Sunday, March 3, 2024

Voyage to India ........................Athanasius Nikitin of Twer

Voyage to India (Travelog)

Athanasius Nikitin of Twer

Translated by Count Wielhorski

In Parenthese Publications

E Copy

 

 

നമ്മള്‍ അറിയുന്ന ചരിത്രം എല്ലാം നമുക്കാരെങ്കിലും പറഞ്ഞു തരുന്നവയാണല്ലോ . എഴുതപ്പെട്ട ചരിത്രങ്ങള്‍ക്കും വായ്മൊഴി ചരിത്രങ്ങള്‍ക്കും പരിമിതികള്‍ പലവിധമാണ് . എഴുതപ്പെടുന്നതായാലും അത് ചരിത്രനിര്‍മ്മിതിക്കൊപ്പം സംഭവിക്കുന്നതാണെങ്കില്‍ ഉള്ള ആധികാരികത ഒരിയ്ക്കലും കേട്ടു പഴകിയ കഥകളെ എഴുതുമ്പോ കിട്ടണമെന്നില്ല. കറുപ്പ് കാക്കയായി മാറുന്ന അതിഭാവുകത്വം അവയില്‍ ഉണ്ടാകുന്നു . പുരാണ കഥകളും , ബൈബിള്‍ കഥകളും ഒക്കെ ഇത്തരം വായ്പ്പാട്ടുകള്‍ ഇരുന്നൂറും മുന്നൂറും വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടവയായി മനസ്സിലാക്കാന്‍ സാധിക്കുന്നതിലെ അത്ഭുതം ആ വായനയോട് നമുക്ക് പുലര്‍ത്താനും കഴിയുന്നുണ്ട് . അമിതമായ വിശ്വാസവും ഭയവും അന്ധത നല്കുമ്പോള്‍ എല്ലാവര്ക്കും അതിനോടു സമരസപ്പെടാന്‍ കഴിഞ്ഞു എന്നു വരില്ല . ഒരു നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലും , ഇന്ത്യയിലും ഒരു അവതാരപുരുഷനും (തരം പോലെ വൈഷ്ണവരോ ശൈവരോ കൂടെക്കൂട്ടിക്കൊളും) ദൈവവുമായി ശ്രീ നാരായണ ഗുരുവിനെ ദര്‍ശിക്കാന്‍ വരുന്ന തലമുറയ്ക്ക് കഴിയും. ഇപ്പോഴേ ദൈവം ആണെന്ന് നടേശപുത്രന്‍ ശംഖുമുഖത്ത് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളത് മറക്കുന്നില്ല. നമ്മുടെ രാജ്യം ഇന്ന് ചരിത്രം തിരുത്തി എഴുതുന്ന തിരക്കില്‍ ആണ് . അതിനായി മാത്രം നിയോഗിക്കപ്പെട്ട ഒരു കൂട്ടം എഴുത്തുകാര്‍ ഇന്ന് സജീവമായ എഴുത്തുകളുമായി തിരക്കിലാണ് . ദക്ഷിണേന്ത്യയല്ല ഉത്തരേന്ത്യയാണ് എന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നു കരുതുന്നു. പ്രധാനമായും ഉത്തരേന്ത്യയുടെ ഭൂവിഭാഗങ്ങളില്‍ ഒരുപാട് അധിനിവേശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൊള്ളയും കുരുതികളും സംഭവിച്ചിട്ടുണ്ട് . മുഗളന്‍മാരും മറ്റും എത്ര തന്നെ കൊള്ളയടിച്ചിട്ടും തീരാത്ത