ചിതല്‍പ്പുറ്റുകള്‍
-------------------------
വളരെ പതിയെയാണ്
ചിതല്‍ വളരുന്നത്.
ഒന്നായി
ആക്രമിച്ച്
ഒറ്റയടിക്ക്
തീരുകയല്ല .
മെല്ലെ
മെല്ലെ അരിച്ചരിച്ച്
അവ കൂട്
കൂട്ടിത്തുടങ്ങും
ആഹാരം
തിന്നുകൊണ്ട്
അതിനു
മുകളില്‍ ഒരു കൊട്ടാരം പണിയും.
അതൊരു വലിയ
പുറ്റായി മാറും
കാലങ്ങളോളം
നിലനില്‍ക്കും
നഷ്ടത്തിന്റെ
ഓര്‍മ്മകള്‍ പേറി
വിഷാദത്തിന്റെ ഛായ തീര്‍ത്തുകൊണ്ട്
അതങ്ങനെ
നിലനില്‍ക്കും.
പതിയെ
അതിനുള്ളില്‍
പാമ്പുകള്‍
ഇടം പിടിക്കും.
കഥകളുടെ നിറം
പിടിപ്പിച്ച ഓര്‍മ്മയില്‍
ആരെങ്കിലുമൊക്കെ
മാണിക്യം തേടി
ആ
പൊത്തുകളില്‍ കൈയ്യിടും.
മരണത്തിന്റെ
നീലിച്ച ഞരമ്പുകളാൽ പൊതിഞ്ഞ്
ഭൂമിയവരെ
സ്വീകരിക്കും.
പുറ്റുകള്‍
പൂതലിച്ചാലും
സ്മാരകം പോലെ
അതവിടെത്തന്നെ നിലനില്‍ക്കും
തട്ടിയുടയ്ക്കാന്‍
ഒരാളെയും കാത്ത്.
----- ബിജു.ജി.നാഥ് വർക്കല
No comments:
Post a Comment