Saturday, July 13, 2019

രാവണന്‍ .പരാജിതരുടെ ഗാഥ. ..........ആനന്ദ് നീലകണ്ഠന്‍  



രാവണന്‍ .പരാജിതരുടെ ഗാഥ. (നോവല്‍)
ആനന്ദ് നീലകണ്ഠന്‍
മാതൃഭൂമി ബുക്സ്
വില 450 രൂപ


            വിജയത്തിന്റെ കഥകള്‍ മാത്രം കേട്ടു പരിചയിച്ച ഒരു ലോകം . പരാജിതര്‍ എപ്പോഴും പരിഹാസത്തോടെ മാത്രം വീക്ഷിക്കപ്പെടുന്ന ഒരു വിഭാഗം ആണ് . അത്തരം ജനതയുടെ കഥകള്‍ ഒരിയ്ക്കലും ആരും എഴുതിവയ്ക്കുകയില്ല. വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിക്കുന്നവരെ ആണല്ലോ എന്നും മനുഷ്യര്‍ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ഇന്ത്യന്‍ സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടതും എഴുതപ്പെട്ടതും ആയ കഥ ഏതെന്നു അധികം തിരയുന്നതില്‍ അര്‍ത്ഥമില്ല കാരണം ആരുടേയും നാവില്‍ ആദ്യം അത് തന്നെ ആകും കടന്നു വരിക. രാമായണം ,മഹാഭാരതം. ഭാരതത്തിന്റെ ഇതിഹാസങ്ങള്‍ ആയി നൂറ്റാണ്ടുകള്‍ കടന്നു വന്ന രണ്ടു ക്ലാസ്സിക്കുകള് ആണ് അവ. പില്‍ക്കാലത്ത് അവ മതത്തിന്റെ കടന്നു കയറ്റത്തില്‍ ഭക്തിയുടെയും ആചാരങ്ങളുടെയും നിയന്ത്രണചരട് കൈകകളിലെടുത്തു എങ്കിലും പൊതുവേ ഭാരതത്തില്‍ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയോ , പ്രാദേശിക ഭാഷയില്‍ തന്നെ പുനര്‍ സൃഷ്ടിക്കുകയോ ചെയ്ത രണ്ടു കൃതികള്‍ ആണിവ. ഇതില്‍ നിന്നും ഒരുപാട് എഴുത്തുകാര്‍ അന്നും ഇന്നും കഥകള്‍ കടമെടുക്കുകയോ ,അവരവരുടേതായ ഭാഷ്യങ്ങള്‍ ചമയ്ക്കുകയോ ചെയ്തു പോരുന്നുണ്ട്. ആംഗലേയത്തില്‍ അമീഷ് ആണെന്ന് തോന്നുന്നു ശിവ പുരാണവും രാമായണവും പുതിയ ഒരു തലത്തില്‍ അവതരിപ്പിച്ചുകൊണ്ടു ഇന്ന് മുന്നില്‍ നില്‍ക്കുന്നത് . അതിനൊപ്പം മറ്റ് ചിലരുടെ പുസ്തകങ്ങളും വരുന്നുണ്ട് എങ്കിലും അവയ്ക്കൊന്നും അമീഷിന്റെ പുസ്തകങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല . പുതുതായി അമീഷ് കൈ വയ്ക്കുന്നത് മഹാഭാരതത്തില്‍ ആണെന്നാണ് അവസാനം അറിയുന്നത്.
            മലയാളത്തില്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ഇത്തരത്തില്‍ പുറത്തു വന്ന ഒരു കൃതിയായിരുന്നു . ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന പി കെ ബാലകൃഷ്ണന്‍ കൃതിയും , ഊര്‍മ്മിളയും .കര്‍ണ്ണന്‍ , ഭീഷ്മര്‍ , തുടങ്ങിയവരുടെ ജീവിതത്തെയും മുന്‍ നിര്‍ത്തി കഥകള്‍ സ്വതന്ത്രമായും ഉണ്ടായിട്ടുണ്ട്. ഈ കഥകള്‍ക്കൊക്കെ മൂല കഥകള്‍ ആയി നിന്നത് മേല്‍പ്പറഞ്ഞ രാമായണവും മഹാഭാരതവും ആണ് . മുകളില്‍ പരാമര്‍ശിച്ച കഥകള്‍ ഒന്നും തന്നെ ഒറ്റപ്പെട്ടതല്ല. ഓര്‍മ്മയില്‍ പെട്ടെന്നു വന്നവ പറഞ്ഞു പോകുന്നു എന്നു മാത്രം . നാടകവും പാട്ടും നൃത്തവും സിനിമയും എന്നു വേണ്ട കലാ രംഗത്തുള്ള എല്ലാ മേഖലകളിലും ഇവയുടെ സ്വാധീനം ചെലുത്തിയ അനവധി കഥകളും ഉപകഥകളും പുനരാഖ്യാനങ്ങളും സംഭവിക്കുന്നുണ്ട് ഇന്നും . ഈ ശ്രേണിയിലേക്കാണ് ശ്രീ ആനന്ദ് നീലകണ്ഠനെഴുതിയ Asura Tale of thevanquished എന്ന നോവല്‍ കടന്നു വരുന്നത് . ആംഗലേയത്തില്‍ എഴുതിയ ഈ പുസ്തകത്തിന് എന്‍ ശ്രീകുമാര്‍  രാവണന്‍ പരാജിതരുടെ ഗാഥ” എന്നു മലയാള പരിഭാഷ ചെയ്യുമ്പോള്‍ ഒരു പക്ഷേ അതൊരു മൊഴിമാറ്റം ആണെന്ന് തോന്നാത്ത വിധം ഭംഗിയായി അത് നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് ഒരു വലിയ അളവ് വരെ കഴിഞ്ഞു എന്നത് വളരെ സന്തോഷം നല്‍കുന്ന ഒരു വസ്തുതയാണ് .
            പ്രതിനായകന്മാരുടെ കഥകള്‍ക്ക് പൊതുവേ പ്രചാരം കുറവാണ് എങ്കിലും ചില അവസരങ്ങളില്‍ അവ വല്ലാതെ വായനക്കാരെ ആകര്‍ഷിക്കുക പതിവാണ് . ഉദാഹരണമായി രണ്ടു സിനിമകള്‍ ആണ് പെട്ടെന്നു; മനസ്സില്‍ വരുന്നത് .  മംഗലശേരി നീലകണ്ഠനിലൂടെ ദേവാസുരവും നരേന്ദ്രനിലൂടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും പ്രശസ്തമായത് പോലെ. രാമായണം പരിചയപ്പെടുത്തുന്ന ഒരു രാക്ഷസന്‍ , വെറും രാക്ഷസന്‍ അല്ല രാക്ഷസ ഭാവത്തിന്റെ മൂര്‍ത്ത രൂപമായ പത്തു തലയുള്ള രാവണന്‍ എന്ന്‍ അസുരനെ കൊന്നുകൊണ്ടു ലോകത്ത് സമാധാനം കൊണ്ട് വന്ന രാമന്‍ ഭാരതത്തില്‍ ഒരു ദൈവ സങ്കല്‍പ്പമായി ഉയരുകയും വളരെ പെട്ടെന്നു തന്നെ മറ്റെല്ലാ ദൈവങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടു അപ്രമാദിത്വം സ്ഥാപിക്കുകയും ചെയ്തതായി കാണാം .സമാനമായി മഹാഭാരതം കൃഷനെയും മറ്റൊരു  അവതാരത്തിലൂടെ വൈഷ്ണവ ജനതയുടെ പ്രചാരകശ്രേണിയില്‍ വളരെ വലിയ ഒരു ബിംബമാക്കി നിലനിര്‍ത്തി. അവ മതവും സംസ്കാരവും ഭാരതവും എന്ന ഒരു വിഷയത്തില്‍ നിര്‍ത്തി ചര്ച്ച ചെയ്യേണ്ട ഒരു വലിയ വിഷയമായതിനാല്‍ ഇവിടെ അതിനെ തൊടുന്നത് ശരിയാകും എന്നു തോന്നുന്നില്ല .
