എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Wednesday, July 1, 2026
ലളിത ഗാനം
അകം (നോവല്‍)...........................................കെ ആര്‍ മല്ലിക
അകം (നോവല്‍)
കെ ആര്‍ മല്ലിക
മാതൃഭൂമി ബുക്സ്
വില 100 രൂപ
ഇന്ന് വായനക്കെടുത്ത പുസ്തകം കെ.ആര്‍. മല്ലിക എഴുതിയ അകം എന്ന നോവല്‍ ആണ്. ആഖ്യായന ശൈലിയിലും വിഷയാവതരണത്തിലും അത്യന്തം നവ്യമായ ഒരു രചനാ രീതിയാണ് കെ.ആര്‍. മല്ലിക ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത് . മൂന്നുതലമുറയിലെ സ്ത്രീകളെ വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ നടത്തിക്കൊണ്ട് പോകുവാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട് . അതിന്റെ വായനാനുഭവം അത്രയും നന്നായിരുന്നു എന്നതാണു നോവലിന്റെ മഹത്വം ആയി പറയാനുള്ളത് . സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ജീവിതത്തെ അധികമാരും അടയാളപ്പെടുത്തിക്കണ്ടിട്ടില്ല എന്നതിനാല്‍ ഈ നോവല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് . അമ്മയില്‍ നിന്നും തുടങ്ങി മകളിലും മകളുടെ മകളിലും ചെന്നു നില്‍ക്കുന്ന കഥാതന്തു വായനക്കാരില്‍ മുഷിപ്പ് അനുഭവപ്പെടാതെ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ ത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . മാറുന്ന കാലഘട്ടം , മാറുന്ന കാഴ്ചപ്പാടുകള്‍ മാറുന്ന പ്രതിരോധങ്ങള്‍ ഒക്കെയും വളരെ സ്പഷ്ടമായി വായനക്കാരെ മനസ്സിലാക്കിച്ചുകൊടുക്കാന്‍ കെ.ആര്‍. മല്ലികയ്ക്ക് കഴിഞ്ഞിട്ടുണ്ട് .
സമൂഹ ജീവിതത്തിന്റെ പഴയ കാലഘട്ടം മനസ്സിലാക്കാനും അത് എങ്ങനെ ഓരോ തലമുറയിലും അവരുടെ ജീവിതത്തിലും ചിന്താഗതിയിലും പ്രതിഫലിപ്പിക്കാനും കഴിയുന്നു എന്നത് പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നതിലും നല്ലത് അവയെ വരച്ചു കാണിക്കുക എന്നതാണു. സാഹിത്യ രചനകള്‍ എല്ലാം തന്നെ ഒരു തരത്തില്‍ ചിത്രങ്ങളുടെ ആഖ്യായനം ആണ്. വായനക്കാരന് ഒരു പ്രതലത്തിലൂടെയുമല്ലാതെ മനസ്സില്‍ അവയെ അതേ നിറങ്ങളും മിഴിവുകളും ആയി കാണാനും മനസ്സിലാക്കാനും അത് സഹായിക്കുന്നു. കുടുംബ ജീവിതത്തിലെ, സ്ത്രീയുടെ പ്രത്യേകിച്ചും ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന സ്ത്രീയുടെ അവസ്ഥയും അനുഭവങ്ങളും അവയെ അവര്‍ക്ക് എങ്ങനെ മറികടക്കാന്‍ കഴിയുന്നു എന്ന കാഴ്ചകളും അതിലവര്‍ നേരിടുന്ന വിജയപരാജയങ്ങളും വളരെ നന്നായി തന്നെ ഈ നോവലില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഓരോ തലമുറയും അവരുടെ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്താണ് അല്ലെങ്കില്‍ അവയില്‍ സ്ഥായിയായ എന്തെങ്കിലും ഘടകങ്ങള്‍ മാറാതെ നിലനില്‍ക്കുന്നുണ്ടോ എന്നൊക്കെയുള്ള ഒരു അന്വേഷണം ആയും ഇതിനെ വായിക്കാന്‍ കഴിയും.
രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ സ്ത്രീയുടെ കാഴ്ചപ്പാടിനെ വ്യക്തമായി അടയാളപ്പെടുത്താന്‍ കെ.ആര്‍. മല്ലികയിലെ നോവലിസ്റ്റിന് കഴിയുന്നുണ്ട് എന്നത് ഈ നോവലിന്റെ വിജയ ഘടകങ്ങളില്‍ ഒന്നായി കണക്കാക്കാം. ഒഴുക്കുള്ള , ലളിതവും ശക്തവും സാന്ദ്രവുമായ ഭാഷയും പ്രയോഗങ്ങളും ശൈലിയും കൊണ്ട് വായനയില്‍ കല്ലുകടികള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതിനാല്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനാവുന്ന ഒരു നോവല്‍ ആണ് ഇതെന്ന് പറയാം. അധികം വായിക്കപ്പെടേണ്ടതുണ്ട് ഈ എഴുത്തുകാരിയുടെ രചനകളെ എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
Friday, May 22, 2026
കപ്പിത്താന്‍
തകര്‍ക്കപ്പെട്ട
ഒരു കപ്പലിന്റെ കപ്പിത്താന്‍
തകര്‍ത്തവര്‍ രക്ഷകര്‍ക്കൊപ്പം
ബോട്ടുകളില്‍ രക്ഷ നേടി.
പോകുമ്പോഴും അവര്‍
കപ്പിത്താനാണ്
കപ്പല്‍ തകരാന്‍
കാരണം എന്നു പറയാന്‍ മറന്നില്ല.
കപ്പലില്ലാതായ
കപ്പിത്താന് നീന്തല്‍ വശമില്ലാതെ പോയതും
രക്ഷകര്‍ ഇല്ലാതെ
പോയതും യാദൃശ്ചികം മാത്രം.
തകര്‍ന്ന കപ്പലിന്റെ
ഒരു പാളിയില്‍ കാല്‍ ചവിട്ടി നിന്നുകൊണ്ടു
കപ്പിത്താന്‍ കടലിലേക്ക്
നോക്കി
മുങ്ങിത്താഴുന്ന
കപ്പലില്‍ ഇരുന്നതുകൊണ്ടോ
കടലില്‍ ചാടിയതു
കൊണ്ടോ
ജീവിക്കുവാന്‍
കഴിയില്ല
കപ്പിത്താന് മരിക്കാന്‍
താത്പര്യവുമില്ലല്ലോ.
ചവിട്ടി നിന്ന
പാളിയില്‍ നിന്നുകൊണ്ടു
അയാള്‍ ഒരു പുതിയ
കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.
കടലില്‍ ആവശ്യം
പോലെ ജലം ഉണ്ട്
ഓരോ കപ്പലിനും
ഇടവുമുണ്ട്.
നയിക്കാനും നയിക്കപ്പെടാനും
കപ്പിത്താനുണ്ട് .
സഹയാത്രികരില്ലാതെ
ഒറ്റയ്ക്കാകുന്ന യാത്രകള്‍
അതാണ് കപ്പിത്താന്‍
ഇന്നാഗ്രഹിക്കുന്നതും.
സഹയാത്രികരുടെ
രക്ഷയോ കാര്യങ്ങളോ
ഒന്നും തന്നെ അലട്ടാതെ
ഒറ്റയ്ക്കാകുന്ന യാത്രകള്‍.
അവയുടെ സുഗന്ധവും
പേറിയൊരു കടല്‍ക്കാറ്റ് വീശുന്നു
കപ്പിത്താന്‍ പുതിയ
കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.
ഒറ്റ പാളിയില്‍
നിന്നും
കുറച്ചേറെ ജലത്തില്‍
നിന്നും
കുറേ വായുവില്‍
നിന്നും
ഒറ്റയ്ക്ക്............
