Saturday, April 19, 2025

മനോഹരമായ ഒരു സ്വപ്നമായിരുന്നത്

 

മനോഹരമായ ഒരു സ്വപ്നമായിരുന്നത് .

  ************************************

രാത്രി തന്‍ ചാരുത മിഴികളില്‍ നിറയിച്ച്

ഇരുളെന്നെ ചൂഴ്ന്നു കവര്‍ന്നെടുത്തീടവേ,

മിഴികളില്‍ തൂങ്ങുന്ന നിദ്ര തന്‍ ഭാരത്താല്‍

മറുവഴിയില്ലാതെന്‍ തലയിണ ഞെരിയുന്നു.

 

ഇരുളിന്റെ ആഴത്തില്‍ ഞാനാണ്ടു പോകവേ

ഒരു പൂനിലാവെന്നെ തഴുകിത്തുടങ്ങുന്നു .

എവിടെനിന്നറിയില്ല സംഗീതം പൊഴിയുന്നു.

ഉടലാകെ പൂത്തൊരു വസന്തം വിടരുന്നു .

 

സ്വപ്നത്തില്‍ നിന്നോ ജാഗരത്തില്‍ നിന്നോ

ഒരു മിന്നല്‍ വെളിച്ചത്തില്‍ ഇരുളകന്നകലുന്നു.

എന്റെ ശയനഗൃഹ ജാലകവാതില്‍ കടന്നതാ

വരുന്നുണ്ടൊരു നിഴല്‍ ആരിവള്‍ മോഹിനി.!

 

തൂവെണ്‍മ തോല്‍ക്കുമാ ഉടയാട കാറ്റിന്റെ,

തഴുകലില്‍ ചുറ്റുമായ് പാറിക്കളിക്കുന്നു.

പരിമളം പൊഴിയുന്ന ഊദിന്റെ ഗന്ധത്തില്‍

മുറിയൊരു ഭ്രമലോക പ്രപഞ്ചമായ് തീരുന്നു .

 

മഴനീര്‍ത്തുള്ളികള്‍ വീഴുമ്പോള്‍ കൂമ്പുന്ന

ഇല പോലവളുടെ മിഴികള്‍ അടയുന്നു.

ഒരു മഞ്ഞുതുള്ളി സ്പര്‍ശനമേറ്റെന്ന പോലുണരുന്നു

മുന്തിരിച്ചോപ്പെഴും കുചകുംഭമകുടങ്ങള്‍ .

 

ഒരു നെടുവീര്‍പ്പിന്റെ ശീല്‍ക്കാര ധ്വനിയില്‍

ഉണര്‍ന്നെണീല്‍ക്കുന്നു നിശബ്ദത ചുറ്റിനും.

അറിയാതെ ശയ്യയില്‍ നിന്നുമുയരുന്നു ഞാന്‍

ലോഹത്തെ പുണരുവാന്‍ കാന്തമതെന്ന പോല്‍.

 

വെറും നിലത്തേക്കായ് ഉരുണ്ടു വീഴും നോവില്‍

ഉണര്‍ന്നെണീക്കുന്ന ഞാന്‍ വെളിച്ചം തെളിക്കുമ്പോള്‍.

അതികാലമായെന്ന കുക്കുടമൊഴിയാലെന്നിലെ 

അതിമോഹമെല്ലാം പറിച്ചെറിഞ്ഞല്ലോ ഹാ! കഷ്ടം.

 

@ബി.ജി.എന്‍ വര്‍ക്കല


Friday, April 11, 2025

എപ്പോഴുമെന്നത് പോലെ

എപ്പോഴുമെന്നത് പോലെ 
.............................................
കൂടെ നടക്കുന്ന വേളകളിലൊന്നിലും 
കൂട്ടേ, നീ പറഞ്ഞില്ല ഞാന്‍ ഭ്രാന്തനാണെന്ന്.
കൂട്ടായി നടക്കുമ്പോള്‍ തോന്നാത്തതൊന്നാണോ 
കൂട്ട് വെട്ടുമ്പോള്‍ ഭ്രാന്തായി തോന്നുക! 

കെട്ടിപ്പിടിച്ചിട്ടുണ്ടെത്രയോ വേളയില്‍. 
കെട്ടഴിച്ചിട്ടിട്ടുണ്ട് കഞ്ചുകം ലാസ്യമായ് 
കാട്ടാത്തതൊന്നുമില്ല കാണാത്തതുമെങ്കിലും 
പിരിയുമ്പോള്‍ മാത്രം ഞാന്‍ കാമഭ്രാന്തന്‍ . 

നിന്റെ വിരല്ത്തുമ്പിലൂടെത്രയോ വേളകള്‍ 
ഞാന്‍ രുചിച്ചിട്ടുണ്ട് നിന്‍ മധുവെങ്കിലും, 
നിന്റെ മടിത്തട്ടില്‍ കണ്ണടച്ചുറങ്ങുമ്പോള്‍ 
നീ തന്ന സ്തന്യത്തോളം മാധുര്യമെന്തു വേറെ!

എങ്കിലുമെപ്പോഴും എന്നുടെ ജീവനില്‍ 
ബാക്കി വയ്ക്കുന്നൊരു പേരത് മാത്രം നിത്യം. 
വൃത്തികേടിന്‍ രൂപം, ഭ്രാന്തനെന്നും പിന്നെ 
വട്ടനും വഷളനും മാല്യങ്ങള്‍ എന്തൊക്കെയോ.  

ഏറെപ്പറഞ്ഞു ഞാന്‍ കാടുകയറാനില്ല 
ഏറെപ്പറഞ്ഞു ഞാന്‍ ഉളുപൊള്ളാനുമില്ല .
എപ്പോഴുമെന്നപോല്‍ ഞാന്‍ മൗനിയാകുന്നു. 
എന്റെ വാത്മീകത്തില്‍ ധ്യാനത്തിലുറയുന്നു . 
@ബി.ജി.എന്‍ വര്‍ക്കല

Thursday, April 10, 2025

മനോരാജ്യം

മനോരാജ്യം 

എന്റെ മനോരാജ്യങ്ങളില്‍ പെട്ടവ.....
ചിലപ്പോഴൊക്കെ എനിക്കതിയായ സ്നേഹം വരും .
നിന്നെ കെട്ടിപ്പിടിക്കാനും 
കവിളില്‍ മുത്തം തരാനും തോന്നുന്നത്ര സ്നേഹം .
നിന്റെ മുടിയില്‍ പിടിച്ചു വലിക്കാനും 
മൂക്കിൻതുമ്പില്‍ നുള്ളാനും 
ഗോഷ്ടി കാട്ടി ശുണ്ഠി പിടിപ്പിക്കാനും 
തോന്നുന്നത്ര സ്നേഹം. 

ചിലപ്പോള്‍ എനിക്കു പ്രണയം വരും .
നിന്റെ മുടിയിഴകളെ തഴുകാനും 
നിന്റെ ചുണ്ടില്‍ ഉമ്മകള്‍ നല്കാനും 
തോന്നുന്നത്ര പ്രണയം. 
നിന്റെ മുലകള്‍ക്കിടയില്‍ മുഖം ഒളിപ്പിക്കാനും 
നിന്റെ വയറില്‍ കവിൾ ചേര്‍ത്തു കിടക്കാനും 
നിന്നെ ഇക്കിളിയിടാനും തോന്നുന്നത്ര പ്രണയം .

ചിലപ്പോള്‍ എനിക്കു സങ്കടം വരും .
നിന്റെ വിരലുകള്‍ എന്റെ മുടിയില്‍ ഓടിക്കാനും 
നിന്റെ ചുണ്ടുകള്‍ എന്റെ നെറ്റിയില്‍ പതിയാനും 
തോന്നുന്നത്ര സങ്കടം. 
നിന്റെ ഗാഢമായ ആലിംഗനത്തില്‍ അമരാനും 
നിന്റെ പാട്ടുകേള്‍ക്കാനും 
തോന്നുന്നത്ര സങ്കടം .

എന്റെ വികാരങ്ങളില്‍ അഗ്നിയായും 
ജലമായും 
വായുവായും 
എന്നെ പൊതിയുന്ന സുഗന്ധമായും 
നിന്നെയെന്നും ഞാന്‍ കനവ് കാണുന്നു .
@ബിജു .ജി.നാഥ് വർക്കല

Monday, April 7, 2025

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു .
കുസൃതിക്കണ്ണുകളിൽ ഒളിപ്പിച്ച തിളക്കത്തിൽ 
നുണക്കുഴിക്കവിളുകളിൽ പതിഞ്ഞ ചുവപ്പിൽ
നേർത്ത പുഞ്ചിരി വിരിഞ്ഞ അധരത്തിലുമുണ്ടത്.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
മുടിയിഴ തഴുകി വന്ന ഈറൻ കാറ്റിലും 
ദ്രുതഗതിയിൽ പുറന്തള്ളപ്പെട്ട നിശ്വാസത്തിലും 
നിന്നെ മണത്ത വിയർപ്പിലുമത് ഉറഞ്ഞിരുന്നു.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
പറയാതെ നീ പറഞ്ഞ വാക്കുകളിൽ
 ചിതറിത്തെറിക്കുന്ന ഒളികൺനോട്ടങ്ങളിൽ 
പറയാൻ കൊതിച്ച വാക്കുകളിൽ അതുണ്ടായിരുന്നു .

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു .
എഴുതാതെ പോയ വരികൾക്കിടയിലും
കൃഷ്ണമണിയിൽ പതിഞ്ഞ കരിനീലയിലും
ഉയർന്നു താഴ്ന്ന മാറിടങ്ങളിലും അത് കല്ലിച്ചു കിടന്നു.

ഓർമ്മകളുടെ പുഴയോരത്തിരുന്നിന്ന് 
ഇവിടെ ഒറ്റയ്ക്കീ നിലാവ് കാണുമ്പോൾ സത്യമായും,
വേദനിപ്പിക്കുന്ന അനുഭൂതി പോലെ തോന്നുന്നു.
അതേ, നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
@ ബി.ജി.എൻ വർക്കല