            അസുര രാജാവായ രാവണന്‍ ആരായിരുന്നു എന്നൊരു അന്വേഷണം ആണ് ശരിക്കും പറഞ്ഞാല്‍ ഈ നോവല്‍. ശ്രീലങ്കയും (യഥാര്‍ത്ഥ രാമായണത്തില്‍ ഉള്ള ലങ്കയല്ല ഇതില്‍ പറയുന്ന ലങ്ക സിലോണ്‍ എന്ന്‍ സിംഹള രാജ്യമായ നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയാണ് . പൊതുവേ ഇന്ന് ഭാരതീയര്‍ വിശ്വസിച്ചു പോകുന്നത് ഇതേ ശ്രീലങ്കയാണ് രാമായണത്തിലെ ലങ്ക എന്ന കാര്യം ഒരു വലിയ തമാശയാണല്ലോ) അവിടെ ഭരിച്ചിരുന്ന രാവണന്‍ എന്ന്‍ അസുര രാജാവും അദ്ദേഹം നയിച്ച ജീവിതവും ആ കാലഘട്ടത്തിലെ ലങ്കയും ഇന്ത്യയും അതിന്റെ സാമൂഹ്യ സാംസ്കാരിക പരിസരങ്ങളും ഒക്കെ ഈ നോവലിന്റെ പശ്ചാത്തലങ്ങള്‍ ആണ് . ഈ നോവല്‍ തുടങ്ങുന്നത് രാവണന്‍ യുദ്ധഭൂമിയില്‍ മരണം കാത്തു കിടക്കുന്ന രംഗത്തോടെയാണ് . ആ തുടക്കം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ചിത്രം വയലാര്‍ എഴുതിയ കവിതയാണ് എന്നത് യാദൃശ്ചികമാകാം.
“യുദ്ധം കഴിഞ്ഞു ,
കബന്ധങ്ങള്‍ ഉന്‍മാദനൃത്തം ചവിട്ടി കുഴച്ചൂ രണാങ്കണം.
രക്തമൊഴുകി താളം കെട്ടി നിന്ന
മണ്‍മെത്തയില്‍ കാല്‍തെറ്റി വീണൂ  നിഴലുകള്‍ .
ആ യുദ്ധഭൂവില്‍            നിലം പതിച്ചൂ
രാമസായകമേറ്റ് വലഞ്ഞ ലങ്കേശ്വരന്‍ .....”കവിത മനസ്സിലൂടെ കടന്നു പോകുകയാണ് . നീലകണ്ഠന്ടെ വരികളും അതുതന്നെയാണ് പറഞ്ഞു പോകുന്നത് . എന്നാല്‍ ആ ഭീകരതയേക്കാള്‍ അതിഭീകരമായി , പച്ചയായി യുദ്ധഭൂമിയുടെ വര്‍ണ്ണന വായിക്കുമ്പോള്‍ തന്നെ അക്ഷരങ്ങളുടെ തീവ്രത വായനക്കാരിലേക്ക് പടരുകയായി . രാവണനും അദ്ദേഹത്തിന്റെ ഭൃത്യനായ ഭദ്രനും മാറി മാറി ചിന്തിക്കുന്ന രീതിയില്‍ ആണ് അഞ്ഞൂറു പേജുകള്‍ ഉള്ള ഈ നോവല്‍ സഞ്ചരിക്കുന്നത് . രാവണന്‍ നിര്‍ത്തുന്നിടത്ത് ഭദ്രന്‍ സംസാരിക്കുന്നു . കുട്ടിയായിരുന്ന രാവണനില്‍ തുടങ്ങി മരിച്ചു വീഴുന്ന മധ്യ വയസ്കന്‍ ആയ രാവണന്‍ വരെ ഈ നോവലില്‍ മിഴിവോടെ നില്‍ക്കുന്നുണ്ട് . ഒരു മനുഷ്യനായി നിന്നുകൊണ്ടു മാനുഷികമായ ചിന്തകളുമായി ഈ നോവല്‍ കഥാപാത്രങ്ങള്‍ വായനക്കാരെ സമീപിക്കുന്നു . ഇതില്‍ രാമായണത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും വായനക്കാര്‍ക്ക് ലഭിക്കില്ല . പക്ഷേ കാതലായ എല്ലാ ഭാഗങ്ങളും ഇതില്‍ ഉണ്ട് ത്താനും . വയലാര് കവിതയില്‍ എഴുതിയത് പോലെ ഇതിലും സീത രാവണപുത്രിയാണ് . അതിലേക്കുള്ള ലോജിക്കുകളും , രാവണന്റെ യാത്രകളും ,ഹനുമാനും , വാനരന്മാരും ബാലിയും സുഗ്രീവനും രാമനും ലക്ഷ്മണനും ജനകനും സീതയും വരുണനും ഒക്കെ ഇതില്‍ സാധാരണ മനുഷ്യര്‍ തന്നെയാണ് . അവരുടെ പ്രവര്‍ത്തികളും അമാനുഷങ്ങള്‍ അല്ല. ഓരോ സംഭവങ്ങള്ക്കും ഓരോ കാരണങ്ങള്‍ക്കും  ഉള്ള സാമാന്യതത്വങ്ങളെ തനതായ രീതിയില്‍ പരിചയപ്പെടുത്തുന്നു . അമീഷ് തന്റെ രചനകളില്‍ പ്രയോഗിക്കുന്ന അതേ തന്ത്രം തന്നെയാണ് ആനന്ദുമിതില്‍ പിന്തുടരുന്നതെന്ന് കാണാം .
