Tuesday, July 11, 2017

ഒരു ശൈത്യകാല വിചാരണ ............ബാബു കുഴിമറ്റം.

ഒരു ശൈത്യകാല വിചാരണ ( കഥകൾ)
ബാബു കുഴിമറ്റം.
ഡി.സി.ബുക്സ്
വില :90 രൂപ

കഥകളിലൂടെ ജീവിക്കുന്ന മനുഷ്യർ. അവരാൽ രചിക്കപ്പെടുന്ന കഥകൾ കവിതകൾ ചിത്രങ്ങൾ . അവ കഥകളാകുന്നു. സമീപകാലത്ത് കഥകളിൽ കണ്ടുവരുന്ന ഒരു പ്രത്യേകരീതിയാണ് അപരവത്കരണം താൻ തന്നെ കഥാപാത്രമാകുകയോ തന്നിലൂടെ കഥകൾ നടത്തുകയോ ചെയ്യുകയും കഥയിലുടനീളം താനുണ്ടാവുമെങ്കിലും തന്നെ വായിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്ന രീതി. ഇതിലൂടെ കഥയ്ക്കു യാഥാർഥ്യത്തിന്റെ തലത്തിൽ നിന്നു കൊണ്ടു ഭ്രമപരമായ ഒരു വാസ്തവികത സമ്മാനിക്കുന്നു. ഇത്തരം വായനകൾ പലപ്പോഴും എഴുത്തുകാരുടെ കൈയ്യിൽ നിന്നും വഴുതിപ്പോകുന്ന കാഴ്ചയും സുലഭമാണ്. മറ്റൊരു രീതിയാണ് ബിംബവത്കരണം. കവിതയിലും കഥയിലും എളുപ്പം കൈകൊള്ളാൻ കഴിയുന്ന ഒരു സംവിധാനമാണ് ബിംബവത്കരണം. പ്രതീകമായി പറഞ്ഞു കൊണ്ടു പറയാനുള്ളതിനെ ശക്തമായി പറയാൻ എഴുത്തുകാരനു സ്വാതന്ത്ര്യം നല്കുന്നു ഈ സങ്കേതം. പല പല കാരണങ്ങളാൽ എഴുത്തുകാർ പ്രതീകങ്ങളെ തേടിപ്പോകുന്നുണ്ട്. അത് എല്ലാക്കാലത്തെയും സാമൂഹ്യ രാഷ്ട്രീയ കുടുംബ അന്തരീക്ഷങ്ങളുടെ കൈകടത്തലുകളിൽ നിന്നുള്ള രക്ഷ നേടൽ കൂടിയാണ് എന്നതിനാലാണങ്ങനെ . ഇവിടെ ഒരു ശൈത്യകാല വിചാരണ എന്ന കഥാസമാഹാരമാണ് വായനക്ക് തിരഞ്ഞെടുക്കപ്പെട്ടത് . ബാബു കുഴിമറ്റം എന്ന എഴുത്തുകാരന്റെ 18 കഥകളാണ് 10 ഭാഗങ്ങൾ ആക്കി ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭാഗം ഒന്നിലെ കഥകൾ എല്ലാം തന്നെ വളരെ ചെറുതും ഗഹനമായ ചിന്തകൾ പ്രധാനം ചെയ്യുന്നവയുമാണ്. പിന്നീടങ്ങോട്ടുള്ള കഥകളിൽ തുടക്കത്തിന്റെ ഫ്ലോ നഷ്ടപ്പെടുകയും വിരസമായ ഒരു വായനാ തലം കടന്നു വരികയും ചെയ്യുന്നുണ്ട്. എന്നാൽ ഇടക്കിടെയുള്ള ചിലവ ശരിക്കും ആസ്വാദ്യവും ചിന്താദ്ദീപകവും ആണ്. പ്രതീകവത്കരണം ആണ് ശ്രീ ബാബു കുഴിമറ്റം ഉപയോഗിച്ച പ്രധാന ശൈലിയെന്നു കാണാം. വടി ,മീൻ പൂച്ച , ഗൗളി, പുതപ്പു , നായ തുടങ്ങി അസംഖ്യം ബിംബങ്ങളിലൂടെ കുടുംബ ,സമൂഹ രാജ്യ സംവിധാനങ്ങളിലൂടെ കടന്നുപോകുന്ന കഥകൾ ആണവ . പുതപ്പു കഥാപാത്രമാകുന്ന കഥയാണ് ഒരു ശൈത്യകാല വിചാരണ. ഈ കഥയിൽ പുതപ്പിനെ വായിച്ചെടുക്കാൻ കഴിഞ്ഞത് പെണ്ണുടലായിട്ടു തന്നെയാണ്. അത് വളരെ മനോഹരമായി കൈകാര്യം ചെയ്തു വന്നതുമാണ്. പക്ഷേ ഇടയിലെ ഭാര്യ എന്ന കഥാപാത്രം കടന്നു വരികയും ഒരേ സമയം പുതപ്പും ഭാര്യയും ഒന്നായിരിക്കുമ്പോഴും അതിനെ വേറിട്ട രണ്ടായി വായിക്കപ്പെടുകയും ചെയ്തപ്പോൾ കഥയിലെ കൈയ്യടക്കം നഷ്ടപ്പെടുത്തിക്കളഞ്ഞു എഴുത്തുകാരൻ. ആ ഒരു രണ്ടു മൂന്നിടങ്ങളിലെ പരാമർശങ്ങൾ ഒഴിവാക്കിയാൽ പുതപ്പു എന്തുകൊണ്ടും മികച്ച തലം കൈവരിച്ചേനെ എന്ന കാര്യത്തിൽ തർക്കമില്ല. ഇതേ പോരായ്മ പൂച്ചയും നായയും കഥാപാത്രമാകുന്ന അനർത്ഥ ചതുഷ്ടയവും , ഗൗളിയും പേറുന്നതായി തോന്നിപ്പിച്ചു. വളരെ മനോഹരമായ സങ്കേതങ്ങൾ ആണ് ഓരോ കഥാതന്തുക്കളും. പക്ഷേ ദീർഘമായ കഥയാകുമ്പോൾ പറഞ്ഞു പരത്തി വരുമ്പോൾ സംഭവിക്കുന്നതാകാം ഈ പാളിച്ചകൾ അതോ മറ്റൊരു വായനക്കിടം നല്കാതെ എഴുത്തുകാരൻ മടക്കിവച്ചതുമാകാം. കഥകൾ എല്ലാം തന്നെ കാമ്പുള്ള രചനകളാണ് . ബാബു കുഴിമറ്റത്തെപ്പോലുള്ള കഴിവുറ്റ എഴുത്തുകാർ മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഒരു പക്ഷേ എഴുത്തിലെ നിസാരമായ ചില പാളിച്ചകളെ അവഗണിക്കുന്നതിനാലാവാം എന്നു കരുതുന്നു. സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമായ എഴുത്തുകുത്തുകളുമായി സാന്നിദ്ധ്യമറിയിക്കുന്ന ഈ എഴുത്തുകാരൻ ഇനിയും അറിയപ്പെടാനിരിക്കുന്നതേയുള്ളു. കാമ്പുള്ള , ശക്തവും സരളവും താളവുമുള്ള എഴുത്തുകൾ ഹൃദയത്തെ ഒരേ സമയം ദ്രവീകരിക്കുകയും ചിന്താവനങ്ങളിലേക്ക് അലയാൻ വിടുന്നവയുമാണ്. ആശംസകളോടെ ബി.ജി.എൻ. വർക്കല

No comments:

Post a Comment