എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Wednesday, July 1, 2026
ലളിത ഗാനം
അകം (നോവല്‍)...........................................കെ ആര്‍ മല്ലിക
അകം (നോവല്‍)
കെ ആര്‍ മല്ലിക
മാതൃഭൂമി ബുക്സ്
വില 100 രൂപ
ഇന്ന് വായനക്കെടുത്ത പുസ്തകം കെ.ആര്‍. മല്ലിക എഴുതിയ അകം എന്ന നോവല്‍ ആണ്. ആഖ്യായന ശൈലിയിലും വിഷയാവതരണത്തിലും അത്യന്തം നവ്യമായ ഒരു രചനാ രീതിയാണ് കെ.ആര്‍. മല്ലിക ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത് . മൂന്നുതലമുറയിലെ സ്ത്രീകളെ വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ നടത്തിക്കൊണ്ട് പോകുവാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട് . അതിന്റെ വായനാനുഭവം അത്രയും നന്നായിരുന്നു എന്നതാണു നോവലിന്റെ മഹത്വം ആയി പറയാനുള്ളത് . സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ജീവിതത്തെ അധികമാരും അടയാളപ്പെടുത്തിക്കണ്ടിട്ടില്ല എന്നതിനാല്‍ ഈ നോവല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് . അമ്മയില്‍ നിന്നും തുടങ്ങി മകളിലും മകളുടെ മകളിലും ചെന്നു നില്‍ക്കുന്ന കഥാതന്തു വായനക്കാരില്‍ മുഷിപ്പ് അനുഭവപ്പെടാതെ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ ത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . മാറുന്ന കാലഘട്ടം , മാറുന്ന കാഴ്ചപ്പാടുകള്‍ മാറുന്ന പ്രതിരോധങ്ങള്‍ ഒക്കെയും വളരെ സ്പഷ്ടമായി വായനക്കാരെ മനസ്സിലാക്കിച്ചുകൊടുക്കാന്‍ കെ.ആര്‍. മല്ലികയ്ക്ക് കഴിഞ്ഞിട്ടുണ്ട് .
സമൂഹ ജീവിതത്തിന്റെ പഴയ കാലഘട്ടം മനസ്സിലാക്കാനും അത് എങ്ങനെ ഓരോ തലമുറയിലും അവരുടെ ജീവിതത്തിലും ചിന്താഗതിയിലും പ്രതിഫലിപ്പിക്കാനും കഴിയുന്നു എന്നത് പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നതിലും നല്ലത് അവയെ വരച്ചു കാണിക്കുക എന്നതാണു. സാഹിത്യ രചനകള്‍ എല്ലാം തന്നെ ഒരു തരത്തില്‍ ചിത്രങ്ങളുടെ ആഖ്യായനം ആണ്. വായനക്കാരന് ഒരു പ്രതലത്തിലൂടെയുമല്ലാതെ മനസ്സില്‍ അവയെ അതേ നിറങ്ങളും മിഴിവുകളും ആയി കാണാനും മനസ്സിലാക്കാനും അത് സഹായിക്കുന്നു. കുടുംബ ജീവിതത്തിലെ, സ്ത്രീയുടെ പ്രത്യേകിച്ചും ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന സ്ത്രീയുടെ അവസ്ഥയും അനുഭവങ്ങളും അവയെ അവര്‍ക്ക് എങ്ങനെ മറികടക്കാന്‍ കഴിയുന്നു എന്ന കാഴ്ചകളും അതിലവര്‍ നേരിടുന്ന വിജയപരാജയങ്ങളും വളരെ നന്നായി തന്നെ ഈ നോവലില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഓരോ തലമുറയും അവരുടെ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്താണ് അല്ലെങ്കില്‍ അവയില്‍ സ്ഥായിയായ എന്തെങ്കിലും ഘടകങ്ങള്‍ മാറാതെ നിലനില്‍ക്കുന്നുണ്ടോ എന്നൊക്കെയുള്ള ഒരു അന്വേഷണം ആയും ഇതിനെ വായിക്കാന്‍ കഴിയും.
രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ സ്ത്രീയുടെ കാഴ്ചപ്പാടിനെ വ്യക്തമായി അടയാളപ്പെടുത്താന്‍ കെ.ആര്‍. മല്ലികയിലെ നോവലിസ്റ്റിന് കഴിയുന്നുണ്ട് എന്നത് ഈ നോവലിന്റെ വിജയ ഘടകങ്ങളില്‍ ഒന്നായി കണക്കാക്കാം. ഒഴുക്കുള്ള , ലളിതവും ശക്തവും സാന്ദ്രവുമായ ഭാഷയും പ്രയോഗങ്ങളും ശൈലിയും കൊണ്ട് വായനയില്‍ കല്ലുകടികള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതിനാല്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനാവുന്ന ഒരു നോവല്‍ ആണ് ഇതെന്ന് പറയാം. അധികം വായിക്കപ്പെടേണ്ടതുണ്ട് ഈ എഴുത്തുകാരിയുടെ രചനകളെ എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
Friday, May 22, 2026
കപ്പിത്താന്‍
തകര്‍ക്കപ്പെട്ട
ഒരു കപ്പലിന്റെ കപ്പിത്താന്‍
തകര്‍ത്തവര്‍ രക്ഷകര്‍ക്കൊപ്പം
ബോട്ടുകളില്‍ രക്ഷ നേടി.
പോകുമ്പോഴും അവര്‍
കപ്പിത്താനാണ്
കപ്പല്‍ തകരാന്‍
കാരണം എന്നു പറയാന്‍ മറന്നില്ല.
കപ്പലില്ലാതായ
കപ്പിത്താന് നീന്തല്‍ വശമില്ലാതെ പോയതും
രക്ഷകര്‍ ഇല്ലാതെ
പോയതും യാദൃശ്ചികം മാത്രം.
തകര്‍ന്ന കപ്പലിന്റെ
ഒരു പാളിയില്‍ കാല്‍ ചവിട്ടി നിന്നുകൊണ്ടു
കപ്പിത്താന്‍ കടലിലേക്ക്
നോക്കി
മുങ്ങിത്താഴുന്ന
കപ്പലില്‍ ഇരുന്നതുകൊണ്ടോ
കടലില്‍ ചാടിയതു
കൊണ്ടോ
ജീവിക്കുവാന്‍
കഴിയില്ല
കപ്പിത്താന് മരിക്കാന്‍
താത്പര്യവുമില്ലല്ലോ.
ചവിട്ടി നിന്ന
പാളിയില്‍ നിന്നുകൊണ്ടു
അയാള്‍ ഒരു പുതിയ
കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.
കടലില്‍ ആവശ്യം
പോലെ ജലം ഉണ്ട്
ഓരോ കപ്പലിനും
ഇടവുമുണ്ട്.
നയിക്കാനും നയിക്കപ്പെടാനും
കപ്പിത്താനുണ്ട് .
സഹയാത്രികരില്ലാതെ
ഒറ്റയ്ക്കാകുന്ന യാത്രകള്‍
അതാണ് കപ്പിത്താന്‍
ഇന്നാഗ്രഹിക്കുന്നതും.
സഹയാത്രികരുടെ
രക്ഷയോ കാര്യങ്ങളോ
ഒന്നും തന്നെ അലട്ടാതെ
ഒറ്റയ്ക്കാകുന്ന യാത്രകള്‍.
അവയുടെ സുഗന്ധവും
പേറിയൊരു കടല്‍ക്കാറ്റ് വീശുന്നു
കപ്പിത്താന്‍ പുതിയ
കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.
ഒറ്റ പാളിയില്‍
നിന്നും
കുറച്ചേറെ ജലത്തില്‍
നിന്നും
കുറേ വായുവില്‍
നിന്നും
ഒറ്റയ്ക്ക്............
@ബി.ജി.എന്‍ വര്‍ക്കല
Thursday, May 14, 2026
മോഹമേരു(കവിതകള്‍) ............................. ഡോ. രമ്യ വി.എസ്
മോഹമേരു(കവിതകള്‍)
ഡോ. രമ്യ വി.എസ്
കൈരളി ബുക്സ്
വില: ₹ 260.00
മലയാള കവിതാ ലോകം നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും കാലികമായ പരിഷ്കാരങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എല്ലാവരും കവിത എഴുതുന്ന ഒരു കാലം വരും വരെയും ഈ പരിഷ്കാരങ്ങള്‍ തുടരട്ടെ . എന്തെഴുതണം എങ്ങനെ എഴുതണം എന്നൊക്കെ ഉള്ള പരിശീലനക്കളരികള്‍ ഇന്നത്തെ കവികള്‍ക്ക് ആവശ്യമുള്ള ഒന്നായി തോന്നുന്നില്ല. എഴുതാനുള്ള സ്വാതന്ത്ര്യം അതിനെ വിനിയോഗിക്കാനുള്ള മാധ്യമം ഇവ രണ്ടും മാത്രം മതി . ഭാഷാ ജ്ഞാനം പോലും ആവശ്യമില്ല ഇന്ന് കവിതയ്ക്ക് . ''വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രെ" എന്ന അവസ്ഥ കവിതയിലും അനുയോജ്യമാകുന്നുണ്ട് എന്നതാണു പലപ്പോഴും സോഷ്യല്‍ മീഡിയകളും, ഗ്രൂപ്പുകളും, പ്രിന്‍റ് മീഡിയകളും കാണുമ്പോളനുഭവപ്പെടുന്നത് .
ഇങ്ങനെയൊക്കെ ആണെങ്കിലും ചിലപ്പോള്‍ വേനല്‍ മഴപോലെ ചില കവിതകള്‍ വായനക്കാരെ വിശിഷ്യാ ആസ്വാദകരെ തേടി വരാറുണ്ട്. അതിന്റെ മധുരം പലപ്പോഴും കവിതയോടുള്ള ഈര്‍ഷ്യ അകറ്റാനും പുതിയവ കാത്തിരിക്കാനും പ്രതീക്ഷ നല്‍കാറുമുണ്ട്. ഇന്നത്തെ വായന 'ഡോ. രമ്യ വി.എസ്.' എഴുതിയ "മോഹമേരു" എന്ന കവിത സമാഹാരത്തെക്കുറിച്ചാണ് . മൈക്രോസ്കോപ്പുകളും സൂക്ഷ്മാണുക്കളുമായി നിരന്തരം വിനിമയങ്ങള്‍ നടത്തുന്ന ഒരു മനസ്സില്‍ നിന്നും കവിതകളുടെ മായാകിരണങ്ങളെ വികിരണം ചെയ്യാന്‍ കഴിയുന്ന അവസ്ഥ അഭിനന്ദനാര്‍ഹമായ ഒന്നാണ്. തിരക്കുകള്‍ക്കിടയിലെ ജീവിതം കവിതയുടെ ലോകത്തിന് വേണ്ടിക്കൂടി തുറന്നു വയ്ക്കുന്ന ഡോ. രമ്യയുടെ ആദ്യ കവിത സമാഹാരമാണ് മോഹ മേരുവെന്ന ഈ പുസ്തകം. 75 കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് ശ്രീ. കെ. ജയകുമാര്‍ ഐ. എ. എസ്. ആണ്.
ജീവിതത്തിലെ വിവിധങ്ങളായ മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന ഈ കവിതകള്‍, പ്രണയവും സാമൂഹിക വിഷയങ്ങളും ആരോഗ്യവിഷയങ്ങളും സ്ത്രീ ജീവിതത്തിന്റെ കഠിനമായ ചില അവസ്ഥകളും ബാല്യവും പ്രകൃതിയും ഒക്കെ വിഷയമാക്കിയ വിവിധങ്ങളായ ആസ്വാദക നിലവാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. കവിതകള്‍ വായിക്കുമ്പോള്‍ ആദ്യം തന്നെ തോന്നിയ ഒരു ചിന്ത ഒരു കവിതക്കളരിയില്‍ വിഷയം നല്കി കവിതകള്‍ എഴുതിക്കുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരാളുടെ എഴുത്തുകള്‍ ആണോ ഇവ എന്നാണ് . കാരണം ഓരോ കവിതയ്ക്കും ഓരോ തലക്കെട്ടുകള്‍ ഉണ്ട് . കവിത ആ തലക്കെട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നു. ചിലപ്പോഴൊക്കെ പ്രണയത്തിന്റെ അതിവൈകാരികമായ മായാവലയത്തില്‍പ്പെട്ടുഴറുന്ന ഒരു കാമിനിയായോ അതിലുപരി സ്വപ്നലോകത്തില്‍ സഞ്ചരിക്കുന്ന ഒരു മനസിന്റെ ഉടമയായോ കവിതകളെ വായിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെ മാനസിക ഭാവങ്ങളെ പുരുഷ കാഴ്ചകളിലൂടെ അവതരിപ്പിക്കപ്പെടുന്ന പരകായ പ്രവേശത്തിന് കവി ശ്രമിക്കുന്നത് എല്ലാ കവിതകളിലും കാണാന്‍ കഴിയുന്നുണ്ട്.
