Sunday, July 9, 2017

ദി ഇൻസ്ട്രുമെന്റ് ബോക്സ് ..........അജിത ടി.ജി

ദി ഇൻസ്ട്രുമെന്റ് ബോക്സ് ( കവിതകൾ)
അജിത ടി.ജി.
3000 BC
വില: 100 രൂപ

ആദികാലം മുതൽ മനുഷ്യൻ തന്റെ വികാരവിചാരങ്ങളെ പകർത്താൻ കവിതയുടെ അനന്തമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിപ്പോകുന്നുവെന്നു മനുഷ്യ ചരിത്രങ്ങൾ പഠിപ്പിക്കുന്നു. നാം അറിഞ്ഞതിലുമധികം അറിയാത്ത കോടാനുകോടി കവികൾ അത്തരത്തിൽ ഭൂതലത്തിൽ വിവിധ ഭാഷകളിലൂടെ വായ് മൊഴികളായി കടന്നു പോയിരിക്കുന്നുണ്ടാവും. കവി കുരീപ്പുഴയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ മറ്റൊരു നഗ്ന സത്യം കൂടി വെളിവാകും. അത് ഈ കവികളിൽ ചരിത്രമറിയുന്നവരാകാൻ കഴിഞ്ഞ സ്ത്രീകൾ വളരെ കുറവാണ് എന്നതാണ്. തമിഴ്നാടിന് ഒരു ഔവ്വയാർ കർണ്ണാടകത്തിനു ഒരു അക്കാവമ്മ മലയാളത്തിനു എഴുത്തച്ഛനും അതാണ് നമ്മുടെ സംസ്കാരത്തിന്റെ പോരായ്മയെന്നും നാം മനസ്സിലാക്കണം. വളരെ മനോഹരമായ പല താരാട്ടുപാട്ടുകളും പുരുഷന്റേതാണ് മലയാളത്തിൽ . ഒരമ്മയുടെ താരാട്ടുപാട്ടു എന്തുകൊണ്ട് നമുക്ക് മൂളാൻ കഴിയുന്നില്ല ? കവി ചോദിച്ച ചോദ്യങ്ങൾ പ്രസക്തമാണ്. അതൊരു യാഥാർത്ഥ്യമാണ്.
ഇത്തരം ചുറ്റുപാടുകളിൽ നിന്നു കൊണ്ടാണ് ഇവിടെ ഓരോ വനിതയും അക്ഷരങ്ങൾ കുറിക്കുന്നത്. ഒരെഴുത്തുകാരി എഴുതുന്നത് തൂലികാനാമത്തിലാണ്. സ്വന്തം പേര് പുറത്തറിയിക്കാൻ കഴിയാത്തവണ്ണം അവൾ അടിച്ചമർത്തപ്പെട്ടു പോയിരിക്കുന്നു ഈ കാലത്തിലും. എങ്കിലും രാത്രിയുടെ ഇരുണ്ട കോണുകളിൽ അവർ ഒളിച്ചിരുന്നു എഴുത്തുകൾ തുടരുന്നു. ഭയം വിട്ടുമാറാത്ത കാലത്തിൽ അപര നാമങ്ങളിൽ. ഈ ചുറ്റുപാടുകളിൽ നിന്നുമാണ് സോഷ്യൽ മീഡിയ തന്റെ നിലപാട് തെളിയിക്കുന്നത് .
ഇവിടെ അജിത ടി.ജി. എന്ന കവിയുടെ കവിതകൾ വായിക്കുമ്പോൾ തന്റെ ചുറ്റുപാടുകളെ അവർ എങ്ങനെ വായിച്ചെടുക്കുന്നു എന്നത് വ്യക്തമാണ്. കവിയുടെ ചുറ്റുപാടുകൾ / കാഴ്ചകൾ / അനുഭവങ്ങൾ ആണ് കവിതകളാകുന്നത്. ഇവിടെയും വി ഷ യ ങ്ങ ൾ കാൽപ്പനികതയിൽ വീണു കിടക്കുന്ന മഞ്ഞു തുള്ളികൾ അല്ല. പ്രണയമായാലും ജീവിതമായാലും കാലിക സംഭവങ്ങളായാലും തനതായ ഗ്രാമ്യ മുഖം തേടുന്ന വരികൾ ആണ് വായനക്കാരിലേക്കു പകരുന്നത്. അസ്വഭാവികതകൾ ഇല്ലാതെ അവ വായിച്ചു പോകാൻ കഴിയും. ഗദ്യകവിതകളിലേക്ക് തുറന്നു പിടിക്കുന്ന ആഖ്യായനശൈലിയാണ് എല്ലാ കവിതകളും പങ്കുവയ്ക്കുന്നത്. 