Saturday, April 1, 2023

അന്നാ കരെനീന.............ലിയോ ടോള്‍സ്റ്റോയ്

അന്നാ കരെനീന(നോവല്‍)
ലിയോ ടോള്‍സ്റ്റോയ് 
വിവര്‍ത്തനം : തങ്കം നായര്‍ 
ഡി സി ബുക്സ് 
ഫ്രീ ഇ ബുക്ക് 


പഴയകാല പുസ്തകങ്ങളുടെ പുനരാഖ്യാനം നടത്തി അതിനെ മലയാളികളുടെ വായനാലോകത്തേക്ക് സമ്മാനിക്കുന്ന ഒരു നല്ല കാര്യം ഒട്ടുമിക്ക പ്രസാധകരും ചെയ്തുവരുന്ന ഒന്നാണ് . കുട്ടിക്കാലത്ത് വായിക്കാന്‍ കഴിഞ്ഞ റഷ്യന്‍ നാടോടിക്കഥകള്‍ ഓര്‍മ്മയില്‍ വരുന്നുണ്ട് . നമ്മുടെ ലോകത്ത് നിന്നും വേറിട്ട് , മറ്റൊരു ലോകം , സംസ്കാരം , ചിന്തകള്‍ , ജീവിതം ഇവയൊക്കെ അനുഭവിക്കാനും അവയില്‍ നിന്നും നല്ലവ സ്വീകരിക്കാനും കഴിയുക ഇത്തരം വായനകള്‍ നല്‍കുന്ന ഒരു സന്തോഷമാണല്ലോ . ആംഗലേയ ഭാഷ അറിയാത്ത മനുഷ്യരുടെ വായനയുടെ അഭിവാഞ്ചയെ പരിഭോഷിപ്പിക്കുന്ന ഇത്തരം വായനകള്‍ അഭിനന്ദാര്‍ഹമായ പ്രവര്‍ത്തിയായി കരുതുന്നു.  റഷ്യന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പ്രശസ്തമായ ഒരു നോവല്‍ ആണ് ലിയോ ടോള്‍സ്റ്റോയ് എഴുതിയ അന്ന കരെനീന. ഇതിനെ ആസ്പദമാക്കി പല പുനര്‍നിമ്മിതികളും പിന്നീട് നടക്കുകയുണ്ടായി എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ് . ഈ നോവല്‍ വായിക്കാത്തവര്‍ ആയി അധികം പേരും ഉണ്ടാകുമെന്ന് കരുതുന്നുമില്ല . ഒരു പ്രണയകഥ എന്നതിനപ്പുറം ഒരു കാലഘട്ടത്തിന്റെ ചിന്തകൂടിയാണ് ഈ നോവല്‍ . അന്നാ കരെനീന എന്ന യുവതിയുടെ ലോക വീക്ഷണവും ജീവിതവും അക്കാലത്തിന്റെ ഒഴുക്കിന് അനുയോജ്യമായ ഒന്നുതന്നെയായിരുന്നു . അലെക്സിന്റെ കൂടെയുള്ള ആ ജീവിതം പക്ഷേ അത്ര സുഗമമായ ഒന്നായിരുന്നുമില്ല. തന്നെക്കാള്‍ വളരെ അധികം പ്രായമുള്ള ഒരു മനുഷ്യന്റെ ഭാര്യാപദം അവളില്‍ അസംതൃപ്തമായ ഒരു ദാമ്പത്യജീവിതം വളര്‍ത്തിയെടുക്കപ്പെടുകയായിരുന്നു. കുടുംബജീവിതത്തില്‍ അവള്‍ വളരെ പക്വമതിയായിരുന്നു എന്നതിന് തെളിവാണ് സഹോദരഭാര്യയുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവള്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചതും അവരെ ഒന്നിപ്പിച്ചതും . പക്ഷേ സ്വന്തം ജീവിതത്തില്‍ അതവള്‍ക്ക് കഴിയുന്നില്ല. അതിനാലാണ് വ്രോന്‍സ്കിയുമായി അവള്‍ പ്രണയത്തിലായിക്കഴിയുമ്പോള്‍ അവളുടെ ജീവിതം അവള്‍ക്ക് പാടേ കൈമോശം വരുന്നത്.  തന്റെ മകനെ ഉപേക്ഷിച്ചു പോകേണ്ടി വരുന്നതും സമൂഹത്തില്‍ അവഗണയും അപമാനവും ലഭിക്കേണ്ടി വരുന്നതും . ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ലഭിക്കാതെ പോയതിനാല്‍ അവള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നു . ക്രമേണ ഒരു കുഞ്ഞ് കൂടിയാകുമ്പോള്‍ കാമുകനും അവളില്‍ നിന്നും അകന്നുപോകുകയാണെന്ന തോന്നല്‍ അവളില്‍ ശക്തമാകുന്നു . പ്രകൃതത്തില്‍ പക്വതയുണ്ടെന്നും പുരോഗമന ചിന്താഗതികള്‍ ഉള്ള ആളെന്നും തോന്നിക്കുന്ന അവളുടെ ഭര്‍ത്താവ് പക്ഷേ അവളെ വിവാഹമോചനം ചെയ്യാന്‍ അനുവാദം കൊടുക്കുന്നില്ല . ഇവിടെയല്ലാതെ മറ്റെവിടെയെങ്കിലും നിങ്ങള്‍ കണ്ടുമുട്ടുന്നതില്‍ എനിക്കു വിരോധമില്ല പക്ഷേ ലോകരുടെ കണ്ണില്‍ നിന്നും ഒളിച്ചു പിടിക്കുക എന്നൊരു ഉപദേശമാണ് അയാള്‍ നല്‍കുന്നത് . അവളാകട്ടെ അയാളില്‍ നിന്നുമൊരു പൂര്‍ണ്ണമായ വിടുതല്‍ ആണ് ആഗ്രഹിക്കുന്നത് . അത് ലഭിക്കാത്തത് മൂലം സമൂഹത്തില്‍ അവള്‍ പിഴച്ചവള്‍ ആയി മാറുന്നു . കാമുകനും അവളെ സ്വതന്ത്രമായി ലഭിക്കാതെ പോകുന്നത് സ്വത്തവകാശവും മറ്റ് സാമൂഹിക പ്രശ്നങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആവശ്യപ്പെടുന്നുണ്ടത് . ഒടുവില്‍ അവള്‍ കടുത്ത മാനസികവിഷാദങ്ങളില്‍ പെട്ട് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടാവുന്നത് . സ്വതന്ത്രമായ ഒരു ജീവിതത്തിനു അവള്‍ അര്‍ഹയാകുന്നില്ല എന്ന ചിന്തയുടെ പ്രത്യാഘാതമാണ് അത് . ഇത്തരം സാമൂഹിക കാഴ്ചപ്പാടുകള്‍ ഇന്നും കുറവല്ലാത്ത രീതിയില്‍ സമൂഹത്തില്‍ നില്‍നില്‍ക്കുന്നതിനാലാകണം ഈ നോവല്‍ കൂടുതല്‍ വായിക്കപ്പെടുകയും പുനര്‍നിര്‍മ്മാണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ളത് എന്നു കരുതുന്നു .  അന്നയുടെ ജീവിതത്തിനൊപ്പം തന്നെ അവളുടെ സഹോദരഭാര്യ ഡോളി , പിന്നെ കിറ്റി എന്നിവരുടെ കഥയും ഇതില്‍ പറയുന്നു. പരസ്ത്രീ ബന്ധം ഉള്ള ഭര്‍ത്താവില്‍ നിന്നും വിട്ടുപോകാന്‍ ശ്രമിക്കുന്ന ഡോളിയെയും സഹോദരനെയും പറഞ്ഞു മനസ്സിലാക്കി സമരസപ്പെട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുകയും അവര്‍ പഴയത് പോലെ ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്ന കാഴ്ചയും , സമയോചിതമായി പ്രാക്ടിക്കലായി ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത് അയാളുമൊത്ത് ജീവിതം കൊണ്ടുപോവുകയും ചെയ്യുന്ന കിറ്റിയും രണ്ടു തലത്തിലെ സ്ത്രീമുഖങ്ങളെ പരിചയപ്പെടുത്തുന്നു . അതുപോലെ ലെവന്‍ എന്ന കഥാപാത്രം ആകട്ടെ തികഞ്ഞ നിരീശ്വരവാദിയും ഒടുവില്‍ വിവാഹത്തോടെ ഒരു വലിയ ഈശ്വരവിശ്വാസിയും ആകുന്ന തമാശയും ഈ നോവലിലെ കാഴ്ചകള്‍ ആണ് . പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യയുടെ കാലഘട്ടം , സംസ്കാരം , രാഷ്ട്രീയം , കത്തോലിക്കന്‍ മതത്തിന്റെ സ്വാധീനം എന്നിവയൊക്കെ ഈ നോവലില്‍ വായിച്ചെടുക്കാവുന്ന കാഴ്ചകള്‍ ആണ് . തര്‍ജ്ജമ വളരെ പരിക്കുകള്‍ ഇല്ലാതെ നന്നായി ചെയ്തിരിക്കുന്നു തങ്കം നായര്‍ . ഡോ. പി.കെ. രാജശേഖരന്റെ അവതാരികയും എഡിറ്റര്‍ കെ.അയ്യപ്പ പണിക്കരുടെ കത്രികയും നോവല്‍ വായനയെ വിരസതകള്‍ ഇല്ലാതെ കൊണ്ടുപോകുന്നുണ്ട് . സസ്നേഹം ബിജു.ജി.നാഥ് വര്‍ക്കല

No comments:

Post a Comment