Monday, July 31, 2023

ഒരു കഥ പറയട്ടെയിനീ ഞാന്‍

ഒരു കഥ പറയട്ടെയിനീ ഞാന്‍ . ഒരിടത്തൊരിടത്ത് ഒരുനാള്‍ ഒരു മനുഷ്യനുണ്ടായിരുന്നു . അയാള്‍ ഏകാന്തനും നിരാശനും ജീവിതത്തോട് എല്ലാ ഇഷ്ടങ്ങളും നഷ്ടമായിത്തുടങ്ങിയവനും ആയിരുന്നു . അയാളുടെ ജീവിത യാത്രയില്‍ അനവധി പൂന്തോട്ടങ്ങളും പൂച്ചെടികളും കണ്ടിരുന്നു . അയാളുടെ മിഴികളില്‍ സന്തോഷം നിറച്ചുകൊണ്ടു ഒരുപാട് പൂക്കള്‍ !!! പൂക്കള്‍ സുഗന്ധവാഹികളും ഹൃദയഹാരികളും ആണെന്നാണ് അയാള് വിശ്വസിച്ചിരുന്നത് . പൂക്കള്‍ ചെടിയില്‍ വച്ച് ത്തന്നെയാണ് ആസ്വദിക്കപ്പെടെണ്ടത് എന്നയാള്‍ വിശ്വസിച്ചിരുന്നു . ചില പൂവുകള്‍ ശലഭങ്ങളെ ആഗ്രഹിച്ചിരുന്നു. ചിലവയ്ക്ക് വണ്ടിനെയായിരുന്നു ഇഷ്ടം. പൂവുകള്‍ പലപ്പോഴും അയാളിലെ ശലഭത്തെയോ വണ്ടിനെയോ മാത്രം സ്നേഹിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിരുന്നു . അതുകൊണ്ടു തന്നെ പൂവുകള്‍ അയാളില്‍ നിന്നും അകലത്തിലേക്ക് തങ്ങളുടെ മിഴികള്‍ വലിച്ചെടുക്കുകയോ തലകുനിച്ചു അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നു . കാടും മലകളും താഴ്വരകളും ഏകാന്തതയും ആഗ്രഹിച്ചിരുന്ന അയാള്‍ ഒരു സഞ്ചാരിയായിരുന്നു. അങ്ങനെയിരിക്കെ യാദൃശ്ചികമായി അയാള്‍ക്ക് ഒരു മണിവീണ കിട്ടി . ഏകാന്തതയുടെ ഒരു താഴ്വരയില്‍ അലസം യാത്രചെയ്യവേ , സ്വച്ഛന്ദം ഒഴുകുകയായിരുന്ന ആ കാട്ടാറിന്റെ കരയില്‍ ആരോ ഉപേക്ഷിച്ച ഒരു മണിവീണ . തന്ത്രികള്‍ പൊട്ടി , അരികുകള്‍ പൊളിഞ്ഞു നനഞ്ഞു പോയ ഒരു സംഗീതോപകരണം . അയാള്‍ അതിനെ അത്രയേറെ സ്നേഹത്തോടെ തന്റെ കൈകളില്‍ എടുത്തു . അതിന്റെ കവിളുകളില്‍ പുരണ്ടിരുന്ന കണ്ണീര്‍ച്ചാലിന്റെ ചെളികള്‍ മെല്ലെ തുടച്ച് ആ കവിളുകളില്‍ തന്റെ ചൂണ്ടമര്‍ത്തിയതും മണിവീണയുടെ നിശ്വാസവായുവിന്റെ പൊള്ളിക്കുന്ന ചൂട് അയാള്‍ക്കനുഭവപ്പെട്ടു. ആ കാട്ടാറിന്റെ കരയില്‍ ഒരു വെള്ളാരം പാറയില്‍ അയാള്‍ ആ മണിവീണയുമായി ഇരുപ്പുറപ്പിച്ചു. മുഴുവന്‍ പരിക്കുകള്‍ പറ്റിയ ആ സംഗീതസാഗരത്തെ അയാള്‍ ഒരു കൊച്ചു കുഞ്ഞിനെയെന്നപോലെ തുടച്ചു തഴുകി മിനുക്കിയെടുത്ത് . അതിന്റെ ഉടലഴകുകളുടെ വക്കുകള്‍ വളരെ സമയമെടുത്തയാള്‍ ഒതുക്കിയെടുത്ത് . പൊട്ടിപ്പോയ തന്തികള്‍ കെട്ടിയെടുക്കുന്നതായിരുന്നു അയാള്‍ അനുഭവിച്ച ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി . ഒരറ്റം യോജിപ്പിക്കുമ്പോള്‍ പിണങ്ങിയെന്നപോലെ മററ്റം ഇളകി വരുന്നുണ്ടായിരുന്നു . ഒരു ചിലന്തി ഒരുപാട് വട്ടം പരിശ്രമിച്ചിട്ടായാലും വല കെട്ടിപൂര്‍ത്തിയാക്കും പോലെ ഒടുവില്‍ അയാള്‍ ആ തന്തികള്‍ എല്ലാം മുറുക്കിക്കെട്ടുക തന്നെ ചെയ്തു. ഒട്ടൊരാഹ്ലാദത്തോടെ അയാളാ തന്ത്രികള്‍ ഒന്നു മീട്ടി നോക്കി . ചിരപുരാതനമായ ഏതോ ഗുഹാമുഖത്ത് നിന്നെന്ന പോലെ തികച്ചും അപരിചിതവും വിഷാദാര്‍ദ്രവുമായ സ്വരത്തില്‍ ആ മണിവീണ ശബ്ദിക്കാന്‍ തുടങ്ങി . അയാള്‍ വീണ്ടും അഴിച്ചും കെട്ടിയും ആ തന്ത്രികളെ മനോഹരവും മൃദുലവുമായ സുന്ദരിയായി ഒരുക്കിയെടുത്ത് . ഒടുവില്‍ അയാള്‍ ആ മണിവീണയുടെ ശിരസ്സിലെ തിരുമുറിവില്‍ ഒരു ചൂടുചുംബനം നല്‍കിയതും വീണയുടെ മാറിടം ഉയര്‍ന്നു താഴാണ്‍ തുടങ്ങി . അയാള്‍ വളരെ മൃദുവായി അതിന്റെ തന്ത്രികളില്‍ വിരലോടിച്ചു തുടങ്ങി . അത്ഭുതമെന്ന പോലെ അതിമനോഹരമായ രാഗങ്ങളില്‍ ആ മണിവീണ പാടുവാന്‍ തുടങ്ങി . അയാളുടെ വിരലുകള്‍ തഴുകിതലോടിയിറങ്ങിയ ഉടലിലൂടെ ഒരു ചെറിയ വിറയലോടെ , നമ്രമുഖിയായി , നേര്‍ത്ത സ്വരത്തില്‍ ആ മണിവീണ പാടാന്‍ തുടങ്ങുകയായി . കാട്ടാര്‍ ഒഴുക്ക് മറന്നു ആ സംഗീതത്തില്‍ ലയിച്ചു നിന്നു . കാറ്റിന്റെ കൈകള്‍ അയാളെ പൊതിഞ്ഞു പിടിച്ച്. ആകാശം നനുത്ത മഴനൂലുകള്‍ കൊണ്ട് അവരെ പുതച്ച്തുടങ്ങി . ....

No comments:

Post a Comment