Saturday, July 27, 2024

हम एक हैं

हम एक हैं

  जब तुम चाँद को रुलाओगे
  आप कभी भी चैन से न सो सकते.
  अगर आप प्यार फैलाते हैं
  जिंदगी तुम्हें हर दिन एक फूल देगी।

 भले ही हम इस दुनिया में नहीं हैं
 यहां कोई फर्क नहीं पड़ेगा यार।
 इसलिए मैं आपको बता रहा हूं
 आप हमेशा शांति से रहें यहाँ।

  यह हम सभी की भूमि है मानलो.
  दूसरों की जाति मत देखो तुम ।
  यह दुनिया हम सभी के है गुरो
  लिंग के आधार पर भेदभाव न करें.

 हर किसी का रंग अलग होता है.
 सोच भी अलग है मेरे दोस्त!
 भले ही आप दूसरे देश में हुआ हो
 याद रखें कि हर कोई एक है

  जब तुम चाँद को रुलाओगे
  तुम्हें कभी चैन की नींद नहीं आएगी.
  अगर आप प्यार फैलाते हैं
  जिंदगी तुम्हें हर दिन एक फूल देगी।

  बीजू जी नाथ वर्कला

Wednesday, July 17, 2024

നെയ്ത്തുകാർ

നെയ്ത്തുകാർ
.........................
അവർ ഒന്നിച്ചു ചേർന്ന് ജീവിതത്തിൻറെ, പ്രണയത്തിൻറെ, ഭാവിയുടെ അതിമനോഹരമായ ഒരു പുടവ നെയ്യുവാൻ തുടങ്ങുകയായിരുന്നു.

അവൾ: നിൻറെ പ്രണയം എൻറെ ജീവിതവും, ലക്ഷ്യവും, ഭാവിയും ആകുന്നു.

അവൻ: ഞാൻ ആരുടെയും കീഴിൽ ഒതുങ്ങിക്കൂടുവാൻ ആഗ്രഹിക്കുന്ന ഒരാളെ അല്ല.

അവൾ: ഇതുവരെയും നീ എങ്ങനെയായിരുന്നു എന്നതിലല്ല ഇപ്പോൾ നീ എന്റേത് മാത്രമായിരിക്കുന്നതിലാണ് എനിക്ക് സന്തോഷം.

അവൻ: ആരും ആർക്കും ഒരുകാലത്തും സ്വന്തമായിരുന്നില്ലല്ലോ. സ്വന്തം ആവുകയും ഇല്ലല്ലോ.

അവൾ: നിനക്ക് 100 കുറ്റങ്ങളും തെറ്റുകളും പിഴവുകളും ഉണ്ടെങ്കിലും നീ എനിക്ക് മുന്നിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എനിക്ക് നീ എന്നും ശരി തന്നെയാണ്.

അവൻ: നിനക്ക് വട്ടായി തുടങ്ങിയിരിക്കുന്നു. പ്രണയത്തിൻറെ അന്ധതയിൽ, നീ എന്നിലെ തെറ്റുകളും കുറ്റങ്ങളും ദോഷങ്ങളും കാണാതെ പോകുന്നു. അല്ലെങ്കിൽ എൻറെ പ്രണയം നഷ്ടമാകാതിരിക്കാൻ നീ അവയെ ശരിയെന്ന് ധരിക്കുകയും ചിന്തിക്കുകയും അങ്ങനെ വിശ്വസിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതല്ലേ ശരി?

അവൾ: നീ പറയുന്നത് ശരിയല്ല. ഇതൊക്കെയും നിൻറെ ഭാവനകൾ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ നീയൊരു ശുദ്ധനായ, നന്മയുള്ള മനുഷ്യനാണ്. നിന്നെ, നിൻറെ അക്ഷരങ്ങളെ എന്നോ പ്രണയിച്ചു തുടങ്ങിയ ഞാൻ എങ്ങനെയാണ് നിന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെ ഒന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ എൻറെ തലച്ചോറിനുള്ളിൽ ഇതാ കടന്തലുകൾ മൂളുന്ന ഒച്ച ഞാൻ കേൾക്കുന്നുണ്ടല്ലോ.

അവൻ: നീ ഒന്ന് ഓർക്കണം. ആർക്കും ഒന്നിനും കീഴടങ്ങി ജീവിക്കുവാൻ എനിക്ക് കഴിയുകയില്ല. സദാചാരപരമായ ഈ ലോകത്ത് എല്ലാവരും ചിന്തിക്കുന്നത് പോലെയും പ്രവർത്തിക്കുന്നതുപോലെയും ജീവിക്കുവാൻ എനിക്ക് സാധ്യമല്ല. ആരുടെയും അടിമയായോ, ആർക്കെങ്കിലും വേണ്ടി മാത്രമായോ ജീവിക്കുക എന്നത് ജീവിത ലക്ഷ്യമായി കാണുന്നവർ ഉണ്ടായിരിക്കാം. പക്ഷേ ഒന്നിനുവേണ്ടിയും, ആർക്കും അടിമയാകാനോ ആരുടെയും അനുസരണയിൽ കഴിയാനോ എല്ലാ ആൾക്കാരും പാലിച്ചു പോകുന്ന ആചാരങ്ങളും ചിന്തകളും പ്രവർത്തികളും അതുപോലെ തുടർന്ന് അവരെപ്പോലെ ജീവിച്ച് മരിക്കുവാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എൻറെ ജീവിതവും അല്ല. എൻറെ ജീവിതം, ഞാൻ തെരഞ്ഞെടുക്കുന്ന എൻറെ സ്വതന്ത്രതയാണ്. എൻറെ സ്വതന്ത്രതയിൽ എനിക്ക് ഞാനാണ് രാജാവും പ്രജയും. എൻറെ ആഗ്രഹങ്ങൾ അവ എനിക്കുമാത്രം ആഗ്രഹങ്ങൾ ആവുകയും, എന്റെ മാത്രം ശരികൾ ആവുകയും ചെയ്യുന്ന ഒരിടത്താണ് ഞാൻ ജീവിക്കുന്നത്. എൻറെ ആഗ്രഹങ്ങളെ ഞാൻ കൂട് തുറന്നു വിടുമ്പോൾ അത് ഒരിക്കലും ഇന്നത്തെ ഇവിടത്തെ സദാചാര ലോകത്തിന് അല്ലെങ്കിൽ പരിഷ്കൃതരെന്ന് കരുതുന്ന നിങ്ങൾക്കാർക്കും ഒരുപക്ഷേ ശരിയായി തോന്നിയേക്കില്ല. നിങ്ങൾ എന്നെ വട്ടൻ എന്നും വഷളൻ എന്നും ഭ്രാന്തനെന്നും വിളിച്ചേക്കാം ക്രൂരൻ എന്നും  ഹൃദയമില്ലാത്തവൻ എന്ന് പറഞ്ഞേക്കാം. പക്ഷേ എനിക്ക് ഒരു ഹൃദയം ഉള്ളതുകൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. പ്രായോഗിക ജീവിതത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. കാല്പനികതയിൽ എൻറെ എഴുത്തുമാത്രമേയുള്ളൂ. എൻറെ ജീവിതം കാല്പനികതയല്ല. ഞാൻ യാഥാർത്ഥ്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. 

അവൾ: എൻറെ മനസ്സിൽ നിനക്ക് ഉള്ള സ്ഥാനം എന്തെന്ന് നിനക്കറിയില്ല. ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയ കാലം തൊട്ടാണ് ഞാൻ പ്രണയം എന്തെന്നും സ്നേഹം എന്തെന്നും ജീവിതം എന്തെന്നും അറിഞ്ഞു തുടങ്ങിയത്. ഞാൻ അതിനുശേഷമാണ് പൂവിട്ട് തുടങ്ങിയത്. വരണ്ടു തുടങ്ങിയ എൻറെ ജീവിതത്തിൻറെ എല്ലാ ചില്ലകളും വീണ്ടും തളിർക്കാനും തുടങ്ങിയത് നീ എൻറെ അരികിൽ എപ്പോഴും ഉണ്ടാകാൻ തുടങ്ങിയപ്പോൾ മുതലാണ്. നിനക്കറിയുമോ നീ വന്നതിനുശേഷം ഞാൻ ഉറക്കിച്ചിരിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. എൻറെ ബാല്യത്തിൽ നിന്നും എൻറെ കൗമാരത്തിൽ നിന്നും ഇടയിൽ ഉണ്ടായ ഒരു കാലയളവിലെ മൗനത്തിനുശേഷം എൻറെ ഉറക്കെയുള്ള ചിരികൾ ലോകം കേട്ടു തുടങ്ങിയിരിക്കുന്നു. ഞാൻ എത്രത്തോളം സന്തോഷിക്കുന്നുവെന്ന് നിനക്കറിയാമോ? എൻറെ രാത്രികൾ എത്ര മനോഹരമായ സ്വപ്നങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു! നിനക്കറിയുമോ ഇപ്പോൾ രാത്രി വരുവാൻ കാത്തിരിക്കുന്ന ഒരാളായി മാറിയിരിക്കുന്നു ഞാൻ. നിനക്കറിയുമോ? എൻറെ പകലുകൾ നിന്നെയോർത്ത് എപ്പോഴും ഊഷരമായി കൊണ്ടിരിക്കുന്നു. എൻറെ ജീവിതം തികച്ചും അർത്ഥവത്തായത് നീ വന്നതിനുശേഷം മാത്രമാണ്. അങ്ങനെയുള്ള നിന്നെ നഷ്ടപ്പെടുവാൻ ഞാൻ എന്തിനാഗ്രഹിക്കണം? നിന്റെ ആഗ്രഹങ്ങൾ മാത്രമാണ് ശരിയെന്നാൽ, എൻറെ ആഗ്രഹങ്ങൾ എന്റേതാണല്ലോ. എനിക്കും ആഗ്രഹിക്കാൻ കഴിയുമല്ലോ. എൻറെ ആഗ്രഹങ്ങളെ നീ എന്തിന് നിരാകരിക്കണം?

അവൻ: ഞാൻ നിന്റെ ആഗ്രഹങ്ങളെയോ സ്വപ്നങ്ങളെയോ നിരാകരിക്കാൻ ആഗ്രഹിക്കുന്നതേയില്ല. നീ എന്നും സന്തോഷമായി ഇരിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. നിനക്ക് അതിന് കഴിയുവാൻ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും എൻറെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്യും. അത് സഹാനുഭൂതി കൊണ്ടൊന്നുമല്ല. നിന്നോടുള്ള ഇഷ്ടവും, സ്നേഹവും , പ്രണയവും കൊണ്ട് തന്നെയാണ്. അതിനർത്ഥം ഞാൻ അടിമയായി നിന്നെ മാത്രം ധ്യാനിച്ച് നിൻറെ കാൽച്ചുവട്ടിൽ ഒരു നായയെ പോലെ ഉണ്ടാകുമെന്നല്ല. നിൻറെ കാവൽക്കാരനായി ഉണ്ടാകും എന്നല്ല. നിന്റെ രക്ഷാധികാരിയായി ഉണ്ടാകും എന്നല്ല. നിനക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായിരിക്കും ഞാൻ. ഒപ്പം എന്റെ ആകാശത്തിൽ സ്വതന്ത്രമായി പാറി നടക്കാൻ ഞാൻ   ആഗ്രഹിക്കുന്നു. നീ അത് ആഗ്രഹിക്കുന്നില്ല എങ്കിൽക്കൂടിയും. പക്ഷേ അത് നിന്നെ നിരാശപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യും എന്നോർത്ത് എനിക്ക് അങ്ങനെ ആകാതിരിക്കാൻ കഴിയില്ല. ഒരു പക്ഷേ നിനക്ക് വേണ്ടി, എൻറെ പ്രണയത്തിനു വേണ്ടി നിൻറെ സന്തോഷത്തിനുവേണ്ടി ഞാൻ അങ്ങനെയാകുമ്പോൾ എനിക്ക് എന്നെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എനിക്ക് എന്നെ നഷ്ടപ്പെടുക എന്ന് പറയുമ്പോൾ ഞാൻ കോംപ്രമൈസ് ആവുകയാണ് . ഞാൻ ഉപാധികൾക്ക് അടിമപ്പെടുകയാണ്. ഉപാധികൾ ഇല്ലാത്ത ഒരു ലോകത്തിലാണ് എനിക്ക് ജീവിക്കേണ്ടത് . ഉപാധികൾ ഇല്ലാത്ത ഒരു പ്രണയത്തിലാണ് ഞാൻ വിശ്വസിക്കുന്നത് .  ഉപാധികളില്ലാത്ത ആ ഒരു പ്രണയത്തെ , എൻറെ പ്രണയത്തെ എനിക്ക് വേണ്ട ആ ഒരു പ്രണയത്തെ ഞാൻ തേടുന്നു എന്നുള്ളതാണ് ശരി.

