Monday, July 10, 2017

ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത്........ രമ്യ സഞ്ജീവ്

ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത്. (കവിതകൾ)
രമ്യ സഞ്ജീവ്
കറൻറ് ബുക്സ് .
വില: 60 രൂപ

കവിതകൾ വായിക്കുക എന്നതൊരനുഭവം ആണ്. പ്രത്യേകിച്ചും വ്യത്യസ്ഥമായ രീതികൾ ആലേഖനം ചെയ്യപ്പെടുമ്പോൾ . കഥയും നോവലും വായിക്കുന്ന ബുദ്ധിമുട്ടും സമയവും കവിതകൾ ആഹരിക്കുന്നില്ല. പകരം വായിച്ചു തീർന്നും ബാക്കിയാവുന്ന കുറേയേറെ വികാരങ്ങളുടെ സംഭരണിയാകുന്നു മനസ്സു. കവിതകൾ നല്കുന്ന വികാരമാണത്. പലപ്പോഴും വായനകളിൽ അനുഭവപ്പെടുന്ന ആൺ പെൺ എഴുത്തുകളിലെ രസതന്ത്രശൈലികൾ വിവരണാതീതമാണ്. ഒരു ചട്ടക്കൂട്ടിലും അവയെ ഒന്നിച്ചു നിർത്താനാവില്ല. ഒരു പുരുഷനും സ്ത്രീയായി ചിന്തിക്കാനാവില്ല തിരിച്ചും . എഴുത്തിലും ഈ ഒരു വേർതിരിവ് അനുഭവപ്പെടും. മുലകളെക്കുറിച്ചു അവനെഴുതുമ്പോൾ മനോഹരമായ വർണ്ണനകളാണെങ്കിൽ അവളെഴുതുക അതിൽ നിറച്ച വേദനകളും അപമാനങ്ങളുമാകുന്നു. കാഴ്ചപ്പാടിന്റെ ഈ വേർതിരിവു ജീവിതത്തിന്റെ എല്ലാ വസ്തുതകളിലും കാണാം. അതിനാൽ തന്നെയാകണം എഴുത്തിലെപ്പോഴും ആൺ പെൺ വേർതിരിവുകൾ വായനക്കാർ തിരിച്ചറിയുന്നത്. "ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത് " എന്ന കവിതാ സമാഹാരം രമ്യ സഞ്ജീവിന്റെ 34 കവിതകളുടെ കൂട്ടാണ്. അടുക്കള മണമുള്ള , പെൺമണമുള്ള ,മനമുള്ള ചിന്തകൾ നിറച്ച 34 കവിതകൾ. "ഒറ്റയ്ക്കിരുന്നിടത്തു നിന്ന് കൈ പിടിച്ചു യാത്രയ്ക്ക് ക്ഷണിക്കുന്ന" ചിന്തകൾ ആണവ.. കടലകൊറിക്കുന്ന ലാഘവത്തോടെയാണ് കവി എഴുതാൻ തുടങ്ങിയത്. അവ വായനക്കാരനിൽ പക്ഷേ കടലയല്ല കടലോളം വിചാരങ്ങളെ നിറയ്ക്കാൻ സഹായിക്കുന്നു. ഒരു ശരാശരി കുടുംബിനിയുടെ ജീവിതത്തെ കുറിക്കുമ്പോൾ
നിനക്കും എനിക്കുമിടയിലെ
തുടൽ എന്ന യാഥാർത്ഥ്യത്തെ
അതിലുടക്കിക്കിടക്കുന്ന എന്റെ
അപ്രഖ്യാപിത ശൗര്യത്തെ
വിധേയത്വം എന്ന ഒറ്റ വാക്കു കൊണ്ട്
ആരോ അളന്നിട്ട് കഴിഞ്ഞതാണ് . (പട്ടി ജന്മം) എന്നു വായിക്കപ്പെടുമ്പോൾ പറയാനുള്ളവ ഇനിയെങ്ങനെ പറയണം എന്ന ചോദ്യം ശേഷിക്കുന്നു. കാലികതയുടെ ആസുരതകൾ
തുടകൾക്കിടയിലെ
രണ്ടിഞ്ച് നീളുന്ന മുറിവായി
ഞെരിച്ചു ചുവപ്പിച്ച മുലക്കണ്ണുകളായി
മൂന്നായി ചിതറിയ തലയായി... (അവളുടെ വീടിന് അവസാനമായി പറയാനുള്ളത്) വാക്കുകൾ നഷ്ടമായി വായനക്കാരിലേക്ക് തറച്ചു കയറുന്നു. പെൺകുട്ടികളുടെ ജീവിതത്തിന് നൂറു മോഹങ്ങൾ ഉണ്ടെങ്കിലും
ഒടുവിൽ പരിസമാപ്തിയിലെത്താത്ത
നിഗമനങ്ങളെല്ലാം കൂടി
ഒരുത്തന്റെ മുമ്പിലേക്ക് കൂട്ടിയിട്ട്
അവൻ 'സുന്ദരീ'ന്നു വിളിക്കുമ്പോൾ
