Thursday, July 18, 2019

നഷ്ട സ്മൃതികള്‍


നഷ്ടസ്മൃതികള്‍
മഴനൂലുകള്‍ മണ്ണിലേക്കാഴുമ്പോള്‍
ഹൃദയതാളം മുറുക്കിയകതാരിലെങ്ങോ,
പോയ കാലങ്ങളുടെ സ്മൃതികളുമായി
നേര്‍ത്ത ഗന്ധം നിറയുന്നു ചുറ്റിലും.
നാഗങ്ങള്‍ ഇണചേരും നിലാവിന്‍
ഇരുളിമ കാലം കടന്നെടുത്തെങ്ങോ.
നഷ്‌ടമായ കാടുകള്‍ക്കിനിയെന്നാണ്
രതിമൂര്‍ച്ചതന്‍ ശീല്‍ക്കാരനാദം ലഭിക്കുക ?
മേലങ്കി നഷ്ടമായ കുന്നിന്‍ ചരിവുകളില്‍
നാണം മറന്ന മണ്ണിന്‍ നഗ്നതയില്‍
യന്ത്രക്കരങ്ങള്‍ വലിച്ചെടുക്കുന്നു നിര്‍ദ്ദയം
ഗര്‍ഭപാത്രങ്ങള്‍ തന്‍ ചോരക്കട്ടകള്‍ !
വെള്ളിക്കൊലുസുകള്‍ നഷ്ടമായൊരു
പുഴയിന്നു തേങ്ങുന്നു നിശബ്ദം മാനം നോക്കി.
കടലിന്‍ സംഗമം പോയ ജന്മത്തിന്‍
വിരഹാര്‍ദ്രമാം ഓര്‍മ്മയെന്നോര്‍ത്തുകൊണ്ടോ .
നിഗൂഡമാം ആനന്ദം മണ്ണിനേകിക്കൊണ്ട്
അടിവേരുകള്‍ കൊണ്ട് കുസൃതികാട്ടും
മരമെങ്ങു പോയെന്നോര്‍ത്തു വിതുമ്പുന്നു.
ഭൂമിപ്പെണ്ണ് ഉറക്കമില്ല രാവുകള്‍ തോറുമേ!
മരമെവിടെ , കുന്നെവിടെ , നദിയെവിടെ
അലറി ചോദിക്കുന്നു എഴുത്താളര്‍ ഉറക്കെയുറക്കെ
നുരയും ചഷകവുമായി ഇരുണ്ട കോണ്ക്രീറ്റ്
മന്ദിരങ്ങളിലും മണല്‍ക്കാടുകളിലും നിന്ന് വൃഥാ.
------------------------ബിജു ജി നാഥ് വര്‍ക്കല
published in pravasi risala magazine july 2019 kalalayam page.


No comments:

Post a Comment