Thursday, May 16, 2024

വാക്കും വഴിയും മറക്കുകയാണ്....

മഴയുടെ നൂൽ മിഴികളിലൂടെ 
തടയണ പൊട്ടിയൊഴുകുമ്പോൾ
നിഴലുകൾ പോലെ പടിവാതിലപ്പുറം
അകലുകയാണ് പകലും കതിരവനും.

പിടയുകയാണ് മറനീക്കി
പടരുകയാണിരുൾക്കാട് ചുറ്റിനും.
വിളറിയ വെളിച്ചക്കണ്ണുകൾ
അടഞ്ഞും തുറന്നും ഉരുകുകയാണ്.

കാറ്റു വീശാതെ 
വെളിച്ചം പടരാതെ
പുഴ കവിയാതെ
കുന്നിടിയാതെ
മഴ പെയ്യുകയാണ്.

എവിടെ നഷ്ടമായ് നിന്നെ?
എവിടെ മറന്നു വച്ചു ഞാൻ !
വാക്കുകൾ മറന്നു പോകുന്നു 
ഞാനെൻ്റെ വഴിയും .....
@ ബി.ജി.എൻ വർക്കല

Friday, May 3, 2024

വെളിപാട്

കാലം കടന്നു പോയ് എത്ര വേഗം
പ്രായവും ഏറെയങ്ങേറിയല്ലോ.
പിന്തിരിഞ്ഞങ്ങൊന്നു നോക്കിടുമ്പോൾ
ജീവിച്ചിരുന്നതൊരത്ഭുതം പോൽ.

നഷ്ടപ്പെടുത്തി ഞാൻ നിൻ ജീവിതം
കഷ്ടങ്ങൾ മാത്രം നിത്യം നല്കിടുന്നു.
പൊട്ടിച്ചെറിഞ്ഞങ്ങകന്നീടുവാൻ നീയിനിയും
എന്തിത്ര വൈകുന്നതറിവീലല്ലോ.

രണ്ടു ധ്രുവങ്ങളിൽ നാമെത്ര കാലമായി-
ങ്ങനെ വെവ്വേറിതുക്കളെ കണ്ടീടുന്നു.
ഇന്നീ പകലിനെ സാക്ഷിയായ് നാം
ബന്ധിതരല്ലെന്ന് പ്രതിജ്ഞ ചെയ്തീടിടാം.
@ബിജു.ജി.നാഥ് വർക്കല


Wednesday, May 1, 2024

അയാൾ കവിത എഴുതുകയാണ്

പ്രിയരേ
ഞാനൊരു കവിത കുറിക്കട്ടെ?
വൃത്തം ഉണ്ടോ എന്ന് ചോദിക്കരുത്.
എനിക്കാെരു വൃത്തമേ അറിയൂ.
അലങ്കാരം അറിയുമോ എന്നും.
കാരണം 
അലങ്കോലമാകും മൊത്തം.
പക്ഷേ 
കവിത ഞാനെഴുതും. 
ദേ ഇങ്ങനെ.
അവൾ 
കുന്തിച്ചിരുന്നു
ശി ർ ർ ർ 
ഒരു ശബ്ദം
ഇതുകണ്ടാടണ്ട കണ്ണൻ ചേമ്പേ

ഏയ് അരുത്.
ഇത് കവിതയാണ്.
അല്ലെന്ന് പറയാൻ എന്താ നിൻ്റെ ക്വാളിറ്റി ?
നീ പുസ്തകം ഇറക്കിയിട്ടുണ്ടോ?
നിനക്ക് അവാർഡ് കൾ കിട്ടിയിട്ടുണ്ടോ?
അയ്യായിരം ക്ലബിൽ അംഗമാണോ?
കവിത എഴുതാൻ നിയമം വേണ്ട
കഥ(?) പറയുന്നതുപോലെ പറയുക.
എന്താ പ്രശ്നം???

അതേ 
മലയാളത്തിലെത്ര അക്ഷരമുണ്ടെന്നും
കവിത എഴുതാൻ ഒരു നിയമം ഉണ്ടെന്നും 
ഇനി മിണ്ടരുത്.
അതൊക്കെ വരേണ്യ വർഗ്ഗത്തിൻ്റെ
ബ്രഹ്മണ്യത്തിൻ്റെ
ചുമലിൽ ഇട്ടു 
കൈ ഒഴിഞ്ഞിട്ടുണ്ട്.

കവിത എഴുതുമ്പോൾ
അതിൽ വേണം ചിലത്.
പ്രണയം
രതി
ശരീരഭാഗങ്ങൾ
അശ്ളീലം...
ആർത്തവം
30 + കാരിയെ പ്രണയിക്കൽ...
ആ 
തത്ക്കാലം ഇത്ര മതി.

നോക്കൂ 
എത്ര പെട്ടെന്നാ ഞാൻ കവിത എഴുതിയത്.
ഈ കവിതയുടെ ജനനവും 
മരണവും 
ഇതാ  
ഇവിടെ കഴിഞ്ഞു.
ഇനി വായനക്കാരുടെ ഊഴമാണ്.
ഞാനിതാ നഗ്നനായിക്കഴിഞ്ഞു.
നിങ്ങൾക്ക് തുടങ്ങാം.
എന്നെ ഭോഗിക്കാം 
എനിക്ക് ഭോഗഭാക്കുമാകാം.
@ ബി.ജി.എൻ വർക്കല