41 കവിതകൾ അടങ്ങിയ ഈ കവിതാ സമാഹാരം വളരെ മനോഹരമായ പ്രിന്റിംഗ് , ഡിസൈൻ എന്നിവയാൽ വേറിട്ട മുഖം നല്കുന്നു. പലപ്പോഴും കവി കവിതയാണെന്നത് മറന്ന് കവിത പറച്ചിലിന്റെ ഒരു തലം കൈകൊള്ളുന്നുണ്ട്. വികാരവും വിചാരവും എഴുത്തിൽ വരുത്തുന്ന അന്ത: ക്ഷോഭം ആകാം ആ ഒരു രീതിക്ക് നിദാനം. അതുപോലെ ഓരോ കവിതയ്ക്കും ആമുഖം നല്കി വായിക്കുന്നവരുടെ ചിന്തകളെ കടിഞ്ഞാണിട്ട് താൻ വരയ്ക്കുന്ന വരയിലൂടെ നടത്തുന്ന അധ്യാപക രീതി വായനയുടെ രസം നശിപ്പിച്ചു പലപ്പോഴും.
അണ്ടർസർവൈലൻസ് എന്ന കവിത എടുത്തു പറയാൻ കഴിയുന്ന നല്ല കവിതകളിൽ ഒന്നാണ്. ശരാശരി മധ്യവയസ്സിന്റെ മനസ്സിനെ ഇത്ര നന്നായി വേറെങ്ങനെ പറയും എന്നു തോന്നിച്ചു വായന. പകലിലെ ഓരോ അവസരങ്ങളും മൂന്നാംകണ്ണിന്റെ നോട്ടത്തെ ഭയന്ന് ഒതുക്കി വയ്ക്കുന്ന മനസ്സിന്റെ വേവലാതികളെ ഒടുവിൽ "അണ്ടർ ദി സർവ ലൈൻസ് ഓഫ് ഫക്കിംഗ് ഫെറ്റീഗി" ൽ മനോഹരമായി പഞ്ചു ചെയ്തു. ജലജീവിതം ,ഒടേ തമ്പുരാന്റെ ഒരു ദിവസം ,ജനറൽ വാർഡ് ഒക്കെ എടുത്തു പറയാവുന്നവയാണ്.
" തേഞ്ഞു പൊട്ടാറായ ചെരുപ്പും
സ്റ്റീലിന്റെ ചോറ്റുപാത്രവും
ഒരു പ്ലാസ്റ്റിക് കവറുമായി
അത് ആംബുലൻസിൽ
കയറിപ്പോകും" (ജനറൽ വാർഡ്) വരയ്ക്കുന്ന ചിത്രം എത്ര ആഴവും ദയനീയവും ആണ്.കണ്ടു മറന്ന ഓർമ്മകൾ ആണ് ,പച്ചയായ ജീവിതമാണത്. എലനോവ തുന്നിക്കൊണ്ടിരിക്കുകയാണ് എന്ന കവിത വായിക്കുമ്പോൾ മനസ്സിൽ വരിക ദൈവത്തിന്റെ മകൻ പോലുള്ള ചിത്രങ്ങളുടെ പശ്ചാത്തലമാണ്. മലയാളിയിൽ നിന്നും മാറിയ ഭൂപടം പോലെ ഒരു പ്രതീതി നല്കിയ വായന.
ജാരൻ , ദി ലാസ്റ്റ് സപ്പർ, പിടിയരി തുടങ്ങിയ ചില കവിതകൾ കവിയുടെ കൈവിട്ടു പോയ എഴുത്തുകൾ ആയി അനുഭവപ്പെട്ടു. വിഷയത്തെ വിചാരിച്ച ഫ്രയിമിനുള്ളിൽ ഒതുക്കാനാവാതെ പോയ വായനയായിരുന്നു അവ. "നിശാചരി " മനോഹരമായ ഒരു ഫ്രെയിമായിരുന്നു. ജീവിതത്തെ എത്ര നന്നായാണ് വരച്ചിട്ടത്.
അറ്റമില്ലാത്ത
ലക്ഷ്യങ്ങളിലേക്ക്
അമ്പരന്നു പായുന്ന
രേഖകളെ വരച്ചും ( ഇൻസ്ട്രുമെന്റ് ബോക്സ് ) അടയാളപ്പെടുത്തിയും മായ്ച്ചും വായനയെ മുന്നോട്ട് നടത്തുന്ന ഈ കവിതാ സമാഹാരം ഉള്ളടക്കം കുറച്ചുകൂടി ഡിസൈൻ പോലെ മനോഹരമാക്കിയിരുന്നെങ്കിൽ ഏറെ ശ്രദ്ധിക്കപ്പെടുമായിരുന്നു എന്നു തോന്നി. സമ്മിശ്രവികാരങ്ങൾ നല്കിയ വായനകൾ ആണ് ഓരോന്നും. ഒരു പുസ്തകവും പൂർണ്ണമല്ല എന്ന ഒഴിവു കഴിവിന്റെ ജാമ്യത്തിൽ നല്ലൊരു വായന നല്കിയ കവിതകൾ എന്നു മാത്രം രേഖപ്പെടുത്താം. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment