Tuesday, April 16, 2013

സ്നേഹമേ നിന്നിലേക്ക്‌

ശൂന്യത പകുത്തുവച്ച രാപ്പകലുകള്‍ക്കിടയില്‍
നിറദീപമായ് നീ മിഴി തുറന്നോരുനാള്‍ .
നിശയുടെ നിലാത്തിരി കത്തുന്ന ഇരുളിലെങ്ങോ
നമ്മള്‍ രണ്ടക്ഷരമായ് പകച്ചു നിന്നിരുന്നു .

വിടരും ചിരിയുടെ നക്ഷത്രവിളക്കായ് ,
തുഷാരം വിടരും പുലരിയായ് ,
തനുവിന്‍റെ നേരിയ പുതപ്പായ് നീയെന്റെ
ചര്യകളില്‍ കൂടെ ചരിക്കുന്നു പ്രിയേ .

കനലുകള്‍ ചുട്ടെടുക്കുമോര്‍മ്മപാതിരാകളില്‍
നിനവിന്റെ വെള്ളി നൂലായി നീയരികില്‍ .
കുപ്പിവളകിലുങ്ങും രവാരവം പോലെ നിന്‍
വാക്കിന്‍ തിരകളില്‍ മുങ്ങി നിവര്‍ന്നു ഞാന്‍ .

നമ്മള്‍ രണ്ടു ബിന്ദുക്കളില്‍നിന്നും പറന്നടുത്ത്
മിന്നിപ്പൊലിയും കൊള്ളിമീനുകള്‍ പോലെ .
അകലെ നിന്‍ വിഷാദം ഈറന്‍ വീഴ്ത്തും
നിലാവിന്റെ നീലവദനം വാടിതളരവെ

അറിയില്ലെന്തിനെന്നിടനെഞ്ചു പിടയ്ക്കുന്നു .

നീയെനിക്കാരായിരുന്നു സഖീ ?
പരസ്പരമകലങ്ങളില്‍ നോവുകള്‍ -
തിന്നുറങ്ങുന്നോരീ പകലുകളെന്നോട് പറയുന്നു
നമ്മള്‍ പരിചിതര്‍ ജന്മാന്തരങ്ങളില്‍ .

ഇരുകരകളില്‍ , ധ്രുവനക്ഷത്രം നോക്കി
കൊടുമുടികള്‍ താണ്ടിവരുവാന്‍ കൊതിപ്പവര്‍ .
നിന്നിലേക്കുള്ള ദൂരമളന്നിടട്ടെ ഞാനീ
പകലുകള്‍ തന്‍ ചിറകിലേറിയിനി .
--------------ബി ജി എന്‍ വര്‍ക്കല ----
.




1 comment: