Tuesday, May 3, 2022

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി.......................... ടി ഡി രാമകൃഷ്ണന്‍

 

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (നോവല്‍)

ടി ഡി രാമകൃഷ്ണന്‍

ഡി സി ബുക്സ്

വില :₹ 230.00

 

എഴുത്തുകാര്‍ ടൈപ്പുകള്‍ ആയിപ്പോകാറുണ്ട് എന്നു പറയാറുണ്ട് . ചിലപ്പോഴൊക്കെ അത് ചില വായനകള്‍ സൂചിപ്പിക്കുകയും ചെയ്യും . എം ടി യുടെ എഴുത്തുകളില്‍ ഏറെക്കൂറെയും ഒരേ പോലുള്ള കഥാതന്തുക്കള്‍ ആണെന്ന്‍ കാണാം . തകര്‍ന്ന നാലുകെട്ടും മാപ്പിള നായര്‍ ബന്ധങ്ങളും വിവാഹപ്രായം കഴിഞ്ഞ ഒരു പെങ്ങളോ നായകനോ ഒക്കെ . പമ്മന്‍റെ നോവലുകള്‍ രതിയുടെ അതിവൈകാരിക തലങ്ങളില്‍പ്പെട്ട ബന്ധങ്ങളുടെ കഥകള്‍ മാത്രമായി മാറുന്നതും ഇതുപോലെ എടുത്തു പറയാവുന്ന ഒരു വിഷയമാണ് . കവിയൂര്‍ പൊന്നമ്മയും ആറന്മുള പൊന്നമ്മയുമൊക്കെ മലയാള സിനിമയില്‍ അമ്മ വേഷത്തില്‍ മാത്രം കണ്ടു വരുന്നത് പോലുള്ള ഒരു പ്രതിഭാസമായി വേണമെങ്കില്‍ ജനകീയവത്കരിക്കാം ഈ വിഷയത്തെ . ഇതിപ്പോ പറയാന്‍ കാരണം എന്താണെന്ന് ചോദിച്ചാല്‍ ചിലരുടെ രചനകള്‍ വായിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതായും അതിനെ പല വിധത്തിലുള്ള ഭാവ മാറ്റങ്ങളും ഒക്കെ കാണാന്‍ കഴിയും . ഫ്രാന്‍സി ഇട്ടിക്കോര , മാമ ആഫ്രിക്ക , ആല്‍ഫ എന്നീ മൂന്നു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് ടി ഡി രാമകൃഷ്ണനെന്ന എഴുത്തുകാരന്റെ. നാലാമത്തെ പുസ്തകമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് പോകുന്നതിനു മുന്പ് ഈ നാലുപുസ്തകങ്ങളിലും കണ്ട സാമ്യതയും ടി ഡി യുടെ രചനകളെ സമീപിക്കുമ്പോള്‍ പ്രതീക്ഷിക്കാവുന്നതുമായ ഒരു വസ്തുത ചൂണ്ടിക്കാണിക്കണം എന്നു കരുതുന്നു. വയലന്‍സ് അതിന്‍റെ മൂര്‍ത്ത ഭാവത്തില്‍ കാണാന്‍ കഴിയുന്ന പുസ്തകങ്ങള്‍ ആണിവ എല്ലാം തന്നെ . രതിയും ക്രൂരതയും അതിന്‍റെ പല വിധത്തിലുള്ള സാധ്യതകളും ഏറ്റവും സമയമെടുത്ത് ഏറ്റവും വിശദമായി പറഞ്ഞു പോകാന്‍ എഴുത്തുകാരന്‍ കാണിക്കുന്ന വ്യഗ്രത പലപ്പോഴും ഇത് പറയാന്‍ വേണ്ടി മാത്രമാണോ ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാക്കിയത് എന്നു തോന്നിപ്പിച്ചിട്ടുണ്ട് . രതിബന്ധങ്ങള്‍ എല്ലാ സീമകളും കടന്നു പോകുന്നതായും ബന്ധങ്ങളുടെ പരിധികളും സദാചാരചിന്തകളും ഭേദിക്കുന്നതായും കാണാന്‍ കഴിയുന്നുണ്ട് . ഇവയൊക്കെ വ്യത്യസ്ഥത പുലര്‍ത്തുന്ന ചിന്തകള്‍ ആണെന്നോ ശൈലിയാണെന്നോ പരീക്ഷണമാണെന്നോ പറയാന്‍ കഴിയുമെന്ന് കരുതുന്നില്ല. കാല്‍പനികതയും യാഥാര്‍ഥ്യവും കൂടിക്കലര്‍ത്തി വസ്തുതകളെ ശരിയെന്നോ തെറ്റെന്നോ തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിലെത്തിക്കാന്‍ ഉള്ള എഴുത്തുകാരന്റെ കഴിവ് അംഗീകരിക്കുകയല്ലാതെ മറ്റൊരു വഴിയില്ല തന്നെ.

 

            സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ശ്രീലങ്കന്‍ രാഷ്ട്രീയത്തിന്റെ കഥയാണ് . എല്‍ ടി ടി യുടെ പതനത്തിന് ശേഷം ഉണ്ടാകുന്ന ചില മുന്നേറ്റങ്ങളും അവയുടെ ജയപരാജയങ്ങളും ആണ് ഇതിന്റെ ഇതിവൃത്തം . ഇതിന്റെ കഥ പറയുന്നതിലേക്ക് സംഘ കാലഘട്ടത്തിലേക്ക് ഒരു ലിങ്ക് ഉപയോഗിച്ചുകൊണ്ടു ചരിത്രവും മിത്തുകളും കെട്ടുകഥകളും ഒരുമിച്ച് കെട്ടി ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണ് ടി ഡി രാമകൃഷ്ണന്‍ ഇവിടെ. അമീഷ് ശിവ ട്രയാങ്കിളും രാമായണ്‍ സീരിസും നിര്‍മ്മിച്ചിരിക്കുന്ന രീതിയുടെ ദക്ഷിണേന്ത്യന്‍ രീതിയായിട്ടു വേണമെങ്കില്‍ ഇതിനെ കണക്ട് ചെയ്തു വായിക്കാന്‍ കഴിയും . ചേര രാജാക്കന്മാരുടെയും ചോള രാജാക്കന്മാരുടെയും കാലഘട്ടവും അവരുടെ ജീവിതവും  പറയുകയും അവരുടെ ജീവിതത്തിലെ താളഭ്രംശങ്ങളിലും അധികാരത്തിലെ വിജയപരാജയങ്ങളുടെയും കഥകള്‍ പറയുകയും ചെയ്യുന്നു ഇതില്‍ . ക്ലിയോപാട്രയുടെ കഥ പോലെ ശേബാ റാണിയുടെ കഥപോലെ എല്ലാ വീഴ്ച താഴ്ചകള്‍ക്കും വിജയ പരാജയങ്ങൾക്കും പിന്നിലെ സ്ത്രീ സാന്നിധ്യത്തെ പറയുവാന്‍ ആകണം ദേവനായകിയുടെ പാത്രവത്കരണം സൃഷ്ടിച്ചതെന്ന് കരുതണം. തുടക്കത്തില്‍ പീറ്റര്‍ പറയുന്നതു തന്നെ ഈ കഥയുടെ അന്വേഷണം എന്നു മനസ്സിലാക്കാം . വിപ്ലവപ്രസ്ഥാനങ്ങളിലെ ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ എങ്ങനെ ആ പ്രസ്ഥാനങ്ങളെ ശിഥിലീകരിക്കുമെന്നും സ്തീ എങ്ങനെയാണ് അതിനു കാരണമായിത്തീരുന്നത് എന്നുമുള്ള പ്രമേയം അവതരിപ്പിക്കാനാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ ഒരു അന്വേഷണത്തെക്കുറിച്ച് ചിന്തിക്കുകയും ഈ കഥ പൂര്‍ണ്ണമായും വായിച്ചു തീരുകയും ചെയ്തപ്പോള്‍ സുഭാഷ് ചന്ദ്രന്‍ സമുദ്ര ശിലയില്‍ പറഞ്ഞ കാര്യം ഓര്‍ത്തുപോയി. ഉപാധികളില്ലാത്ത പ്രണയം എന്തെന്ന് തിരക്കി യുഗായുഗാന്തരങ്ങളില്‍ ജന്മമെടുത്ത അംബ ഒടുവില്‍ അത് കണ്ടെത്തിയത് രോഗിയായ സ്വന്തം മകൻ്റെ ലൈംഗിക തൃക്ഷ്ണ ശമിപ്പിക്കാന്‍ തന്റെ ശരീരം നല്കി ജീവത്യാഗം ചെയ്യുന്നതായിരുന്നല്ലോ. വേദനിക്കുന്ന സ്ത്രീകളുടെ രക്ഷയ്ക്കായി , നിസ്സഹായരായവര്‍ക്ക് പകരക്കാരായി വരികയാണ് ദേവനായകി യുഗങ്ങളിലൂടെ . കണ്ണകിയടക്കം ദേവനായകിക്ക് ജന്മങ്ങള്‍ പലതാണതില്‍.  ദേവനായകി അന്ന് കൊല്ലപ്പെട്ട കാരണം എന്തായിരുന്നു എന്നതും ഇന്നിലെ ദേവനായകി കൊല്ലപ്പെട്ടത് എന്തിനായിരുന്നു എന്നതും മനസ്സിലാക്കാന്‍ ഈ ഒരു താരതമ്യം ഉപയോഗപ്പെടും എന്നു കരുതുന്നു.

