Tuesday, September 10, 2024

ചെറുപുഷ്പം ........മേലങ്ങത്ത് അച്യുതമേനോന്‍

ചെറുപുഷ്പം (ഖണ്ഡകാവ്യം)
മേലങ്ങത്ത് അച്യുതമേനോന്‍ 
സാഹിത്യനിലയം 
വില : 12 അണ 


മലയാള സാഹിത്യത്തില്‍, കവിതാശാഖയില്‍ ഒട്ടനവധി ഖണ്ഡകാവ്യങ്ങള്‍ പ്രചാരത്തില്‍ ഉണ്ട് . സ്കൂള്‍ കാലത്ത് പാഠാവലികളില്‍ അവ വായിച്ചിട്ടുണ്ട് . കുമാരനാശാന്റെ കവിതകള്‍ ആയിരുന്നവയില്‍ പ്രധാനമായും ഓര്‍മ്മയില്‍ ഉള്ളത് . എന്നാല്‍ 1929 ല്‍ പ്രസിദ്ധമായതും , മദ്രാസ് സര്‍വ്വകലാശാല 1944ലെ ഇന്‍റര്‍മീഡിയറ്റില്‍ പാഠ്യ പുസ്തകമായി തിരഞ്ഞെടുത്തതുമായ ചെറുപുഷ്പം എന്ന ഖണ്ഡകാവ്യം ആദ്യമായാണ് ശ്രദ്ധയില്‍പ്പെട്ടതും വായിച്ചതും. സാധാരണ വായനയില്‍പ്പെട്ടിട്ടുള്ള ഖണ്ഡകാവ്യങ്ങള്‍ ഒക്കെയും , പഴയകാല കവിതകളും പ്രതിനിധാനം ചെയ്യുന്നത് കൃഷ്ണനും രാമനും ഒക്കെ അടങ്ങുന്ന ഹൈന്ദവ ദൈവങ്ങളുടെ ജീവിതത്തെയാണ് സംഭവങ്ങളെയാണ്. ആശാനില്‍ എത്തുന്ന സമയത്താണ് അവയില്‍ ഗ്രാമീണ ജീവിതം വന്നത് എന്നൊരു തോന്നല്‍ ഉണ്ട്. ചങ്ങമ്പുഴയുടെ കാലത്തും അതിനു ജനകീയത ഉണ്ട് എന്നത് കാണാം. പക്ഷേ മേലങ്ങത്ത് അച്യുതമേനോന്‍ എഴുതിയ ചെറുപുഷ്പഹാരം എന്ന ഖണ്ഡകാവ്യം യേശുവിന്റെ ജീവിതവും മഹത്വവും ഒക്കെ പ്രമേയമായ ഒന്നാണ് . ഇത് ഒരു പക്ഷേ വിരളമായ ഒരു വായനയായി എനിക്കു തോന്നിയത് എന്റെ വായനയുടെ പരപ്പിന്റെ കുറവുമാകാം . എങ്കിലും വായനയില്‍ സന്തോഷം തോന്നിയത് കവിതയുടെ ഭംഗി കൊണ്ട് തന്നെയാണ് . ഇത്തരം കവിതകകള്‍ വായിക്കുമ്പോള്‍ ആണ് ഒരു കവിത എഴുത്തുകാരന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടുന്ന വിവിധങ്ങളായ വിഷയങ്ങളെ ഓര്മ്മ വരിക . വൃത്തം , അലങ്കാരം തുടങ്ങിയ നിയമങ്ങള്‍ ഉള്ള ഒരു സംഗതിയെ എഴുതുന്നതും , വായില്‍ വരുന്നത് അത് പോലെ സാഹിത്യഭംഗിയില്‍ എഴുതുന്നതും ഒന്നാണ് എന്നു കരുതുന്ന അബദ്ധ പഞ്ചാംഗങ്ങള്‍ ആണ് നവയുഗ എഴുത്തുകാര്‍ മിക്കവരും. തങ്ങളുടെ എഴുത്തുകളെ ഇഷ്ടം പോലെ വളച്ചൊടിച്ച് കവിതവല്‍ക്കരിച്ചു അരികും മൂലയും ചെത്തിമിനുക്കി അവതരിപ്പിക്കുകയും അതിനു മേല്‍ അടയിരുന്നു ന്യായവാദം മുഴക്കുകയും ചെയ്യുന്ന ഒരുപാട് കവികളെ കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് . 
ഏതൊരു കാര്യത്തിനും ഒരു നിയമം നല്ലതാണ്, അത് അനുസരിച്ചു പ്രവര്‍ത്തിക്കുന്നതും നല്ലതാണ്. ഇവയുടെ പിടിയില്‍ നിന്നും വെളിയില്‍ വരികയും അരാജകത്വം പ്രവര്‍ത്തിക്കുകയും ചെയ്യുകയും ഇതാണ് ശരി എന്നു പറയുകയും ചെയ്യുന്നതും ശരി തന്നെയാണ് എന്നു കരുതുന്നവരുടെ പ്രധാന പ്രശ്നം , ഞാന്‍ മനസ്സിലാക്കുന്നത് കവിതാ നിയമങ്ങള്‍ അനുസരിച്ചു കവിത എഴുതാന്‍ പുറപ്പെട്ടാല്‍ ഇവരില്‍ നിന്നും കവിത വരിക വലിയ ക്ലേശകരമായ ഒരു സംഗതിയാണ് എന്നതാണു. അതിനാല്‍ത്തന്നെ ഇവരൊരിക്കലും അതിനെ ന്യായീകരിക്കാന്‍ നില്‍ക്കില്ല. ചര്‍ച്ചയ്ക്ക് വരുന്നവര്‍ ആദ്യമേ പറഞ്ഞു തുടങ്ങുക ഇത് സവര്‍ണ്ണതയുടെ ശേഷിപ്പാണ് എന്നൊക്കെയാവും. എ.ആര്‍. രാജരാജവര്‍മ്മയുടെ കവിതയും സാഹിത്യവും എങ്ങനെയുണ്ടാകണം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരുകാലവും ഇവര്‍ വായിച്ചു നോക്കുകയുമില്ല. എന്തിനധികം പറയണം. ഇത് പറയുന്നവരോടു പോലും ഇത്തരക്കാര്‍ കാണിക്കുന്ന മനോഭാവം ഇവരൊക്കെ പഴഞ്ചന്‍മാര്‍ ആണ് ഇവര്‍ ഇപ്പൊഴും സവര്‍ണ്ണതയുടെ വാഹകര്‍ ആണെന്നൊക്കെയാകും. 
ആധുനിക കവിത , അത്യാന്ധാധുനിക കവിത എന്നൊക്കെ പുതിയ കാലം കവിതകളെ വേര്‍തിരിച്ചു കാണിച്ചുകൊണ്ടു ഒരുപാട് മാറ്റങ്ങളെ കുറിച്ച്  സംസാരിക്കുന്നുണ്ട്. ഇന്നൊരു അന്‍പത് വയസ്സു കഴിഞ്ഞ ഏതൊരാള്ക്കും താന്‍ തന്റെ സ്കൂള്‍ പഠന കാലത്ത് പഠിച്ച ഒരു കവിതയെങ്കിലും മനസ്സില്‍ കുറച്ചു വരികള്‍ എങ്കിലും ഓര്മ്മ വരും. കാരണം അത് കവിതയായി താളത്തോടെ മനസ്സില്‍ പതിഞ്ഞത് കൊണ്ടുതന്നെയാണ്. എന്നാല്‍ ഇനിയോര് അന്‍പത് വര്ഷം കഴിഞ്ഞാല്‍ അന്നത്തെ അന്‍പതുകാര്‍ക്ക് അങ്ങനെ ഓര്‍ക്കാന്‍ ഒരു കവിത ഉണ്ടാകും എന്നു കരുതുന്നത് അതിമോഹം ആയിരിയ്ക്കും. ഇന്നത്തെ കവികളുടെ കവിതകളെ എത്ര പേര്‍ക്ക് എത്ര കവിത അറിയാം എന്നു വെറുതെ ഒന്നു ചിന്തിച്ച് നോക്കിയാല്‍ തന്നെ ഈ പോരായ്മയെ മനസ്സിലാക്കാം. എഴുത്തുകാരന് പോലും അറിയില്ല ഇത് താന്‍ എഴുതിയതാണോ എന്നതാണ് അവസ്ഥ . 
തര്‍ക്ക വിതര്‍ക്കങ്ങള്‍ നിലനില്‍ക്കട്ടെ . അവനനവന് ശരിയെന്ന് തോന്നുന്നത് എഴുതട്ടെ . അതിനപ്പുറം തിരുത്താനും വിമര്‍ശിക്കാനും നില്‍ക്കുന്നത് പാഴ് വേലയാണ് എന്നു കരുതുന്നു. ചെറുപുഷ്പഹാരം എന്ന ഖണ്ഡകാവ്യം ഒരു കവിതയെന്ന രീതിയില്‍ , വിഭിന്ന വൃത്തങ്ങളുടെ ഒരു സമന്വയം എന്ന രീതിയില്‍ വായനയില്‍ ഇഷ്ടം തോന്നി. ദൈവ ചിന്തകളും അവരുടെ പൊലിപ്പിക്കപ്പെടുന്ന ജീവിത കഥകളും ഇന്നത്തെ സമൂഹത്തില്‍ കാലഹരണപ്പെട്ട ഒന്നായതിനാല്‍ അതിനെ ശ്രദ്ധിക്കാന്‍ പോകുന്നില്ല. കവിതകളുടെ രൂപപരിണാമങ്ങളെ നോക്കിക്കാണാനും പഠിക്കാനും ശ്രമിക്കുന്നവര്‍ക്ക് വായനയ്ക്കുതകുന്ന ഒരു പുസ്തകം എന്നു മാത്രം അടയാളപ്പെടുത്തുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

ബന്‍ഗര്‍ വാടി .................വെങ്കടേഷ് മാട്ഗുഴ്ക്കര്‍

 

ബന്‍ഗര്‍ വാടി (നോവല്‍)

വെങ്കടേഷ് മാട്ഗുഴ്ക്കര്‍

വിവര്‍ത്തനം : ബാബു

നാഷണല്‍ ബുക്ക് ട്രസ്റ്റ് (1976)

വില : 25.00

            മനുഷ്യരുടെ ജീവിതത്തെ പച്ചയായി അവതരിപ്പിക്കുന്ന എഴുത്തുകള്‍ എന്നും വായനക്കാരെ ആകര്‍ഷിച്ചിരുന്നവയായിരുന്നു. സമൂഹത്തിന്റെ മുഖം അതുപോലെ പറഞ്ഞു പോകുന്നതില്‍ ഒരു നൈതികത ഉണ്ട് . ഈ നൈതികത ആണ് എഴുത്തുകാരന്റെ ഐഡന്‍റിറ്റി വെളിവാക്കപ്പെടുന്നത് . എം ടി ആയാലും മാധവിക്കുട്ടി ആയാലും മുകുന്ദന്‍ , സേതു , ഒ വി വിജയന്‍ തുടങ്ങി എണ്ണം പറഞ്ഞ ഏതൊരു എഴുത്തുകാരന്റെയും എഴുത്തുകാരിയുടെയും രചനകളെ വായനക്കാര്‍ ഹൃയദയപൂര്‍വ്വം സ്വീകരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. ഇന്നത്തെ വായന മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു മറാഠി നോവലാണ് . മറാത്താ സാഹിത്യത്തില്‍ വളരെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ ആണ് വെങ്കടേഷ് മാട്ഗുഴ്ക്കര്‍ . മറാത്ത സാഹിത്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കിയ ഒരു പഴയകാല സാഹിത്യകാരന്‍. അദ്ദേഹത്തിന്‍റെ വളരെ പ്രശസ്തമായ ഒരു നോവല്‍ ആണ് ബംഗര്‍ വാടി. 1956 ല്‍ പുസ്തകമായി ഇറങ്ങുമ്പോl തന്നെ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു നോവലാണ് ഇത്. ഇംഗ്ലീഷിലടക്കം ഒട്ടനവധി ഭാഷകളിലേക്ക് ഈ പുസ്തകം സഞ്ചരിച്ചിട്ടുണ്ട് . മലയാളത്തിലേക്കു ബാബു എന്ന എഴുത്തുകാരന്‍ തര്‍ജ്ജമ ചെയ്ത ഈ പുസ്തകം നാഷണല്‍ ബുക്ക് ട്രസ്റ്റ് ആണ് 1976 ല്‍ പുറത്തിറക്കിയത്.

            ഗ്രാമം പശ്ചാത്തലമാക്കി ആയിരുന്നു പഴയകാല നോവലുകള്‍ മിക്കതും സംഭവിച്ചിട്ടുള്ളത് . ഗ്രാമം, അവിടെ നിന്നും നഗരത്തിലേക്കുള്ള പലായനം അതുപോലെ നഗരജീവിതവും ഗ്രാമീണതയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ , പാളിച്ചകള്‍ ഒക്കെയാണ് വായനയില്‍ കണ്ടിട്ടുള്ളത് . തിരികെ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുള്ള സഞ്ചാരങ്ങളും വിഷയങ്ങള്‍ ആയി വന്നിട്ടുണ്ട് . തസ്റാക്ക് ഒരു നോസ്റ്റാള്‍ജിയയായി മലയാളിയുടെ മനസ്സില്‍ നിറച്ച ഒ വി വിജയനെ ഇത്തരുണത്തില്‍ സ്മരിക്കാതെ വയ്യ. കാരണം മലയാളിക്ക് തസ്റാക്ക് എന്ന സ്ഥലം സമ്മാനിച്ചപോലെ, ബംഗര്‍വാടി എന്ന ഇടയാഗ്രാമത്തെ വെങ്കടേഷ് മറാത്തിക്ക് സമ്മാനിച്ചിരുന്നു. ഈ ഇടയഗ്രാമത്തിലെ സ്കൂളിലേക്ക് വരുന്ന അദ്ധ്യാപകന്‍ . അയാള്‍ ആ ഗ്രാത്തിലേക്ക് വരുന്നതും അവിടെയുള്ള ജനങ്ങളുടെ ഇടയില്‍ ഒരു സ്ഥാനം നേടിയെടുക്കുന്നതും തനിക്ക് മുന്‍പുണ്ടായിരുന്ന അദ്ധ്യാപകനെക്കാള്‍ സ്വീകാര്യനായിത്തീരുകയും ഗ്രാമത്തിന്റെ ബൌദ്ധികവും സാംസ്കാരിക വികാസത്തിനുമായി പ്രയത്നിക്കുന്നതും ആണ് ഈ നോവല്‍ ഇതിവൃത്തം. പുലരുമ്പോള്‍ ആട്ടിന്‍ കൂട്ടങ്ങളുമായി മേയ്ക്കാന്‍ പോകുന്ന പുരുഷന്മാരും പാടത്തും മറ്റും ധാന്യ ശേഖരണം നടത്താന്‍ പോകുന്ന സ്ത്രീകളും നിറഞ്ഞ ആ ഗ്രാമത്തില്‍ പണിയെടുക്കാതെ ഉള്ളത് പ്രായമായി രോഗം ബാധിച്ചവരും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളും മാത്രമാണു . വിദ്യാഭ്യാസ ഒരു വലിയ കാര്യമായി അവര്‍ കാണുന്നതേയില്ല. അതുകൊണ്ടാണ് സ്കൂളില്‍ പോകാന്‍ തുടങ്ങിയ മകന്‍ ഒരു ദിവസം തങ്ങളുടെ ആട്ടിന്‍ കൂട്ടത്തെ ആക്രമിച്ച ചെന്നായയെ വെട്ടിക്കൊന്നതിനാല്‍ ഇനി അവന്‍ പഠിക്കണ്ട അവന്‍ വലുതായി ധീരനായി ഇനി അവന്‍ ആടിനെ മേയ്ക്കാന്‍ പോകട്ടെ എന്നു മാതാപിതാക്കള്‍ തീരുമാനിക്കുന്ന രംഗം നമുക്ക് കാണിച്ചു തരുന്നത് .

