Saturday, June 10, 2023

പെണ്ണ്

പെണ്ണ് 
..............................

അമ്മ വീടിന്‍ വിളക്കെന്ന് ചൊല്ലുന്നു 
കത്തിയണയും ദീപമോ സ്ത്രീജന്‍മം !
അവള്‍ മകള്‍, അവള്‍ ഭാര്യ, അവളമ്മ... 
എവിടെയുണ്ടവള്‍ക്കായ് തനിവിലാസം.(2) 

പെണ്ണെന്ന ജീവിതം മറ്റുള്ളവര്‍ക്കായ് 
എന്നും ജീവിച്ച് തീര്‍ക്കേണ്ടതൊന്നെന്നോ ! 
പെണ്ണായ്പ്പിറന്നാല്‍ മണ്ണായ്ത്തീരുവോളം 
കണ്ണീര് കൂടെപ്പിറപ്പെന്നോ വാസ്തവം?

പെറ്റുവീഴുമ്പോഴേ ചുമക്കുന്നു ശാപം. 
ആര്‍ത്തവം വന്നാല്‍ തീരുന്നു സ്വാതന്ത്ര്യം 
കെട്ടിച്ചുവിട്ടാല്‍ ഭാരമൊഴിഞ്ഞത്രേ 
പെറ്റുകഴിഞ്ഞാലോ കടമകള്‍ കൂടുന്നു .  

ഓജസ്സും തേജസ്സും ഉള്ളകാലത്തിങ്കല്‍
വേണമവളെ ഇണയ്ക്കും തുണയ്ക്കുമായ്.
വീണുപോകില്‍, വിരൂപയാണെങ്കില്‍ 
അംഗഭംഗം വന്നീടുകില്‍ തൃണമാകുന്നു.

ഒറ്റയ്ക്ക് നടക്കുവാന്‍, കാഴ്ചകള്‍ കാണാന്‍ 
ഇഷ്ടമുള്ളൊരു ചലച്ചിത്രം കാണുവാന്‍ 
ഇത്തിരി ചാന്ദ്രവെളിച്ചം നുകരുവാന്‍ 
ഇല്ലവള്‍ക്കിവിടെ  സ്വാതന്ത്ര്യമെന്നഹോ ! 

ചുമക്കുന്നുടലിന്റെ ഭാരം കാലമേതിലും 
ചെറുത്തുനില്‍പ്പിന്റെ സമരമായ് ജീവിതം.
ഒന്നു കുതറിയാല്‍ കേള്‍ക്കുന്നു പഴി 
പെണ്ണ്‍ വീടിന്‍ വിളക്കാകണം എന്നുമേ...

എത്ര കാലം ജീവിച്ചുവെന്നുണ്ടായ്കിലും
എത്ര മഹത്തുക്കളെ നല്‍കിയെന്നാകിലും 
കാലമവരെ അറിയുന്നതെന്നുമേ താത-
നാമം കൊണ്ടല്ലാതെ കാണുമോ ന്യൂനം.

ഭരിക്കുവാന്‍ നയിക്കുവാന്‍ നിയന്ത്രിക്കുവാന്‍ 
സഹിക്കുവാന്‍ പൊറുക്കുവാന്‍ ശിക്ഷിക്കുവാനും 
കഴിവില്‍ തെല്ലുമവളില്ല പിന്നിലെങ്കിലും കേള്‍പ്പൂ  
അബലയാണ് ചപലയാണ് പെണ്ണവള്‍ ഭൂവില്‍. 

സമത്വമാണ് വേണ്ടതീ മണ്ണിലും വിണ്ണിലും 
മറക്കുവാതിരിക്കത് മനുഷ്യരെ നിങ്ങള്‍. 
ജനിച്ചുവെന്നാകില്‍ മരിച്ചിടും വരെയും 
മനുഷ്യരെല്ലാവരും ഒന്നായിരിക്കട്ടെ . (2)
@ബിജു ജി നാഥ് വര്‍ക്കല
https://youtu.be/PrfbszYx6ts

No comments:

Post a Comment