Tuesday, June 20, 2017

ദലമർമ്മരങ്ങൾ ........ ഡോ. അനി ഗോപിദാസ്

ദലമർമ്മരങ്ങൾ (കവിതകൾ)
ഡോ. അനി ഗോപിദാസ്
പായൽ ബുക്സ്
വില: 80 രൂപ

കവിതകൾ കാലത്തിന്റെ കൈയ്യൊപ്പുകളാണ്. ഭസ്മമിട്ടു മിനുക്കുന്ന ഓട്ടു വിളക്കുകളല്ല അവ കാലാന്തരത്തിൽ ക്ലാവു പിടിച്ചു പോകാത്തവയാണ് കവിതകൾ .പക്ഷേ അത്തരം മനോഹരമായ വെളിച്ച ദായകമായ കവിതകൾ ഇന്നു സാഹിത്യത്തിന് അന്യമാണ്. നീലക്കുറിഞ്ഞി പൂക്കളെപ്പോലെ അവ കാത്തിരിക്കേണ്ടി വരുന്നു കവിതാസ്വദക മനസ്സുകൾക്ക്. പലപ്പോഴും വായനയിൽ തടയുന്ന കല്ലുകടികളെ ക്ഷമയോടെ വിഴുങ്ങേണ്ടി വരുന്ന ദയനീയത എന്നു മുതൽക്കാണ് മലയാള സാഹിത്യം അനുഭവിച്ചു തുടങ്ങിയത് എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രണയാർദ്രമായി രണ്ടു വാക്ക് എഴുതുന്നവർക്കെല്ലാം കവിതയുടെ അസ്കിതയുണ്ട് എന്ന കാഴ്ച്ചപ്പാടിൽ നില്ക്കുന്ന സോഷ്യൽ ഇടങ്ങൾ പലപ്പോഴും നല്ല എഴുത്തുകളെപ്പോലും നശിപ്പിച്ചു കളയുന്നതായ് കാണാൻ സാധിക്കുന്നു . കൊള്ളാം , അടിപൊളി, സൂപ്പർ ,മനോഹരം തുടങ്ങിയ സുഹൃത്ത് വലയങ്ങളുടെ പൊള്ളയായ വാക്കുകളിൽ വീണു എഴുത്തു മരിച്ചു പോകുന്ന കാഴ്ച ഇന്നു സുലഭമാണിവിടെ.ഈ കൂട്ടത്തിലെ പൊയ് വാക്കുകൾ കേട്ട് മതി മറന്നു സ്വയം ഒരു കവി എന്ന ചിന്ത മനസ്സിലേക്ക് വരുന്നു ഇത്തരം കുറിപ്പെഴുത്തുകാരിൽ . ഫലം കൂട്ടരുടെ നിർബന്ധപ്രകാരം പുസ്തകം ഒന്നോ രണ്ടോ പുറത്തിറക്കി കാവ്യസാഹിത്യ ലോകത്ത് താനുമൊരു സംഭവമായി എന്ന ധാരണയോടെ കുറച്ചു കാലം നിലനിന്നു അസ്തമിക്കുന്നു. സുഹൃത്തുക്കൾ അധികമുണ്ടങ്കിൽ ഒരു എഡിഷനും കൂടി ഇറക്കി കൂടുതൽ ഭാവനാസ്വർഗ്ഗത്തിൽ വീണു എഴുത്തു നശിക്കുകയും ഞാനെന്ന ധാർഷ്ട്യം മുന്നിൽ നില്ക്കുകയും ചെയ്യുന്നു. ഇതു എഴുത്തുകാരന്റെയും സർവ്വോപരി ഭാഷയുടെയും അപചയമാണ്.
         ഇവിടെ ഡോ. അനിയുടെ 45 കവിതകളുടെ സമാഹാരമാണ് ദലമർമ്മരങ്ങൾ . ശ്രീ പാർവ്വതിയുടെ അവതാരികയും കെ. ആർ മീരയുടെ ആശംസയുമായി ഈ കവിതകൾ വായനക്കാരെ തേടിയെത്തുന്നു. കവിതാ രചനയിലെ ആധുനിക സമ്പ്രദായവും പഴയ സങ്കേതവും ഒരു പോലെ ഉപയോഗിക്കാൻ കവയിത്രി ശ്രമിച്ചിട്ടുണ്ട് . പ്രകൃതിയോടും കാൽപ്പനികതയോടും സംവദിക്കുന്ന ഈ കവിതകൾക്കെല്ലാം വളരെ ശാലീനമായ ഒരു ഒതുക്കമുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തുന്ന അർദ്ധവിരാമങ്ങൾ ആണ് ഭൂരിഭാഗം കവിതകളും . എഴുതി മുഴുമിക്കാതെ , പറഞ്ഞു തീർക്കാതെ പറഞ്ഞു പോകുന്നു . പലപ്പോഴും തോന്നിയത് തുടക്കത്തിലെ നാലുവരി കവിതയും പിന്നതിനെ തുടർന്നു വരുന്നവ ആ നാലുവരിയിൽ നിന്നും തൃപ്തയാകാതെ ഒരു കവിതയെന്നാൽ കുറച്ചു കൂടി വേണ്ടതല്ലേയെന്ന ചിന്തയിൽ കെട്ടിവയ്ക്കപ്പെടുന്ന വരികളും ആയാണ്. വായനയുടെ അപര്യാപ്തയാകാം ഒരു പക്ഷേ കവിത വരുത്തിത്തീർക്കലിലേക്കു നയിച്ച ഘടകം.  നല്ല ഭാഷയും , ആശയവും അവതരണ ചാരുതയും കൈവശമുണ്ട്. കൂടുതൽ വായിച്ചു കുറച്ചെഴുതുകയും എഴുതുന്നവ നന്നായി ഒന്നു മനസ്സിരുത്തി വായിക്കുകയും ചെയ്യുന്നത് കൊണ്ട് നല്ലൊരു കവയിത്രിയെ ലഭിക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസം എഴുത്തുകൾ നല്കുന്നുണ്ട്. നല്ലൊരു എഡിറ്റർ ഇല്ലായ്മയും വായനയിൽ വിഷയമാകുന്നുണ്ട്. ചെരാതും ചിരാതും തമ്മിലുള്ള വാക് വ്യത്യാസം പലപ്പോഴും എഴുത്തുകാർക്ക് സംഭവിക്കുന്ന പിഴവാണ്. അത്തരം പിഴവുകൾ നല്ലൊരു എഡിറ്റർ വിചാരിച്ചാൽ തിരുത്തപ്പെടുകയും ചെയ്യും.
       ഭാഷയുടെ കരുതലും പ്രയോഗവും എഴുത്തുകാരൻ അവശ്യം അറിയേണ്ട വസ്തുതയാണ്. ലൈക്കും പുകഴ്ത്തലുകളും എഴുത്തിന്റെ വിലയിരുത്തലുകൾ അല്ല. ഓരോ എഴുത്തുകാരും അതു തിരിച്ചറിയട്ടെ എന്ന പ്രതീക്ഷകളോടെ സസ്നേഹം ബി.ജി.എൻ വർക്കല

No comments:

Post a Comment