Thursday, May 29, 2025

കുന്താപുരത്തെ കടൽ........ഡോ. വള്ളിക്കാവ് മോഹൻദാസ്,

 
കുന്താപുരത്തെ കടൽ(കഥകൾ),
ഡോ. വള്ളിക്കാവ് മോഹൻദാസ്,
സാഹിത്യപ്രവർത്തകസഹകരണ സൊസൈറ്റി,
വില :120 രൂപ.


ലളിതമായ കഥകൾ വായിക്കാൻ കഴിയുന്നത് ഒരു സുഖാനുഭൂതിയാണ്. നമ്മുടെ സമയം ലാഭിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം തന്നെ വളരെ രസാവഹമായ ജീവിതാനുഭവങ്ങളെ നമുക്കവ സമ്മാനിക്കുക കൂടിച്ചെയ്യും. അതിനാലാകണം കഥകൾ പലപ്പോഴും ചെറിയതാണെങ്കിൽ വായനക്കാർ കൂടുന്നതിൻ്റെ ഒരു കാരണവും. ഡോ. വള്ളിക്കാവ് മോഹൻദാസിൻ്റെ പത്തുകഥകളാണ് കുന്താപുരത്തെ കടൽ എന്ന ഈ ചെറിയ പുസ്തകത്തിലുള്ളത്. വളരെ ലളിതമായി എന്നാൽ മനോഹരമായി പറഞ്ഞു പോകുന്ന കഥകൾ. ഭാഷയുടെ ലാളിത്യം മാത്രമല്ല കഥയെ മികച്ച താക്കുന്നത് അവയുടെ വ്യവഹാര തലങ്ങളുമാണ്. ജീവിതത്തിലെ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ള കുറേ മനുഷ്യരെ ഒരു പുസ്തകത്തിൽ ഒതുക്കി എഴുത്തുകാരൻ വച്ചുനീട്ടുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മധ്യവയസ്കർക്കു വരെ മാത്രമാകും പരിചിതരെന്നു കരുതാം. എന്നാൽ അവയിപ്പോൾ പുതു തലമുറയും പരിചയപ്പെടും. അത്രമേൽ ഹൃദ്യമായി അവയെ കഥകളിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുന്നു.

മാന്തളിർഗന്ധം എന്ന കഥയാണാദ്യം. നാട്ടിലെ, മെച്ചപ്പെട്ട ഒരു റൗഡിയും പണിക്കാരനും ആയിരുന്ന ഒരാൾ ഇഎംഎസിന്റെ പ്രസംഗം കേട്ടതോടെ മനുഷ്യനായി മാറിയ കഥയാണിത്. കുത്തും കോമയും ഇടങ്ങളിൽ വേണ്ടതുപോലെ ഉപയോഗിക്കാതിരുന്നത് മൂലം തമാശകൾ വായനയിൽ കല്ലുകടിയായെങ്കിലും തുടക്കം നല്ലതായിരുന്നു. മണ്ണും പ്രകൃതിയും മനുഷ്യനും ഒരു സ്വാഭാവിക ചോദന പോലെ കടന്നുവരുന്ന കാഴ്ച ഒടുവിൽ എത്തുമ്പോൾ വിപ്ലവം, ഇടതുപക്ഷം എന്നീ കാഴ്ചകളിലേക്ക് ചിന്തകളിലേക്കും പരിവർത്തനം ചെയ്യുന്നു കഥയിൽ. പാലമൂടുകാവിലെ അന്തേവാസികൾ ആയിരുന്നു അടുത്ത കഥ. ബ്രാഹ്മണ്യം തല ഉയർത്തി നിന്ന നാട്ടിൻപുറത്തിന്റെ അപചയ കാഴ്ചകളിലേക്കാണ് മുഴുത്ത മുലകളും കറുത്ത ദേഹവും 10 മക്കളുമായി അവൾ വന്നത്. ഒടുവിൽ പുറമ്പോക്കിൽ നിന്നും അവൾ ജനങ്ങളുടെ സ്വീകാര്യതയിലേക്ക് നടന്നു കയറുമ്പോൾ മകൾ നമ്പൂതിരിയെ കെട്ടി പുരോഗമന വിപ്ലവം പൂർണമാക്കിയ ഒരു കഥയായിരുന്നു അത്.
