എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില് വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Monday, July 31, 2023
ഒരു കഥ പറയട്ടെയിനീ ഞാന്‍
Saturday, April 13, 2019
അങ്ങ് ദൂരെയൊരു കാട്ടില്‍.....
Thursday, April 11, 2019
പ്രജാപതിയുടെ തലച്ചോർ
പ്രജാപതിയുടെ തലച്ചോർ
..........................................
ഉച്ചയൂണും കഴിഞ്ഞു പ്രജാപതിയുടെ തലച്ചോര്‍ എങ്ങനെ ഭരണം നിലനിര്‍ത്താം എന്നുള്ള തന്ത്രങ്ങള്‍ ഒന്നുകൂടി വിലയിരുത്താന്‍ വേണ്ടി തന്റെ ടാബ് എടുത്തു തുറന്നു വച്ച് വിസ്തരിച്ചു കിടന്നു വിരൽ കൊണ്ട് വരയ്ക്കാന്‍ തുടങ്ങി അതില്‍. ഓരോ തന്ത്രങ്ങള്‍ ചിന്തിക്കുമ്പോഴും തലച്ചോറിന്റെ തലച്ചോറില്‍ അതിര്‍ത്തി രാജ്യത്തിന്റെ ഓര്‍മ്മ അര്‍ശസ്സിന്റെ ചൊറിച്ചില്‍ പോലെ കയറി വന്നും പോയും ഇരുന്നു . തുടങ്ങിയപ്പോള്‍ പത്തു നാല്‍പ്പത് കാലാള്‍പ്പടയെ ചുമ്മാ കത്തിച്ചു കൊണ്ട് ആണ് പ്രചരണത്തിന്റെ തേങ്ങാ ഉടച്ചതെങ്കിലും അതങ്ങോട്ട് ഏശിയോ എന്നൊരു സംശയം. കാട്ടില്‍ കൊണ്ട് ആഗ്നേയാസ്ത്രം ഇട്ടു കുറച്ചു പറങ്കിമാവ് കത്തിച്ചെങ്കിലും അതിലെ വിളഞ്ഞു കിടന്ന കശുവണ്ടി ചുട്ടു കിട്ടിയ സന്തോഷത്തില്‍ ശത്രുക്കള്‍ വയര്‍ നിറച്ചത് കണ്ടപ്പോള്‍ തന്നെ ദഹനക്കേട് തോന്നിത്തുടങ്ങിയതാണ് . വെറുതെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഗൂഗിള്‍ മാപ്പ് എടുത്തു അംഗരാജ്യത്തിന്റെ അതിരുകള്‍ നോക്കുമ്പോള്‍ ആണ് താഴെയായി കടലില്‍ ചേര്‍ന്ന് നിറയെ പച്ച പുതച്ചു കിടക്കുന്നത് കണ്ണില്‍ പെട്ടത്. ഞെട്ടി എഴുന്നേറ്റ തലച്ചോര്‍ ഉടനെ മുഖ്യ സൈന്യാധിപനെ അടിയന്തിരമായി വിളിപ്പിച്ചു.
“എടോ നീ ഇത് കണ്ടോ... നെനക്കോക്കെ കിടന്നുറങ്ങുവാന്‍ ആണോ ശമ്പളം തരുന്നത് . ?”
കാര്യം അറിയാതെ സേനാധിപന്‍ തല ചൊറിയുകയും രഹസ്യമായി ഒരു പൊരി വിടുകയും ചെയ്തു .
“എന്താണ് പ്രഭോ ....”
“തേങ്ങ ....” ഒറ്റ ആട്ടായിരുന്നു തലച്ചോര്‍ . “ എടൊ ഇത് കണ്ടോ. ലവന്മാര്‍ തലയില്‍ നിന്നും വാലിലേക്ക് മാറി. നിനക്ക് കണ്ണ് കണ്ടുകൂടെ?
പേടിച്ചു യൂണിഫോം നനച്ചു സൈന്യാധിപന്‍ നോക്കി പിന്നെയും പിന്നെയും. എവിടെ , എന്ത് . .. എനിക്കൊരു മൈരും മനസ്സിലാകുന്നില്ല എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് . അയാള്‍ തലച്ചോറിനെ നോക്കി വിഡ്ഢിയെപ്പോലെ നിന്നു.
“എടൊ ഇത് കണ്ടോ വേഗം മിസൈലുകള്‍ ഫോക്കസ് ചെയ്യ് ഇവിടെ . ഇത് കണ്ടോ ശത്രുക്കള്‍?”
ഇങ്ങേര്‍ക്കിത് എന്തിന്റെ കേടാണ് . സ്വന്തം രാജ്യത്ത് മിസൈല്‍ വിട്ടു കളിക്കാന്‍ ഇങ്ങേര്‍ക്ക് തലക്ക് ഓളം ഉണ്ടോ.. “ പ്രഭോ അത് നമ്മുടെ തേങ്ങാപ്പറമ്പ് അല്ലേ. അവിടെ എന്തിനാണ് മിസൈല്‍?”
കണ്ണുപൊട്ടുന്ന കുറച്ചു സംകൃത തെറികള്‍ തലച്ചോര്‍ ഏ കെ ഫോര്‍ട്ടി സെവനില്‍ നിന്നെന്ന പോലെ പുറത്തേക്ക് തുപ്പി . “എടൊ ഇത് ശ്രദ്ധിക്കൂ മരക്കഴുതെ .. മുഴുവന്‍ പച്ച നിറം കണ്ടോ ...ഇത് അവരാ ശത്രുക്കള്‍ . തകര്‍ത്തുകള മൊത്തം . ഒറ്റ ഒരെണ്ണം രക്ഷപ്പെടരുത്.”
“പ്രഭോ അത് നമ്മുടെ തേങ്ങാപ്പുരയിടം ആണ് . അവിടത്തെ തെങ്ങുകള്‍ ആണ് ആ പച്ച നിറം . അത് തകര്‍ത്താല്‍ രാജ്യത്ത് അങ്ങയുടെ പ്രജകള്‍ക്ക് കൊടുക്കാന്‍ പിണ്ണാക്ക് എവിടുന്ന് കൊണ്ട് വരും . ചൈനക്കാര്‍ വലിയ തുക ഈടാക്കി ഡൂപ്ലിക്കേറ്റ് തരുന്നത് വാങ്ങിയാ ശരിയാവോ.”
തലച്ചോര്‍ കുറച്ചു നേരം ആലോചിച്ചു നിന്ന്. പിന്നെ മാപ്പ് സൂം ചെയ്യാന്‍ തുടങ്ങി . ശരിയാ അത് പച്ച നിറം..... തെങ്ങിന്റെ ഓലകള്‍ ആണ് . അമളി മനസ്സിലാക്കിയ തലച്ചോർ അമിട്ട് പൊട്ടിയ പോലൊരു ചിരി ചിരിച്ചു എന്നിട്ട് ഇങ്ങനെ പറഞ്ഞു
“നീയൊക്കെ ബുദ്ധി ഉപയോഗിക്കുന്നോ എന്നറിയാന്‍ ഞാന്‍ ഒരു ടെസ്റ്റ് നടത്തിയതാ ശരി ശരി പോയി പിണ്ണാക്ക് കലക്ക് പിള്ളേര്‍ക്ക് കൊടുക്കാന്‍ .”
സൈനാധ്യപിനെ പറഞ്ഞു വിട്ട ശേഷം തലച്ചോറ് ടാബ് അടച്ചു വച്ച് തന്റെ അമളി സ്വയം ആസ്വദിച്ചു പതിയെ മൂലക്കുരു തടവിക്കൊണ്ട് കിടന്നു . പിന്നെ നിറയെ നാളികേരങ്ങള്‍ നിറഞ്ഞ ഒരു പറമ്പില്‍ കാറ്റും കൊണ്ട് കിടക്കുന്ന സ്വപ്നം കണ്ടുറങ്ങാന്‍ തുടങ്ങി .
.....ബി.ജി.എന്‍ വര്‍ക്കല
Wednesday, December 26, 2018
അവർ അപരിചിതരായിരുന്നുവോ?
മിനിക്കഥ
.............
അവർ അപരിചിതരായിരുന്നുവോ?
........................................................
ഡിസംബർക്കുളിരിൽ മുങ്ങി രാവ് മരവിച്ചു കിടക്കുമ്പോൾ, ഒരു വാക്ക് പോലും പറയാതെ മടങ്ങിയ കുസൃതിക്കാറ്റിനെ നോക്കി പറയുവാൻ മറന്ന കവിതയുമായി ഒരാൾ... കാഴ്ചയിൽ മറയാതെ നിന്നു വേട്ടയാടുന്ന ഒരു ചിത്രമുണ്ട്. ഒരിക്കലും നീയാടരുതായിരുന്നെന്നു ഞാനാഗ്രഹിച്ചതാണത്. ഇടയ്ക്കിടെ ഇടനെഞ്ചിൽ ഇപ്പോൾ വിരുന്നു വന്നു പോകുന്ന കൊളുത്തി പിടിത്തത്തിന് എന്നോടെന്തോ പറയാനുണ്ടാകും. വേണ്ട എന്ന ഒറ്റവാക്കിൽ എനിക്കതിനെ അവഗണിക്കാനാകുന്നത് വർഷങ്ങൾ കൊണ്ടു ഞാൻ കെട്ടിയുയർത്തിയ വിശ്വാസത്തിനേറ്റ ആഘാതത്തിനാലാകണം. അങ്ങു ദൂരെ ഒരു കൊച്ചു കൂടിൽ ഒന്നുമറിയാതെ ചിലരുണ്ടല്ലോ എന്ന ചിന്തയിൽ നിന്നാകണം ഒരിക്കലും വിടപറഞ്ഞകലാൻ കഴിയാത്ത നിസ്സഹായത എന്നെ ചൂഴ്ന്ന് നില്ക്കുന്നത്. ഹേ വർഷമേ നീ കടന്നു പോകുന്നതിന് മുമ്പേ ഇത്രയും കഠിനമായ വേദന എനിക്കു നല്കിയതെന്തിനാണ്. നോവുകൾ മാത്രം പരവതാനി വിരിച്ച എന്റെ പാതയിൽ നീ നല്കിയ പുഞ്ചിരിയും വാക്കുകളും ആർക്കും അറിയില്ലെന്നു ഞാൻ കരുതുന്ന ആ നിമിഷങ്ങളും എന്നെ വേട്ടയാടുമ്പോൾ ഡിസംബറിന് ഞാനെന്ത് നല്കണം സമ്മാനമായി.
അയാളുടെ സ്റ്റാറ്റസ് കണ്ടതും ഇൻബോക്സിലവൾ ഓടിയെത്തി ചോദിച്ചു.
"നീയെന്താണിത്ര ശോകാർദ്രമായ വരികൾ എഴുതുന്നത് ?"
അവളുടെ ചോദ്യങ്ങൾക്ക് സഹതാപത്തിന്റെ വേരുകളുണ്ടായിരുന്നു.
" നോക്കു... എനിക്ക് എന്നെ തുറന്നു വയ്ക്കാൻ ഒരിടം എന്റെ അക്ഷരങ്ങൾ മാത്രമാകുന്നു. മനസ്സു തുറക്കുവാൻ ഒരു കൂട്ട് ഇല്ലാതെ പോയതാണ് എനിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം . "വേനലുകൾ മാത്രം വിരുന്നുകാരായി വന്ന ഒരു മനസ്സിനെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് ചിത്രീകരിക്കുക." അയാളുടെ വാക്കുകൾക്ക് മുന്നിൽ അവളുടെ വേരുകൾ വഴി മറന്നു നിന്നു. നിലവിളികൾക്കു ചെവി കൊടുത്തുകൊണ്ട് അവളെന്നും കവിതയുടെ കലവറ തുറന്നിരുന്നു. പ്രണയത്തിന്റെയും പ്രണയ ഭംഗങ്ങളുടെയും നിരാശയുടെയും വിരഹദുഃഖത്തിന്റെയും അടങ്ങാത്ത നോവുകൾ കൊണ്ടു കവിതകൾ പുറത്തെടുത്തു ചിരിച്ചിരുന്നവൾ. ദുഃഖത്തിന്റെ മുഖാവരണമണിഞ്ഞു , ജീവിതം അനുഭവിപ്പിച്ച വേദനകളെ പറഞ്ഞും പ്രകടിപ്പിച്ചും നിസംഗതയോടെ അവൾ അയാളെ നോക്കിനിന്നു. ഇനിയെന്ത് നിന്നോട് പറയാൻ എന്നു മനസ്സിലോർത്തു അയാൾ തിരികെ നടന്നു. അരുതെന്നൊരു വാക്ക് പ്രതീക്ഷിച്ചു കാതുകൾ അടയാതെ ശ്രദ്ധയോടെ അയാൾ പോകുന്നതും നോക്കി അവൾ അപ്പോഴും അവിടെ നില്പുണ്ടായിരുന്നു. പച്ചവെളിച്ചം തെളിയിച്ചു കൊണ്ടവിടെ.
...... ബി.ജി.എൻ വർക്കല
Monday, December 24, 2018
കാലം കണ്ണു ചിമ്മിക്കളിക്കുമ്പോൾ
"നിങ്ങളാരാണ് ?"
അവൾ ആശ്ചര്യത്തോടെ തിരക്കി.
"ഞാനാരാണ് നിങ്ങൾക്ക് ?"
വീണ്ടും ചോദ്യം ഉയർന്നു.
"നമ്മളാരാണ് ?"
ചോദ്യം തുടർച്ചയായി വന്നുകൊണ്ടിരുന്നു.
കൗതുകവും ആശങ്കയും നിറഞ്ഞ അവളുടെ മുഖത്തേക്ക് ഒരു പുഞ്ചിരി പൊഴിച്ചു കൊണ്ടു അയാൾ ഉത്തരം നല്കി. "നീ നിന്നോട് തന്നെ തിരയുക. ഉത്തരം കണ്ടെത്തും വരെ നീ തിരയുക. ഒരു വേള നീ തോറ്റുപോയാൽ ഞാനുത്തരം നല്കാം."
നിരാശകൊണ്ടു കൂമ്പിയ മിഴികളുമായി അവൾ മുഖം താഴ്ത്തി. വെളിച്ചത്തിന്റെ ഒരു ചെറിയ പൊട്ട് അവളുടെ മിഴിക്കോണിൽ ഒട്ടിട തങ്ങി നിന്ന ശേഷം തറയിൽ വീണു ചിതറി.
"കണ്ണാ ..... ഒന്നു പറയ് ."
അവൾ കെഞ്ചിപ്പറഞ്ഞു. അനുഭവങ്ങളുടെ തീവേരുകൾ ചികഞ്ഞു ഇനിയും തിരികെ യാത്ര വയ്യ എന്നു പറയാതെ പറയുന്ന അവളെ നോക്കി അവൻ വീണ്ടും ചിരിച്ചു. പിന്നെ അവളുടെ വിരൽത്തുമ്പിൽ ഒന്നു തൊട്ടു. പൊടുന്നനെ അവളെ ചൂഴ്ന്നൊരു കാറ്റു വീശി. ചുറ്റും നരച്ച പകൽ കൊഴിഞ്ഞു വീണ പോലെ. പ്രാക്തനമായ ഏതോ ഒരു കാലത്തിന്റെ സുതാര്യമായ ഒരു സന്ധ്യാനേരം മുന്നിൽ വന്നു. ഹംപിയിലെ കരിങ്കൽ സ്തൂപങ്ങളിൽ നിന്നും ചുവന്ന കിരണങ്ങൾ പ്രതിഫലിക്കുന്നതും ഇടിഞ്ഞു പൊളിഞ്ഞ ഒരൊറ്റ ക്കൽ മണ്ഡപത്തിൽ നിഴലുകൾ പോലെ രണ്ടു പേർ മുഖാമുഖം നോക്കിയിരിക്കുന്നതുമവൾ കണ്ടു. അതിലെ പുരാതനമായ ഏതോ കാലത്തെ വേഷവിധാനത്തിലെ സ്ത്രീരൂപത്തിന് തന്റെ ഛായ കണ്ടെത്തിയ അവൾ ഞെട്ടലോടെ തനിക്കരികിലിരിക്കുന്ന ആളെ നോക്കുമ്പോഴേക്കും അയാൾ അവളിൽ നിന്നും കൈ എടുത്തു കഴിഞ്ഞിരുന്നു.
" കണ്ണാ.... നീ ആരാണ്....? "
ചോദ്യങ്ങൾക്കു ഉത്തരം മറു ചോദ്യങ്ങൾ ആണെന്നു മെല്ലെ പറഞ്ഞു കൊണ്ടയാൾ അസ്തമയ സൂര്യന് നേർക്ക് നടന്നു തുടങ്ങി. തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ . ആ ചുണ്ടിൽ ഒരു നിഗൂഢമായ പുഞ്ചിരി ഉണ്ടായിരുന്നത് സൂര്യൻ ഒപ്പിയെടുത്തു കടലിൽ മറഞ്ഞു. ഇരുളിൽ നടന്നകലുന്ന അയാളെ നോക്കി മറ്റൊരു കൽ പ്രതിമ പോലെ അവൾ നിന്നു. അവൾക്കു ചുറ്റും തണുത്ത കാറ്റിന്റെ കൈകൾ നിരന്നു തുടങ്ങിയതറിയാതെ.....
...... ബി.ജി.എൻ വർക്കല
Saturday, March 24, 2018
കണ്ടു മറന്ന സ്വപ്നം
കണ്ടു മറന്ന സ്വപ്നം
...................................
അത് ഒരു മനോഹരമായ രാവായിരുന്നു .!
ഇരുളിന്റെ ചാരുത മുഴുവൻ നിലാവു കടം കൊടുത്ത ഒരു രാവ്.
ചുറ്റും ഇളം കാറ്റിന്റെ തണുത്ത വിരലുകൾ ഓടി നടന്നു സ്പർശിക്കുന്ന സുന്ദര രാവ്.
ഓർമ്മകളുടെ കുടമണി കിലുക്കം പോലെ നോട്ടിഫിക്കേഷൻ വിൻഡോ തുറന്നു വരുന്ന എന്റെ സന്ദേശങ്ങൾക്ക് മാമ്പൂവിന്റെ മാദക ഗന്ധമുണ്ട്.. നോക്കൂ ഞാനൊറ്റയ്ക്കാണിപ്പോൾ. എനിക്കു ഫണം വിടർത്തിയാടുന്ന ഒരു നാഗമാകണം. ആർത്തവത്തിന്റെയീ ആറാം നാളിൽ എന്നിലാകെ പൊട്ടി വിടരുന്ന ഉന്മാദത്തിൽ ഞാൻ അസ്വസ്ഥയാകുകയാണ്. സമയം എത്രയിരുട്ടിയിരിക്കുന്നു. താഴെ എന്റെ കിടക്കയിൽ മദ്യത്തിന്റെ പുളിച്ച ഗന്ധത്തിൽ മയങ്ങിക്കിടക്കുന്ന മാംസപിണ്ഡത്തിനു അതു മനസ്സിലാകണമെന്നില്ല. നിന്റെ കണ്ണുകളിലെ സൂചിമുനത്തിളക്കത്തിൽ എനിക്കു മതി മറന്നൊന്നു പെയ്ത് തീരണം. കൗതുകത്തിന്റെ കുന്നിക്കുരുക്കൾ എണ്ണി നീ കണ്ടിരിക്കുക. നിശബ്ദതയുടെ നീല വെളിച്ചത്തിലൂടെ ഞാൻ എന്റെ നടനം തുടങ്ങട്ടെ. സാരിയുടെ ബന്ധനത്തിൽ നിന്നകന്ന് ഒരു രവിവർമ്മ ചിത്രത്തിലെന്ന പോലെ പാവാടയും ബ്ലൗസും നല്കുന്ന നയന ചാരുതയ്ക്ക് വെളിച്ചം പാടില്ല. ഞാനീ മെഴുകുതിരി കൊളുത്തി വയ്ക്കട്ടെ. നോക്കൂ ഈ നിഴൽ വെളിച്ചത്തിൽ ഇടതു വശം ചരിഞ്ഞിരുന്നു ഒരു കാൽ മടക്കി നിന്നെ തിരിഞ്ഞു നോക്കി ഇരിക്കുന്ന എന്നെ നീ ഇഷ്ടപ്പെടുന്നുണ്ടോ. കാലം ഉടവു നല്കാത്ത മുലകൾക്ക് ബ്ലൗസ് നല്കുന്ന സംരക്ഷണം നിന്റെ ക്ഷമയെ പരീക്ഷിക്കും പോലെ ഉയർന്നു നില്ക്കുന്നു അല്ലേ. മേദസ്സു കൂടുതൽ ഉപദ്രവിക്കാത്ത അരക്കെട്ടും വയർ മടക്കിൽ ഒതുങ്ങിക്കൂടിയ പൊക്കിൾ കാഴ്ചയും നീ എന്നും ഇഷ്ടപ്പെട്ടിരുന്ന കാഴ്ചകൾ അല്ലേ. ഭംഗിയുള്ള തുടയുടെ വടിവ് പാവാടയുടെ സ്നിഗ്ധതയിൽ എത്ര ഒതുങ്ങിക്കിടക്കുന്നുവല്ലേ. പുറം നിറഞ്ഞു കിടക്കുന്ന അഴിഞ്ഞുലഞ്ഞ മുടിയും അല്പം ചരിഞ്ഞ എന്റെ നോട്ടവും നിനക്കു പറന്നു വരാൻ തോന്നിക്കുന്നു എന്നറിയുന്നു ഞാൻ.
ശ്ശോ എത്ര പെട്ടെന്നാ അലാറം ശബ്ദിച്ചതും ഉറക്കം മുറിഞ്ഞതും . മോർണിംഗ് ഇറക്ഷന്റെ ബുദ്ധിമുട്ടു മറച്ചു എഴുന്നേറ്റിരിക്കുമ്പോൾ പാതി മുറിഞ്ഞ സ്വപ്നത്തിന്റെ ലഹരിയിലായിരുന്നു ഞാൻ. വേഗം തന്നെ മൊബൈൽ എടുത്തു സീക്രട്ട് ഫോൾഡർ തുറന്നു. ദേ സ്വപ്നത്തിൽ കണ്ട അതേ ഭാവത്തിൽ അവൾ. വെള്ളപ്പുള്ളി ബ്ലൗസും ഇളം റോസ് പാവാടയുമുടുത്തു കിടക്കയിൽ അതേ പോസിലിരിക്കുന്നു. വേണ്ട , വിളിക്കണ്ട. നമുക്കിടയിലിനി അങ്ങനൊന്നില്ലല്ലോ .........
ബി.ജി.എൻ വർക്കല
Friday, February 9, 2018
ഏകാന്തതയിലെ അന്തേവാസികള്‍
-----------------------------------------
ഏകാന്തത ഒരു സാമ്രാജ്യമാണ് . അവിടെ നീയും ഞാനും ഓരോ അന്തേവാസികള്‍ മാത്രം . നാമിരുവരും ഒരേ ലോകത്തിലെ ഒരേ കനലിലൂടെ സഞ്ചരിക്കുമ്പോഴും നീ മാത്രമെന്തേ അകന്നു നില്‍ക്കുന്നു . നമുക്കൊന്നിച്ച് സഞ്ചരിക്കാം .....
വരുംകാലത്തിനു കഥകള്‍ പറയാന്‍ വേണ്ടിയെങ്കിലും ഒരു യാത്ര നമുക്കൊരുമിച്ചു സഞ്ചരിക്കാം .
നീ കരുതുന്നതൊക്കെയും വെറുതെയാണ് എന്നറിയുക .
നീ സ്വന്തമെന്നു കരുതുന്നതൊന്നും നിന്റെ സ്വന്തമേ അല്ല എന്നതും .
നീ പ്രണയിക്കുന്നു എന്ന് കരുതുന്നത് വെറുതെയാണ് . നീ സ്നേഹിക്കുന്നതെയുള്ളൂ . ശരീരം കൊണ്ടുള്ള സ്നേഹം, ആത്മാര്‍ഥത കൊണ്ടുള്ള സഹതാപം . എത്രയോ കാലം കൊണ്ട് നീ ആര്‍ജ്ജിച്ച സ്നേഹം . നിരാസത്തിന്റെ കയ്പ്പ്നീര്‍ കുടിച്ച ദിനരാത്രങ്ങളില്‍ , നിന്റെ ഏകാന്തതകളില്‍ , നീ കരഞ്ഞു തീര്‍ത്ത രാത്രികളില്‍ നിന്നും നീ പെറുക്കിയെടുത്ത ചിന്തയാണ് സ്നേഹിക്കാം എന്നത് . നീ ഇന്നഭിനയിക്കുകയാണ്. നിന്റെ അഭിനയത്തിന് മറ്റൊരു ഉദാഹരണം ആണ് നിന്റെ പ്രണയവും . ഒരേ സമയം ഒരാളെ സ്നേഹിക്കുകയും മറ്റൊരാളെ കാമിക്കുകയും ചെയ്യുമ്പോഴും നീ അതിനെ രണ്ടിനെയും പ്രണയം എന്ന് വിളിക്കുകയാണ് .
സദാചാരത്തിന്റെ മുള്‍പ്പടര്‍പ്പുകളില്‍ കിടന്നു നീ ശ്വാസം മുട്ടുകയാണ് . അപ്പോഴും നീ സ്വാതന്ത്ര്യം അല്ല കൊതിക്കുന്നതു .
രണ്ടു വള്ളത്തില്‍ കാല്‍ വച്ചുള്ള നിന്റെ സഞ്ചാരത്തില്‍ ആരോട് നീ പ്രതിപത്തി പുലര്‍ത്തുക .
ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നത് ഒന്നിച്ചു സഞ്ചരിക്കാന്‍ ആണ് . ശരീരം കൊണ്ടല്ല . സാമീപ്യം കൊണ്ട് മാത്രം . മനസ്സുകള്‍ കൊണ്ട് മാത്രം . നിനക്കതിനെ ഒരു പേരും ഇട്ടു വിളിക്കാന്‍ കഴിയില്ല . പ്രണയം , സ്നേഹം , കാമം ഒന്നും അതില്‍ നിനക്ക് ചേര്‍ക്കാന്‍ കഴിയില്ല കാരണം ഞാന്‍ നിന്നെ പ്രണയിക്കുന്നില്ല , സ്നേഹിക്കുന്നില്ല , കാമിക്കുന്നില്ല . മനസ്സിലാക്കുന്നു . അറിയുന്നു. കണ്ണുകള്‍ നോക്കി നിന്റെ മനസ്സും ശരീരവും വായിച്ചവന്‍ ഞാന്‍ . നിന്നെ അറിയാനൊന്നും ബാക്കിയില്ലാത്തവന്‍ . അടയാളങ്ങള്‍ പോലും മനക്കണ്ണാല്‍ കണ്ടെടുത്തവന്‍ . എങ്കിലും നാം ജീവിക്കുന്ന ഏകാന്തത എന്ന ഒറ്റ സാമ്രാജ്യത്തില്‍ എന്തിനായാണ് നാം വെവ്വേറെ സഞ്ചരിക്കുന്നത് . ...?
...ബി.ജി.എന്‍ വര്‍ക്കല
Saturday, September 9, 2017
ഇരു ലോകങ്ങളിൽ അവർ. ..
അവൾക്ക് മഴ ഇഷ്ടമായിരുന്നു.
ഒരിക്കൽ ,ഒരു മഴയുള്ള രാത്രിയുടെ മധ്യത്തിൽ അവൾ അവനെ വിളിച്ചു.
ഒരു വീഡിയാ കോളിനു ഇരുപുറവും അവർ ചിരിയോടെ ഉറക്കമിളച്ചിരുന്നു.
"നിനക്ക് മഴ കാണണ്ടേ."
ഇടയ്ക്കവൾ ചോദിച്ചു. ...
മരുഭൂമിയുടെ ചൂടിലിരുന്നു അവൻ വേണം എന്നു പറയാതിരിക്കുന്നതെങ്ങനെ.
ജാലക വാതിലുകൾ തുറന്നിട്ടു അവൾ മഴ കാട്ടിത്തന്നു. മഴയുടെ ശബ്ദം അവൻ ആസ്വദിക്കുകയായിരുന്നു അവൾ മഴയെ വരവേൽക്കാൻ കഴിച്ചിരുന്ന, വിസ്കിയുടെ ലഹരിപ്പൂക്കൾ ഉന്മത്തയാക്കിയപ്പോൾ ജാലകത്തിനു മുന്നിൽ നിന്നവൾ തന്റെ ഷർട്ടിന്റെ ബട്ടണുകൾ വലിച്ചഴിച്ചു. നഗ്നമായ മാറിലും മുഖത്തും മഴനൂലുകൾ ഇക്കിളിയിടുമ്പോൾ അവൾ ഒരു കൊച്ചു കുട്ടിയെ പോലെ ചിരിക്കുന്നുണ്ടായിരുന്നു. കുളിർന്ന ദേഹവുമായി അവൾ തിരിച്ചു വന്നു. കിടക്കയിൽ വച്ച ലാപ് ടോപ്പിന്റെ അരണ്ട വെളിച്ചത്തിൽ, നനഞ്ഞു കുതിർന്നൊരു രതി ശില്പം പോലെ ലഹരി മയങ്ങുന്ന കണ്ണുകളുമായി അവൾ ഇരുന്നു. നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങിയ മഴവെള്ളം ചുണ്ടുകൾ തഴുകി മെല്ലെ പ്രായം ഇടിച്ചുതാഴ്ത്തിയ മുലകൾക്കിടയിലൂടെ പുക്കിൾച്ചുഴിയിൽ നിറഞ്ഞു അരക്കെട്ടിലെവിടെയോ മറയുന്ന കാഴ്ച ഒരു വെള്ളിനാരു പോലെ തോന്നിച്ചു . മയങ്ങിയ മിഴികൾ വലിച്ചു തുറന്നു അവൾ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. തണുപ്പു കൊണ്ടവളുടെ മുലഞെട്ടുകൾ എഴുന്നു നില്ക്കുന്നുണ്ടായിരുന്നു. കവിളിൽ ഇടം കൈ താങ്ങി അവളെ കേട്ടും കണ്ടും ഒരു പുഞ്ചിരിയോടെ അവനിരുന്നു. മുന്നിൽ.
ഉച്ചത്തിൽ ഹോൺ മുഴക്കി ഏതോ ട്രെയിൻ പോകുന്ന ശബ്ദം കേൾക്കുന്നു . അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് അവൾ കിടക്കയിൽ കമിഴ്ന്നു കിടന്നു. കൈകൾ രണ്ടും വളച്ചു തലയിണ പോലാക്കി മുഖം അതിൽ ചരിച്ചു വച്ചു അവനെ നോക്കി കിടന്നവൾ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു. കിടക്കയിൽ അമർന്നു വശത്തേക്ക് തള്ളിയിരിക്കുന്ന മാറിടവും ഉയർന്ന നിതംബവും നഗ്നമായ മുതുകും നിഴൽ വെളിച്ചത്തിൽ ശില്പഭംഗിയാർന്ന ചിത്രം വരച്ചിട്ടതു പോലെ തോന്നിച്ചു . മയങ്ങിപ്പോകുന്ന മിഴികൾ രണ്ടു മൂന്നു വട്ടം വലിച്ചു തുറന്നു അവൾ അവനെ നോക്കി. പിന്നെ എപ്പോഴോ അവൾ ഗാഢനിദ്രയിലേക്കമർന്നു. ഉറക്കത്തിൽ, അവളുടെ ചുണ്ടുകൾ മെല്ലെ പിളർന്നു വന്നു. നിഷ്കളങ്കമായ നിസ്സഹായനായ മനുഷ്യനെ കാണണമെങ്കിൽ അവൻ ഉറങ്ങുമ്പോൾ നോക്കണം എന്നത് എത്ര സത്യമാണ്. രാത്രി വളരെ വളർന്നു. പുലർകാല കോഴിയുടെ ശബ്ദം എവിടെയോ കേൾക്കാം. ഒരു അലർച്ച പോലെ ട്രെയിൻ ഹോൺ മുഴക്കി കടന്നു പോയതും അവൾ കണ്ണു തുറന്നു. ലാപ്പിന്റെ വെളിച്ചം കണ്ണുകളെ പുളിപ്പിച്ചു. അവൾ പണിപ്പെട്ടു കണ്ണുകൾ തുറന്നു നോക്കി. തന്നെത്തന്നെ നോക്കിയിരിക്കുന്ന അവനെ കണ്ടവൾ അത്ഭുതപ്പെട്ടു. ഇത്രയും നേരം തനിക്കു കാവലിരിക്കുകയായിരുന്നവൻ ,എന്ന തിരിച്ചറിവിൽ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് അരയ്ക്ക് മേലേക്ക് താൻ നഗ്നയാണെന്നവൾ തിരിച്ചറിയുന്നത്. ലജ്ജയോടെ പുതപ്പു വലിച്ചെടുത്തു മൂടിക്കൊണ്ട് അവൾ കാൾ കട്ട് ചെയ്തു.
ഒരു നനുത്ത ചിരിയോടെ അവൻ ഉറക്കത്തിലേക്ക് നടന്നു കയറി. ഉറക്കം നഷ്ടമായ അവൾ നഖം കടിച്ചു കൊണ്ടു മോണിറ്ററിലേക്ക് നോക്കിയിരിക്കുകയായിരുന്നു മറുപുറത്തപ്പോൾ ...
.... ബി.ജി.എൻ വർക്കല
Sunday, May 1, 2016
ഒരു കവിത ജനിക്കുന്നു .
Wednesday, December 16, 2015
മാലാഖയുടെ മുഖം
ഏറെ നേരം തിരക്കില്‍ കാത്തു നിന്നാണ് ഒടുവില്‍ അയാളുടെ നമ്പര്‍ വന്നത് . വേറെ ഒന്നുമല്ല ഡോക്ടറെ കാണാന്‍ തന്നെ . ജോലി കഴിഞ്ഞു വന്ന ഉടനെ ആശുപത്രിയിലേയ്ക്ക് പോയതാണ്. രണ്ടായിരുന്നു വിഷയം ഒന്ന് അടുത്തിടയായി അലട്ടുന്ന തലവേദന ഒപ്പം യാദൃശ്ചികമായി കൈയ്യില്‍ ഉണ്ടായ ഒരു പൊള്ളല്‍ . ഡോക്ടര്‍ ബി പി പരിശോധിച്ച് "കുഴപ്പം ഒന്നുമില്ല കാഴ്ച്ചയുടെ പ്രശ്നം ആകാം . കണ്ണൊന്നു പരിശോധിക്കുക" എന്ന്‍ പറഞ്ഞു . അത് കഴിഞ്ഞപ്പോഴാണ് ഡോക്ടറെ കൈ കാണിച്ചു കൊടുത്തത് . തീക്കൊള്ളി കൊണ്ട് കുത്തേറ്റ പോലെ ഡോക്ടര്‍ ഒരു ശബ്ദം പുറപ്പെടുവിച്ചു എന്നിട്ട് "എന്ത് പറ്റി"? എന്ന് അന്വേഷിച്ചു. അയാള്‍ ഒരു ചെറിയ ചിരിയോടെ പറഞ്ഞു "അത് ഡോക്ടര്‍ ഞാന്‍ ഒരു ചായ ഇട്ടതാ" . "ശരി സിസ്റ്ററോട് പറയൂ ഡ്രസ്സ് ചെയ്തു തരും . പനി വരാതെ ഇരിക്കാന്‍ ആന്റി ബയോട്ടിക്ക് എഴുതാം . വേദന ഇല്ലല്ലോ ല്ലേ" . "ഇല്ല ഡോക്ടറെ" . "ശരി" എന്നു പറഞ്ഞു ഡോക്ടര്‍ കുറിപ്പെഴുതി അയാളെ പറഞ്ഞയച്ചു .
ഡ്രസ്സിംഗ് റൂമിന് മുന്നിലെ കസേരകളില്‍ ഒന്നില്‍ അയാള്‍ ഇരുപ്പുറപ്പിച്ചു . അകത്തു പാതി ചാരിയ വാതിലില്‍ കൂടി നഴ്സ് കൊച്ചിന്റെ ഓട്ടവും സംസാരവും കാണാമായിരുന്നു . ഒരു പാകിസ്ഥാനി തിരുനെറ്റി പൊട്ടിച്ചു വന്നിരിക്കുന്നുണ്ട് അയാളെ ഡ്രസ്സ് ചെയ്യുക ആണ് ആ നഴ്സ് . ഹിന്ദി പോലും നേരെ പറയാന്‍ അറിയാത്ത ആ മനുഷ്യനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ട് തന്റെ ജോലി ചെയ്യുന്നത് ശ്രദ്ധിച്ചു അയാള്‍ അവിടെ മറ്റുള്ളവര്‍ക്കൊപ്പം തന്റെ ഊഴവും കാത്തിരുന്നു . ഒടുവില്‍ തന്റെ പേര് വിളിച്ചു അയാള്‍ അകത്തേക്ക് ചെന്നു .
"എന്താണ് കൈക്ക്" എന്ന് പറഞ്ഞു കയ്യിലേക്ക് നോക്കിയതും "ദൈവമേ" എന്ന കൊച്ചു വിളിച്ചതും ഒരുപോലെ . "ചേട്ടന്‍ ആ ബെഡ്ഡില്‍ കയറി കിടക്കു . ഞാന്‍ ആദ്യം ഈ ചെറിയ പണികള്‍ തീര്‍ക്കട്ടെ" എന്നായി അവള്‍ . അയാള്‍ "ശരി" എന്ന് പറഞ്ഞു ബെഡ്ഡില്‍ കയറി കിടന്നു . "ചേട്ടാ കാലൊന്നു ഒതുക്കി വച്ചാല്‍ ഈ ഫയലുകള്‍ ഞാന്‍ ഒന്ന് വച്ചേനെ" എന്ന നഴ്സ് കൊച്ചിന്റെ അപേക്ഷയെ തുടര്‍ന്ന് അയാള്‍ കാല്‍ ഒതുക്കി വച്ച് ബെഡ്ഡില്‍ മലര്‍ന്നു കിടന്നു ആ പെണ്‍കുട്ടിയുടെ ചലനങ്ങള്‍ വീക്ഷിച്ചു . വളരെ ചടുലമായി ഓരോ രോഗിയോടും വളരെ ദയയോടും സ്നേഹത്തോടും അവള്‍ പെരുമാറുന്നത് കാണുമ്പോള്‍ കണ്ടു വന്നിരുന്ന മാലാഖക്കുഞ്ഞുങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും വളരെ വേറിട്ട് കണ്ടു . മനസ്സില്‍ കൌതുകം വളര്‍ന്നു . മൂന്നു പേര്‍ വന്നത് ഇന്‍ജക്ഷന്‍ എടുക്കാന്‍ ആയിരുന്നു . ഒരാളിനോടു ഹിന്ദിയില്‍ അടുത്ത ആളിനോട് ഇംഗ്ലീഷില്‍ അടുത്ത ആളിനോട് മലയാളത്തില്‍ ഒരേ കാര്യം പറയുന്നുണ്ടായിരുന്നു . "കമിഴ്ന്നു കിടക്കൂ ഇന്‍ജക്ഷന്‍ എടുക്കട്ടെ . ഇനി ശ്വാസം വലിച്ചു എടുത്തു ഉള്ളില്‍ നിര്‍ത്തി അല്പമായി പുറത്തേക്കു വിടൂ . ഉം കഴിഞ്ഞു വേദനിച്ചോ . നന്നായി തിരുമ്മുക പിന്നെ നന്നായി ഭക്ഷണം കഴിക്കണം നാളെവരെ വേദന ഉണ്ടാകും . ശക്തമായ വേദന വരികയാണെങ്കില്‍ ഐസ് കഷണം വയ്ക്കണം" എന്ന് പറഞ്ഞു മൂന്നാളേം വിട്ടു . അപ്പോള്‍ അടുത്ത ബെഡ്ഡില്‍ ഡ്രിപ്പ് ഇട്ടുകിടന്ന പാകിസ്ഥാനി വിളിച്ചു "മാഡം എനിക്ക് തലവേദന നന്നായി എടുക്കുന്നു" എന്ന് പറഞ്ഞു . "ഭായ് സാബ് ഈ ഡ്രിപ്പ് കഴിയും വരെ സഹിക്കണം അല്ലാതെ വേറെ വഴിയില്ല" എന്ന് പറഞ്ഞു തിരിഞ്ഞിട്ടു എന്നോട് "കാലത്ത് മുതല്‍ ഒന്നും കഴിക്കാതെ ഇരുന്നിട്ട് ഇപ്പൊ മരുന്നു നേരെ കൊടുത്താല്‍ താങ്ങത്തില്ലഅതാ ഡ്രിപ് ഇട്ടു കിടത്തിയിരിക്കുന്നത് ". അപ്പോഴേക്കും അടുത്ത ആളിനെ വിളിച്ചു എന്നിട്ട് അയാളെ നോക്കി "ചേട്ടാ ഇതോടെ തീരും പിന്നെ ചേട്ടനെ നോക്കാം" എന്നും പറഞ്ഞു തിരിഞ്ഞു . അടുത്തത് ആയി വന്നത് ഒരു ചെക്കന്‍ ആയിരുന്നു . "ഇത് രണ്ടാമത്തെ ഇന്‍ജെക്ഷന്‍ അല്ലെ ഇന്നത്തേത് "എന്നവനോട് ചോദിച്ചു "അല്ല മൂന്നു" . "ആണോ നന്നായി . നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ" . "ഉം ഉണ്ട് "എന്നവന്റെ മറുപടി കേട്ട ഉടനെ "മെലിഞ്ഞിരുന്നാല്‍ അങ്ങന" എന്നും പറഞ്ഞു ബെഡ്ഡില്‍ കയറി കിടക്കാന്‍ പറഞ്ഞു . കൈ പിടിച്ചു ഞരമ്പ് നോക്കി "എടാ നീ കൈ മുറുക്കെ പിടി" എന്നുള്ള അപേക്ഷ കേട്ടാല്‍ വളരെ അടുത്ത ആരോടോ ആണെന്ന് തോന്നും .ഒടുവില്‍ അവന്റെ മെല്ലിച്ച കൈയ്യില്‍ കിട്ടിയ ഞരമ്പിലെക്ക് സൂചി കയറ്റി "നോവില്ല കേട്ടോ" എന്ന് പറഞ്ഞു ഇന്‍ജക്ഷന്‍ എടുത്തു .
അത് കഴിഞ്ഞു അയാളോട് പറഞ്ഞു "ചേട്ടാ സോറി കേട്ടോ ഞാന്‍ ഒരാള്‍ എല്ലാം നോക്കണ്ടേ . മറ്റൊരാള്‍ അപ്പുറത്തും തിരക്കില്‍ ആണ്" . അയാള്‍ ചോദിച്ചു "അപ്പോള്‍ എട്ടു മണിക്കൂര്‍ ആണോ അതോ പന്ത്രണ്ടു മണിക്കൂര്‍ ആണോ ഡ്യൂട്ടി" . "എട്ടു മണിക്കൂര്‍ ആണ് എട്ടര ആകുമ്പോള്‍ ഞാന്‍ കണ്ണും പൂട്ടി അങ്ങ് പോകും പിന്നല്ല" .എന്നും പറഞ്ഞു അവള്‍ അയാളുടെ കൈ പിടിച്ചു ടിഷ്യൂ പേപ്പറിന് മുകളില്‍ വച്ച് ."ഇതെങ്ങനെ പറ്റിയതാ ചേട്ടാ" . "അതോ അത് ചായ ഉണ്ടാക്കിയതാ വെള്ളം ഗ്ലാസ്സില്‍ ഒഴിച്ചപ്പോള്‍ തെന്നി കൈയ്യില്‍ വീണു" . "ഉം നന്നായി ഇങ്ങനെ തന്നെ ചായ ഉണ്ടാക്കണം . എന്നിട്ട് വേദന ഉണ്ടോ ?" "ഹേയ് ഇല്ല ഇന്നലെ മുതല്‍ കൊണ്ട് നടക്കുവാ ഇപ്പൊ തോന്നി ഒന്ന് കാണിക്കാം എന്ന് ". "അത് തന്നെ നല്ലൊരു കൈ ഈ പരുവം ആക്കിയപ്പോള്‍ സമാധാനം ആയില്ലേ . ഇനി ശ്രദ്ധിക്കണം കേട്ടോ" എന്നും പറഞ്ഞു അവള്‍ സിറിഞ്ച് എടുത്തു പൊള്ളല്‍ കുമളിച്ചു ഇരിക്കുന്നതില്‍ കുത്തി അതിന്റെ നീര് എടുത്തു തുടങ്ങി . അങ്ങോട്ട് നോക്കിയപ്പോള്‍ "വേണ്ട ഇങ്ങോട്ട് നോക്കണ്ട വേദനിച്ചാല്‍ പറഞ്ഞാല്‍ മതി"എന്ന് പറഞ്ഞു അവള്‍ പണി തുടങ്ങി . അയാള്‍ ചോദിച്ചു "നാട്ടില്‍ എവിടയാ?" . "ഞാന്‍ വയനാട് , ഭര്‍ത്താവ് എറണാകുളം , ഇപ്പോള്‍ ഞങ്ങള്‍ താമസം ആലുവ" . "ഇവിടെ കുറെ നാള്‍ ആയോ?" "ഉം...". അപ്പോള്‍ മറ്റൊരു നഴ്സ് വന്നു . "ഡീ നിന്നോട് എട്ടര വരെ നില്‍ക്കണം എന്ന് പറഞ്ഞു കേട്ടോ ഓവര്‍ടൈം" . "അയ്യോ അതെയോ ശരി നീ ഒരു കാര്യം ചെയ്യോ ഈ പേഷ്യന്റിനെ ഒന്ന് നോക്കാമോ" ഒരു ചെറിയ കേസ് ആണെന്ന് പറഞ്ഞു മറ്റൊരു കേസ് അവള്‍ക്കു കൊടുത്തു അയാള്‍ക്ക് നേരെ തിരിഞ്ഞു ചിരിച്ചു . "ശ്ശൊ വിളിച്ചു പറഞ്ഞില്ല ഇനി ചെന്നിട്ടു വേണം ഫുഡ് ഉണ്ടാക്കാന്‍" എന്നും പറഞ്ഞു അവള്‍ വീണ്ടും മുറിവില്‍ മരുന്ന് പുരട്ടി തുടങ്ങി . "ചേട്ടാ ഒരു കാര്യം ചെയ്യണം പയറു വാങ്ങി വെള്ളത്തില്‍ ഇട്ടു വച്ച് അത് മുളപ്പിച്ചു കഴിക്കണം രാവിലെ കേട്ടോ അതില്‍ ഹൈ പ്രോട്ടീന്‍ ആണ് തൊലിയുടെ നിറം തിരികെ കിട്ടും പിന്നെ ഒരുപാട് വെള്ളവും കുടിക്കണം" . "അതെയോ പക്ഷെ എനിക്ക് യൂറിക്ക് ആസിഡ് ഉള്ളതാ അപ്പോള്‍ പയര്‍ ശരിയാവോ" . "അത് ശരി എന്നാല്‍ വേണ്ട . എന്നാല്‍ ഓറഞ്ചു കഴിക്കു കേട്ടോ നിറം കിട്ടട്ടെ" . "ഇനി എന്തിനാ അത് വരുമ്പോലെ വരട്ടെ" . "അതുശരി പറഞ്ഞാല്‍ കേള്‍ക്കാത്ത ഇനം ആണല്ലേ . അതിരിക്കട്ടെ ചേട്ടന് യൂറിക്ക് ആസിഡ് എന്തെ വെള്ളം അടിയും ഉണ്ടോ" . "ഹേയ് ഇല്ല തോന്നിയ ഭക്ഷണം ഒക്കെ അല്ലെ അതാകാം" . "ഉം ശ്രദ്ധിക്കണം കേട്ടോ . ശരി ഇനി എഴുന്നെട്ടോളൂ . ഈ ക്രീം വാങ്ങി പുരട്ടണം ഗുളികയും കഴിക്കണം . നാളെ വാ ഒന്നൂടെ ഡ്രസ്സ് ചെയ്തു തരാം . കേട്ടോ" . അയാള്‍ പതിയെ ആശുപത്രിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു . മനസ്സില്‍ ആ മാലാഖ കുട്ടിയുടെ സ്നേഹവും സംസാരവും പെരുമാറ്റവും നിറഞ്ഞു നിന്ന് . ഇത്തരം മാലാഖമാര്‍ ഉണ്ട് എങ്കില്‍ എത്ര വലിയ അസുഖവും പെട്ടെന്ന് ഭേദമാകും എന്ന് മനസ്സില്‍ പറഞ്ഞു . മറ്റുള്ളവര്‍ക്കായി സ്വയം എരിഞ്ഞു തീരുന്ന ആ കുട്ടിയുടെ ഓര്‍മ്മയില്‍ അയാള്‍ ഇരുട്ടില്‍ ജനക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു .
------------------------------------------------ബി ജി എന്‍ വര്‍ക്കല
Sunday, October 19, 2014
നമുക്കിടയില്‍
എന്നോടൊത്തുള്ള യാത്ര നിനക്ക് സന്തോഷപ്രദം ആകുമോ എന്നറിയില്ല പക്ഷെ ഈ യാത്ര എനിക്കനിവാര്യത ആകുന്നതു പോലെ .
ഗ്രീഷ്മം വിളറി നില്ക്കുന്ന നടപ്പാതകളില്‍ , വഴിയോര സത്രങ്ങളില്‍ , ക്ലാസ്സ് മുറികളുടെ തണുത്ത നിശബ്ദതകളില്‍ , തിരക്കിന്റെ ഏകാന്തതകളില്‍ എല്ലാം എനിക്ക് യാത്ര ചെയ്യേണ്ടി വരും . ഒരിക്കലും സാധിക്കാതെ പോയ പലതും ഞാന്‍ കനവു കണ്ടെന്നു വരും . നിന്റെ ചെറിയ ഹൃദയത്തിനു താങ്ങാന്‍ കഴിയാതെ പോകുന്ന പ്രണയ നൊമ്പരങ്ങളില്‍ ഞാന്‍ ഒരുപക്ഷെ ഒരു വണ്ടിനെ പോലെ പല്ലുകള്‍ ആഴ്ത്തിയെന്നു വരും .
പറയൂ എത്ര കണ്ടു നീ ആഗ്രഹിക്കുന്നു ആ പഴയ സങ്കല്പ ലോകത്തിലേക്ക് ?
അപൂര്‍ണ്ണമായ യാത്രകള്‍ അപ്രാപ്യമായ പകലുകള്‍ , വിരസതയുടെ രാവുകള്‍ , ഓര്‍മ്മമഴകള്‍ ഇവയൊക്കെ എന്നോട് ഒപ്പം ആസ്വദിക്കാന്‍ കഴിയുമെന്നാശിക്കാം അല്ലെ?
അനിവാര്യതയുടെ പകലുകളില്‍ ഒന്നില്‍ ഒരിക്കല്‍ ഒരു കണ്ടുമുട്ടലില്ലാതെ ഒരു യാത്രയും തുടങ്ങുന്നില്ല എന്ന നിയതിയില്‍ ഞാന്‍ ആരംഭിക്കാം .
വര്‍ണ്ണങ്ങള്‍ ഘോഷയാത്ര വിരിക്കുന്ന തണല്മരങ്ങള്‍ക്ക് കീഴെ ഒരു സായാഹ്നത്തില്‍ ആണ് കുറയേറെ മുഖങ്ങള്‍ ക്ക് ഇടയില്‍ ഞാന്‍ നിന്റെ മിഴികള്‍ കണ്ടെത്തിയത് . ആകാംഷയുടെ പൂക്കള്‍ ചൂടിയ ആ മുഖം എന്നോട് എന്തോ പറഞ്ഞു എന്ന് ഞാന്‍ കണ്ടെത്തിയത് വിടവാങ്ങുമ്പോള്‍ നിന്റെ കവിള്‍ വാടുന്നത് കണ്ടപ്പോഴാണ് എന്നത് അല്ഫുതം തന്നെ
പിന്നെ രാവുകള്‍ ഭാരിച്ചതും നീളമേറിയതും ആയി മാറി . സായന്തങ്ങള്‍ സ്വപ്ന വര്‍ണ്ണങ്ങള്‍ നിറഞ്ഞു നിന്ന് . നോട്ടത്തിനും പുഞ്ചിരിക്കും ആയിരം കഥകള്‍ പറയാന്‍ കഴിയുമെന്നു കണ്ട ദിനങ്ങള്‍ തണല്‍ മരങ്ങളിലെ പുഷ്പങ്ങളെ പോലെ കൊഴിഞ്ഞും വിരിഞ്ഞും സജീവമായി നിന്നതു അറിയാന്‍ പക്ഷെ കഴിഞ്ഞിരുന്നില്ല
യാത്രകളില്‍ നിന്റെ നിശ്വാസവും , ഗന്ധവും , നുകരുന്ന , നിന്റെ മുടിയിഴകളെ മുഖമുമ്മ വയ്ക്കുന്ന നാമമാത്രമായ സമയ ദൈര്‍ഘ്യങ്ങളെ ഞാന്‍ ശപിച്ചു തുടങ്ങിയിരുന്നു. ഒരു സ്പര്‍ശനം കിട്ടാന്‍ എത്രയോ ദിനങ്ങള്‍ വിറപൂണ്ടു കടന്നു പോയി
ഒരുനാള്‍ ഒരു പുസ്തകത്തിലൂടെ ഞാന്‍ എന്റെ ഹൃദയം നിനക്ക് മുന്നില് തുറന്നു വയ്ക്കുമ്പോള്‍ എന്റെ വിറകൊള്ളുന്ന വിരലുകള്‍ നിന്റെ വിരലില്‍ തൊട്ടു എന്നതാണ് എന്നെ ത്രസിപ്പിച്ചതു . ഒരു പഞ്ഞിക്കെട്ടു പോലെ അന്ന് രാവു കടന്നുപോയി. പ്രഭാതം ആകാംഷയുടെ മുള്‍മുനയില്‍ പിടഞ്ഞു കൊണ്ടേ ഇരുന്നു . പതിവിനു വിപരീതമായി തണല്മാരച്ചോട്ടില്‍ നീ ഇല്ലായിരുന്നു . ഹൃദയം പറിച്ചെടുക്കാന്‍ കഴിയാതെ അവിടെ ഉപേക്ഷിച്ചു ഞാന്‍ നടന്നകന്നു .
ദീര്ഘമായ രണ്ടു ഇടവേള നീ എന്നെ പരീക്ഷിച്ച ദിനങ്ങള്‍ ആയിരുന്നു എന്നത് നിന്നെ സംബന്ധിചു എത്ര കണ്ടു കുതൂഹുലമായിരുന്നോ അത്ര തന്നെ വേദനാജനകമായിരുന്നു എനിക്ക് . നിന്റെ ദര്‍ശനമാത്രയില്‍ ഞാന്‍ കരുതിയത് എന്റെ ഹൃദയം പൊട്ടിപൊവുമെന്നു തോന്നി വികാരവിക്ഷോഭത്തല്‍. മറുപടി പോലെ യാത്രയുടെ അവസാനം നീ എനിക്ക് മടക്കി നല്കിയ പുസ്തകത്തിനുള്ളില്‍ ഞാന്‍ കരുതി വച്ചിരുന്ന മയില്‍പ്പീലി പെരുകിയിരുന്നു . വാക്കുകള കൊണ്ട് ഞാന്‍ നല്കിയ മാലയില്‍ നീ കൊരുത്ത പുഷ്പഹാരം എത്ര തവണ ഞാന്‍ നെഞ്ചില്‍ ചേര്‍ത്തു ഉമ്മവച്ചു കിടന്നു എന്നോ ഞാന്‍ എപ്പോഴാണ് ഉറങ്ങിയതെന്നോ അന്നെനിക്കറിയില്ല
പ്രണയത്തിന്റെ പൂക്കാലം ആയിരുന്നു പിന്നെ ദിനാന്ത്യങ്ങള്‍ . സങ്കല്പ്പത്തിന്റെ തേരില്‍ ദീര്‍ഘയാത്രകള്‍ നടത്തി ഒരുപാട് . കുന്നുകള്‍ , മലകള്‍ , താഴ്വാരങ്ങള്‍ , പൂന്തോപ്പുകള്‍ , കടലുകള്‍ , നമ്മള്‍ പോകാത്ത ഒരിടവും ഇല്ലായിരുന്നു . രണ്ടു ഇണക്കുരുവികള്‍ ചുണ്ടുകള്‍ കൊരുത്ത് ഒറ്റമരച്ചില്ലയില്‍ പ്രണയം കൈമാറിയിരുന്നു ഋതുക്കള്‍ മാറുന്നതറിയാതെ .
