Monday, August 24, 2026

Ballards of North Malabar വടക്കന്‍ പാട്ടുകള്‍ .................... ചെലനാട്ട് അച്യുത മേനോന്‍

 

Ballards of North Malabar

വടക്കന്‍ പാട്ടുകള്‍

ചെലനാട്ട് അച്യുത മേനോന്‍

യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്  (1956)

 

 

നാടന്‍ പാട്ടുകള്‍ ഒരു ദേശത്തിന്റെ ജീവിതവും സംസ്കാരവും അടയാളവും ആണ് . അവയിലൂടെ ആ പാട്ടിന്റെ കാലഘട്ടത്തിലെ ആ ഭൂവിഭാഗത്തിന്റെ രാഷ്ട്രീയ സാമൂഹിക ആത്മീയ കാഴ്ചപ്പാടുകളും ജീവിത രീതികളും മനുഷ്യരുടെ വേഷം ഭാഷ ഭക്ഷണം തുടങ്ങി എല്ലാ തരത്തിലുമുള്ള വിഷയങ്ങളെ പഠിക്കാന്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ കഴിയുന്നു. കേരളത്തിന്റെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ പഴംകഥകള്‍ ആണ് വടക്കന്‍ പാട്ടുകള്‍. തച്ചോളി ഒതേനന്‍ , ആരോമലുണ്ണി , ചതിയന്‍ ചന്തു , കണ്ണപ്പനുണ്ണി , ഉണ്ണിയാര്‍ച്ച , ചാപ്പന്‍ , കുങ്കി തുടങ്ങി ഒരുപാട് കഥാപാത്രങ്ങള്‍ ഇന്നും മലയാളിക്ക് പരിചിതങ്ങള്‍ ആണ്. എത്ര സിനിമകളും കഥകളും ആണ് അവയിലൂടെ പിറന്നു വീണിട്ടുള്ളത് എന്നു നമുക്കറിയാം .

കാലം മാറുന്നതിന് അനുസരിച്ചു മനുഷ്യരുടെ ചിന്തകളും രീതികളും കാഴ്ചപ്പാടുകളും മാറുക സ്വാഭാവികമായ ഒരു മാനുഷിക പ്രത്യേകതയാണ്. എഴുതിവയ്ക്കപ്പെടാതെ പോകുന്ന പല സംഗതികളും വായ്മൊഴിയായി പങ്കുവയ്ക്കപ്പെടുന്നത് മൂലം കാലവും ഭാഷയും ചിന്തയും അവയില്‍ ഒരുപാട് കൈകടത്തലുകള്‍ നടത്തുന്നത് നമുക്ക് അനുഭവവേദ്യമായ കാഴ്ചയാണ്. വടക്കന്‍ പാട്ടുകളുടെ വ്യെത്യസ്തങ്ങള്‍ ആയ എത്രയോ വകഭേദങ്ങള്‍ നമുക്ക് വായിക്കാനും കാണാനും കഴിഞ്ഞിട്ടുണ്ട്.

പഴയ എഴുത്തുകള്‍ ശേഖരിച്ചു വയ്ക്കുവാന്‍ ഒരു തലമുറ കാണിച്ച ഉത്സാഹം മൂലം ലഭ്യമായ പലതും പക്ഷേ ഇന്ന് പുനര്‍വായന ചെയ്യപ്പെടുമ്പോള്‍ മനസ്സിലാകുന്നത് അവയുടെ വായ്മൊഴികളും പകര്‍പ്പുകളും ഉപേക്ഷിക്കുകയോ മനപ്പൂര്‍വ്വം അവഗണിക്കുകയോ ചെയ്ത എന്തൊക്കെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ആണ് കാലത്തിനു നഷ്ടമായിട്ടുള്ളത് എന്നുള്ളത്. 1956ല്‍ ശേഖരിച്ചു പബ്ലിഷ് ചെയ്ത വടക്കന്‍പാട്ടുകള്‍ പരിശോധിച്ചാല്‍ വടക്കന്‍ പാട്ടിന്റെ തനതായ സുഗന്ധവും രസവും അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ അന്നത്തെ കാലത്തെ ബാലവിവാഹങ്ങള്‍ , മരുമക്കത്തായ സമ്പ്രദായം , നിയമവാഴ്ച , സാമൂഹിക ക്രമങ്ങള്‍ ,ആചാരങ്ങള്‍ , ഭാഷ , ബന്ധങ്ങളിലെ കൊടുക്കല്‍ വാങ്ങലുകള്‍ , സാമുദായിക കാഴ്ചപ്പാടുകള്‍ വളരെ വിശദമായിത്തന്നെ അറിയാന്‍ ഉതകുന്നുണ്ട്. കുഞ്ഞാലിമരക്കാരെ തച്ചോളി ഒതേനന്‍ തല്ലിനന്നാക്കുന്നതും ഉണ്ണിയാര്‍ച്ച ജോനകരെ നേരിടുന്നതും , നാടുവാഴിത്തത്തിനു നേരെയുള്ള  ജോനകരുടെ കാഴ്ചപ്പാടുകളും ഒക്കെ ചരിത്രപഠന കാഴ്ചപ്പാടിലൂടെ വായിക്കാനും മനസ്സിലാക്കാനും കഴിയുന്നുണ്ട്.

 

ഇത്തരം പഴയ എഴുത്തുകള്‍ , സാഹിത്യപരമായ ഒരു സംവേദന സുഖം എന്നതിനപ്പുറം കാലത്തിനു അടയാളപ്പെടുത്താന്‍ കഴിയാതെ പോകുന്ന ജീവിതങ്ങളുടെ കാഴ്ചയായി കൂടി കാണേണ്ടതുണ്ട് . അതുമൂലം നമുക്ക് നമ്മുടെ ഇന്നത്തെ സാമൂഹിക സാമുദായിക കാഴ്ചപ്പാടുകളെ അവയുടെ പരിണാമത്തെ ഒക്കെയും തിരിച്ചറിയാനും നമ്മിലുണ്ടായ മാറ്റങ്ങളെ മനസ്സിലാക്കി അവയുടെ ശരിതെറ്റുകളുടെ തോതുകള്‍ അടയാളപ്പെടുത്താനും കഴിയും. ഇന്‍റര്‍നെറ്റ് ആര്‍ക്കൈവില്‍ ലഭ്യമായ പല ഗ്രന്ഥങ്ങളും നാം വായിക്കേണ്ടതുണ്ട് എന്നത് ഓര്‍മ്മിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. കേവലമായ വാചോടോപങ്ങള്‍ കൊണ്ട് സമയം കളയുന്നതിലും നല്ലത് ഇത്തരം വായനയാകും. സസ്നേഹം ബി.ജി..എന്‍ വര്‍ക്കല

നീ നല്‍കുന്ന ശൂന്യത

 

നീ നല്‍കുന്ന ശൂന്യത

---------------------------------------

കൂട്ടുകാരീ, ഈ പൊള്ളുന്ന വേനലില്‍

നിന്‍ നെഞ്ചിന്‍ കുളിരു കൊതിപ്പൂ.

യാത്രയിലെന്നും നിന്നോര്‍മ്മകള്‍

കുളിരിന്‍ തണല്‍ വിരിപ്പൂ.

 

നിന്റെ നിരാസപ്പൊരുളിലമര്‍ന്ന്    

എന്റെ മോഹങ്ങള്‍ പൊലിയുന്നു.

നിന്റെ സങ്കടത്തിരമാലയേവം

എന്നുള്ളം ചുട്ടുനോവിക്കവേ

 

ഏതോ വിദൂര ബിന്ദുവില്‍ മിഴിനട്ട്

ഞാനിന്ന് മൂകം വിലപിപ്പൂ.

നീയതറിയാതെ പോകുവാന്‍ ഞാനിന്ന്‍

ചിരിമലര്‍ വിതറാം പാതയില്‍

 

കഠോരം ജീവിതപ്പാതയിലേകം

അതിദൂര യാത്രയാലാര്‍ത്തന്‍

തരിവെളിച്ചമാമെന്‍ പ്രണയമേ

നിന്‍ വിരല്‍ത്തുമ്പില്‍ തൊട്ടിടുമ്പോള്‍.

 

സമുദായ സഹതാപ ചിന്തകള്‍

അതിതാപമോടിഴയുമ്പോള്‍

ഒരു ചെറുനോവോടെ നീയെന്റെ

വിരലറുത്തകലെ മായുന്നു.

ബി.ജി.എന്‍ വര്‍ക്കല

(വൃത്തം : മഞ്ജരി)