അടുത്ത കഥ ആനിമേഷൻ ചെയർ എന്നതായിരുന്നു. യാന്ത്രിക ലോകത്തിൻറെ ശുദ്ധ ജീവിതം വെളിപ്പെടുത്തുന്ന ഒരു കഥ. കലാകാരന്മാരുടെ ദാമ്പത്യജീവിതം എന്നും പരാജയങ്ങളുടെ ശവപ്പറമ്പ് ആയിരിക്കും എന്ന പൊതുബോധത്തിന് ശരിവെക്കുന്ന രണ്ടുപേരുടെ കഥയാണിത്. വിഭിന്ന വഴികളിൽ സഞ്ചരിച്ച ഒരു ഭർത്താവും ഭാര്യയും മകനും  തലമുറകളുടെ കാഴ്ചപ്പാടുകൾ കുടുംബ ബന്ധങ്ങളിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നത്  ഈ കഥയിൽ അവതരിപ്പിക്കുന്നു. ശീലാവതിയുടെ അപൂർവ്വ രഹസ്യങ്ങൾ ആണ് അടുത്ത കഥ. പഴയകാല നാട്ടിൻപുറ ജീവിതങ്ങളുടെ കാഴ്ചകളെ എഴുത്തുകാരൻ പുനഃസൃഷ്ടിക്കുന്ന ലളിത കാഴ്ചകളാണ് ഈ കഥയിലെ മർമ്മം. തൂങ്ങിയാടുന്ന മുലകളുമായി വീട്ടുപണിക്കു വന്നിരുന്ന സമൂഹ കണ്ണുകളിലെ താഴ്ന്ന ജാതിക്കാരായ ചില മനുഷ്യരുടെ കഥയാണിത്. ആധുനിക കാലത്തിന് നഷ്ടവും കൗതുകവുമായ കാഴ്ച. അവർ വളർത്തിയ കുട്ടികൾ. അവർ പഠിപ്പിച്ച പാഠങ്ങൾ, പറഞ്ഞ കഥകൾ അവരുടെ മാർച്ചൂടിൽ വളർന്ന കുഞ്ഞുങ്ങൾ ഇന്നു വലുതായിരിക്കുന്നു. അവരുടെ മക്കളുടെ മക്കൾക്ക് ഇന്ന് കഥയറിയില്ല ജീവിതവും. സുറുമയെഴുതിയ നാത്തൂൻ എന്ന കഥ ഗ്രാമീണ ജീവിതത്തിലെ മറ്റൊരു കാഴ്ചയാണ്. ട്രാൻസ് ജീവിതം നയിക്കുന്ന ഒരു മനുഷ്യൻ്റെ കഥ മനുഷ്യത്വപരമായ ഒരു നല്ല പ്ലോട്ട് തന്നതോടെ ആ കഥ പാടെ മാറി. പതിവു ശീലുകളിൽ നിന്നും മാറി വളരെ മികച്ച ഒരു വായന തന്നു. കിളിമരം എന്ന കഥയും നല്ല കഥയായിരുന്നു. ഒറ്റപ്പെട്ട മനുഷ്യ ജീവിതങ്ങളുടെ ആത്മനൊമ്പരങ്ങളെ പറയാതെ കാട്ടിത്തന്ന ഒരു കഥ. വെള്ളിക്കോളാമ്പി എന്ന കഥയിലെ പശ്ചാത്തലം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ രാത്രി മേളകളെ ഓർമ്മിപ്പിച്ചു. നർമ്മം കൂട്ടിക്കലർത്തിയ ഒന്നാണെങ്കിലും ഉദരനിമിത്തം ബഹുകൃതവേഷം എന്ന തത്വത്തിലൂന്നി കഥയെ വഴി നടത്തുന്നത് കാണാനാവുന്നുണ്ടായിരുന്നു.  ടൈറ്റിൽ കഥയായ കുന്താപുരത്തെ കടൽ കേരളം വിട്ട് കർണാടകത്തിൽ വച്ചാണ് സംഭവിച്ചിരിക്കുന്നത്. സംഗീതം ഇതിവൃത്തമായ ഇക്കഥയിൽ ശുദ്ധസംഗീതവും ആധുനിക സംഗീതവും തമ്മിലുള്ള അമേയമായ ആലിംഗനം കാണാം. നന്നായി വിഷയം പഠിച്ചെഴുതിയ ഒരു കഥ ആയിരുന്നു. നല്ല വായന സുഖം നല്കി. സൈക്കിൾ എന്ന കഥ പതിവുപോലെ ഗ്രാമ പശ്ചാത്തലം തന്നെ. പഴയ ഓർമ്മകളിലെ സൈക്കിൾ യജ്ഞക്കാരുടെ ജീവിതത്തിൽ നിന്നും ഒരേട്. സാധാരണ കേൾക്കുന്ന ക്ലീഷേകൾക്കപ്പുറം വ്യത്യസ്ഥതയുള്ള ജീവിതകഥ. ദയാസഞ്ചാരമെന്ന അവസാന കഥ ഒരു രാത്രികാലട്രെയിൻ യാത്രയുടെ ഭംഗിയും ഭയവും ഗന്ധവും വ്യക്തമായി അനുഭവപ്പെടുത്തിയ കഥയായിരുന്നു. ചില മനുഷ്യർ നാം കരുതുന്നത് പോലെ വെറും ചീഞ്ഞ മനുഷ്യരല്ല എന്ന ചൂണ്ടിക്കാട്ടൽ കൂടിയായിരുന്നു ആ കഥയുടെ സാരം.
ഇടതുപക്ഷ ചിന്താഗതിയുമായി അടുത്തു നില്ക്കുന്ന ഒരാൾ എന്ന കാഴ്ച നല്കിയ ആദ്യ രണ്ടു കഥകൾക്കു ശേഷം കഥാകാരൻ തൻ്റെ യാത്ര നഗരത്തിലേക്കും പൊടുന്നനെ ഗ്രാമീണാന്തരീക്ഷത്തിലേക്കും മാറ്റിയപ്പോൾ വ്യത്യസ്തമായ രുചി ഭേദങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു എന്നതാണീ പുസ്തകം നല്കിയ വായനാനുഭവം. കൂടുതൽ വായനകൾ അർഹിക്കുന്ന ഒരെഴുത്തുകാരൻ്റെ കൈയ്യൊപ്പുപതിഞ്ഞു കിടക്കുന്ന ഈ പുസ്തകം കുറേയേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. സസ്നേഹം ബി.ജി.എൻ വർക്കല

Monday, May 19, 2025

നശാ........ നിഷ നാരായണൻ

നശാ (കവിതകള്‍ )
നിഷാ നാരായണന്‍ 
പുസ്തക പ്രസാധക സംഘം 
വില :100 രൂപ


കവിയവൾ - സ്നേഹമുള്ളവൾ, ഞങ്ങളെ
എഴുതിക്കൊണ്ടേയിരിക്കുന്നു.
