Friday, March 12, 2021

അന്ധദൈവത്തിൻ സന്നിധിയിൽ

ഹിമശൈലത്തിന്റെ തണുപ്പ്
വെറുമൊരോർമ്മയായ് മറയുന്നു.
ഇവിടെയിപ്പോൾ അഗ്നിയാണ് ചുറ്റും
പൊള്ളിക്കുന്ന ചൂടിന്റെ കുടയും.
ആപ്പിൾ മരങ്ങൾ പൂക്കൾ കൊഴിക്കുന്നു
കുങ്കുമപ്പൂക്കൾ കൊഴിഞ്ഞു വീഴുന്നു.
പുൽമേടിലെ പച്ച നിറം നരച്ചു പോയിരിക്കുന്നു.
ദുഃഖത്തിന്റെ മഞ്ഞുപാളിയിൽ പൊതിഞ്ഞു
കുതിരലായം വിറങ്ങലിച്ചു കിടപ്പാണ്.
മന്ത്രോച്ഛാരണങ്ങൾ കേൾക്കാത്ത
കല്ലിൻമനം നിസംഗമൗനത്തിലാണ്.
അള്ളാഹുവും പേരറിയാത്തൊരപരദൈവവും
ലൈവ് കണ്ടു രസിച്ച ആറു നാളുകൾ.
കൽ ദൈവത്തിന്റെ കറുത്ത കണ്ണിൽ
കന്യാചർമ്മം ഭേദിച്ച ചോര തെറിക്കവേ
ഭക്തവത്സലതയുടെ മുദ്രകാട്ടി
ശ്രീകോവിലിന്നിരുളിൽ ഇരുട്ടു മൂടുമ്പോൾ
മനസ്സിലാകാത്തൊരു  ഭാഷയിൽ
ഒരു കുഞ്ഞു ശലഭം നീതി തേടുന്നു.
പെയ്തു തോരാത്ത മഴയുമായി
ഹിമവാന്റെ നിറുകയിൽ കാർമേഘം !
കഴുത്തൊടിഞ്ഞൊരു പിഞ്ചു ബാല്യം
താഴ് വരയുടെ വന്യതയിൽ ഒറ്റയ്ക്ക് കിടക്കുന്നു.
നമ്മൾ പടിവാതിൽക്കലിനിയും വരാത്ത
അതിഥിയെ ഭയക്കാതെ ഉറക്കമാണ്.
വേദനയറിയാത്തവന്റെ സാന്ത്വന
വചനങ്ങൾ ആവോളം ചൊരിഞ്ഞു കൊണ്ട്
നമ്മൾ മയക്കം പിടിക്കുകയാണ്.
........ ബി.ജി.എൻ വർക്കല

No comments:

Post a Comment