പെണ്‍കുരിശ് ........സോണിയ റഫീക്ക്

പെണ്‍കുരിശ് (കഥകള്‍)
സോണിയ റഫീക്ക് 
മാതൃഭൂമി ബുക്സ് 
വില:100 രൂപ 

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും . പതിവ് ശൈലികള്‍ , കേട്ടു , വായിച്ചു മറന്ന വിഷയങ്ങള്‍ , അവതരണങ്ങള്‍ തുടങ്ങി ഒരേ അച്ചില്‍ വാര്‍ത്തെടുത്ത കഥകള്‍ വായിച്ചു വായിച്ചു കഥകള്‍ തന്നെ വെറുത്തുപോകുന്ന ഒരവസ്ഥ ഉണ്ടായി വരുന്നുണ്ട് സാഹിത്യത്തില്‍. പുതുമ തേടി ആരെ വായിക്കണം എന്ന് തിരയാന്‍ കഴിയാതെ പോകുന്നത് ഒരുതരത്തില്‍ ഭാഷയുടെ, തഥാ സാഹിത്യത്തിന്റെ അപചയം ആണ് . സോഷ്യല്‍ മീഡിയ വന്ന ശേഷം കഥകളും കവിതകളും നാനാതരം വേഷം കെട്ടി ആടുന്ന കാഴ്ച ലഭ്യമാണ് . അവിടെയും ഇപ്പറഞ്ഞത് പോലെ പുതുമയുള്ള ഭാഷയോ പ്രയോഗങ്ങളോ എഴുത്തുകളോ ലഭ്യമാകുന്നില്ല. തീര്‍ത്തൂം ഈ പറഞ്ഞത് ശരിയുമല്ല . കഥകള്‍ എഴുതുന്നതില്‍ വളരെ പ്രാവീണ്യം ഉള്ള ചിലരൊക്കെ വളരെ ദുര്‍ലഭമെങ്കിലും ലഭ്യമാണ്. ഇവരെ പക്ഷേ അച്ചടി മാധ്യമങ്ങളില്‍ കാണാന്‍ ലഭിക്കാറില്ല . അച്ചടി മാധ്യമങ്ങള്‍ ഇന്നും പഴയ അതേ നിലപാടുകളില്‍ തൂങ്ങിക്കിടക്കുകയാണല്ലോ. പുതുമയുള്ള എഴുത്തുകളെയോ പുതിയ എഴുത്തുകാരെയോ സ്വീകരിക്കാന്‍ അവര്‍ക്ക് മടിയാണ് ഇപ്പൊഴും . പകരം അഴകളവുകള്‍ നോക്കിയും ആരാധകരെ നോക്കിയും റഫറന്‍സ് നോക്കിയും മറ്റുമുള്ള തിരഞ്ഞെടുപ്പുകള്‍ മൂലം നല്ല എഴുത്തുകള്‍ വായിക്കാന്‍ വായനക്കാരന് കഴിയാതെ പോകുന്നു. ഈ ഒരവസ്ഥ ഇനിയെങ്കിലും മാറേണ്ടതുണ്ട് . 
സോണിയ റഫീക്ക് എന്ന എഴുത്തുകാരിയെ ശ്രദ്ധിക്കുന്നത് ഹെര്‍ബെറിയം എന്ന നോവല്‍ വായനയിലൂടെയാണ്. യു എ ഇ യിലെ ചുരുക്കം നല്ലപോലെ എഴുതുന്നവരില്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഒരു പേരാണ് സോണിയ റഫീക്കിന്റെ എന്നു നിസ്സംശയം പറയാം. പതിവ് ക്ലീഷേ എഴുത്തുകാരുടെ തിരമാലകള്‍ക്കിടയില്‍ വേണ്ട വിധം ശ്രദ്ധിക്കാതെ പോകുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍പ്പെട്ടുപോയ ഒരാളായാണ് സോണിയ റഫീക്കിനെ കാണേണ്ടത് . ഹെര്‍ബെറിയം , പെണ്‍കുട്ടികളുടെ വീട് തുടങ്ങിയ രണ്ടു നോവലുകള്‍ ആണ് സോണിയ റഫീക്കിന്റെ കഴിവ് ബോധ്യപ്പെടുത്തിത്തന്ന വായനകള്‍ . നോവലുകള്‍ക്കിടയില്‍ ഈ എഴുത്തുകാരിയുടെ കഥകള്‍ കൂടി വായിക്കാന്‍ അവസരം കിട്ടിയതില്‍ ഒട്ടും ഖിന്നത തോന്നാത്ത വിധത്തില്‍ മനോഹരങ്ങളായ പത്തു കഥകള്‍ അടങ്ങിയ “പെണ്‍ കുരിശ് “എന്ന പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. പെണ്‍കുരിശ്, സോണിയ റഫീക്കിന്റെ ആദ്യ കഥ സമാഹാരം ആണ് . എന്‍ എസ് മാധവന്റെ മനോഹരമായ അവതാരിക കടന്നാല്‍ പുസ്തകത്തിന്റെ തലക്കെട്ട് പേറുന്ന കഥയാണ് ആദ്യം വായിക്കുക . തിരുവനന്തപുരത്തെ ഒരു പള്ളിക്കാട്ടില്‍ നിശബ്ദം ശയിക്കുന്ന മാധവിക്കുട്ടിയുടെ ഖബറില്‍ ആണ് പെണ്‍കുരിശിന്റെ കഥ വിരിയുന്നത്. മൂന്നു സ്ത്രീകള്‍ മൂന്നുപേരും അവരുടെ നിലപാടുകളില്‍ കൂടി സ്വന്തമായ ഒരു അടയാളം ഉണ്ടാക്കിയെടുത്തവര്‍ . അവരുടെ മറ്റൊരു ലോകം അതാണ് ഈ കഥയ്ക്ക് പറയാനുള്ളത് . കഥാപാത്രങ്ങളുടെ സൂക്ഷ്മമായ തിരഞ്ഞെടുപ്പുകളും ശൈലിയും വളരെ മനോഹരമായി അനുഭവപ്പെട്ടു .സക്കര്‍ ഫിഷ് എന്ന രണ്ടാമത്തെ കഥയുടെ ലോകം ഗള്‍ഫ് ജീവിതം ആണ് . വീട്ടുടമയും കുടുംബവും അവധിക്കു പോകുമ്പോള്‍ വീടിന്റെ അധിപനാകുന്ന ബംഗാളി ജോലിക്കാരന്റെ കഥയാണ് ഇതില്‍ . വീട്ടുകാരും നോക്കുകാരനും പരകായപ്രവേശം ചെയ്യപ്പെടുന്ന ഇന്ദ്രജാലമാണ് ഈ കഥയെ വ്യത്യസ്ഥമാക്കുന്നത്. സക്കര്‍ ഫിഷ് ആണിക്കഥയിലെ വിദൂക്ഷകന്‍. അഴുക്കുകള്‍ വൃത്തിയാക്കുന്ന ഈ ഇനം മീനെ കഥയില്‍ തിരഞ്ഞെടുത്ത തന്ത്രം എഴുത്തുകാരിയുടെ സര്‍ഗ്ഗശേഷിയുടെ വളരെ വലിയ ഉദാഹരണമായി കാണാന്‍ കഴിയും. കഥ അവസാനിക്കുന്നിടത്ത് കഥാകാരി വിജയിക്കുന്നത് ആ തിരഞ്ഞെടുപ്പിലൂടെയാണ്. അടുത്ത കഥ Y എന്നതാണു . അടുക്കള എന്ന സാമ്രാജ്യത്തെക്കുറിച്ചുള്ള സ്ത്രീയുടെ ലോക കഥകള്‍, കവിതകള്‍ ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും പാവള്ളികള്‍ നിറഞ്ഞ ഈ അടുക്കളയും നായികയും വായനക്കാരെ തെല്ലൊന്നു അമ്പരിപ്പിക്കാതിരിക്കില്ല.  അടുക്കള, കിടപ്പുമുറി, ഹാള്‍ എന്നിവയുടെ ആര്‍ക്കിടെക്കല്‍ വ്യൂ തലക്കെട്ടുകൊണ്ട് തന്നെ പ്രത്യേകത വരുത്തുന്നു. അടുത്ത കഥയുടെ പേര് ധ്യാനം 180 ഡിഗ്രീ പ്രാപിക്കുമ്പോള്‍ എന്നതാണു . സത്യത്തില്‍ പ്രകൃതിയിലെ സൂക്ഷ്മ ജീവികളെയും മനുഷ്യരെയും ഒന്നിച്ചു ഒരു ഫ്രെയിമില്‍ അതുതാനല്ലയോ ഇതെന്ന വര്ണ്യാശങ്ക വരുത്തിക്കാന്‍ സോണിയയിലെ എഴുത്തുകാരി നല്ല കയ്യടക്കം കാട്ടുന്നുണ്ട്.ഹെര്‍ബേറിയം അതിനു നല്ലൊരു ഉദാഹരണമായിരുന്നല്ലോ. രണ്ടു പെണ്‍കുട്ടികളും ലാര്‍വ്വകളും ഷഡ്പദങ്ങളും ജീവിതവും ഒരു നൂലില്‍ കോര്‍ത്ത് വച്ച ഈ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നുതന്നെ . അഫ്ഗാനിസ്താന്റെ സംഘര്‍ഷഭൂവില്‍ നിന്നുകൊണ്ടൊരു കൊച്ചുകുഞ്ഞിന്റെ നായകത്വത്തില്‍ തികച്ചും മാറ്റം ദ്യോതിപ്പിക്കന്ന കഥയായിരുന്നു പട്ടുനൂല്‍പ്പുഴുക്കള്‍  വാ പിളര്ന്നത്  മള്‍ബറി ഇലകള്‍ക്ക്  വേണ്ടിയായിരൂന്നില്ല എന്നത്. എല്ലാവരും സാരി  ഉടുക്കാറുണ്ട് .ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ഔദ്യോഗിക വേഷം പോലെ സാരി ഒരു വലിയ സാമ്രാജ്യമാണ് . ഒരു ശരീരത്തില്‍ സാരി ഉടുക്കപ്പെടുമ്പോള്‍  അതിനൊരു താളം ,അളവ് , ശൈലി ഉണ്ടെന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവുമോ? ശരീരം ശാരീരം സാരീരം എന്ന കഥ വായിച്ചു കഴിഞ്ഞാല്‍ സാരി എന്നത് വെറുമൊരു വസ്ത്രമല്ല എന്ന ബോധം ഉണ്ടാകും എന്നതാണു ഇക്കഥയുടെ പ്രത്യേകത . നീലയും പച്ചയും ഇടക്കിടെ ചുവക്കാറുണ്ട് എന്ന കഥയില്‍ നൈസര്‍ഗ്ഗികമായ പ്രണയത്തിന്റെ നനുത്ത നൂലുകള്‍ മെനോപാസത്തിന്റെ അരികുകളിലൂടെ കടന്നുപോകുന്ന ഒരാളില്‍ ചിത്രങ്ങള്‍  വരയ്ക്കുന്നു എന്നു കാണിച്ചു തരുന്നുണ്ട്. അതുപോലെ മറ്റൊരു മനോഹരം പ്രണയകഥയാണ് വൈഫൈ . വാര്‍ദ്ധക്യത്തിന്റെ പ്രണയം അധികമൊന്നും ആരും എഴുതാതെ പോയ ഒന്നാണെന്ന് കരുതുന്നു. ഈ കഥയിലെ നായികാ നായകന്മാരുടെ പ്രണയം ശരിക്കും ഒരു ക്ലാസ്സിക് ടച്ച് ഉള്ള രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്നു കാണാം. നെഫെര്‍ട്ടിസ് എന്ന ഈജിപ്ക്ഷ്യന്‍ റാണിയുടെ കഥയിലേക്കും ജീവിതത്തിലേക്കും തുറന്നുപിടിക്കുന്ന ഒരു കഥയായിരുന്നു നെഫെര്‍ട്ടിസ്. എഴുത്തുകാരിയുടെ ആത്മഗതങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വായനക്കാരെ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴിയിലേക്ക് വഴിനടത്തിക്കുന്ന ഒന്നായിരുന്നു അത് .അവസാന കഥയും മോശമല്ലായിരുന്നു. ഒരുസ്കൂള്‍ കുട്ടിയും ഒരു എഴുപത്തിരണ്ടുകാരനും ഏതൊക്കെയോ ലോകത്തിരുന്നുകൊണ്ടു ഒരു ഗെയിമിന്റെ ഭാഗമാകുന്ന ആധുനിക ലോകത്തിന് പരിചിതമായ ഒരു ലോകത്തിന്റെ കഥയായിരുന്നു അത് . തികച്ചും പുതിയ കാലത്തിന്റെയും പഴയകാലത്തിന്റെയും വികാരവിചാരാങ്ങളെ സസൂക്ഷ്മം വീക്ഷിച്ചു തയ്യാറാക്കിയ ഒരു തിരക്കഥ പോലെ ഉണ്ടായിരുന്നു കളിജീവനം എന്ന  ഇക്കഥ. 
തീര്‍ച്ചയായും നല്ല എഴുത്തുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്.പക്ഷേ അവയെ തിരഞ്ഞു കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗമാണ് ഇല്ലാത്തത്. മലയാള സാഹിത്യത്തിലെ നല്ല കഥകളുടെ കൂട്ടത്തില്‍ സോണിയയുടെ കഥകള്‍ക്കും നിസ്സങ്കോചം കയറിയിരിക്കാം . എന്‍ എസ് മാധവന്‍ ഈ പുസ്തകത്തില്‍ പറഞ്ഞ വാക്കുകള്‍ കടമെടുത്തുകൊണ്ടു ഈ വായനാനുഭവം അവസാനിപ്പിക്കാം. “ചില ന്യൂജെന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട്, അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷേകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ വിരിയുന്ന ആദ്യപൂക്കളെപ്പോലെ നവീനവും ഉനെംശജനകവുമായ അനുഭൂതിയാണ് നല്കിയത്” . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

നീ നല്കുന്ന ശൂന്യത

Wednesday, July 1, 2026

ലളിത ഗാനം

ലളിത ഗാനം

ഹേമന്തചന്ദ്രിക മാഞ്ഞു മറഞ്ഞുപോയ്
വാസന്തരാവുകള്‍ മയങ്ങിപ്പോയി.
നിന്നെയും എന്നെയും പുൽകിയ പൂങ്കാറ്റ് 
ഏതൊരു കാട്ടിൽ പോയ് ഒളിച്ചിരിപ്പൂ.(2) ഹേമന്ദ ....

മാനത്ത് മഴവില്ല് കൂടാരം കെട്ടുന്നൂ 
മഴയും ഭൂമിപ്പെണ്ണും പ്രണയിക്കുമ്പോൾ.
കാതരയാം ചെറുകാറ്റിന്റെ കൈകളിൽ 
പൂവുകൾ ഗന്ധം അയച്ചിടുന്നു.(2)
ഹേമന്ദ.....

വേനലങ്ങുരുകുന്നു മകരന്ദം പൊഴിയുന്നു 
മണ്ണിതില്‍ മുകുളങ്ങള്‍ മിഴിതുറപ്പൂ.
നര്‍ത്തനമാടുന്നു മേഘമയൂഖങ്ങള്‍  
നിറയുന്നു ചുറ്റിലും കിളികളകൂജനം (2)
ഹേമന്ദ...
@ ബി.ജി.എൻ വർക്കല
https://youtu.be/WoIrtU9Kcz4?si=ATvAIe5_ocU-SC2v

അകം (നോവല്‍)...........................................കെ ആര്‍ മല്ലിക

അകം (നോവല്‍)

കെ ആര്‍ മല്ലിക

മാതൃഭൂമി ബുക്സ്

വില 100 രൂപ




ഇന്ന് വായനക്കെടുത്ത പുസ്തകം കെ.ആര്‍. മല്ലിക എഴുതിയ അകം എന്ന നോവല്‍ ആണ്. ആഖ്യായന ശൈലിയിലും വിഷയാവതരണത്തിലും അത്യന്തം നവ്യമായ ഒരു രചനാ രീതിയാണ് കെ.ആര്‍. മല്ലിക ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത് . മൂന്നുതലമുറയിലെ സ്ത്രീകളെ വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ നടത്തിക്കൊണ്ട് പോകുവാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട് . അതിന്റെ വായനാനുഭവം അത്രയും നന്നായിരുന്നു എന്നതാണു നോവലിന്റെ മഹത്വം ആയി പറയാനുള്ളത് . സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ജീവിതത്തെ അധികമാരും അടയാളപ്പെടുത്തിക്കണ്ടിട്ടില്ല എന്നതിനാല്‍ ഈ നോവല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് . അമ്മയില്‍ നിന്നും തുടങ്ങി മകളിലും മകളുടെ മകളിലും ചെന്നു നില്‍ക്കുന്ന കഥാതന്തു വായനക്കാരില്‍ മുഷിപ്പ് അനുഭവപ്പെടാതെ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ ത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . മാറുന്ന കാലഘട്ടം , മാറുന്ന കാഴ്ചപ്പാടുകള്‍ മാറുന്ന പ്രതിരോധങ്ങള്‍ ഒക്കെയും വളരെ സ്പഷ്ടമായി വായനക്കാരെ മനസ്സിലാക്കിച്ചുകൊടുക്കാന്‍ കെ.ആര്‍. മല്ലികയ്ക്ക് കഴിഞ്ഞിട്ടുണ്ട് .


സമൂഹ ജീവിതത്തിന്റെ പഴയ കാലഘട്ടം മനസ്സിലാക്കാനും അത് എങ്ങനെ ഓരോ തലമുറയിലും അവരുടെ ജീവിതത്തിലും ചിന്താഗതിയിലും പ്രതിഫലിപ്പിക്കാനും കഴിയുന്നു എന്നത് പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നതിലും നല്ലത് അവയെ വരച്ചു കാണിക്കുക എന്നതാണു. സാഹിത്യ രചനകള്‍ എല്ലാം തന്നെ ഒരു തരത്തില്‍ ചിത്രങ്ങളുടെ ആഖ്യായനം ആണ്. വായനക്കാരന് ഒരു പ്രതലത്തിലൂടെയുമല്ലാതെ മനസ്സില്‍ അവയെ അതേ നിറങ്ങളും മിഴിവുകളും ആയി കാണാനും മനസ്സിലാക്കാനും അത് സഹായിക്കുന്നു. കുടുംബ ജീവിതത്തിലെ, സ്ത്രീയുടെ പ്രത്യേകിച്ചും ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന  സ്ത്രീയുടെ അവസ്ഥയും അനുഭവങ്ങളും അവയെ അവര്‍ക്ക് എങ്ങനെ മറികടക്കാന്‍ കഴിയുന്നു എന്ന കാഴ്ചകളും അതിലവര്‍ നേരിടുന്ന വിജയപരാജയങ്ങളും വളരെ നന്നായി തന്നെ ഈ നോവലില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഓരോ തലമുറയും അവരുടെ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്താണ് അല്ലെങ്കില്‍ അവയില്‍ സ്ഥായിയായ എന്തെങ്കിലും ഘടകങ്ങള്‍ മാറാതെ നിലനില്‍ക്കുന്നുണ്ടോ എന്നൊക്കെയുള്ള ഒരു അന്വേഷണം ആയും ഇതിനെ വായിക്കാന്‍ കഴിയും.


രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ സ്ത്രീയുടെ കാഴ്ചപ്പാടിനെ വ്യക്തമായി അടയാളപ്പെടുത്താന്‍ കെ.ആര്‍. മല്ലികയിലെ നോവലിസ്റ്റിന് കഴിയുന്നുണ്ട് എന്നത് ഈ നോവലിന്റെ വിജയ ഘടകങ്ങളില്‍ ഒന്നായി കണക്കാക്കാം. ഒഴുക്കുള്ള , ലളിതവും ശക്തവും സാന്ദ്രവുമായ ഭാഷയും പ്രയോഗങ്ങളും ശൈലിയും കൊണ്ട് വായനയില്‍ കല്ലുകടികള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതിനാല്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനാവുന്ന ഒരു നോവല്‍ ആണ് ഇതെന്ന് പറയാം. അധികം വായിക്കപ്പെടേണ്ടതുണ്ട് ഈ എഴുത്തുകാരിയുടെ രചനകളെ എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Friday, May 22, 2026

കപ്പിത്താന്‍

 

തകര്‍ക്കപ്പെട്ട ഒരു കപ്പലിന്റെ കപ്പിത്താന്‍

തകര്‍ത്തവര്‍ രക്ഷകര്‍ക്കൊപ്പം ബോട്ടുകളില്‍ രക്ഷ നേടി.

പോകുമ്പോഴും അവര്‍ കപ്പിത്താനാണ്

കപ്പല്‍ തകരാന്‍ കാരണം എന്നു പറയാന്‍ മറന്നില്ല.

കപ്പലില്ലാതായ കപ്പിത്താന് നീന്തല്‍ വശമില്ലാതെ പോയതും

രക്ഷകര്‍ ഇല്ലാതെ പോയതും യാദൃശ്ചികം മാത്രം.

തകര്‍ന്ന കപ്പലിന്റെ ഒരു പാളിയില്‍ കാല്‍ ചവിട്ടി നിന്നുകൊണ്ടു

കപ്പിത്താന്‍ കടലിലേക്ക് നോക്കി

മുങ്ങിത്താഴുന്ന കപ്പലില്‍ ഇരുന്നതുകൊണ്ടോ

കടലില്‍ ചാടിയതു കൊണ്ടോ

ജീവിക്കുവാന്‍ കഴിയില്ല

കപ്പിത്താന് മരിക്കാന്‍ താത്പര്യവുമില്ലല്ലോ.

ചവിട്ടി നിന്ന പാളിയില്‍ നിന്നുകൊണ്ടു

അയാള്‍ ഒരു പുതിയ കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.

കടലില്‍ ആവശ്യം പോലെ ജലം ഉണ്ട്

ഓരോ കപ്പലിനും ഇടവുമുണ്ട്.

നയിക്കാനും നയിക്കപ്പെടാനും കപ്പിത്താനുണ്ട് .

സഹയാത്രികരില്ലാതെ ഒറ്റയ്ക്കാകുന്ന യാത്രകള്‍

അതാണ് കപ്പിത്താന്‍ ഇന്നാഗ്രഹിക്കുന്നതും.

സഹയാത്രികരുടെ രക്ഷയോ കാര്യങ്ങളോ

ഒന്നും തന്നെ അലട്ടാതെ ഒറ്റയ്ക്കാകുന്ന യാത്രകള്‍.

അവയുടെ സുഗന്ധവും പേറിയൊരു കടല്‍ക്കാറ്റ് വീശുന്നു

കപ്പിത്താന്‍ പുതിയ കപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.

ഒറ്റ പാളിയില്‍ നിന്നും

കുറച്ചേറെ ജലത്തില്‍ നിന്നും

കുറേ വായുവില്‍ നിന്നും

ഒറ്റയ്ക്ക്............

@ബി.ജി.എന്‍ വര്‍ക്കല

Thursday, May 14, 2026

മോഹമേരു(കവിതകള്‍) ............................. ഡോ. രമ്യ വി.എസ്

 


മോഹമേരു(കവിതകള്‍)

ഡോ. രമ്യ വി.എസ്

കൈരളി ബുക്സ്

വില: ₹ 260.00 



        മലയാള കവിതാ ലോകം നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും കാലികമായ പരിഷ്കാരങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എല്ലാവരും കവിത എഴുതുന്ന ഒരു കാലം വരും വരെയും ഈ പരിഷ്കാരങ്ങള്‍ തുടരട്ടെ . എന്തെഴുതണം എങ്ങനെ എഴുതണം എന്നൊക്കെ ഉള്ള പരിശീലനക്കളരികള്‍ ഇന്നത്തെ കവികള്‍ക്ക് ആവശ്യമുള്ള ഒന്നായി തോന്നുന്നില്ല. എഴുതാനുള്ള സ്വാതന്ത്ര്യം അതിനെ വിനിയോഗിക്കാനുള്ള മാധ്യമം ഇവ രണ്ടും മാത്രം മതി . ഭാഷാ ജ്ഞാനം പോലും ആവശ്യമില്ല ഇന്ന് കവിതയ്ക്ക് . ''വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രെ" എന്ന അവസ്ഥ കവിതയിലും അനുയോജ്യമാകുന്നുണ്ട് എന്നതാണു പലപ്പോഴും സോഷ്യല്‍ മീഡിയകളും, ഗ്രൂപ്പുകളും, പ്രിന്‍റ് മീഡിയകളും കാണുമ്പോളനുഭവപ്പെടുന്നത് .


               ഇങ്ങനെയൊക്കെ ആണെങ്കിലും ചിലപ്പോള്‍ വേനല്‍ മഴപോലെ ചില കവിതകള്‍ വായനക്കാരെ വിശിഷ്യാ ആസ്വാദകരെ തേടി വരാറുണ്ട്. അതിന്റെ മധുരം പലപ്പോഴും കവിതയോടുള്ള ഈര്‍ഷ്യ അകറ്റാനും പുതിയവ കാത്തിരിക്കാനും പ്രതീക്ഷ നല്‍കാറുമുണ്ട്. ഇന്നത്തെ വായന 'ഡോ. രമ്യ വി.എസ്.' എഴുതിയ "മോഹമേരു" എന്ന കവിത സമാഹാരത്തെക്കുറിച്ചാണ് . മൈക്രോസ്കോപ്പുകളും സൂക്ഷ്മാണുക്കളുമായി നിരന്തരം വിനിമയങ്ങള്‍ നടത്തുന്ന ഒരു മനസ്സില്‍ നിന്നും കവിതകളുടെ മായാകിരണങ്ങളെ വികിരണം ചെയ്യാന്‍ കഴിയുന്ന അവസ്ഥ അഭിനന്ദനാര്‍ഹമായ ഒന്നാണ്. തിരക്കുകള്‍ക്കിടയിലെ ജീവിതം കവിതയുടെ ലോകത്തിന് വേണ്ടിക്കൂടി തുറന്നു വയ്ക്കുന്ന ഡോ. രമ്യയുടെ ആദ്യ കവിത സമാഹാരമാണ് മോഹ മേരുവെന്ന ഈ പുസ്തകം. 75 കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് ശ്രീ. കെ. ജയകുമാര്‍ ഐ. എ. എസ്. ആണ്.


        ജീവിതത്തിലെ വിവിധങ്ങളായ മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന ഈ കവിതകള്‍, പ്രണയവും സാമൂഹിക വിഷയങ്ങളും ആരോഗ്യവിഷയങ്ങളും സ്ത്രീ ജീവിതത്തിന്റെ കഠിനമായ ചില അവസ്ഥകളും ബാല്യവും പ്രകൃതിയും ഒക്കെ വിഷയമാക്കിയ വിവിധങ്ങളായ ആസ്വാദക നിലവാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. കവിതകള്‍ വായിക്കുമ്പോള്‍ ആദ്യം തന്നെ തോന്നിയ ഒരു ചിന്ത ഒരു കവിതക്കളരിയില്‍ വിഷയം നല്കി കവിതകള്‍ എഴുതിക്കുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരാളുടെ എഴുത്തുകള്‍ ആണോ ഇവ എന്നാണ് . കാരണം ഓരോ കവിതയ്ക്കും ഓരോ തലക്കെട്ടുകള്‍ ഉണ്ട് . കവിത ആ തലക്കെട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നു. ചിലപ്പോഴൊക്കെ പ്രണയത്തിന്റെ അതിവൈകാരികമായ മായാവലയത്തില്‍പ്പെട്ടുഴറുന്ന ഒരു കാമിനിയായോ അതിലുപരി സ്വപ്നലോകത്തില്‍ സഞ്ചരിക്കുന്ന ഒരു മനസിന്റെ ഉടമയായോ കവിതകളെ വായിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെ മാനസിക ഭാവങ്ങളെ പുരുഷ കാഴ്ചകളിലൂടെ അവതരിപ്പിക്കപ്പെടുന്ന പരകായ പ്രവേശത്തിന് കവി ശ്രമിക്കുന്നത് എല്ലാ കവിതകളിലും കാണാന്‍ കഴിയുന്നുണ്ട്.


       ഒരു സ്ത്രീയുടെ , ഒരു പ്രണയിനിയുടെ, ഒരമ്മയുടെ, ഒരു കൊച്ചുമകളുടെ ഒക്കെ ഭാവാന്തരീക്ഷങ്ങള്‍ കവിതയില്‍ ഉണ്ടാകുന്നുണ്ട്. മഴയെയും , മഞ്ഞിനെയും പുഴയെയും ഒക്കെ തന്റെ ശൈലിയില്‍ വാര്‍ത്തെടുക്കുമ്പോള്‍ വായനയില്‍ കല്ലുകടികള്‍ ഉണ്ടാകുന്നില്ല . മറ്റുള്ളവര്‍ പറഞ്ഞു പോകുന്ന സ്ഥിരം പാറ്റേണുകള്‍ ഒഴിവാക്കി സ്വന്തമായ ഒരു ശൈലി കവി പിന്തുടരുന്നത് കവിതാ ലോകത്തിന് ഒരു നല്ല ദിശാബോധം നല്കാന്‍ ഉപയുക്തമാണ്. ഭാഷയുടെ പ്രയോഗങ്ങളും വിന്യാസവും പൊതുവായി ഇന്നത്തെ കവികളില്‍ കാണുന്ന ഭാഷ അറിവില്ലായ്മ ചെ ഒളിപ്പിക്കല്‍ പോലുള്ള ഗിമ്മിക്കുകള്‍ ഉപയോഗിക്കുന്നതല്ല എന്നു മനസ്സിലാക്കിക്കുന്ന രചനാ രീതിയുടെ സന്തോഷം വായനയില്‍ വളരെ നന്നായി തോന്നിപ്പിച്ചു. 


         ഓരോ കവിതകളും ഓരോ വിഷയങ്ങളെ ആസ്പദമാക്കി ആണെങ്കിലും അവയിലൊക്കെയും ഒളിഞ്ഞും തെളിഞ്ഞും ജീവിതത്തിന്റെ പാതകള്‍ വരച്ചിട്ടിട്ടുണ്ട് . വൈകാരിക മുഹൂര്‍ത്തങ്ങളെയും , അനുഭവങ്ങളെയും പാഠങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് . മാനുഷിക മൂല്യങ്ങളെ പറഞ്ഞു പോകാനും അവയിലെ മധുരവും എരിവും ചൂണ്ടിക്കാണിക്കാനും ശ്രമിക്കുന്നുണ്ട്. സമൂഹത്തോട് ചോദ്യങ്ങള്‍ ഉണ്ട്. അതുപോലെ സ്ത്രീയുടെ അടുക്കള എന്ന അലിഖിത സാമ്രാജ്യത്തിനപ്പുറം അവളുടെ സ്വന്തം ആകാശം ഉണ്ടെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ട്. കുടഞ്ഞെറിയാന്‍ വെമ്പുന്ന പെണ്‍ മനസ്സുകള്‍ ഉണ്ട്. ആകുലതയുടെ അമ്മ മനസ്സുകള്‍ ഉണ്ട്. സാരോപദേശത്തിന്റെ മുത്തശ്ശി ചിന്തകള്‍ ഉണ്ട്.


       കവിതകളുടെ ഏകീകൃതമായ പാതയിലൂടെയല്ലാതെ പല കൈവഴികള്‍ ആയി ഒഴുകി ഒരു സമുദ്രത്തില്‍ (വായനക്കാരനില്‍ ) എത്തുന്ന അനവധി പുഴകളെ ഓര്‍മ്മിപ്പിക്കുന്നു ഡോ. രമ്യ വി.എസ്സി. ന്റെ ഈ കവിതകള്‍. തുടക്കം തന്നെ നല്ല ഒരു സംഭാവന നല്കാന്‍ കഴിഞ്ഞ ഈ കവിയില്‍ നിന്നും കൂടുതല്‍ മനോഹരങ്ങള്‍ ആയ വായനകള്‍ പ്രതീക്ഷിക്കുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Monday, February 2, 2026

ബന്ധങ്ങള്‍

 

ബന്ധങ്ങള്‍

 

തണല് തേടി അലയും മൃഗത്തിനെ

തരളമായ് തലോടുന്ന ഹൃത്തിനായ്   

തിരികെ നല്കാന്‍ എന്തുണ്ട് വേറെയീ

തെളിമയുള്ളൊരു പുഞ്ചിരിയല്ലാതെ.

 

പ്രണയിതാക്കള്‍ തെളിച്ചിട്ട പാതകള്‍

പിന്തുടരുവാന്‍ കഴിയാത്ത ജന്മങ്ങള്‍

പ്രണയമാണെന്ന് ചൊല്ലും പരസ്പരം  

പിന്നെയാശംസ നേര്‍ന്നങ്ങു മറയുന്നു.

 

പ്രണയബന്ധത്തില്‍ തനുവും പെട്ടിടാം

സൌഹൃദങ്ങളില്‍ മനസുകള്‍ മാത്രമേ

ഇടപഴകുവാന്‍ ഇഴ കലര്‍ന്നീടുവാന്‍

എവിടെ വച്ചും അകന്നു പോയീടുവാന്‍

 

പറയുവാന്‍ കഴിയുന്നത്ര പറയുവാന്‍

പങ്കിടാന്‍ കഴിയുന്നത്ര പങ്കിടാന്‍, നാം

ഇടയില്‍ കരുതണം വിടവുകളെപ്പൊഴും

നോവറിയാതെ നല്‍കാതെ പിരിയുവാന്‍.

 

ഒരു നിമിഷത്തിന്‍ കേവല ചിന്തയാം

രതിയിലെന്തിന് ബന്ധങ്ങള്‍ നെയ്യണം

മലിനമാകാത്ത ദേഹിയും മനസുമായ്

അകലുവാന്‍ മാത്രമെങ്കിലീ ഊഴിയില്‍.

 

അടുപ്പവും കൂട്ടുകൂടലും ഇഷ്ടവും

അറിഞ്ഞു തന്നെ എടുക്കണം എപ്പഴും

സൌഹൃദം പോലെ പ്രണയമാകില്ല

പ്രണയമെന്നാല്‍ വിവാഹവുമല്ലല്ലോ.

 

വിലകൊടുത്താല്‍ ലഭിക്കുന്ന ദേഹം

പ്രണയചേഷ്ടകള്‍ കാട്ടിയെന്നാകിലോ

പ്രണയപൂര്‍വ്വം ശരീരങ്ങള്‍ പങ്കിടാന്‍

കഴിയുമോ വിടരല്ലാത്തൊരാള്‍ക്കുമേ.

 

പ്രണയനാട്യം പറഞ്ഞങ്ങടുക്കുവോര്‍

പിന്തിരിയുന്നു കാര്യം കഴിഞ്ഞെന്നാല്‍

പ്രണയമാണെന്ന് പറയുവതെങ്ങനാ-

പ്രാപ്പിടയന്‍മാരവര്‍ തന്‍ ഭാവത്തെ

 

സൌഹൃദമാണെന്നങ്ങു ചൊല്ലീട്ട്

ഹൃദയവാതില്‍ തുറന്നു കയറുവോര്‍

അവസരങ്ങള്‍ മുതലാക്കി ദേഹിയെ

കൈക്കലാക്കുന്ന കാഴ്ചകള്‍ ഇല്ലയോ!

 

പണവും ദേഹവും പദവിയും പോലെ

പലതു മോഹിച്ചു ബന്ധങ്ങള്‍ പാകി

ഒടുവില്‍ ഏറെ വിഷാദം മരണവും

തകര്‍ച്ചയും നല്കും ബന്ധങ്ങളൂഴിയില്‍.

 

പ്രണയമെന്നാല്‍ മനസ്സുകള്‍ തമ്മില്‍

അറിയുകെന്നതറിയാതെ പോകുന്നു.

പുറമേയുള്ളോരു ചിന്തക്കും വാക്കിനും

കഴിയുകില്ലൊരാ ബന്ധം പിരിക്കുവാന്‍.

 

അവരടുക്കുന്നു ഇഷ്ടങ്ങള്‍ ഒന്നെങ്കില്‍

അവര്‍ക്കിടയില്‍ വരുന്നില്ല അരുതുകള്‍

ഒരു വിഷയത്തില്‍ മാത്രമായ് ഒതുങ്ങുന്ന

ബന്ധമല്ല, ഉപാധികള്‍ ഇല്ലൊട്ടുമില്ലഹോ.

 

തിരഞ്ഞെടുപ്പുകള്‍ അനുചിതമാണെകില്‍

അടര്‍ന്നുപോകുകയില്ലയാ ബന്ധങ്ങള്‍  

അവരവരുടെ ജീവിതം ജീവിച്ചുകൊണ്ടുമേ

അവര്‍ക്ക് പ്രണയം തുടരുവാന്‍ കഴിയുന്നു.

 

അരികിലെന്നും ഇല്ലെന്നു വന്നാലും

കാണുവാന്‍ കഴിയാതിരുന്നീടിലും

കേള്‍ക്കുവാന്‍ കൂടി സമയമില്ലെന്നാലും

പരിഭവം വരാ ദൃഢബന്ധമാണത്.

@ബി.ജി.എന്‍ വര്‍ക്കല

Saturday, January 31, 2026

നിഴൽച്ചിത്രങ്ങൾ

വേനല്‍പ്പറവകള്‍ കൂട് തേടുന്ന ഇരുണ്ട രാവൊന്നില്‍ 
മേഘമാലകള്‍ ചന്ദ്രനെ മറച്ചു പിടിക്കുന്ന വേളയില്‍ 
ചീവീടുകള്‍ ഉച്ചത്തില്‍ സാധകം ചെയ്യുന്ന നേരത്ത് 
നിന്റെ ഉമ്മറപ്പടിയില്‍ ഞാനിരിപ്പുണ്ടായിരുന്നുവല്ലോ. 
നീയപ്പോള്‍ സുസ്മേരവദനയായി ഉമ്മറവാതിലില്‍
കാച്ചെണ്ണ മണം പകരും ചികുരഭാരം നിറമാറിലിട്ട്  
ഒറ്റക്കരയുള്ള ബാലരാമപുരം മുണ്ടിന്റെ കോന്തല 
ബ്ലൌസിന്‍റെ നടുക്ക് തിരുകുന്ന തിരക്കിലായിരുന്നു.
ചിറകു കരിഞ്ഞ പിടച്ചിലുമായ് നിലത്തുവീണ 
മഴപ്പാറ്റയുടെ മരണവേദന കേട്ടുകേട്ടാകണം   
നിലത്തു കത്തിച്ചുവച്ചിരുന്ന നിലവിളക്കിന്റെ നാളം 
കാറ്റിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതില്‍ 
അസ്വസ്ഥത പൂണ്ട ഒരു ഗൌളി ചുവരിറങ്ങുന്നു. 
എന്റെ കൈയ്യിലിരുന്ന കട്ടന്‍ചായ തണുത്തുപോയ് 
എന്റെ ചിന്തകളിലെ ഏകാന്തത അകന്നുപോയ് .
ദീർഘനിശ്വാസങ്ങളുടെ കയറ്റിറക്കങ്ങളിൽ
കോന്തല കള്ളനും പോലീസും കളിക്കവേ
ഇരുട്ട് കടമെടുത്ത തുള്ളിവെളിച്ചം പതിച്ചിട്ടാകാം 
മേദസ്സിന്റെ ചീളുകള്‍ ആലിംഗനം ചെയ്ത വയറില്‍ 
പൊക്കിള്‍ക്കുഴിയ്ക്ക് ചുറ്റും ഒരു നക്ഷത്രത്തിളക്കം.
നിന്റെ ശ്വാസതന്മാത്രകളുടെ പാദചലനത്തിനൊപ്പം 
എന്റെ പിന്നിലൊരു കതകുപാളി കരഞ്ഞടയുന്നു. 
ഉമ്മറം ഇപ്പോള്‍ നിശബ്ദമായിരിക്കുന്നു കൂടുതല്‍. 
മഴപ്പാറ്റയുടെ മരണവേദന നിലച്ചിരിക്കുന്നു 
മേഘങ്ങള്‍ പൌര്‍ണമിയെ പ്രസവിക്കുകയും 
ചീവീടുകള്‍ സാധകം അവസാനിപ്പിച്ചിരിക്കുന്നു .
@ ബി.ജി.എൻ വർക്കല

ഞാൻ മാത്രം


ഞാൻ മാത്രം
......................
എത്ര കടലുകൾതടസ്സമായി നിന്നാലും
എത്ര മലകൾവഴിമുടക്കീടിലും
ഇല്ല, നിങ്ങൾക്ക് നിർത്തുവാനാകില്ല 
ഞാൻ പായിക്കുമീ അശ്വത്തെ ഓർക്കുക . 
ഈ ലോകം എന്റെയുമാണല്ലോ !
ഈ സൂര്യൻ
തടാകങ്ങൾ
മലകൾ
പുഴകൾ
കാടുകൾ
പൂക്കൾ
സ്വപ്നങ്ങൾ
എനിക്കുമുള്ളതാകുമ്പോൾ
ആരൊരാളെന്നെ തടയിടാൻ
ആരൊരാളെന്നെ നിയന്ത്രിച്ചു നിർത്തുവാൻ
എന്റെ സ്വാതന്ത്ര്യമെനിക്ക് നല്കാൻ 
എന്റെ ആകാശത്തിന് ചിറ കെട്ടുവാൻ
എന്റെ കടലിന്നാഴമളക്കുവാൻ
ആര് ഞാനല്ലാതീ ഭൂമിയിൽ വേറെ ?
@ബിജു.ജി.നാഥ് വർക്കല

Friday, January 30, 2026

നിശാഗന്ധിയുടെ സുഗന്ധം........ഡോ.സജിത ജാസ്മിൻ

നിശാഗന്ധിയുടെ സുഗന്ധം ( കവിതകൾ )
ഡോ.സജിത ജാസ്മിൻ
 സ്വദേശാഭിമാനി ബുക്സ് 
വില 100 രൂപ 


"നിന്നിലേക്ക് വീണമർന്നിട്ടും നിർദ്ദയം 
നീ നിരസിച്ച ഈ മഞ്ഞുകണം
നിപതിച്ചു പരമാനന്ദരസം നുകർന്നു പുൽ-
ക്കൊടിയിലെപ്പൂവിൽ പിന്നെ മണ്ണിലലിഞ്ഞു.

ഏതിൽ നിന്നുയരുന്നു പ്രണയ ക്കിനാവ് 
ഏതിലേക്കിറ്റു വീഴുന്നൊരു കണമായ്
ഏതൊന്നിൽ നിർവൃതിയടഞ്ഞിടുന്നു
ഏതിലലിഞ്ഞു സമ്പൂർണ്ണമായിടുന്നു."


കവിതകൾക്ക് ഒരു ഭംഗിയും രൂപവും ഭാവവും ഒക്കെ ഉണ്ടായി വന്നത് ഭാഷ വികസിച്ച കാലത്ത് തന്നെയാണ്. ഭാഷയുടെ വികാസം കവിതയെ വളരെ ഉയർന്ന ഒരു തലത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഉണ്ടായത്. വികസിച്ചത് ഭാഷയാണോ അതോ സാഹിത്യമാണോ എന്നതിനെക്കുറിച്ച് വളരെ ഗഹനമായി ചിന്തിക്കേണ്ടതുണ്ട്. കാരണം, ഭാഷയുടെ വളർച്ച സാഹിത്യത്തെ ആണോ സാഹിത്യത്തിൻറെ വളർച്ച ഭാഷയാണ് സ്വാധീനിച്ചത് അല്ലെങ്കിൽ രൂപ പരിണാമം സംഭവിപ്പിച്ചത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഓരോ കാലത്തും ,ഓരോ തലമുറയിലും ഭാഷ അതിന്റേതായ രീതിയിലുള്ള കൈകടത്തലുകൾ നടത്തിയിട്ടുണ്ട് എന്ന് സാഹിത്യം നമ്മെ ഓർമിപ്പിക്കുന്നു. സാഹിത്യത്തിന്റെ വിവിധ തലങ്ങൾ ആയ കഥ, കവിത, നോവൽ ,പാട്ടുകൾ, അങ്ങനെ തുടങ്ങി വിഭിന്നങ്ങളായ തലങ്ങളിൽ അത് നിലയുറപ്പിക്കുമ്പോഴും അതിനെ ഒരു ഐകരൂപ്യം എപ്പോഴും ഉണ്ടായിരുന്നു. പണ്ടുകാലത്ത് ഭാഷയുടെ വികാസ രൂപീകരണ തുടക്കകാലത്ത് രചനകൾ എങ്ങനെയായിരിക്കണം എന്നും, എന്തുകൊണ്ട് അങ്ങനെ ആയിരിക്കണമെന്നും ഒക്കെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമായിരുന്നു. അത്, ഒരു തരത്തിൽ പറഞ്ഞാൽ സാഹിത്യത്തിൻറെ വളർച്ചയ്ക്ക് ഒരു ദിശാബോധം നൽകാനുള്ള ശ്രമം ആയിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ വഴിനടന്നു തുടങ്ങിയപ്പോൾ, യാത്ര തുടങ്ങുമ്പോൾ നാം കാൽനടക്കാരായിരുന്നു എന്നതും പിന്നീട് കാളവണ്ടിയിൽ യാത്ര ചെയ്തു എന്നുള്ളതും മോട്ടോർ വാഹനങ്ങളിലേക്ക് മാറുമ്പോൾ നാം ഓർക്കേണ്ടതുണ്ടെന്ന് മാത്രമാണ് പ്രധാനം. അല്ലാതെ നമ്മൾ ആ കാൽനടയ്ക്ക് അല്ലെങ്കിൽ കാളവണ്ടി യാത്രയ്ക്ക് ഉപയോഗിച്ച രീതികളോ സങ്കേതങ്ങളോ മാതൃകകളോ പിന്തുടരേണ്ടതില്ല എന്നും ആധുനിക മനുഷ്യൻ നമുക്ക് പറഞ്ഞു തരുന്നു. അതിനാൽത്തന്നെ ഭാഷയുടെ വളർച്ചാഘട്ടത്തിൽ ഉണ്ടായിരുന്ന ഭാഷയോ വാക്കുകളോ വാക്യങ്ങളോ പ്രയോഗങ്ങളോ എന്തിനധികം രൂപമോ ഭാവമോ പോലും ആധുനിക കവിതാ സങ്കേതത്തിൽ അല്ലെങ്കിൽ ആധുനിക സാഹിത്യരംഗത്ത് നമുക്ക് കാണാൻ കഴിഞ്ഞു എന്ന് വരില്ല. ഇത് അപചയമാണോ എന്നത് ഒരു ആവശ്യമില്ലാത്ത ചോദ്യമായി മാറുകയാണ്. രൂപാന്തരം പ്രാപിക്കുന്ന ഭാഷയ്ക്ക് കൂടുതൽ മികവും കൂടുതൽ അഴകും സംഭവിക്കുന്നതും വികാസം എന്നത് ഒതുങ്ങി ചേരൽ ആണെന്ന് മനസ്സിലാക്കുന്നതും ഒരു അനുഭവം തന്നെയായിരിക്കും.


