Saturday, March 25, 2023

മഴവില്ല് ..............ഡി എച്ച് ലോറന്‍സ്

മഴവില്ല് (നോവല്‍ )
ഡി എച്ച് ലോറന്‍സ് 
പരിഭാഷ തങ്കം: നായര്‍ 
ഡി സി ബുക്സ് 
ഇ ബുക്ക് ഫ്രീ കോപ്പി 


പഴയ കാലത്തിന്റെ വായന എന്നത് ചരിത്ര പഠനം പോലെയാണ് . നാം കടന്നുപോയ കാലത്തിന്റെ ചിന്തകളും സംസ്കാരവും രാഷ്ട്രീയവും ഒക്കെ ചേരുന്ന ഒന്നാണത് . എഴുത്തുകാര്‍ ഒക്കെയും ഫോസിലുകള്‍ ആണെന്ന് പറയാം ചിലപ്പോഴൊക്കെ. ഭാവികാലത്തേക്ക് അവര്‍ ഉപേക്ഷിക്കുന്ന തെളിവുകള്‍ . അവയിലൂടെയാവും പില്‍ക്കാലത്ത്  കാലം പിറകോട്ടു നടക്കുക. പതിനെട്ടാം നൂറ്റാണ്ടിലെ രചനകള്‍ , അവയുടെ വിഷയപരമായ പ്രശ്നങ്ങള്‍ കൊണ്ട് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നു എങ്കില്‍ അത് ഇന്നിന്റെ കാലത്ത് വായിക്കുമ്പോള്‍ ഒരു തമാശ പോലെ അനുഭവപ്പെടുകയാണെങ്കില്‍ എങ്ങനെയുണ്ടാകും . അതിനെയാണല്ലോ നാം പരിഷ്കാരം അല്ലെങ്കില്‍ പുരോഗമനം എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തുന്നത് . മതവും സംസ്കാരവും ഒരുപോലെ ഇഴചേർന്ന് കിടക്കുന്ന ഒരു ലോകമാണ് മനുഷ്യന്റെ സഹവാസമേഖലകള്‍ . വിക്ടോറിയന്‍ സംസ്കാരം എന്നത് ക്രിസ്തീയ മതത്തിന്റെ ഇരുണ്ട കാലമായി പലപ്പോഴും വായിക്കപ്പെട്ടിട്ടുണ്ട് . ലൈംഗികതയുടെ ഏറ്റവും വികൃതമായ ഒരു പുരുഷ കേന്ദ്രീകൃത കാലമായത് വായിക്കപ്പെട്ടിട്ടുണ്ട് . അതുകൊണ്ടൊക്കെയാകാം മഴവില്ല് എന്ന നോവലിന്റെ രചനാ വേളയിലും അതിന്റെ പ്രസാധകപ്രക്രിയകളിലും ഒക്കെ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടായത് . മൂന്നു തലമുറയുടെ കഥയാണ് മഴവില്ല് . മൂന്നു തലമുറയിലെ സ്ത്രീകളുടെ ജീവിതം ! കര്‍ശനമായ മതബോധത്തിന്റെയും സദാചാരലോകചിന്തയുടെയും കൈപ്പിടിയില്‍ നില്‍ക്കുന്ന ബ്രാംങ് വെന്‍ കുടുംബത്തിലെ മൂന്നു തലമുറകള്‍ . പോളിഷുകാരിയായ  ലിദിയയും മകള്‍ അന്നയും ചെറുമകള്‍ എസ്യൂലയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . ലിദിയ വീട്ടിനുള്ളില്‍ തന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കുടുംബിനി ആകുന്നു . കര്‍ഷകനായ ഭര്‍ത്താവിന്റെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വിനീതയായ ഭാര്യ . അവളില്‍ നിന്നും അന്നയിലേക്ക് എത്തുമ്പോൾ പുറം ലോകം കാണാന്‍ ഉള്ള ത്വര നിറയുന്ന പെണ്‍മനം കാണാം . വിദ്യാഭ്യാസം