Sunday, May 1, 2022

ഇരുപത്തിമൂന്നാം വാർഡ്.......... പി.രമ

ഇരുപത്തിമൂന്നാം വാര്‍ഡ് (ഓർമ്മ)
രമ പൂങ്കുന്നത്ത്
ഗയ പുത്തകച്ചാല
വില: ₹ 120.00


ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നതില്‍ നാമെല്ലാം വലിയ പരാജയമാണ് . കാരണം, നമുക്ക് നമ്മെ പൂര്‍ണ്ണമായും പറഞ്ഞു ഫലിപ്പിക്കുവാന്‍ ഒരു ഭാഷ ഇല്ലാതെ പോകുന്നു . മനസ്സിനെ അതേപോലെ പകര്‍ത്തി വയ്ക്കുവാന്‍ ഒരു ഭാഷ നമുക്കെന്നാണ് ലഭിക്കുക! എഴുതുക എന്നതൊരു വലിയ കാര്യമാണല്ലോ . എഴുത്തിന് സൗന്ദര്യം ലഭിക്കുന്നില്ല എങ്കില്‍ ആ ഭാഷ നമ്മുടേതല്ല എന്നുതന്നെ കരുതേണ്ടി വരും . ഈ ചിന്തകളെ നമുക്ക് അനുഭവവേദ്യമാക്കുന്നത് അത്രയേറെ ഹൃദയാര്‍ദ്രമായി ഓര്‍മ്മകള്‍ എഴുതുന്നതു വായിക്കപ്പെടുന്ന വേളകളില്‍ ത്തന്നെയാണ് . അതുകൊണ്ടു തന്നെ ഭാഷ ഉണ്ടായിട്ടു കാര്യമില്ല അത് പ്രയോഗിക്കാനും പ്രകടിപ്പിക്കാനും നമുക്ക് കഴിയേണ്ടിയിരിക്കുന്നു എന്നൊരോ പുതുമുഖ എഴുത്തുകാരോടും വീണ്ടും വീണ്ടും പറയേണ്ടി വരുന്നുണ്ട് . കുറച്ചു കാലങ്ങള്‍ക്ക് മുന്പ് ടി.പി.രമയുടെ ഉറവ എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുകയുണ്ടായി. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളെ വരച്ചിട്ട ആ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തികച്ചും കുട്ടിയായി തന്നെ ആ ഓര്‍മ്മകളെ അടയാളപ്പെടുത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞതോര്‍ത്തു സന്തോഷം തോന്നിയിരുന്നു . കാരണം ഓര്‍മ്മക്കുറിപ്പുകള്‍ ഇക്കാലയളവില്‍ ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും ഇതുപോലെ ഹൃദയഹാരിയായി എഴുതുന്നവ വളരെ കുറവായിരുന്നു വായനയില്‍ ലഭിച്ചവ എന്നത് തന്നെ കാര്യം . ഇതേ അനുഭവത്തിന്റെ മധുരവുമായിട്ടാണ് ഇരുപത്തിമൂന്നാം വാര്‍ഡ് എന്ന ടി.പി. രമയുടെ പുതിയ പുസ്തകത്തെ വായിക്കാനായി എടുക്കുന്നത് . മനസ്സില്‍ ഒരു വലിയ ഭാരം എടുത്തു വച്ചുകൊണ്ടു എഴുത്തുകാരി മുന്നില്‍ നിന്നു നിര്‍ന്നിമേഷയായി നോക്കുന്ന ഒരനുഭവം ആയിരുന്നു ശരിക്കും ഈ പുസ്തകത്തിൻ്റെ വായന നല്കിയത് .

എപ്പോഴും നമ്മുടെ സ്ത്രീകള്‍ ശ്രമിക്കുന്നത് സ്വന്തം അസുഖങ്ങള്‍ , ബുദ്ധിമുട്ടുകള്‍ എന്നിവയെ ആരോടും പങ്കുവയ്ക്കാനോ , അതിനു വേണ്ടുന്ന ചികിത്സ നേടുവാനോ ശ്രമിക്കാതിരിക്കുക എന്നുള്ളതാണ് . ലൊട്ടുലൊടുക്ക് മരുന്നുകളും പ്രയോഗങ്ങളും സഹനവും കൊണ്ട് അവര്‍ ആ വേദനകളെയും അസുഖങ്ങളെയും തങ്ങളിലേക്ക് തന്നെ ഒതുക്കി വയ്ക്കും . എത്ര പ്രിയപ്പെട്ട ഭര്‍ത്താവും, അയാളുടെയോ കുട്ടികളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രോഗവിവരങ്ങളില്‍ എത്രയോ ഉത്സുകനായിരുന്നാലും സ്വന്തം ഇണയുടെ കാര്യത്തില്‍ ഒരു വലിയ അലംഭാവം നടിക്കും . അവളും അത് ആസ്വദിച്ച് തന്നെ സ്വന്തം രോഗങ്ങളും ബുദ്ധിമുട്ടുകളും വിഴുങ്ങി ചിരിച്ചു ജീവിക്കും . ഒടുവില്‍ ഒരുനാള്‍, മാധവിക്കുട്ടിയുടെ നെയ്പ്പായസത്തിലെ കഥാനായകന്‍ ശോകാര്‍ദ്രനായി നില്‍ക്കുന്നത് പോലുള്ള ഒരു അവസ്ഥയിലേക്ക്  അവള്‍ മടങ്ങിപ്പോയിരിക്കും മിക്കവാറും . അതല്ലെങ്കില്‍ നിത്യരോഗിയായി കിടക്കയിലേക്കൊ മുറിയുടെ നിശബ്ദ മൗനത്തിലേക്കോ ഒതുങ്ങിപ്പോകും. ഇവിടെ എഴുത്തുകാരി തന്റെ അസുഖത്തെ എത്രയോ കഠിനമായി ഉള്ളില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ച വിവരങ്ങള്‍ കാണുമ്പോൾ ഉള്ളില്‍തോന്നിയത് മുകളില്‍ പറഞ്ഞ ചിന്തകള്‍ തന്നെയാണ് . ഇത്തരം ഒരു അവസ്ഥയില്‍ നിന്നുകൊണ്ട് എഴുത്തുകാരി ചെന്നെത്തുന്നത് നമ്മുടെ നാട്ടിന്‍പുറത്തെ ഒരു മെഡിക്കല്‍ കോളേജിലേക്കാണ് . സാധാരണ ഗതിയില്‍ മടുപ്പും മുഷിവും നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് കടന്നു ചെല്ലപ്പെടുകയും എങ്ങനെയും എത്രയും നേരത്തെ അവിടെ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാധാരണ സ്ത്രീകള്‍ക്ക് അവിടെയുള്ള ഓരോ കാഴ്ചയും അസഹ്യതയും അയ്യോ വയ്ക്കാനുള്ള വിഷയങ്ങളും പിന്നെ കൂട്ടുകാരോട് ഓര്‍ത്ത് പറയാനുമുള്ള വിഷയവും മാത്രമാണു .എന്നാല്‍ ഇവിടെ എഴുത്തുകാരി തന്റെ സ്വതസിദ്ധമായ സാഹിത്യശേഷിയും, മാനവികതയും മനുഷ്യത്വവും എങ്ങനെ തന്നെ രൂപപ്പെടുത്തി എന്ന ചിന്തയും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് .

ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ് പ്രസവവും ഗര്‍ഭധാരണവും . പ്രത്യേകിച്ചും അവര്‍ ദാരിദ്ര്യവും അനാരോഗ്യവും മൂലം കഷ്ടപ്പെടുന്നവര്‍ ആണെങ്കില്‍. ഇത്തരം അവസ്ഥകളില്‍, അവര്‍ എത്തപ്പെടുന്ന ആശുപത്രികള്‍ കൂടി അങ്ങനെ അപര്യാപ്തതകള്‍ നിറഞ്ഞതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട . ഇവിടെ എഴുത്തുകാരി തന്റെ ആശുപത്രി അനുഭവത്തെ വളരെ നന്നായി പറയുന്നതില്‍ വിജയം കൈവരിച്ചിരിക്കുന്നു . കാരണം തന്റെ ആശുപത്രി അനുഭവങ്ങള്‍ എന്നാല്‍ താന്‍ അനുഭവിച്ച വേദനകള്‍ എന്നതിനപ്പുറം ആ ആശുപത്രിയിലെ, ആ പ്രസവ വാര്‍ഡിലെ കാഴ്ചകൾ , അനുഭവങ്ങള്‍ , ആശുപത്രി ജീവനക്കാരുടെ ഇടപെടലുകള്‍ തുടങ്ങി എല്ലാ മേഖലകളെയും വളരെ സുതാര്യവും സത്യസന്ധവുമായി അവതരിപ്പിച്ചിരിക്കുന്നു . നേരിട്ടു കാണുന്ന അനുഭവം നല്‍കുന്ന വാക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ കാഴ്ചകള്‍ വായനക്കാരുടേത് കൂടിയാകുന്ന വിസ്മയകരമായ അവതരണം ഈ പുസ്തകത്തിന്റെ വായനയെ മികച്ചതാക്കുന്നു . സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വച്ചതാണ് ഇവയെങ്കിലും അവയില്‍ കുറച്ചുകൂടി ചേര്‍ത്തുകൊണ്ടു തൻ്റെ ആശുപത്രി വാസത്തെ ഒരു പൊതുജീവിത വ്യവസ്ഥയിലെ കണ്ണാടിയായി അവതരിപ്പിക്കുകയാണ് എഴുത്തുകാരി ചെയ്തത് . ഇത് സമൂഹത്തിലെ നിലവിലുള്ള പല ചിന്തകളെയും കാഴ്ചപ്പാടുകളെയും മാറ്റാന്‍ സാധിക്കുന്ന സംഗതികളും ചര്‍ച്ചകളും ഉയര്‍ത്തിയേക്കും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല . ഇതില്‍ രാഷ്ട്രീയമില്ല എന്നതാണു ഇതിന്റെ ഏറ്റവും വലിയ ഭംഗി എന്നു പറയാവുന്നത് . 
ഈ അനുഭവക്കുറിപ്പുകളില്‍ എഴുത്തുകാരി സ്വയം തന്റെ ബാല്യത്തിലും യൗവ്വനത്തിലും കൂടി ഒരു സര്‍ക്കസുകാരിയെപ്പോലെ ചാടി മറിയുന്നുണ്ട് . എത്ര മനോഹരമായ ഒരു സൗമ്യ ഭാഷയാണ് അതില്‍ തെളിയുന്നത് . ഒരു വിധത്തില്‍ ആത്മീയമായ ഒരു സൗന്ദര്യം എഴുത്തില്‍ തെളിഞ്ഞു കാണാന്‍ കഴിയുന്നു . ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണാന്‍ പ്രേരിപ്പിക്കുന്ന ചിന്തകള്‍ പങ്ക് വയ്ക്കുന്ന എഴുത്തുകാരി, തന്റെ ഭാഷാപരമായ കഴിവിനെ ഉപയോഗിയ്ക്കുന്ന രീതി ശരിക്കും ഹൃദയാര്‍ജ്ജവമായ അനുഭവം ആണ്.  ആശംസകളോടെ ബിജു.ജി.നാഥ്

No comments:

Post a Comment