മണിവീണ
----------------------
നീയൊരു മണിവീണ...!
നിലാവിന്റെ പുഞ്ചിരിയുള്ള
പുളിനത്തിന്‍
നിറമുള്ള
വെണ്ണതന്‍
മനസ്സുള്ള കളിവീണ.
അരുമയോടെ
മടിയിലെടുത്തു
മൃദുവായി തന്തി
മീട്ടുവാന്‍
മനവും തനുവും
കൊതിക്കും
അഴകെഴും
മാന്ത്രിക വീണ.
ഒരൊറ്റ വിരല്‍
മീട്ടലില്‍
ഒഴുകിത്തുടങ്ങും രാഗങ്ങളില്‍
ഹൃദയം
ദ്രവീകരിക്കും. മമ-
പാദങ്ങള്‍ നൃത്യം
തുടങ്ങും.
ഓര്‍മ്മതന്‍
വാതായനങ്ങള്‍
തള്ളിത്തുറന്നു
വരും കാഴ്ചകളില്‍
ഇരുണ്ട
വൃത്തങ്ങള്‍ പതിഞ്ഞ
കുചങ്ങള്‍ മിഴിയുയര്‍ത്തുന്നു.
തെളിഞ്ഞ
പുഴയോരം മിന്നി
ത്തിളങ്ങും
നാഭീകേന്ദ്രം
ഒഴിഞ്ഞ വെണ്ണക്കിണ്ണത്തിന്‍
കുളിരുന്നൊരോര്‍മ്മയാകുന്നു.
ഉയര്‍ന്നഴകെഴുന്നൊരു
വീണ-
ക്കുടം തന്നില്‍
തഴുകുമ്പോള്‍
നിതംബഭാഷതന്‍
നിഗൂഡമാം
ദ്രുതതാളം
മുഴങ്ങുന്നു ഹൃത്തില്‍.
എത്ര ആര്‍ദ്രമാണുപസ്ഥം
നല്‍കും
ഹൃദ്യമാം
സുഗന്ധത്തിന്‍ ലോകം!
നനഞ്ഞൊരധരം
തന്നില്‍ തിളങ്ങും
മണിമുത്തൊരു
ഗാനം പോലെ.
ഈ മണിവീണ
മീട്ടാൻ കൊതിച്ചോ
പൗര്‍ണ്ണമികള്‍
താണ്ടിയിന്നും,
ഭിക്ഷാപാത്രവുമായി
കാത്തിരിപ്പൂ
ഗഗനചാരികള്‍ നിന്‍
പൂമുഖത്ത് നിത്യം !!
------ബിജു ജി
നാഥ് വര്‍ക്കല
No comments:
Post a Comment