നീട്ടിയൊരു മൂളലാവും (അങ്ങനെയും ഒരു കാലത്ത് ) എന്ന സമരസപ്പെടലിൽ കുരുങ്ങി കുടുങ്ങി പ്പോവും എന്നു വ്യക്തമായി പറയുന്നു കവി. ആകുലതകൾ നിറഞ്ഞ ഇന്നിൽ മൂന്നു വയസ്സ് മാത്രം പ്രായമുള്ള മൂപ്പെത്താത്ത കുരുന്നിനോട് ഒരുറക്കത്തിന്റെ കണ്ണുവെട്ടിച്ചു ഉടുപ്പൂരി നിന്നെ നോവിച്ചന്റെ സ്വപ്ന സഞ്ചി അറുത്തെടുക്കാമെന്ന് കവി ആശ്വസിപ്പിക്കുന്നു.. വിഹിതാവിഹിതങ്ങളുടെ തലയിലൂടെ കാർക്കിച്ചു തുപ്പി കടന്നു പോകുന്ന പെണ്ണൊരുത്തി ആധുനികതയുടെ മുഖമാണ് കാണിക്കുന്നത്.
പലർക്കായി വീതിക്കാനൊരുങ്ങവേ
"കണക്കറിഞ്ഞു കൂടാത്തവൾ " എന്നു
ചിരിയെറിഞ്ഞ് ഒന്നായി ചുരുങ്ങി
ഒരു തരം മുട്ടലാവും.
എല്ലാ തിരിച്ചറിയലുകൾക്കുമപ്പുറത്ത്
ചില ഇടങ്ങളുണ്ട് .... ( നീ മാത്രം നിറയുന്ന ഇടങ്ങൾ ) എന്ന തിരിച്ചറിവാണ് ഓരോ പെൺ ജന്മവും എന്ന കണ്ടെത്തലിൽ അവളുടെ ജീവിതത്തിലെ സ്വയംപര്യാപ്തതയെത്ര ശുഷ്കമാണെന്നോർമ്മിപ്പിക്കുന്നു കവി.
ഓരോ ആയലിന്റെ തുടക്കത്തിലും
ഈ ചില്ലയുടെ അറ്റത്തെ
മണ്ണ് നോക്കി നിൽക്കുന്ന
ഇലയായി നിന്നെ ഞാൻ
രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു (ഞാൻ ഒരൂഞ്ഞാലാട്ടക്കാരി ) ജീവിത പരിസരങ്ങളെ താത്വികമായി കവി എത്തിപ്പിടിക്കുന്ന ഇത്തരം ദൂരങ്ങളാണ് കവിതയെ ആസ്വാദ്യകരമാക്കുന്നത്.
പൊന്നാനിയിൽ നിന്ന്
എരമംഗലത്തേക്കുള്ള റോഡിലേക്ക്
കണ്ണും നട്ട് പത്ത് ചെഗുവേരകൾ.
ചുവന്ന ബോർഡിലെ
വെളുത്ത അക്ഷരങ്ങളിലേക്ക്
ആവാഹിച്ചു ആണിയടിച്ചു തറച്ച
കമ്യൂണിസത്തെ
എങ്ങനെ രക്ഷപ്പെടുത്തും എന്ന്
അരികിലേക്ക് മാറിയിരുന്നു ചിന്തിക്കുന്നുണ്ട്
ഓരോ ചെയും .( ഫ്ലക്സ് ബോർഡിൽ നിന്ന് ഇറങ്ങി വന്നവൻ) എന്ന് കവിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഓരോ വരിയും ഓരോ കല്ലായി പതിക്കുന്ന രീതിയിൽ പെണ്ണായതു കൊണ്ടു മാത്രം ഒതുങ്ങിപ്പോകുന്ന കളങ്ങൾ അല്ല എന്റെ ആകാശം എന്നു കവി പ്രഖ്യാപിക്കുന്നു. ഭഗവതിപ്പാട്ട് എന്ന കവിതയിലെ ന്നാലും ... ന്റെ ഭഗവതി ഞാൻ നിന്നെ കുറ്റം പറയില്ല
എത്രയെന്നു വച്ചാ
മഞ്ഞളു മാത്രം മണക്കുന്ന
ഈ കൂട്ടിലിങ്ങനെ
കൈയ്യും പൊക്കി കണ്ണും മിഴിച്ചു ..... കവിയുടെ വരികളാൽ പെണ്ണായ ദൈവവും മനുഷ്യരും ഒരുപോലെ ഒരേ വികാരവിചാരങ്ങളിൽ പെട്ടുഴലുന്നതായി കാണാം. സ്ത്രിയുടെ സ്വാതന്ത്ര്യമില്ലായ്മയുടെ അസ്വാരസ്യം ഒട്ടുമിക്ക കവിതകളിലും ഒളിഞ്ഞും തെളിഞ്ഞും നില്കുന്നത് വായിച്ചെടുക്കാനാവും.. കാലിക പ്രസക്തിയുള്ള കവിതകൾ ആണ് ഈ സമാഹാരത്തിൽ എന്നു കാണാം. ഗദ്യകവിതകളുടെയും പദ്യ കവിതകളുടെയും സമ്മിശ്ര രൂപത്തിലെഴുതിയിരിക്കുന്ന ഓരോ കവിതകളും ഒരു വട്ടം വായിച്ചു മടക്കുന്ന ഒന്നായി തോന്നിപ്പിക്കില്ല.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള തവനൂർ ഐഡിയൽ കോളേജിലെ ഈ ഇംഗ്ലീഷ് അധ്യാപിക യുവകവികൾക്കുള്ള തുഞ്ചൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കൊൽക്കത്ത കൈരളി സമാജം എൻഡോവ്മെന്റ് അവാർഡ് ലഭിച്ച എഴുത്തുകാരിയാണ്. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment