Monday, June 12, 2017

ഘർവാപസി..........അമരത്വജി ആനന്ദ്

ഘർവാപസി ( കവിതകൾ)
അമരത്വജി ആനന്ദ്
ഹൊറൈസൺ പബ്ലിക്കേഷൻസ്
വില: 80 രൂപ

കവിതകളിൽ പരീക്ഷണങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് ഇന്ന് ആധുനിക കവിതാ സാഹിത്യ ശാഖ കാലുറപ്പിച്ച് നിൽക്കുന്നത്. ഈ പരീക്ഷണങ്ങൾ കവിതയുടെ എല്ലാ ആസ്വാദനതലങ്ങളെയും പാടെ മാറ്റിമറിക്കുകയും അത് എല്ലാ തരം വായനക്കാരെയും ഒരു പോലെ കവിതാസ്വദകരാക്കുകയും ചെയ്തു വരുന്നു.  സോഷ്യൽ മീഡിയകളും ബ്ലോഗുകളും ഈ പ്രക്രിയയിൽ സാരമായ പങ്കുവഹിക്കുന്നുണ്ട്. ഓൺലൈൻ എഴുത്തിന്റെ പ്രാധാന്യം എന്താണെന്നുള്ള ചിന്ത പങ്കുവയ്ക്കലാണിന്ന് ഏറെ ചർച്ചകൾക്ക് വഴി തുറക്കുന്നത്. എഡിറ്ററില്ലായ്മ , പ്രസാധകരും അവതാരിക മാമാങ്കങ്ങളും ഇല്ലാതെ , തിരസ്കരിക്കപ്പെടാത്ത ഒരിടം. ആർക്കും എന്തും പങ്കുവയ്ക്കാം. ഇതിൽ പ്രധാന പോരായ്മയായി തോന്നിയിട്ടുള്ളത് നല്ല എഴുത്തുകളെ തമസ്കരിക്കുകയും  മോഷ്ടിച്ചു എഴുതുന്നവയോ ചില ആൺ ,പെൺ ഐക്കണുകൾ എഴുതുന്ന ചവറുകൾ അനുവാചക വൃന്ദങ്ങൾ മൂലം ലൈക്കിയും ഒരു മൂല്യവുമില്ലാത്ത ഓൺലൈൻ പോർട്ടലുകളിൽ പ്രസിദ്ധീകരിച്ചുമൊക്കെ കൊണ്ടാടപ്പെടുന്ന ഒരിടം ആകുകയോ ചെയ്യുന്നു ഈ തുറന്ന ഇടങ്ങൾ എന്നതാണ്.
അമരത്വജി ആനന്ദിന്റെ ഘർ വാപസി എന്ന കവിതാ സമാഹാരം വളരെ മികവുള്ള ചിന്തകൾ പങ്കു വയ്ക്കുന്ന ഒരു പുസ്തകമാണ്. 65 ചെറു കവിതകൾ കൊണ്ടു നിറഞ്ഞ ഈ പുസ്തകം വായനക്കാരിൽ ചിന്തകൾക്കും ചർച്ചകൾക്കും ഒരു പാടിടങ്ങൾ തുറന്നു വയ്ക്കുന്നു. ഓന്തും അരണയും പാമ്പുമൊക്കെ നിറഞ്ഞ ഒരു ലോകം .ഉപമകളിലൂടെയും ബിംബവത്കരണങ്ങളിലൂടെയും കവി ആനുകാലിക വിഷയങ്ങളും ജീവിത പരിസരങ്ങളും വരച്ചിടുന്നു.

