Wednesday, July 1, 2026

ലളിത ഗാനം

ലളിത ഗാനം

ഹേമന്തചന്ദ്രിക മാഞ്ഞു മറഞ്ഞുപോയ്
വാസന്തരാവുകള്‍ മയങ്ങിപ്പോയി.
നിന്നെയും എന്നെയും പുൽകിയ പൂങ്കാറ്റ് 
ഏതൊരു കാട്ടിൽ പോയ് ഒളിച്ചിരിപ്പൂ.(2) ഹേമന്ദ ....

മാനത്ത് മഴവില്ല് കൂടാരം കെട്ടുന്നൂ 
മഴയും ഭൂമിപ്പെണ്ണും പ്രണയിക്കുമ്പോൾ.
കാതരയാം ചെറുകാറ്റിന്റെ കൈകളിൽ 
പൂവുകൾ ഗന്ധം അയച്ചിടുന്നു.(2)
ഹേമന്ദ.....

വേനലങ്ങുരുകുന്നു മകരന്ദം പൊഴിയുന്നു 
മണ്ണിതില്‍ മുകുളങ്ങള്‍ മിഴിതുറപ്പൂ.
നര്‍ത്തനമാടുന്നു മേഘമയൂഖങ്ങള്‍  
നിറയുന്നു ചുറ്റിലും കിളികളകൂജനം (2)
ഹേമന്ദ...
@ ബി.ജി.എൻ വർക്കല
https://youtu.be/WoIrtU9Kcz4?si=ATvAIe5_ocU-SC2v

അകം (നോവല്‍)...........................................കെ ആര്‍ മല്ലിക

അകം (നോവല്‍)

കെ ആര്‍ മല്ലിക

മാതൃഭൂമി ബുക്സ്

വില 100 രൂപ




ഇന്ന് വായനക്കെടുത്ത പുസ്തകം കെ.ആര്‍. മല്ലിക എഴുതിയ അകം എന്ന നോവല്‍ ആണ്. ആഖ്യായന ശൈലിയിലും വിഷയാവതരണത്തിലും അത്യന്തം നവ്യമായ ഒരു രചനാ രീതിയാണ് കെ.ആര്‍. മല്ലിക ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത് . മൂന്നുതലമുറയിലെ സ്ത്രീകളെ വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ നടത്തിക്കൊണ്ട് പോകുവാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട് . അതിന്റെ വായനാനുഭവം അത്രയും നന്നായിരുന്നു എന്നതാണു നോവലിന്റെ മഹത്വം ആയി പറയാനുള്ളത് . സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ജീവിതത്തെ അധികമാരും അടയാളപ്പെടുത്തിക്കണ്ടിട്ടില്ല എന്നതിനാല്‍ ഈ നോവല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് . അമ്മയില്‍ നിന്നും തുടങ്ങി മകളിലും മകളുടെ മകളിലും ചെന്നു നില്‍ക്കുന്ന കഥാതന്തു വായനക്കാരില്‍ മുഷിപ്പ് അനുഭവപ്പെടാതെ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ ത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . മാറുന്ന കാലഘട്ടം , മാറുന്ന കാഴ്ചപ്പാടുകള്‍ മാറുന്ന പ്രതിരോധങ്ങള്‍ ഒക്കെയും വളരെ സ്പഷ്ടമായി വായനക്കാരെ മനസ്സിലാക്കിച്ചുകൊടുക്കാന്‍ കെ.ആര്‍. മല്ലികയ്ക്ക് കഴിഞ്ഞിട്ടുണ്ട് .


സമൂഹ ജീവിതത്തിന്റെ പഴയ കാലഘട്ടം മനസ്സിലാക്കാനും അത് എങ്ങനെ ഓരോ തലമുറയിലും അവരുടെ ജീവിതത്തിലും ചിന്താഗതിയിലും പ്രതിഫലിപ്പിക്കാനും കഴിയുന്നു എന്നത് പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നതിലും നല്ലത് അവയെ വരച്ചു കാണിക്കുക എന്നതാണു. സാഹിത്യ രചനകള്‍ എല്ലാം തന്നെ ഒരു തരത്തില്‍ ചിത്രങ്ങളുടെ ആഖ്യായനം ആണ്. വായനക്കാരന് ഒരു പ്രതലത്തിലൂടെയുമല്ലാതെ മനസ്സില്‍ അവയെ അതേ നിറങ്ങളും മിഴിവുകളും ആയി കാണാനും മനസ്സിലാക്കാനും അത് സഹായിക്കുന്നു. കുടുംബ ജീവിതത്തിലെ, സ്ത്രീയുടെ പ്രത്യേകിച്ചും ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന  സ്ത്രീയുടെ അവസ്ഥയും അനുഭവങ്ങളും അവയെ അവര്‍ക്ക് എങ്ങനെ മറികടക്കാന്‍ കഴിയുന്നു എന്ന കാഴ്ചകളും അതിലവര്‍ നേരിടുന്ന വിജയപരാജയങ്ങളും വളരെ നന്നായി തന്നെ ഈ നോവലില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഓരോ തലമുറയും അവരുടെ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്താണ് അല്ലെങ്കില്‍ അവയില്‍ സ്ഥായിയായ എന്തെങ്കിലും ഘടകങ്ങള്‍ മാറാതെ നിലനില്‍ക്കുന്നുണ്ടോ എന്നൊക്കെയുള്ള ഒരു അന്വേഷണം ആയും ഇതിനെ വായിക്കാന്‍ കഴിയും.


രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ സ്ത്രീയുടെ കാഴ്ചപ്പാടിനെ വ്യക്തമായി അടയാളപ്പെടുത്താന്‍ കെ.ആര്‍. മല്ലികയിലെ നോവലിസ്റ്റിന് കഴിയുന്നുണ്ട് എന്നത് ഈ നോവലിന്റെ വിജയ ഘടകങ്ങളില്‍ ഒന്നായി കണക്കാക്കാം. ഒഴുക്കുള്ള , ലളിതവും ശക്തവും സാന്ദ്രവുമായ ഭാഷയും പ്രയോഗങ്ങളും ശൈലിയും കൊണ്ട് വായനയില്‍ കല്ലുകടികള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതിനാല്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനാവുന്ന ഒരു നോവല്‍ ആണ് ഇതെന്ന് പറയാം. അധികം വായിക്കപ്പെടേണ്ടതുണ്ട് ഈ എഴുത്തുകാരിയുടെ രചനകളെ എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Friday, May 22, 2026

കപ്പിത്താന്‍

 

തകര്‍ക്കപ്പെട്ട ഒരു കപ്പലിന്റെ കപ്പിത്താന്‍

തകര്‍ത്തവര്‍ രക്ഷകര്‍ക്കൊപ്പം ബോട്ടുകളില്‍ രക്ഷ നേടി.

പോകുമ്പോഴും അവര്‍ കപ്പിത്താനാണ്

കപ്പല്‍ തകരാന്‍ കാരണം എന്നു പറയാന്‍ മറന്നില്ല.

കപ്പലില്ലാതായ കപ്പിത്താന് നീന്തല്‍ വശമില്ലാതെ പോയതും

രക്ഷകര്‍ ഇല്ലാതെ പോയതും യാദൃശ്ചികം മാത്രം.

തകര്‍ന്ന കപ്പലിന്റെ ഒരു പാളിയില്‍ കാല്‍ ചവിട്ടി നിന്നുകൊണ്ടു

കപ്പിത്താന്‍ കടലിലേക്ക് നോക്കി

മുങ്ങിത്താഴുന്ന കപ്പലില്‍ ഇരുന്നതുകൊണ്ടോ

കടലില്‍ ചാടിയതു കൊണ്ടോ

ജീവിക്കുവാന്‍ കഴിയില്ല

കപ്പിത്താന് മരിക്കാന്‍ താത്പര്യവുമില്ലല്ലോ.

ചവിട്ടി നിന്ന പാളിയില്‍ നിന്നുകൊണ്ടു

അയാള്‍ ഒരു പുതിയ കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.

കടലില്‍ ആവശ്യം പോലെ ജലം ഉണ്ട്

ഓരോ കപ്പലിനും ഇടവുമുണ്ട്.

നയിക്കാനും നയിക്കപ്പെടാനും കപ്പിത്താനുണ്ട് .

സഹയാത്രികരില്ലാതെ ഒറ്റയ്ക്കാകുന്ന യാത്രകള്‍

അതാണ് കപ്പിത്താന്‍ ഇന്നാഗ്രഹിക്കുന്നതും.

സഹയാത്രികരുടെ രക്ഷയോ കാര്യങ്ങളോ

ഒന്നും തന്നെ അലട്ടാതെ ഒറ്റയ്ക്കാകുന്ന യാത്രകള്‍.

അവയുടെ സുഗന്ധവും പേറിയൊരു കടല്‍ക്കാറ്റ് വീശുന്നു

കപ്പിത്താന്‍ പുതിയ കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.

ഒറ്റ പാളിയില്‍ നിന്നും

കുറച്ചേറെ ജലത്തില്‍ നിന്നും

കുറേ വായുവില്‍ നിന്നും

ഒറ്റയ്ക്ക്............

@ബി.ജി.എന്‍ വര്‍ക്കല

Thursday, May 14, 2026

മോഹമേരു(കവിതകള്‍) ............................. ഡോ. രമ്യ വി.എസ്

 


മോഹമേരു(കവിതകള്‍)

ഡോ. രമ്യ വി.എസ്

കൈരളി ബുക്സ്

വില: ₹ 260.00 



        മലയാള കവിതാ ലോകം നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും കാലികമായ പരിഷ്കാരങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എല്ലാവരും കവിത എഴുതുന്ന ഒരു കാലം വരും വരെയും ഈ പരിഷ്കാരങ്ങള്‍ തുടരട്ടെ . എന്തെഴുതണം എങ്ങനെ എഴുതണം എന്നൊക്കെ ഉള്ള പരിശീലനക്കളരികള്‍ ഇന്നത്തെ കവികള്‍ക്ക് ആവശ്യമുള്ള ഒന്നായി തോന്നുന്നില്ല. എഴുതാനുള്ള സ്വാതന്ത്ര്യം അതിനെ വിനിയോഗിക്കാനുള്ള മാധ്യമം ഇവ രണ്ടും മാത്രം മതി . ഭാഷാ ജ്ഞാനം പോലും ആവശ്യമില്ല ഇന്ന് കവിതയ്ക്ക് . ''വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രെ" എന്ന അവസ്ഥ കവിതയിലും അനുയോജ്യമാകുന്നുണ്ട് എന്നതാണു പലപ്പോഴും സോഷ്യല്‍ മീഡിയകളും, ഗ്രൂപ്പുകളും, പ്രിന്‍റ് മീഡിയകളും കാണുമ്പോളനുഭവപ്പെടുന്നത് .


               ഇങ്ങനെയൊക്കെ ആണെങ്കിലും ചിലപ്പോള്‍ വേനല്‍ മഴപോലെ ചില കവിതകള്‍ വായനക്കാരെ വിശിഷ്യാ ആസ്വാദകരെ തേടി വരാറുണ്ട്. അതിന്റെ മധുരം പലപ്പോഴും കവിതയോടുള്ള ഈര്‍ഷ്യ അകറ്റാനും പുതിയവ കാത്തിരിക്കാനും പ്രതീക്ഷ നല്‍കാറുമുണ്ട്. ഇന്നത്തെ വായന 'ഡോ. രമ്യ വി.എസ്.' എഴുതിയ "മോഹമേരു" എന്ന കവിത സമാഹാരത്തെക്കുറിച്ചാണ് . മൈക്രോസ്കോപ്പുകളും സൂക്ഷ്മാണുക്കളുമായി നിരന്തരം വിനിമയങ്ങള്‍ നടത്തുന്ന ഒരു മനസ്സില്‍ നിന്നും കവിതകളുടെ മായാകിരണങ്ങളെ വികിരണം ചെയ്യാന്‍ കഴിയുന്ന അവസ്ഥ അഭിനന്ദനാര്‍ഹമായ ഒന്നാണ്. തിരക്കുകള്‍ക്കിടയിലെ ജീവിതം കവിതയുടെ ലോകത്തിന് വേണ്ടിക്കൂടി തുറന്നു വയ്ക്കുന്ന ഡോ. രമ്യയുടെ ആദ്യ കവിത സമാഹാരമാണ് മോഹ മേരുവെന്ന ഈ പുസ്തകം. 75 കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് ശ്രീ. കെ. ജയകുമാര്‍ ഐ. എ. എസ്. ആണ്.


        ജീവിതത്തിലെ വിവിധങ്ങളായ മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന ഈ കവിതകള്‍, പ്രണയവും സാമൂഹിക വിഷയങ്ങളും ആരോഗ്യവിഷയങ്ങളും സ്ത്രീ ജീവിതത്തിന്റെ കഠിനമായ ചില അവസ്ഥകളും ബാല്യവും പ്രകൃതിയും ഒക്കെ വിഷയമാക്കിയ വിവിധങ്ങളായ ആസ്വാദക നിലവാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. കവിതകള്‍ വായിക്കുമ്പോള്‍ ആദ്യം തന്നെ തോന്നിയ ഒരു ചിന്ത ഒരു കവിതക്കളരിയില്‍ വിഷയം നല്കി കവിതകള്‍ എഴുതിക്കുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരാളുടെ എഴുത്തുകള്‍ ആണോ ഇവ എന്നാണ് . കാരണം ഓരോ കവിതയ്ക്കും ഓരോ തലക്കെട്ടുകള്‍ ഉണ്ട് . കവിത ആ തലക്കെട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നു. ചിലപ്പോഴൊക്കെ പ്രണയത്തിന്റെ അതിവൈകാരികമായ മായാവലയത്തില്‍പ്പെട്ടുഴറുന്ന ഒരു കാമിനിയായോ അതിലുപരി സ്വപ്നലോകത്തില്‍ സഞ്ചരിക്കുന്ന ഒരു മനസിന്റെ ഉടമയായോ കവിതകളെ വായിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെ മാനസിക ഭാവങ്ങളെ പുരുഷ കാഴ്ചകളിലൂടെ അവതരിപ്പിക്കപ്പെടുന്ന പരകായ പ്രവേശത്തിന് കവി ശ്രമിക്കുന്നത് എല്ലാ കവിതകളിലും കാണാന്‍ കഴിയുന്നുണ്ട്.


       ഒരു സ്ത്രീയുടെ , ഒരു പ്രണയിനിയുടെ, ഒരമ്മയുടെ, ഒരു കൊച്ചുമകളുടെ ഒക്കെ ഭാവാന്തരീക്ഷങ്ങള്‍ കവിതയില്‍ ഉണ്ടാകുന്നുണ്ട്. മഴയെയും , മഞ്ഞിനെയും പുഴയെയും ഒക്കെ തന്റെ ശൈലിയില്‍ വാര്‍ത്തെടുക്കുമ്പോള്‍ വായനയില്‍ കല്ലുകടികള്‍ ഉണ്ടാകുന്നില്ല . മറ്റുള്ളവര്‍ പറഞ്ഞു പോകുന്ന സ്ഥിരം പാറ്റേണുകള്‍ ഒഴിവാക്കി സ്വന്തമായ ഒരു ശൈലി കവി പിന്തുടരുന്നത് കവിതാ ലോകത്തിന് ഒരു നല്ല ദിശാബോധം നല്കാന്‍ ഉപയുക്തമാണ്. ഭാഷയുടെ പ്രയോഗങ്ങളും വിന്യാസവും പൊതുവായി ഇന്നത്തെ കവികളില്‍ കാണുന്ന ഭാഷ അറിവില്ലായ്മ ചെ ഒളിപ്പിക്കല്‍ പോലുള്ള ഗിമ്മിക്കുകള്‍ ഉപയോഗിക്കുന്നതല്ല എന്നു മനസ്സിലാക്കിക്കുന്ന രചനാ രീതിയുടെ സന്തോഷം വായനയില്‍ വളരെ നന്നായി തോന്നിപ്പിച്ചു. 


         ഓരോ കവിതകളും ഓരോ വിഷയങ്ങളെ ആസ്പദമാക്കി ആണെങ്കിലും അവയിലൊക്കെയും ഒളിഞ്ഞും തെളിഞ്ഞും ജീവിതത്തിന്റെ പാതകള്‍ വരച്ചിട്ടിട്ടുണ്ട് . വൈകാരിക മുഹൂര്‍ത്തങ്ങളെയും , അനുഭവങ്ങളെയും പാഠങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് . മാനുഷിക മൂല്യങ്ങളെ പറഞ്ഞു പോകാനും അവയിലെ മധുരവും എരിവും ചൂണ്ടിക്കാണിക്കാനും ശ്രമിക്കുന്നുണ്ട്. സമൂഹത്തോട് ചോദ്യങ്ങള്‍ ഉണ്ട്. അതുപോലെ സ്ത്രീയുടെ അടുക്കള എന്ന അലിഖിത സാമ്രാജ്യത്തിനപ്പുറം അവളുടെ സ്വന്തം ആകാശം ഉണ്ടെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ട്. കുടഞ്ഞെറിയാന്‍ വെമ്പുന്ന പെണ്‍ മനസ്സുകള്‍ ഉണ്ട്. ആകുലതയുടെ അമ്മ മനസ്സുകള്‍ ഉണ്ട്. സാരോപദേശത്തിന്റെ മുത്തശ്ശി ചിന്തകള്‍ ഉണ്ട്.


       കവിതകളുടെ ഏകീകൃതമായ പാതയിലൂടെയല്ലാതെ പല കൈവഴികള്‍ ആയി ഒഴുകി ഒരു സമുദ്രത്തില്‍ (വായനക്കാരനില്‍ ) എത്തുന്ന അനവധി പുഴകളെ ഓര്‍മ്മിപ്പിക്കുന്നു ഡോ. രമ്യ വി.എസ്സി. ന്റെ ഈ കവിതകള്‍. തുടക്കം തന്നെ നല്ല ഒരു സംഭാവന നല്കാന്‍ കഴിഞ്ഞ ഈ കവിയില്‍ നിന്നും കൂടുതല്‍ മനോഹരങ്ങള്‍ ആയ വായനകള്‍ പ്രതീക്ഷിക്കുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Monday, February 2, 2026

ബന്ധങ്ങള്‍

 

ബന്ധങ്ങള്‍

 

തണല് തേടി അലയും മൃഗത്തിനെ

തരളമായ് തലോടുന്ന ഹൃത്തിനായ്   

തിരികെ നല്കാന്‍ എന്തുണ്ട് വേറെയീ

തെളിമയുള്ളൊരു പുഞ്ചിരിയല്ലാതെ.

 

പ്രണയിതാക്കള്‍ തെളിച്ചിട്ട പാതകള്‍

പിന്തുടരുവാന്‍ കഴിയാത്ത ജന്മങ്ങള്‍

പ്രണയമാണെന്ന് ചൊല്ലും പരസ്പരം  

പിന്നെയാശംസ നേര്‍ന്നങ്ങു മറയുന്നു.

 

പ്രണയബന്ധത്തില്‍ തനുവും പെട്ടിടാം

സൌഹൃദങ്ങളില്‍ മനസുകള്‍ മാത്രമേ

ഇടപഴകുവാന്‍ ഇഴ കലര്‍ന്നീടുവാന്‍

എവിടെ വച്ചും അകന്നു പോയീടുവാന്‍

 

പറയുവാന്‍ കഴിയുന്നത്ര പറയുവാന്‍

പങ്കിടാന്‍ കഴിയുന്നത്ര പങ്കിടാന്‍, നാം

ഇടയില്‍ കരുതണം വിടവുകളെപ്പൊഴും

നോവറിയാതെ നല്‍കാതെ പിരിയുവാന്‍.

 

ഒരു നിമിഷത്തിന്‍ കേവല ചിന്തയാം

രതിയിലെന്തിന് ബന്ധങ്ങള്‍ നെയ്യണം

മലിനമാകാത്ത ദേഹിയും മനസുമായ്

അകലുവാന്‍ മാത്രമെങ്കിലീ ഊഴിയില്‍.

 

അടുപ്പവും കൂട്ടുകൂടലും ഇഷ്ടവും

അറിഞ്ഞു തന്നെ എടുക്കണം എപ്പഴും

സൌഹൃദം പോലെ പ്രണയമാകില്ല

പ്രണയമെന്നാല്‍ വിവാഹവുമല്ലല്ലോ.

 

വിലകൊടുത്താല്‍ ലഭിക്കുന്ന ദേഹം

പ്രണയചേഷ്ടകള്‍ കാട്ടിയെന്നാകിലോ

പ്രണയപൂര്‍വ്വം ശരീരങ്ങള്‍ പങ്കിടാന്‍

കഴിയുമോ വിടരല്ലാത്തൊരാള്‍ക്കുമേ.

 

പ്രണയനാട്യം പറഞ്ഞങ്ങടുക്കുവോര്‍

പിന്തിരിയുന്നു കാര്യം കഴിഞ്ഞെന്നാല്‍

പ്രണയമാണെന്ന് പറയുവതെങ്ങനാ-

പ്രാപ്പിടയന്‍മാരവര്‍ തന്‍ ഭാവത്തെ

 

സൌഹൃദമാണെന്നങ്ങു ചൊല്ലീട്ട്

ഹൃദയവാതില്‍ തുറന്നു കയറുവോര്‍

അവസരങ്ങള്‍ മുതലാക്കി ദേഹിയെ

കൈക്കലാക്കുന്ന കാഴ്ചകള്‍ ഇല്ലയോ!

 

പണവും ദേഹവും പദവിയും പോലെ

പലതു മോഹിച്ചു ബന്ധങ്ങള്‍ പാകി

ഒടുവില്‍ ഏറെ വിഷാദം മരണവും

തകര്‍ച്ചയും നല്കും ബന്ധങ്ങളൂഴിയില്‍.

 

പ്രണയമെന്നാല്‍ മനസ്സുകള്‍ തമ്മില്‍

അറിയുകെന്നതറിയാതെ പോകുന്നു.

പുറമേയുള്ളോരു ചിന്തക്കും വാക്കിനും

കഴിയുകില്ലൊരാ ബന്ധം പിരിക്കുവാന്‍.

 

അവരടുക്കുന്നു ഇഷ്ടങ്ങള്‍ ഒന്നെങ്കില്‍

അവര്‍ക്കിടയില്‍ വരുന്നില്ല അരുതുകള്‍

ഒരു വിഷയത്തില്‍ മാത്രമായ് ഒതുങ്ങുന്ന

ബന്ധമല്ല, ഉപാധികള്‍ ഇല്ലൊട്ടുമില്ലഹോ.

 

തിരഞ്ഞെടുപ്പുകള്‍ അനുചിതമാണെകില്‍

അടര്‍ന്നുപോകുകയില്ലയാ ബന്ധങ്ങള്‍  

അവരവരുടെ ജീവിതം ജീവിച്ചുകൊണ്ടുമേ

അവര്‍ക്ക് പ്രണയം തുടരുവാന്‍ കഴിയുന്നു.

 

അരികിലെന്നും ഇല്ലെന്നു വന്നാലും

കാണുവാന്‍ കഴിയാതിരുന്നീടിലും

കേള്‍ക്കുവാന്‍ കൂടി സമയമില്ലെന്നാലും

പരിഭവം വരാ ദൃഢബന്ധമാണത്.

@ബി.ജി.എന്‍ വര്‍ക്കല

Saturday, January 31, 2026

നിഴൽച്ചിത്രങ്ങൾ

വേനല്‍പ്പറവകള്‍ കൂട് തേടുന്ന ഇരുണ്ട രാവൊന്നില്‍ 
മേഘമാലകള്‍ ചന്ദ്രനെ മറച്ചു പിടിക്കുന്ന വേളയില്‍ 
ചീവീടുകള്‍ ഉച്ചത്തില്‍ സാധകം ചെയ്യുന്ന നേരത്ത് 
നിന്റെ ഉമ്മറപ്പടിയില്‍ ഞാനിരിപ്പുണ്ടായിരുന്നുവല്ലോ. 
നീയപ്പോള്‍ സുസ്മേരവദനയായി ഉമ്മറവാതിലില്‍
കാച്ചെണ്ണ മണം പകരും ചികുരഭാരം നിറമാറിലിട്ട്  
ഒറ്റക്കരയുള്ള ബാലരാമപുരം മുണ്ടിന്റെ കോന്തല 
ബ്ലൌസിന്‍റെ നടുക്ക് തിരുകുന്ന തിരക്കിലായിരുന്നു.
ചിറകു കരിഞ്ഞ പിടച്ചിലുമായ് നിലത്തുവീണ 
മഴപ്പാറ്റയുടെ മരണവേദന കേട്ടുകേട്ടാകണം   
നിലത്തു കത്തിച്ചുവച്ചിരുന്ന നിലവിളക്കിന്റെ നാളം 
കാറ്റിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതില്‍ 
അസ്വസ്ഥത പൂണ്ട ഒരു ഗൌളി ചുവരിറങ്ങുന്നു. 
എന്റെ കൈയ്യിലിരുന്ന കട്ടന്‍ചായ തണുത്തുപോയ് 
എന്റെ ചിന്തകളിലെ ഏകാന്തത അകന്നുപോയ് .
ദീർഘനിശ്വാസങ്ങളുടെ കയറ്റിറക്കങ്ങളിൽ
കോന്തല കള്ളനും പോലീസും കളിക്കവേ
ഇരുട്ട് കടമെടുത്ത തുള്ളിവെളിച്ചം പതിച്ചിട്ടാകാം 
മേദസ്സിന്റെ ചീളുകള്‍ ആലിംഗനം ചെയ്ത വയറില്‍ 
പൊക്കിള്‍ക്കുഴിയ്ക്ക് ചുറ്റും ഒരു നക്ഷത്രത്തിളക്കം.
നിന്റെ ശ്വാസതന്മാത്രകളുടെ പാദചലനത്തിനൊപ്പം 
എന്റെ പിന്നിലൊരു കതകുപാളി കരഞ്ഞടയുന്നു. 
ഉമ്മറം ഇപ്പോള്‍ നിശബ്ദമായിരിക്കുന്നു കൂടുതല്‍. 
മഴപ്പാറ്റയുടെ മരണവേദന നിലച്ചിരിക്കുന്നു 
മേഘങ്ങള്‍ പൌര്‍ണമിയെ പ്രസവിക്കുകയും 
ചീവീടുകള്‍ സാധകം അവസാനിപ്പിച്ചിരിക്കുന്നു .
@ ബി.ജി.എൻ വർക്കല

ഞാൻ മാത്രം


ഞാൻ മാത്രം
......................
എത്ര കടലുകൾതടസ്സമായി നിന്നാലും
എത്ര മലകൾവഴിമുടക്കീടിലും
ഇല്ല, നിങ്ങൾക്ക് നിർത്തുവാനാകില്ല 
ഞാൻ പായിക്കുമീ അശ്വത്തെ ഓർക്കുക . 
ഈ ലോകം എന്റെയുമാണല്ലോ !
ഈ സൂര്യൻ
തടാകങ്ങൾ
മലകൾ
പുഴകൾ
കാടുകൾ
പൂക്കൾ
സ്വപ്നങ്ങൾ
എനിക്കുമുള്ളതാകുമ്പോൾ
ആരൊരാളെന്നെ തടയിടാൻ
ആരൊരാളെന്നെ നിയന്ത്രിച്ചു നിർത്തുവാൻ
എന്റെ സ്വാതന്ത്ര്യമെനിക്ക് നല്കാൻ 
എന്റെ ആകാശത്തിന് ചിറ കെട്ടുവാൻ
എന്റെ കടലിന്നാഴമളക്കുവാൻ
ആര് ഞാനല്ലാതീ ഭൂമിയിൽ വേറെ ?
@ബിജു.ജി.നാഥ് വർക്കല

Friday, January 30, 2026

നിശാഗന്ധിയുടെ സുഗന്ധം........ഡോ.സജിത ജാസ്മിൻ

നിശാഗന്ധിയുടെ സുഗന്ധം ( കവിതകൾ )
ഡോ.സജിത ജാസ്മിൻ
 സ്വദേശാഭിമാനി ബുക്സ് 
വില 100 രൂപ 


"നിന്നിലേക്ക് വീണമർന്നിട്ടും നിർദ്ദയം 
നീ നിരസിച്ച ഈ മഞ്ഞുകണം
നിപതിച്ചു പരമാനന്ദരസം നുകർന്നു പുൽ-
ക്കൊടിയിലെപ്പൂവിൽ പിന്നെ മണ്ണിലലിഞ്ഞു.

ഏതിൽ നിന്നുയരുന്നു പ്രണയ ക്കിനാവ് 
ഏതിലേക്കിറ്റു വീഴുന്നൊരു കണമായ്
ഏതൊന്നിൽ നിർവൃതിയടഞ്ഞിടുന്നു
ഏതിലലിഞ്ഞു സമ്പൂർണ്ണമായിടുന്നു."


കവിതകൾക്ക് ഒരു ഭംഗിയും രൂപവും ഭാവവും ഒക്കെ ഉണ്ടായി വന്നത് ഭാഷ വികസിച്ച കാലത്ത് തന്നെയാണ്. ഭാഷയുടെ വികാസം കവിതയെ വളരെ ഉയർന്ന ഒരു തലത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഉണ്ടായത്. വികസിച്ചത് ഭാഷയാണോ അതോ സാഹിത്യമാണോ എന്നതിനെക്കുറിച്ച് വളരെ ഗഹനമായി ചിന്തിക്കേണ്ടതുണ്ട്. കാരണം, ഭാഷയുടെ വളർച്ച സാഹിത്യത്തെ ആണോ സാഹിത്യത്തിൻറെ വളർച്ച ഭാഷയാണ് സ്വാധീനിച്ചത് അല്ലെങ്കിൽ രൂപ പരിണാമം സംഭവിപ്പിച്ചത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഓരോ കാലത്തും ,ഓരോ തലമുറയിലും ഭാഷ അതിന്റേതായ രീതിയിലുള്ള കൈകടത്തലുകൾ നടത്തിയിട്ടുണ്ട് എന്ന് സാഹിത്യം നമ്മെ ഓർമിപ്പിക്കുന്നു. സാഹിത്യത്തിന്റെ വിവിധ തലങ്ങൾ ആയ കഥ, കവിത, നോവൽ ,പാട്ടുകൾ, അങ്ങനെ തുടങ്ങി വിഭിന്നങ്ങളായ തലങ്ങളിൽ അത് നിലയുറപ്പിക്കുമ്പോഴും അതിനെ ഒരു ഐകരൂപ്യം എപ്പോഴും ഉണ്ടായിരുന്നു. പണ്ടുകാലത്ത് ഭാഷയുടെ വികാസ രൂപീകരണ തുടക്കകാലത്ത് രചനകൾ എങ്ങനെയായിരിക്കണം എന്നും, എന്തുകൊണ്ട് അങ്ങനെ ആയിരിക്കണമെന്നും ഒക്കെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമായിരുന്നു. അത്, ഒരു തരത്തിൽ പറഞ്ഞാൽ സാഹിത്യത്തിൻറെ വളർച്ചയ്ക്ക് ഒരു ദിശാബോധം നൽകാനുള്ള ശ്രമം ആയിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ വഴിനടന്നു തുടങ്ങിയപ്പോൾ, യാത്ര തുടങ്ങുമ്പോൾ നാം കാൽനടക്കാരായിരുന്നു എന്നതും പിന്നീട് കാളവണ്ടിയിൽ യാത്ര ചെയ്തു എന്നുള്ളതും മോട്ടോർ വാഹനങ്ങളിലേക്ക് മാറുമ്പോൾ നാം ഓർക്കേണ്ടതുണ്ടെന്ന് മാത്രമാണ് പ്രധാനം. അല്ലാതെ നമ്മൾ ആ കാൽനടയ്ക്ക് അല്ലെങ്കിൽ കാളവണ്ടി യാത്രയ്ക്ക് ഉപയോഗിച്ച രീതികളോ സങ്കേതങ്ങളോ മാതൃകകളോ പിന്തുടരേണ്ടതില്ല എന്നും ആധുനിക മനുഷ്യൻ നമുക്ക് പറഞ്ഞു തരുന്നു. അതിനാൽത്തന്നെ ഭാഷയുടെ വളർച്ചാഘട്ടത്തിൽ ഉണ്ടായിരുന്ന ഭാഷയോ വാക്കുകളോ വാക്യങ്ങളോ പ്രയോഗങ്ങളോ എന്തിനധികം രൂപമോ ഭാവമോ പോലും ആധുനിക കവിതാ സങ്കേതത്തിൽ അല്ലെങ്കിൽ ആധുനിക സാഹിത്യരംഗത്ത് നമുക്ക് കാണാൻ കഴിഞ്ഞു എന്ന് വരില്ല. ഇത് അപചയമാണോ എന്നത് ഒരു ആവശ്യമില്ലാത്ത ചോദ്യമായി മാറുകയാണ്. രൂപാന്തരം പ്രാപിക്കുന്ന ഭാഷയ്ക്ക് കൂടുതൽ മികവും കൂടുതൽ അഴകും സംഭവിക്കുന്നതും വികാസം എന്നത് ഒതുങ്ങി ചേരൽ ആണെന്ന് മനസ്സിലാക്കുന്നതും ഒരു അനുഭവം തന്നെയായിരിക്കും.


ഇവിടെ ഇന്ന് പരാമർശിക്കപ്പെടുന്ന പുസ്തകം "നിശാഗന്ധിയുടെ സുഗന്ധം " എന്ന 36 കവിതകളുടെ സമാഹാരമാണ്. ഇത് എഴുതിയിരിക്കുന്നത് ഡോക്ടർ സജിത ജാസ്മിൻ എന്ന എഴുത്തുകാരിയാണ്. ബഹറിനിൽ ജോലി ചെയ്യുന്ന ഡോക്ടർ സജിത, തിരുവനന്തപുരം സ്വദേശിയാണ്. ഡോക്ടർ സജിതയുടെതായി ഇതിനു മുൻപ് വായിച്ചത് ഒരു ഖണ്ഡകാവ്യം ആയിരുന്നു. 'അതിജീവിത' എന്ന പേരിൽ അന്ന് ആ പുസ്തകം വായിക്കുമ്പോൾ മനസ്സിൽ വന്ന ചിന്ത, നമുക്ക് ഇന്ന് നഷ്ടപ്പെടുന്ന കാവ്യരൂപമാണ് ഖണ്ഡകാവ്യം എന്നത് തന്നെയായിരുന്നു. അതിജീവിത എന്ന ഖണ്ഡ കാവ്യത്തിൽ നമുക്ക് വായിക്കാൻ കഴിഞ്ഞത് ഒരു സ്ത്രീയുടെ ജീവിതത്തിൻറെ രണ്ട് ഘട്ടങ്ങളായിരുന്നു. അതിനെ ഭാഷയുടെ മധുരവും സൗന്ദര്യവും നന്നായി സന്നിവേശിപ്പിച്ചുകൊണ്ട് ഒട്ടും മോശമല്ലാത്ത രീതിയിൽ ഒരു പുസ്തകമായി വായിക്കുവാൻ ലഭ്യമായി. അതിൽ വായനക്കാർക്ക് സന്തോഷിക്കാൻ കഴിയുന്ന ഒരു സംഗതി പഴയകാല കവികളിൽ നിലനിന്നിരുന്ന കവിതാ സമ്പ്രദായത്തെ, അവർ പിന്തുടരുന്ന കവിത രൂപത്തെ ഖണ്ഡകാവ്യത്തിലും സജിതയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു. അത് ഇന്നത്തെ കവിതാ ലോകത്ത് വളരെ വിരളമായി സംഭവിക്കുന്ന ഒരു അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ആ പുസ്തകം ശ്രദ്ധിക്കപ്പെടണം എന്ന് തോന്നിയിരുന്നു. അതേ പുസ്തകത്തിനൊപ്പം തന്നെയാണ് ഡോക്ടർ സജിത നിശാഗന്ധികളുടെ സുഗന്ധം എന്ന ഈ കവിത പുസ്തകവും പുറത്തിറക്കിയത് എന്ന് ഇത് വായിക്കുമ്പോൾ ഇതിൻറെ ആമുഖത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ഒരു വ്യക്തി ഒരുപോലെതന്നെ എഴുതുന്നത് ഒരിക്കലും ശരിയായ ഒരു എഴുത്തുകാരന്റെ രീതിയാണ് എന്ന് കരുതുന്നില്ല. ഇവിടെ ഇവിടെ ഡോ. സജിതയുടെ ഈ കവിത പുസ്തകത്തിൽ ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് എഴുത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾ എങ്ങനെയാണ് മുന്നോട്ട് ഭാഷയെ കൈപിടിച്ചുകൊണ്ട് നടന്നു നീങ്ങുന്നത് എന്നുള്ളതാണ്. ചെറുതും വലുതുമായ 36 കവിതകൾ ഇതിനകത്ത് ഉണ്ട്. അവയിൽ പൊതുവേ കാണാൻ കഴിയുന്ന ഒരു സംഗതി എന്ന് പറയുന്നത് ,ഇന്നത്തെ പൊതു കവിത സമ്പ്രദായ രീതിയും എഴുത്തുകാരുടെ ശൈലിയും ഒക്കെ വളരെ ഖേദകരത്തോടുകൂടി പറയാം പ്രണയവും  സ്ത്രീയും മാത്രമായി ഒതുങ്ങിപ്പോകുന്ന ഒന്നാണ് ചുരുക്കം ചിലർ മാത്രം രാഷ്ട്രീയ ദേശീയ അന്തർദേശീയ വിഷയങ്ങളിൽ കൈകൾ നടത്തുന്നുണ്ട് എന്നത് എന്നത് വിസ്മരിക്കുന്നില്ല  എന്നാലവയ് ക്ക് ഘടക വിരുദ്ധമായിരുന്നു. എന്നതാണ്. ഇവിടെ ഡോക്ടർ സജിത തൻറെ 36 കവിതകളിൽ കൂടെ പ്രകൃതിയെയും, പ്രണയത്തെയും, പെണ്ണിനെയും, തൻറെ ചുറ്റുപാടുകളെയും വളരെ വ്യത്യസ്തമായ രീതിയിൽ സാധാ കവിതകളുടെ പ്രഭവങ്ങളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പറയുവാൻ ശ്രമിക്കുന്ന ഒരു കാഴ്ച തീർച്ചയായിട്ടും കവിത ആസ്വദർക്ക് സന്തോഷം നൽകുന്ന ഒരു വസ്തുതയാണ്. വിജയിച്ച കവിതകൾ എത്ര എന്നെണ്ണുവാൻ അതിനാൽത്തന്നെ മുതിരുന്നുമില്ല. എഴുത്തിന്റെ പ്രാരംഭ ഘട്ടത്തിലെ എല്ലാ പോരായ്മകളും ഒരു എഴുത്തുകാരൻ നടന്നു കയറുമ്പോൾ അയാളിൽ ഉണ്ടാകുന്ന വികാസങ്ങളും പഠിക്കുവാനും മനസ്സിലാക്കുവാനും ഈ പുസ്തകം സഹായിക്കുകയും ചെയ്യുന്നുണ്ട്. താൻ ജനിച്ചു വളർന്ന ചുറ്റുപാടിനെ കവിതയിലേക്ക് കൊണ്ടുവരാനും അടയാളപ്പെടുത്താനും അതുവഴി കവിതയിലൂടെ തൻറെ ദേശത്തെ തന്റെ ചുറ്റുപാടുകളെ ചേർത്തുപിടിക്കാനും ശ്രമിക്കുന്ന കവിയുടെ  മനസ്സ് തീർച്ചയായിട്ടും മറ്റുള്ള കവികളിൽ നിന്നും വേറിട്ട എഴുത്തിനെ സമീപിക്കുന്ന ഒരാളുടെ രീതിയായി കാണാൻ കഴിയുന്നു. ഇത് കവികൾക്ക് നല്ലൊരു പാഠം ആയിരിക്കുമെന്ന് കരുതുന്നു. എഴുതുന്നവന് എന്തും എഴുതാമെങ്കിലും വായിക്കുന്നവനെ അതെങ്ങനെ സ്വാധീനിക്കും എന്നുള്ളതിനെ ഇവിടെ കവി മനസ്സിലാക്കുകയും അതനുസരിച്ച് എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വിജയമായി ആഘോഷിക്കപ്പെടേണ്ടത്.


എല്ലാ കവിതകളും മികച്ചതാണെന്നും ഈ പുസ്തകം ഒരു മികച്ച പുസ്തകം ആണെന്നും ഉള്ള അഭിപ്രായത്തിൽ ഒരിക്കലും നിൽക്കുന്നില്ല. എങ്കിൽത്തന്നെയും ഒരു പുസ്തകത്തിൻറെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ഒരു കവിത പുസ്തകത്തിൻറെ രൂപകല്പന നടത്താനുള്ള ഈ ശ്രമത്തെ തീർച്ചയായിട്ടും കാണാതിരിക്കാനാവില്ല. ഡോ. സജിത എന്ന കവിയിൽ, ഈ കവിതകളിൽ കണ്ട ചില കാര്യങ്ങളെ ശ്രദ്ധിക്കാതിരിക്കാൻ കഴിയുന്നില്ല. അതായത് കൈയ്യടക്കമുള്ള, കഴിവുള്ള എഴുത്തുകാർക്ക് മാത്രം കഴിയുന്ന ഒന്നാണ് പ്രാസം ഒപ്പിച്ചുകൊണ്ട് അതും ആദ്യാക്ഷരപ്രാസം ശ്രദ്ധിച്ചുകൊണ്ട് കവിതകൾ രചിക്കുക എന്നുള്ളത് .ഇവിടെ ഈ കവിയിൽ എനിക്ക് കാണാൻ കഴിഞ്ഞ ഒരു പ്രധാന കാര്യം കഴിവതും ഇദ്ദേഹം തന്റെ കവിതകളിൽ ഒക്കെ ആദ്യാക്ഷരപ്രാസത്തെ ഉപയോഗിക്കാനായി ശ്രമിക്കുന്ന കാഴ്ചകളാണ് . ഇവിടെ ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു പ്രധാന പ്രശ്നം എന്നത് വാക്കുകൾ ഒപ്പിച്ചു കൊണ്ടുവരാനായി പറച്ചിലുകൾ ആയിപ്പോകും എന്നുള്ളതൊക്കെയാണ്. ഇത്തരം ചില പോരായ്മകൾ ഈ കവിതകളിലും ചിലയിടത്തൊക്കെ വ്യക്തമാക്കുന്നുണ്ട്.  അതായത് തുടങ്ങിവെച്ച സംഗതിയെ എങ്ങനെയും മുഴുമിപ്പിക്കാനുള്ള ഒരു ശ്രമവും അതിനിടയിൽ ആ രീതി തന്നെ ആ ശൈലി തന്നെ തുടർന്നുകൊണ്ട് പോകാനുള്ള ധൃതിയിൽ അല്ലെങ്കിൽ ശ്രമത്തിൽ പലപ്പോഴും കവിത പറച്ചിലുകൾ ആയോ പ്രസ്താവനകളായ അല്ലെങ്കിൽ പിരിഞ്ഞു പിരിഞ്ഞു നിൽക്കുന്ന വാക്യങ്ങൾ ആയോ ഒക്കെ മാറിപ്പോകുന്നതായിട്ട് തോന്നിയിട്ടുണ്ട്. എന്നാൽ ത്തന്നെയും മുന്നോട്ടുള്ള കവിതകളിൽ വളരെ വ്യത്യാസങ്ങളും കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ നിന്നും അവസാനത്തിലേക്ക് എത്തുമ്പോഴേക്കും കവിതകൾക്ക് കവിതയുടെ രൂപവും ഭാവവും തനിയെ കൈവരുന്നത് കാണാൻ കഴിയുന്നുണ്ട്. ഇനിയും കൂടുതൽ കവിതകൾ ഈ കവിയിൽ നിന്നും ലഭ്യമാകട്ടെ എന്ന പ്രതീക്ഷയോടെ ആശംസകൾ . ബി.ജി.എൻ വർക്കല

പ്രണയം പ്രതിജ്ഞ പ്രവാസം ....... പി. ശിവ പ്രസാദ്

പ്രണയം പ്രതിജ്ഞ പ്രവാസം (കവിതകൾ)
സമ്പാദകൻ : പി. ശിവ പ്രസാദ്
ഫേബിയൻ ബുക്സ്
വില: ₹270

കവിതകൾക്ക് ഒരു ഐകരൂപം വേണമെന്ന കാഴ്ചപ്പാട് വളരെ മുൻപ് തന്നെ കണ്ടുവരുന്ന ഒന്നാണ്. പക്ഷേ കവിതകൾ ജനിച്ച നാൾ മുതൽ രൂപാന്തരത്തിന് നിരന്തരം അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നുതന്നെയാണ്. നിരന്തരമായ പരിണാമം അല്ലെങ്കിൽ പുതുക്കൽ കൊണ്ടാണ് കവിത ഇന്നത്തെ പുതിയ തലത്തെ അടയാളപ്പെടുത്തുന്നത്. നമുക്ക് കിട്ടാവുന്ന രേഖകൾ വച്ച് പുറകോട്ടു പോകുമ്പോൾ നമ്മുടെ ഭാഷയിൽ നമുക്ക് കിട്ടുന്ന കവിതകൾ ഒക്കെയും വളരെ പഴയ ഭാഷയിൽ എഴുതപ്പെട്ട ഒന്ന് തന്നെയാണ്. അവയൊക്കെയും കാവ്യങ്ങളായി തന്നെയാണ് നിലനിൽക്കുന്നത്. പക്ഷേ എന്തുകൊണ്ടോ കവിതകൾ ഒരുകാലത്ത് സംസ്കൃത കവിതകളുടെ, സംസ്കൃത പദപ്രയോഗങ്ങളുടെ കടന്നുകയറ്റം കൊണ്ട് വരേണ്യരായ ഒരു വിഭാഗത്തിന്റെ കൈകളിൽ മാത്രം അതല്ലെങ്കിൽ  ഭാഷ അറിയുന്നവരുടെ കൈകളിൽ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നു.  എഴുതപ്പെടാത്ത ഒരുപാട് കവിതകളുണ്ട്. പാട്ട് പോലുള്ള കവിതകൾ ആയിരുന്നു ഒരുപക്ഷേ ഏറ്റവും കൂടുതൽ രചിക്കപ്പെട്ട രചിക്കപ്പെടാതെ പോയ മൺമറഞ്ഞുപോയ കവിതകൾ എന്നു തോന്നുന്നു.  പണിയെടുക്കുന്ന മനുഷ്യർ തങ്ങളുടെ പണിയുടെ ആയാസം കുറയ്ക്കാൻ ഉണ്ടാക്കിയ ഒരുപാട് പാട്ടുകൾ ഉണ്ട്. അവയൊന്നും എഴുതപ്പെട്ടിട്ടോ അടയാളപ്പെടുത്തി വെച്ചിട്ടോ ഒന്നുമില്ലാത്ത, കൈമറിഞ്ഞ് വരുമ്പോൾ രൂപാന്തരം സംഭവിച്ച ഒന്നു മാത്രമായി മറഞ്ഞു പോകുകയാണുണ്ടായത്.  

 ഇങ്ങനെയൊക്കെ നോക്കുമ്പോൾ കവിതകൾ സംഭവിക്കുന്നത് നിരന്തരമായ പരിണാമ പ്രക്രിയയിലൂടെയോ രൂപാന്തരപ്രകൃതിയുടെ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം .ഈ സംസ്കൃത കവിതകൾ ഒക്കെയും ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിന്ന കവിതകൾ ആയിരുന്നു. അതായത്, അന്ന് ഭാഷ രൂപാന്തരപ്പെടുന്ന സമയത്ത് ഭാഷാ വിദഗ്ധർ കവിതകൾ എങ്ങനെയായിരിക്കണം എഴുതപ്പെടേണ്ടതെന്നും  ചിട്ടപ്പെടുത്തേണ്ടതെന്നുമൊക്കെ ചില നിയമങ്ങൾ വെച്ചിരുന്നു. അതിൻറെ കാരണം ഒരുപക്ഷേ എല്ലാവരും കവിത എഴുതാതിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ എഴുതാൻ അറിയുന്നവർ മാത്രം എഴുതട്ടെ എന്ന് കരുതിയോ ഒക്കെ ആകണം. കാരണം ഇന്ന് വാളെടുത്തവർ ഒക്കെയും വെളിച്ചപ്പാടുകൾ തന്നെയാണ് അന്നും അതുതന്നെയായിരിക്കാം അവസ്ഥ ഉണ്ടായിരിക്കുക. അങ്ങനെ വരുമ്പോൾ നല്ലത് ചീത്ത എന്നുള്ളതാണ് തിരിച്ചറിയാൻ പറ്റാതെ പോകും എന്ന ഒരു തോന്നലിൽ നിന്നായിരിക്കണം കവിതയ്ക്ക് ചിട്ടവട്ടങ്ങളും മറ്റും രേഖപ്പെടുത്തി വയ്ക്കപ്പെട്ടത്. എ.ആർ. രാജരാജവർമ്മയുടെയും മറ്റും ഇത്തരം മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ഭാഷയിൽ പ്രചരിച്ചിരുന്നുമുണ്ട്.  സ്കൂളുകളിലും മറ്റും പഴയകാലത്ത് ഭാഷ പഠിപ്പിക്കുമ്പോൾ അതിൽ വ്യക്തമായും വൃത്തങ്ങളെക്കുറിച്ചും സന്ധികളെ കുറിച്ചും സമാസങ്ങളെ കുറിച്ചും ഗുരു ലഘു വിശേഷങ്ങളെ കുറിച്ചും ഒക്കെ വളരെ വിശദമായി പഠിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിൽ വന്ന പുതിയ നിയമങ്ങളും വിദ്യാഭ്യാസത്തിൻറെ പുതിയ തലങ്ങളും ഇവയൊക്കെ പഴയപോലെ അത്ര കാര്യമാത്ര പ്രസക്തമായി എടുക്കാത്ത ഒരു അവസ്ഥ ഉണ്ടായി. ഇങ്ങനെ വന്നപ്പോൾ പുതിയ തലമുറയ്ക്ക് ഭാഷ എന്നത് എഴുതാനും വായിക്കാനും സംസാരിക്കാനും ഒന്നാക്കി മാറുകയായിരുന്നു. അതുകൊണ്ടുതന്നെയാകണം കവിതാരചന ഒരുപാട് പേർ തയ്യാറാക്കുന്നുണ്ട്. പക്ഷേ അതിനുള്ളിൽ കവിതയുണ്ടോ എന്ന് ചോദിക്കുമ്പോൾ മാത്രമാണ് അവരും  കവിത അറിയുന്നവരും അല്ലെങ്കിൽ കവിതയെ ആസ്വദിക്കുന്നവരും തമ്മിൽ ഒരു ചർച്ചയോ ബഹളമോ ഉണ്ടാകുന്നത്. ഭാഷ അറിയുന്നവനും അറിയാത്തവനും തമ്മിലുള്ള ഒരു മത്സരം അല്ലത് ഒരു സംവാദവുമല്ല. പകരം ഭാഷ അറിയുന്നവരിൽ തന്നെ ഭാഷയെ അറിഞ്ഞവരും ഭാഷ അറിയുന്നവരും തമ്മിലുള്ള ഒരു ചർച്ചയായോ അല്ലെങ്കിൽ ഒരു വിമർശനപരമായ വായനയായാേ അതു മാറുന്നു. പുതിയ കാലത്തെ കവിതകൾ ഗദ്യ കവിതകളാണ് എന്നുള്ളതാണ് ഏറ്റവും വലിയ ഒരു മാറ്റമായി കാണുന്നത്. പദ്യത്തിൽ നിന്നും ഗദ്യത്തിലേക്ക് വരുമ്പോൾ പദ്യമായിരുന്നവ പെട്ടെന്ന് ഗദ്യമായി മാറുമ്പോൾ അവയെ എങ്ങനെ ഉൾക്കൊള്ളും പുതിയ തലമുറ എന്നതിൽ സംശയമൊന്നും വേണ്ട. കാരണം അവർക്ക് വേണ്ടതാണ് അവരെഴുതുന്നത്. പദ്യം ചൊല്ലാൻ ഒന്നും അവർക്കിന്ന് സമയമില്ല. പകരം അവർക്ക് വേണ്ടത്, പറഞ്ഞു പോകുന്ന ചൊൽക്കവിതകളാണ്. ഇവിടെ പലരും കവിതകൾ എന്ന പേരിൽ കുറിക്കുന്നത് ഒരു ചെറുകഥയോ ഒരു മിനിക്കഥയോ അല്ലെങ്കിൽ ഒരു കുറിപ്പോ എടുത്തിട്ട് വെട്ടി വെട്ടി താഴേക്കിടുകയാണ്.  അതിനെ ഒരു ഗദ്യക കവിത എന്ന രീതിയിൽ അവതരിപ്പിക്കാൻ വേണ്ടി ഒപ്പം തന്നെ കവിതകളുടെ ഈണവും താളവും മാറ്റിവെച്ചിട്ട് വെറുതെ ലളിതമായി സംഗീതം പോലെ പറഞ്ഞു പോവുകയാണെങ്കിൽ അത് ഒരു മഹത്തരമായ കവിതയായി എല്ലാവരും വായിക്കപ്പെടുകയും അല്ലെങ്കിൽ കേൾക്കുകയും ചെയ്യും.  ഇത് ഗദ്യ കവിതയുടെ ഒരു ശൈലിയും ഒരു പോരായ്മയുമാണ്.  ആ ശൈലി നല്ലത് തന്നെയാണ്. അതുകൊണ്ട് ഒരുപാട് പേർക്ക് എഴുതാനും കഴിയുന്നുണ്ട്. മനോഹരമായിട്ട് തന്നെ അത് പറഞ്ഞു പോകാനും കഴിയുന്നുണ്ട്. പക്ഷേ ഇത് പറയുന്നതിനു പോലും ഒരു കലയുണ്ട് എന്ന് പറഞ്ഞ പോലെ എഴുത്തിൽ ഒരു കവിത വേണമെന്ന വളരെ വ്യക്തമായി മനസ്സിലാക്കാത്ത ആൾക്കാർ ഇതിനെ വെറുതെ എന്തൊക്കെയോ പറഞ്ഞു പോകുന്ന ഒന്നാക്കി മാറ്റുന്നുണ്ട്. ആംഗലേയ കവിതകളെ മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പല പ്രമുഖരും അതിനെ പദാനുപദം മൊഴി മാറ്റി ഗദ്യ രീതിയിൽ എഴുതിയതിൻ്റെ ബാക്കിപത്രമാകാം ഈ കവിതകളുടെ ജനന ഹേതു എന്നു തോന്നിപ്പോകുന്നു.  "വഴിയരിക നിൽക്കുന്ന പൂച്ചയ്ക്ക്, പട്ടിക്ക് സുഖമാണോ എന്ന് ചോദിച്ചത് വളരെ വിഷമത്തോടെ കൂടിയാണ്" എന്ന് നമ്മൾ പറയുന്നതിനെ കട്ട് ചെയ്ത് കട്ട് ചെയ്ത് വെച്ചുകഴിഞ്ഞാൽ അതൊരു കവിതയാകുന്നതാണ് ആധുനിക കവിത എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ ഈ കവിതകളിൽ പലപ്പോഴും എഴുതാൻ അറിയാത്തവനും  കവിയായി അറിയപ്പെടാൻ കഴിയുകയും മഹത്വമുള്ള അല്ലെങ്കിൽ മഹാനായ കവി എന്നറിയപ്പെടാനും കഴിയുന്നവർ അണികളുടെ 'ആഹാ' കളിലുടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. 