            ദാരിദ്ര്യവും വൃത്തിഹീനവും ആയ ആ ഗ്രാമാന്തരീക്ഷത്തെ മാറ്റി മറിയ്ക്കാന്‍ തക്കവണം കഴിവൊന്നും ആ അദ്ധ്യാപകന് ഉണ്ടായിരുന്നില്ല . എങ്കിലും കഴിവതും കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് വരുവിക്കാന് ആ അദ്ധ്യാപകന് കഴിഞ്ഞു . അതുപോലെ ആ ഗ്രാമത്തിന് കെട്ടുറപ്പുള്ള ഒരു കെട്ടിടം പണിയിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു അതുകൊണ്ടു അവര്‍ക്ക് പിന്നീട് ഉപയോഗം ഒന്നും ഉണ്ടാകുന്നില്ല എങ്കിലും. ആ ഇടയ ഗ്രാമത്തിന്റെ പ്രത്യേകതയായി എടുത്തു പറയാന്‍ ഉള്ളത്  അവിടെയുള്ള മനുഷ്യര്‍ക്ക് കളങ്കമില്ലാത്ത ഒരു മനസ്സുണ്ടായിരുന്നു എന്നതാണു. ഒരാള്‍ മോഷണം തൊഴിലാക്കിയ ആള്‍ ആണ്. സ്ഥിരം മോഷണം അല്ല പക്ഷേ ആഹാരത്തിന് വേറെ ഒരു മാര്‍ഗ്ഗവും കിട്ടിയില്ലെങ്കില്‍ പുള്ളിക്കാരന്‍ ഏതെലും കൃഷിഭൂവിലേക്ക് ഇറങ്ങും . കുറച്ചു പച്ചക്കറി മോഷ്ടിക്കും. ശേഷം ഉടമസ്ഥനെ കാണുമ്പോ പറയും അടുത്തിടെ വിള മോഷണം പോയിരുന്നു അല്ലേ . അത് ഞാനാ എടുത്തത്. മൃഗങ്ങളും പക്ഷികളും കൊണ്ട് പോയെന്ന് കരുതിക്കോ. അതുപോലെ അമിതമായ മുതല്‍ മോഹം അയാളില്‍ ഇല്ല. കാരണം ഒരിക്കല്‍ അദ്ധ്യാപകന്റെ ഭക്ഷണം രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടു പോകുമ്പോള്‍ ആ കെട്ടില്‍ ഉണ്ടായിരുന്ന പണം കണ്ടപ്പോള്‍ അതില്‍ നിന്നും മൂന്നു രൂപ മാത്രം എടുത്തു ബാക്കി കുറച്ചു ദിവസം കഴിഞ്ഞു തിരികെ കൊണ്ട് കൊടുത്തു ഞാനാണ് എടുത്തത് ക്ഷമിക്കണം എന്നു പറയുന്ന ഒരു അവസ്ഥ കാണാം.

            വേനലും വരള്‍ച്ചയും മഴ ഇല്ലായ്മയും കൊണ്ട് നട്ടം തിരിയുന്ന നാടിന്റെ അവസ്ഥ കൂടി പറയാതെ ഈ നോവല്‍ പൂര്‍ത്തിയാവില്ല . വിളകള്‍ നഷ്ടമാകുകയും ഭൂമി വരണ്ടു ഉണങ്ങുകയും ചെയ്തപ്പോള്‍ (മഴ ഇല്ലാതായത്തിന് ഗ്രാമീണരുടെ വിശ്വാസമിതാണ്. രാമന്‍ അത് വഴി പോകുമ്പോള്‍ , വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത സമയത്ത് മഴ പെയ്തു നനഞ്ഞതിനാല്‍ മഴയെ കോപിച്ചു ആട്ടിയോടിച്ചതിനാലാണ് അവിടെ മഴ പെയ്യാത്തതെന്ന് ) ഗ്രാമീണര്‍ തങ്ങളുടെ ആടുകളെ വിറ്റും സാധനങ്ങള്‍ വിറ്റും പിടിച്ച് നില്‍ക്കന്‍ ശ്രമിക്കുകയും ഒടുവില്‍ ഓരോരുത്തരായി മറ്റ് ഗ്രാമങ്ങള്‍ തിരഞ്ഞു പോകുകയും ചെയ്യുന്ന അതി ദയനീയമായ കാഴ്ച വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് ഈ നോവല്‍ . ഭാഷയിലെ ചാരുതയും തര്‍ജ്ജമയിലെ ഭംഗിയും വായനയെ സന്തോഷിപ്പിച്ചു എന്നു പറയാതെ വയ്യ. ഗ്രാമീണ ഭാഷയുടെ , ചിന്തയുടെ , ജീവിതത്തിന്റെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ നോവല്‍ നല്ലൊരു വായന അനുഭവം ആയിരുന്നു. തര്‍ക്കമില്ല ഈ നോവല്‍ അന്ന് ഇത്രയേറെ സ്വീകരിക്കപ്പെട്ടത് എന്നറിയുന്നതില്‍ . അന്യഭാഷാ നോവലുകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഭാഷയോടും സംസ്കാരത്തോടുമുള്ള അകല്‍ച്ചയും പരിഭ്രാന്തിയും ഈ നോവലില്‍ കാണാന്‍ കഴിയുന്നില്ല എന്നതും നല്ലൊരു അനുഭവം തന്നെയാണ് . സസ്നേഹം ബി.ജി.എന്‍ വര്‍ക്കല