അവൾ: നമ്മൾ തമ്മിൽ കരാറിലുള്ളതാണ് നമുക്കിടയിൽ ഒരു കരാറുകളും ഉണ്ടാകില്ല എന്നുള്ളത് ഒരു കരാർ ആവണം എന്നുള്ള കാര്യം ഞാൻ മറക്കുന്നുമില്ല. നിൻറെ ഉപാധികൾക്ക് മേൽ അടയിരിക്കുന്ന ഒരു കിളിയായി എനിക്ക് ജീവിക്കാനും കഴിയില്ല. എൻറെ ഇഷ്ടങ്ങളും എൻറെ ആഗ്രഹങ്ങളും എൻറെ മനസ്സും എൻറെ ശരീരവും എൻറെ ചിന്തകളും ഒക്കെയും വായിച്ചറിഞ്ഞ, കൈവെള്ളയിലെ രേഖ പോലെ അറിയാവുന്ന നിന്നെ അല്ലാതെ മറ്റാരെയാണ് ഞാൻ സ്നേഹിക്കുക.? നീ എനിക്ക് നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ കഴിയില്ല.

അവൻ: ഞാൻ ഇവിടെ നഷ്ടപ്പെടലുകളെ കുറിച്ചല്ല പറയുന്നത്. നിന്നെ ഉപേക്ഷിച്ചു പോകലുകളെ കുറിച്ചല്ല ഞാൻ പറയുന്നത്. ഞാൻ പറയുന്നത് നിനക്കൊപ്പം ഉണ്ടാകുമ്പോഴും ഞാൻ ഞാനായിട്ട് തന്നെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് നിൻറെ കാര്യവും. നീ എനിക്കൊപ്പം ഉണ്ടായിരിക്കുമ്പോഴും നീയായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്കുവേണ്ടി മാറുകയും എനിക്ക് വേണ്ടി സഹിക്കുകയും എനിക്കുവേണ്ടി എനിക്ക് എനിക്ക് നേരെ സഹതാപമോ സഹനമോ ചെയ്യുന്നത് തീർച്ചയായിട്ടും എനിക്ക് ഇഷ്ടമില്ലാത്ത ഒരു സംഗതിയാണ്. ഞാൻ ഞാനായിരിക്കുകയും നീ നീയായിരിക്കുകയും ചെയ്യുന്ന ലോകത്താണ്  സ്വാതന്ത്ര്യവും സന്തോഷവും സ്നേഹവും പ്രണയവും നമുക്ക് പങ്കിടാൻ കഴിയുന്നത്.

അവൾ: അപ്പോൾ, നിൻറെ ഭാഗത്തുനിന്നും എന്താണ് പ്രണയം എന്നാണ് നീ പറയുന്നത്?

അവൻ: എൻറെ പ്രണയം എന്ന് പറയുന്നത്  ഞാൻ നേരത്തെ പറഞ്ഞല്ലോ ഉപാധികൾ ഇല്ലാത്ത ഒരു സഹജീവിയാത്രയാണ്. ഞാൻ എന്താണോ അങ്ങനെ നീ എന്താണോ അങ്ങനെ ഒരുമിച്ച് ഒരേ പാതയിലൂടെ സഞ്ചരിക്കുക എന്നുള്ളതാണ് എൻറെ കാഴ്ചപ്പാടിൽ പ്രണയം എന്ന് പറയുന്നത്. എനിക്ക് എന്താണ് വേണ്ടതെന്ന് നിനക്ക് മനസ്സിലാകുകയും നിനക്ക് എന്താണ് വേണ്ടത് എന്ന് എനിക്ക് മനസ്സിലാകുകയും  ചെയ്യുകയും ചെയ്യുന്നിടത്ത് , നീ ആഗ്രഹിക്കുന്നത് എന്താണോ അതാണ് ഞാനും ആഗ്രഹിക്കുന്നത് എന്നു വരുന്നിടത്ത് ഒക്കെയാണ് പ്രണയത്തിൻറെ ഒരു പൂർണ്ണത ഉണ്ടാകുന്നത് എന്ന് ഞാൻ കരുതുന്നു. അപ്പോൾത്തന്നെയും വ്യത്യസ്തമായ ചിന്തകൾ ഉള്ള രണ്ടുപേർ തമ്മിൽ വ്യത്യസ്തമായ രീതിയിൽ ജീവിക്കുമ്പോൾ,അവർ ഒന്നിച്ച് ഒരു പ്രണയത്തിൻറെ കീഴിൽ വരുമ്പോൾ അപ്പോഴും അവർ അതേ ചിന്തകളിൽ അവരുടെ അതേ രീതികളിൽ അവർ ജീവിക്കുകയും ഒപ്പം തന്നെ അവർ പരസ്പരം സ്നേഹിക്കുകയും ഒന്നും അങ്ങോട്ടുമിങ്ങോട്ടും ഒന്നും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നത് ഉപാധികളില്ലാത്ത ഒരു പ്രണയത്തിൻറെ ലക്ഷണമായി ഞാൻ കാണുന്നു. അവർക്ക് വേണ്ടത് ചോദിക്കാതെ എടുക്കാനും അവർക്ക് പറയേണ്ടത് ചോദിക്കാതെ അനുവാദമില്ലാതെ പറയാനും അവർക്ക് എന്താണ് വേണ്ടതെന്നുള്ളത് ചോദിക്കാതെ കൊടുക്കാനും അല്ലെങ്കിൽ അറിഞ്ഞു ചെയ്യാനും കഴിയുന്ന ഒരു രീതി അതിനുള്ളിൽ തന്നെ ഉണ്ട്. പക്ഷേ അത് ഒരിക്കലും അവരവരുടെ ഇഷ്ടത്തിനോ ആഗ്രഹങ്ങൾക്കോ ചിന്തകൾക്കോ അവരുടെ സ്വയാർജ്ജിത സദാചാരം മൂല്യങ്ങൾക്കോ എതിരാകാതിരിക്കുക എന്നുള്ളതും പ്രധാനം തന്നെയാണ്. അപ്പോൾ അങ്ങനെ നോക്കുമ്പോൾ ഒരു വ്യത്യസ്തനായ ഒരു മനുഷ്യനായി ഞാൻ എന്നെ കാണുന്നു.  ഒരു സ്വതന്ത്ര വ്യക്തിയായി എനിക്ക് നിന്നെ കാണാൻ കഴിയുകയും കഴിയുമെങ്കിൽ നിനക്ക് എന്നെ കാണാനും കഴിയുമെങ്കിൽ അപ്പോഴല്ലേ നമ്മുടെ പ്രണയം ശരിക്കും പ്രണയമായി തീരുന്നത്. അവിടെ പരാതികളും പരിഭവങ്ങളും ഇല്ലാതെ കണ്ണീരും സങ്കടങ്ങളും ഇല്ലാതെ നമുക്ക് സന്തോഷമായി കഴിയാൻ കഴിയുന്നത് .

അനന്തരം അവർ ആ പുടവ പണിയുന്നത് നിർത്തിവയ്ക്കുകയും വിശ്രമത്തിനായി പുറത്തേക്ക് പോവുകയും ചെയ്തു. ആ പുടവ പൂർത്തിയാകുമോ ?
ബിജു ജി നാഥ് വർക്കല

Friday, July 12, 2024

നഗരം

സ്വപ്നങ്ങളില്ലാത്ത ഒരു നഗരത്തിൽ നിന്നാണ് അവൾ വരുന്നത് .!

ജീവിതത്തിന്റെ പരുക്കൻ പാതയിലൂടെ അതിദൂരം സഞ്ചരിച്ച്, ഇരുട്ടും വെളിച്ചവും സമമായി വീതിച്ച് കിട്ടിയ യാത്ര. വെളിച്ചത്തിൽ കാണാതെ പോയ കാഴ്ചകളും, ഇരുട്ടിൽ അറിയാതെ പോയ വീഴ്ചകളും ഒന്നിച്ചു ചേർന്നപ്പോളവൾ ജീവിതം എന്തെന്നത് മറക്കുകയും താൻ ജീവിച്ചതാണ് ജീവിതം എന്നു കരുതുകയും ചെയ്തു. തന്റെ പാദങ്ങളിൽ തറച്ചുകയറിയ വിഷക്കല്ലുകളും മുള്ളുകളും തനിക്ക് വിധിച്ചിട്ടുള്ള നോവുകൾ ആണെന്ന് സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയും തന്റെ ദൈവത്തിന് നന്ദി പറയുകയും ചെയ്യുവാൻ അപ്പോഴേക്കും അവൾ പഠിച്ചു കഴിഞ്ഞിരുന്നു. ചുറ്റും വീശിയടിക്കുന്ന കാറ്റും പൊള്ളിപ്പിടയിക്കുന്ന ചൂടും തനിക്ക് ആശ്വാസമായി വരുന്ന ദൈവത്തിന്റെ കരങ്ങൾ ആകുമെന്നവൾ ധരിച്ചു. മഞ്ഞണിഞ്ഞ മലകളും, കോടക്കാറ്റും, ചാറ്റൽമഴകളും തന്റെ ജീവിതത്തിനെ തകർക്കാൻ വരുന്ന സാത്താന്റെ മായകൾ ആണെന്നവൾ കരുതി. അവയിൽ നിന്നൊക്കെ അകന്നു നിൽക്കാനും തന്റെ ദൈവത്തെ മുറുകെപ്പിടിച്ചു തനിക്ക് ലഭിക്കുന്നതൊക്കെ സന്തോഷമെന്ന് നിനച്ചു ജീവിക്കുകയും ചെയ്യുക എന്നത്  ഒരു കടമപോലെ അവൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു . 

ആദ്യമായി അവൾ ഈ പുതിയ നഗരത്തിൽ വരുമ്പോൾ, അവളിൽ ഒരു പരിചപോലെ ആ വിശ്വാസവും കൂടെയുണ്ടായിരുന്നു. പക്ഷേ, പതിയെപ്പതിയെ അവൾ പുതിയ നഗരത്തിന്റെ നിറവും മണവും രുചിയും അറിഞ്ഞു തുടങ്ങുകയായി. അവൾ സ്വപ്നം കാണാൻ തുടങ്ങിയത് പുതിയ നഗരത്തിൽ എത്തിയ ശേഷമാണ്. ഈ നഗരം അവൾ ഇന്നുവരെ കാണാത്ത, അവൾ എന്നോ ഒരിക്കൽ ആഗ്രഹിച്ചിരുന്ന, സ്വപ്നം കാണാൻ മോഹിച്ചിരുന്ന പലതും അവൾക്ക് നല്കി. അവൾ സ്വപ്നം കണ്ടുതുടങ്ങി. ആദ്യമാദ്യം സ്വപ്നം കാണുന്നത് പോലും അവളെ ചകിതയാക്കിയിരുന്നെങ്കിൽ പിന്നെപ്പിന്നെ സ്വപ്നം കാണാതെയാകുന്ന ദിനമാണ് അവളിൽ വിഷാദം നിറയ്ക്കാൻ തുടങ്ങിയത്. അവളുടെ ലോകത്തിൽ, പൂക്കൾ പുഞ്ചിരിക്കാനും തേൻ ചുരത്താനും തുടങ്ങി. അവളുടെ പാതകൾ പച്ചപ്പ് നിറഞ്ഞതാകുകയും, പുൽനാമ്പുകൾ അവളുടെ പാദങ്ങളിൽ ഉമ്മവയ്ക്കാനും ഇക്കിളിയിടാനും തുടങ്ങി. അവൾ കുളിക്കുമ്പോൾ മീൻചുണ്ടുകൾ അവളുടെ മൃദുലവികാരങ്ങളിൽ കുളിരു നിറച്ചുതുടങ്ങി. 

നോക്കൂ.... ഒരു നഗരം മാറിയപ്പോൾ അവളിൽ എന്തൊക്കെ മാറ്റങ്ങളാണ് !!!. അവളുടെ വിഷാദ നയനങ്ങളിൽ ഇപ്പോൾ നക്ഷത്രങ്ങൾ കൂടുവച്ചിരിക്കുന്നു. അവളുടെ വരണ്ട ചുണ്ടുകളിൽ ചെറിപ്പഴങ്ങൾ ചായം തേക്കുന്നു. അവളുടെ മങ്ങിയ കവിൾത്തടങ്ങൾ അസ്തമയ സൂര്യനോട് യുദ്ധം ചെയ്തു തുടങ്ങിയിരിക്കുന്നു. ഉണങ്ങിപ്പോയെന്ന് അവൾ കരുതിയ മുലക്കണ്ണുകൾ മുന്തിരിച്ചോപ്പിൽ തുടുത്തു വന്നിരിക്കുന്നു. കടന്തലുകൾ കൂടുവച്ച പുക്കിൾച്ചുഴിയിൽ ഇന്ന് തേനീച്ചകൾ വിരുന്നുവരുന്നു. കരിവണ്ടുകൾ ആക്രമിച്ചിരുന്ന പെൺപൂവിൽ  ശലഭങ്ങൾ വിരുന്നു വരാൻ തുടങ്ങിയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞുപോയെന്ന് കരുതിയ  കാൽവിരലുകളിൽ റോസാപുഷ്പങ്ങൾ ഛായം പുരട്ടിത്തുടങ്ങിയിരിക്കുന്നു. 

നിങ്ങളറിയും അവളെ. നിങ്ങളല്ലാതെ ആരാണവളെ അത്രയും കൃത്യമായി അറിയാതിരിക്കുക. പുരാതനമായ ആ നഗരം വിട്ടു നിങ്ങളുടെയും പാദങ്ങൾ ചലിച്ച് തുടങ്ങിയിട്ടുണ്ടാകണം ഇപ്പോൾ .... നിങ്ങളുടെ വരവും കാത്ത് നഗരം എപ്പോഴേ ഉണർന്നിരിക്കുകയാണ് ..
ഒരിക്കലും സഫലമാകില്ലെന്ന് കരുതിയ ഒന്നും വ്യർത്ഥമോഹങ്ങളായി ഒടുങ്ങാതിരിക്കാനും, അവൾ സന്തോഷിച്ചതു പോലെ സന്തോഷിക്കാനും ആഗ്രഹിക്കുന്നവർ സ്വപ്നം കാണുന്നുണ്ട് ഈ നഗരത്തിനെ. നിങ്ങളെ ചൂഴ്ന്ന് നില്ക്കുന്ന എല്ലാം തന്നെ നിങ്ങൾ കരുതും പോലെ നിങ്ങളുടെ ലോകമല്ല. നിങ്ങൾ സ്വപ്നം കണ്ടിരിക്കാം ഒരിക്കൽ. ചിത്രശലഭങ്ങളെപ്പോലെ പെറ്റിക്കോട്ടിൽ പറന്നു നടന്ന ബാല്യത്തിലോ, നിഗൂഢമായ ഒരാനന്ദം കണ്ണുകളിൽ നിങ്ങൾ മാത്രം കാണും വിധം മറച്ചു പിടിച്ച കൗമാരത്തിലോ നിങ്ങൾ ആഗ്രഹിച്ച ആ നഗരം! എപ്പഴോ നിങ്ങൾ പുരാതന നഗരത്തിൽ തളച്ചിടപ്പെട്ടു പോയിരിക്കുന്നു. നിങ്ങളുടെ കാലുകളിൽ അദൃശ്യമായ ഒരു ചങ്ങലക്കൊളുത്ത് കുത്തിനോവിക്കുന്നുണ്ടാവും. ഓർക്കുക ....നഗരം നിങ്ങളെ കാത്തിരിക്കുന്നു.
@ബിജു.ജി.നാഥ് വർക്കല

Friday, July 5, 2024

വെളിപാടു പുസ്തകം ഒന്നാം വാള്യം.

വെളിപാടു പുസ്തകം ഒന്നാം വാള്യം.
...........................................................
എൻ്റെ ബുദ്ധിക്കുമപ്പുറം നില്ക്കുമീ 
അല്പപ്രാണനെ തെല്ലൊന്നു നോക്കവേ.
എന്ത് കാരണം കൊണ്ടു ഞാനിപ്പഴും
കൊണ്ടു പോകുന്നീ ദേഹവും ദേഹിയും.?

കണ്ടു നില്ക്കും ജനത്തിന് രസിക്കുവാൻ
ഒന്നുമില്ലിന്ന് ബാക്കിയായെന്നിലായ്.
പ്രാണൻ പോകുന്ന നേരവും കാത്തെന്നിൽ
പാത്തിരിക്കും കൃമികളല്ലാതൊന്നുമേ !

പ്രണയം ആസ്വദിച്ചീടുവാൻ കഴിയാത്ത
ഹൃദയമൊന്നതുണ്ടീ ശരീരത്തിലായ്.
കാമമോഹിതമേറുന്ന  ചിന്തയാൽ 
ചോണനുറുമ്പ് മേഞ്ഞു നടക്കും തലച്ചോറും.

ഒന്നു ചിന്തിക്കിൽ എത്ര കുതൂഹലം! 
ഇപ്രപഞ്ചവും ഇരുകാലി മൃഗങ്ങളും.
ഒത്തു കിട്ടിയാൽ സത്തയെടുത്തിട്ട്
ചാവു നിലത്തിൽ വലിച്ചെറിഞ്ഞീടുന്നോർ!

ആത്മബന്ധമെന്നുള്ളൊരു പദത്തിൻ്റെ
ആത്മാവിനെ ചുട്ടെരിക്കുന്നവർ
ഒന്നു താങ്ങാൻ ഒട്ടൊന്നു മുതിരാതെ
മറ്റൊരാളെ തിരഞ്ഞു പിടിക്കുന്നവർ.

എത്ര തിരയുവാൻ മുതിരുകയാണെങ്കിലും
ഓർത്തുകൊള്ളുക നിങ്ങളെൻ മാളോരെ.
കിട്ടുകില്ലെവിടെയും നിങ്ങൾക്കൊരിക്കലും
മനുഷ്യനെന്ന പദത്തിൻ്റെ സത്തയെ....
@ബിജു.ജി.നാഥ് വർക്കല 05.07.2024