കവിയവൾ - ഭാഷയുള്ളവൾ,
അവരെഴുതിക്കൊണ്ടേയിരിക്കുന്നു." (അവൾ )

കവിതകളുടെ വായന എന്നത് ഒരു അനുഭൂതിയാകുന്നത് വ്യത്യസ്ഥത സ്പര്‍ശിക്കുമ്പോഴാണ് . കവിതകളുടെ രൂപഭാവങ്ങളെ , പരമ്പരാഗതകളെ ഒക്കെ കീഴ്മേല്‍ മറിക്കുന്ന പരീക്ഷണങ്ങളുടെ കാലമാണിത് . അതിനാല്‍ത്തന്നെ കവിതകളെ സമീപിക്കുന്നവര്‍ അല്പം ശ്രദ്ധ വായനയില്‍ കൊടുത്തില്ലെങ്കില്‍ കവിത അവരെ ബലാല്‍ഭോഗം ചെയ്യുകയും മോഹാലസ്യത്തില്‍ അകപ്പെടുത്തുകയും ചെയ്യും. വികാരങ്ങളെ ജനിപ്പിക്കുക , അനുഭവിപ്പിക്കുക , ആനന്ദിപ്പിക്കുക ഇവയൊക്കെ കവിതകളുടെ സ്ഥായിയായ ധര്‍മ്മമായി കാണണം. അതിനാലാണ് കവിതകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ആസ്വാദകര്‍ കവിയെ പ്രണയിക്കുകയോ കവിയുടെ ആരാധകര്‍ ആയി മാറുകയോ ഒക്കെ ചെയ്യുന്നത് . നിര്‍ഭാഗ്യവശാല്‍ അത്തരം കവികള്‍ ഇന്ന് വളരെ ദുര്‍ലഭമാണ്. നമുക്കിപ്പോഴും പാശ്ചാത്യരെ നോക്കി ഇരിക്കാനാണ് ആ കാര്യത്തില്‍ താത്പര്യവും അനുഭവവും. ഷെല്ലി കീത്ത് , ഇബ്സന്‍ , നെരൂദ , സില്‍വിയ പ്ലാത് ,റൂമീ തുടങ്ങിയ കുറച്ചു ഐക്കണുകള്‍ അല്ലാതെ നമുക്ക് എന്താണ് കൂട്ട് . മലയാളത്തില്‍ മാധവിക്കുട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഇത്തരം പ്രണയവും ആരാധനയും ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞവര്‍ ആണെന്നത് മറച്ചു വയ്ക്കുന്നില്ല. ഓണ്‍ലൈന്‍ കവികളിലേക്ക് വരികയാണെങ്കില്‍ അഥവാ സോഷ്യല്‍മീഡിയ കവികളിലേക്ക് വരികയാണെങ്കില്‍ ഇവിടെ കാട്ടിക്കൂട്ടലുകളുടെ അയ്യരുകളിയാണെന്ന്  മാത്രം പറയാം. മുലയെന്നോ യോനിയെന്നോ ലിംഗമെന്നോ എഴുതുന്നവളും രതിയെ പറയുന്നവളും, അതുപോലെ രാഷ്ട്രീയമെഴുതുന്നവനും സ്ത്രീ വര്‍ണ്ണനയോ രതിയോ പ്രണയമോ എഴുതുന്നവനും  മഹാകവികള്‍ എന്നു പറയുന്ന ഒരു സമൂഹമാണത്. നിമിഷ കവിതകള്‍ ആണ് ഇന്ന് സംഭവിക്കുന്നത് . ഒന്നു വായിച്ചു ഒന്നു കേട്ടു ഒന്നു ആസ്വദിച്ച് മറന്നു പോകാന്‍ വിധിക്കപ്പെട്ട കവിതകള്‍ . വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണു ഇതില്‍ നിന്നും രക്ഷപ്പെട്ടു പോകുക . അവരുടെ വരികള്‍ ചിലപ്പോള്‍ ചിലരെങ്കിലും ഓര്‍മ്മയില്‍ കരുതിവയ്ക്കുകയോ കുറിച്ചു വയ്ക്കുകയോ ചെയ്യാന്‍ തക്കവണ്ണം കാമ്പുള്ള , രസാവഹമായ സ്മരണകള്‍ ആകുന്നതിനാലാണത്. 
കൂട്ടത്തില്‍ ഭേദപ്പെട്ടവയെ വായിക്കുക എന്നത് മാത്രമാണു കരണീയമായുള്ളത് . അതിനാല്‍ത്തന്നെ വ്യത്യസ്ഥമായ വായനകളെ ഓര്‍ത്തു വയ്ക്കേണ്ടതുണ്ട് . ഇത്രയും പറഞ്ഞത് നിഷാ നാരായണന്റെ നശാ എന്ന കവിത പുസ്തകത്തെ വായിച്ചത് അടയാളപ്പെടുത്താന്‍ വേണ്ടിയാണ്. സോഷ്യല്‍ മീഡിയകളില്‍ എഴുതുന്ന കവികളില്‍ അകത്തും പുറത്തും അറിയപ്പെടുന്ന ചുരുക്കം എഴുത്തുകാരില്‍ ഒരാള്‍ ആണ് നിഷാ നാരായണന്‍. അധ്യാപികയായ ഈ കവി , പൊതുവേദികളില്‍ ഒക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടു അധികകാലമാകുന്നില്ല . പ്രസാധകര്‍ ഇല്ലാതെ സ്വന്തം പുസ്തകം സ്വയം പ്രസിദ്ധീകരിച്ചുകൊണ്ടു ശ്രദ്ധാ കേന്ദ്രമായി മാറിയ ഒരാള്‍ കൂടിയാണ് നിഷാ നാരായണന്‍. നശാ എന്ന കവിത പുസ്തകത്തിലെ 21 കവിതകളെ സമീപിക്കുമ്പോള്‍ , നിഷാ നാരായണന്‍ എന്ന കവിയുടെ വ്യാപ്തി മനസ്സിലാക്കാന്‍ എളുപ്പം സാധിക്കുന്നതാണ്. കാരണം നിഷയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഇത് ഒരു മലയാളം കവിതയാണോ കവി മലയാളി തന്നെയാണോ ഇതൊരു ആംഗലേയ കവിതകളുടെ മൊഴിമാറ്റങ്ങള്‍ ആണോ എന്നൊക്കെ സംശയം തോന്നിപ്പിക്കുന്ന വിധത്തില്‍ കവിതയുടെ രൂപ ഭാവങ്ങളെ കാല ദേശങ്ങളെ ഭിന്നിപ്പിച്ചു കൊരുത്ത് വച്ചിരിക്കുന്നന്തായി കാണാം. 
സാധാരണ നാം കാണുന്ന കവിതകളും, എഴുത്തുകാരും തങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഉപമാലങ്കാരങ്ങളില്‍ വിരാജിക്കുക എന്നതാണല്ലോ. നിഷ ഇവിടെ തന്റെ പാദങ്ങൾ മാറ്റി സ്ഥാപിക്കുന്നു. ആഗോളതലത്തില്‍ ഒരു വിശാല കാഴ്ചപ്പാടും ചിന്തയും ആലേഖന രീതിയും നിഷ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് പരന്ന വായനയുടെയും കാവ്യാഖ്യാന ശൈലി കരഗതമാക്കിയ അറിവിന്റെയും ഒരു തെളിവായി കാണാം. ചിലപ്പോഴൊക്കെ മാധവിക്കുട്ടിയെയും , ചുള്ളിക്കാടിനെയും അനുസ്മരിപ്പിക്കുന്ന രചനാ വൈശിഷ്ട്യത്തോടെ നിഷ കവിതകള്‍ എഴുതുമ്പോൾ അത് വായനയെ ഒരു മിസ്റ്റിക് കാഴ്ചപ്പാടില്‍ ജ്വലിപ്പിക്കുന്നതായി കാണാന്‍ കഴിയും.  ചിലപ്പോള്‍ ചുള്ളിക്കാടിന്റെ ഭൂതം ബാധിച്ചുവോ നിഷയെ എന്നു തോന്നിപ്പിക്കാതെയിരിക്കുന്നില്ല. പ്രണയമായാലും ജീവിതമായാലും രാഷ്ട്രീയമായാലും അതിനെ അവതരിപ്പിക്കുന്ന രീതിയാണ് ഓരോ എഴുത്തുകാരെയും വേറിട്ട ഒരു തലത്തിലേക്ക് ഉയര്‍ത്തുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. നിഷയുടെ കവിതകളുടെ വായനകള്‍ ഒരിയ്ക്കലും ഒറ്റ വായനയില്‍ നിന്നും ഉള്‍ക്കൊണ്ട് പോകാന്‍ കഴിയുന്നവ ആണെന്ന് കരുതുന്നില്ല. അതിനെ സമീപിക്കുമ്പോഴൊക്കെ ആദ്യവായനയില്‍ നിന്നും അകന്നു പോകുന്ന പുതിയ ചിന്തകളെ സൃഷ്ടിക്കാറുണ്ട് എന്നു കാണാം. ഇത് കവിതയിലെ മാജിക്കല്‍ റിയലിസം എന്ന സംഗതിയോട് ചേര്‍ത്തു വായിക്കാന്‍ ആണ് ഇഷ്ടം. ആ ഒരു കയ്യടക്കവും മാന്ത്രികതയും നിഷ തന്റെ കവിതകള്‍ക്കുളില്‍ സന്നിവേശിപ്പിച്ചു കാണുന്നു. 
ഇരുത്തം വന്ന ചുരുക്കം കവികളേ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയൂ. അവരിലെ ലിംഗ വ്യത്യാസം എടുത്തു പറഞ്ഞുകൊണ്ടു ഒരു ക്രോഡീകരണം എന്തായാലും നടത്താന്‍ ഉദ്ദേശിക്കുന്നില്ല . കാരണം കാലകാലങ്ങളായി പറഞ്ഞുവരുന്ന ഒരു സംഗതിയാണ് എഴുത്തിലെ ലിംഗ വിഭജനവും അതിലെ അസമത്വവും. ഇവയൊക്കെ പഴയ കാര്യങ്ങള്‍ ആയതിനാല്‍ ഇന്നത് ഒരു ചര്‍ച്ചാ വിഷയമായി കാണുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് കരസ്ഥമാക്കിയ ഇടങ്ങള്‍ , കഴിവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ ലിംഗ വിഭജന ചര്‍ച്ചകള്‍ വെറും വാചോടോപങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ആ ഭാഗത്തേക്ക് പോകുന്നില്ല. മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന ചുരുക്കം പുതുകാല എഴുത്തുകാര്‍ വളര്‍ന്ന് വരുന്നുണ്ട്. അവരെ അംഗീകരിക്കാന്‍ വായനക്കാര്‍ തയ്യാറായാല്‍ മതിയാകും. കോക്കസുകളില്‍ കുരുങ്ങിക്കിടന്ന് തുറന്നെഴുതുന്നവനും തുറന്നെഴുതുന്നവളും ആണ് കവി എന്നു വായ്പ്പാട്ട് പാടാതെ എഴുതുന്നതിലെ തുറന്നെഴുത്തുകള്‍ ആ വരികളെ എങ്ങനെ നിങ്ങൾക്ക് അനുഭവവേദ്യമാക്കുന്നു ,നിങ്ങളില്‍ വികാരങ്ങള്‍ ജനിപ്പിക്കുന്നു. എങ്ങനെ അവ സ്വീകരിക്കപ്പെടുന്നു എന്നു മനസ്സിലാക്കി , മാറ്റങ്ങളെ മനസ്സിലാക്കി അവയെ അംഗീകരിക്കുകയാണ് വേണ്ടത്. എഴുത്താളിയെ നോക്കാതെ എഴുത്തിനെ നോക്കി എന്നാണോ ആസ്വാദകര്‍ രചനകളെ വിലയിരുത്തുക അന്നേ ഈ പറയുന്ന അംഗീകാരങ്ങള്‍ ലഭിക്കുകയുള്ളൂ . അതിലേക്കു വായനക്കാരും വികാസം പ്രാപിക്കേണ്ടതുണ്ട് എന്നു മാത്രം, 
നിഷയുടെ കവിതകള്‍ നല്ല വായനാസുഖം നല്കി എന്ന സന്തോഷം പങ്കിടുന്നു. 
