Monday, May 11, 2015

സ്നേഹ ചിമിഴ് ..... ഷാമില ഷുജയുടെ കവിതാ സമാഹാരം എന്റെ വായനയിലൂടെ

വളരെ നാളത്തെ ഒരിടവേളയ്ക്ക് ശേഷമാണു എന്റെ മറ്റൊരു വായന ഞാന്‍ പങ്കു വയ്ക്കുന്നത് .'ശ്രീമതി ഷാമില ഷുജ' യുടെ "സ്നേഹച്ചിമിഴ്‌ " ആണ് ഇന്നെന്റെ വായനയുടെ പൂവാടിയില്‍ വിരിഞ്ഞ പുഷ്പം . അതിന്റെ സൗന്ദര്യവും സുഗന്ധവും ഞാന്‍ നിങ്ങളോട് പങ്കു വയ്ക്കട്ടെ
സൌന്ദര്യവും സുഗന്ധവും നിറഞ്ഞ ഇരുപത്തി ആറു കവിതകള്‍ക്ക് ആമുഖമെഴുതിയത് ശ്രീ തലയില്‍ മനോഹരന്‍ നായര്‍ ആണ് . ശരിക്കും കവിതകളുടെ ആത്മാവ് തൊട്ടറിഞ്ഞ ആ ആമുഖത്തിനു പിറകെ ഒരു ഇരുപ്പില്‍ എല്ലാ കവിതയും വായിച്ചു തീരുമ്പോള്‍ മനസ്സില്‍ വളരെ സന്തോഷം തോന്നി .
സ്നേഹച്ചിമിഴ്‌ എന്നാണ് പേര് എങ്കിലും സ്നേഹരാഹിത്യങ്ങളും , സ്നേഹത്തിന്റെ ഇരുണ്ട വശങ്ങളും കൊണ്ട് സമ്പുഷ്ടം ആണ് ഈ കാവ്യങ്ങളെല്ലാം എന്ന് കാണാം . പ്രണയമല്ല പ്രണയത്തിന്റെ ലോലഭാവങ്ങളല്ല , മനുഷ്യ ജീവിതത്തിലെ പല എടുകളെ ഒരു സ്ത്രീ മനസ്സിന്റെ വിവിധ ഭാവങ്ങളെ ആണ് ഈ കവിതകളില്‍ ഉടനീളം നമുക്ക് ദര്‍ശിക്കാനാവുക . ഇഷ്ട പുരുഷന് സമര്‍പ്പിച്ച ശരീരം ഏറ്റു വാങ്ങിയ ഗര്‍ഭവുമായി തെരുവില്‍ അലയുന്ന സ്ത്രീയും ഒടുവില്‍ തെരുവോരത്ത് പ്രസവിച്ച ആ കുഞ്ഞിനെ അമ്മത്തോട്ടിലില്‍ ഉപേക്ഷിക്കേണ്ടി വരുന്ന ഗതികേടും നമ്മെ ചുറ്റുപാടുകളില്‍ ഒരുപാടു കറുത്ത കാഴ്ചകളുടെ നേര്‍ ക്കാഴ്ച കാട്ടി തരുന്നുണ്ട് . അത് പോലെ സ്വയം പുഴയായി , സംസ്കൃതിയുടെ വരദാനമായ ജലധി ഒടുവില്‍ ഒരു തുള്ളി ജലം ചോദിക്കുന്ന ഗതികേടിനെ തുറന്നു കാട്ടുമ്പോള്‍ നാം മലിനമാക്കുന്ന നമ്മുടെ ജലശ്രോതസ്സുകളെ നാമൊരു നിമിഷം ഓര്‍ത്തുപോകും . ഒരു കഥ പോല്‍ വായിച്ചു പോകാവുന്ന കാലികമായ ഒരു വിഷയം ആണ് പെറ്റമ്മയെ ഉപേക്ഷിച്ചു പോകുന്ന മക്കള്‍ക്ക്‌ മുന്നില്‍ നന്മയുടെ കൈത്തിരിയുമായി കൊച്ചു മാടത്തിലേക്ക് കൈ പിടിച്ചു കൊണ്ട് പോകാന്‍ വരുന്ന വാല്യക്കാരിയുടെ മകള്‍ , നഷ്ടമാകാത്ത മനുഷ്യത്വത്തെ , നന്മയെ ഓര്‍മ്മിപ്പിക്കുന്നു .
