Wednesday, November 26, 2025

ചിത്രശലഭങ്ങള്‍

ചിത്രശലഭങ്ങള്‍ 

കൊക്കൂൺ പൊട്ടിച്ച് ശലഭങ്ങള്‍ പറക്കുന്ന താഴ്വര !
നിദ്ര തന്‍ ഏതോ യാമങ്ങളില്‍ 
കണ്ണുകള്‍ തുറക്കുമ്പോള്‍ കാണാമെനിക്കത് 
ചുറ്റും നൃത്തം വയ്ക്കുന്നത്.

നോക്കൂ, 
നിങ്ങള്‍ അവയെ കണ്ടിട്ടുണ്ടോ ?
ശലഭച്ചിറകുകളുടെ വര്‍ണ്ണങ്ങള്‍... 
പൂമ്പൊടി നുകരുന്ന കൗശലത. 
എത്ര മൃദുലമായണവ ദളങ്ങളില്‍ പാദമമര്‍ത്തുന്നത് !!
പൂവുപോലും കൊതിച്ചുപോകുന്ന സ്നിഗ്ദ്ധത.

തേന്‍ നുകരുമ്പോള്‍ പൂവറിയാതെ ചുരത്തുന്നു. 
അമ്മ കുഞ്ഞിനു പാലൂട്ടുന്നത് പോലെ.
ശലഭചിറകുകള്‍ വിറ കൊള്ളുമ്പോൾ '
പൂവ് പുഞ്ചിരിച്ചു തുടങ്ങുകയായി . 

പൂവും ശലഭവും തമ്മില്‍ എത്ര പെട്ടെന്നാണ് പ്രണയപ്പെടുന്നതെന്ന് നോക്കൂ!

ജീവിതത്തിന്റെ വസന്തങ്ങളില്‍ 
പൂക്കളും ശലഭങ്ങളും തമ്മിലൊരു ബന്ധമുണ്ട് . 
ക്ഷണനേരത്തേക്ക് മാത്രമായല്ലത്. 
വിറപൂണ്ട ശലഭച്ചിറകുകള്‍ വീശി,
ദളങ്ങളില്‍ പാദമമര്‍ത്തി,  
കൊതിതീരും വരെ മധു നുകര്‍ന്ന് 
ശലഭം യാത്രയാകുമ്പോള്‍ 
പൂക്കള്‍ കണ്ണുനീര്‍ പൊഴിക്കുന്നതെന്തിനാകും.?
@ബി.ജി.എന്‍ വര്‍ക്കല

Thursday, November 20, 2025

പുരുഷാരവം.........എഡിറ്റര്‍ : സി പി അനില്‍കുമാര്‍

*പുരുഷാരവം(കഥകള്‍)

എഡിറ്റര്‍ : സി പി അനില്‍കുമാര്‍

പ്രസാധനം : മാക്സ് ബുക്സ്

വില : 270 രൂപ*

 

പന്ത്രണ്ടു കഥകള്‍ അടങ്ങിയ ഒരു സമാഹാരമാണ്  പുരുഷാരവം . എഴുത്തുകാരനായ സി പി അനില്‍കുമാര്‍ സമാഹരിച്ച ഈ കഥകള്‍ മാക്സ് ബുക്സിലൂടെ വായനക്കാരിലെത്തുമ്പോള്‍ ഇതിനൊരു സവിശേഷത ഉള്ളതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്  ഇപ്പോള്‍ ട്രെന്‍ഡ് ആയിട്ടുള്ള ലിംഗ വിഭജിത സാഹിത്യ ശാഖാവത്കരണത്തിനെ ഉപയോഗപ്പെടുത്തിയ ഒന്നായിട്ടാണ് . സ്ത്രീ കഥാകാരികളുടെ അല്ലെങ്കില്‍ കവയിത്രികളുടെ കവിതകള്‍ മാത്രം അടങ്ങിയ പുസ്തകം ഇറക്കുന്നവരും പ്രവാസ എഴുത്തുകാരുടെ മാത്രം കഥകളോ കവിതകളോ ഇറക്കുന്നവരും സോഷ്യല്‍ മീഡിയ പ്രത്യേകിച്ചു ഫേസ് ബുക്ക് കവികള്‍ അല്ലെങ്കില്‍ കഥാകാരുടെ പുസ്തകങ്ങള്‍ ഇറക്കുന്നവരും ഒക്കെ അരങ്ങ് കയ്യടക്കുന്ന കാലം. പുസ്തകം ഇറക്കുന്നതിന്റെ പേരില്‍ രചനകള്‍ വാങ്ങുന്നതിനൊപ്പം പണം കൂടി വാങ്ങുന്നവര്‍ മുതല്‍ ഇറക്കുന്ന പുസ്തകത്തിന്റെ പത്തു കോപ്പി എങ്കിലും വാങ്ങണം എന്നു നിയമം പറയുന്നവര്‍ വരെ ഉള്ള സാഹിത്യ ലോകം . എഴുത്തുകാരെ ഉദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നോരു സാമൂഹ്യ സേവന വാഗ്ദാനം നടത്തി ഇറക്കുന്ന പുസ്തകത്തിന്റെ ചിലവുകള്‍ ഒക്കെ കൈ നനയാതെ കിട്ടുകയും ഒപ്പം ഒരു വരുമാനമാര്‍ഗ്ഗമായി ഇതിനെ കണ്ടു സ്വന്തം പബ്ലീഷിങ് കമ്പനി പോലും തുടങ്ങുന്ന എഴുത്തുകാര്‍ കം പ്രസാധകര്‍ . മലയാള സാഹിത്യം ഇന്ന് വല്ലാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണല്ലോ. പുതുമ ഒട്ടും തന്നെ ഇല്ലാത്ത ഒരു കാര്യമാണ് പുരുഷ എഴുത്തുകാരുടെ മാത്രം കഥകള്‍ അല്ലെങ്കില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം എന്നത് . കാരണം പുരുഷ കേന്ദ്രീകൃത സാഹിത്യ ലോകത്ത് വനിതകള്‍ക്കുള്ള സ്ഥാനം എന്തെന്നത് അധികം വിശദീകരിക്കേണ്ട ഒന്നായി തോന്നുന്നില്ല. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് എന്നത് ആയിരം കോഴിക്ക് അരക്കാട എന്ന ചൊല്ലിനെ സൂചിപ്പിക്കും പോലെ പത്തു പുരുഷന്‍മാര്‍ക്കിടയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ പ്രതിഷ്ടിക്കപ്പെടുകയും പുരോഗമനം എന്നൊരു ആര്‍പ്പ് വിളി ഉയരുകയും ചെയ്യുന്ന കാഴ്ചകള്‍ ആണ് . അതല്ലാതെ ലിംഗ നീതി എന്നൊരു സംഗതി സമൂഹത്തിലെ ഒരു തുറയിലും ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തോന്നുന്നില്ല. ചില വാര്‍ഷിക പതിപ്പുകളും വിശേഷാല്‍ പതിപ്പുകളും ഒക്കെ കണ്ടാല്‍ പെണ്ണുങ്ങള്‍ ഒന്നും എഴുതാന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകും. എന്തായാലും ഇത്തരം ബിസിനസ് സാധ്യതയിലെ ജയപരാജയങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകണം *മാക്സ് ബുക്സ്, സി പി അനില്‍കുമാറിലൂടെ പുരുഷാരവം* എന്ന ഈ പുസ്തകം ഇറക്കിയതെന്ന് കരുതുന്നു.

മികച്ച ഒരു എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍. അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ . *രൂപനിര്‍മ്മാണം* എന്ന *വി ദിലീപി*ന്റെ കഥയാണ് ആദ്യത്തേത് . മാനവ ചരിത്രത്തില്‍ ദൈവങ്ങളുടെ വരവും രൂപ പരിണാമങ്ങളും വളരെ കൌതുകകരമായ ഒരു സംഗതിയാണ്. ഒരുപക്ഷേ ലോകത്തെ ഇത്രയും നല്ലൊരു വ്യവസായം തുടങ്ങി വച്ച ആ പൂര്‍വ്വമനുഷ്യര്‍ മനുഷ്യകുലം ഉള്ള കാലം കഴിഞ്ഞും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും. ദൈവങ്ങള്‍ എങ്ങനെ ഉരുവായി എന്നതിന്റെ ഒരു നോക്കിക്കാണല്‍ ആണ് ഈ കഥ കൈകാര്യം ചെയ്യുന്ന വിഷയം. നിരീശ്വരന്‍ എന്ന നോവലിന്റെ ഓര്മ്മ ഇതിന്റെ വായനയില്‍ ഉണ്ടായി എന്നത് വിഷയത്തിന്റെ സാമ്യത കൊണ്ടാകാം. *രമണനും മദനനും* എന്ന *വി എച്ച് നിഷാദി*ന്റെ കഥയാണ് അടുത്തത് . എക്കാലത്തും കണ്ടു വരുന്ന ദുരഭിമാന കൊലയുടെ ഒരു ആവര്‍ത്തനം മാത്രമാണു ഇക്കഥ . ഇതില്‍ പുതുമയായി ഒന്നും ഇല്ലായിരുന്നു എന്നത് നിരാശ തന്നു . മകളുടെ കാമുകനെ അച്ഛന്‍ പോലീസ് വെടിവച്ച് കൊല്ലുന്നതൊക്കെ ഇന്നും നമ്മുടെ സിനിമകളും എഴുത്തുകാരും പുതിയ വിഷയമായി കരുതുന്നുണ്ടല്ലോ എന്നൊരു അതിശയവും ഉണ്ടായി. *ജേക്കബ് എബ്രഹാം* എഴുതിയ *ഹിപ്പി പ്രേതം* ആയിരുന്നു അടുത്ത കഥ . പഴയകാല എജുത്തുകാരുടെ പ്രേതം വിട്ടുപോകാത്ത ഒരാള്‍ ആകണം എജുത്തുകാരന്‍ എന്നു തോന്നിപ്പിച്ചു വായനയില്‍. സക്കറിയയുടെ ഒക്കെ ഭാഷാരീതികളെ കടം എടുത്ത പോലെ അനുഭവിച്ചു. നാടന്‍ ജീവിത പരിസരങ്ങളുടെ കാഴ്ചയായിരുന്നു കഥ കൈ കൈകാര്യം ചെയ്തത് . കഥാ നായകനില്‍ ആയാലും പ്രേതവും ആയുള്ള അന്യന്‍ കളിയെ വേണ്ട വിധം പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നൊരു പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നല്ലതാണ് . വായനാസുഖം ഉണ്ട്. *സുദീപ് ടി ജോര്‍ജ്ജ്* എഴുതിയ *ആമ* എന്ന കതയായിരുന്നു അടുത്തത് . പതിവ് ഈ പാറ്റേണ്‍ കഥകളിലേക്ക് വഴുതി വീണുപോകും എന്നു പലപ്പോഴും സംശയിച്ചു പോയെങ്കിലും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത നല്ല ഒരു കഥ തന്നെയായിരുന്നു ഇത്. മനുഷ്യരുടെ നിസ്സഹായതയും കുടിലതയും ഒക്കെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. *ബാര്‍ബേറിയന്‍* എന്ന, *അമല്‍* എഴുതിയ കതയായിരുന്നു അഞ്ചാമത്തേത് . ആധുനിക സോഷ്യല്‍ മീഡിയാ മാധ്യമങ്ങള്‍ ഉരുട്ടിത്തരുന്ന വാര്‍ത്തകളും വിശേഷങ്ങളും പറഞ്ഞും പങ്ക് വച്ചും ജീവിക്കുന്ന മനുഷ്യര്‍ യാഥാര്‍ത്യങ്ങളുടെ മുന്നില്‍ അകപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥകളെ അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇതില്‍ ഉള്ളത് . കേരളം എന്ന ഇട്ടാവട്ടത്തിന് പുറത്തേക്ക് രാജ്യത്തിന് തന്നെ വെളിയിലേക്ക് വരുമ്പോള്‍ ആണ് ഇത്തരം മനുഷ്യരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുന്നതെന്ന് ഇക്കഥ സൂചിപ്പിക്കുന്നു. *വാട്ടീസാല്‍ബി* എന്ന *അജിജേഷ് പച്ചാറ്റി*ന്റെ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നായിയരുന്നു.കഥ വായിക്കുമ്പോള്‍ തന്നെ അതില്‍ നിന്നും വായനക്കാരന്‍ അകന്നു മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയും എന്നാല്‍ ഇതൊരു കതയാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് ഇത്. *അഗ്രേപശ്യാമി* എന്ന കഥയിലൂടെ *പ്രദീപ് കൂവേരി* ആശയങ്ങളുടെ പരസ്പര സംഘട്ടനങ്ങള്‍ക്കിടയിലും രക്തബന്ധങ്ങളും വ്യെക്‍തിബന്ധങ്ങളും തമ്മിലുള്ള ഇഴപൊട്ടാത്ത ചില കെട്ടുപാടുകള്‍ ഉണ്ടെന്നതും ഇവ അവരെ എങ്ങനെയൊക്കെ മാനസികമായും സാമൂഹികമായും ഉള്ള ചുറ്റുപാടുകളില്‍ അതിജീവനം സാധ്യമാക്കുമെന്നും ഒക്കെയുള്ള ഒരന്വേഷണം ആയി വായിക്കാന്‍ കഴിയും .

*ഒരു മീശയുടെ രണ്ടു കരകള്‍* എന്ന *പി എസ് റഫീഖിന്റെ* കഥ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സ്ഥിരം പട്ടാളക്കാരുടെ ഭാവങ്ങളില്‍ നിന്നൊക്കെ മാറി മറ്റൊരു കഥാപാത്രമാണ്. പട്ടാളക്കാരന്‍ ആണ് കഥയെ നയിക്കുന്നതെങ്കിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യേവഹാരങ്ങളിലൂടെയുള്ള ഒരു നിഴല്‍ യാത്രയാണ് ഇക്കഥ എന്നു പറയാം. അതിനാല്‍ത്തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കാതിരുന്നതിനാല്‍ തുടക്കവും ഒടുക്കവും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ കഥയില്‍ സംഭവിക്കുന്നുണ്ട് . പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന ചൊല്ലിന്റെ അനുസ്മരണം ആണ് *ചാരുമാനം* എന്ന കഥയുടെ സാരം. *പ്രിന്‍സ് അയ്മനം* എന്ന എഴുത്തുകാരന്‍,  ജാതീയതയുടെ ശാപം ഉള്ളില്‍ പേറുകയും പുറമെ അതില്ല എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടുപോയ ഒന്നു കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ധനാര്‍ത്ഥി മൂലം മനുഷ്യര്‍ ക്രൂരരും വഞ്ചകരും ആകുന്ന സ്ഥിരം കഥകളുടെ (പഴയകാല കഥകളുടെ ) ഒരു നിഴല്‍ വീണു കിടക്കുന്നുണ്ട് ഇക്കഥയില്‍ . കുട്ടിക്കാലത്തിന്റെ ചില ഓര്‍മ്മകളും അനുഭവങ്ങളും വിടാതെ പിന്തുടരുന്ന മനുഷ്യരാണ് മിക്കവരും. അത്തരത്തില്‍ പെട്ട ഒരു കുട്ടിയുടെ ബാല്യവും യൌവ്വനവും അടയാളപ്പെടുത്തുന്ന കഥയാണ് *ജയറാം സാമി* എഴുതിയ *പേറ്റുസുഖം* എന്ന കഥ. എന്നാല്‍ ഇക്കഥയില്‍ ഉറൂബിന്റെ രാച്ചിയമ്മ മുതല്‍ പില്‍ക്കാലത്ത് ഒറ്റപ്പെട്ട ചില എഴുത്തുകാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ച പെണ്ണത്തത്തിന്റെ ചൂരും ചൂടും നിറയുന്നതും ത്രസിപ്പിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട് . വായനക്കാരും നായകനൊപ്പം നീലവരകള്‍ തെളിയുന്ന ഉരുണ്ട ടൂടകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതി ജനിപ്പിക്കാന്‍ സാമിയിലെ എജുത്തുകാരുയാണ് ക്‍ഴിഞ്ഞിരീക്കുന്നു.ഒരു വെറും മുത്തുച്ചിപ്പി കഥയായിപ്പോകുമായിരുന്ന വിഷയത്തെ മനോഹരമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. *ഭൈരവി* എന്ന കഥയിലൂടെ *ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്* ഓര്‍മ്മിപ്പിക്കുന്ന സംഗതിയാണ് നഗരവത്കരണവും വികസനവും മൂലം അന്യം നിന്നുപോയ നാടന്‍ ദൈവങ്ങളുടെ അവസ്ഥ. തെരുവ്  വിളക്കുകള്‍ വന്നപ്പോള്‍ അപ്രത്യക്ഷമായ യക്ഷികളെപ്പോലെ ലോക്കല്‍ ദൈവങ്ങളും ഇന്ന് ബുദ്ധിമുട്ടിലാണ്എന്ന കൌതുകകരമായ ചിന്തയ്ക്ക് ഇക്കഥ വഴി വയ്ക്കുന്നു . പ്രഭാതത്തിന്റെ മണം എന്ന കഥയിലൂടെ വിവേക് ചന്ദ്രന്‍ വായനക്കാരെ ഭ്രമാത്മകരമായ ഒരു ലോകത്തിലേക്ക് വഴി നടത്തിക്കുന്നു.ഒരു മാന്ത്രികന്റെ കഥ പറഞ്ഞുകൊണ്ടു വായനക്കാരിലും ആ മാസ്മരികതയുടെജാലം അനുഭവവേദ്യമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത് നല്ല വയനാനുഭവം ആയിരുന്നു നല്കിയത് .

ഒരു നല്ല എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനും ആയിരിയ്ക്കും. സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്റെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ല എങ്കിലും വിഷയ സമീപനത്തില്‍ കാണിച്ച മിടുക്ക് വ്യെക്തമാണ്. എല്ലാത്തരം വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള കഴിവ് കഥകളുടെ തിരഞ്ഞെടുപ്പില്‍ പ്രകടമാണ്. വായനയുടെ ലോകത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കട്ടെ എന്നും തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകാതെ ലിംഗഭേദം നോക്കാതെ രചനകളുടെ മൂല്യം മാനദണ്ഡമാകട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ *ബി.ജി.എന്‍ വര്‍ക്കല*

ശിൽപവൃക്ഷം ...........,രാജേഷ് ബി.സി

ശിൽപ വൃക്ഷം (കവിതകൾ),
രാജേഷ് ബി.സി., 
കറൻ്റ് ബുക്സ്, 
വില 75 രൂപ


കവിതകൾ ആത്മാവിൻ്റെ തേങ്ങലുകളാണ്. കാലാനുവർത്തികളായ കവിതകൾ പലതും പേറുന്നത് അജ്ഞാത ദുഃഖങ്ങളുടെ മാറാപ്പുകളാണ്. പ്രണയം, വിരഹം, രതി, ജീവിതം .... അതിൻ്റെ ഭാണ്ഡം നിറയെ വ്യഥകളും സന്തോഷങ്ങളും ആണ്. കണ്ണീരുണങ്ങാത്ത ഈ ജീവിതമുഹൂർത്തങ്ങളെ എത്ര ഹൃദയവേദനയോടെയാകും ഓരോ കവികളും എഴുതിയിട്ടുണ്ടാവുക.  രാഷ്ട്രം ,മതം, ഭക്തി, പ്രണയം, പ്രകൃതി തുടങ്ങിയ എന്തിലും ഏതിലും കവിതകൾ ഇടം കണ്ടെത്തുന്നുണ്ട്. അവയെ അവതരിപ്പിച്ചു കടന്നു പോകുന്ന കവികളെ കാലം മറന്നു പോയേക്കാം. പക്ഷേ അവർ കോറിയിട്ടു പോയ വരികൾ പിന്നെയും പിന്നെയും ആവർത്തിച്ചു ജനിക്കുകയാണ് ഭാഷാന്തരങ്ങളിലും ദേശാന്തരങ്ങളിലും. 
ശിൽപ വൃക്ഷം എന്ന ഈ കവിത പുസ്തകം 41 കവിതകളുടെ ഒരു സമാഹാരമാണ്. വായനക്കാരനാണ് കവിയാണ് എഴുത്തുകാരനാണ് എന്നൊക്കെയുള്ള ലേബലുകൾ പലപ്പോഴായി പേറേണ്ടി വന്നതിനാൽ യാത്രയിലെവിടേയോ വച്ച് ആരോ സമ്മാനിച്ച പുസ്തകമാണിത്. വായിച്ചു നോക്കൂ എന്നും പറയുകയുണ്ടായി. കുറേക്കാലമായി ഈ പുസ്തകം കൈകളിലെത്തിയിട്ട്. ഇന്നാണ് മുടങ്ങിപ്പോയ വായനയെ തിരികെപ്പിടിക്കുന്ന സാഹസത്തിനിടയിൽ വീണ്ടും ഈ പുസ്തകം കണ്ണിൽത്തടഞ്ഞത്. ആമുഖത്തിലൂടെ ഇതിൻ്റെ രചയിതാവായ കവി ഒരു ഡോക്ടറാണെന്ന് മനസ്സിലായി. രോഗികൾക്കും മരുന്നിനുമിടയിൽ അകം നിറയെ കവിതകളുമായി ഒരു മനുഷ്യനെ മനസ്സിൽ സങ്കല്പിച്ചു നോക്കി. വായന തുടങ്ങുമ്പോൾ ഡോക്ടർ എന്ന വിലാസം ഇറങ്ങിപ്പോകുകയും കവി എന്ന ലേബൽ മുഴച്ചു നില്ക്കുകയുമാണുണ്ടായത്. 
ഈ പുസ്തകത്തിലെ കവിതകൾ എല്ലാം ഗദ്യപാറ്റേൺ പേറുന്ന ചെറു കവിതകളാണ് . എന്നാൽ ,നല്ലൊരു സംഗീതജ്ഞന് ഇവയെ ഈണത്തിൽ ചൊല്ലാൻ ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രണയം, ജീവിതം, രാഷ്ട്രീയം തുടങ്ങിയ പരമ്പരാഗത കാവ്യ വഴികളിലൂടെ ഒക്കെയും ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനുമുപരിയായ് കാണാനാകുക എല്ലാ കവിതകളിലും ഉറയുന്ന മൗനത്തിൻ്റെ വിഭിന്ന ഭാഷകളാണ്. പലപ്പോഴും ശ്വാസം മുട്ടിപ്പിടയുന്ന ആത്മാക്കളുടെ ചിറകടി ശബ്ദം കവിതകൾ മുഴക്കുന്നത് ശ്രവിക്കുവാനാകും. ജീവിതങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കാഴ്ചകൾ കാണാനാകും. വീടു വിട്ടിറങ്ങിപ്പോകുന്നവൾ വീടു പൂട്ടാതെയാണ് പോകുന്നത്. അവളുടെ മണം വീട്ടിൽ ഉള്ളതിനാൽ വീട് കൂടെ പോകുന്നുമില്ല. നാട്ടുകാർക്ക് രതി ദാഹത്തിൻ്റെ നീല പാനീയം മോന്തി കൊതിതീരാത്ത ചർച്ചകൾ നടക്കുമ്പോൾ കിണറ്റിൻകരയിലെ നിശാഗന്ധിയുടെ ഗന്ധത്തിലേക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന ജനിതകം എന്ന കവിത പുസ്തകമടച്ചു വച്ചിട്ടും മനസ്സിൽ തങ്ങി നില്ക്കുന്നു. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും കമ്യൂണിസത്തെയും മാന്യമായ രീതിയിൽ കവിതകളിൽ വലിച്ചു കീറി ഒട്ടിക്കാൻ കവി ശ്രദ്ധിച്ചിട്ടുണ്ട്. 
ജീവിതത്തിൻ്റെ വിഭിന്നതലങ്ങളുടെ കാഴ്ച ഫലം തരുന്ന കവിതകൾ എളുപ്പം വഴക്കിത്തരുന്നവയല്ല. അതിനാൽത്തന്നെ കവിതകളെ സമീപിക്കുമ്പോൾ വായനക്കാരൻ അല്പം ക്ഷമയോടെയാകുന്നത് നല്ലതായിരിക്കും. ആശംസകളോടെ ബി.ജി.എൻ. വർക്കല

ഈശോവാസ്യോപനിഷത്ത് , കഠോപനിഷത്ത്

 

ഈശോവാസ്യോപനിഷത്ത്(ആത്മീയം)

പരിഭാഷ: പി.കെ.നാരായണപിള്ള

ശ്രീരാമവിലാസം പ്രസിദ്ധീകരണശാല

വില 5 രൂപ

കഠോപനിഷത്ത് (ആത്മീയം)

പരിഭാഷ : ലക്ഷ്മി നാരായണ്‍

ലക്ഷ്മി നാരായണ്‍ ഗ്രന്ഥശാല

വില 20 രൂപ

“യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " – ഈശോവാസ്യോപനിഷത്ത്

          മനുഷ്യന്‍ സാംസ്കാരികമായി വികസിക്കുന്നതിന് മുന്നേതന്നെ അവനില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് ഭക്തിയും ആത്മീയതയും. ദൈവീകമായ കാഴ്ചപ്പാടുകളെ അവനിലെ ഭയത്തിന്റെ നിറം കൊടുത്ത് വളര്‍ത്തിയെടുത്ത ഒരു വലിയ യാഥാര്‍ഥ്യമാണ് അത് . സിന്ധൂനദിയുടെ തീരത്ത് വളര്‍ന്ന് വന്ന സംസ്കാരത്തിന്റെ അവാന്തരമായ ഒരു കാഴ്ചയാണത്. വേദങ്ങള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി നിലവില്‍ വരികയും വേദാന്തവും ബ്രാഹ്മണ്യവും സമൂഹ വ്യേവസ്ഥിതിയില്‍ പിടിമുറുക്കുകയും ചെയ്തു തുടങ്ങിയ കാലത്ത് , അതിലേക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും പഠനക്രമവും നിലവില്‍ വരികയുണ്ടായി. വേദങ്ങള്‍ പഠിക്കുക എന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നില്ല ഒരുവനിലെ അദ്ധ്യയനം അതിനു ഉപവിഭാഗമായി ഉപനിഷത്തുകളും സംസ്കൃതികളും പഠിക്കേണ്ടതുണ്ട് . പ്രധാനമായും നാലു വേദങ്ങളും നൂറിലേറെ ഉപനിഷത്തുകളും മറ്റുമായി ചേര്‍ന്ന് ആ വിദ്യാഭ്യാസം വികസിച്ചുകിടക്കുന്നു. അളവറ്റ തര്‍ക്കശാസ്ത്രങ്ങളും രാജനീതികളും ഒക്കെ ചേര്‍ന്ന് പൌരോഹത്യം ഒരു ജന സമൂഹത്തെ എങ്ങനെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താം എന്നതിനെ ശാസ്ത്രീയമായി അഭ്യസിക്കുകയും പിന്തുടരുകയും ചെയ്ത ഈ സംസ്കൃതിയെ ആധുനിക കാലത്ത് സനാതന ധര്മ്മം എന്നും ഹൈന്ദവ ധര്മ്മം എന്നുമൊക്കെ ഉദാരവത്കരിക്കുകയും അതിനെ ജനകീയമായി ഒരു ഐക രൂപ്യത്തില്‍ വരുത്തി നിര്‍മ്മലീകരിക്കല്‍ പ്രക്രിയ ചെയ്യുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നടുക്കിരുന്നുകൊണ്ടു വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ആത്മീയത , മതം , ഭക്തി എന്നിവയെ മാറ്റിവച്ചുകൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്നു കരുതുന്നു. കാവ്യശീലകള്‍ കൊണ്ട് സാഹിത്യത്തെ പരിഭോഷിപ്പിക്കുകയും ഒപ്പം സാമൂഹ്യ പരിഷ്കരണത്തില്‍ ശ്രദ്ധാലുവാകുകയും ചെയ്ത നാരായണ ഗുരുവും മറ്റും ഈ തരത്തിലുള്ള ഒരു വായനയാകാം നടത്തിയിട്ടുണ്ടാവുക എന്നു തോന്നിയിട്ടുണ്ട്.

          ഈ ഉപനിഷത്ത് കൈകാര്യം ചെയ്യുന്നത് വേദാന്തം ആണ്. ഒരാള്‍ കര്മ്മം കൊണ്ട് വിദ്യ കൊണ്ടും പൂര്‍ണ്ണത നേടുന്നു എന്ന തത്വത്തില്‍ നിന്നുകൊണ്ട് രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും നടപടികളും സൂചിപ്പിക്കുകയാണ് അല്ലെങ്കില്‍ പഠിപ്പിക്കുകയാണ് ഈ ഉപനിഷത്തിലൂടെ. ലോക സമസ്താ സുഖിനോ ഭവന്തു: എന്ന മുറിച്ച് മാറ്റി പ്രചരിപ്പിക്കുന്ന വാക്കിന്റെ വിശാലാര്‍ഥം ആണ് ഇതില്‍ പറയുന്ന മുഖ്യ കാര്യം. “യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " അതായത് ഏത് കാലത്ത് , അല്ലെങ്കിൽ ഏതൊരാത്മാവിൽ പരമാർത്ഥാത്മ ദർശനത്താൽ എല്ലാ ഭൂതങ്ങളും ആത്മാവ് തന്നെയായി തീർന്നിരിക്കുന്നുവോ അക്കാലത്തിൽ അല്ലെങ്കിൽ ആ ആത്മാവിൽ മോഹം ഏത്? ശോകമേത് ? എന്നതാണു ഇതില്‍ എടുത്തു പറയേണ്ടുന്ന ഒരാശയമായി കാണാവുന്നത് . ഒരാള്‍ തനിക്കും പ്രകൃതിക്കും സകല ചരാചരങ്ങള്ക്കും ആത്മാവുണ്ട് എന്നും (ആത്മാവെന്നാല്‍ മനസ്സല്ല) അത് മനസ്സിലാക്കുന്നതോടെ എല്ലാ കാമമോഹങ്ങളില്‍ നിന്നും പൂര്‍ണ്ണനായി ഈ ആത്മാക്കളുടെ പൂര്‍ണ്ണത എന്നത് പരമാത്മാവ് അഥവാ ഈ കാര്യകാരണങ്ങളുടെ കര്‍ത്താവ് എന്നതില്‍ ലയിക്കുക എന്നുമാണ് പറയുന്നതു .

“എസ്തു സർവാണി ഭൂതാന്യാത്മന്യേവാനു പശ്യതി സർവ്വ ഭൂതേഷു ചാ ത്മാനം തതോ ന വിജ്ജുഗുപ്സതേഅഥവാ ഏത് മോക്ഷേഛുവായ സന്യാസി അവ്യക്തം മുതൽ സ്ഥാവരങ്ങൾ വരെയുള്ള എല്ലാത്തിനെയും തന്നിൽതന്നെ കാണുകയും - അതായത് ആത്മാവല്ലാത്തതായി യാതൊന്നിനെയും കാണാതിരിക്കുകയും അതുപോലെ സർവ്വഭൂതങ്ങൾക്കും ആത്മാവായിത്തന്നെ കാണുകയും ചെയ്യുന്നുവോ അവൻ ആ വിധത്തിലുള്ള  കാഴ്ച നിമിത്തം യാതൊന്നിനെയും നിന്ദിക്കുകയില്ല.  ഇതിന് പകരം കര്‍മ്മങ്ങള്‍ (വേദ ക്രിയകളും അത് വഴി ധന സമ്പാദനം കുടുംബം തുടങ്ങിയ വ്യേവഹാരങ്ങളില്‍ കടന്നുപോകുന്നവര്‍ വീണ്ടും വീണ്ടും ഇരുണ്ട യോനികളില്‍ പിറന്നു ഒടുവില്‍ മുകളില്‍ പറയുന്ന ദര്‍ശനത്തില്‍ എത്തുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് ഈശോവാസ്യോഉപനിഷത്തില്‍ പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ ഇതിന്റെ സത്തയെ “വിദ്യയാ ദേവലോക: കർമണാ പിതൃ ലോക:” എന്ന് ഉപസംഹരിക്കാം. വിദ്യ കൊണ്ട് ആത്മാവിനെ അറിയുന്നതു കൊണ്ട് ദേവലോകത്തില്‍ നിത്യവാസിയാകാം കര്മ്മലോകത്തില്‍ വിഹരിക്കുന്നവര്‍ പിതൃ ലോകത്തില്‍ എത്തുകയും വീണ്ടും വീണ്ടും ജന്മമെടുക്കുകയും ചെയ്യും എന്ന് സാരം .

ഊർധ്വ മൂലോ വാക് ശാഖ ഏഷോ ശ്വത്ഥ:  സനാതന: - (കഠോപനിഷത്ത് ) അതായത്  സംസാരമായിടും വൃക്ഷമായതിൻ വേര് മുകളിലേക്കായിടുന്നതിൻ  ശാഖ; വാക്ക് കീഴ് തൂങ്ങിടുന്നരയാലതായിടുന്നൂ സനാതനം എന്ന് സനാതനത്തെ വിവക്ഷിക്കുന്നു. ആധുനിക ലോകത്ത് അതിനു പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നു. കഠോപനിഷത്ത് പ്രതിപാദിക്കുന്ന വിഷയം മരണം എന്ന സത്യത്തിന്റെ അര്ത്ഥം തിരയുന്ന നചികേതസ്സിന്റെ ചോദ്യങ്ങളും യമന്റെ ഉത്തരങ്ങളും ആണ്. പിതാവ് ആര്‍ക്കും വേണ്ടാത്ത മൃതപ്രായരായ കന്നുകാലികളെ ദാനം ചെയ്യുന്നത് കണ്ടു എന്നെ ആര്‍ക്കാകും അങ്ങ് ദാനം ചെയ്യുക എന്ന ചോദ്യവും തുടര്‍ന്നു നിന്നെ മരണദേവന് ദാനം കൊടുക്കുന്നു എന്ന് പറയുന്നതും തുടര്‍ന്നുള്ള സംഭാക്ഷണങ്ങളും ആണ് ഇതിവൃത്തം . മരണം , ജീവിതം , ആത്മാവു , പ്രകൃതി , ദാനം തുടങ്ങിയ കുറച്ചു കാര്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാണ് കഠോപനിഷത്ത്.

          നമ്മള്‍ കടന്നു വന്നതും കളഞ്ഞതുമായ കാര്യങ്ങളെ ഒന്നോര്‍മ്മിക്കാനും അതെന്തിനായി നാം കളഞ്ഞു എന്നതിനെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇത്തരം വായനകള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ബി.ജി. എന്‍ വര്‍ക്കല

പെണ്ണാളി .......... പി.വിശ്വനാഥൻ

പെണ്ണാളി (കവിതകൾ)
പി.വിശ്വനാഥൻ
പ്രിൻ്റ് ബുക്സ്
വില: 180 രൂപ
'


കവിതാലോകമെന്നത് ഭാവനയും അതിഭാവുകത്വവും നിറഞ്ഞ ഒരു വലിയ ലോകം തന്നെയാണ് എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് എപ്പോഴും കവികൾ, കവിതകൾ എഴുതുന്നത് കാണാൻ കഴിയുന്നത്. കവിതകൾ സംവദിക്കുന്നത് മനുഷ്യൻറെ ഹൃദയത്തോടാണ്. അത് ഉണ്ടാകുന്നത് മനസ്സിൻ്റെ ഉള്ളിൽ നിന്നും ആണ് എന്നൊക്കെ നമുക്കറിയാം. എങ്കിൽപ്പോലും ഈ കവിതകൾ എപ്പോഴും നമ്മൾ വായനക്കാർ ആസ്വദിക്കുന്നത് ആ കവിതകൾ നമ്മോട് നമുക്ക് മനസ്സിലാകുന്ന രീതിയിൽ നമുക്കുകൂടി ബോധ്യമാകുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുമ്പോഴാണ് എന്ന് ഞാൻ കരുതുന്നു. പക്ഷേ പലപ്പോഴും ഇവിടെ സംഭവിക്കുന്നത്, കവിത ചിലരുടെ ഭ്രാന്തമായ സന്ദേഹങ്ങളോ അവരുടെ ആശങ്കകളോ അവരുടെ ആത്മഭാഷണങ്ങളോ ഒക്കെ ആകുമ്പോൾ അത് ആരോടാണ് പറയുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയായി മുന്നിൽ നിൽക്കും എന്നതാണ്. എഴുത്തുകാരനെ വായിക്കരുത് എഴുത്ത് മാത്രം വായിക്കണം എന്ന് പറയുന്നത് അവിടെ ഒരു വസ്തുതയായി മുന്നോട്ടു വരും. കാരണം ചില എഴുത്തുകൾ വായിക്കുമ്പോൾ അത് ആരോടോ പറയുന്ന ഒന്നായിട്ട് മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളൂ. ഈ പറയുന്ന ആളും അത് വായിക്കുന്ന ആളും മാത്രം മനസ്സിലാക്കുന്ന നിഗൂഢമായ പലതും ആ കവിതകളിൽ ഒളിഞ്ഞിരിക്കും. അങ്ങനെ വരുന്ന കവിതകൾ പൊതുജനങ്ങൾ വായിക്കുമ്പോൾ, ആസ്വാദകർ വായിക്കുമ്പോൾ അവർ അവിടെ മൗനം പാലിക്കുകയാണ് പതിവ്. കാരണം എനിക്കൊന്നും മനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം ഞാനൊരു മണ്ടൻ ആയിപ്പോയല്ലോ എന്ന് അവർ ചിന്തിക്കുമല്ലോ എന്ന ഭയത്താൽ ബലേ ഭേഷ് എന്ന് പറഞ്ഞ് അവർ അതിനെ തഴുകി തലോടി കടന്നു പോവുകയും ചെയ്യും. ഇത്തരം കവിതകളെ പുസ്തകങ്ങൾ ആക്കുമ്പോൾ സംഭവിക്കുന്നത് ഈ ഒരു സംഗതി തന്നെയാണ്. സോഷ്യൽ മീഡിയകളിൽ അത്തരം കവിതകൾ പങ്കു വയ്ക്കുമ്പോൾ അവ വായിക്കുന്നവരും അത് എഴുതുന്നവരും ആ നിമിഷത്തിൽത്തന്നെ അത് മറന്നു പോവുകയും പിറ്റേദിവസം അത് ഒരു ഓർമ്മ മാത്രമായി നിലനിൽക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഒരാഴ്ച കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് അവർക്ക് കൂടി അത് അറിയുക വളരെ ബുദ്ധിമുട്ടായിരിക്കും .എന്നാൽ അത് പുസ്തകം ആകുമ്പോൾ അവിടെ ആ പുസ്തകം വാങ്ങുന്ന ആൾക്കാർ കവിത പുസ്തകം തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനർത്ഥം അവർ കവിതയെ സ്നേഹിക്കുന്നവരാണ് എന്നാണ്. അങ്ങനെ വരുമ്പോൾ അവർ അതിൽ കവിതയാകും തിരയുക. പക്ഷേ അവർക്ക് ലഭിക്കുക ഇങ്ങനെയുള്ള ആത്മഭാഷങ്ങൾ ആയിരിക്കും. ആരോടോ പറഞ്ഞ കാര്യങ്ങൾ അവർ വായിക്കേണ്ട ഗതികേട് ഉണ്ടാകും . ഇവിടെ ഈ കവിയുടെ ഈ കവിത പുസ്തകത്തിൽ 51 കവിതകളാണ് ഉള്ളത്. ഈ 51 കവിതകൾ വായിച്ചു കഴിയുമ്പോൾ അതിനകത്തു നിന്നും വായനക്കാരന് ലഭിക്കുക രണ്ടോ മൂന്നോ കവിതകൾ മാത്രമാണ് എന്ന് വരുകിൽ ആ കവിത പുസ്തകം അതിൻറെ നിലവാരം എത്ര ഉയരത്തിൽ ആകാം അല്ലെങ്കിൽ എത്ര കണ്ടത് വായനക്കാരോട് സംവദിച്ചിരിക്കുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ടിവരും.  