@ബി.ജി.എന്‍ വര്‍ക്കല
Thursday, May 14, 2026
മോഹമേരു(കവിതകള്‍) ............................. ഡോ. രമ്യ വി.എസ്
മോഹമേരു(കവിതകള്‍)
ഡോ. രമ്യ വി.എസ്
കൈരളി ബുക്സ്
വില: ₹ 260.00
മലയാള കവിതാ ലോകം നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും കാലികമായ പരിഷ്കാരങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എല്ലാവരും കവിത എഴുതുന്ന ഒരു കാലം വരും വരെയും ഈ പരിഷ്കാരങ്ങള്‍ തുടരട്ടെ . എന്തെഴുതണം എങ്ങനെ എഴുതണം എന്നൊക്കെ ഉള്ള പരിശീലനക്കളരികള്‍ ഇന്നത്തെ കവികള്‍ക്ക് ആവശ്യമുള്ള ഒന്നായി തോന്നുന്നില്ല. എഴുതാനുള്ള സ്വാതന്ത്ര്യം അതിനെ വിനിയോഗിക്കാനുള്ള മാധ്യമം ഇവ രണ്ടും മാത്രം മതി . ഭാഷാ ജ്ഞാനം പോലും ആവശ്യമില്ല ഇന്ന് കവിതയ്ക്ക് . ''വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രെ" എന്ന അവസ്ഥ കവിതയിലും അനുയോജ്യമാകുന്നുണ്ട് എന്നതാണു പലപ്പോഴും സോഷ്യല്‍ മീഡിയകളും, ഗ്രൂപ്പുകളും, പ്രിന്‍റ് മീഡിയകളും കാണുമ്പോളനുഭവപ്പെടുന്നത് .
ഇങ്ങനെയൊക്കെ ആണെങ്കിലും ചിലപ്പോള്‍ വേനല്‍ മഴപോലെ ചില കവിതകള്‍ വായനക്കാരെ വിശിഷ്യാ ആസ്വാദകരെ തേടി വരാറുണ്ട്. അതിന്റെ മധുരം പലപ്പോഴും കവിതയോടുള്ള ഈര്‍ഷ്യ അകറ്റാനും പുതിയവ കാത്തിരിക്കാനും പ്രതീക്ഷ നല്‍കാറുമുണ്ട്. ഇന്നത്തെ വായന 'ഡോ. രമ്യ വി.എസ്.' എഴുതിയ "മോഹമേരു" എന്ന കവിത സമാഹാരത്തെക്കുറിച്ചാണ് . മൈക്രോസ്കോപ്പുകളും സൂക്ഷ്മാണുക്കളുമായി നിരന്തരം വിനിമയങ്ങള്‍ നടത്തുന്ന ഒരു മനസ്സില്‍ നിന്നും കവിതകളുടെ മായാകിരണങ്ങളെ വികിരണം ചെയ്യാന്‍ കഴിയുന്ന അവസ്ഥ അഭിനന്ദനാര്‍ഹമായ ഒന്നാണ്. തിരക്കുകള്‍ക്കിടയിലെ ജീവിതം കവിതയുടെ ലോകത്തിന് വേണ്ടിക്കൂടി തുറന്നു വയ്ക്കുന്ന ഡോ. രമ്യയുടെ ആദ്യ കവിത സമാഹാരമാണ് മോഹ മേരുവെന്ന ഈ പുസ്തകം. 75 കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് ശ്രീ. കെ. ജയകുമാര്‍ ഐ. എ. എസ്. ആണ്.
ജീവിതത്തിലെ വിവിധങ്ങളായ മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന ഈ കവിതകള്‍, പ്രണയവും സാമൂഹിക വിഷയങ്ങളും ആരോഗ്യവിഷയങ്ങളും സ്ത്രീ ജീവിതത്തിന്റെ കഠിനമായ ചില അവസ്ഥകളും ബാല്യവും പ്രകൃതിയും ഒക്കെ വിഷയമാക്കിയ വിവിധങ്ങളായ ആസ്വാദക നിലവാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. കവിതകള്‍ വായിക്കുമ്പോള്‍ ആദ്യം തന്നെ തോന്നിയ ഒരു ചിന്ത ഒരു കവിതക്കളരിയില്‍ വിഷയം നല്കി കവിതകള്‍ എഴുതിക്കുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരാളുടെ എഴുത്തുകള്‍ ആണോ ഇവ എന്നാണ് . കാരണം ഓരോ കവിതയ്ക്കും ഓരോ തലക്കെട്ടുകള്‍ ഉണ്ട് . കവിത ആ തലക്കെട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നു. ചിലപ്പോഴൊക്കെ പ്രണയത്തിന്റെ അതിവൈകാരികമായ മായാവലയത്തില്‍പ്പെട്ടുഴറുന്ന ഒരു കാമിനിയായോ അതിലുപരി സ്വപ്നലോകത്തില്‍ സഞ്ചരിക്കുന്ന ഒരു മനസിന്റെ ഉടമയായോ കവിതകളെ വായിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെ മാനസിക ഭാവങ്ങളെ പുരുഷ കാഴ്ചകളിലൂടെ അവതരിപ്പിക്കപ്പെടുന്ന പരകായ പ്രവേശത്തിന് കവി ശ്രമിക്കുന്നത് എല്ലാ കവിതകളിലും കാണാന്‍ കഴിയുന്നുണ്ട്.
ഒരു സ്ത്രീയുടെ , ഒരു പ്രണയിനിയുടെ, ഒരമ്മയുടെ, ഒരു കൊച്ചുമകളുടെ ഒക്കെ ഭാവാന്തരീക്ഷങ്ങള്‍ കവിതയില്‍ ഉണ്ടാകുന്നുണ്ട്. മഴയെയും , മഞ്ഞിനെയും പുഴയെയും ഒക്കെ തന്റെ ശൈലിയില്‍ വാര്‍ത്തെടുക്കുമ്പോള്‍ വായനയില്‍ കല്ലുകടികള്‍ ഉണ്ടാകുന്നില്ല . മറ്റുള്ളവര്‍ പറഞ്ഞു പോകുന്ന സ്ഥിരം പാറ്റേണുകള്‍ ഒഴിവാക്കി സ്വന്തമായ ഒരു ശൈലി കവി പിന്തുടരുന്നത് കവിതാ ലോകത്തിന് ഒരു നല്ല ദിശാബോധം നല്കാന്‍ ഉപയുക്തമാണ്. ഭാഷയുടെ പ്രയോഗങ്ങളും വിന്യാസവും പൊതുവായി ഇന്നത്തെ കവികളില്‍ കാണുന്ന ഭാഷ അറിവില്ലായ്മ ചെ ഒളിപ്പിക്കല്‍ പോലുള്ള ഗിമ്മിക്കുകള്‍ ഉപയോഗിക്കുന്നതല്ല എന്നു മനസ്സിലാക്കിക്കുന്ന രചനാ രീതിയുടെ സന്തോഷം വായനയില്‍ വളരെ നന്നായി തോന്നിപ്പിച്ചു.
ഓരോ കവിതകളും ഓരോ വിഷയങ്ങളെ ആസ്പദമാക്കി ആണെങ്കിലും അവയിലൊക്കെയും ഒളിഞ്ഞും തെളിഞ്ഞും ജീവിതത്തിന്റെ പാതകള്‍ വരച്ചിട്ടിട്ടുണ്ട് . വൈകാരിക മുഹൂര്‍ത്തങ്ങളെയും , അനുഭവങ്ങളെയും പാഠങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് . മാനുഷിക മൂല്യങ്ങളെ പറഞ്ഞു പോകാനും അവയിലെ മധുരവും എരിവും ചൂണ്ടിക്കാണിക്കാനും ശ്രമിക്കുന്നുണ്ട്. സമൂഹത്തോട് ചോദ്യങ്ങള്‍ ഉണ്ട്. അതുപോലെ സ്ത്രീയുടെ അടുക്കള എന്ന അലിഖിത സാമ്രാജ്യത്തിനപ്പുറം അവളുടെ സ്വന്തം ആകാശം ഉണ്ടെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ട്. കുടഞ്ഞെറിയാന്‍ വെമ്പുന്ന പെണ്‍ മനസ്സുകള്‍ ഉണ്ട്. ആകുലതയുടെ അമ്മ മനസ്സുകള്‍ ഉണ്ട്. സാരോപദേശത്തിന്റെ മുത്തശ്ശി ചിന്തകള്‍ ഉണ്ട്.
കവിതകളുടെ ഏകീകൃതമായ പാതയിലൂടെയല്ലാതെ പല കൈവഴികള്‍ ആയി ഒഴുകി ഒരു സമുദ്രത്തില്‍ (വായനക്കാരനില്‍ ) എത്തുന്ന അനവധി പുഴകളെ ഓര്‍മ്മിപ്പിക്കുന്നു ഡോ. രമ്യ വി.എസ്സി. ന്റെ ഈ കവിതകള്‍. തുടക്കം തന്നെ നല്ല ഒരു സംഭാവന നല്കാന്‍ കഴിഞ്ഞ ഈ കവിയില്‍ നിന്നും കൂടുതല്‍ മനോഹരങ്ങള്‍ ആയ വായനകള്‍ പ്രതീക്ഷിക്കുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
Monday, February 2, 2026
ബന്ധങ്ങള്‍
ബന്ധങ്ങള്‍
തണല്
തേടി അലയും മൃഗത്തിനെ
തരളമായ്
തലോടുന്ന ഹൃത്തിനായ്
തിരികെ
നല്കാന്‍ എന്തുണ്ട് വേറെയീ
തെളിമയുള്ളൊരു
പുഞ്ചിരിയല്ലാതെ.
പ്രണയിതാക്കള്‍
തെളിച്ചിട്ട പാതകള്‍
പിന്തുടരുവാന്‍
കഴിയാത്ത ജന്മങ്ങള്‍
പ്രണയമാണെന്ന്
ചൊല്ലും പരസ്പരം
പിന്നെയാശംസ
നേര്‍ന്നങ്ങു മറയുന്നു.
പ്രണയബന്ധത്തില്‍
തനുവും പെട്ടിടാം
സൌഹൃദങ്ങളില്‍
മനസുകള്‍ മാത്രമേ
ഇടപഴകുവാന്‍
ഇഴ കലര്‍ന്നീടുവാന്‍
എവിടെ
വച്ചും അകന്നു പോയീടുവാന്‍
പറയുവാന്‍
കഴിയുന്നത്ര പറയുവാന്‍
പങ്കിടാന്‍
കഴിയുന്നത്ര പങ്കിടാന്‍, നാം
ഇടയില്‍
കരുതണം വിടവുകളെപ്പൊഴും
നോവറിയാതെ
നല്‍കാതെ പിരിയുവാന്‍.
ഒരു നിമിഷത്തിന്‍
കേവല ചിന്തയാം
രതിയിലെന്തിന്
ബന്ധങ്ങള്‍ നെയ്യണം
മലിനമാകാത്ത
ദേഹിയും മനസുമായ്
അകലുവാന്‍
മാത്രമെങ്കിലീ ഊഴിയില്‍.
അടുപ്പവും
കൂട്ടുകൂടലും ഇഷ്ടവും
അറിഞ്ഞു
തന്നെ എടുക്കണം എപ്പഴും
സൌഹൃദം
പോലെ പ്രണയമാകില്ല
പ്രണയമെന്നാല്‍
വിവാഹവുമല്ലല്ലോ.
വിലകൊടുത്താല്‍
ലഭിക്കുന്ന ദേഹം
പ്രണയചേഷ്ടകള്‍
കാട്ടിയെന്നാകിലോ
പ്രണയപൂര്‍വ്വം
ശരീരങ്ങള്‍ പങ്കിടാന്‍
കഴിയുമോ
വിടരല്ലാത്തൊരാള്‍ക്കുമേ.
പ്രണയനാട്യം
പറഞ്ഞങ്ങടുക്കുവോര്‍
പിന്തിരിയുന്നു
കാര്യം കഴിഞ്ഞെന്നാല്‍
പ്രണയമാണെന്ന്
പറയുവതെങ്ങനാ-
പ്രാപ്പിടയന്‍മാരവര്‍
തന്‍ ഭാവത്തെ
സൌഹൃദമാണെന്നങ്ങു
ചൊല്ലീട്ട്
ഹൃദയവാതില്‍
തുറന്നു കയറുവോര്‍
അവസരങ്ങള്‍
മുതലാക്കി ദേഹിയെ
കൈക്കലാക്കുന്ന
കാഴ്ചകള്‍ ഇല്ലയോ!
പണവും
ദേഹവും പദവിയും പോലെ
പലതു
മോഹിച്ചു ബന്ധങ്ങള്‍ പാകി
ഒടുവില്‍
ഏറെ വിഷാദം മരണവും
തകര്‍ച്ചയും
നല്കും ബന്ധങ്ങളൂഴിയില്‍.
പ്രണയമെന്നാല്‍
മനസ്സുകള്‍ തമ്മില്‍
അറിയുകെന്നതറിയാതെ
പോകുന്നു.
പുറമേയുള്ളോരു
ചിന്തക്കും വാക്കിനും
കഴിയുകില്ലൊരാ
ബന്ധം പിരിക്കുവാന്‍.
അവരടുക്കുന്നു
ഇഷ്ടങ്ങള്‍ ഒന്നെങ്കില്‍
അവര്‍ക്കിടയില്‍
വരുന്നില്ല അരുതുകള്‍
ഒരു വിഷയത്തില്‍
മാത്രമായ് ഒതുങ്ങുന്ന
ബന്ധമല്ല, ഉപാധികള്‍ ഇല്ലൊട്ടുമില്ലഹോ.
തിരഞ്ഞെടുപ്പുകള്‍
അനുചിതമാണെകില്‍
അടര്‍ന്നുപോകുകയില്ലയാ
ബന്ധങ്ങള്‍
അവരവരുടെ
ജീവിതം ജീവിച്ചുകൊണ്ടുമേ
അവര്‍ക്ക്
പ്രണയം തുടരുവാന്‍ കഴിയുന്നു.
അരികിലെന്നും
ഇല്ലെന്നു വന്നാലും
കാണുവാന്‍
കഴിയാതിരുന്നീടിലും
കേള്‍ക്കുവാന്‍
കൂടി സമയമില്ലെന്നാലും
പരിഭവം
വരാ ദൃഢബന്ധമാണത്.
@ബി.ജി.എന്‍ വര്‍ക്കല
Saturday, January 31, 2026
നിഴൽച്ചിത്രങ്ങൾ
ഞാൻ മാത്രം
Friday, January 30, 2026
നിശാഗന്ധിയുടെ സുഗന്ധം........ഡോ.സജിത ജാസ്മിൻ
പ്രണയം പ്രതിജ്ഞ പ്രവാസം ....... പി. ശിവ പ്രസാദ്
Friday, January 2, 2026
വേഴാമ്പല്‍
Monday, December 15, 2025
ഹലേലുയ
Sunday, November 30, 2025
കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും..... സി. ഡി .തുമ്പോട്
കൊക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കൊക്കോത മംഗലവും(ചരിത്രം)
സി. ഡി .തുമ്പോട്
വില : 40 രൂപ
ചരിത്രം എന്നത് ഒരു പ്രഹേളികയാണ് . പലപ്പോഴായി മനുഷ്യര്‍ അടയാളപ്പെടുത്തി വച്ച അവരുടെ കാലം . അതിലൂടെ വരും തലമുറ അതറിയുന്നു മനസ്സിലാക്കുന്നു. ഫ്രാന്‍സ്, ഇന്തോനേഷ്യ, സ്പെയിന്‍ തുടങ്ങിയ ഇടങ്ങളിലെ ഗുഹകളില്‍ മുപ്പത്തയ്യായിരം വർഷം പഴക്കമുള്ള കോറിയിടലുകള്‍ (അവയ്ക്കു മുന്നെയും ഉണ്ടായിരിക്കാം പക്ഷേ അവ കണ്ടെത്തപ്പെടുകയുണ്ടായില്ല എന്നതിനാല്‍ നമുക്കു അറിയാനാകാതെ പോകുന്നു.) നമ്മോടു പറയുന്നതു മനുഷ്യചരിത്രം തന്നെയാണ് . കഴിഞ്ഞ ഏഴായിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള കോറിയിടലുകള്‍ വരെയാണ് നമുക്ക് അത്തരം സ്വതന്ത്രമായ ചിത്ര രചനകളെ കണ്ടെത്താനും അതിലൂടെ അവരുടെ ജീവിത രീതി മനസ്സിലാക്കാനും കഴിഞ്ഞിട്ടുള്ളത് . പിന്നീടുള്ളത് മനുഷ്യന്റെ ബൌദ്ധിക വളര്‍ച്ചയുടെ കാലമായിരുന്നു. ഇക്കാലത്താണ് മനുഷ്യര്‍ മനുഷ്യരെ അടക്കിഭരിക്കാനും അധികാരം കൈയ്യാളനും ചൂഷണം ചെയ്തു ജീവിക്കാനും പഠിച്ചു തുടങ്ങിയതും. അതിനുവേണ്ടി മാത്രം മതം മനുഷ്യരിലേക്ക് കടന്നു കയറുകയാണുണ്ടായത് . ദൈവം എന്ന ഇല്ലാ സങ്കല്‍പ്പത്തിന് കൂട്ട് പിടിച്ച് പുരോഹിതവര്‍ഗ്ഗം എന്ന ഒരു പുതിയ മനുഷ്യ ജാതി ഉണ്ടാകുകയും അവരിലൂടെ മറ്റ് മനുഷ്യര്‍ പല ജാതികളായി പിരിക്കപ്പെടുകയും ഉണ്ടായി. കാലം പലതും കടന്നു പോയി . അവരുടെ ചരിത്ര രചനകള്‍ക്ക് ഇപ്പോള്‍ പുതിയ മാനങ്ങള്‍ ഉണ്ടായി. സത്യസന്ധമായ ചരിത്രഘടന രേഖപ്പെടുത്തുക എന്നത് പലപ്പോഴും ഒരു വലിയ വയ്യാവേലിയായി അവര്‍ക്ക് അനുഭവപ്പെട്ടു . ചിലപ്പോള്‍ അവരുടെ കാലത്തിലെ മേല്‍പ്പറഞ്ഞ അധികാര വര്‍ഗ്ഗം അവയെ തങ്ങളുടെ അനുകൂലനങ്ങള്‍ ആയി കാണുകയും അതിനു വിരുദ്ധമാകുന്ന പ്രവര്‍ത്തികളെ ഉന്മൂലനം ചെയ്യുകയും ഉണ്ടായതില്‍ നിന്നുണ്ടായിട്ടുള്ള ഭയമാകാം അതിനു കാരണം. ഇന്നത്തെ സാഹചര്യം അതില്‍ നിന്നും തെല്ലും മാറ്റമില്ല എന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. പുതിയ ഭരണ നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ അജണ്ടകളുടെ ഭാഗമായി പല ചരിത്രങ്ങളും വളച്ചൊടിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നത് നമ്മുടെ കാലത്തില്‍ തന്നെ അനുഭവിക്കുന്നവരാണ് എന്നതിനാല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നു കരുതാം .
കേരളത്തിന്റെ ചരിത്ര വിഷയങ്ങളിലും ഇത്തരം പലതരം കീഴ്മേല്‍ മറിയലുകള്‍ ഉണ്ടായിട്ടുണ്ട് ഉണ്ടാകുന്നുമുണ്ട്. രാജഭരണകാലത്തും മറ്റും ഉള്ള സംഭവവികാസങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളവ പലതും ഇത്തരം കൈകടത്തലുകള്‍ക്ക് വിധേയമാകുകയോ നശിപ്പിക്കുകയോ ഒളിച്ചു വയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവയില്‍ ഒന്നാണ് തിരുവിതാംകൂറിലെ നെടുമങ്ങാട് പ്രദേശത്ത് നിലനിന്നിരുന്ന കോതറാണിയുടെ ഭരണകാലവും അതിന്റെ രേഖകളും. ഡി.സി.തുമ്പോടെന്ന ചരിത്രന്വേഷിയുടെ കൊക്കോതമംഗലം ചരിത്രത്തിന്റെ അന്വേഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തില്‍ ചരിത്രത്തില്‍ എന്നും തേച്ചുമായ്ക്കപ്പെട്ടു പോകുന്ന സവര്‍ണ്ണരല്ലാത്ത ജനതയുടെ ചരിത്രങ്ങളെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂര്‍ രാജ്യത്തെ നെടുമങ്ങാട് ദേശത്ത് പതിമൂന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ നിലനിന്ന കോതറാണിയുടെ ചരിത്രം അത്തരത്തില്‍ മായ്ക്കപ്പെട്ട ഒന്നാണ്. പുലയ വംശത്തിലെ പ്രശസ്തരായ ഭരണാധികാരികള്‍ ഭരിച്ച ദേശങ്ങള്‍ നമുക്കുണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശങ്കരാചാര്യര്‍ പടര്‍ത്തിവിട്ട ഹിന്ദുമതമെന്ന ആശയവും തീയും ചുട്ടെരിച്ചത് ഇന്‍ഡ്യ എന്ന ഭൂവിഭാഗത്തിന്റെ തനതായ സംസ്കാരത്തെയും ചരിത്രത്തെയുമാണ്. കവികള്‍ക്കും എഴുത്തുകാര്‍ക്കും ഏറ്റവും ജനസമ്മതിയും പ്രശസ്തിയും ഉണ്ടായിരുന്ന ഒരു നാടിനെക്കുറിച്ച് നമുക്കിന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ ? രാജാക്കന്മാര്‍ മനസ്സറിഞ്ഞു നല്കിയിരുന്ന കൊട്ടാരവും ഭൂമിയും രത്നവും സ്വര്‍ണവും ഒക്കെ സുഭിക്ഷമായി ലഭിച്ചിരുന്ന കുറവ വര്‍ഗ്ഗത്തിലും മറ്റുമുള്ള അനവധി കവികള്‍ ഉണ്ടായിരുന്ന ഒരു നാട്ടിലേക്കാണ് ശങ്കരാചാര്യരുടെ പുതിയ മത ആശയവും ചാതുര്‍വര്‍ണ്യവും കടന്നു വരുന്നത്. സമാധാനത്തില്‍ ജീവിച്ചിരുന്ന ജനതയില്‍ നിന്നും തരം തിരിവുകള്‍ ഉള്ള മനുഷ്യരും മൃഗങ്ങളും ആയി അവര്‍ ഭിന്നിക്കപ്പെട്ടു . പതിനെട്ടാം നൂറ്റാണ്ടൊക്കെ ആയപ്പോള്‍ കുറേപ്പേര്‍ രക്ഷപ്പെടാന്‍ വേണ്ടി ക്രിസ്തുമതവും ഇസ്ലാം മതവും ഒക്കെ പൂകി . ചിലരൊക്കെ പോയിടത്തും ഇതുതന്നെ എന്നറിഞ്ഞു തിരികെ വന്നു. കോതറാണിയുടെ രാജഭരണം നഷ്ടമാകുന്നതും അവര്‍ കൊല്ലപ്പെടുന്നതും ജാതി വ്യവസ്ഥയുടെ വര്‍ദ്ധിച്ചു വന്ന പ്രഭാവം മൂലമാണ്. ആറ്റിങ്ങല്‍ ഭരിച്ചിരുന്ന നാട്ടുരാജാവ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബന്ധുജനം ആയിരുന്നു. കോതറാണിയുടെ അത്രപോലും ആള്‍ബലം ഇല്ലാതിരുന്ന അയാള്‍ , കോതറാണിയുടെ മകളുടെ മുടിയില്‍ ആകൃഷ്ടനായി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും പണവും പദവിയും ഗോത്രമേല്‍ക്കോയ്മയും കോതറാണിയെ ആ അഭ്യര്‍ത്ഥന നിരാകരിക്കാന്‍ പ്രേരിപ്പിച്ചു. ഇതില്‍ കോപിഷ്ഠനായ ആറ്റിങ്ങല്‍ രാജാവ് കോതറാണിയെ കീഴ്പ്പെടുത്തി മകളെ കൊണ്ട് പോകാന്‍ പട നയിച്ചു വന്നെങ്കിലും പരാജയപ്പെട്ടു . പക്ഷേ മേല്‍പ്പറഞ്ഞ ജാതി ഭൂതം തലയില്‍ കയറിയ കോതറാണിയുടെ സേനയിലെ നായര്‍ പടയാളികള്‍ ആറ്റിങ്ങല്‍ രാജാവിനെ സഹായിക്കുകയും കൂറുമാറി പ്രവര്‍ത്തിക്കുകയും ചെയ്തതോടെ ചതിയില്‍ കോതറാണി കൊല്ലപ്പെടുകയും ഇതിനെ തുടര്‍ന്നു മകള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു എന്നാണ് പുലയരുടെ ചരിത്രത്തില്‍ അന്നാട്ടുകാരുടെ വാമൊഴികളില്‍ ഇന്നും നിറയുന്ന വസ്തുത . പക്ഷേ കൊട്ടാരവും അതിലെ രേഖകളും സമ്പത്തുമെല്ലാം തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് മാറ്റപ്പെടുകയോ നശിപ്പിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു എന്നും ശേഷിപ്പുകളില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകള്‍ പോലും തമിഴന്‍മാരുടെ കൊള്ള മൂലം നഷ്ടമായി എന്നും കരുതപ്പെടുന്നു. തന്റെ മകളുടെ തിരണ്ടു കല്യാണത്തിന് പങ്കെടുക്കാന്‍ ജാതി ഭ്രാന്ത് മൂലം വിസമ്മതിച്ച നായന്‍മാര്‍ക്ക് എതിരെ കോത റാണി പുറപ്പെടുവിച്ച ഒരു ശാസനം മാത്രമാണ് ഇന്ന് ഇങ്ങനെ ഒരു റാണി ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി അവശേഷിപ്പിക്കുന്നത് എന്നതെത്ര ഖേദകരമായ വസ്തുതയാണ് .
ചരിത്രത്തിലെ ഇത്തരം അറിയപ്പെടാത്ത ചരിത്രങ്ങള്‍ രേഖപ്പെടുത്താന്‍ ചരിത്രകാരന്‍മാര്‍ മുന്നോട്ട് വരണം എന്ന ശക്തമായ ഒരു അഭിപ്രായം ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുകയുണ്ടായി. കൂടുതല്‍ വായിക്കപ്പെടേണ്ടതാണ് എഴുതപ്പെടേണ്ടതാണ് നമ്മുടെ ശരിക്കുള്ള ചരിത്രങ്ങള്‍ . ഇന്ത്യ എന്നത് ദ്രാവിഡ ദേശം ആയിരുന്നു . ഇന്നത് അങ്ങനെ അല്ലാതെ ആകുന്നു. ലോകഭാഷകളില്‍ ഏറ്റവും പഴയത് ദ്രാവിഡ ഭാഷ ആണ്. ഏറ്റവും പഴയ സംസ്കാരങ്ങളില്‍ ഒന്നും . പക്ഷേ അവയെ നാം തമസ്കരിക്കുന്നു കാരണം ദ്രാവിഡന്‍ എന്നാല്‍ രാക്ഷസന്‍ ആണല്ലോ. നല്ല വായന സമ്മാനിച്ച ഒരു പുസ്തകം . ഇന്നിത് ലഭ്യമല്ല എന്ന അറിവും ഖേദകരം തന്നെ. സസ്നേഹം ബിജു.ജി നാഥ് വര്‍ക്കല
ബീജ ബാങ്കിലെ പെൺകുട്ടി. ....ജി.ആർ.ഇന്ദുഗോപൻ
Saturday, November 29, 2025
അവശേഷിച്ച പ്രണയത്തിന്റെ അസ്ഥികള്‍
വെയില്‍ ഉരുകിയ നിഴലുകള്‍
Wednesday, November 26, 2025
ചിത്രശലഭങ്ങള്‍
Thursday, November 20, 2025
പുരുഷാരവം.........എഡിറ്റര്‍ : സി പി അനില്‍കുമാര്‍
*പുരുഷാരവം(കഥകള്‍)
എഡിറ്റര്‍ : സി പി അനില്‍കുമാര്‍
പ്രസാധനം : മാക്സ് ബുക്സ്
വില : 270 രൂപ*
പന്ത്രണ്ടു
കഥകള്‍ അടങ്ങിയ ഒരു സമാഹാരമാണ് പുരുഷാരവം
. എഴുത്തുകാരനായ സി പി അനില്‍കുമാര്‍ സമാഹരിച്ച ഈ കഥകള്‍ മാക്സ് ബുക്സിലൂടെ വായനക്കാരിലെത്തുമ്പോള്‍
ഇതിനൊരു സവിശേഷത ഉള്ളതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ഇപ്പോള്‍ ട്രെന്‍ഡ് ആയിട്ടുള്ള ലിംഗ വിഭജിത
സാഹിത്യ ശാഖാവത്കരണത്തിനെ ഉപയോഗപ്പെടുത്തിയ ഒന്നായിട്ടാണ് . സ്ത്രീ കഥാകാരികളുടെ
അല്ലെങ്കില്‍ കവയിത്രികളുടെ കവിതകള്‍ മാത്രം അടങ്ങിയ പുസ്തകം ഇറക്കുന്നവരും പ്രവാസ
എഴുത്തുകാരുടെ മാത്രം കഥകളോ കവിതകളോ ഇറക്കുന്നവരും സോഷ്യല്‍ മീഡിയ പ്രത്യേകിച്ചു
ഫേസ് ബുക്ക് കവികള്‍ അല്ലെങ്കില്‍ കഥാകാരുടെ പുസ്തകങ്ങള്‍ ഇറക്കുന്നവരും ഒക്കെ
അരങ്ങ് കയ്യടക്കുന്ന കാലം. പുസ്തകം ഇറക്കുന്നതിന്റെ പേരില്‍ രചനകള്‍ വാങ്ങുന്നതിനൊപ്പം
പണം കൂടി വാങ്ങുന്നവര്‍ മുതല്‍ ഇറക്കുന്ന പുസ്തകത്തിന്റെ പത്തു കോപ്പി എങ്കിലും
വാങ്ങണം എന്നു നിയമം പറയുന്നവര്‍ വരെ ഉള്ള സാഹിത്യ ലോകം . എഴുത്തുകാരെ
ഉദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നോരു സാമൂഹ്യ സേവന വാഗ്ദാനം നടത്തി ഇറക്കുന്ന
പുസ്തകത്തിന്റെ ചിലവുകള്‍ ഒക്കെ കൈ നനയാതെ കിട്ടുകയും ഒപ്പം ഒരു വരുമാനമാര്‍ഗ്ഗമായി
ഇതിനെ കണ്ടു സ്വന്തം പബ്ലീഷിങ് കമ്പനി പോലും തുടങ്ങുന്ന എഴുത്തുകാര്‍ കം പ്രസാധകര്‍
. മലയാള സാഹിത്യം ഇന്ന് വല്ലാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണല്ലോ. പുതുമ ഒട്ടും
തന്നെ ഇല്ലാത്ത ഒരു കാര്യമാണ് പുരുഷ എഴുത്തുകാരുടെ മാത്രം കഥകള്‍ അല്ലെങ്കില്‍
കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം എന്നത് . കാരണം പുരുഷ കേന്ദ്രീകൃത സാഹിത്യ
ലോകത്ത് വനിതകള്‍ക്കുള്ള സ്ഥാനം എന്തെന്നത് അധികം വിശദീകരിക്കേണ്ട ഒന്നായി
തോന്നുന്നില്ല. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് എന്നത് ആയിരം കോഴിക്ക് അരക്കാട എന്ന
ചൊല്ലിനെ സൂചിപ്പിക്കും പോലെ പത്തു പുരുഷന്‍മാര്‍ക്കിടയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍
പ്രതിഷ്ടിക്കപ്പെടുകയും പുരോഗമനം എന്നൊരു ആര്‍പ്പ് വിളി ഉയരുകയും ചെയ്യുന്ന
കാഴ്ചകള്‍ ആണ് . അതല്ലാതെ ലിംഗ നീതി എന്നൊരു സംഗതി സമൂഹത്തിലെ ഒരു തുറയിലും ഈ
നൂറ്റാണ്ടിലും ഉണ്ടെന്ന് തോന്നുന്നില്ല. ചില വാര്‍ഷിക പതിപ്പുകളും വിശേഷാല്‍
പതിപ്പുകളും ഒക്കെ കണ്ടാല്‍ പെണ്ണുങ്ങള്‍ ഒന്നും എഴുതാന്നില്ല എന്നൊരു തോന്നല്‍
ഉണ്ടാകും. എന്തായാലും ഇത്തരം ബിസിനസ് സാധ്യതയിലെ ജയപരാജയങ്ങള്‍
കണക്കിലെടുത്തുകൊണ്ടാകണം *മാക്സ് ബുക്സ്, സി പി അനില്‍കുമാറിലൂടെ “പുരുഷാരവം”* എന്ന ഈ പുസ്തകം ഇറക്കിയതെന്ന് കരുതുന്നു.
മികച്ച ഒരു
എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍.
അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും
അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ . *രൂപനിര്‍മ്മാണം*
എന്ന *വി ദിലീപി*ന്റെ കഥയാണ് ആദ്യത്തേത് . മാനവ ചരിത്രത്തില്‍ ദൈവങ്ങളുടെ
വരവും രൂപ പരിണാമങ്ങളും വളരെ കൌതുകകരമായ ഒരു സംഗതിയാണ്. ഒരുപക്ഷേ ലോകത്തെ ഇത്രയും
നല്ലൊരു വ്യവസായം തുടങ്ങി വച്ച ആ പൂര്‍വ്വമനുഷ്യര്‍ മനുഷ്യകുലം ഉള്ള കാലം കഴിഞ്ഞും
ഓര്‍ക്കപ്പെടുക തന്നെ ചെയ്യും. ദൈവങ്ങള്‍ എങ്ങനെ ഉരുവായി എന്നതിന്റെ ഒരു
നോക്കിക്കാണല്‍ ആണ് ഈ കഥ കൈകാര്യം ചെയ്യുന്ന വിഷയം. നിരീശ്വരന്‍ എന്ന നോവലിന്റെ
ഓര്മ്മ ഇതിന്റെ വായനയില്‍ ഉണ്ടായി എന്നത് വിഷയത്തിന്റെ സാമ്യത കൊണ്ടാകാം. *രമണനും
മദനനും* എന്ന *വി എച്ച് നിഷാദി*ന്റെ കഥയാണ് അടുത്തത് . എക്കാലത്തും
കണ്ടു വരുന്ന ദുരഭിമാന കൊലയുടെ ഒരു ആവര്‍ത്തനം മാത്രമാണു ഇക്കഥ . ഇതില്‍ പുതുമയായി
ഒന്നും ഇല്ലായിരുന്നു എന്നത് നിരാശ തന്നു . മകളുടെ കാമുകനെ അച്ഛന്‍ പോലീസ്
വെടിവച്ച് കൊല്ലുന്നതൊക്കെ ഇന്നും നമ്മുടെ സിനിമകളും എഴുത്തുകാരും പുതിയ വിഷയമായി
കരുതുന്നുണ്ടല്ലോ എന്നൊരു അതിശയവും ഉണ്ടായി. *ജേക്കബ് എബ്രഹാം* എഴുതിയ *ഹിപ്പി
പ്രേതം* ആയിരുന്നു അടുത്ത കഥ . പഴയകാല എജുത്തുകാരുടെ പ്രേതം വിട്ടുപോകാത്ത
ഒരാള്‍ ആകണം എജുത്തുകാരന്‍ എന്നു തോന്നിപ്പിച്ചു വായനയില്‍. സക്കറിയയുടെ ഒക്കെ
ഭാഷാരീതികളെ കടം എടുത്ത പോലെ അനുഭവിച്ചു. നാടന്‍ ജീവിത പരിസരങ്ങളുടെ
കാഴ്ചയായിരുന്നു കഥ കൈ കൈകാര്യം ചെയ്തത് . കഥാ നായകനില്‍ ആയാലും പ്രേതവും ആയുള്ള
അന്യന്‍ കളിയെ വേണ്ട വിധം പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നൊരു
പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നല്ലതാണ് . വായനാസുഖം ഉണ്ട്. *സുദീപ് ടി
ജോര്‍ജ്ജ്* എഴുതിയ *ആമ* എന്ന കതയായിരുന്നു അടുത്തത് . പതിവ് ഈ പാറ്റേണ്‍
കഥകളിലേക്ക് വഴുതി വീണുപോകും എന്നു പലപ്പോഴും സംശയിച്ചു പോയെങ്കിലും
കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത നല്ല ഒരു കഥ തന്നെയായിരുന്നു ഇത്. മനുഷ്യരുടെ
നിസ്സഹായതയും കുടിലതയും ഒക്കെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന്
കഴിഞ്ഞിരിക്കുന്നു. *ബാര്‍ബേറിയന്‍* എന്ന, *അമല്‍* എഴുതിയ കതയായിരുന്നു അഞ്ചാമത്തേത് . ആധുനിക സോഷ്യല്‍
മീഡിയാ മാധ്യമങ്ങള്‍ ഉരുട്ടിത്തരുന്ന വാര്‍ത്തകളും വിശേഷങ്ങളും പറഞ്ഞും പങ്ക്
വച്ചും ജീവിക്കുന്ന മനുഷ്യര്‍ യാഥാര്‍ത്യങ്ങളുടെ മുന്നില്‍
അകപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥകളെ അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇതില്‍ ഉള്ളത് .
കേരളം എന്ന ഇട്ടാവട്ടത്തിന് പുറത്തേക്ക് രാജ്യത്തിന് തന്നെ വെളിയിലേക്ക് വരുമ്പോള്‍
ആണ് ഇത്തരം മനുഷ്യരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും സാരമായ പരിക്കുകള്‍
സംഭവിക്കുന്നതെന്ന് ഇക്കഥ സൂചിപ്പിക്കുന്നു. *വാട്ടീസാല്‍ബി* എന്ന *അജിജേഷ്
പച്ചാറ്റി*ന്റെ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നായിയരുന്നു.കഥ വായിക്കുമ്പോള്‍
തന്നെ അതില്‍ നിന്നും വായനക്കാരന്‍ അകന്നു മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയും
എന്നാല്‍ ഇതൊരു കതയാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് ഇത്. *അഗ്രേപശ്യാമി*
എന്ന കഥയിലൂടെ *പ്രദീപ് കൂവേരി* ആശയങ്ങളുടെ പരസ്പര സംഘട്ടനങ്ങള്‍ക്കിടയിലും
രക്തബന്ധങ്ങളും വ്യെക്‍തിബന്ധങ്ങളും തമ്മിലുള്ള ഇഴപൊട്ടാത്ത ചില കെട്ടുപാടുകള്‍
ഉണ്ടെന്നതും ഇവ അവരെ എങ്ങനെയൊക്കെ മാനസികമായും സാമൂഹികമായും ഉള്ള ചുറ്റുപാടുകളില്‍
അതിജീവനം സാധ്യമാക്കുമെന്നും ഒക്കെയുള്ള ഒരന്വേഷണം ആയി വായിക്കാന്‍ കഴിയും .
*ഒരു
മീശയുടെ രണ്ടു കരകള്‍*
എന്ന *പി എസ് റഫീഖിന്റെ* കഥ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സ്ഥിരം
പട്ടാളക്കാരുടെ ഭാവങ്ങളില്‍ നിന്നൊക്കെ മാറി മറ്റൊരു കഥാപാത്രമാണ്. പട്ടാളക്കാരന്‍
ആണ് കഥയെ നയിക്കുന്നതെങ്കിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക
വ്യേവഹാരങ്ങളിലൂടെയുള്ള ഒരു നിഴല്‍ യാത്രയാണ് ഇക്കഥ എന്നു പറയാം. അതിനാല്‍ത്തന്നെ
സൂക്ഷ്മമായി ശ്രദ്ധിക്കാതിരുന്നതിനാല്‍ തുടക്കവും ഒടുക്കവും തമ്മില്‍ ഒരു
സ്വരച്ചേര്‍ച്ചയില്ലായ്മ കഥയില്‍ സംഭവിക്കുന്നുണ്ട് . പണത്തിന് മേലെ പരുന്തും
പറക്കില്ല എന്ന ചൊല്ലിന്റെ അനുസ്മരണം ആണ് *ചാരുമാനം* എന്ന കഥയുടെ സാരം. *പ്രിന്‍സ്
അയ്മനം* എന്ന എഴുത്തുകാരന്‍,
ജാതീയതയുടെ ശാപം ഉള്ളില്‍ പേറുകയും പുറമെ അതില്ല
എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടുപോയ
ഒന്നു കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ധനാര്‍ത്ഥി മൂലം മനുഷ്യര്‍ ക്രൂരരും
വഞ്ചകരും ആകുന്ന സ്ഥിരം കഥകളുടെ (പഴയകാല കഥകളുടെ ) ഒരു നിഴല്‍ വീണു
കിടക്കുന്നുണ്ട് ഇക്കഥയില്‍ . കുട്ടിക്കാലത്തിന്റെ ചില ഓര്‍മ്മകളും അനുഭവങ്ങളും
വിടാതെ പിന്തുടരുന്ന മനുഷ്യരാണ് മിക്കവരും. അത്തരത്തില്‍ പെട്ട ഒരു കുട്ടിയുടെ
ബാല്യവും യൌവ്വനവും അടയാളപ്പെടുത്തുന്ന കഥയാണ് *ജയറാം സാമി* എഴുതിയ *പേറ്റുസുഖം*
എന്ന കഥ. എന്നാല്‍ ഇക്കഥയില്‍ ഉറൂബിന്റെ രാച്ചിയമ്മ മുതല്‍ പില്‍ക്കാലത്ത്
ഒറ്റപ്പെട്ട ചില എഴുത്തുകാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ച പെണ്ണത്തത്തിന്റെ ചൂരും
ചൂടും നിറയുന്നതും ത്രസിപ്പിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട് . വായനക്കാരും
നായകനൊപ്പം നീലവരകള്‍ തെളിയുന്ന ഉരുണ്ട ടൂടകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതി
ജനിപ്പിക്കാന്‍ സാമിയിലെ എജുത്തുകാരുയാണ് ക്‍ഴിഞ്ഞിരീക്കുന്നു.ഒരു വെറും
മുത്തുച്ചിപ്പി കഥയായിപ്പോകുമായിരുന്ന വിഷയത്തെ മനോഹരമായി അടയാളപ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ട്. *ഭൈരവി* എന്ന കഥയിലൂടെ *ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്*
ഓര്‍മ്മിപ്പിക്കുന്ന സംഗതിയാണ് നഗരവത്കരണവും വികസനവും മൂലം അന്യം നിന്നുപോയ നാടന്‍
ദൈവങ്ങളുടെ അവസ്ഥ. തെരുവ് വിളക്കുകള്‍
വന്നപ്പോള്‍ അപ്രത്യക്ഷമായ യക്ഷികളെപ്പോലെ ലോക്കല്‍ ദൈവങ്ങളും ഇന്ന്
ബുദ്ധിമുട്ടിലാണ്എന്ന കൌതുകകരമായ ചിന്തയ്ക്ക് ഇക്കഥ വഴി വയ്ക്കുന്നു . പ്രഭാതത്തിന്റെ
മണം എന്ന കഥയിലൂടെ വിവേക് ചന്ദ്രന്‍ വായനക്കാരെ ഭ്രമാത്മകരമായ ഒരു ലോകത്തിലേക്ക്
വഴി നടത്തിക്കുന്നു.ഒരു മാന്ത്രികന്റെ കഥ പറഞ്ഞുകൊണ്ടു വായനക്കാരിലും ആ
മാസ്മരികതയുടെജാലം അനുഭവവേദ്യമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത് നല്ല
വയനാനുഭവം ആയിരുന്നു നല്കിയത് .
ഒരു നല്ല
എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനും ആയിരിയ്ക്കും. സി പി അനില്‍കുമാര്‍ എന്ന
എഴുത്തുകാരന്റെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ല
എങ്കിലും വിഷയ സമീപനത്തില്‍ കാണിച്ച മിടുക്ക് വ്യെക്തമാണ്. എല്ലാത്തരം
വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള കഴിവ് കഥകളുടെ തിരഞ്ഞെടുപ്പില്‍
പ്രകടമാണ്. വായനയുടെ ലോകത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കട്ടെ എന്നും
തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകാതെ ലിംഗഭേദം നോക്കാതെ രചനകളുടെ മൂല്യം
മാനദണ്ഡമാകട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ *ബി.ജി.എന്‍ വര്‍ക്കല*
ശിൽപവൃക്ഷം ...........,രാജേഷ് ബി.സി
ഈശോവാസ്യോപനിഷത്ത് , കഠോപനിഷത്ത്
ഈശോവാസ്യോപനിഷത്ത്(ആത്മീയം)
പരിഭാഷ: പി.കെ.നാരായണപിള്ള
ശ്രീരാമവിലാസം പ്രസിദ്ധീകരണശാല
വില 5 രൂപ
കഠോപനിഷത്ത് (ആത്മീയം)
പരിഭാഷ : ലക്ഷ്മി നാരായണ്‍
ലക്ഷ്മി നാരായണ്‍ ഗ്രന്ഥശാല
വില 20 രൂപ
“യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " – ഈശോവാസ്യോപനിഷത്ത്
മനുഷ്യന്‍ സാംസ്കാരികമായി വികസിക്കുന്നതിന് മുന്നേതന്നെ അവനില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് ഭക്തിയും ആത്മീയതയും. ദൈവീകമായ കാഴ്ചപ്പാടുകളെ അവനിലെ ഭയത്തിന്റെ നിറം കൊടുത്ത് വളര്‍ത്തിയെടുത്ത ഒരു വലിയ യാഥാര്‍ഥ്യമാണ് അത് . സിന്ധൂനദിയുടെ തീരത്ത് വളര്‍ന്ന് വന്ന സംസ്കാരത്തിന്റെ അവാന്തരമായ ഒരു കാഴ്ചയാണത്. വേദങ്ങള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി നിലവില്‍ വരികയും വേദാന്തവും ബ്രാഹ്മണ്യവും സമൂഹ വ്യേവസ്ഥിതിയില്‍ പിടിമുറുക്കുകയും ചെയ്തു തുടങ്ങിയ കാലത്ത് , അതിലേക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും പഠനക്രമവും നിലവില്‍ വരികയുണ്ടായി. വേദങ്ങള്‍ പഠിക്കുക എന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നില്ല ഒരുവനിലെ അദ്ധ്യയനം അതിനു ഉപവിഭാഗമായി ഉപനിഷത്തുകളും സംസ്കൃതികളും പഠിക്കേണ്ടതുണ്ട് . പ്രധാനമായും നാലു വേദങ്ങളും നൂറിലേറെ ഉപനിഷത്തുകളും മറ്റുമായി ചേര്‍ന്ന് ആ വിദ്യാഭ്യാസം വികസിച്ചുകിടക്കുന്നു. അളവറ്റ തര്‍ക്കശാസ്ത്രങ്ങളും രാജനീതികളും ഒക്കെ ചേര്‍ന്ന് പൌരോഹത്യം ഒരു ജന സമൂഹത്തെ എങ്ങനെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താം എന്നതിനെ ശാസ്ത്രീയമായി അഭ്യസിക്കുകയും പിന്തുടരുകയും ചെയ്ത ഈ സംസ്കൃതിയെ ആധുനിക കാലത്ത് സനാതന ധര്മ്മം എന്നും ഹൈന്ദവ ധര്മ്മം എന്നുമൊക്കെ ഉദാരവത്കരിക്കുകയും അതിനെ ജനകീയമായി ഒരു ഐക രൂപ്യത്തില്‍ വരുത്തി നിര്‍മ്മലീകരിക്കല്‍ പ്രക്രിയ ചെയ്യുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നടുക്കിരുന്നുകൊണ്ടു വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ആത്മീയത , മതം , ഭക്തി എന്നിവയെ മാറ്റിവച്ചുകൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്നു കരുതുന്നു. കാവ്യശീലകള്‍ കൊണ്ട് സാഹിത്യത്തെ പരിഭോഷിപ്പിക്കുകയും ഒപ്പം സാമൂഹ്യ പരിഷ്കരണത്തില്‍ ശ്രദ്ധാലുവാകുകയും ചെയ്ത നാരായണ ഗുരുവും മറ്റും ഈ തരത്തിലുള്ള ഒരു വായനയാകാം നടത്തിയിട്ടുണ്ടാവുക എന്നു തോന്നിയിട്ടുണ്ട്.
