Wednesday, October 9, 2019

വീണ്ടും രണ്ടു പെൺകുട്ടികൾ ....... സന്ധ്യ വി. സതീഷ്

വീണ്ടും രണ്ടു പെൺകുട്ടികൾ(നോവൽ)
സന്ധ്യ വി. സതീഷ്
ഡി.സി.ബുക്സ്
വില: ₹ 35

      "രണ്ടു പെൺകുട്ടികൾ" എന്ന നന്ദകുമാറിന്റെ (കു)പ്രസിദ്ധ നോവലിന്റെ കാരണം കൊണ്ടാകണം സന്ധ്യ വി.സതീഷ് എന്ന എഴുത്തുകാരി അതേ പ്രമേയത്തിന്റെ സ്വന്തം ആവിഷ്കാരത്തിന് "വീണ്ടും രണ്ടു പെൺകുട്ടികൾ" എന്ന പേര് നല്കിയത്. 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം' എന്ന ഒരു കച്ചവട തന്ത്രവും ഇതിനു പിന്നിൽ വ്യക്തമായ് മറഞ്ഞു കിടപ്പുണ്ട്. നോവൽ പക്ഷേ മറ്റേ നോവൽ പോലെ വിറ്റു പോയോ എന്നറിയില്ല. രണ്ടു പെൺകുട്ടികൾ അഞ്ചാറു കൊല്ലം ഒന്നിച്ചു ഹോസ്റ്റലിൽ നിന്നു പഠിച്ചതിനിടക്ക് രണ്ടു പേരും തമ്മിൽ പ്രണയം ഉണ്ടായതും അവർ തമ്മിൽ ശാരീരികവും മാനസികവുമായ അടുപ്പം ഉണ്ടാകുകയും കൂട്ടത്തിൽ ഒരുവൾക്ക് വിവാഹം നിശ്ചയിച്ചപ്പോൾ, തനിക്കു വേണ്ടി ത്യാഗം ചെയ്യുന്ന സഹോദരന്റെയും മറ്റും മനസ്സു കണ്ടിട്ട് തന്റെ പ്രണയജോഡിയെ പഴയ കാല സിനിമകളുടെ ചുവട് പിടിച്ച് ബ്രേക്ക് പൊട്ടിച്ചു കൊന്നുകളയുന്നതും പിൽക്കാലത്ത് വിവാഹ ജീവിതത്തിൽ പരാജയപ്പെട്ട് കൊലപ്പെടുത്തിയവളെ ഓർത്ത് ജീവിക്കുന്നവളുടെ കഥയാണ് ഈ ചെറു നോവൽ പറയുന്നത്.

         ജീവിതമുഹൂർത്തങ്ങളെ തനിമയോടെ അവതരിപ്പിക്കുന്നതിലും, മാനുഷിക വികാരങ്ങളെ എഴുതിപ്പിടിപ്പിക്കുന്നതിലും അമ്പേ പരാജയപ്പെട്ട എഴുത്തുകാരി ഇവിടെ മരിച്ചു പോയവളുടെ അച്ഛന്റെ ചിന്തകളും ജീവിച്ചിരിക്കുന്ന പ്രണയിനിയുടെ ചിന്തകളുമൊപ്പിച്ചാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. വളരെ ശുഷ്കമായ നോവൽ അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാമെന്നതും ഒരു ചെറു കഥയിൽ ഒതുക്കാമായിരുന്നതും വായന തോന്നിപ്പിച്ച വികാരങ്ങളാണ്. നോവലിന്റെ പ്രധാന ഗുണമായി കണ്ടത് ലെസ്ബിയൻ പ്രണയം ഒരു സാമൂഹ്യ വിപത്തോ സദാചാര വടിവാളോ ആയി കാണാതെ മാനസികമായ ഒരു അപഗ്രഥനവും വിശദീകരണവും കൊടുത്ത് കണ്ടു എന്നതാണ്. അതു പറയാൻ മാത്രമായി എഴുതിയതാണ് ആ നോവലെങ്കിലും നോവൽ വായന,  ശൈലി കൊണ്ടും വിഷയ ദാരിദ്രവും, കൈകാര്യം ചെയ്ത വ്യാപ്തിക്കുറവുകൊണ്ടും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നു തോന്നിക്കുന്നു.

     ആശയവും സന്ദർഭങ്ങളും നന്നായി വികസിപ്പിച്ചെടുക്കാനും ഭാഷയെ കൂടുതൽ വിശാലമായി വിലസാൻ വിടുകയും ചെയ്തുവെങ്കിൽ നോവൽ അതിന്റെ ലക്ഷ്യം നേടിയേനെ. ഇത് തത്വത്തിൽ പേര് കൊണ്ടുള്ള നേട്ടം പോലും കിട്ടാതെ പോകുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു.
നല്ല ബിരുദങ്ങൾ ഉള്ളതും ആനുകാലികങ്ങളിൽ എഴുതുന്നതും ആയ ഒരാൾ എന്ന പരിചയക്കുറിപ്പ് കണ്ടതിനാൽ ഇതിലും മികച്ചവ ഒരുപക്ഷേ വരാനിരിക്കുകയാകും എന്ന ശുഭപ്രതീക്ഷയോടെ ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment