Saturday, March 9, 2024

പ്രണയം



പ്രണയം.

അഗ്നിയായ് നമ്മൾ ജ്വലിച്ചിരുന്നു
ഹിമമായീ മണ്ണിൽ അലിഞ്ഞിരുന്നു.
തൂവലായ് കാറ്റിൽ പറന്നിരുന്നു
ഇലയായ് സമുദ്രത്തിൽ വീണിരുന്നു.

സ്വപ്നങ്ങൾ നമ്മൾ പകുത്തിരുന്നു
ദുഃഖത്തിൽ പങ്കാളിയായിരുന്നു.
നമ്മൾ പരസ്പരം ചുമലുകളായ്
നമ്മൾ മനസ്സിലൊന്നായിരുന്നു.

പ്രണയവും വിരഹവും കാമവുമായ്
ഇരവും പകലും പോയ് മറഞ്ഞു.
ഋതുക്കൾ മാറുവതറിയാതെ നാം
ധരണിയിൽ ഹരിണങ്ങൾ പോലലഞ്ഞു.

സ്വച്ഛമാകാശം മേഘത്തണൽ വിരിച്ചും
മന്ദസമീരൻ, തൻ കുളിർ നല്കിയും
മേദിനി ഹരിതാഭ വാരീയണിഞ്ഞും
ചേർത്തു പിടിച്ചൂ നടത്തി നമ്മെ!

ഒരു മുള്ളു കാലിൽ തറച്ചിടാതെ
ഒരു പേമാരിയും നനച്ചിടാതെ
ഒരു വേനൽ കൊണ്ടും വാട്ടിടാതെ
കരുതലോടെ നമ്മൾ വാണിരുന്നു.

വിട്ടു പോകാനായ് മനസ്സുമില്ല
പട്ടു പോകാനും ഇഷ്ടമില്ല
ഒറ്റക്കു പോകുവാൻ കഴിയുകില്ല
നമ്മളൊന്നിച്ചു പോകുന്നീ നിമിഷം.

ഒടുവിലീ അന്ത്യയാത്രയ്ക്കിടയിൽ
തിരികെ മടങ്ങാൻ കൊതിപ്പെടുന്നു.
ഒരു ജന്മകാലത്തിനകത്തു നമ്മൾ
മുഴുമിച്ചിടാത്തതെന്തോ തിരഞ്ഞ്.
@ബിജു. ജി. നാഥ് വർക്കല 19-02-2024

https://youtu.be/n_7KgMP43cM?si=jr5IiIrnshrvleYm

No comments:

Post a Comment