ഈ ഉപനിഷത്ത് കൈകാര്യം ചെയ്യുന്നത് വേദാന്തം ആണ്. ഒരാള്‍ കര്മ്മം കൊണ്ട് വിദ്യ കൊണ്ടും പൂര്‍ണ്ണത നേടുന്നു എന്ന തത്വത്തില്‍ നിന്നുകൊണ്ട് രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും നടപടികളും സൂചിപ്പിക്കുകയാണ് അല്ലെങ്കില്‍ പഠിപ്പിക്കുകയാണ് ഈ ഉപനിഷത്തിലൂടെ. ലോക സമസ്താ സുഖിനോ ഭവന്തു: എന്ന മുറിച്ച് മാറ്റി പ്രചരിപ്പിക്കുന്ന വാക്കിന്റെ വിശാലാര്‍ഥം ആണ് ഇതില്‍ പറയുന്ന മുഖ്യ കാര്യം. “യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " അതായത് ഏത് കാലത്ത് , അല്ലെങ്കിൽ ഏതൊരാത്മാവിൽ പരമാർത്ഥാത്മ ദർശനത്താൽ എല്ലാ ഭൂതങ്ങളും ആത്മാവ് തന്നെയായി തീർന്നിരിക്കുന്നുവോ അക്കാലത്തിൽ അല്ലെങ്കിൽ ആ ആത്മാവിൽ മോഹം ഏത്? ശോകമേത് ? എന്നതാണു ഇതില്‍ എടുത്തു പറയേണ്ടുന്ന ഒരാശയമായി കാണാവുന്നത് . ഒരാള്‍ തനിക്കും പ്രകൃതിക്കും സകല ചരാചരങ്ങള്ക്കും ആത്മാവുണ്ട് എന്നും (ആത്മാവെന്നാല്‍ മനസ്സല്ല) അത് മനസ്സിലാക്കുന്നതോടെ എല്ലാ കാമമോഹങ്ങളില്‍ നിന്നും പൂര്‍ണ്ണനായി ഈ ആത്മാക്കളുടെ പൂര്‍ണ്ണത എന്നത് പരമാത്മാവ് അഥവാ ഈ കാര്യകാരണങ്ങളുടെ കര്‍ത്താവ് എന്നതില്‍ ലയിക്കുക എന്നുമാണ് പറയുന്നതു .
“എസ്തു സർവാണി ഭൂതാന്യാത്മന്യേവാനു പശ്യതി സർവ്വ ഭൂതേഷു ചാ ത്മാനം തതോ ന വിജ്ജുഗുപ്സതേ” അഥവാ ഏത് മോക്ഷേഛുവായ സന്യാസി അവ്യക്തം മുതൽ സ്ഥാവരങ്ങൾ വരെയുള്ള എല്ലാത്തിനെയും തന്നിൽതന്നെ കാണുകയും - അതായത് ആത്മാവല്ലാത്തതായി യാതൊന്നിനെയും കാണാതിരിക്കുകയും അതുപോലെ സർവ്വഭൂതങ്ങൾക്കും ആത്മാവായിത്തന്നെ കാണുകയും ചെയ്യുന്നുവോ അവൻ ആ വിധത്തിലുള്ള കാഴ്ച നിമിത്തം യാതൊന്നിനെയും നിന്ദിക്കുകയില്ല. ഇതിന് പകരം കര്‍മ്മങ്ങള്‍ (വേദ ക്രിയകളും അത് വഴി ധന സമ്പാദനം കുടുംബം തുടങ്ങിയ വ്യേവഹാരങ്ങളില്‍ കടന്നുപോകുന്നവര്‍ വീണ്ടും വീണ്ടും ഇരുണ്ട യോനികളില്‍ പിറന്നു ഒടുവില്‍ മുകളില്‍ പറയുന്ന ദര്‍ശനത്തില്‍ എത്തുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് ഈശോവാസ്യോഉപനിഷത്തില്‍ പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ ഇതിന്റെ സത്തയെ “വിദ്യയാ ദേവലോക: കർമണാ പിതൃ ലോക:” എന്ന് ഉപസംഹരിക്കാം. വിദ്യ കൊണ്ട് ആത്മാവിനെ അറിയുന്നതു കൊണ്ട് ദേവലോകത്തില്‍ നിത്യവാസിയാകാം കര്മ്മലോകത്തില്‍ വിഹരിക്കുന്നവര്‍ പിതൃ ലോകത്തില്‍ എത്തുകയും വീണ്ടും വീണ്ടും ജന്മമെടുക്കുകയും ചെയ്യും എന്ന് സാരം .
ഊർധ്വ മൂലോ വാക് ശാഖ ഏഷോ ശ്വത്ഥ: സനാതന: - (കഠോപനിഷത്ത് ) അതായത് സംസാരമായിടും വൃക്ഷമായതിൻ വേര് മുകളിലേക്കായിടുന്നതിൻ ശാഖ; വാക്ക് കീഴ് തൂങ്ങിടുന്നരയാലതായിടുന്നൂ സനാതനം എന്ന് സനാതനത്തെ വിവക്ഷിക്കുന്നു. ആധുനിക ലോകത്ത് അതിനു പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നു. കഠോപനിഷത്ത് പ്രതിപാദിക്കുന്ന വിഷയം മരണം എന്ന സത്യത്തിന്റെ അര്ത്ഥം തിരയുന്ന നചികേതസ്സിന്റെ ചോദ്യങ്ങളും യമന്റെ ഉത്തരങ്ങളും ആണ്. പിതാവ് ആര്‍ക്കും വേണ്ടാത്ത മൃതപ്രായരായ കന്നുകാലികളെ ദാനം ചെയ്യുന്നത് കണ്ടു എന്നെ ആര്‍ക്കാകും അങ്ങ് ദാനം ചെയ്യുക എന്ന ചോദ്യവും തുടര്‍ന്നു നിന്നെ മരണദേവന് ദാനം കൊടുക്കുന്നു എന്ന് പറയുന്നതും തുടര്‍ന്നുള്ള സംഭാക്ഷണങ്ങളും ആണ് ഇതിവൃത്തം . മരണം , ജീവിതം , ആത്മാവു , പ്രകൃതി , ദാനം തുടങ്ങിയ കുറച്ചു കാര്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാണ് കഠോപനിഷത്ത്.
നമ്മള്‍ കടന്നു വന്നതും കളഞ്ഞതുമായ കാര്യങ്ങളെ ഒന്നോര്‍മ്മിക്കാനും അതെന്തിനായി നാം കളഞ്ഞു എന്നതിനെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇത്തരം വായനകള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ബി.ജി. എന്‍ വര്‍ക്കല