നിന്റെ കുസൃതികള്‍ , പിണക്കങ്ങള്‍ , ഇണക്കങ്ങള്‍ , കണ്ണുനീര് , പുഞ്ചിരി എല്ലാം എന്റെ ദിനങ്ങളിലെ സൗരഭ്യങ്ങള്‍ ആയി . രാത്രികള്‍ നിന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചുറങ്ങുന്ന ഇരുളുകള്‍ നാണിക്കുന്ന കാലം.
നിന്റെ അധരങ്ങളെ നിണമാര്‍ന്നതാക്കുന്ന രാവുകളെ നീ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു മെല്ലെ മെല്ലെ. ഈ ചെക്കാനൊരു നാണവുമില്ല എന്ന് നീ കൊഞ്ചി പറയുമായിരുന്നു . പക്ഷെ എന്നുമൊരു അരുതിന്റെ വരമ്പ് നീ ബോധപൂര്‍വ്വം നമുക്കിടയില്‍ വരച്ചിട്ടിരുന്നു . അത് എന്നില്‍ നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കൂട്ടിയിരുന്നു എന്നും ഞാന്‍ അറിയുന്നു
നമ്മള്‍ ദീര്‍ഘനേരം ആലിംഗനത്തില്‍ അമര്‍ന്നിരുന്നു പലപ്പോഴും സ്വപ്നങ്ങളില്‍ . എന്റെ നെഞ്ചില്‍ നിന്റെ ചുണ്ടിന്റെ സ്പര്‍ശനത്തിന്റെ ചൂട് ഞാന്‍ അന്നെന്ന പോലെ ഇന്നും അനുഭവിക്കുന്നുണ്ട് . നിന്റെ മിഴികളിലെ സ്നേഹനീരുകള്‍ വീണു പൊള്ളിയ എന്റെ മാറില്‍ നിന്റെ ചുണ്ടിന്റെ മാര്‍ദ്ധവം നല്കിയ ഉമ്മകള്‍ എന്നെ ഇന്നും നോവിക്കുന്നു ,നമ്മുടെ യാത്ര ഈ വഴിയില്‍ ഈ അപൂര്‍ണ്ണതയില്‍ ഇവിടെ അര്‍ദ്ധവിരാമമിടുന്നു . ഇനി ഈ ഹൃദയഭാരമോഴിയും വരെ ഒരു വരി പോലുമെന്നില്‍ വിരിയുന്നില്ല എന്നത് നിന്നോടുള്ള പ്രണയം എത്ര എന്നെ വേദനിപ്പിക്കുന്നു എന്നോര്‍മ്മിപ്പിക്കുന്നു.......
Tuesday, September 16, 2014
പ്രണയലേഖനം
പ്രണയം പുറത്താകുമോ എന്ന ഭയത്തിന്റെ അവസാന തിരിവില്‍ വച്ചാണ് നീ എന്നെ സ്വതന്ത്രന്‍ ആകാനും യാത്ര ചെയ്യാനും അനുവദിച്ചത് . പക്ഷെ എന്റെ മൂന്നാം കണ്ണില്‍ നിന്റെ മനസ്സിലെ ഭയം തെളിഞ്ഞു വന്നു . ഒരു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു സുഖമല്ലേ നിനക്ക് ? നിന്റെ കണ്ണുകളില്‍ ഭയം പിടയുന്നത് കാണാമായിരുന്നു . നീ പറയാന്‍ ശ്രമിച്ചു അതെ എന്ന് പക്ഷെ പറഞ്ഞതും കേട്ടതും എനിക്ക് കഴിയില്ല എന്നായിരുന്നു . എന്താണ് നിനക്ക് കഴിയാതെ പോയത് എന്ന ചോദ്യം നാവില്‍ ഉണ്ടാകുമ്പോഴും ഞാന്‍ ചോദിച്ചത് സാരമില്ല എന്ന് മാത്രമായിരുന്നു. കാരണം ഞാന്‍ അറിയുന്നുണ്ടായിരുന്നു നിനക്ക് അത് സഹിക്കാന്‍ കഴിയുന്നതല്ല എന്ന് . നമ്മള്‍ പ്രണയിച്ചത് ഒരുപക്ഷെ നമ്മള്‍ അറിഞ്ഞിരുന്നില്ല എന്നാണു എനിക്ക് മനസ്സിലാകുന്നത് . പരസ്പരം മിഴികളില്‍ മിഴി കൊരുത്തിരിക്കുമ്പോള്‍ നീ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു പോയി . നിന്റെ മിഴികളില്‍ എന്നെ കാണുമ്പോള്‍ വിരിയുന്ന നാണം കാണാന്‍ എനിക്ക് വല്യ ഇഷ്ടം ആണ് എന്ന് . എന്റെ മിഴികളില്‍ നാണമോ എന്ന് ഞാന്‍ അന്വേഷിച്ചു തുടങ്ങുകയായി ഞാന്‍ പിന്നെ . വാചാലമായ മൗനത്തിനുമപ്പുറം നിന്റെ നുണക്കുഴികളില്‍ സ്നേഹം പടരുന്നതും,ചുവപ്പ് അധികരിക്കുമ്പോള്‍ എനിക്ക് നാണമാകുന്നു എന്ന് പറഞ്ഞു മിഴി പൊത്തി നീ ഓടിയകലുന്നതും കാണുമ്പോള്‍ ഞാന്‍ വീണ്ടും ആലോചിക്കുന്നു ഇവിടെ നാണം ആര്‍ക്കായിരുന്നു ?
നിന്നില്‍ വിരിയുന്ന കുഞ്ഞു കുഞ്ഞു ചിരിപ്പൂക്കള്‍ എന്തിനായിരുന്നു എന്ന് നിന്നോട് ചോദിക്കേണ്ടി വന്നിട്ടില്ല എനിക്ക് . ഇരുട്ട് ഉമ്മ വച്ചുറക്കുന്ന നിന്റെ മുടിയിഴകളെ തഴുകി ജാലകത്തിലൂടെ കടന്നു വരുന്ന കാറ്റ് നിന്റെ കവിളില്‍ ഉമ്മ വയ്ക്കുമ്പോള്‍ എന്റെ ചുണ്ടിന്‍ സ്പര്‍ശനമേറ്റെന്നപ്പോലെ നീ പൂത്തുലയുന്നത് ഞാന്‍ കാണുന്നു . നഗ്നമായ നിന്റെ പുറത്തു വിരലോടിക്കുമ്പോള്‍ എഴുന്നു വരുന്ന കുഞ്ഞുരോമങ്ങള്‍ , തുടിച്ചുയരുന്ന നിന്റെ മുലച്ചുണ്ടുകള്‍ എല്ലാത്തിനുമുപരി നിന്റെ കണ്ണുകള്‍ കൂമ്പി അടയുന്ന അസുലഭമായ കാഴ്ച അതിലും മനോഹരമായ ഒരു കാഴ്ചയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല.
നിന്നോടുള്ള സ്നേഹം കൊണ്ടാകാം പുലരികളെ ഞാന്‍ ഇത്ര അധികം ഇഷ്ടപ്പെടുന്നത് . ഓരോ ഉറക്കത്തില്‍ നിന്നും ഞാന്‍ കൊതിക്കുന്നത് ഒരു പ്രഭാതം . നീ എന്റെ ജീവനില്‍ സംഗീതം ആകുമ്പോള്‍ , എന്നില്‍ പ്രണയം കോരി നിറയ്ക്കുമ്പോള്‍ എനിക്ക് എന്നെ നഷ്ടമാകുന്നു .
നീയില്ലാത്ത ദിനങ്ങളെ ഞാന്‍ പേടിയോടെ നോക്കിക്കാണുന്നു . നിന്റെ ചലനങ്ങളെ , നിന്റെ നിഴലിനെ ,നിന്റെ സുഗന്ധത്തെ തേടി ഞാനാം ശലഭം വട്ടമിട്ടു പറക്കുന്നു . നിന്റെ ശബ്ദത്തിന്റെ മാന്ത്രികതയില്‍ ഞാന്‍ എന്നെ വരിഞ്ഞു മുറുക്കുന്നു . എനിക്കെന്നില്‍ നിന്നും എന്നെ എവിടെയോ നഷ്ടം ആകുന്നു . പ്രണയത്തിന്റെ തീക്കാറ്റില്‍ ഞാന്‍ ഉരുകിയൊലിക്കുന്നു . നിന്റെ സാമീപ്യമേകുന്ന രാവുകള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു . നമുക്കിടയിലെ മൗനം ഉരുകിയോലിച്ചു പോകുവാനും , നീ എന്നില്‍ പടരുന്നൊരു ലതയാകുവാനും കഴിയുന്ന പൌര്‍ണ്ണമി രാവുകളെ ഞാന്‍ സ്വപ്നം കാണുന്നു .