ഇവിടെ ഇന്ന് പരാമർശിക്കപ്പെടുന്ന പുസ്തകം "നിശാഗന്ധിയുടെ സുഗന്ധം " എന്ന 36 കവിതകളുടെ സമാഹാരമാണ്. ഇത് എഴുതിയിരിക്കുന്നത് ഡോക്ടർ സജിത ജാസ്മിൻ എന്ന എഴുത്തുകാരിയാണ്. ബഹറിനിൽ ജോലി ചെയ്യുന്ന ഡോക്ടർ സജിത, തിരുവനന്തപുരം സ്വദേശിയാണ്. ഡോക്ടർ സജിതയുടെതായി ഇതിനു മുൻപ് വായിച്ചത് ഒരു ഖണ്ഡകാവ്യം ആയിരുന്നു. 'അതിജീവിത' എന്ന പേരിൽ അന്ന് ആ പുസ്തകം വായിക്കുമ്പോൾ മനസ്സിൽ വന്ന ചിന്ത, നമുക്ക് ഇന്ന് നഷ്ടപ്പെടുന്ന കാവ്യരൂപമാണ് ഖണ്ഡകാവ്യം എന്നത് തന്നെയായിരുന്നു. അതിജീവിത എന്ന ഖണ്ഡ കാവ്യത്തിൽ നമുക്ക് വായിക്കാൻ കഴിഞ്ഞത് ഒരു സ്ത്രീയുടെ ജീവിതത്തിൻറെ രണ്ട് ഘട്ടങ്ങളായിരുന്നു. അതിനെ ഭാഷയുടെ മധുരവും സൗന്ദര്യവും നന്നായി സന്നിവേശിപ്പിച്ചുകൊണ്ട് ഒട്ടും മോശമല്ലാത്ത രീതിയിൽ ഒരു പുസ്തകമായി വായിക്കുവാൻ ലഭ്യമായി. അതിൽ വായനക്കാർക്ക് സന്തോഷിക്കാൻ കഴിയുന്ന ഒരു സംഗതി പഴയകാല കവികളിൽ നിലനിന്നിരുന്ന കവിതാ സമ്പ്രദായത്തെ, അവർ പിന്തുടരുന്ന കവിത രൂപത്തെ ഖണ്ഡകാവ്യത്തിലും സജിതയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു. അത് ഇന്നത്തെ കവിതാ ലോകത്ത് വളരെ വിരളമായി സംഭവിക്കുന്ന ഒരു അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ആ പുസ്തകം ശ്രദ്ധിക്കപ്പെടണം എന്ന് തോന്നിയിരുന്നു. അതേ പുസ്തകത്തിനൊപ്പം തന്നെയാണ് ഡോക്ടർ സജിത നിശാഗന്ധികളുടെ സുഗന്ധം എന്ന ഈ കവിത പുസ്തകവും പുറത്തിറക്കിയത് എന്ന് ഇത് വായിക്കുമ്പോൾ ഇതിൻറെ ആമുഖത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ഒരു വ്യക്തി ഒരുപോലെതന്നെ എഴുതുന്നത് ഒരിക്കലും ശരിയായ ഒരു എഴുത്തുകാരന്റെ രീതിയാണ് എന്ന് കരുതുന്നില്ല. ഇവിടെ ഇവിടെ ഡോ. സജിതയുടെ ഈ കവിത പുസ്തകത്തിൽ ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് എഴുത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾ എങ്ങനെയാണ് മുന്നോട്ട് ഭാഷയെ കൈപിടിച്ചുകൊണ്ട് നടന്നു നീങ്ങുന്നത് എന്നുള്ളതാണ്. ചെറുതും വലുതുമായ 36 കവിതകൾ ഇതിനകത്ത് ഉണ്ട്. അവയിൽ പൊതുവേ കാണാൻ കഴിയുന്ന ഒരു സംഗതി എന്ന് പറയുന്നത് ,ഇന്നത്തെ പൊതു കവിത സമ്പ്രദായ രീതിയും എഴുത്തുകാരുടെ ശൈലിയും ഒക്കെ വളരെ ഖേദകരത്തോടുകൂടി പറയാം പ്രണയവും  സ്ത്രീയും മാത്രമായി ഒതുങ്ങിപ്പോകുന്ന ഒന്നാണ് ചുരുക്കം ചിലർ മാത്രം രാഷ്ട്രീയ ദേശീയ അന്തർദേശീയ വിഷയങ്ങളിൽ കൈകൾ നടത്തുന്നുണ്ട് എന്നത് എന്നത് വിസ്മരിക്കുന്നില്ല  എന്നാലവയ് ക്ക് ഘടക വിരുദ്ധമായിരുന്നു. എന്നതാണ്. ഇവിടെ ഡോക്ടർ സജിത തൻറെ 36 കവിതകളിൽ കൂടെ പ്രകൃതിയെയും, പ്രണയത്തെയും, പെണ്ണിനെയും, തൻറെ ചുറ്റുപാടുകളെയും വളരെ വ്യത്യസ്തമായ രീതിയിൽ സാധാ കവിതകളുടെ പ്രഭവങ്ങളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പറയുവാൻ ശ്രമിക്കുന്ന ഒരു കാഴ്ച തീർച്ചയായിട്ടും കവിത ആസ്വദർക്ക് സന്തോഷം നൽകുന്ന ഒരു വസ്തുതയാണ്. വിജയിച്ച കവിതകൾ എത്ര എന്നെണ്ണുവാൻ അതിനാൽത്തന്നെ മുതിരുന്നുമില്ല. എഴുത്തിന്റെ പ്രാരംഭ ഘട്ടത്തിലെ എല്ലാ പോരായ്മകളും ഒരു എഴുത്തുകാരൻ നടന്നു കയറുമ്പോൾ അയാളിൽ ഉണ്ടാകുന്ന വികാസങ്ങളും പഠിക്കുവാനും മനസ്സിലാക്കുവാനും ഈ പുസ്തകം സഹായിക്കുകയും ചെയ്യുന്നുണ്ട്. താൻ ജനിച്ചു വളർന്ന ചുറ്റുപാടിനെ കവിതയിലേക്ക് കൊണ്ടുവരാനും അടയാളപ്പെടുത്താനും അതുവഴി കവിതയിലൂടെ തൻറെ ദേശത്തെ തന്റെ ചുറ്റുപാടുകളെ ചേർത്തുപിടിക്കാനും ശ്രമിക്കുന്ന കവിയുടെ  മനസ്സ് തീർച്ചയായിട്ടും മറ്റുള്ള കവികളിൽ നിന്നും വേറിട്ട എഴുത്തിനെ സമീപിക്കുന്ന ഒരാളുടെ രീതിയായി കാണാൻ കഴിയുന്നു. ഇത് കവികൾക്ക് നല്ലൊരു പാഠം ആയിരിക്കുമെന്ന് കരുതുന്നു. എഴുതുന്നവന് എന്തും എഴുതാമെങ്കിലും വായിക്കുന്നവനെ അതെങ്ങനെ സ്വാധീനിക്കും എന്നുള്ളതിനെ ഇവിടെ കവി മനസ്സിലാക്കുകയും അതനുസരിച്ച് എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് വിജയമായി ആഘോഷിക്കപ്പെടേണ്ടത്.


എല്ലാ കവിതകളും മികച്ചതാണെന്നും ഈ പുസ്തകം ഒരു മികച്ച പുസ്തകം ആണെന്നും ഉള്ള അഭിപ്രായത്തിൽ ഒരിക്കലും നിൽക്കുന്നില്ല. എങ്കിൽത്തന്നെയും ഒരു പുസ്തകത്തിൻറെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ഒരു കവിത പുസ്തകത്തിൻറെ രൂപകല്പന നടത്താനുള്ള ഈ ശ്രമത്തെ തീർച്ചയായിട്ടും കാണാതിരിക്കാനാവില്ല. ഡോ. സജിത എന്ന കവിയിൽ, ഈ കവിതകളിൽ കണ്ട ചില കാര്യങ്ങളെ ശ്രദ്ധിക്കാതിരിക്കാൻ കഴിയുന്നില്ല. അതായത് കൈയ്യടക്കമുള്ള, കഴിവുള്ള എഴുത്തുകാർക്ക് മാത്രം കഴിയുന്ന ഒന്നാണ് പ്രാസം ഒപ്പിച്ചുകൊണ്ട് അതും ആദ്യാക്ഷരപ്രാസം ശ്രദ്ധിച്ചുകൊണ്ട് കവിതകൾ രചിക്കുക എന്നുള്ളത് .ഇവിടെ ഈ കവിയിൽ എനിക്ക് കാണാൻ കഴിഞ്ഞ ഒരു പ്രധാന കാര്യം കഴിവതും ഇദ്ദേഹം തന്റെ കവിതകളിൽ ഒക്കെ ആദ്യാക്ഷരപ്രാസത്തെ ഉപയോഗിക്കാനായി ശ്രമിക്കുന്ന കാഴ്ചകളാണ് . ഇവിടെ ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു പ്രധാന പ്രശ്നം എന്നത് വാക്കുകൾ ഒപ്പിച്ചു കൊണ്ടുവരാനായി പറച്ചിലുകൾ ആയിപ്പോകും എന്നുള്ളതൊക്കെയാണ്. ഇത്തരം ചില പോരായ്മകൾ ഈ കവിതകളിലും ചിലയിടത്തൊക്കെ വ്യക്തമാക്കുന്നുണ്ട്.  അതായത് തുടങ്ങിവെച്ച സംഗതിയെ എങ്ങനെയും മുഴുമിപ്പിക്കാനുള്ള ഒരു ശ്രമവും അതിനിടയിൽ ആ രീതി തന്നെ ആ ശൈലി തന്നെ തുടർന്നുകൊണ്ട് പോകാനുള്ള ധൃതിയിൽ അല്ലെങ്കിൽ ശ്രമത്തിൽ പലപ്പോഴും കവിത പറച്ചിലുകൾ ആയോ പ്രസ്താവനകളായ അല്ലെങ്കിൽ പിരിഞ്ഞു പിരിഞ്ഞു നിൽക്കുന്ന വാക്യങ്ങൾ ആയോ ഒക്കെ മാറിപ്പോകുന്നതായിട്ട് തോന്നിയിട്ടുണ്ട്. എന്നാൽ ത്തന്നെയും മുന്നോട്ടുള്ള കവിതകളിൽ വളരെ വ്യത്യാസങ്ങളും കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ നിന്നും അവസാനത്തിലേക്ക് എത്തുമ്പോഴേക്കും കവിതകൾക്ക് കവിതയുടെ രൂപവും ഭാവവും തനിയെ കൈവരുന്നത് കാണാൻ കഴിയുന്നുണ്ട്. ഇനിയും കൂടുതൽ കവിതകൾ ഈ കവിയിൽ നിന്നും ലഭ്യമാകട്ടെ എന്ന പ്രതീക്ഷയോടെ ആശംസകൾ . ബി.ജി.എൻ വർക്കല

