Friday, September 18, 2020

ലോക ക്ലാസ്സിക് കഥകള്‍ ....................... പരിഭാഷ: ബാബു ജോസ്

 

ലോക ക്ലാസ്സിക് കഥകള്‍

പരിഭാഷ: ബാബു ജോസ്

എല്‍.ബി.ജെ പബ്ലീഷിങ്

വില : 90.00 രൂപ(ആമസോണ്‍)

 

 

മലയാള കഥാസാഹിത്യത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത് വിദേശ കഥകളെ മൊഴിമാറ്റം ചെയ്തു അവതരിപ്പിക്കപ്പെട്ടുകൊണ്ടാണ് എന്നു കാണാം. ഒട്ടനവധി മൊഴിമാറ്റങ്ങള്‍ ഇങ്ങനെ ആംഗലേയ ഭാഷയില്‍ നിന്നും റഷ്യന്‍ ഭാഷയില്‍ നിന്നും അറബി ഭാഷയില്‍ നിന്നും ഫ്രഞ്ച് ഭാഷയില്‍ നിന്നുമൊക്കെ മലയാളിക്ക് ലഭിച്ചിരുന്നു . കുട്ടികള്‍ക്ക് വേണ്ടി മൊഴിമാറ്റം ചെയ്യപ്പെട്ട റഷ്യന്‍ നാടോടിക്കഥകള്‍ വളരെ പ്രസിദ്ധമായിരുന്നുവല്ലോ. മലയാളത്തിലെ പ്രശസ്തരായ ഒട്ടുമിക്ക എഴുത്തുകാരും അവരുടെ വായനാലോകം വികസിച്ചത് ലോകസാഹിത്യം വായിച്ചുതന്നെയെന്ന്  പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് . ആംഗലേയ ഭാഷ നന്നായി അറിയുമായിരുന്ന വിദ്യാസമ്പന്നരായ ആ തലമുറ അവര്‍ വായിച്ചവയില്‍ നിന്നും മികച്ചത് എന്നവര്‍ക്ക് മനസ്സിലായവ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു . ചിലരെങ്കിലും മൊഴിമാറ്റം ചെയ്യുന്നതിന്  പകരം ആ കഥകളെ തങ്ങളുടെ സര്‍ഗ്ഗശേഷി ഉപയോഗിച്ച് സ്വന്തം രചനകള്‍ ആക്കുകയും ചെയ്തിട്ടുണ്ട് .

   ബാബു ജോസ് എന്ന എഴുത്തുകാരന്‍ എല്‍ ബി ജെ പബ്ലീഷിങ്ങിന്റെ കീഴില്‍ പുറത്തിറക്കിയ ലോക ക്ലാസ്സിക് കഥകള്‍ എന്ന പുസ്തകത്തില്‍ മൂന്നു കഥാകാരന്‍മാരുടെ ഓരോ കഥകള്‍ ആണ് പരിചയപ്പെടുത്തുന്നത് . ഏണസ്റ്റ് ഹെമിംഗ് വേ , ആന്‍റണ്‍ ചെക്കോവ് , മോപ്പസാംഗ് എന്നിവരാണത് . ചെറുകഥകളുടെ ലോകത്ത് മുടിചൂടാമന്നന്മാര്‍ ആയി കണക്കാക്കുന്ന ഇവരുടെ മൂന്നുപേരുടെയും കഥകള്‍ കഥാസ്വാദകര്‍ ഒരിയ്ക്കലും വിട്ടുപോകുകയില്ല എന്നുതന്നെയാണ് വിശ്വാസം. വിവിധ വീക്ഷണ കോണുകളിൽ നിന്നു കൊണ്ട് മനുഷ്യ ജീവിതത്തിന്റെ വിവിധങ്ങളായ ചിന്താധാരയെ മാനസികമായും സാമൂഹികമായും നോക്കിക്കാണുന്ന കഥകള്‍ ആണ് ഇവരുടേത് എന്നു കാണാം . കഥകള്‍ സഞ്ചരിക്കുന്ന വഴികളുടെ അഭൗമമായ സൗന്ദര്യം വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനാശൈലിക്കുടമകള്‍ ആയ ഈ എഴുത്തുകാരുടെ കഥകളില്‍ നിന്നും ശ്രീ ബാബു ജോസ് തിരഞ്ഞെടുത്തത് ഓരോ കഥകള്‍ മാത്രമാണു .