വളരെ ശ്രദ്ധിക്കപ്പെടുന്ന രണ്ടു വരികള്‍ മുഖ ചിത്രത്തില്‍ കണ്ടിരുന്നു . "ഹൃദയത്തിലാണ് ജനിക്കേണ്ടതാത്മജര്‍
ഉദരത്തിലല്ല തിരിച്ചറിയുന്നു ഞാന്‍ "
വായനയുടെ ഉള്ളിലെക്കിറങ്ങുമ്പോള്‍ സ്വന്തം മക്കളില്‍ നിന്നും ലഭ്യമല്ലാതെ പോകുന്ന സ്നേഹവും , സംരക്ഷണവും മകനായി നിനയ്ക്കുന്ന മറ്റൊരാളില്‍ നിന്നും ലഭിക്കുന്ന ഒരമ്മ മനസ്സിനെ വരച്ചു വച്ചിരിക്കുന്ന അത്യപൂര്‍വ്വ കാഴ്ച കണ്ടു കണ്ണുകള്‍ നിറയും വായനക്കാരന്റെ .
സ്വന്തം മകന്റെ ജീവനെടുത്ത പുഴയോട് സംസാരിക്കുന്ന അമ്മ മറ്റൊരു നോവാണ് . കാലത്തിനു അപ്പുറം സംവദിക്കുന്ന ചില വസ്തുതകള്‍ എഴുത്തുകളില്‍ സംഭവിക്കാറുണ്ട് . ഈ കവിതയെ അതിനോട് ആണ് ഉപമിക്കേണ്ടത്‌ . ദിനേന നാം കേള്‍ക്കുന്ന പല വാര്‍ത്തകളിലും ആ അമ്മയെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട് .
ദ്രൌപതിയില്‍ നിന്നുകൊണ്ട് സ്ത്രീത്വത്തെ ചൂഷണം ചെയ്യുന്ന സാമൂഹ്യ വ്യെവസ്തയോട് കലഹിക്കുന്നുണ്ട് . പല പുരുഷനെ പിടിക്കുന്നവളെ പാഞ്ചാലി എന്ന് വിളിച്ചു കൊണ്ട് അഞ്ചു പുരുഷന്മാരെ മാത്രം മനസ്സില്‍ സ്നേഹിച്ച പാഞ്ചാലിയുടെ നാമത്തെ അപകീര്‍ത്തി പെടുത്തുന്ന കേവലതയെ കവയിത്രി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് കാണാം .
കവിതകള്‍ വായിക്കപ്പെടെണ്ടവയും മനസ്സില്‍ ഓര്‍ത്തിരിക്കേണ്ടവയും ആകുകയും അവ നമ്മെ വേദനയുടെ മുള്ളുകള്‍ കൊണ്ട് കുത്തുകയും , ഓര്‍മ്മകളുടെ തിരമാലകളില്‍ കൊണ്ട് പെടുത്തുകയും ചെയ്യുക വഴി എഴുത്തുകാരിയുടെ ധര്‍മ്മം പൂര്‍ണ്ണം ആകുന്നതു കാണാം .
നല്ലൊരു വായന ഉറപ്പു തരുന്ന ഈ എഴുത്തുകാരി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു . ഒപ്പം എന്റെ സ്നേഹിതര്‍ക്കു ഒരു വായനാനുഭവം എന്നതിലുപരി ഒരു നല്ല പുസ്തകം പരിചയപ്പെടുത്തുക എന്നൊരു ധര്‍മ്മത്തെ കൂടി ഞാന്‍ ഏറ്റെടുക്കുന്നു .

Shamila shuja

No comments:

Post a Comment