Wednesday, March 1, 2023

ദേശാന്തര മലയാളകഥകള്‍ ......................എഡിറ്റര്‍ : എം ഒ രഘുനാഥ്

ദേശാന്തര മലയാളകഥകള്‍ (കഥകള്‍ )
എഡിറ്റര്‍ : എം ഒ രഘുനാഥ് 
സമത 
വില: ₹ 500.00 


കഥകള്‍ കേള്‍ക്കാനും പറയാനും വായിക്കാനും ഇഷ്ടമില്ലാത്തവര്‍ കുറവാണ് . കഥയുടെ വിജയം തന്നെയാണതിന് കാരണവും. കഥയുടെ ചരിത്രങ്ങളിലേക്കോ വികാസ പരിണാമങ്ങളിലേക്കോ സഞ്ചരിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം അവയൊക്കെ നാം നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഗതികള്‍ ആണ് . നമുക്ക് അതിനാല്‍ത്തന്നെ നേരെ കാര്യത്തിലേക്ക് കടക്കാം . മലയാള സാഹിത്യത്തില്‍ കഥയുടെ വികാസം എത്ര കണ്ടു പുരോഗമിക്കുന്നുവോ അത്രകണ്ട് അവയില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുമുണ്ട് . കവിത പോലെ കഥയും മോഡേണ്‍ , പോസ്റ്റ് മോഡേണ്‍ കടമ്പകള്‍ കടന്നു പരക്കം പായുകയാണിന്ന് . ഒരു സ്ഥായിയായ സ്ഥാനം അടയാളപ്പെടുത്താന്‍ കഥയ്ക്ക് കഴിയുന്നുണ്ടോ എന്ന സന്ദേഹം ഇല്ലാതില്ല . എണ്ണം പറഞ്ഞ ചില പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വരുന്ന കഥകള്‍ ആണ് മലയാള സാഹിത്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് കൂടുതലും. അതിനാല്‍ത്തന്നെ എഴുത്തുകാര്‍ ഒക്കെയും ഈ പ്രസിദ്ധീകരണങ്ങളില്‍ തങ്ങളെ ഒന്നു അച്ചടിച്ചു കാണാന്‍ കാത്തിരിക്കുകയാണല്ലോ . ഇത്രയേറെ എഴുത്തുകാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഉണ്ടെങ്കിലും അവയെചുറ്റിപ്പറ്റി ഈ പറയുന്ന പ്രശസ്തിയോ , വായനയോ ചര്‍ച്ചകളോ ശരിക്കും നടക്കുന്നതേയില്ല . പകരം മേല്‍പ്പറഞ്ഞ പ്രസിദ്ധീകരണങ്ങളെ പരിഗണിച്ചു മാത്രമാണു ചര്‍ച്ചകള്‍ സംഘടിക്കപ്പെടുന്നത് . ഇനി അഥവാ അങ്ങനെ ഒരു ചര്‍ച്ച നടക്കുകയാണെങ്കില്‍ , അവയില്‍ ഭൂരിഭാഗവും പരസ്പരം സുഖിപ്പിക്കുന്ന എഴുത്തുകാരുടെ പ്രൊപ്പഗണ്ട മാത്രമാണു നടക്കുക . അവാര്‍ഡുകള്‍ പോലും മിക്കവാറും ഇന്ന് കൊടുക്കപ്പെടുന്നത് അങ്ങോട്ട് പൈസ വാങ്ങിക്കൊണ്ടാണല്ലോ . അത്തരം സാംസ്കാരിക അപചയങ്ങളോട് കലഹിച്ചുകൊണ്ടാണ് ഇന്നോരോ ആത്മാര്‍ഥതയുള്ള എഴുത്തുകാരും തങ്ങളുടെ രചനകള്‍ വെളിച്ചം കാണാന്‍ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. ‘എം ഒ രഘുനാഥ്’ എഡിറ്റ് ചെയ്ത ,“മലയാളത്തിലെ ദേശാന്തര കഥകള്‍” എന്നൊരു കഥ സമാഹാരം പുറത്തിറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അത് വായിക്കാന്‍ ഉത്സുകത ഉണ്ടാകാന്‍ കാരണം സ്ഥിരമായി വായിക്കുന്ന കഥകളുടെ പ്രതലത്തില്‍ നിന്നും വേറിട്ട് , മാതൃദേശം വിട്ടു ജീവിക്കുന്നവരില്‍ , വേറിട്ട വായനകള്‍ ലഭിക്കും എന്ന സന്തോഷത്തിലും ആകാംഷയിലുമാണ്. മാത്രമല്ല ദേശാന്തര കഥകള്‍ക്ക് പങ്കുവയ്ക്കാന്‍ ഉണ്ടാവുക മറ്റൊരു സംസ്കാരവും ജനതയും ജീവിതവും ഒക്കെയാകുമല്ലോ . അതുകൊണ്ടുതന്നെ അവ ഒരു പുതിയ ആകാശം വെട്ടിത്തുറന്നു തരികയും അതുവഴി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു കഥയുടെ അപാരത അനുഭവിച്ചറിയുകയു ചെയ്യാം . ഇരുപതു കഥകള്‍ ആണ് ഈ പുസ്തകത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് . യൂറോപ്പ് , മിഡില്‍ ഈസ്റ്റ് , റഷ്യ , മാലി ദ്വീപ് , ജപ്പാന്‍ , ആഫ്രിക്ക, ചൈന  തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നുള്ള ഇരുപതു കഥകള്‍ . ഈ കഥകളില്‍ ഒക്കെയും വായനക്കാരന്‍ പ്രതീക്ഷിക്കുക മേല്‍പ്പറഞ്ഞ ജീവിത പരിസരങ്ങളുടെ കാഴ്ചയും സംസ്കാരവും അറിയാനും കേള്‍ക്കാനുമുള്ള വ്യഗ്രതയും കഥയില്‍ സംഭവിക്കേണ്ടുന്ന വ്യതിയാനങ്ങളും ആണ് . എന്നാല്‍ ഇവയില്‍ ഒന്നു രണ്ടു കഥകള്‍ മാത്രമാണു പൂര്‍ണ്ണമായും തദ്ദേശജീവിതത്തിന്റെ പൂര്‍ണമായുള്ള ഉള്‍ത്തുടിപ്പുകളും വികാരവും അടയാളപ്പെടുത്തുന്നവ . മറ്റുള്ള കഥകള്‍ ഒക്കെയും സ്ഥിരം നാം വായിച്ചു വരുന്ന കഥകള്‍ തന്നെയാണ് . നാട് വിട്ടു യൂറോപ്പില്‍ സെറ്റ് ചെയ്യുന്നവര്‍ നാടിനെയും ഇപ്പോള്‍ താമസിക്കുന്ന രാജ്യത്തെയും ജീവിതം ഓര്‍മ്മിക്കുന്ന നെടുവീര്‍പ്പുകളും ഇച്ഛാഭംഗങ്ങളും . നൊസ്റ്റാള്‍ജിയകള്‍ അതിനപ്പുറം പുതിയ ഒരു കാര്യമോ , ഭാഷയോ എന്തിന് വികാരമോ പ്രകടിപ്പിക്കാന്‍ ഈ എഴുത്തുകാര്‍ക്ക് കഴിയുന്നില്ല . ഒരിടത്തൊരിടത്ത് എന്നു തുടങ്ങുന്ന കഥകള്‍ വായിച്ചു പരിചയപ്പെട്ടവര്‍ക്ക് ഈ കഥകള്‍ പലതും ആ ശൈലിയില്‍ ഉള്ളതാണ് എന്നു അനുഭവപ്പെടും എന്നു കരുതുന്നു. അതുപോലെ ഫസ്റ്റ് പേര്‍സന്‍ ആയി നിന്നു കഥ പറയാനോ മറ്റൊരാള്‍ പറയുന്ന/ ചിന്തിക്കുന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു കഥപറയാനോ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സ്ഥിരം പരാജയങ്ങള്‍ മിക്ക കഥകളും പേറുന്നുണ്ട്. ചിലരുടെ കഥകള്‍ വായിച്ചാല്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരം പരിപാടി വായിക്കുകയാണോ എന്നു തോന്നിപ്പോകുന്നുണ്ട് . ഇത്തരം ശൈലികള്‍ ഒരുപക്ഷേ കഥയുടെ പുതിയ പരീക്ഷണം ആണെന്ന് കരുതുന്നുണ്ടോ എന്നറിയില്ല . ചില കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത് വിഷയം കൊടുത്തു എഴുതിച്ച ഒരു പ്രതീതിയാണ് . സ്വാഭാവികമായ ഒരു ചോദനയോടെ എഴുതുകയും എഴുതിപ്പിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ഇത്തരം വായനകള്‍ നല്കുകയുണ്ടായി . ഫര്‍സാനയുടെ, ചൈനയുടെ പശ്ചാത്തലത്തിലുള്ള കഥ പൂര്‍ണ്ണമായും ചൈനയുടെ സംസ്കാരത്തില്‍ നിന്നുകൊണ്ടുള്ള ഒരു വായനയായിരുന്നു . മലയാളിത്തമില്ലാതെ മലയാളം വായിക്കുക എന്നതാണു ആ അനുഭവം. സബീന എം സാലി സൗദി അറേബ്യയുടെ സംസ്കാരത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ചു എങ്കിലും അതില്‍ പൂര്‍ണ്ണമായും എത്തപ്പെടാന്‍ കഴിഞ്ഞില്ല എന്നു കാണാം. തമ്പി ആന്റണി സന്തോഷ് ജോര്‍ജ് കുളങ്ങരയെ അനുകരിച്ചു കൊണ്ട് ഒരു സ്ഥിരം അമേരിക്കന്‍ മലയാളി ജീവിതത്തെ വരയ്ക്കാന്‍ ശ്രമിച്ചു . പ്രിയ ഉണ്ണികൃഷ്ണന്‍ അമേരിക്കയുടെ ജീവിതത്തെ ചിന്തയെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പാതി വിജയിച്ച് എന്നു പറയാം.. ഷീല ടോമി ഖത്തറില്‍ ഇരുന്നുകൊണ്ടു ശ്രീലങ്കയെ എഴുതാന്‍ ശ്രമിച്ചു ടൈപ്പായി പോയി . രമേഷ് പെരുമ്പിലാവ് സ്ഥിരം ഗള്‍ഫ് എഴുത്തുകാരുടെ പാറ്റേണ്‍ സ്വീകരിച്ചുകൊണ്ടു നാട്ടില്‍ നിന്നും ഗള്‍ഫില്‍ എത്തി കഷ്ടപ്പെടുന്ന മനുഷ്യരുടെ പരിദേവനങ്ങളെ വരച്ചു വയ്ക്കാന്‍ ശ്രമിച്ചു . പ്രശാന്തന്‍ കൊളച്ചേരി അതേസമയം വിഷയത്തോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചതായി അനുഭവപ്പെട്ടു . എടുത്തുപറയാന്‍ കഴിയുന്ന വായനകള്‍ ഇവയാണ് . മറ്റ് വായനകള്‍ വ്യത്യസ്ഥത നല്കാന്‍ ശ്രമിച്ചതില്‍ കുറേയേറെ വിജയിച്ച് എന്നു തന്നെ പറയാം. ചിലവ അമ്പേ പരാജയപ്പെട്ടു പോവുകയും ചെയ്തു . കൂട്ടത്തില്‍ ഒമാനില്‍ നിന്നുള്ള ദിവ്യയുടെ കഥ പ്രമേയത്തിന്റെ വ്യത്യസ്ഥതയും വായനയുടെ രസവും നല്കി വേറിട്ട് നിന്നതായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു . സാബു ഹരിഹരന്റെ കഥയൊക്കെ പ്രതീക്ഷിച്ച നിലവാരം കൈക്കൊണ്ടില്ല എന്നു പറയാതെ വയ്യ . കഥകളുടെ ആസ്വാദനക്കുറിപ്പ് എഴുതിയ സി വി അനില്‍കുമാര്‍ കഥകളെ ഒന്നു തൊട്ട് പോലും നോവിക്കാതെ പൊതുവായി കഥയുടെ പരിസരങ്ങളെയും കഥയുടെ ദേശാന്തരയാത്രകളെയും തഴുകി കടന്നുപോയിട്ടുണ്ട് . കഥകള്‍ വായിക്കാന്‍ ഇഷ്ടമുള്ള ആള്‍ക്കാര്‍ക്ക് , കഥകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഒക്കെ ഒരു റഫറന്‍സ് ഗ്രന്ഥമായി ഇത് ഉപയോഗപ്പെടുത്താന്‍ കഴിയും. കഥാ ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക് ഒരു നല്ല ചര്‍ച്ചാ വിഷയവും ഈ പുസ്തകം നിമിത്തമാകും എന്നു കരുതുന്നു . ഇത്തരം കൂടുതല്‍ സമാഹാരങ്ങള്‍ സംഭവിക്കട്ടെ എന്നാശിക്കുന്നു .ഒപ്പം നീതിയുക്തമായ പരന്നതും വിശാലമായതുമായ എഴുത്തുകളും , തിരഞ്ഞെടുപ്പുകളും സംഭവിക്കട്ടെ . ആശംസകളോടെ ബിജു ജി നാഥ് വര്‍ക്കല .

No comments:

Post a Comment