മുതലുമായി ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങള്‍ അവശേഷിച്ചിരുന്നു എങ്കില്‍ എത്ര ധനികര്‍ ആയിരുന്നിരിക്കണം അവര്‍ . എന്നാല്‍ പോലും ഇന്ത്യയെ മുഗളര്‍ ഭരിച്ചിരുന്ന കാലത്ത് ഒരുത്തരേന്ത്യനും സ്വാതന്ത്ര്യമോഹം ആവശ്യപ്പെട്ടു സമരം നടത്തിയിട്ടില്ല . ഒരു ഗാന്ധിയും ഉപവസിച്ചിട്ടുമില്ല . പക്ഷേ ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ മാത്രമാണു ഇന്ത്യ അസ്വതന്ത്രയാണെന്ന് ഇന്ത്യാക്കാര്‍ക്ക് മനസ്സിലായത് എന്നു കേള്‍ക്കുമ്പോള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുന്നവരാണ് ഭൂരിഭാഗവും . പക്ഷേ ഒന്നാലോചിച്ചാല്‍ ഈ സ്വാതന്ത്ര്യ സമരം ഒരു തരത്തില്‍ ഒരു ഗൂഡാലോചനയുടെ ബാക്കിയല്ലേ? രാജാക്കന്മാരുടെ അധികാരം കപ്പം വാങ്ങിക്കൊണ്ട് അതേപടി അനുവദിച്ചുകൊടുത്തിരുന്നവര്‍ ആയിരുന്നു മുഗളന്‍മാര്‍ . അവര്‍ക്ക് ഈ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു സ്വന്തം നാട്ടിലേക്കു കൊണ്ട് പോകാനും ഇവിടെ സുഖിമാന്‍മാരായി വസിക്കാനും മാത്രമായിരുന്നു താത്പര്യം. സാമന്ത രാജാക്കന്മാരായി തങ്ങള്‍ അതുവരെ അനുഭവിച്ച് വന്ന അധികാരം കൈവശം ഇരുന്നതിനാല്‍ രാജാക്കന്മാര്‍ക്കും മതം തിന്നു ജീവിച്ചിരുന്ന പുരോഹിതര്‍ക്കും പ്രശ്നം ഒട്ടും ഇല്ലായിരുന്നു . ബ്രിട്ടീഷുകാര്‍ ആകട്ടെ രാജ്യത്തെ കൊള്ളയടിക്കുന്നത് മാത്രമായിരുന്നില്ല കോളനി ഉണ്ടാക്കി അവരുടെ പരമാധികാരം അടിച്ചേല്‍പ്പിക്കുന്നതിലായിരുന്നു താത്പര്യപ്പെട്ടത് . നോക്കുകുത്തികള്‍ ആകുന്ന രാജാക്കന്‍മാര്‍ക്ക് എന്തു വിലയാണുള്ളത്! അപ്പോള്‍ ജനങ്ങളെ ഇളക്കി വിട്ടത് സ്വാതന്ത്ര്യ മോഹം എന്ന ഇരയെ ഇട്ടുകൊടുത്തുകൊണ്ടാണ് . മാത്രവുമല്ല മതവും സാഹിത്യവും പഠിച്ചു അടിയാളന്മാരായി ജീവിച്ചവര്‍ ഒക്കെ വിദ്യ നേടി ശാസ്ത്ര ബോധം ഉള്ളവരാകുന്ന അപകടവും മുന്നില്‍ കണ്ടു . എന്തായാലും അവര്‍ വിജയിച്ചത് രാജ്യവും അധികാരവും നഷ്ടപ്പെടുത്തിക്കൊണ്ടാണ് . എന്നാല്‍ അധികാരം എന്നത് പുതിയ തലക്കെട്ടില്‍, പുതിയ രൂപത്തില്‍ രാഷ്ട്രീയമായി തിരികെ വന്നതിനാല്‍ സ്വാതന്ത്ര്യം കിട്ടി എന്നത് ഒരു തമാശയായി അനുഭവപ്പെടുന്നിടത്തേക്ക് ജനം വീണുപോയി.