   ഹെമിംഗ് വെയുടെ ഹില്‍സ് ലൈക് വൈറ്റ് എലിഫന്‍റ്സ് എന്ന കഥയാണ് ആദ്യത്തേത്. വെറും രണ്ടു കഥാപാത്രങ്ങള്‍, ഒരു റയിൽവേ സ്റ്റേഷനില്‍ ഒരു യാത്രയ്ക്ക് ആയി എത്തിച്ചേരുന്നതും അവരുടെ യാത്രയുടെ ഉദ്ദേശം എന്തെന്നത് വളരെ ലഘുവും എന്നാല്‍ ഗുപ്തവും ആയ സംഭാഷണങ്ങൾ കൊണ്ട് വെളിപ്പെടുത്തുന്നതും ആയ ഒരു കഥയാണത് . ഈ കഥയുടെ പ്രത്യേകത എന്താണ് എന്നു ചോദിച്ചാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കത്തോലിക്ക സഭയുടെ കഠിനമായ മതബോധവും മതനിയമവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ , ഒരു ഗര്‍ഭഛിദ്രം നടക്കുവാന്‍ പോകുന്നതിന്റെ ഭയവും ആശങ്കകളും മാനസികവ്യാപാരങ്ങളും പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‍ വളരെ കൈയ്യടക്കവും സമൂഹ്യമര്യാദയും പുലര്‍ത്തുന്ന കാഴ്ച മനോഹരമാണ് എന്നുള്ളതാണ്. . സൂചനകളും , ദ്വയാര്‍ത്ഥങ്ങളും നിറഞ്ഞ സംഭാഷണപ്രക്രിയയിലൂടെ ആ കഥ വായനയെ രസാവഹമാക്കുന്നു . ചെക്കോവിന്റെ ദി ലേഡി വിത്ത് ദ പെറ്റ് ഡോഗ് എക്കാലത്തെയും മികച്ച ചെറുകഥകളില്‍ ഒന്നെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മനുഷ്യമനസ്സുകളുടെ ചിന്തകളെയും പ്രവര്‍ത്തിയെയും വിശദമായി പരിചയപ്പെടുത്തുന്ന ഒരു കഥയാണ് ഇത് . പ്രണയം , രതി, ദാമ്പത്യം എന്നിവയുടെ രസതന്ത്രത്തില്‍ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ ചിന്താപരിസരങ്ങളിലൂടെ ഒരു മനോഹരമായ പ്രണയവും രണ്ടു മനുഷ്യരുടെ കുടുംബജീവിതത്തിന്റെ  വൈഷമതകളും പ്രതിപാദിക്കുന്നു ഈ കഥ . പൊതു ജീവിതവും  സ്വകാര്യ ജീവിതവും എങ്ങനെയാണ് മനുഷ്യരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് എന്നു ഈ കഥ വ്യക്തമായി അവതരിപ്പിക്കുന്നു .  കൂട്ടത്തില്‍ ഏറ്റവും മനോഹരവും വ്യത്യസ്ഥവും ആയി തോന്നിയ കഥയാണ് മോപ്പസാംഗ് എഴുതിയ  'ദ പ്പീസ് ഓഫ് സ്ട്രിംഗ് ' എന്ന കഥ . മനുഷ്യമനസ്സിന്റെ ഏറ്റവും ലോലമായ തന്ത്രികളെ , വളരെ വിശദമായി തൊടുന്ന മോപ്പസാംഗ് എന്ന എഴുത്തുകാരന്‍ മാനസിക രോഗം വന്നു അകാലത്തിൽ മരിച്ചുപോയി എന്നത് സാഹിത്യത്തിന് വലിയ ഒരു നഷ്ടം തന്നെയാണ് എന്ന് പറയാതെ വയ്യ . ഒരു ചെറിയ ചരട് വഴിയില്‍ നിന്നും വീണുകിട്ടുന്ന ഒരു മനുഷ്യന്‍ ഒരു കള്ളനായി , തന്റെ നിരപരാധിത്വം തെളിയിക്കാനാവാതെ ഒരു ഹാസ്യകഥാപാത്രമായി മരിക്കേണ്ടി വരുന്നത് എത്ര സങ്കടകരമായ ഒരു അവസ്ഥയാണ് . നമുക്കിടയില്‍ ഇന്നും , ചെയ്യാത്ത തെറ്റിന്റെ പഴിയും പേരി ജീവിതകാലം മുഴുവന്‍ ചിലവഴിക്കേണ്ടി വരുന്ന എത്രയോ മനുഷ്യരുണ്ട് എന്നതാണു ഈ കഥയുടെ പ്രസക്തി . വളരെ മനോഹരവും ലളിതവുമായി ഈ കഥയെ അവതരിപ്പിച്ചിട്ടുണ്ട് . ഇതിലെ ഓരോ നിമിഷങ്ങളും വായനയുടെ ആകാംഷയെയും വികാരങ്ങളെയും ബാധിക്കുന്ന തരത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് എന്നു കാണാം . സാഹചര്യങ്ങളും , പകയും ഒക്കെ എങ്ങനെയാണ് ഒരു മനുഷ്യന്റെ വിധി നിര്‍ണ്ണയിക്കുന്നത് എന്നീ കഥ പറഞ്ഞു തരുന്നുണ്ട് .

   പൊതുവേ തര്‍ജ്ജമകള്‍ക്ക് സംഭവിക്കുന്ന ദുര്യോഗം കഥയുമായി ഒരിയ്ക്കലും താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത കസര്‍ത്ത്  ആകുന്നു എന്നതാണ്. മൂലകഥയില്‍ നിന്നും തര്‍ജ്ജമ അകന്നു പോകുകയോ പനുപദ തര്‍ജ്ജമ മൂലം വായന വൈകൃതമാകുകയോ ചെയ്യുന്ന ഒരുപാട് തര്‍ജ്ജമകള്‍ നമുക്ക് കാണാന്‍ കഴിയും . പക്ഷേ ഭാഗ്യവശാല്‍ ബാബു ജോസ് എന്ന എഴുത്തുകാരന്‍ ഇവിടെ വളരെ മനോഹരമായി ഈ കഥകളെ മൊഴിമാറ്റം നടത്തിയിരിക്കുന്നു എന്നു കാണാം.  വായനയില്‍ ഒരു വിരസതയും അനുഭവപ്പെട്ടില്ല എന്നത് മാത്രമല്ല , കഥയെ ആസ്വദിച്ചു വായിക്കുവാന്‍ കഴിയുകയും ചെയ്തു എന്നത് മൊഴിമാറ്റത്തിന്റെ സൗന്ദര്യം ആണ് . ഇത്തരം മൊഴിമാറ്റ സംരംഭങ്ങള്‍ വായനയുടെ വസന്തം വിരിയിക്കുക തന്നെ ചെയ്യും .കൂടുതല്‍  മൊഴിമാറ്റങ്ങള്‍ ഈ എഴുത്തുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നു .ആശംസകള്‍ നേര്‍ന്നുകൊണ്ടു ബി.ജി.എന്‍ വര്‍ക്കല  

  

 

No comments:

Post a Comment