----------------------ബിജു ജി നാഥ് -------------------------------------------------------------
Saturday, September 13, 2014
മങ്ങിയ കാഴ്ചകള്‍
സ്ഥലം തിരക്കുകള്‍ ഒഴിഞ്ഞ നഗരത്തിലെ ഒരു ബസ്സ് സ്റ്റാന്‍ഡ്.
ഒരു വശത്തു അക്ഷമയായി നില്‍ക്കുന്ന ഒരു യുവതിയിലേക്ക് ക്യാമറ സൂം ചെയ്യുന്നു . മുപ്പത് മുപ്പത്തഞ്ചു വയസ്സ് പ്രായം ഉണ്ടാകും . നന്നായി അണിഞ്ഞു ഒരുങ്ങിയ ഒരു സുന്ദരി . മനോഹരമായി സാരി ചുറ്റിയ , സീമന്ത രേഖയില്‍ സിന്ദൂരവും , മാറില്‍ താലിയും അണിഞ്ഞിരിക്കുന്ന ആ സ്ത്രീയെ കണ്ടാല്‍ അറിയാം അവര്‍ ഒരു വിവാഹിത ആണെന്ന് . ഇടയ്ക്കിടയ്ക്ക് കയ്യിലെ മൊബൈലില്‍ നോക്കുന്നുണ്ട് . ക്യാമറ പതിയെ മറുവശത്തേക്കു ചെല്ലുമ്പോള്‍ രണ്ടു കൗമാരക്കാരായ ചെറുപ്പക്കാര്‍ ആ സ്ത്രീയെ തന്നെ നോക്കി ഇരിക്കുന്നത് കാണാം . അവര്‍ അവളെ അടിമുടി അരിച്ചു പെറുക്കുന്നുണ്ട് . ഇടയില്‍ ആ സ്ത്രീയുടെ നോട്ടം അവരില്‍ പതിഞ്ഞു . കൂടുതല്‍ അസഹ്യതയും ദേഷ്യവും അവരുടെ മുഖത്തേക്ക വരുന്നുണ്ട് ഇപ്പോള്‍ . അതിനിടയില്‍ പിള്ളേരിലൊരാള്‍ ഒന്ന് ചൂളം വിളിച്ചു . ദേഷ്യം കൊണ്ട് അവള്‍ പൊട്ടിത്തെറിച്ചു . നിനക്കൊന്നും അമ്മ പെങ്ങമ്മാര്‍ ഇല്ലേടാ വീട്ടില്‍ . മാനം മര്യാദയ്ക്ക് ജീവിക്കുന്നവരെ വഴിനടക്കാന്‍ സമ്മതിക്കില്ലേ . നല്ല തല്ലിന്റെ കുറവുണ്ട് നിനക്കൊക്കെ . അവള്‍ കത്തിക്കയറി . അടുത്തുണ്ടായിരുന്ന മറ്റു ചിലര്‍ കൂടി ശ്രദ്ധിക്കുന്നു എന്നായപ്പോള്‍ പിള്ളേര്‍ ചൂളി . പതിയെ സ്ഥലം കാലിയാക്കി. പക്ഷെ എന്തോ ആ സ്ത്രീ നിര്‍ത്താന്‍ ഭാവം ഇല്ല എന്ന് തോന്നുന്നു . അവിടെ ഉണ്ടായിരുന്നവര്‍ക്ക് സദാചാരത്തിന്റെ ഒരു സ്റ്റഡിക്ലാസ്സ് തന്നെ അവര്‍ നടത്തി . അവര്‍ അവളുടെ ധൈര്യത്തെയും ഇന്നത്തെ സമൂഹത്തിലെ ചെറുപ്പക്കാരുടെ മൂല്യച്ച്യുതിയും ഒക്കെ ഓര്‍ത്ത് കോള്‍മയിര്‍ കൊണ്ട് . ആരാധനയോടെ അവളെ നോക്കി നീ ആണ് പെണ്ണ് എന്ന് മനസ്സില്‍ പറഞ്ഞു . അപ്പോഴേക്കും അവിടെയ്ക്ക് ഒരു കാര്‍ ഒഴുകി വന്നു നിന്നു. പെട്ടെന്ന് തന്റെ പ്രസംഗം മതിയാക്കി ആ യുവതി വേഗം പോയി ആ കാറില്‍ കയറി ഇരുന്നു . ക്യാമറ ഇപ്പോള്‍ കാറിനുള്ളിലെക്ക് തിരിക്കുകയാണ് .
ബാഗില്‍ നിന്നും ടിഷ്യൂ പേപ്പര്‍ എടുത്തു മുഖം തുടച്ചു കൊണ്ട് അവള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന പയ്യനോട് ചൂടാകുന്നു . എന്താ ഇത് എത്ര നേരമായി ഞാന്‍ ഈ നില്‍പ്പ് തുടങ്ങിയിട്ട് . ആരേലും കാണുമെന്നോര്‍ത്തു ഞാന്‍ വിഷമിച്ചു പോയി . വാ വേഗം പോകാം . മക്കള്‍ സ്കൂളില്‍ നിന്നും എത്തും മുന്നേ എനിക്ക് തിരിച്ചെത്തണം . ചേട്ടന്‍ ഇന്ന് ഓഫീസ് ടൂറില്‍ ആണെന്ന ധൈര്യത്തിലാ ഞാന്‍ ഇറങ്ങിത്തിരിച്ചത് .
ക്യാമറ ഇപ്പോള്‍ പുറത്തെ വെളിച്ചത്തിലേക്ക് സൂം ചെയ്യുന്നു . അത് വെളിച്ചത്തില്‍ മങ്ങി ഇരുണ്ട ചുമപ്പായി പിന്നെ ഇരുട്ടായി മറയുന്നു ....
---------കഥ , തിരക്കഥ ,സംഭാഷണം ബിജു ജി നാഥ് :-) ------
Tuesday, July 15, 2014
വെറുതെ വെറും വെറുതെ
ജന്മങ്ങള്‍ തമ്മിലുള്ള അന്തരമുണ്ട് വാചാലമായ നിമിഷങ്ങള്‍ക്ക് .
കാത്തിരുപ്പ് ഒരു വിരഹമാണ് എന്ന് ,വേര്‍പാടിന്റെ വേദനയാണെന്ന് ആരോ പറഞ്ഞു കേട്ടതായൊരോര്‍മ്മ !.
കരളിന്റെ കളിച്ചെപ്പില്‍ ആരും കാണാതെ പെറുക്കി കൂട്ടിയിരുന്ന വളപ്പൊട്ടുകള്‍ !
അവയിലൊരായിരം നിറങ്ങള്‍ ഞാന്‍ ദര്‍ശിക്കുന്നു .
നിഴലും നിലാവും ഇണചേര്‍ന്നു നില്‍കുന്ന രാവുകളിലൂടെ ഒരേകാന്ത യാത്ര .
ലക്‌ഷ്യം പൂര്‍ത്തിയാകും വരെ വിശ്രമമില്ലാത്ത യാത്ര, അതാണ് മനസ്സിന്റെ ലക്‌ഷ്യം . പക്ഷെ ....
പാതിവഴിയില്‍ കൊഴിഞ്ഞു വീഴുന്ന ഇതളുകളില്‍ നേരിയ കാറ്റിന്റെ തലോടലുണ്ട് .
വിശപ്പിന്റെ വിളി കേട്ട് മയങ്ങാന്‍ രാവുകളില്ലാത്തതായിരുന്നല്ലോ എന്റെ ദുഖവും .!
എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞോടുവില്‍ ഒന്നും അവശേഷിക്കാതെയുള്ള തിരിച്ചു പോക്ക് എന്നെ ഭ്രാന്തനാക്കുന്നു .
മനസ്സില്‍ പടുത്തുയര്‍ത്തുന്ന പട്ടിന്‍ നിറമാര്‍ന്ന കിനാവുകളുടെ കടയ്ക്കല്‍ തന്നെ മഴു വീഴുമ്പോള്‍ മയങ്ങി വീഴുന്ന ഓര്‍മ്മകളുടെ ശിരസ്സില്‍ എന്തോ ഭാരം കയറ്റി വച്ചപ്പോലെ ഒടിഞ്ഞു കിടക്കുന്ന നിശ്ചലചിത്രങ്ങള്‍ . ഒക്കെ എന്റെ കാണാപ്പുറങ്ങളിലൂടെ ഞാന്‍ നടന്നെത്തിയ വഴിത്താരകള്‍ .
കാമുകന്റെ ഹൃദയം ഉണ്ടായിരുന്നു പിന്നെയത് മറ്റെന്തോ ഒക്കെ ആയി മാറുകയായിരുന്നു. മോഹിച്ചത് കിട്ടാതെ വലയുമ്പോള്‍ ഒന്നും മോഹിക്കാതിരുന്നെങ്കില്‍ എന്ന് മനസ്സ് പറയാറില്ലേ അതുപോലെ ,വെറും അപക്വമായ ചിന്താഗതികളിലൂടെയാണ് ഞാന്‍ നീങ്ങുന്നത് എന്നെനിക്കറിയാമെങ്കിലും ഞാന്‍ വെറുതേ പറയുകയാണ് . കാരണം എനിക്കിപ്പോള്‍ അതിനെ കഴിയൂ ....... വാപ്പി 13.08.2000