" പാൽക്കടൽത്തിര തള്ളിയേറി-
വരുന്ന പോലെ പദങ്ങളെൻ
നാവിലിങ്ങനെ നൃത്തമാണൊരു
ഭോഷ്ക് ചൊല്ലുകയല്ല ഞാൻ ." എന്ന വരികൾ അന്വർത്ഥമാക്കാൻ നിഷക്ക് കഴിയട്ടെ. 
കൂടുതല്‍ കൂടുതൽ കവിതകള്‍ കാവ്യാസ്വദകർക്ക് സമ്മാനിക്കാൻ  നിഷയ്ക്ക് കഴിയുമെന്ന വിശാസത്തോടെ പ്രതീക്ഷയോടെ ആശംസകള്‍ . ബി.ജി.എന്‍ വര്‍ക്കല

Friday, May 16, 2025

നിൻ്റെ അതിരുകൾ

നിൻ്റെ അതിരുകൾ.
................
നോക്കൂ 
എത്ര പെട്ടെന്നാണ് നീ 
നിൻറെ ആകാശത്തിന് അതിരുകൾ വരച്ചത്.
പക്ഷികൾക്കും മേഘങ്ങൾക്കും
കാറ്റിനു പോലും 
ഇനി അതിനപ്പുറം കടക്കുക വയ്യ തന്നെ.
നിൻറെ സ്വപ്നങ്ങളുടെ ലോകം.
അതിന്, നീയൊരു ലക്ഷ്മണ രേഖ 
വരച്ചത് പോലെയാണ് .
ഒരുപക്ഷേ,
 നീ നിൻറെ ലോകം 
നിന്നിലേക്ക് ചുരുക്കുന്നത്  കൊണ്ടാകാം 
 എങ്കിലും
 പാറിപ്പറന്നു നടക്കാൻ....
വാനോളം ഉയർന്ന്,
പ്രപഞ്ചത്തോളം പരന്ന്
ഉല്ലസിക്കാൻ 
നമ്മൾ ആഗ്രഹിച്ചിരുന്നതല്ലേ?
എന്നിട്ടൊടുവിൽ 
യാത്രയുടെ പാതി വെച്ച് നീ
എന്തിനിങ്ങനെ ഒരു ലക്ഷണ രേഖ വരയ്ക്കുന്നു ?
നിനക്ക് ഞാൻ അന്യനായി തുടങ്ങിയത് കൊണ്ടാണോ
അതോ,
 എന്നെ നിനക്ക് മടുത്തു തുടങ്ങിയതോ....
പ്രതീക്ഷകളുടെ എല്ലാ കോണുകളിലും 
ചേരാതെ പോകുന്ന ഒരു സമവാക്യമായി
 മാറിയതുകൊണ്ടാണോ?.
എങ്കിലും,
നിന്റെ ലക്ഷ്മണരേഖ എനിക്ക് ഇഷ്ടമായി. 
സഞ്ചാരയോഗ്യമായ പാതയിലെല്ലാം 
ഞാൻ എൻറെ യാത്രയെ
മുന്നോട്ടു മാത്രമേ നടത്തുന്നുള്ളൂ.
പിന്നോട്ട് നടക്കാൻ 
എനിക്കും കഴിയുന്നില്ലല്ലോ...
@ ബി.ജി.എൻ വർക്കല