പ്രണയം പ്രതിജ്ഞ പ്രവാസം എന്ന ഈ കവിത സമാഹാരം പ്രവാസത്തിലുള്ള 45 കവിതകളെ അടയാളപ്പെടുത്തുന്നതാണ് അഥവാ 45 കവികളെ അടയാളപ്പെടുത്തുന്നതാണ്. ഇതിൻ്റെ സമ്പാദകനും എഡിറ്ററുമായ കവി പി.ശിവപ്രസാദ്  അടക്കമുള്ള 45 പേർ ആണ് ഇതിനകത്ത് എഴുതിയിരിക്കുന്നത് .ഇത് ഒരു കുറവ് സംഖ്യയാണ്. കാരണം ഗൾഫ് മേഖലയിലെ തൊഴിലാളികളെ (തൊഴിലാളികൾ എന്ന് വിളിക്കാൻ പാടില്ല എന്നാണ് അവർ പറയുന്നത് ) പ്രവാസികൾ എന്ന് വിളിക്കണം കാരണം അവൻ ഇവിടെ തന്നെ ജീവിക്കാൻ വന്നവരാണ് തിരിച്ചു പോകില്ല എന്നാണ് നിർബന്ധം പിടിച്ചിരിക്കുന്നത്. ഓഫീസിനകത്ത് ഇരിക്കുമ്പോൾ അവർക്ക് തോന്നും ഞങ്ങൾ ഇവിടെ തന്നെയാണ് ജീവിക്കുന്നത് കൊറോണയും മറ്റും വരുമ്പോൾ അവർ ഇറങ്ങി എങ്ങനെയെങ്കിലും വീട്ടിലേക്ക് ഓടുവാനും ശ്രമിക്കും. അന്നേരം അവർ പ്രവാസി അല്ല ഗൾഫ് തൊഴിലാളി മാത്രമായിരിക്കും. എന്തായാലും അവിടെ ജോലി ചെയ്യുന്ന  മനുഷ്യരിൽ എഴുതാൻ അറിയുന്ന അല്ലെങ്കിൽ എഴുതുന്ന ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് 10 പേര് അറിയാനും ലൈക്ക് കിട്ടാനും എന്തും എഴുതാം ഒരു കുഴപ്പവുമില്ല കവിയായി അറിയപ്പെടും എന്ന ഒരു ചിന്തയിൽ എല്ലാവരും അവരുടെ വാളുകൾ കവിതകൾ കൊണ്ട് കുത്തി നിറയ്ക്കുന്നുണ്ട്. അവയിൽ എത്രയെണ്ണം കവിതയുണ്ട് എന്ന് ചോദിച്ചാൽ അറിയില്ല. കുറച്ചുപേർ ഇവിടെ ഇരുന്നുകൊണ്ട് നാട്ടിലെ കാട് മഴ പുഴ സ്കൂളിൽ പോയ ഓർമ്മ നഴ്സറിയിൽ മുള്ളിയ ഓർമ്മ തുടങ്ങിയതൊക്കെ കവിതകളാക്കി, ഓർമ്മകൾ ആക്കി എഴുത്തുകാർ ആകുമ്പോൾ ചിലർ പ്രവാസത്തിലെ അല്ലെങ്കിൽ ഗൾഫ് മേഖലയിലെ തങ്ങളുടെ ചുറ്റാകെയുള്ള ബംഗാളിയെ ബീഹാറിയെയും പാകിസ്ഥാനിയേയും ഫിലിപ്പീനിയും ഒക്കെ ഓർമ്മിച്ചുകൊണ്ട്, നോക്കിക്കൊണ്ട് അവരുടെ രീതികളെ ഹാസ്യമോ ദയനീയതയോ ഒക്കെ അടയാളപ്പെടുത്തിക്കൊണ്ട് സാഹിത്യ മേഖലയിലെ പ്രധാനികൾ ആകുന്നു.    കുബൂസ് ഇല്ലാത്ത ഒരു ഗൾഫ് സാഹിത്യം ഉണ്ടാകുകയില്ല. അത് കഴിച്ചിട്ടാണോ അവർ അത് എഴുതുന്നതെന്ന് ചോദിക്കാതിരിക്കുന്നതാകും ബുദ്ധി. ഇങ്ങനെ ഇത്തരം കവിതകളുടെ ഒരു വലിയ തിരമാല തന്നെയാണ് അവിടെ സാഹിത്യ രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ, കവിതകളിൽ പുതിയ പരീക്ഷണങ്ങളും മറ്റുകാര്യങ്ങളും ആഗോളതലമായ വിഷയങ്ങളും ഒക്കെ കടന്നുവരുന്നുണ്ട് എന്ന കാഴ്ചയെ പി.ശിവപ്രസാദ് താൻ ശേഖരിച്ച  45 കവിതകളിൽ കൂടി അവതരിപ്പിക്കുന്നു. ഇവയിൽ പ്രത്യേകിച്ച് ഇപ്പറഞ്ഞ വിഷയങ്ങളൊന്നും കടന്നു വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. നാലോ അഞ്ചോ പദ്യങ്ങൾ  ഇതിൽ വായിക്കാൻ കിട്ടും. അവയെ പദ്യങ്ങൾ എന്ന് എടുത്തു പറയാൻ കാരണം കവിതകൾ എന്ന് പറഞ്ഞാൽ മറ്റെഴുത്തുകാരെല്ലാം കൂടി ഇവിടെ ബഹളം ഉണ്ടാക്കും എന്ന് പറയാം. എന്തുകൊണ്ടവ പദ്യമെന്ന് ചോദിച്ചാൽ അവയ്ക്ക് കവിതയുടെ എല്ലാ മാനദണ്ഡങ്ങളും അടങ്ങിയ ഒരു ഫോർമാറ്റ് കാണാൻ പറ്റുന്നുണ്ട് എന്നതു തന്നെ.അവരിൽ ചിലർ ഭാഷാ അധ്യാപകരാണ് എന്നുള്ളത് തന്നെയാകാം . മറ്റുള്ള കവിതകൾ ഒക്കെയും ഗദ്യ കവിതകളാണ്. ഗദ്യ കവിതകളാണ് ചിലതൊക്കെ. ചെറു കുറിപ്പുകളെ വെട്ടി നുറുക്കി എടുത്തവയും ഉണ്ട് ചിലരുടെ രചനകൾ.  ചിലതാണെങ്കിൽ വളരെ ദീർഘമായ വായനയാണ്.  എഴുതിയിരിക്കുന്നതെന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ആധുനികതയാണെന്ന് പറഞ്ഞു അവർ തന്നെ വാൾ എടുക്കേണ്ടിവരും എന്നു മാത്രമേ പറയാൻ കഴിയൂ. ഇവയൊക്കെ വിമർശിക്കാൻ ഇരിക്കണമെങ്കിൽ ഇതിനകത്ത് എന്തെങ്കിലും ഉണ്ടായിരിക്കണം.  ഒന്നുമില്ലാത്തതിനെ എടുത്ത് വിമർശിച്ചിട്ട് ഒരു കാര്യവും ഇല്ലാത്തതിനാൽ അത്തരം കവിതകളെ ഒഴിവാക്കി പോകാൻ ആണ് ആഗ്രഹിക്കുന്നത്.  45 കവിതകളും അഥവാ 45 പേരുടെ എഴുത്തുകളും അടങ്ങിയ ഈ പുസ്തകം നല്ല രീതിയിൽ തന്നെ ചിട്ടപ്പെടുത്തി  എന്നുള്ളതും എല്ലാവരുടെയും രചനകളെ നല്ല രീതിയിൽ തന്നെ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നതും   ശിവപ്രസാദ് എന്ന കവിയുടെ കഴിവായി കാണുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് എന്ന് കരുതാൻ കാരണം കവിതയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന അപചയം എന്താണെന്ന് മനസ്സിലാക്കാനും പഠിക്കാനും കവിതയെഴുതുന്നവർക്ക് ഇത്തരം ചില പുസ്തകങ്ങൾ വളരെ നല്ല ഒരു ഉദാഹരണമാണ്. നല്ല കവിതകളും ചീത്ത കവിതകളും, അഥവാ എങ്ങനെയൊക്കെ കവിതകൾ എഴുതാം എന്നുള്ളതിനെക്കുറിച്ചും ഒക്കെ പഠനം നടത്തുന്നവർക്ക് ഒരു നല്ല പഠന ഉപാധിയാണ് ഈ പുസ്തകം എന്ന് പറയാൻ കഴിയും. കവി പി.ശിവപ്രസാദിൻ്റെ ഈ സംരംഭത്തിന് ആശംസകൾ നേരുന്നു ഒപ്പം ഇതുപോലുള്ള കൂടുതൽ അടയാളപ്പെടുത്തലുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു
സസ്നേഹം ബി.ജി.എൻ വർക്കല

Friday, January 2, 2026

വേഴാമ്പല്‍

വേഴാമ്പല്‍ 

മഴ കാത്തു കഴിയുന്ന പക്ഷിയൊന്നല്ല
കുലസ്ത്രീകള്‍ക്കൊപ്പം കൂട്ടേണ്ടവള്‍. 
ഒരു പതി, ഒരു കൂട്, ഒരു കുടുംബമെന്ന 
നരജാതി ചിന്തതന്‍ അനുയാത്രകര്‍. 

ചെറുകൂട്ടമായ് കഴിയുന്നവര്‍ നമ്മള്‍ 
ഉയരങ്ങളില്‍ മാത്രം കൂടൊരുക്കുന്നവര്‍ 
ഒരിലയനക്കം പോലും ഭയജന്യമായോര്‍
ഒരുവന്നു മാത്രമായ് ഇണയാകുവോര്‍.

അടയിരിക്കും കാലം കൂടടപ്പോര്‍ തന്‍
ഇണയാല്‍ പശിയുടെ ചൂടകറ്റോര്‍.
ഉറങ്ങുമ്പോഴാകാശ മേലാപ്പിലേക്കായ് 
തലയുയര്‍ത്തും ഞങ്ങള്‍ വേഴാമ്പലുകള്‍. 
@ബി.ജി.എന്‍ വര്‍ക്കല

Monday, December 15, 2025

ഹലേലുയ

ഓരോന്നും തോന്നാൻ ഓരോ കാരണങ്ങൾ അല്ലാതെ പിന്നെ :D

" അതൊരു മനോഹരമായ സ്വപ്നമായിരുന്നു. എപ്പോഴും കാണാറില്ലാത്തത് കൊണ്ടാകാം കാണുമ്പോൾ മധുരം വളരെയേറെ ആണ്. നേരം വെളുത്തു വരുകയായിരുന്നു പെട്ടെന്നായിരുന്നു എൻറെ മുന്നിലേക്ക് അവൾ വന്നത്. വന്നത് എന്ന് പറയാൻ കഴിയില്ല കാഴ്ച തുടങ്ങുമ്പോൾ ഞങ്ങൾ ഒരു സിമ്മിങ് പൂളിന്റെ സൈഡിലായി ഒരുമിച്ച് ശയിക്കുകയായിരുന്നു. അവളൊരു കറുപ്പിൽ വെളുത്ത പൂക്കൾ ഉള്ള മേൽ വസ്ത്രം ആയിരുന്നണിഞ്ഞിരുന്നത് ഞാൻ അവളെ ഉമ്മ വയ്ക്കുകയായിരുന്നു. അവൾ വളരെ സ്നേഹത്തോടെ പ്രണയത്തോടെ എൻറെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഉമ്മ വച്ച് തുടങ്ങിയപ്പോൾ അവളെന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ ചുണ്ടുകൾ ഞാൻ പതിയെ നുണഞ്ഞു. അവൾ അത് ആദ്യം അനിഷ്ടം കാണിച്ചുവെങ്കിലും പിന്നെ അവൾ അവളുടെ ചുണ്ടുകൾ എൻറെ വായിലേക്ക് അമർത്തി തന്നു. ഇളം ചൂടാർന്ന ആ അധര സ്പർശം വളരെ റിയലായി അനുഭവപ്പെടുന്നുണ്ടായിരുന്നു. ചുണ്ടുകൾ നുണഞ്ഞു തുടങ്ങിയപ്പോൾ അവൾ പതിയെ തൻറെ മേൽ വസ്ത്രത്തിന്റെ കുടുക്ക് അഴിക്കാനായി കൈകൾ മുന്നോട്ട് കൊണ്ടുവന്നു. ഞാൻ അവളുടെ മുഖത്തേക്ക് പ്രണയത്തോടുകൂടി നോക്കുകയായിരുന്നു. അവളുടെ കണ്ണിലെ പുഞ്ചിരി,പൂത്തിരി കാണുകയായിരുന്നു. അലാറം അടിച്ചു എൻറെ ഉറക്കം പോയി. ഞാൻ ഉണർന്നു. സ്വപ്നത്തിൽ ആ സമയത്ത് ഇളം പിങ്ക് നിറത്തിലെ പ്രകാശമായിരുന്നു. പിറകിൽ യേശു എൻറെ രക്ഷകൻ എന്റെ സ്വന്തം രക്ഷകൻ എന്ന ഒരു പാട്ടിൻ ഈരടികൾ കേൾക്കുന്നുണ്ടായിരുന്നു. ങ്കിലും എൻ്റെ അലാറമേ...."

അപ്പോപ്പിന്നെ ആ പാട്ടിനെ ഒന്നെഴുതണ്ടയോ?

 യേശു എന്റെ രക്ഷകന്‍ 
എന്റെ സ്വന്തം രക്ഷകന്‍ 
എന്നെവഴി നടത്തുവാന്‍ 
എന്നുമുണ്ടെന്‍ കൂടെ.  (യേശു ...)

വീണുപോകുമെന്ന് ഞാന്‍ 
കരുതും നേരമൊക്കെയും 
വാനവില്ലൊരുക്കിയെന്റെ 
തേര്‍ തെളിക്കും കാവലാള്‍.  (യേശു....)

മീന്‍പിടിച്ചു നടന്നവര്‍ക്കു 
മനുഷ്യരെ പിടിക്കുവാന്‍ 
മാര്‍ഗ്ഗവും മുക്തിയും 
മോക്ഷവും കൊടുത്തവന്‍.  (യേശു)

കല്ലെറിഞ്ഞ ജനതതന്‍ 
കണ്ണുകള്‍ തുറന്നവന്‍ 
കാന്തമാര്‍ക്കു താങ്ങവന്‍ 
കന്യയില്‍ പിറന്നവന്‍  (യേശു....)

പുല്‍ക്കൂടിലില്‍ പിറന്നവന്‍ 
പാരിലേക്കുയര്‍ന്നവന്‍ 
പാപികള്‍ തന്‍ പാപഭാരം 
പുഞ്ചിരിയോടേറ്റവന്‍  (യേശു ....)

മരിച്ചവരെ ഉയിര്‍പ്പവന്‍ 
കാഴ്ച വീണ്ടെടുപ്പവന്‍ 
പലിശക്കാരെ തല്ലുവോന്‍ 
പീഡിതരെ കാക്കുവോന്‍  (യേശു...)

സത്യവചനമായവന്‍ 
ഉയിര്‍ത്തെഴുത്ത് വന്നവന്‍
സ്വര്‍ഗലോകമെനിക്കേകന്‍ 
വഴിതുറന്നു തന്നവന്‍. (യേശു...)
@ബി.ജി.എൻ വർക്കല

Sunday, November 30, 2025

കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും..... സി. ഡി .തുമ്പോട്

 

കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും(ചരിത്രം)

സി. ഡി .തുമ്പോട്

വില : 40 രൂപ

ചരിത്രം എന്നത് ഒരു പ്രഹേളികയാണ് . പലപ്പോഴായി മനുഷ്യര്‍ അടയാളപ്പെടുത്തി വച്ച അവരുടെ കാലം . അതിലൂടെ വരും തലമുറ അതറിയുന്നു മനസ്സിലാക്കുന്നു. ഫ്രാന്‍സ്, ഇന്തോനേഷ്യ, സ്പെയിന്‍ തുടങ്ങിയ ഇടങ്ങളിലെ ഗുഹകളില്‍ മുപ്പത്തയ്യായിരം വർഷം പഴക്കമുള്ള കോറിയിടലുകള്‍ (അവയ്ക്കു മുന്നെയും ഉണ്ടായിരിക്കാം പക്ഷേ അവ കണ്ടെത്തപ്പെടുകയുണ്ടായില്ല എന്നതിനാല്‍ നമുക്കു അറിയാനാകാതെ പോകുന്നു.) നമ്മോടു പറയുന്നതു മനുഷ്യചരിത്രം തന്നെയാണ് . കഴിഞ്ഞ ഏഴായിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള കോറിയിടലുകള്‍ വരെയാണ് നമുക്ക് അത്തരം സ്വതന്ത്രമായ ചിത്ര രചനകളെ കണ്ടെത്താനും അതിലൂടെ അവരുടെ ജീവിത രീതി മനസ്സിലാക്കാനും കഴിഞ്ഞിട്ടുള്ളത് . പിന്നീടുള്ളത് മനുഷ്യന്റെ ബൌദ്ധിക വളര്‍ച്ചയുടെ കാലമായിരുന്നു. ഇക്കാലത്താണ് മനുഷ്യര്‍ മനുഷ്യരെ അടക്കിഭരിക്കാനും അധികാരം കൈയ്യാളനും ചൂഷണം ചെയ്തു ജീവിക്കാനും പഠിച്ചു തുടങ്ങിയതും. അതിനുവേണ്ടി മാത്രം മതം മനുഷ്യരിലേക്ക് കടന്നു കയറുകയാണുണ്ടായത് . ദൈവം എന്ന ഇല്ലാ സങ്കല്‍പ്പത്തിന് കൂട്ട് പിടിച്ച് പുരോഹിതവര്‍ഗ്ഗം എന്ന ഒരു പുതിയ മനുഷ്യ ജാതി ഉണ്ടാകുകയും അവരിലൂടെ മറ്റ് മനുഷ്യര്‍ പല ജാതികളായി പിരിക്കപ്പെടുകയും ഉണ്ടായി. കാലം പലതും കടന്നു പോയി . അവരുടെ ചരിത്ര രചനകള്‍ക്ക് ഇപ്പോള്‍ പുതിയ മാനങ്ങള്‍ ഉണ്ടായി. സത്യസന്ധമായ ചരിത്രഘടന രേഖപ്പെടുത്തുക എന്നത് പലപ്പോഴും ഒരു വലിയ വയ്യാവേലിയായി അവര്‍ക്ക് അനുഭവപ്പെട്ടു . ചിലപ്പോള്‍ അവരുടെ കാലത്തിലെ മേല്‍പ്പറഞ്ഞ അധികാര വര്‍ഗ്ഗം അവയെ തങ്ങളുടെ അനുകൂലനങ്ങള്‍ ആയി കാണുകയും അതിനു വിരുദ്ധമാകുന്ന പ്രവര്‍ത്തികളെ ഉന്മൂലനം ചെയ്യുകയും ഉണ്ടായതില്‍ നിന്നുണ്ടായിട്ടുള്ള ഭയമാകാം അതിനു കാരണം. ഇന്നത്തെ സാഹചര്യം അതില്‍ നിന്നും തെല്ലും മാറ്റമില്ല എന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. പുതിയ ഭരണ നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ അജണ്ടകളുടെ ഭാഗമായി പല ചരിത്രങ്ങളും വളച്ചൊടിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നത് നമ്മുടെ കാലത്തില്‍ തന്നെ അനുഭവിക്കുന്നവരാണ് എന്നതിനാല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നു കരുതാം .

കേരളത്തിന്റെ ചരിത്ര വിഷയങ്ങളിലും ഇത്തരം പലതരം കീഴ്മേല്‍ മറിയലുകള്‍ ഉണ്ടായിട്ടുണ്ട് ഉണ്ടാകുന്നുമുണ്ട്. രാജഭരണകാലത്തും മറ്റും ഉള്ള സംഭവവികാസങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളവ പലതും ഇത്തരം കൈകടത്തലുകള്‍ക്ക് വിധേയമാകുകയോ നശിപ്പിക്കുകയോ ഒളിച്ചു വയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവയില്‍ ഒന്നാണ് തിരുവിതാംകൂറിലെ നെടുമങ്ങാട് പ്രദേശത്ത് നിലനിന്നിരുന്ന കോതറാണിയുടെ ഭരണകാലവും അതിന്റെ രേഖകളും. ഡി.സി.തുമ്പോടെന്ന ചരിത്രന്വേഷിയുടെ കൊക്കോതമംഗലം ചരിത്രത്തിന്റെ അന്വേഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തില്‍ ചരിത്രത്തില്‍ എന്നും തേച്ചുമായ്ക്കപ്പെട്ടു പോകുന്ന സവര്‍ണ്ണരല്ലാത്ത ജനതയുടെ ചരിത്രങ്ങളെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂര്‍ രാജ്യത്തെ നെടുമങ്ങാട് ദേശത്ത് പതിമൂന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിലനിന്ന കോതറാണിയുടെ  ചരിത്രം അത്തരത്തില്‍ മായ്ക്കപ്പെട്ട ഒന്നാണ്. പുലയ വംശത്തിലെ പ്രശസ്തരായ ഭരണാധികാരികള്‍ ഭരിച്ച ദേശങ്ങള്‍ നമുക്കുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശങ്കരാചാര്യര്‍ പടര്‍ത്തിവിട്ട ഹിന്ദുമതമെന്ന ആശയവും തീയും ചുട്ടെരിച്ചത് ഇന്‍ഡ്യ എന്ന ഭൂവിഭാഗത്തിന്റെ തനതായ സംസ്കാരത്തെയും ചരിത്രത്തെയുമാണ്. കവികള്‍ക്കും എഴുത്തുകാര്‍ക്കും ഏറ്റവും ജനസമ്മതിയും പ്രശസ്തിയും ഉണ്ടായിരുന്ന ഒരു നാടിനെക്കുറിച്ച് നമുക്കിന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ? രാജാക്കന്മാര്‍ മനസ്സറിഞ്ഞു നല്കിയിരുന്ന കൊട്ടാരവും ഭൂമിയും രത്നവും സ്വര്‍ണവും ഒക്കെ സുഭിക്ഷമായി ലഭിച്ചിരുന്ന കുറവ വര്‍ഗ്ഗത്തിലും മറ്റുമുള്ള അനവധി കവികള്‍ ഉണ്ടായിരുന്ന ഒരു നാട്ടിലേക്കാണ് ശങ്കരാചാര്യരുടെ പുതിയ മത ആശയവും ചാതുര്‍വര്‍ണ്യവും കടന്നു വരുന്നത്. സമാധാനത്തില്‍ ജീവിച്ചിരുന്ന ജനതയില്‍ നിന്നും തരം തിരിവുകള്‍ ഉള്ള മനുഷ്യരും മൃഗങ്ങളും ആയി അവര്‍ ഭിന്നിക്കപ്പെട്ടു . പതിനെട്ടാം നൂറ്റാണ്ടൊക്കെ ആയപ്പോള്‍ കുറേപ്പേര്‍ രക്ഷപ്പെടാന്‍ വേണ്ടി ക്രിസ്തുമതവും ഇസ്ലാം മതവും ഒക്കെ പൂകി . ചിലരൊക്കെ പോയിടത്തും ഇതുതന്നെ എന്നറിഞ്ഞു തിരികെ വന്നു. കോതറാണിയുടെ രാജഭരണം നഷ്ടമാകുന്നതും അവര്‍ കൊല്ലപ്പെടുന്നതും ജാതി വ്യവസ്ഥയുടെ വര്‍ദ്ധിച്ചു വന്ന പ്രഭാവം മൂലമാണ്. ആറ്റിങ്ങല്‍ ഭരിച്ചിരുന്ന നാട്ടുരാജാവ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബന്ധുജനം ആയിരുന്നു. കോതറാണിയുടെ അത്രപോലും ആള്‍ബലം ഇല്ലാതിരുന്ന അയാള്‍ , കോതറാണിയുടെ മകളുടെ മുടിയില്‍ ആകൃഷ്ടനായി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും പണവും പദവിയും ഗോത്രമേല്‍ക്കോയ്മയും കോതറാണിയെ ആ അഭ്യര്‍ത്ഥന നിരാകരിക്കാന്‍ പ്രേരിപ്പിച്ചു. ഇതില്‍ കോപിഷ്ഠനായ ആറ്റിങ്ങല്‍ രാജാവ് കോതറാണിയെ കീഴ്പ്പെടുത്തി മകളെ കൊണ്ട് പോകാന്‍ പട നയിച്ചു വന്നെങ്കിലും പരാജയപ്പെട്ടു . പക്ഷേ മേല്‍പ്പറഞ്ഞ ജാതി ഭൂതം തലയില്‍ കയറിയ കോതറാണിയുടെ സേനയിലെ നായര്‍ പടയാളികള്‍  ആറ്റിങ്ങല്‍ രാജാവിനെ സഹായിക്കുകയും കൂറുമാറി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ ചതിയില്‍ കോതറാണി കൊല്ലപ്പെടുകയും ഇതിനെ തുടര്‍ന്നു മകള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു എന്നാണ് പുലയരുടെ ചരിത്രത്തില്‍ അന്നാട്ടുകാരുടെ വാമൊഴികളില്‍ ഇന്നും നിറയുന്ന വസ്തുത . പക്ഷേ കൊട്ടാരവും അതിലെ രേഖകളും സമ്പത്തുമെല്ലാം തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് മാറ്റപ്പെടുകയോ നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു എന്നും ശേഷിപ്പുകളില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകള്‍ പോലും തമിഴന്‍മാരുടെ കൊള്ള മൂലം നഷ്ടമായി എന്നും കരുതപ്പെടുന്നു. തന്റെ മകളുടെ തിരണ്ടു കല്യാണത്തിന് പങ്കെടുക്കാന്‍ ജാതി ഭ്രാന്ത് മൂലം വിസമ്മതിച്ച നായന്‍മാര്‍ക്ക് എതിരെ കോത റാണി പുറപ്പെടുവിച്ച ഒരു ശാസനം മാത്രമാണ് ഇന്ന് ഇങ്ങനെ ഒരു റാണി ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി അവശേഷിപ്പിക്കുന്നത് എന്നതെത്ര ഖേദകരമായ വസ്തുതയാണ് .

ചരിത്രത്തിലെ ഇത്തരം  അറിയപ്പെടാത്ത ചരിത്രങ്ങള്‍ രേഖപ്പെടുത്താന്‍ ചരിത്രകാരന്‍മാര്‍ മുന്നോട്ട് വരണം എന്ന ശക്തമായ ഒരു അഭിപ്രായം ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുകയുണ്ടായി. കൂടുതല്‍ വായിക്കപ്പെടേണ്ടതാണ് എഴുതപ്പെടേണ്ടതാണ് നമ്മുടെ ശരിക്കുള്ള ചരിത്രങ്ങള്‍ . ഇന്ത്യ എന്നത് ദ്രാവിഡ ദേശം ആയിരുന്നു . ഇന്നത് അങ്ങനെ അല്ലാതെ ആകുന്നു. ലോകഭാഷകളില്‍ ഏറ്റവും പഴയത് ദ്രാവിഡ ഭാഷ ആണ്. ഏറ്റവും പഴയ സംസ്കാരങ്ങളില്‍ ഒന്നും . പക്ഷേ അവയെ നാം തമസ്കരിക്കുന്നു കാരണം ദ്രാവിഡന്‍ എന്നാല്‍ രാക്ഷസന്‍ ആണല്ലോ. നല്ല വായന സമ്മാനിച്ച ഒരു പുസ്തകം . ഇന്നിത് ലഭ്യമല്ല എന്ന അറിവും ഖേദകരം തന്നെ. സസ്നേഹം ബിജു.ജി നാഥ് വര്‍ക്കല

ബീജ ബാങ്കിലെ പെൺകുട്ടി. ....ജി.ആർ.ഇന്ദുഗോപൻ

ബീജ ബാങ്കിലെ പെൺകുട്ടി (നോവലെറ്റുകൾ)
ജി.ആർ.ഇന്ദുഗോപൻ
സൈകതം ബുക്സ്
വില: ₹ 70.00


ജീവിതഗന്ധിയായ കഥാപരിസരങ്ങൾ വളരെ കുറവാണിന്ന് വായനകളിൽ. ഒരു പക്ഷേ, എഴുതുവാൻ ഒന്നും ബാക്കിയാകാതെ പോയെന്ന ധാരണപ്പിശകോ അതല്ലെങ്കിൽ എഴുതിപ്പിടിപ്പിക്കാൻ അറിവില്ലാതെ പോകുന്നതോ ന്താകാം കാരണമെന്നറിയില്ല. സ്വയം വലിയ എഴുത്തുകാർ എന്നു നടിക്കുന്ന ചിലരൊക്കെ ഒരു പുസ്തകം പോലും വായിക്കാൻ സമയം ഇല്ലാത്തത്ര തിരക്കാർന്ന എഴുത്തുകാരാണ് എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. സ്വന്തം രചനകൾ എങ്കിലും വായിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നത് വായനക്കാരാണ്. 

'ജി. ആർ ഇന്ദുഗോപ'ൻ്റെ, "ബീജ ബാങ്കിലെ പെൺകുട്ടി" എന്ന പുസ്തകം വായനക്കെടുക്കുമ്പോൾ ഉള്ളിൽ ഈ എഴുത്തുകാരൻ്റെ കൊല്ലപ്പാട്ടി ദയ ,വാട്ടർബോഡി എന്നീ പുസ്തകങ്ങൾ വായിച്ച ഓർമ്മതികട്ടിവരുന്നുണ്ടായിരുന്നു. ആ വായനകളുടെ സുഗന്ധവും മേന്മയും ഉൾക്കൊണ്ടു കൊണ്ടാണ് ഈ നോവലെറ്റ് വായനയ്ക്കായെടുത്തത്. 

രണ്ടു നോവലെറ്റുകൾ അടങ്ങിയതാണീ പുസ്തകം. 'പാശം' എന്ന ആദ്യത്തെ നോവലെറ്റ്  പുതുമയുള്ള ഒരു പകയുടെ, പ്രതികാരത്തിൻ്റെ കഥയാണ് പറയുന്നത്. പൊതുവിലായ് കണ്ടുവരുന്ന പ്രതികാര കഥകൾക്ക് പകരം വ്യത്യസ്ഥമായ ഒരു പ്ലോട്ട് ഇന്ദുഗോപൻ സമ്മാനിക്കുന്നു. കഥയിലെ കഥയില്ലായ്മയെ റദ്ദ് ചെയ്തു കൊണ്ട്  രുദ്രൻ പിള്ളയും ചക്രപാണിയും വായനക്കാരെ സമീപിക്കുന്ന അനുഭവം. തികച്ചും സാധാരണമായി പറഞ്ഞു പോകാവുന്ന ഒരു വിഷയത്തെ ചടുലമായ ആകാംഷയിൽ നിർത്തി അവസാനം വരെ നടത്താൻ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു. പറഞ്ഞു നീട്ടാതെ കുറുക്കിപ്പറയുന്ന തന്ത്രത്തിൽ എഴുത്തുകാരൻ നല്ല കൈയ്യടക്കം പാലിച്ചു. 
ബീജ ബാങ്കിലെ പെൺകുട്ടി എന്ന കഥയിൽ വിഷയദാരിദ്രതയല്ല കാണുന്നതെങ്കിലും അത് ഒരു സാധാരണ വായിച്ചു പോകുന്ന കഥാ  പരിസരമായി മാറിപ്പോയി. സീരിയലുകൾക്കും സിനിമകൾക്കും വേണ്ടി എഴുതുന്ന തിരക്കഥകളുടെ ഔട്ട് ലൈൻ പോലെ ഒരു കഥയായിരുന്നു അത്. അടുത്ത നിമിഷങ്ങളിൽ എന്താണ് സംഭവിക്കുക എന്നത് വ്യക്തമായറിയിക്കുന്ന വായന. പ്രത്യേകതകൾ നല്കാനില്ലാതെ പോയ വായന.

വളരെ ലഘുവായ വായനകൾ തന്ന രണ്ടു നോവലെറ്റുകൾ. അധികം സമയം നല്കാതെ അടച്ചു വയ്ക്കാൻ കഴിയുന്നതും ഓർത്തു വയ്ക്കാൻ കൂടുതലൊന്നും സമ്മാനിക്കാത്തതും എന്നാൽ വിരസമല്ലാത്തതുമായ വായന സമ്മാനിച്ച ഒരു പുസ്തകമാണിത്. സസ്നേഹം ബിജു.ജി.നാഥ് വർക്കല

Saturday, November 29, 2025

അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികള്‍

 അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികള്‍ 



മഴപെയ്തു തോര്‍ന്നൊരാ മണ്ണിന്റെ മാറില്‍
ചാലുകള്‍ പോലെ വിഷാദത്തിന്‍ രേഖകള്‍ 
തണുവാര്‍ന്ന കാറ്റിന്‍ കരങ്ങളില്‍ മണക്കുന്നു 
പ്രിയതേ, നിന്‍ കാച്ചെണ്ണ ഗന്ധമെന്‍ ചുറ്റിനും. 

ഒരു ഗദ്ഗദം വന്നു കുരുങ്ങുന്നു തൊണ്ടയില്‍ 
പിടയുന്നു പുറംപാളി പൊട്ടിച്ചു ചിതറുവാന്‍.
മണ്ണില്‍ പുതഞ്ഞു കിടക്കുമീ പാദസരത്തിന്‍
മണികള്‍ നീ, ഓര്‍മ്മയായ് കൊണ്ടുപോയോ. 

അന്നൊരു നിലാപെയ്യും രാത്രിയില്‍ നിന്നുടെ 
കണങ്കാല്‍ മടിയില്‍ വച്ചണിയിച്ചതോര്‍ക്കുന്നു.
പിന്നീടൊരിക്കലും കേട്ടതില്ലോര്‍മ്മയില്‍ നിന്‍ 
മണികള്‍ കിലുങ്ങാത്ത രാവുകള്‍ പകലുകള്‍. 

പ്രണയനിമിഷങ്ങള്‍ തന്‍ പരിപൂര്‍ണ്ണ ബിന്ദുവില്‍ 
നിന്നുടല്‍ താളങ്ങളറിയിച്ചൊരാ മണികിലുക്കം. 
മിഴികളടച്ചു ഞാന്‍ കൊതിയോടെ കാത്തോരാ 
സുഖമുള്ള ഓര്‍മ്മകള്‍ തച്ചുടച്ചിന്നീ ഭൂമി. 

യാത്ര പറയുവാന്‍ പോലും കഴിയാതെ നീ 
പോയ്മറഞ്ഞിന്നെത്ര നാളുകള്‍ കഴിയുന്നു.  
ഈ മണ്ണിനുള്ളില്‍ എവിടെയോ നിന്നുടെ 
ഹൃദയം മിടിക്കുന്നതോര്‍ക്കുന്നു പിടയുന്നു. 

കൂട്ടുപോയ് തോഴനു വയ്യായ്മ വന്നപ്പോള്‍
പെട്ടുപോയ് രാവും കടന്നുപോകുമ്പോള്‍. 
ഒറ്റയ്ക്ക് നീ വീടിനുള്ളില്‍ കഴിഞ്ഞ ഭയാശങ്ക
രാവേറെ പങ്കുവച്ചതോര്‍ക്കുന്നു തകരുന്നു.   

എന്നെയീ മണ്ണില്‍ ഏകാന്തം ഉപേക്ഷിച്ച് 
പ്രളയമേ നീ എന്‍ ജീവനുമെടുത്തഹോ!.
ഇമ്മണ്ണില്‍ ഞാനിന്നേകനായ് എന്‍ പ്രിയേ
കഠിനം നിന്‍ വേര്‍പാട് നല്‍കുമീ വേദന.  
@ബിജു ജി നാഥ് വര്‍ക്കല

വെയില്‍ ഉരുകിയ നിഴലുകള്‍

വെയില്‍ ഉരുകിയ നിഴലുകള്‍ 



“കണ്ടിരുന്നോ...”
അയാളുടെ ചോദ്യം കേള്‍ക്കാത്ത പോലെ നില്‍ക്കാനെ കഴിയുമായിരുന്നുള്ളൂ. കണ്‍മുന്നില്‍ വെറും തറയില്‍ ചടഞ്ഞിരുന്നു കരയുന്ന ആ കുഞ്ഞിന്റെ കരച്ചില്‍ അത്രയ്ക്കും മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു .
ഒന്നാലോചിച്ചാല്‍ എത്ര വേഗത്തിലാണ് മനുഷ്യര്‍ അനാഥരാകുന്നത്! 
വേറിട്ടുപോകുന്ന ജീവിതങ്ങള്‍ . ഒരു മാത്രയില്‍ തച്ചുടയ്ക്കുന്ന ജന്മങ്ങള്‍. 
എന്തിനാകും പിന്നേയും ആര്‍ത്തിപൂണ്ട് പായുന്നത് നാമൊക്കെ . 
കഴിഞ്ഞ കുറേയേറെ മണിക്കൂറുകള്‍ ആയി ഈ ചെളിപുരണ്ട മണ്ണില്‍ ഇങ്ങനെ അലഞ്ഞു നടക്കുന്നു. പോകേണ്ട വഴി മറന്ന്, ചെയ്യേണ്ട കടമ മറന്നുകൊണ്ട് ഈ അപരിചിതമായ ഇടത്തില്‍ ഞാനെന്തിനാകും ഇങ്ങനെ വേദനപ്പെട്ടു നില്‍ക്കുന്നത് . 
ദൂരെ നഗരത്തിലെ സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് തിരക്കുകള്‍ മാറ്റി വച്ച് ഇന്നലെ വൈകിട്ടോടെ യാത്ര തുടങ്ങിയത് . ഒറ്റയ്ക്കുള്ള ഡ്രൈവ് ഒരു ഹരമാണ് . പ്രത്യേകിച്ചും രാത്രിയുടെ ഏകാന്തതയിലൂടെ ഗസലുകള്‍ കേട്ടുകൊണ്ടുള്ള യാത്ര. പോരാത്തതിന് കോരിച്ചൊരിയുന്ന മഴ കൂടിയുണ്ട്. അതിനാല്‍ത്തന്നെ വഴികള്‍ ശൂന്യമാണെന്ന ഒരു സന്തോഷം ഇത്തരം യാത്രകള്‍ക്ക് കൂട്ടാകാറുണ്ട്. 
പതിവിന് വിരുദ്ധമായി രാത്രി അവസാനിക്കുന്ന നേരം ആ മലയോര ഗ്രാമത്തിന്റെ അടുത്തേക്ക് എത്തുംതോറും ഒരു ഭീകരത അനുഭവപ്പെട്ടു തുടങ്ങിയത് അസ്വസ്ഥത ഉണര്‍ത്തി. ഇത് പതിവുള്ളതല്ലല്ലോ എന്നോര്‍ത്തുകൊണ്ടു മുന്നോട്ട് തന്നെ യാത്ര തുടരുകയായിരുന്നു. 
സൈറനിട്ടു ചീറിപ്പായുന്ന ആംബുലന്‍സുകള്‍ , വാഹനങ്ങള്‍ പൊടുന്നനെയാണ് അവ വഴിമുടക്കിയതുപോലെ മുന്നില്‍ തെളിഞ്ഞു തുടങ്ങിയത്. ഇത്രയധികം വണ്ടികള്‍ .....
ഒട്ടൊരു ആശങ്കയോടെ മുന്നിലേക്ക് ചെല്ലും തോറും വഴി തടയുമ്പോലെ ആള്‍ക്കൂട്ടങ്ങള്‍ കണ്ടു തുടങ്ങി. എല്ലാരും മുകളിലേക്കു ഓടുന്നതാണ് കണ്ടത് . മുന്നിലെ വഴിയാകേ ചെളിയും വെള്ളവും പാറയും നിറഞ്ഞിരിക്കുന്നു. വണ്ടി ഒരു വശത്തേക്ക് ഒതുക്കി പുറത്തേക്ക് ഇറങ്ങി. അന്നേരം മുതല്‍ ഈ വൈകുന്നേരം വരെയും കൈ മെയ് മറന്നു സ്വന്തക്കാരെ ആരെയോ തിരയുമ്പോലെ ഞാനെന്തിനാകും ഇവിടെ ഇവര്‍ക്കൊപ്പം... 
ചെളിയിലും മണ്ണിലും കുതിര്‍ന്ന എത്ര മനുഷ്യരേ ഇതിനകം എടുത്തുയര്‍ത്താന്‍ സഹായിച്ചു . അറിയില്ല. ചോരയും , കണ്ണീരും ചെളിയും പുരണ്ട വസ്ത്രങ്ങള്‍ ഒരു യുദ്ധഭൂമിയില്‍ പൊരുതിനില്‍ക്കുന്നവന്റെ രൂപം സൃഷ്ടിക്കുന്നു. 
കൈകള്‍ നഷ്ടമായ, തല തകര്‍ന്ന , തല തന്നെ നഷ്ടമായ സ്ത്രീകള്‍, പുരുഷന്മാര്‍ , കുട്ടികള്‍ , മൃഗങ്ങള്‍ .... വയ്യ തല മരവിച്ചിരിക്കുന്നു. 
കുതിച്ചു പാഞ്ഞുപോയ മഴവെള്ളം കൈകളില്‍ കോരിയെടുത്തുപോയത് ആരുടെയോ ഒക്കെ പ്രതീക്ഷകള്‍ ,സ്വപ്നങ്ങള്‍, ജീവിതങ്ങള്‍ .... 
ഇക്കാണുന്ന കുഞ്ഞിനെ പോലെ അനാഥമാക്കപ്പെട്ട എത്ര മനുഷ്യരാണ് ഒറ്റ രാത്രികൊണ്ടു ഉണ്ടാകപ്പെട്ടത്. 
ആരോ വച്ച് നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ ആരുടെയോ ശബ്ദം മുകളില്‍ നിന്നും കേള്‍ക്കുന്നു 
“ഇവിടെ ആരോ ഉണ്ട് . മരിച്ചിട്ടില്ല. ശബ്ദം കേള്‍ക്കാം . ഓടി വരൂ. “
കൈകളില്‍ ഇരുന്ന വെള്ളക്കുപ്പി വലിച്ചെറിഞ്ഞു മുകളിലേക്കു ഓടുമ്പോള്‍ മനസ്സ് പ്രാര്‍ത്ഥിച്ചു ... ജീവനുണ്ടായിരിക്കണേ.....
@ബിജു ജി നാഥ് വര്‍ക്കല

Wednesday, November 26, 2025

ചിത്രശലഭങ്ങള്‍

ചിത്രശലഭങ്ങള്‍ 

കൊക്കൂൺ പൊട്ടിച്ച് ശലഭങ്ങള്‍ പറക്കുന്ന താഴ്വര !
നിദ്ര തന്‍ ഏതോ യാമങ്ങളില്‍ 
കണ്ണുകള്‍ തുറക്കുമ്പോള്‍ കാണാമെനിക്കത് 
ചുറ്റും നൃത്തം വയ്ക്കുന്നത്.

നോക്കൂ, 
നിങ്ങള്‍ അവയെ കണ്ടിട്ടുണ്ടോ ?
ശലഭച്ചിറകുകളുടെ വര്‍ണ്ണങ്ങള്‍... 
പൂമ്പൊടി നുകരുന്ന കൗശലത. 
എത്ര മൃദുലമായണവ ദളങ്ങളില്‍ പാദമമര്‍ത്തുന്നത് !!
പൂവുപോലും കൊതിച്ചുപോകുന്ന സ്നിഗ്ദ്ധത.

തേന്‍ നുകരുമ്പോള്‍ പൂവറിയാതെ ചുരത്തുന്നു. 
അമ്മ കുഞ്ഞിനു പാലൂട്ടുന്നത് പോലെ.
ശലഭചിറകുകള്‍ വിറ കൊള്ളുമ്പോൾ '
പൂവ് പുഞ്ചിരിച്ചു തുടങ്ങുകയായി . 

പൂവും ശലഭവും തമ്മില്‍ എത്ര പെട്ടെന്നാണ് പ്രണയപ്പെടുന്നതെന്ന് നോക്കൂ!

ജീവിതത്തിന്റെ വസന്തങ്ങളില്‍ 
പൂക്കളും ശലഭങ്ങളും തമ്മിലൊരു ബന്ധമുണ്ട് . 
ക്ഷണനേരത്തേക്ക് മാത്രമായല്ലത്. 
വിറപൂണ്ട ശലഭച്ചിറകുകള്‍ വീശി,
ദളങ്ങളില്‍ പാദമമര്‍ത്തി,  
കൊതിതീരും വരെ മധു നുകര്‍ന്ന് 
ശലഭം യാത്രയാകുമ്പോള്‍ 
പൂക്കള്‍ കണ്ണുനീര്‍ പൊഴിക്കുന്നതെന്തിനാകും.?
@ബി.ജി.എന്‍ വര്‍ക്കല

Thursday, November 20, 2025

പുരുഷാരവം.........എഡിറ്റര്‍ : സി പി അനില്‍കുമാര്‍

*പുരുഷാരവം(കഥകള്‍)

എഡിറ്റര്‍ : സി പി അനില്‍കുമാര്‍

പ്രസാധനം : മാക്സ് ബുക്സ്

വില : 270 രൂപ*

 

പന്ത്രണ്ടു കഥകള്‍ അടങ്ങിയ ഒരു സമാഹാരമാണ്  പുരുഷാരവം . എഴുത്തുകാരനായ സി പി അനില്‍കുമാര്‍ സമാഹരിച്ച ഈ കഥകള്‍ മാക്സ് ബുക്സിലൂടെ വായനക്കാരിലെത്തുമ്പോള്‍ ഇതിനൊരു സവിശേഷത ഉള്ളതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്  ഇപ്പോള്‍ ട്രെന്‍ഡ് ആയിട്ടുള്ള ലിംഗ വിഭജിത സാഹിത്യ ശാഖാവത്കരണത്തിനെ ഉപയോഗപ്പെടുത്തിയ ഒന്നായിട്ടാണ് . സ്ത്രീ കഥാകാരികളുടെ അല്ലെങ്കില്‍ കവയിത്രികളുടെ കവിതകള്‍ മാത്രം അടങ്ങിയ പുസ്തകം ഇറക്കുന്നവരും പ്രവാസ എഴുത്തുകാരുടെ മാത്രം കഥകളോ കവിതകളോ ഇറക്കുന്നവരും സോഷ്യല്‍ മീഡിയ പ്രത്യേകിച്ചു ഫേസ് ബുക്ക് കവികള്‍ അല്ലെങ്കില്‍ കഥാകാരുടെ പുസ്തകങ്ങള്‍ ഇറക്കുന്നവരും ഒക്കെ അരങ്ങ് കയ്യടക്കുന്ന കാലം. പുസ്തകം ഇറക്കുന്നതിന്റെ പേരില്‍ രചനകള്‍ വാങ്ങുന്നതിനൊപ്പം പണം കൂടി വാങ്ങുന്നവര്‍ മുതല്‍ ഇറക്കുന്ന പുസ്തകത്തിന്റെ പത്തു കോപ്പി എങ്കിലും വാങ്ങണം എന്നു നിയമം പറയുന്നവര്‍ വരെ ഉള്ള സാഹിത്യ ലോകം . എഴുത്തുകാരെ ഉദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നോരു സാമൂഹ്യ സേവന വാഗ്ദാനം നടത്തി ഇറക്കുന്ന പുസ്തകത്തിന്റെ ചിലവുകള്‍ ഒക്കെ കൈ നനയാതെ കിട്ടുകയും ഒപ്പം ഒരു വരുമാനമാര്‍ഗ്ഗമായി ഇതിനെ കണ്ടു സ്വന്തം പബ്ലീഷിങ് കമ്പനി പോലും തുടങ്ങുന്ന എഴുത്തുകാര്‍ കം പ്രസാധകര്‍ . മലയാള സാഹിത്യം ഇന്ന് വല്ലാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണല്ലോ. പുതുമ ഒട്ടും തന്നെ ഇല്ലാത്ത ഒരു കാര്യമാണ് പുരുഷ എഴുത്തുകാരുടെ മാത്രം കഥകള്‍ അല്ലെങ്കില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം എന്നത് . കാരണം പുരുഷ കേന്ദ്രീകൃത സാഹിത്യ ലോകത്ത് വനിതകള്‍ക്കുള്ള സ്ഥാനം എന്തെന്നത് അധികം വിശദീകരിക്കേണ്ട ഒന്നായി തോന്നുന്നില്ല. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് എന്നത് ആയിരം കോഴിക്ക് അരക്കാട എന്ന ചൊല്ലിനെ സൂചിപ്പിക്കും പോലെ പത്തു പുരുഷന്‍മാര്‍ക്കിടയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ പ്രതിഷ്ടിക്കപ്പെടുകയും പുരോഗമനം എന്നൊരു ആര്‍പ്പ് വിളി ഉയരുകയും ചെയ്യുന്ന കാഴ്ചകള്‍ ആണ് . അതല്ലാതെ ലിംഗ നീതി എന്നൊരു സംഗതി സമൂഹത്തിലെ ഒരു തുറയിലും ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തോന്നുന്നില്ല. ചില വാര്‍ഷിക പതിപ്പുകളും വിശേഷാല്‍ പതിപ്പുകളും ഒക്കെ കണ്ടാല്‍ പെണ്ണുങ്ങള്‍ ഒന്നും എഴുതാന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകും. എന്തായാലും ഇത്തരം ബിസിനസ് സാധ്യതയിലെ ജയപരാജയങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകണം *മാക്സ് ബുക്സ്, സി പി അനില്‍കുമാറിലൂടെ പുരുഷാരവം* എന്ന ഈ പുസ്തകം ഇറക്കിയതെന്ന് കരുതുന്നു.

മികച്ച ഒരു എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍. അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ . *രൂപനിര്‍മ്മാണം* എന്ന *വി ദിലീപി*ന്റെ കഥയാണ് ആദ്യത്തേത് . മാനവ ചരിത്രത്തില്‍ ദൈവങ്ങളുടെ വരവും രൂപ പരിണാമങ്ങളും വളരെ കൌതുകകരമായ ഒരു സംഗതിയാണ്. ഒരുപക്ഷേ ലോകത്തെ ഇത്രയും നല്ലൊരു വ്യവസായം തുടങ്ങി വച്ച ആ പൂര്‍വ്വമനുഷ്യര്‍ മനുഷ്യകുലം ഉള്ള കാലം കഴിഞ്ഞും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും. ദൈവങ്ങള്‍ എങ്ങനെ ഉരുവായി എന്നതിന്റെ ഒരു നോക്കിക്കാണല്‍ ആണ് ഈ കഥ കൈകാര്യം ചെയ്യുന്ന വിഷയം. നിരീശ്വരന്‍ എന്ന നോവലിന്റെ ഓര്മ്മ ഇതിന്റെ വായനയില്‍ ഉണ്ടായി എന്നത് വിഷയത്തിന്റെ സാമ്യത കൊണ്ടാകാം. *രമണനും മദനനും* എന്ന *വി എച്ച് നിഷാദി*ന്റെ കഥയാണ് അടുത്തത് . എക്കാലത്തും കണ്ടു വരുന്ന ദുരഭിമാന കൊലയുടെ ഒരു ആവര്‍ത്തനം മാത്രമാണു ഇക്കഥ . ഇതില്‍ പുതുമയായി ഒന്നും ഇല്ലായിരുന്നു എന്നത് നിരാശ തന്നു . മകളുടെ കാമുകനെ അച്ഛന്‍ പോലീസ് വെടിവച്ച് കൊല്ലുന്നതൊക്കെ ഇന്നും നമ്മുടെ സിനിമകളും എഴുത്തുകാരും പുതിയ വിഷയമായി കരുതുന്നുണ്ടല്ലോ എന്നൊരു അതിശയവും ഉണ്ടായി. *ജേക്കബ് എബ്രഹാം* എഴുതിയ *ഹിപ്പി പ്രേതം* ആയിരുന്നു അടുത്ത കഥ . പഴയകാല എജുത്തുകാരുടെ പ്രേതം വിട്ടുപോകാത്ത ഒരാള്‍ ആകണം എജുത്തുകാരന്‍ എന്നു തോന്നിപ്പിച്ചു വായനയില്‍. സക്കറിയയുടെ ഒക്കെ ഭാഷാരീതികളെ കടം എടുത്ത പോലെ അനുഭവിച്ചു. നാടന്‍ ജീവിത പരിസരങ്ങളുടെ കാഴ്ചയായിരുന്നു കഥ കൈ കൈകാര്യം ചെയ്തത് . കഥാ നായകനില്‍ ആയാലും പ്രേതവും ആയുള്ള അന്യന്‍ കളിയെ വേണ്ട വിധം പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നൊരു പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നല്ലതാണ് . വായനാസുഖം ഉണ്ട്. *സുദീപ് ടി ജോര്‍ജ്ജ്* എഴുതിയ *ആമ* എന്ന കതയായിരുന്നു അടുത്തത് . പതിവ് ഈ പാറ്റേണ്‍ കഥകളിലേക്ക് വഴുതി വീണുപോകും എന്നു പലപ്പോഴും സംശയിച്ചു പോയെങ്കിലും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത നല്ല ഒരു കഥ തന്നെയായിരുന്നു ഇത്. മനുഷ്യരുടെ നിസ്സഹായതയും കുടിലതയും ഒക്കെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. *ബാര്‍ബേറിയന്‍* എന്ന, *അമല്‍* എഴുതിയ കതയായിരുന്നു അഞ്ചാമത്തേത് . ആധുനിക സോഷ്യല്‍ മീഡിയാ മാധ്യമങ്ങള്‍ ഉരുട്ടിത്തരുന്ന വാര്‍ത്തകളും വിശേഷങ്ങളും പറഞ്ഞും പങ്ക് വച്ചും ജീവിക്കുന്ന മനുഷ്യര്‍ യാഥാര്‍ത്യങ്ങളുടെ മുന്നില്‍ അകപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥകളെ അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇതില്‍ ഉള്ളത് . കേരളം എന്ന ഇട്ടാവട്ടത്തിന് പുറത്തേക്ക് രാജ്യത്തിന് തന്നെ വെളിയിലേക്ക് വരുമ്പോള്‍ ആണ് ഇത്തരം മനുഷ്യരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുന്നതെന്ന് ഇക്കഥ സൂചിപ്പിക്കുന്നു. *വാട്ടീസാല്‍ബി* എന്ന *അജിജേഷ് പച്ചാറ്റി*ന്റെ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നായിയരുന്നു.കഥ വായിക്കുമ്പോള്‍ തന്നെ അതില്‍ നിന്നും വായനക്കാരന്‍ അകന്നു മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയും എന്നാല്‍ ഇതൊരു കതയാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് ഇത്. *അഗ്രേപശ്യാമി* എന്ന കഥയിലൂടെ *പ്രദീപ് കൂവേരി* ആശയങ്ങളുടെ പരസ്പര സംഘട്ടനങ്ങള്‍ക്കിടയിലും രക്തബന്ധങ്ങളും വ്യെക്‍തിബന്ധങ്ങളും തമ്മിലുള്ള ഇഴപൊട്ടാത്ത ചില കെട്ടുപാടുകള്‍ ഉണ്ടെന്നതും ഇവ അവരെ എങ്ങനെയൊക്കെ മാനസികമായും സാമൂഹികമായും ഉള്ള ചുറ്റുപാടുകളില്‍ അതിജീവനം സാധ്യമാക്കുമെന്നും ഒക്കെയുള്ള ഒരന്വേഷണം ആയി വായിക്കാന്‍ കഴിയും .

*ഒരു മീശയുടെ രണ്ടു കരകള്‍* എന്ന *പി എസ് റഫീഖിന്റെ* കഥ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സ്ഥിരം പട്ടാളക്കാരുടെ ഭാവങ്ങളില്‍ നിന്നൊക്കെ മാറി മറ്റൊരു കഥാപാത്രമാണ്. പട്ടാളക്കാരന്‍ ആണ് കഥയെ നയിക്കുന്നതെങ്കിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യേവഹാരങ്ങളിലൂടെയുള്ള ഒരു നിഴല്‍ യാത്രയാണ് ഇക്കഥ എന്നു പറയാം. അതിനാല്‍ത്തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കാതിരുന്നതിനാല്‍ തുടക്കവും ഒടുക്കവും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ കഥയില്‍ സംഭവിക്കുന്നുണ്ട് . പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന ചൊല്ലിന്റെ അനുസ്മരണം ആണ് *ചാരുമാനം* എന്ന കഥയുടെ സാരം. *പ്രിന്‍സ് അയ്മനം* എന്ന എഴുത്തുകാരന്‍,  ജാതീയതയുടെ ശാപം ഉള്ളില്‍ പേറുകയും പുറമെ അതില്ല എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടുപോയ ഒന്നു കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ധനാര്‍ത്ഥി മൂലം മനുഷ്യര്‍ ക്രൂരരും വഞ്ചകരും ആകുന്ന സ്ഥിരം കഥകളുടെ (പഴയകാല കഥകളുടെ ) ഒരു നിഴല്‍ വീണു കിടക്കുന്നുണ്ട് ഇക്കഥയില്‍ . കുട്ടിക്കാലത്തിന്റെ ചില ഓര്‍മ്മകളും അനുഭവങ്ങളും വിടാതെ പിന്തുടരുന്ന മനുഷ്യരാണ് മിക്കവരും. അത്തരത്തില്‍ പെട്ട ഒരു കുട്ടിയുടെ ബാല്യവും യൌവ്വനവും അടയാളപ്പെടുത്തുന്ന കഥയാണ് *ജയറാം സാമി* എഴുതിയ *പേറ്റുസുഖം* എന്ന കഥ. എന്നാല്‍ ഇക്കഥയില്‍ ഉറൂബിന്റെ രാച്ചിയമ്മ മുതല്‍ പില്‍ക്കാലത്ത് ഒറ്റപ്പെട്ട ചില എഴുത്തുകാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ച പെണ്ണത്തത്തിന്റെ ചൂരും ചൂടും നിറയുന്നതും ത്രസിപ്പിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട് . വായനക്കാരും നായകനൊപ്പം നീലവരകള്‍ തെളിയുന്ന ഉരുണ്ട ടൂടകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതി ജനിപ്പിക്കാന്‍ സാമിയിലെ എജുത്തുകാരുയാണ് ക്‍ഴിഞ്ഞിരീക്കുന്നു.ഒരു വെറും മുത്തുച്ചിപ്പി കഥയായിപ്പോകുമായിരുന്ന വിഷയത്തെ മനോഹരമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. *ഭൈരവി* എന്ന കഥയിലൂടെ *ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്* ഓര്‍മ്മിപ്പിക്കുന്ന സംഗതിയാണ് നഗരവത്കരണവും വികസനവും മൂലം അന്യം നിന്നുപോയ നാടന്‍ ദൈവങ്ങളുടെ അവസ്ഥ. തെരുവ്  വിളക്കുകള്‍ വന്നപ്പോള്‍ അപ്രത്യക്ഷമായ യക്ഷികളെപ്പോലെ ലോക്കല്‍ ദൈവങ്ങളും ഇന്ന് ബുദ്ധിമുട്ടിലാണ്എന്ന കൌതുകകരമായ ചിന്തയ്ക്ക് ഇക്കഥ വഴി വയ്ക്കുന്നു . പ്രഭാതത്തിന്റെ മണം എന്ന കഥയിലൂടെ വിവേക് ചന്ദ്രന്‍ വായനക്കാരെ ഭ്രമാത്മകരമായ ഒരു ലോകത്തിലേക്ക് വഴി നടത്തിക്കുന്നു.ഒരു മാന്ത്രികന്റെ കഥ പറഞ്ഞുകൊണ്ടു വായനക്കാരിലും ആ മാസ്മരികതയുടെജാലം അനുഭവവേദ്യമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത് നല്ല വയനാനുഭവം ആയിരുന്നു നല്കിയത് .

ഒരു നല്ല എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനും ആയിരിയ്ക്കും. സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്റെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ല എങ്കിലും വിഷയ സമീപനത്തില്‍ കാണിച്ച മിടുക്ക് വ്യെക്തമാണ്. എല്ലാത്തരം വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള കഴിവ് കഥകളുടെ തിരഞ്ഞെടുപ്പില്‍ പ്രകടമാണ്. വായനയുടെ ലോകത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കട്ടെ എന്നും തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകാതെ ലിംഗഭേദം നോക്കാതെ രചനകളുടെ മൂല്യം മാനദണ്ഡമാകട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ *ബി.ജി.എന്‍ വര്‍ക്കല*

ശിൽപവൃക്ഷം ...........,രാജേഷ് ബി.സി

ശിൽപ വൃക്ഷം (കവിതകൾ),
രാജേഷ് ബി.സി., 
കറൻ്റ് ബുക്സ്, 
വില 75 രൂപ


കവിതകൾ ആത്മാവിൻ്റെ തേങ്ങലുകളാണ്. കാലാനുവർത്തികളായ കവിതകൾ പലതും പേറുന്നത് അജ്ഞാത ദുഃഖങ്ങളുടെ മാറാപ്പുകളാണ്. പ്രണയം, വിരഹം, രതി, ജീവിതം .... അതിൻ്റെ ഭാണ്ഡം നിറയെ വ്യഥകളും സന്തോഷങ്ങളും ആണ്. കണ്ണീരുണങ്ങാത്ത ഈ ജീവിതമുഹൂർത്തങ്ങളെ എത്ര ഹൃദയവേദനയോടെയാകും ഓരോ കവികളും എഴുതിയിട്ടുണ്ടാവുക.  രാഷ്ട്രം ,മതം, ഭക്തി, പ്രണയം, പ്രകൃതി തുടങ്ങിയ എന്തിലും ഏതിലും കവിതകൾ ഇടം കണ്ടെത്തുന്നുണ്ട്. അവയെ അവതരിപ്പിച്ചു കടന്നു പോകുന്ന കവികളെ കാലം മറന്നു പോയേക്കാം. പക്ഷേ അവർ കോറിയിട്ടു പോയ വരികൾ പിന്നെയും പിന്നെയും ആവർത്തിച്ചു ജനിക്കുകയാണ് ഭാഷാന്തരങ്ങളിലും ദേശാന്തരങ്ങളിലും. 
ശിൽപ വൃക്ഷം എന്ന ഈ കവിത പുസ്തകം 41 കവിതകളുടെ ഒരു സമാഹാരമാണ്. വായനക്കാരനാണ് കവിയാണ് എഴുത്തുകാരനാണ് എന്നൊക്കെയുള്ള ലേബലുകൾ പലപ്പോഴായി പേറേണ്ടി വന്നതിനാൽ യാത്രയിലെവിടേയോ വച്ച് ആരോ സമ്മാനിച്ച പുസ്തകമാണിത്. വായിച്ചു നോക്കൂ എന്നും പറയുകയുണ്ടായി. കുറേക്കാലമായി ഈ പുസ്തകം കൈകളിലെത്തിയിട്ട്. ഇന്നാണ് മുടങ്ങിപ്പോയ വായനയെ തിരികെപ്പിടിക്കുന്ന സാഹസത്തിനിടയിൽ വീണ്ടും ഈ പുസ്തകം കണ്ണിൽത്തടഞ്ഞത്. ആമുഖത്തിലൂടെ ഇതിൻ്റെ രചയിതാവായ കവി ഒരു ഡോക്ടറാണെന്ന് മനസ്സിലായി. രോഗികൾക്കും മരുന്നിനുമിടയിൽ അകം നിറയെ കവിതകളുമായി ഒരു മനുഷ്യനെ മനസ്സിൽ സങ്കല്പിച്ചു നോക്കി. വായന തുടങ്ങുമ്പോൾ ഡോക്ടർ എന്ന വിലാസം ഇറങ്ങിപ്പോകുകയും കവി എന്ന ലേബൽ മുഴച്ചു നില്ക്കുകയുമാണുണ്ടായത്. 
ഈ പുസ്തകത്തിലെ കവിതകൾ എല്ലാം ഗദ്യപാറ്റേൺ പേറുന്ന ചെറു കവിതകളാണ് . എന്നാൽ ,നല്ലൊരു സംഗീതജ്ഞന് ഇവയെ ഈണത്തിൽ ചൊല്ലാൻ ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രണയം, ജീവിതം, രാഷ്ട്രീയം തുടങ്ങിയ പരമ്പരാഗത കാവ്യ വഴികളിലൂടെ ഒക്കെയും ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനുമുപരിയായ് കാണാനാകുക എല്ലാ കവിതകളിലും ഉറയുന്ന മൗനത്തിൻ്റെ വിഭിന്ന ഭാഷകളാണ്. പലപ്പോഴും ശ്വാസം മുട്ടിപ്പിടയുന്ന ആത്മാക്കളുടെ ചിറകടി ശബ്ദം കവിതകൾ മുഴക്കുന്നത് ശ്രവിക്കുവാനാകും. ജീവിതങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കാഴ്ചകൾ കാണാനാകും. വീടു വിട്ടിറങ്ങിപ്പോകുന്നവൾ വീടു പൂട്ടാതെയാണ് പോകുന്നത്. അവളുടെ മണം വീട്ടിൽ ഉള്ളതിനാൽ വീട് കൂടെ പോകുന്നുമില്ല. നാട്ടുകാർക്ക് രതി ദാഹത്തിൻ്റെ നീല പാനീയം മോന്തി കൊതിതീരാത്ത ചർച്ചകൾ നടക്കുമ്പോൾ കിണറ്റിൻകരയിലെ നിശാഗന്ധിയുടെ ഗന്ധത്തിലേക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന ജനിതകം എന്ന കവിത പുസ്തകമടച്ചു വച്ചിട്ടും മനസ്സിൽ തങ്ങി നില്ക്കുന്നു. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും കമ്യൂണിസത്തെയും മാന്യമായ രീതിയിൽ കവിതകളിൽ വലിച്ചു കീറി ഒട്ടിക്കാൻ കവി ശ്രദ്ധിച്ചിട്ടുണ്ട്. 
ജീവിതത്തിൻ്റെ വിഭിന്നതലങ്ങളുടെ കാഴ്ച ഫലം തരുന്ന കവിതകൾ എളുപ്പം വഴക്കിത്തരുന്നവയല്ല. അതിനാൽത്തന്നെ കവിതകളെ സമീപിക്കുമ്പോൾ വായനക്കാരൻ അല്പം ക്ഷമയോടെയാകുന്നത് നല്ലതായിരിക്കും. ആശംസകളോടെ ബി.ജി.എൻ. വർക്കല

ഈശോവാസ്യോപനിഷത്ത് , കഠോപനിഷത്ത്

 

ഈശോവാസ്യോപനിഷത്ത്(ആത്മീയം)

പരിഭാഷ: പി.കെ.നാരായണപിള്ള

ശ്രീരാമവിലാസം പ്രസിദ്ധീകരണശാല

വില 5 രൂപ

കഠോപനിഷത്ത് (ആത്മീയം)

പരിഭാഷ : ലക്ഷ്മി നാരായണ്‍

ലക്ഷ്മി നാരായണ്‍ ഗ്രന്ഥശാല

വില 20 രൂപ

“യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " – ഈശോവാസ്യോപനിഷത്ത്

          മനുഷ്യന്‍ സാംസ്കാരികമായി വികസിക്കുന്നതിന് മുന്നേതന്നെ അവനില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് ഭക്തിയും ആത്മീയതയും. ദൈവീകമായ കാഴ്ചപ്പാടുകളെ അവനിലെ ഭയത്തിന്റെ നിറം കൊടുത്ത് വളര്‍ത്തിയെടുത്ത ഒരു വലിയ യാഥാര്‍ഥ്യമാണ് അത് . സിന്ധൂനദിയുടെ തീരത്ത് വളര്‍ന്ന് വന്ന സംസ്കാരത്തിന്റെ അവാന്തരമായ ഒരു കാഴ്ചയാണത്. വേദങ്ങള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി നിലവില്‍ വരികയും വേദാന്തവും ബ്രാഹ്മണ്യവും സമൂഹ വ്യേവസ്ഥിതിയില്‍ പിടിമുറുക്കുകയും ചെയ്തു തുടങ്ങിയ കാലത്ത് , അതിലേക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും പഠനക്രമവും നിലവില്‍ വരികയുണ്ടായി. വേദങ്ങള്‍ പഠിക്കുക എന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നില്ല ഒരുവനിലെ അദ്ധ്യയനം അതിനു ഉപവിഭാഗമായി ഉപനിഷത്തുകളും സംസ്കൃതികളും പഠിക്കേണ്ടതുണ്ട് . പ്രധാനമായും നാലു വേദങ്ങളും നൂറിലേറെ ഉപനിഷത്തുകളും മറ്റുമായി ചേര്‍ന്ന് ആ വിദ്യാഭ്യാസം വികസിച്ചുകിടക്കുന്നു. അളവറ്റ തര്‍ക്കശാസ്ത്രങ്ങളും രാജനീതികളും ഒക്കെ ചേര്‍ന്ന് പൌരോഹത്യം ഒരു ജന സമൂഹത്തെ എങ്ങനെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താം എന്നതിനെ ശാസ്ത്രീയമായി അഭ്യസിക്കുകയും പിന്തുടരുകയും ചെയ്ത ഈ സംസ്കൃതിയെ ആധുനിക കാലത്ത് സനാതന ധര്മ്മം എന്നും ഹൈന്ദവ ധര്മ്മം എന്നുമൊക്കെ ഉദാരവത്കരിക്കുകയും അതിനെ ജനകീയമായി ഒരു ഐക രൂപ്യത്തില്‍ വരുത്തി നിര്‍മ്മലീകരിക്കല്‍ പ്രക്രിയ ചെയ്യുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നടുക്കിരുന്നുകൊണ്ടു വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ആത്മീയത , മതം , ഭക്തി എന്നിവയെ മാറ്റിവച്ചുകൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്നു കരുതുന്നു. കാവ്യശീലകള്‍ കൊണ്ട് സാഹിത്യത്തെ പരിഭോഷിപ്പിക്കുകയും ഒപ്പം സാമൂഹ്യ പരിഷ്കരണത്തില്‍ ശ്രദ്ധാലുവാകുകയും ചെയ്ത നാരായണ ഗുരുവും മറ്റും ഈ തരത്തിലുള്ള ഒരു വായനയാകാം നടത്തിയിട്ടുണ്ടാവുക എന്നു തോന്നിയിട്ടുണ്ട്.

          ഈ ഉപനിഷത്ത് കൈകാര്യം ചെയ്യുന്നത് വേദാന്തം ആണ്. ഒരാള്‍ കര്മ്മം കൊണ്ട് വിദ്യ കൊണ്ടും പൂര്‍ണ്ണത നേടുന്നു എന്ന തത്വത്തില്‍ നിന്നുകൊണ്ട് രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും നടപടികളും സൂചിപ്പിക്കുകയാണ് അല്ലെങ്കില്‍ പഠിപ്പിക്കുകയാണ് ഈ ഉപനിഷത്തിലൂടെ. ലോക സമസ്താ സുഖിനോ ഭവന്തു: എന്ന മുറിച്ച് മാറ്റി പ്രചരിപ്പിക്കുന്ന വാക്കിന്റെ വിശാലാര്‍ഥം ആണ് ഇതില്‍ പറയുന്ന മുഖ്യ കാര്യം. “യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " അതായത് ഏത് കാലത്ത് , അല്ലെങ്കിൽ ഏതൊരാത്മാവിൽ പരമാർത്ഥാത്മ ദർശനത്താൽ എല്ലാ ഭൂതങ്ങളും ആത്മാവ് തന്നെയായി തീർന്നിരിക്കുന്നുവോ അക്കാലത്തിൽ അല്ലെങ്കിൽ ആ ആത്മാവിൽ മോഹം ഏത്? ശോകമേത് ? എന്നതാണു ഇതില്‍ എടുത്തു പറയേണ്ടുന്ന ഒരാശയമായി കാണാവുന്നത് . ഒരാള്‍ തനിക്കും പ്രകൃതിക്കും സകല ചരാചരങ്ങള്ക്കും ആത്മാവുണ്ട് എന്നും (ആത്മാവെന്നാല്‍ മനസ്സല്ല) അത് മനസ്സിലാക്കുന്നതോടെ എല്ലാ കാമമോഹങ്ങളില്‍ നിന്നും പൂര്‍ണ്ണനായി ഈ ആത്മാക്കളുടെ പൂര്‍ണ്ണത എന്നത് പരമാത്മാവ് അഥവാ ഈ കാര്യകാരണങ്ങളുടെ കര്‍ത്താവ് എന്നതില്‍ ലയിക്കുക എന്നുമാണ് പറയുന്നതു .

“എസ്തു സർവാണി ഭൂതാന്യാത്മന്യേവാനു പശ്യതി സർവ്വ ഭൂതേഷു ചാ ത്മാനം തതോ ന വിജ്ജുഗുപ്സതേഅഥവാ ഏത് മോക്ഷേഛുവായ സന്യാസി അവ്യക്തം മുതൽ സ്ഥാവരങ്ങൾ വരെയുള്ള എല്ലാത്തിനെയും തന്നിൽതന്നെ കാണുകയും - അതായത് ആത്മാവല്ലാത്തതായി യാതൊന്നിനെയും കാണാതിരിക്കുകയും അതുപോലെ സർവ്വഭൂതങ്ങൾക്കും ആത്മാവായിത്തന്നെ കാണുകയും ചെയ്യുന്നുവോ അവൻ ആ വിധത്തിലുള്ള  കാഴ്ച നിമിത്തം യാതൊന്നിനെയും നിന്ദിക്കുകയില്ല.  ഇതിന് പകരം കര്‍മ്മങ്ങള്‍ (വേദ ക്രിയകളും അത് വഴി ധന സമ്പാദനം കുടുംബം തുടങ്ങിയ വ്യേവഹാരങ്ങളില്‍ കടന്നുപോകുന്നവര്‍ വീണ്ടും വീണ്ടും ഇരുണ്ട യോനികളില്‍ പിറന്നു ഒടുവില്‍ മുകളില്‍ പറയുന്ന ദര്‍ശനത്തില്‍ എത്തുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് ഈശോവാസ്യോഉപനിഷത്തില്‍ പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ ഇതിന്റെ സത്തയെ “വിദ്യയാ ദേവലോക: കർമണാ പിതൃ ലോക:” എന്ന് ഉപസംഹരിക്കാം. വിദ്യ കൊണ്ട് ആത്മാവിനെ അറിയുന്നതു കൊണ്ട് ദേവലോകത്തില്‍ നിത്യവാസിയാകാം കര്മ്മലോകത്തില്‍ വിഹരിക്കുന്നവര്‍ പിതൃ ലോകത്തില്‍ എത്തുകയും വീണ്ടും വീണ്ടും ജന്മമെടുക്കുകയും ചെയ്യും എന്ന് സാരം .

ഊർധ്വ മൂലോ വാക് ശാഖ ഏഷോ ശ്വത്ഥ:  സനാതന: - (കഠോപനിഷത്ത് ) അതായത്  സംസാരമായിടും വൃക്ഷമായതിൻ വേര് മുകളിലേക്കായിടുന്നതിൻ  ശാഖ; വാക്ക് കീഴ് തൂങ്ങിടുന്നരയാലതായിടുന്നൂ സനാതനം എന്ന് സനാതനത്തെ വിവക്ഷിക്കുന്നു. ആധുനിക ലോകത്ത് അതിനു പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നു. കഠോപനിഷത്ത് പ്രതിപാദിക്കുന്ന വിഷയം മരണം എന്ന സത്യത്തിന്റെ അര്ത്ഥം തിരയുന്ന നചികേതസ്സിന്റെ ചോദ്യങ്ങളും യമന്റെ ഉത്തരങ്ങളും ആണ്. പിതാവ് ആര്‍ക്കും വേണ്ടാത്ത മൃതപ്രായരായ കന്നുകാലികളെ ദാനം ചെയ്യുന്നത് കണ്ടു എന്നെ ആര്‍ക്കാകും അങ്ങ് ദാനം ചെയ്യുക എന്ന ചോദ്യവും തുടര്‍ന്നു നിന്നെ മരണദേവന് ദാനം കൊടുക്കുന്നു എന്ന് പറയുന്നതും തുടര്‍ന്നുള്ള സംഭാക്ഷണങ്ങളും ആണ് ഇതിവൃത്തം . മരണം , ജീവിതം , ആത്മാവു , പ്രകൃതി , ദാനം തുടങ്ങിയ കുറച്ചു കാര്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാണ് കഠോപനിഷത്ത്.

          നമ്മള്‍ കടന്നു വന്നതും കളഞ്ഞതുമായ കാര്യങ്ങളെ ഒന്നോര്‍മ്മിക്കാനും അതെന്തിനായി നാം കളഞ്ഞു എന്നതിനെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇത്തരം വായനകള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ബി.ജി. എന്‍ വര്‍ക്കല

പെണ്ണാളി .......... പി.വിശ്വനാഥൻ

പെണ്ണാളി (കവിതകൾ)
പി.വിശ്വനാഥൻ
പ്രിൻ്റ് ബുക്സ്
വില: 180 രൂപ
'


കവിതാലോകമെന്നത് ഭാവനയും അതിഭാവുകത്വവും നിറഞ്ഞ ഒരു വലിയ ലോകം തന്നെയാണ് എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് എപ്പോഴും കവികൾ, കവിതകൾ എഴുതുന്നത് കാണാൻ കഴിയുന്നത്. കവിതകൾ സംവദിക്കുന്നത് മനുഷ്യൻറെ ഹൃദയത്തോടാണ്. അത് ഉണ്ടാകുന്നത് മനസ്സിൻ്റെ ഉള്ളിൽ നിന്നും ആണ് എന്നൊക്കെ നമുക്കറിയാം. എങ്കിൽപ്പോലും ഈ കവിതകൾ എപ്പോഴും നമ്മൾ വായനക്കാർ ആസ്വദിക്കുന്നത് ആ കവിതകൾ നമ്മോട് നമുക്ക് മനസ്സിലാകുന്ന രീതിയിൽ നമുക്കുകൂടി ബോധ്യമാകുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുമ്പോഴാണ് എന്ന് ഞാൻ കരുതുന്നു. പക്ഷേ പലപ്പോഴും ഇവിടെ സംഭവിക്കുന്നത്, കവിത ചിലരുടെ ഭ്രാന്തമായ സന്ദേഹങ്ങളോ അവരുടെ ആശങ്കകളോ അവരുടെ ആത്മഭാഷണങ്ങളോ ഒക്കെ ആകുമ്പോൾ അത് ആരോടാണ് പറയുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയായി മുന്നിൽ നിൽക്കും എന്നതാണ്. എഴുത്തുകാരനെ വായിക്കരുത് എഴുത്ത് മാത്രം വായിക്കണം എന്ന് പറയുന്നത് അവിടെ ഒരു വസ്തുതയായി മുന്നോട്ടു വരും. കാരണം ചില എഴുത്തുകൾ വായിക്കുമ്പോൾ അത് ആരോടോ പറയുന്ന ഒന്നായിട്ട് മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളൂ. ഈ പറയുന്ന ആളും അത് വായിക്കുന്ന ആളും മാത്രം മനസ്സിലാക്കുന്ന നിഗൂഢമായ പലതും ആ കവിതകളിൽ ഒളിഞ്ഞിരിക്കും. അങ്ങനെ വരുന്ന കവിതകൾ പൊതുജനങ്ങൾ വായിക്കുമ്പോൾ, ആസ്വാദകർ വായിക്കുമ്പോൾ അവർ അവിടെ മൗനം പാലിക്കുകയാണ് പതിവ്. കാരണം എനിക്കൊന്നും മനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം ഞാനൊരു മണ്ടൻ ആയിപ്പോയല്ലോ എന്ന് അവർ ചിന്തിക്കുമല്ലോ എന്ന ഭയത്താൽ ബലേ ഭേഷ് എന്ന് പറഞ്ഞ് അവർ അതിനെ തഴുകി തലോടി കടന്നു പോവുകയും ചെയ്യും. ഇത്തരം കവിതകളെ പുസ്തകങ്ങൾ ആക്കുമ്പോൾ സംഭവിക്കുന്നത് ഈ ഒരു സംഗതി തന്നെയാണ്. സോഷ്യൽ മീഡിയകളിൽ അത്തരം കവിതകൾ പങ്കു വയ്ക്കുമ്പോൾ അവ വായിക്കുന്നവരും അത് എഴുതുന്നവരും ആ നിമിഷത്തിൽത്തന്നെ അത് മറന്നു പോവുകയും പിറ്റേദിവസം അത് ഒരു ഓർമ്മ മാത്രമായി നിലനിൽക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഒരാഴ്ച കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് അവർക്ക് കൂടി അത് അറിയുക വളരെ ബുദ്ധിമുട്ടായിരിക്കും .എന്നാൽ അത് പുസ്തകം ആകുമ്പോൾ അവിടെ ആ പുസ്തകം വാങ്ങുന്ന ആൾക്കാർ കവിത പുസ്തകം തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനർത്ഥം അവർ കവിതയെ സ്നേഹിക്കുന്നവരാണ് എന്നാണ്. അങ്ങനെ വരുമ്പോൾ അവർ അതിൽ കവിതയാകും തിരയുക. പക്ഷേ അവർക്ക് ലഭിക്കുക ഇങ്ങനെയുള്ള ആത്മഭാഷങ്ങൾ ആയിരിക്കും. ആരോടോ പറഞ്ഞ കാര്യങ്ങൾ അവർ വായിക്കേണ്ട ഗതികേട് ഉണ്ടാകും . ഇവിടെ ഈ കവിയുടെ ഈ കവിത പുസ്തകത്തിൽ 51 കവിതകളാണ് ഉള്ളത്. ഈ 51 കവിതകൾ വായിച്ചു കഴിയുമ്പോൾ അതിനകത്തു നിന്നും വായനക്കാരന് ലഭിക്കുക രണ്ടോ മൂന്നോ കവിതകൾ മാത്രമാണ് എന്ന് വരുകിൽ ആ കവിത പുസ്തകം അതിൻറെ നിലവാരം എത്ര ഉയരത്തിൽ ആകാം അല്ലെങ്കിൽ എത്ര കണ്ടത് വായനക്കാരോട് സംവദിച്ചിരിക്കുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ടിവരും.  കവിതകൾ ,കുറുങ്കവിതകൾ, ഹൈക്കു കവിതകൾ ഒക്കെ ചേർന്ന് ഈ 51 കവിതകളിൽ ഭൂരിഭാഗം കവിതകളും മഴയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മഴയെ കേന്ദ്രമാക്കിയോ  കഥാപാത്രമാക്കിയോ ഉള്ള കവിതകളാണ് പിന്നെ  കുറച്ചു കവിതകൾ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് അങ്ങനെ മഴ പ്രകൃതി പിന്നെ ഒരു അല്പം രാഷ്ട്രീയം ഇവ കൂടിക്കലർന്ന ഒരു കവിത പുസ്തകം ആണ് ഇത് എന്ന് പറയാം. ഒരു കവിത "നീ വന്നപ്പോൾ" എന്ന കവിത അത് ഈ കവിയുടെ കാവ്യ രൂപത്തിലുള്ള അറിവ് അല്ലെങ്കിൽ അതിനോടുള്ള അദ്ദേഹത്തിൻറെ പ്രതിപത്തി എത്രയാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വളരെ നല്ല കവിതയായിട്ട് അനുഭവപ്പെട്ടിരുന്നു. മഴ, ഓലമേഞ്ഞ ഒരു വീടിൻറെ, ചോർച്ചയുള്ള ഒരു വീടിൻറെ ഉള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യൻറെ ചിന്തകളിലും മറ്റും എന്ത് ഭാവമാണ് ഉണ്ടാക്കുക എന്നുള്ളതിന് വളരെ വ്യക്തമായി വരഞ്ഞു വച്ചിരിക്കുന്ന ഒരു കവിതയായിരുന്നു അത്. ഇതുപോലെ തന്നെ വളരെ നല്ല ഒരു ചിന്ത കാണാൻ കഴിഞ്ഞു വൈകുന്നേരം നമ്മളൊക്കെ കിളികളുടെ ചിലപ്പു കേട്ടിട്ടുണ്ടാകും. പക്ഷേ നാം അവരെ കുറ്റം പറഞ്ഞ്, അവരെ പുലഭ്യം പറഞ്ഞു നമ്മൾ നമ്മുടെ ദേഷ്യമകറ്റാറുണ്ട്. ഇവിടെ കവി അവരെ അവരുടെ ശബ്ദത്തെ കാണുന്നത് പകൽ മൊത്തം അവർ നായാടി കിട്ടിയ അല്ലെങ്കിൽ ചികഞ്ഞു കിട്ടിയ ഭക്ഷണങ്ങളുടെ, ആ യാത്രയുടെ, അവർക്ക് നേരിട്ട് വിജയ പരാജയങ്ങളുടെ ഒക്കെ കഥകൾ പരസ്പരം പങ്കുവയ്ക്കുന്നതാണ് എന്നാണ് കവി കാണുന്നത്. എത്ര നല്ലൊരു ചിന്തയാണത് ! വളരെ നല്ല ചിന്ത തന്നെയാണ്. വളരെ കുറച്ചു മാത്രം കവിതകളാണ് ഇത്തരം ചിന്തകൾ നൽകുന്ന  കവിതകളായ് ഈ കവി നമുക്ക് തരുന്നത്. ബാക്കിയുള്ള കവിതകളിൽ ഈ പറഞ്ഞപോലെ ആത്മഭാഷങ്ങൾ കൂടുതൽ നിൽക്കുന്നത് കൊണ്ട് തന്നെ അവ ദുർഗ്രാഹ്യമായ ഒരു മൗനം വായനക്കാരനിൽ നിന്ന് സമ്പാദിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഇത്തരം പോരായ്മകൾ... ഇതിനെ പോരായ്മകൾ എന്ന് പറയാനും കഴിയില്ല . കാരണം കവിത എന്നത് ഒരു സാമൂഹിക പരിഷ്കരണം എന്ന സംഗതി മാത്രമല്ല. അത് ഞാൻ എന്റെ പ്രണയിനിയോടോ, എൻറെ മനസ്സിനോടോ, എൻറെ സമൂഹത്തോടോ, ഈ പ്രകൃതിയോടോ ദൈവത്തോട് തന്നെ വേണമെങ്കിലും എനിക്കത് പറയാം അത് പ്രകടിപ്പിക്കാം പറ്റുന്ന ഒന്നായിരിക്കും. അതിന് ഉപയോഗിക്കുന്ന ഭാഷ അതിലുപയോഗിക്കുന്ന മാധ്യമം കവിതയാകാം. അത് ശ്രവിക്കുന്ന ആൾക്കാർ ഒരു പക്ഷേ അത് മനസ്സിലാക്കിയേക്കാം അല്ലെങ്കിൽ മനസ്സിലാക്കാതെ പോയേക്കാം. എന്തുതന്നെയായാലും കവിതയുടെ ഫോർമാറ്റിനകത്ത് കുറച്ച് ചിന്തയും കുറച്ച് യാഥാർത്ഥ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് കുറച്ചു കവിതകൾ നമുക്ക് ഈ പുസ്തകത്തിൽ വായിക്കാൻ കഴിയും എന്നതിനപ്പുറം ഈ പുസ്തകം വളരെ വലിയ ഒരു കാവ്യ ആസ്വാദന സംഗതി വായനക്കാരൻ നൽകുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ആശംസകളോടെ ബി.ജി.എൻ.വർക്കല