കവിതകൾ ,കുറുങ്കവിതകൾ, ഹൈക്കു കവിതകൾ ഒക്കെ ചേർന്ന് ഈ 51 കവിതകളിൽ ഭൂരിഭാഗം കവിതകളും മഴയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മഴയെ കേന്ദ്രമാക്കിയോ  കഥാപാത്രമാക്കിയോ ഉള്ള കവിതകളാണ് പിന്നെ  കുറച്ചു കവിതകൾ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് അങ്ങനെ മഴ പ്രകൃതി പിന്നെ ഒരു അല്പം രാഷ്ട്രീയം ഇവ കൂടിക്കലർന്ന ഒരു കവിത പുസ്തകം ആണ് ഇത് എന്ന് പറയാം. ഒരു കവിത "നീ വന്നപ്പോൾ" എന്ന കവിത അത് ഈ കവിയുടെ കാവ്യ രൂപത്തിലുള്ള അറിവ് അല്ലെങ്കിൽ അതിനോടുള്ള അദ്ദേഹത്തിൻറെ പ്രതിപത്തി എത്രയാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വളരെ നല്ല കവിതയായിട്ട് അനുഭവപ്പെട്ടിരുന്നു. മഴ, ഓലമേഞ്ഞ ഒരു വീടിൻറെ, ചോർച്ചയുള്ള ഒരു വീടിൻറെ ഉള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യൻറെ ചിന്തകളിലും മറ്റും എന്ത് ഭാവമാണ് ഉണ്ടാക്കുക എന്നുള്ളതിന് വളരെ വ്യക്തമായി വരഞ്ഞു വച്ചിരിക്കുന്ന ഒരു കവിതയായിരുന്നു അത്. ഇതുപോലെ തന്നെ വളരെ നല്ല ഒരു ചിന്ത കാണാൻ കഴിഞ്ഞു വൈകുന്നേരം നമ്മളൊക്കെ കിളികളുടെ ചിലപ്പു കേട്ടിട്ടുണ്ടാകും. പക്ഷേ നാം അവരെ കുറ്റം പറഞ്ഞ്, അവരെ പുലഭ്യം പറഞ്ഞു നമ്മൾ നമ്മുടെ ദേഷ്യമകറ്റാറുണ്ട്. ഇവിടെ കവി അവരെ അവരുടെ ശബ്ദത്തെ കാണുന്നത് പകൽ മൊത്തം അവർ നായാടി കിട്ടിയ അല്ലെങ്കിൽ ചികഞ്ഞു കിട്ടിയ ഭക്ഷണങ്ങളുടെ, ആ യാത്രയുടെ, അവർക്ക് നേരിട്ട് വിജയ പരാജയങ്ങളുടെ ഒക്കെ കഥകൾ പരസ്പരം പങ്കുവയ്ക്കുന്നതാണ് എന്നാണ് കവി കാണുന്നത്. എത്ര നല്ലൊരു ചിന്തയാണത് ! വളരെ നല്ല ചിന്ത തന്നെയാണ്. വളരെ കുറച്ചു മാത്രം കവിതകളാണ് ഇത്തരം ചിന്തകൾ നൽകുന്ന  കവിതകളായ് ഈ കവി നമുക്ക് തരുന്നത്. ബാക്കിയുള്ള കവിതകളിൽ ഈ പറഞ്ഞപോലെ ആത്മഭാഷങ്ങൾ കൂടുതൽ നിൽക്കുന്നത് കൊണ്ട് തന്നെ അവ ദുർഗ്രാഹ്യമായ ഒരു മൗനം വായനക്കാരനിൽ നിന്ന് സമ്പാദിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഇത്തരം പോരായ്മകൾ... ഇതിനെ പോരായ്മകൾ എന്ന് പറയാനും കഴിയില്ല . കാരണം കവിത എന്നത് ഒരു സാമൂഹിക പരിഷ്കരണം എന്ന സംഗതി മാത്രമല്ല. അത് ഞാൻ എന്റെ പ്രണയിനിയോടോ, എൻറെ മനസ്സിനോടോ, എൻറെ സമൂഹത്തോടോ, ഈ പ്രകൃതിയോടോ ദൈവത്തോട് തന്നെ വേണമെങ്കിലും എനിക്കത് പറയാം അത് പ്രകടിപ്പിക്കാം പറ്റുന്ന ഒന്നായിരിക്കും. അതിന് ഉപയോഗിക്കുന്ന ഭാഷ അതിലുപയോഗിക്കുന്ന മാധ്യമം കവിതയാകാം. അത് ശ്രവിക്കുന്ന ആൾക്കാർ ഒരു പക്ഷേ അത് മനസ്സിലാക്കിയേക്കാം അല്ലെങ്കിൽ മനസ്സിലാക്കാതെ പോയേക്കാം. എന്തുതന്നെയായാലും കവിതയുടെ ഫോർമാറ്റിനകത്ത് കുറച്ച് ചിന്തയും കുറച്ച് യാഥാർത്ഥ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് കുറച്ചു കവിതകൾ നമുക്ക് ഈ പുസ്തകത്തിൽ വായിക്കാൻ കഴിയും എന്നതിനപ്പുറം ഈ പുസ്തകം വളരെ വലിയ ഒരു കാവ്യ ആസ്വാദന സംഗതി വായനക്കാരൻ നൽകുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ആശംസകളോടെ ബി.ജി.എൻ.വർക്കല