ചരിത്രം എഴുതുന്നതില്‍ പരാജയപ്പെട്ട ഒരു സമൂഹമാണു നാം! അതിനാല്‍ത്തന്നെ നമ്മുടെ ചരിത്രങ്ങളൊക്കെ അബദ്ധപഞ്ചാംഗങ്ങള്‍ ആയ മിത്തുകളും പുരാണങ്ങളും കൈമാറി കിട്ടിയ സംസ്കാരമെന്ന കടത്തിവിടലുകള്‍ ആണ് . ലോകത്തെ ഏറ്റവും പഴയ സംസ്കാരമായ സിന്ധൂനദീതട സംസ്കാരം അതിനാല്‍ ഇന്നും വിഗ്രഹങ്ങളും മിത്തുകളും ക്ഷേത്രങ്ങളും ഒക്കെയായി തല ഉയര്‍ത്തിനില്‍ക്കാന്‍ ശ്രമിക്കുന്നു . എഴുതപ്പെട്ട ചരിത്രങ്ങള്‍ നമുക്ക് ലഭിക്കുന്നത് ഭാരതീയരല്ലാത്ത സന്ദര്‍ശകരുടെ കുത്തിക്കുറിപ്പുകളിലൂടെ മാത്രമാണു . പക്ഷേ പരദേശികളുടെ കുത്തിക്കുറിപ്പുകളില്‍ പലപ്പോഴും സംഭവിക്കുക അതിശയോക്തികളും , അവര്‍ കണ്ട കാഴ്ചകളും അറിയുന്ന വിവരങ്ങളും ആരെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കുന്നവയും ആകുന്നു. ഇതില്‍ നിന്നും സത്യം എത്രത്തോളം ഉണ്ടെന്നത് അന്വേഷിച്ചു കണ്ടെത്താന്‍ ഉള്ള ഒരു ശ്രമം കൂടി ചരിത്ര ഗവേഷകരില്‍ നിക്ഷിപ്തമാകുന്നു.