ഒരു സ്ത്രീയുടെ , ഒരു പ്രണയിനിയുടെ, ഒരമ്മയുടെ, ഒരു കൊച്ചുമകളുടെ ഒക്കെ ഭാവാന്തരീക്ഷങ്ങള്‍ കവിതയില്‍ ഉണ്ടാകുന്നുണ്ട്. മഴയെയും , മഞ്ഞിനെയും പുഴയെയും ഒക്കെ തന്റെ ശൈലിയില്‍ വാര്‍ത്തെടുക്കുമ്പോള്‍ വായനയില്‍ കല്ലുകടികള്‍ ഉണ്ടാകുന്നില്ല . മറ്റുള്ളവര്‍ പറഞ്ഞു പോകുന്ന സ്ഥിരം പാറ്റേണുകള്‍ ഒഴിവാക്കി സ്വന്തമായ ഒരു ശൈലി കവി പിന്തുടരുന്നത് കവിതാ ലോകത്തിന് ഒരു നല്ല ദിശാബോധം നല്കാന്‍ ഉപയുക്തമാണ്. ഭാഷയുടെ പ്രയോഗങ്ങളും വിന്യാസവും പൊതുവായി ഇന്നത്തെ കവികളില്‍ കാണുന്ന ഭാഷ അറിവില്ലായ്മ ചെ ഒളിപ്പിക്കല്‍ പോലുള്ള ഗിമ്മിക്കുകള്‍ ഉപയോഗിക്കുന്നതല്ല എന്നു മനസ്സിലാക്കിക്കുന്ന രചനാ രീതിയുടെ സന്തോഷം വായനയില്‍ വളരെ നന്നായി തോന്നിപ്പിച്ചു.
ഓരോ കവിതകളും ഓരോ വിഷയങ്ങളെ ആസ്പദമാക്കി ആണെങ്കിലും അവയിലൊക്കെയും ഒളിഞ്ഞും തെളിഞ്ഞും ജീവിതത്തിന്റെ പാതകള്‍ വരച്ചിട്ടിട്ടുണ്ട് . വൈകാരിക മുഹൂര്‍ത്തങ്ങളെയും , അനുഭവങ്ങളെയും പാഠങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് . മാനുഷിക മൂല്യങ്ങളെ പറഞ്ഞു പോകാനും അവയിലെ മധുരവും എരിവും ചൂണ്ടിക്കാണിക്കാനും ശ്രമിക്കുന്നുണ്ട്. സമൂഹത്തോട് ചോദ്യങ്ങള്‍ ഉണ്ട്. അതുപോലെ സ്ത്രീയുടെ അടുക്കള എന്ന അലിഖിത സാമ്രാജ്യത്തിനപ്പുറം അവളുടെ സ്വന്തം ആകാശം ഉണ്ടെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ട്. കുടഞ്ഞെറിയാന്‍ വെമ്പുന്ന പെണ്‍ മനസ്സുകള്‍ ഉണ്ട്. ആകുലതയുടെ അമ്മ മനസ്സുകള്‍ ഉണ്ട്. സാരോപദേശത്തിന്റെ മുത്തശ്ശി ചിന്തകള്‍ ഉണ്ട്.
കവിതകളുടെ ഏകീകൃതമായ പാതയിലൂടെയല്ലാതെ പല കൈവഴികള്‍ ആയി ഒഴുകി ഒരു സമുദ്രത്തില്‍ (വായനക്കാരനില്‍ ) എത്തുന്ന അനവധി പുഴകളെ ഓര്‍മ്മിപ്പിക്കുന്നു ഡോ. രമ്യ വി.എസ്സി. ന്റെ ഈ കവിതകള്‍. തുടക്കം തന്നെ നല്ല ഒരു സംഭാവന നല്കാന്‍ കഴിഞ്ഞ ഈ കവിയില്‍ നിന്നും കൂടുതല്‍ മനോഹരങ്ങള്‍ ആയ വായനകള്‍ പ്രതീക്ഷിക്കുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
Monday, February 2, 2026
ബന്ധങ്ങള്‍
ബന്ധങ്ങള്‍
തണല്
തേടി അലയും മൃഗത്തിനെ
തരളമായ്
തലോടുന്ന ഹൃത്തിനായ്
തിരികെ
നല്കാന്‍ എന്തുണ്ട് വേറെയീ
തെളിമയുള്ളൊരു
പുഞ്ചിരിയല്ലാതെ.
പ്രണയിതാക്കള്‍
തെളിച്ചിട്ട പാതകള്‍
പിന്തുടരുവാന്‍
കഴിയാത്ത ജന്മങ്ങള്‍
പ്രണയമാണെന്ന്
ചൊല്ലും പരസ്പരം
പിന്നെയാശംസ
നേര്‍ന്നങ്ങു മറയുന്നു.
പ്രണയബന്ധത്തില്‍
തനുവും പെട്ടിടാം
സൌഹൃദങ്ങളില്‍
മനസുകള്‍ മാത്രമേ
ഇടപഴകുവാന്‍
ഇഴ കലര്‍ന്നീടുവാന്‍
എവിടെ
വച്ചും അകന്നു പോയീടുവാന്‍
പറയുവാന്‍
കഴിയുന്നത്ര പറയുവാന്‍
പങ്കിടാന്‍
കഴിയുന്നത്ര പങ്കിടാന്‍, നാം
ഇടയില്‍
കരുതണം വിടവുകളെപ്പൊഴും
നോവറിയാതെ
നല്‍കാതെ പിരിയുവാന്‍.
ഒരു നിമിഷത്തിന്‍
കേവല ചിന്തയാം
രതിയിലെന്തിന്
ബന്ധങ്ങള്‍ നെയ്യണം
മലിനമാകാത്ത
ദേഹിയും മനസുമായ്
അകലുവാന്‍
മാത്രമെങ്കിലീ ഊഴിയില്‍.
അടുപ്പവും
കൂട്ടുകൂടലും ഇഷ്ടവും
അറിഞ്ഞു
തന്നെ എടുക്കണം എപ്പഴും
സൌഹൃദം
പോലെ പ്രണയമാകില്ല
പ്രണയമെന്നാല്‍
വിവാഹവുമല്ലല്ലോ.
വിലകൊടുത്താല്‍
ലഭിക്കുന്ന ദേഹം
പ്രണയചേഷ്ടകള്‍
കാട്ടിയെന്നാകിലോ
പ്രണയപൂര്‍വ്വം
ശരീരങ്ങള്‍ പങ്കിടാന്‍
കഴിയുമോ
വിടരല്ലാത്തൊരാള്‍ക്കുമേ.
പ്രണയനാട്യം
പറഞ്ഞങ്ങടുക്കുവോര്‍
പിന്തിരിയുന്നു
കാര്യം കഴിഞ്ഞെന്നാല്‍
പ്രണയമാണെന്ന്
പറയുവതെങ്ങനാ-
പ്രാപ്പിടയന്‍മാരവര്‍
തന്‍ ഭാവത്തെ
സൌഹൃദമാണെന്നങ്ങു
ചൊല്ലീട്ട്
ഹൃദയവാതില്‍
തുറന്നു കയറുവോര്‍
അവസരങ്ങള്‍
മുതലാക്കി ദേഹിയെ
കൈക്കലാക്കുന്ന
കാഴ്ചകള്‍ ഇല്ലയോ!
പണവും
ദേഹവും പദവിയും പോലെ
പലതു
മോഹിച്ചു ബന്ധങ്ങള്‍ പാകി
ഒടുവില്‍
ഏറെ വിഷാദം മരണവും
തകര്‍ച്ചയും
നല്കും ബന്ധങ്ങളൂഴിയില്‍.
പ്രണയമെന്നാല്‍
മനസ്സുകള്‍ തമ്മില്‍
അറിയുകെന്നതറിയാതെ
പോകുന്നു.
പുറമേയുള്ളോരു
ചിന്തക്കും വാക്കിനും
കഴിയുകില്ലൊരാ
ബന്ധം പിരിക്കുവാന്‍.
അവരടുക്കുന്നു
ഇഷ്ടങ്ങള്‍ ഒന്നെങ്കില്‍
അവര്‍ക്കിടയില്‍
വരുന്നില്ല അരുതുകള്‍
ഒരു വിഷയത്തില്‍
മാത്രമായ് ഒതുങ്ങുന്ന
ബന്ധമല്ല, ഉപാധികള്‍ ഇല്ലൊട്ടുമില്ലഹോ.
തിരഞ്ഞെടുപ്പുകള്‍
അനുചിതമാണെകില്‍
അടര്‍ന്നുപോകുകയില്ലയാ
ബന്ധങ്ങള്‍
അവരവരുടെ
ജീവിതം ജീവിച്ചുകൊണ്ടുമേ
അവര്‍ക്ക്
പ്രണയം തുടരുവാന്‍ കഴിയുന്നു.
അരികിലെന്നും
ഇല്ലെന്നു വന്നാലും
കാണുവാന്‍
കഴിയാതിരുന്നീടിലും
കേള്‍ക്കുവാന്‍
കൂടി സമയമില്ലെന്നാലും
പരിഭവം
വരാ ദൃഢബന്ധമാണത്.
@ബി.ജി.എന്‍ വര്‍ക്കല