ആഴത്തിൽ വേരിറങ്ങിയ
ഒറ്റത്തടി വൃക്ഷമല്ല
എപ്പോൾ വേണമെങ്കിലും
ഏതു മരത്തിലേക്കും
ചേരുംപടി നിറം മാറി
ചാടി ഓടാൻ കഴിവുള്ള
ഓന്താകുന്നു നിലപാടുകൾ (നിലപാടുകൾ)
നിറം മാറുന്ന ഓന്തും , മറവിരോഗം പിടിച്ച അരണയും ജീവിതവും പ്രണയവും ആയി മാറുന്നതും രാഷ്ട്രീയ നിറപ്പകർച്ചകളും നിലപാടു വ്യതിയാനങ്ങളും മതാന്ധമായ നിലപാടുകളും ഈ ബിംബവത്കരണത്തിലൂടെ പ്രകടമാക്കുന്നുണ്ട് വരികൾ . സെൽഫിയും മറ്റുമായി സാഹിത്യ രംഗത്ത് അതികായരായവർക്ക് ഒപ്പം നിന്നു ഫോട്ടോ എടുക്കാൻ മത്സരിക്കുന്ന പുതു മറക്കാരെ അവർ എങ്ങനെ പരിഗണിക്കുന്നു എന്ന ചിത്രീകരണം വളരെ പ്രസക്തവും മനോഹരമായിരുന്നു.
തലയെടുപ്പുള്ള ആനകൾക്കൊപ്പം നിന്ന്
എടുക്കുന്ന ഓരോ ഫോട്ടോ
പ്രദർശിപ്പിക്കുമ്പോഴും
ഉത്തരത്തിൽ ഇടിക്കുന്നുണ്ട്
എന്റെ പൊങ്ങച്ചം
പക്ഷേ
പൂരം കഴിഞ്ഞു പോകുന്ന ഒരു ആനയും
കൂടെ നിന്നു ഫോട്ടോയെടുത്ത
ഈ കൃമിയെ അടുത്ത പൂരത്തിനെത്തുമ്പോൾ
തിരിച്ചറിയാറില്ല.
ആനകൾ എന്നും തിരിച്ചറിയപ്പെടും
കൃമികൾ ചവിട്ടിയരക്കപ്പെടും ( ഫോട്ടോ )

അതുപോലെ തന്നെ കവി പ്രണയത്തെ കാണുന്നത് കാൽപ്പനികതയിൽ നിന്നു കൊണ്ടുള്ള പൊള്ളത്തരമല്ല.
പരിമിതിയുടെ ശൂന്യാകാശത്തിൽ
ആറാമിന്ദ്രിയം നമുക്ക് വഴികാട്ടി (സമസ്യ)
ഇരുട്ടുമൂടിയ യുഗമായിരുന്നു ,പ്രണയത്തിന്റെ വേരുകളില്ലാത്ത മരത്തിൽ കിടന്നാടിയ താലിക്കുരുക്കായിരുന്നു ജീവിതം
തുടങ്ങി ഒട്ടുമിക്ക വരികളും പങ്കു വയ്ക്കപ്പെടുന്നത് ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളെ പച്ചയായി പറയുക എന്നു തന്നെ. ഒപ്പം കാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ കവി ഗൗരവപരമായി തന്നെ ഇടപെടുന്നുമുണ്ട്..
കവിതാ രചനയിൽ അതിന്റെ തനത് മാമൂലുകൾ ശ്രദ്ധിക്കാതെ തനിക്ക് പറയാനുള്ളത് പറഞ്ഞു പോകുന്ന കവി പലപ്പോഴും ഗദ്യകവിതയെന്ന ലേബൽ കടമെടുത്തു പറച്ചിൽ മാത്രമായി പോകുന്നുണ്ട് എങ്കിലും കൂടുതൽ നല്ല രചനകളുടെ ഒളി സ്പർശം ഓരോ കവിതയും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാശ്വസിക്കാം. കുറച്ചു കൂടി വായന ഉണ്ടാകുകയും എഴുത്തിനെ വളരെ ഗൗരവത്തോടെ സമീപിക്കുകയും ചെയ്താൽ ഭാവിയുടെ താളുകളിൽ ഈ പേരും വായിക്കപ്പെടും
ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment