കെ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോല്‍  സന്തോഷമാണ് തോന്നുന്നത് . സമരസപ്പെടാന്‍ കഴിയാത്തതൊക്കെയും സഭ്യവും കുറിക്കു കൊള്ളുന്നതുമായ വിധത്തില്‍ അടക്കത്തോടെ ആര്‍ക്കും നോവാതെ എന്നാല്‍ അവര്‍ക്ക് ചിന്തിക്കാന്‍ ഇടം നല്കി അവതരിപ്പിക്കുന്ന രീതിയെ അഭിനന്ദിക്കുന്നു . കൂടുതല്‍ വായനകള്‍ ഉണ്ടാകട്ടെ എന്ന ആശംസ്കലോടെ ബിജു ജി. നാഥ്

No comments:

Post a Comment