ഹ്യുയംസാംഗ് , ഇബ്നുന്‍ ബത്തൂത്ത തുടങ്ങിയവരുടെ സഞ്ചാരക്കുറിപ്പുകള്‍ വായിച്ചിട്ടുണ്ട് . ചരിത്രമെന്ന രീതിയില്‍ ആ വായനകള്‍ എത്രത്തോളം വസ്തുതകളെ സാധൂകരിക്കാറുണ്ട് എന്നതില്‍ കുറച്ചൊക്കെ കുഴപ്പങ്ങള്‍ കണ്ടിട്ടുമുണ്ട് .  ഇപ്പോള്‍ വായിച്ചത് പതിനാലാം നൂറ്റാണ്ടില്‍ റഷ്യയില്‍ നിന്നും ഇന്ത്യ കാണാന്‍ വന്ന അതാനെഷിയുസ് നികിതിന്‍ എന്ന സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പാണ് . ഇരുപത്തിയാറു പേജുകള്‍ മാത്രമുള്ള , നെറ്റില്‍ ലഭ്യമായ ഈ പുസ്തകത്തില്‍ പതിനാലാം നൂറ്റാണ്ടിന്റെ ഭാരതത്തിലെ തീരദേശ പട്ടണങ്ങളുടെ കാഴ്ച രേഖപ്പെടുത്തിയിരിക്കുന്നു . കേരളം , ഗുജറാത്ത് , കര്‍ണ്ണാടക , സിലോണ്‍ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്ക(പതിനാലാം നൂറ്റാണ്ടിലും സിലോണ്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് പുരാണങ്ങളിലെ ലങ്ക എന്നു കേള്‍ക്കുമ്പോള്‍ ഒരു തമാശയൊക്കെ തോന്നുന്നുണ്ട്) എന്നിവിടങ്ങളില്‍ കൂടി യാത്ര ചെയ്ത വിശേഷങ്ങള്‍ വളരെ കുറച്ചു മാത്രം ഇതില്‍ പറയുന്നു. സ്ഥലനാമങ്ങള്‍ പലതും ഊഹങ്ങള്‍ ആണ് ഇതായിരിക്കും എന്നത് . കാരണം റഷ്യക്കാരന്‍ ഇന്ത്യന്‍ ഭാഷ അറിയാതെ അതിനെ ശരിക്ക് ഉച്ചരിക്കാന്‍ കഴിയാതെ എഴുതുന്നതാണല്ലോ . കേരളത്തില്‍ വന്ന അയാള്‍ കണ്ട കാഴ്ചയെ ഇങ്ങനെയൊക്കെ വിവരിക്കുന്നു . കച്ചവടക്കാരായ വെളുത്ത തൊലിയുള്ളവരെ ആരാധനയോടെ നോക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ . അരയില്‍ ഒരു തുണി മാത്രമുടുത്ത സ്ത്രീ പുരുഷന്മാര്‍ . വര്‍ഷാവര്‍ഷം പ്രസവിക്കുന്ന, അരക്കെട്ടില്‍ ദുര്‍മേദസ്സുള്ള തടിച്ച സ്ത്രീകള്‍  . ആറ് ഏഴു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് തുണിയെന്ന വസ്തുവേ ശരീരത്തില്‍ ഇല്ല . വിദേശികള്‍ ആയ കച്ചവടക്കാര്‍ വന്നാല്‍ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വീട്ടുകാര്‍ക്ക് വലിയ താത്പര്യമാണ് . അങ്ങനെ അതിഥി ആയി കിട്ടുന്ന ആളുടെ പരിചരണം ഗൃഹനായികയുടെ സ്വന്തം ചുമതല ആണ് . ഭക്ഷണ പാനീയങ്ങള്‍ നല്കുക മാത്രമല്ല ശരീരദാനം കൂടി അവള്‍ ചെയ്തു കൊടുക്കും. ഗുജറാത്ത് പോലുള്ള ഇടങ്ങളിലെ യാത്രയിലും ജനങ്ങള്‍ അര്‍ദ്ധനഗ്നരാണ് . സ്ത്രീകള്‍ അതും സമൂഹത്തിലെ ഉയര്ന്ന അധികാരത്തില്‍ ഉള്ള സ്ത്രീകള്‍ ഒരു നീണ്ട തുണി അരയിലൂടെ ചുറ്റി മാറിലൂടെ തലയില്‍ ഇട്ടിട്ടുണ്ട് . ആരെങ്കിലും മരിച്ചാല്‍ ശവശരീരം കത്തിച്ചു ചാരം നദിയില്‍ ഒഴുക്കും. (സതിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല ). രാജാക്കന്മാരും റാണിമാരും യാത്ര ചെയ്യുമ്പോള്‍ സ്വര്‍ണവും വെള്ളിയും കൊണ്ട് പണിഞ്ഞ കട്ടിലും, പല്ലക്കും ചുമക്കുന്ന ഭൃത്യന്മാര്‍ക്കു അരയിലൊരു ചെറിയ തുണി ഉണ്ടാകും അവര്‍ക്ക് , കൈയ്യില്‍ വാളോ കുന്തമോ കത്തിയോ അമ്പും വില്ലുമോ കാണും. അര്‍ദ്ധനഗ്നരായ സ്ത്രീകള്‍ റാണിമാര്‍ക്ക് കുടിക്കാനുള്ള വെള്ളം നിറഞ്ഞ പാത്രവുമായി ഓരോ പല്ലക്കിനും ഒപ്പം സഞ്ചരിക്കും. മുസ്ലീം ഭരണാധികള്‍ പലരും അദ്ദേഹത്തിന്റെ കുതിരയെ പിടിച്ച് വച്ച് ക്രിസ്തുമതം ഉപേക്ഷിച്ചു മുസ്ലീം ആകാന്‍ നിര്‍ബന്ധിച്ച് എന്നും അത് ചെയ്താല്‍ കുതിരയെയും പൊന്‍പണവും നല്കാം അല്ലെങ്കില്‍ അവയൊക്കെ അങ്ങോട്ട് കൊടുക്കണം എന്നു നിര്‍ബന്ധം പിടിച്ചതായും മതം മാറാതെ തന്നെ രക്ഷപ്പെട്ടതുമായ കഥകള്‍ സഞ്ചാരി വിവരിക്കുന്നു . മുഴുവന്‍ വിവരണങ്ങളിലേക്കും പോകുന്നില്ല എങ്കിലും ചില വിവരണങ്ങളില്‍ കല്ലുകടിയും ചിലവ ചിന്തയ്ക്കും വഴി വച്ചു. ചരിത്രപഠനം നടത്തുന്നവര്‍ക്ക് വായിക്കാന്‍ ഉതകുന്ന ഈ പുസ്തകം മൂലകൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് . അതാനെഷിയുസ് നികിതിന്‍ കുറിച്ചു വച്ച ചരിത്രം പല ധാരണകളെയും തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ സഹായിക്കുന്ന ഒരു വായനയാണ് . സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

 

 

 

 


No comments:

Post a Comment