രാവണന്‍ തന്റെ ബന്ധു കൂടിയായ മഹാബലിയെ കാണുന്നതും അസുരന്‍മാര്‍ക്ക് എന്താണ് ശരിക്കും സംഭവിച്ചു പോരുന്നതെന്നും എന്തുകൊണ്ടാണ് അസുരവംശം മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രത്യേകിച്ചും ദേവന്‍ മാര്‍ക്ക് മുന്നില്‍ ക്രൂരന്‍മാര്‍ ആകുന്നതെന്നും പുരോഹിതന്മാര്‍ അഥവാ ബ്രാഹ്മണര്‍ എന്താണ് സമൂഹത്തില്‍ ചെയ്യുന്നതെന്നും ഒക്കെയുള്ള വ്യക്തമായ ചിത്രങള്‍ ഇതില്‍ കാണാം . വിഭീഷണന്‍ എങ്ങനെയാണ് ലങ്കയുടെ അധിപന്‍ ആകുന്നതെന്നും രാമന്റെ സുഹൃത്ത് ആകുന്നതെന്നുമുള്ള             കാര്യങ്ങള്‍ പറയുന്നതു വളരെ പെട്ടെന്നു അത് ശരിയാണല്ലോ എന്ന്‍ ചിന്തിപ്പിക്കുന്ന തരത്തില്‍ ത്തന്നെയാണ് .
            ഒരു ഭരണാധികാരി എന്താകരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു മനോഹരകൃതിയായി ഇതിനെ വിശേഷിപ്പിക്കുവാന്‍ തോന്നിപ്പോകുന്നുണ്ട് . സാധാരണ മനുഷ്യനായിരുന്ന രാവണന്‍ , വെറും പട്ടിണിക്കാരനായ, ദരിദ്രനായ ആ ബാലന്‍ സ്വന്തം ഇച്ഛാ ശക്തി കൊണ്ട് ഓരോന്നും കീഴ്പ്പെടുത്തുമ്പോഴും ,ഓരോന്നും കൈക്കലാക്കുമ്പോള്‍ അയാളില്‍ മാറി വരുന്ന ചിന്താഗതികളും സ്വഭാവമാറ്റങ്ങളും രാവണനിലൂടെ എഴുത്തുകാരന്‍ വ്യക്തമായി തുറന്നു കാട്ടുന്നു.ഭൂതകാലത്തിലെ ദാരിദ്രവും , ചെയ്തെന്ന് പറയപ്പെടുന്ന ജോലികളും വിളിച്ച് പറഞ്ഞു സാധാരണ ജനങ്ങളുടെ ഇടയില്‍ അവരുടെ മനസ്സ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അഭിനവ രാവണന്‍മാരെ കണ്‍മുന്നില്‍ കാണുമ്പോള്‍ തീര്‍ച്ചയായും രാവണ ചരിതം വളരെ കാലികമായ ഒരു വായന തരുന്നുണ്ട് . രാവണന്റെ ഭൃത്യനായി കടന്നു വരുന്ന ഭദ്രന്‍ കേരളത്തില്‍ നിന്നും പുറപ്പെട്ട് പോകുന്ന ഒരാള്‍ ആണ് . ദേവന്മാരുടെ ആക്രമണത്തില്‍ , അവര്‍ തന്റെ  കുട്ടിയെ കൊല്ലുന്നതും ഭാര്യയെ പിടിച്ചുകൊണ്ടു പോയി കൂട്ട മാനഭംഗത്തിനിരയാക്കുന്നതും കണ്ടു ദേവന്മാരോടു പക പോക്കാനായി ജീവിതകാലം മുഴുവന്‍ മാറ്റിവച്ച ഭദ്രന്‍, രാവണന്റെ മനസ്സിലേക്ക് കടന്നു വരുന്നതും പിന്നെ അയാളുടെ ജീവിതത്തില്‍ ഒരു ഭാഗമായി ഓരോ സന്ദര്‍ഭങ്ങളിലും കടന്നു വരികയോ സാക്ഷിയാവുകയോ ചെയ്യുന്നതും ആയ കാഴ്ചകളിലൂടെ ഭദ്രന്‍റെ കഥയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഈ നോവല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇതില്‍ രണ്ടു നായകന്മാരെ കാണാന്‍ കഴിയും ,. രാവണന്‍ ,ഭദ്രന്‍. രാവണന്‍ അധികാരത്തിന്റെ മുഖം ആണെങ്കില്‍ ഭദ്രന്‍ ജനത്തിന്റെ അതും പാര്‍ശ്വവത്കരിക്കപ്പെട്ട സാധാ ജനത്തിന്റെ പ്രതിനിധിയാണ് .രാവണന്‍ തന്റെ കൊട്ടാരത്തില്‍ സുഖ സമൃദ്ധിയില്‍ ജീവിക്കുമ്പോള്‍ ഭദ്രന്‍ ജീവിക്കുന്നതു ചെളി നിറഞ്ഞ, ഓവു ചാലുകള്‍ നിറഞ്ഞ കുപ്പയില്‍ ആണ് . അധികാരത്തിന്റെ നേര്‍ക്ക് അധകൃതജനതയുടെ ശബ്ദം പോലെ ഭദ്രന്‍ ചിലപ്പോഴൊക്കെ നാവ് പൊന്തിക്കാറുണ്ട് . അടിയും ചവിട്ടും കൊണ്ട് ഓടയില്‍ കിടന്നു കരയാറുണ്ട്.
രണ്ടു സംസ്കാരങ്ങളുടെ താരതമ്യ പഠനം കൂടിയാണ് ഈ നോവല്‍ . ദേവ ലോകത്തിലെ സ്ത്രീകളുടെ അവസ്ഥയെയും അസുരലോകത്തെ സ്ത്രീകളുടെ അവസ്ഥയെയും വളരെ മനോഹരമായി തന്നെ ഇതില്‍ പറയുന്നുണ്ട്. ചാതുര്‍വണ്യത്തിന്റെ കടന്നു വരവും അതിന്റെ ദോഷങ്ങളും , പൌരോഹത്യവും ശൈവരും വൈഷ്ണവരും തമ്മിലുള്ള മത്സരങ്ങളും ആചാരങ്ങളും മറ്റും ഒരു പഠനം നടത്തിയെന്ന പോലെ ഇതില് പറയാന്‍ ശ്രമിച്ചിട്ടുണ്ട് . മലയാളത്തിലെ ഏറ്റവും നല്ല വായനകളില്‍ ഒന്നായി ഇതിനെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നു . എല്ലാം ശരിയാണ് എന്നും ഇതാണ് ചരിത്രം എന്നുമുള്ള ഒരു സമ്മതിപത്രം അല്ല ഇത് . പക്ഷേ കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്രങ്ങള്‍ക്ക് പിറകിലോ അവയുടെ കാണാപ്പുറങ്ങളിലോ ചില സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നും അത് ഒരു പക്ഷേ അന്വേഷിക്കുന്നവര്‍ക്ക് മാത്രം ഗോചരമാകുന്ന ഒന്നാണ് എന്നും ഓര്‍മ്മിപ്പിക്കാനായി ഈ നോവല്‍ ഒരു വായനയ്ക്ക് എടുക്കുന്നത് നല്ലതാകും. കാരണം ചരിത്രം വിജയിക്കുന്നവരുടെ മാത്രം ആകരുതു .അത് പരാജയപ്പെടുന്നവരുടെ കൂടിയാകണം . ഒരാള്‍ പരാജയപ്പെടാതെ ഒരാള്ക്കും വിജയി ആകാന്‍ കഴിയില്ല. ഒരാള്‍ പരാജയപ്പെട്ടത് എങ്ങനെ എന്നു പഠിക്കാതെ ഒരാള്ക്കും വിജയിയാകാനും കഴിയില്ല .  ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
http://thasrak.com/category/18/442
 

No comments:

Post a Comment