എത്രകണ്ട് വലിയ സംഗതിയാണെന്ന തിരിച്ചറിവു തുടങ്ങുന്നത് അന്നയിലാണ്. അവളുടെ വിവാഹവും ജീവിതവും കുറച്ചുകൂടി സമരകേന്ദ്രീകൃതമായ ചടുലതയിലേക്കാണ് കടന്നു പോകുന്നത് . അവളില്‍ നിന്നും മകൾ എസ്യൂലയിലേക്ക് വരുമ്പോള്‍ ലോകം വിശാലമാകുകയാണ് . അറിവ് വര്‍ദ്ധിക്കുംതോറും സ്വപ്നം കാണാന്‍ ഉള്ള ധൈര്യവും വലുതാകുമല്ലോ . വിദ്യാഭ്യാസം നേടി തൊഴില്‍ നേടാനും വീട് വിട്ടു ജീവിക്കാനും വിവാഹം കഴിക്കാനും കഴിക്കാതിരിക്കാനുമുള്ള സ്വാതന്ത്രം നേടാനും അവള്‍ പ്രാപ്തയാകുന്നു . സ്വതന്ത്രമായ ജീവിതം , ലെസ്ബിയന്‍ സ്നേഹം , ലിവിംഗ് ടുഗതര്‍ തുടങ്ങിയ ആധുനിക കാഴ്ചപ്പാടുകള്‍ ഒക്കെയും എസ്യൂല പ്രകടമാക്കുകയാണ് . പക്ഷേ ഒടുവില്‍ , സമൂഹത്തിന്റെ എതിര്‍പ്പും മതത്തിന്റെ വെറുപ്പും മറികടക്കുവാന്‍ എഴുത്തുകാരന് വായനക്കാരോട് സമരസപ്പെടേണ്ടി വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് . ഗര്‍ഭിണിയായ എസ്യൂല , തന്റെ കാഴ്ചപ്പാടുകള്‍ എല്ലാം ഉപേക്ഷിക്കുവാനും , ഇന്ത്യയിലേക്ക് പോയ കാമുകനുമൊപ്പം കുടുംബ ജീവിതം തുടങ്ങുവാനും ആഗ്രഹിക്കുകയും മാനസിക സംഘര്‍ഷങ്ങളില്‍ പ്പെടുകയും ചെയ്യുന്നു . ഇവിടെ എഴുത്തുകാരന്‍ ഭയന്നിരിക്കുന്നു എന്നു നിസംശയം പറയാന്‍ കഴിയുന്ന മുഹൂര്‍ത്തങ്ങള്‍ ആണ് പിന്നെ ഉണ്ടാകുന്നത് . കീഴ് വഴക്കങ്ങള്‍ക്കുളില്‍ നിന്നും കുതറിമാറാന്‍ കഴിയാത്ത മനുഷ്യാവസ്ഥ എഴുത്തുകാരനിലൂടെ പുറത്തു വരുന്നു . എന്നിട്ടും ഈ നോവല്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുകയും വര്‍ഷങ്ങളോളം ഇരുട്ടില്‍ മറഞ്ഞിരിക്കുകയും ചെയ്യേണ്ടി വന്നു എന്നതാണു വാസ്തവം. ലൈംഗിക സദാചാര ചിന്തകളും ലെസ്ബിയന്‍ പ്രണയവും ഒക്കെ അന്നത്തെ സമൂഹത്തില്‍ വലിയ സദാചാര പ്രശ്നങ്ങള്‍ ആയിരുന്നല്ലോ . പരിഭാഷ നന്നായിരുന്നു . പദാനുപദ തര്‍ജ്ജമ ഒഴിവാക്കി ലളിതമായി പറഞ്ഞു പോയ ഒരു വിവര്‍ത്തനം . മറ്റൊരു സംസ്കാരവും ഭാഷയും ആണെന്ന ഓർമ്മ മുഴച്ചു നില്‍ക്കുന്ന പോരായ്മ ഉണ്ടെങ്കിലും വായനയെ വിരസമാക്കാതെ മുന്നോട്ട് നടത്തുന്ന മൊഴിമാറ്റം ആയിരുന്നു. ഡോ. പി. കെ. രാജശേഖരന്റെ അവതാരികയും ഡോ. കെ. അയ്യപ്പപണിക്കരുടെ എഡിറ്റിംഗ് മികവും നന്നായി അനുഭവപ്പെട്ട ഒരു വായന അതാണ് മഴവില്ലിനെക്കുറിച്ച് പറയാനുള്ളത് . സസ്നേഹം ബിജു. ജി . നാഥ് വര്‍ക്കല

No comments:

Post a Comment