പ്രണയം പ്രതിജ്ഞ പ്രവാസം ....... പി. ശിവ പ്രസാദ്

പ്രണയം പ്രതിജ്ഞ പ്രവാസം (കവിതകൾ)
സമ്പാദകൻ : പി. ശിവ പ്രസാദ്
ഫേബിയൻ ബുക്സ്
വില: ₹270

കവിതകൾക്ക് ഒരു ഐകരൂപം വേണമെന്ന കാഴ്ചപ്പാട് വളരെ മുൻപ് തന്നെ കണ്ടുവരുന്ന ഒന്നാണ്. പക്ഷേ കവിതകൾ ജനിച്ച നാൾ മുതൽ രൂപാന്തരത്തിന് നിരന്തരം അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നുതന്നെയാണ്. നിരന്തരമായ പരിണാമം അല്ലെങ്കിൽ പുതുക്കൽ കൊണ്ടാണ് കവിത ഇന്നത്തെ പുതിയ തലത്തെ അടയാളപ്പെടുത്തുന്നത്. നമുക്ക് കിട്ടാവുന്ന രേഖകൾ വച്ച് പുറകോട്ടു പോകുമ്പോൾ നമ്മുടെ ഭാഷയിൽ നമുക്ക് കിട്ടുന്ന കവിതകൾ ഒക്കെയും വളരെ പഴയ ഭാഷയിൽ എഴുതപ്പെട്ട ഒന്ന് തന്നെയാണ്. അവയൊക്കെയും കാവ്യങ്ങളായി തന്നെയാണ് നിലനിൽക്കുന്നത്. പക്ഷേ എന്തുകൊണ്ടോ കവിതകൾ ഒരുകാലത്ത് സംസ്കൃത കവിതകളുടെ, സംസ്കൃത പദപ്രയോഗങ്ങളുടെ കടന്നുകയറ്റം കൊണ്ട് വരേണ്യരായ ഒരു വിഭാഗത്തിന്റെ കൈകളിൽ മാത്രം അതല്ലെങ്കിൽ  ഭാഷ അറിയുന്നവരുടെ കൈകളിൽ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നു.  എഴുതപ്പെടാത്ത ഒരുപാട് കവിതകളുണ്ട്. പാട്ട് പോലുള്ള കവിതകൾ ആയിരുന്നു ഒരുപക്ഷേ ഏറ്റവും കൂടുതൽ രചിക്കപ്പെട്ട രചിക്കപ്പെടാതെ പോയ മൺമറഞ്ഞുപോയ കവിതകൾ എന്നു തോന്നുന്നു.  പണിയെടുക്കുന്ന മനുഷ്യർ തങ്ങളുടെ പണിയുടെ ആയാസം കുറയ്ക്കാൻ ഉണ്ടാക്കിയ ഒരുപാട് പാട്ടുകൾ ഉണ്ട്. അവയൊന്നും എഴുതപ്പെട്ടിട്ടോ അടയാളപ്പെടുത്തി വെച്ചിട്ടോ ഒന്നുമില്ലാത്ത, കൈമറിഞ്ഞ് വരുമ്പോൾ രൂപാന്തരം സംഭവിച്ച ഒന്നു മാത്രമായി മറഞ്ഞു പോകുകയാണുണ്ടായത്.  

 ഇങ്ങനെയൊക്കെ നോക്കുമ്പോൾ കവിതകൾ സംഭവിക്കുന്നത് നിരന്തരമായ പരിണാമ പ്രക്രിയയിലൂടെയോ രൂപാന്തരപ്രകൃതിയുടെ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം .ഈ സംസ്കൃത കവിതകൾ ഒക്കെയും ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിന്ന കവിതകൾ ആയിരുന്നു. അതായത്, അന്ന് ഭാഷ രൂപാന്തരപ്പെടുന്ന സമയത്ത് ഭാഷാ വിദഗ്ധർ കവിതകൾ എങ്ങനെയായിരിക്കണം എഴുതപ്പെടേണ്ടതെന്നും  ചിട്ടപ്പെടുത്തേണ്ടതെന്നുമൊക്കെ ചില നിയമങ്ങൾ വെച്ചിരുന്നു. അതിൻറെ കാരണം ഒരുപക്ഷേ എല്ലാവരും കവിത എഴുതാതിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ എഴുതാൻ അറിയുന്നവർ മാത്രം എഴുതട്ടെ എന്ന് കരുതിയോ ഒക്കെ ആകണം. കാരണം ഇന്ന് വാളെടുത്തവർ ഒക്കെയും വെളിച്ചപ്പാടുകൾ തന്നെയാണ് അന്നും അതുതന്നെയായിരിക്കാം അവസ്ഥ ഉണ്ടായിരിക്കുക. അങ്ങനെ വരുമ്പോൾ നല്ലത് ചീത്ത എന്നുള്ളതാണ് തിരിച്ചറിയാൻ പറ്റാതെ പോകും എന്ന ഒരു തോന്നലിൽ നിന്നായിരിക്കണം കവിതയ്ക്ക് ചിട്ടവട്ടങ്ങളും മറ്റും രേഖപ്പെടുത്തി വയ്ക്കപ്പെട്ടത്. എ.ആർ. രാജരാജവർമ്മയുടെയും മറ്റും ഇത്തരം മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ഭാഷയിൽ പ്രചരിച്ചിരുന്നുമുണ്ട്.  സ്കൂളുകളിലും മറ്റും പഴയകാലത്ത് ഭാഷ പഠിപ്പിക്കുമ്പോൾ അതിൽ വ്യക്തമായും വൃത്തങ്ങളെക്കുറിച്ചും സന്ധികളെ കുറിച്ചും സമാസങ്ങളെ കുറിച്ചും ഗുരു ലഘു വിശേഷങ്ങളെ കുറിച്ചും ഒക്കെ വളരെ വിശദമായി പഠിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിൽ വന്ന പുതിയ നിയമങ്ങളും വിദ്യാഭ്യാസത്തിൻറെ പുതിയ തലങ്ങളും ഇവയൊക്കെ പഴയപോലെ അത്ര കാര്യമാത്ര പ്രസക്തമായി എടുക്കാത്ത ഒരു അവസ്ഥ ഉണ്ടായി. ഇങ്ങനെ വന്നപ്പോൾ പുതിയ തലമുറയ്ക്ക് ഭാഷ എന്നത് എഴുതാനും വായിക്കാനും സംസാരിക്കാനും ഒന്നാക്കി മാറുകയായിരുന്നു. അതുകൊണ്ടുതന്നെയാകണം കവിതാരചന ഒരുപാട് പേർ തയ്യാറാക്കുന്നുണ്ട്. പക്ഷേ അതിനുള്ളിൽ കവിതയുണ്ടോ എന്ന് ചോദിക്കുമ്പോൾ മാത്രമാണ് അവരും  കവിത അറിയുന്നവരും അല്ലെങ്കിൽ കവിതയെ ആസ്വദിക്കുന്നവരും തമ്മിൽ ഒരു ചർച്ചയോ ബഹളമോ ഉണ്ടാകുന്നത്. ഭാഷ അറിയുന്നവനും അറിയാത്തവനും തമ്മിലുള്ള ഒരു മത്സരം അല്ലത് ഒരു സംവാദവുമല്ല. പകരം ഭാഷ അറിയുന്നവരിൽ തന്നെ ഭാഷയെ അറിഞ്ഞവരും ഭാഷ അറിയുന്നവരും തമ്മിലുള്ള ഒരു ചർച്ചയായോ അല്ലെങ്കിൽ ഒരു വിമർശനപരമായ വായനയായാേ അതു മാറുന്നു. പുതിയ കാലത്തെ കവിതകൾ ഗദ്യ കവിതകളാണ് എന്നുള്ളതാണ് ഏറ്റവും വലിയ ഒരു മാറ്റമായി കാണുന്നത്. പദ്യത്തിൽ നിന്നും ഗദ്യത്തിലേക്ക് വരുമ്പോൾ പദ്യമായിരുന്നവ പെട്ടെന്ന് ഗദ്യമായി മാറുമ്പോൾ അവയെ എങ്ങനെ ഉൾക്കൊള്ളും പുതിയ തലമുറ എന്നതിൽ സംശയമൊന്നും വേണ്ട. കാരണം അവർക്ക് വേണ്ടതാണ് അവരെഴുതുന്നത്. പദ്യം ചൊല്ലാൻ ഒന്നും അവർക്കിന്ന് സമയമില്ല. പകരം അവർക്ക് വേണ്ടത്, പറഞ്ഞു പോകുന്ന ചൊൽക്കവിതകളാണ്. ഇവിടെ പലരും കവിതകൾ എന്ന പേരിൽ കുറിക്കുന്നത് ഒരു ചെറുകഥയോ ഒരു മിനിക്കഥയോ അല്ലെങ്കിൽ ഒരു കുറിപ്പോ എടുത്തിട്ട് വെട്ടി വെട്ടി താഴേക്കിടുകയാണ്.  അതിനെ ഒരു ഗദ്യക കവിത എന്ന രീതിയിൽ അവതരിപ്പിക്കാൻ വേണ്ടി ഒപ്പം തന്നെ കവിതകളുടെ ഈണവും താളവും മാറ്റിവെച്ചിട്ട് വെറുതെ ലളിതമായി സംഗീതം പോലെ പറഞ്ഞു പോവുകയാണെങ്കിൽ അത് ഒരു മഹത്തരമായ കവിതയായി എല്ലാവരും വായിക്കപ്പെടുകയും അല്ലെങ്കിൽ കേൾക്കുകയും ചെയ്യും.  ഇത് ഗദ്യ കവിതയുടെ ഒരു ശൈലിയും ഒരു പോരായ്മയുമാണ്.  ആ ശൈലി നല്ലത് തന്നെയാണ്. അതുകൊണ്ട് ഒരുപാട് പേർക്ക് എഴുതാനും കഴിയുന്നുണ്ട്. മനോഹരമായിട്ട് തന്നെ അത് പറഞ്ഞു പോകാനും കഴിയുന്നുണ്ട്. പക്ഷേ ഇത് പറയുന്നതിനു പോലും ഒരു കലയുണ്ട് എന്ന് പറഞ്ഞ പോലെ എഴുത്തിൽ ഒരു കവിത വേണമെന്ന വളരെ വ്യക്തമായി മനസ്സിലാക്കാത്ത ആൾക്കാർ ഇതിനെ വെറുതെ എന്തൊക്കെയോ പറഞ്ഞു പോകുന്ന ഒന്നാക്കി മാറ്റുന്നുണ്ട്. ആംഗലേയ കവിതകളെ മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പല പ്രമുഖരും അതിനെ പദാനുപദം മൊഴി മാറ്റി ഗദ്യ രീതിയിൽ എഴുതിയതിൻ്റെ ബാക്കിപത്രമാകാം ഈ കവിതകളുടെ ജനന ഹേതു എന്നു തോന്നിപ്പോകുന്നു.  "വഴിയരിക നിൽക്കുന്ന പൂച്ചയ്ക്ക്, പട്ടിക്ക് സുഖമാണോ എന്ന് ചോദിച്ചത് വളരെ വിഷമത്തോടെ കൂടിയാണ്" എന്ന് നമ്മൾ പറയുന്നതിനെ കട്ട് ചെയ്ത് കട്ട് ചെയ്ത് വെച്ചുകഴിഞ്ഞാൽ അതൊരു കവിതയാകുന്നതാണ് ആധുനിക കവിത എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ ഈ കവിതകളിൽ പലപ്പോഴും എഴുതാൻ അറിയാത്തവനും  കവിയായി അറിയപ്പെടാൻ കഴിയുകയും മഹത്വമുള്ള അല്ലെങ്കിൽ മഹാനായ കവി എന്നറിയപ്പെടാനും കഴിയുന്നവർ അണികളുടെ 'ആഹാ' കളിലുടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. 


പ്രണയം പ്രതിജ്ഞ പ്രവാസം എന്ന ഈ കവിത സമാഹാരം പ്രവാസത്തിലുള്ള 45 കവിതകളെ അടയാളപ്പെടുത്തുന്നതാണ് അഥവാ 45 കവികളെ അടയാളപ്പെടുത്തുന്നതാണ്. ഇതിൻ്റെ സമ്പാദകനും എഡിറ്ററുമായ കവി പി.ശിവപ്രസാദ്  അടക്കമുള്ള 45 പേർ ആണ് ഇതിനകത്ത് എഴുതിയിരിക്കുന്നത് .ഇത് ഒരു കുറവ് സംഖ്യയാണ്. കാരണം ഗൾഫ് മേഖലയിലെ തൊഴിലാളികളെ (തൊഴിലാളികൾ എന്ന് വിളിക്കാൻ പാടില്ല എന്നാണ് അവർ പറയുന്നത് ) പ്രവാസികൾ എന്ന് വിളിക്കണം കാരണം അവൻ ഇവിടെ തന്നെ ജീവിക്കാൻ വന്നവരാണ് തിരിച്ചു പോകില്ല എന്നാണ് നിർബന്ധം പിടിച്ചിരിക്കുന്നത്. ഓഫീസിനകത്ത് ഇരിക്കുമ്പോൾ അവർക്ക് തോന്നും ഞങ്ങൾ ഇവിടെ തന്നെയാണ് ജീവിക്കുന്നത് കൊറോണയും മറ്റും വരുമ്പോൾ അവർ ഇറങ്ങി എങ്ങനെയെങ്കിലും വീട്ടിലേക്ക് ഓടുവാനും ശ്രമിക്കും. അന്നേരം അവർ പ്രവാസി അല്ല ഗൾഫ് തൊഴിലാളി മാത്രമായിരിക്കും. എന്തായാലും അവിടെ ജോലി ചെയ്യുന്ന  മനുഷ്യരിൽ എഴുതാൻ അറിയുന്ന അല്ലെങ്കിൽ എഴുതുന്ന ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് 10 പേര് അറിയാനും ലൈക്ക് കിട്ടാനും എന്തും എഴുതാം ഒരു കുഴപ്പവുമില്ല കവിയായി അറിയപ്പെടും എന്ന ഒരു ചിന്തയിൽ എല്ലാവരും അവരുടെ വാളുകൾ കവിതകൾ കൊണ്ട് കുത്തി നിറയ്ക്കുന്നുണ്ട്. അവയിൽ എത്രയെണ്ണം കവിതയുണ്ട് എന്ന് ചോദിച്ചാൽ അറിയില്ല. കുറച്ചുപേർ ഇവിടെ ഇരുന്നുകൊണ്ട് നാട്ടിലെ കാട് മഴ പുഴ സ്കൂളിൽ പോയ ഓർമ്മ നഴ്സറിയിൽ മുള്ളിയ ഓർമ്മ തുടങ്ങിയതൊക്കെ കവിതകളാക്കി, ഓർമ്മകൾ ആക്കി എഴുത്തുകാർ ആകുമ്പോൾ ചിലർ പ്രവാസത്തിലെ അല്ലെങ്കിൽ ഗൾഫ് മേഖലയിലെ തങ്ങളുടെ ചുറ്റാകെയുള്ള ബംഗാളിയെ ബീഹാറിയെയും പാകിസ്ഥാനിയേയും ഫിലിപ്പീനിയും ഒക്കെ ഓർമ്മിച്ചുകൊണ്ട്, നോക്കിക്കൊണ്ട് അവരുടെ രീതികളെ ഹാസ്യമോ ദയനീയതയോ ഒക്കെ അടയാളപ്പെടുത്തിക്കൊണ്ട് സാഹിത്യ മേഖലയിലെ പ്രധാനികൾ ആകുന്നു.    കുബൂസ് ഇല്ലാത്ത ഒരു ഗൾഫ് സാഹിത്യം ഉണ്ടാകുകയില്ല. അത് കഴിച്ചിട്ടാണോ അവർ അത് എഴുതുന്നതെന്ന് ചോദിക്കാതിരിക്കുന്നതാകും ബുദ്ധി. ഇങ്ങനെ ഇത്തരം കവിതകളുടെ ഒരു വലിയ തിരമാല തന്നെയാണ് അവിടെ സാഹിത്യ രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ, കവിതകളിൽ പുതിയ പരീക്ഷണങ്ങളും മറ്റുകാര്യങ്ങളും ആഗോളതലമായ വിഷയങ്ങളും ഒക്കെ കടന്നുവരുന്നുണ്ട് എന്ന കാഴ്ചയെ പി.ശിവപ്രസാദ് താൻ ശേഖരിച്ച  45 കവിതകളിൽ കൂടി അവതരിപ്പിക്കുന്നു. ഇവയിൽ പ്രത്യേകിച്ച് ഇപ്പറഞ്ഞ വിഷയങ്ങളൊന്നും കടന്നു വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. നാലോ അഞ്ചോ പദ്യങ്ങൾ  ഇതിൽ വായിക്കാൻ കിട്ടും. അവയെ പദ്യങ്ങൾ എന്ന് എടുത്തു പറയാൻ കാരണം കവിതകൾ എന്ന് പറഞ്ഞാൽ മറ്റെഴുത്തുകാരെല്ലാം കൂടി ഇവിടെ ബഹളം ഉണ്ടാക്കും എന്ന് പറയാം. എന്തുകൊണ്ടവ പദ്യമെന്ന് ചോദിച്ചാൽ അവയ്ക്ക് കവിതയുടെ എല്ലാ മാനദണ്ഡങ്ങളും അടങ്ങിയ ഒരു ഫോർമാറ്റ് കാണാൻ പറ്റുന്നുണ്ട് എന്നതു തന്നെ.അവരിൽ ചിലർ ഭാഷാ അധ്യാപകരാണ് എന്നുള്ളത് തന്നെയാകാം . മറ്റുള്ള കവിതകൾ ഒക്കെയും ഗദ്യ കവിതകളാണ്. ഗദ്യ കവിതകളാണ് ചിലതൊക്കെ. ചെറു കുറിപ്പുകളെ വെട്ടി നുറുക്കി എടുത്തവയും ഉണ്ട് ചിലരുടെ രചനകൾ.  ചിലതാണെങ്കിൽ വളരെ ദീർഘമായ വായനയാണ്.  എഴുതിയിരിക്കുന്നതെന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ആധുനികതയാണെന്ന് പറഞ്ഞു അവർ തന്നെ വാൾ എടുക്കേണ്ടിവരും എന്നു മാത്രമേ പറയാൻ കഴിയൂ. ഇവയൊക്കെ വിമർശിക്കാൻ ഇരിക്കണമെങ്കിൽ ഇതിനകത്ത് എന്തെങ്കിലും ഉണ്ടായിരിക്കണം.  ഒന്നുമില്ലാത്തതിനെ എടുത്ത് വിമർശിച്ചിട്ട് ഒരു കാര്യവും ഇല്ലാത്തതിനാൽ അത്തരം കവിതകളെ ഒഴിവാക്കി പോകാൻ ആണ് ആഗ്രഹിക്കുന്നത്.  45 കവിതകളും അഥവാ 45 പേരുടെ എഴുത്തുകളും അടങ്ങിയ ഈ പുസ്തകം നല്ല രീതിയിൽ തന്നെ ചിട്ടപ്പെടുത്തി  എന്നുള്ളതും എല്ലാവരുടെയും രചനകളെ നല്ല രീതിയിൽ തന്നെ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നതും   ശിവപ്രസാദ് എന്ന കവിയുടെ കഴിവായി കാണുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് എന്ന് കരുതാൻ കാരണം കവിതയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന അപചയം എന്താണെന്ന് മനസ്സിലാക്കാനും പഠിക്കാനും കവിതയെഴുതുന്നവർക്ക് ഇത്തരം ചില പുസ്തകങ്ങൾ വളരെ നല്ല ഒരു ഉദാഹരണമാണ്. നല്ല കവിതകളും ചീത്ത കവിതകളും, അഥവാ എങ്ങനെയൊക്കെ കവിതകൾ എഴുതാം എന്നുള്ളതിനെക്കുറിച്ചും ഒക്കെ പഠനം നടത്തുന്നവർക്ക് ഒരു നല്ല പഠന ഉപാധിയാണ് ഈ പുസ്തകം എന്ന് പറയാൻ കഴിയും. കവി പി.ശിവപ്രസാദിൻ്റെ ഈ സംരംഭത്തിന് ആശംസകൾ നേരുന്നു ഒപ്പം ഇതുപോലുള്ള കൂടുതൽ അടയാളപ്പെടുത്തലുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു
സസ്നേഹം ബി.ജി.എൻ വർക്കല

Friday, January 2, 2026

വേഴാമ്പല്‍

വേഴാമ്പല്‍ 

മഴ കാത്തു കഴിയുന്ന പക്ഷിയൊന്നല്ല
കുലസ്ത്രീകള്‍ക്കൊപ്പം കൂട്ടേണ്ടവള്‍. 
ഒരു പതി, ഒരു കൂട്, ഒരു കുടുംബമെന്ന 
നരജാതി ചിന്തതന്‍ അനുയാത്രകര്‍. 

ചെറുകൂട്ടമായ് കഴിയുന്നവര്‍ നമ്മള്‍ 
ഉയരങ്ങളില്‍ മാത്രം കൂടൊരുക്കുന്നവര്‍ 
ഒരിലയനക്കം പോലും ഭയജന്യമായോര്‍
ഒരുവന്നു മാത്രമായ് ഇണയാകുവോര്‍.

അടയിരിക്കും കാലം കൂടടപ്പോര്‍ തന്‍
ഇണയാല്‍ പശിയുടെ ചൂടകറ്റോര്‍.
ഉറങ്ങുമ്പോഴാകാശ മേലാപ്പിലേക്കായ് 
തലയുയര്‍ത്തും ഞങ്ങള്‍ വേഴാമ്പലുകള്‍. 
@ബി.ജി.എന്‍ വര്‍ക്കല