 

            ചേര ചോള രാജാക്കന്‍മാര്‍ക്കിടയിലെ ഒരു പ്രധാന ചാലകമായി വര്‍ത്തിക്കുകയും ഒടുവില്‍ ചോളരാജാവിന്റെ പ്രിയസഖിയായി മാറുകയും ചെയ്യുന്ന ദേവനായകിയെ മോഹിച്ചിരുന്ന സിംഹള രാജ്യത്തെ രാജാവ് ദേവനായകിയുടെ കുഞ്ഞിനെ കൊല്ലുന്നു. ഈ കുഞ്ഞിനെ കൊന്നതിന്റെ പ്രതികാരത്തിനായി സിംഹള രാജ്യത്തു എത്തുന്ന ദേവനായകി തന്റെ അടക്കാനാവാത്ത കാമദാഹം ഒന്നുകൊണ്ടു മാത്രം ലക്ഷ്യം മറന്നു പോകുന്നു . അവളുടെ ലക്ഷ്യം മനസ്സിലാക്കിയ രാജാവു അവളുടെ മുലകള്‍ അറുത്തു മാറ്റുന്നു .അവളാകട്ടെ സിദ്ധിയുള്ള ഒരുവളായി മാറി രക്ഷപ്പെടുന്നു പിന്നെ മരണപ്പെടുകയും ചെയ്യുന്നുണ്ട് ഒരു സഹസ്രാബ്ദം പുനര്‍ജനിച്ചുകൊണ്ടേയിരിക്കും എന്ന വാക്കുമായി. തമിഴ് പുലികളുടെ കൂട്ടത്തില്‍ സുഗന്ധി എന്ന പേരില്‍ അവള്‍ അവസാന ജന്മം എടുത്തിരിക്കുകയാണ് . പുലികളെ വേട്ടയാടുന്ന സിംഹളയിലെ ഭരണാധിപനും കൂട്ടരും വേട്ടയടിപ്പിടിക്കുന്നവരില്‍ സുഗന്ധിയും പെടുന്നു . ക്രൂരമായ പീഡനങ്ങള്‍ ആയിരുന്നു ആ സ്ത്രീകളൊക്കെയും അനുഭവിച്ചിരുന്നത് എന്നു കാണാം. ഈ പീഡനങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും  സുഗന്ധിയുടെ രണ്ടു കൈകളും അറുത്തുകളയപ്പെടുന്നു. മുലകൾക്ക് പകരം കൈകൾ !. അവള്‍ അവിടെ നിന്നും രക്ഷപ്പെടുകയും വിധവകളുടെ കൂട്ടവുമായി ചേര്‍ന്ന് സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിജയം കാണാതെ അവള്‍ കൊല്ലപ്പെടുന്നു. കഥാകൃത്തിന്റെ ഭാവനയില്‍ അവള്‍ പറന്നുപോകുകയാണ് അവസാനജന്‍മവും പൂര്‍ണ്ണമാക്കി ദേവതാ ഭാവത്തിൽ.

            കഥയില്‍ ചോദ്യങ്ങള്‍ ഇല്ലാത്തതിനാല്‍ നോവല്‍ വായനയുടെ തലത്തില്‍ ഒരു ഫിക്ഷന്‍ കഥയുടെ സുഗന്ധം പേറുകയും വിജയിക്കുകയും ചെയ്യുന്നു എന്നതാണു പൊതുവായിട്ടുള്ള സംക്ഷിപ്തത. സംഘകാലത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണെന്ന് പറയുന്നു . കാലഘട്ടത്തെ സൂചിപ്പിക്കാന്‍ , സംഭവങ്ങളെ വിശദീകരിക്കുവാന്‍ ഒരുപാട് പഠനം നടത്തിയിട്ടുണ്ട് എന്നു വായന സൂചന നല്കുന്നു പക്ഷേ വസ്ത്രധാരണം എന്തുകൊണ്ടോ സദാചാരമൂല്യങ്ങള്‍ക്ക് അടിപ്പെട്ടതോ കാവ്യ മുഹൂര്‍ത്തങ്ങള്‍ക്ക് വേണ്ടിയോ ആകണം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലേക്ക് കൊണ്ട് വന്നു എന്നു കരുതുന്നു . അതുപോലെ മുകളില്‍ സൂചിപ്പിച്ചത് പോലെ ലൈംഗികതയെ സൂചിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അതോ സൃഷ്ടിക്കുന്നതോ വളരെ ഉദാരതയോടെ കൈകാര്യം ചെയ്യുന്നതായും അനുഭവപ്പെട്ടു .

            ഒരു നോവല്‍ എന്ന നിലയില്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി നല്ല ഒരു വായന തന്നെയാണ് നല്‍കുന്നത് . ആശംസകളോടെ ബിജു ജി നാഥ്

 

 

 

No comments:

Post a Comment